Wednesday, October 07, 2015

കവിതകൊണ്ട് ജീവിതം തൊടുന്നവര്‍





നെഞ്ചിടിപ്പിന്റെ താളത്തിലും ജീവിതത്തിന്റെ വൃത്തത്തിലും എഴുതിയിരിക്കുന്ന മൂന്നുകവിതകളാണ് സുഗതകുമാരിയുടെ കടല്‍പോലൊരു രാത്രി (മാതൃഭൂമി, സെപ്തംബര്‍ 20), അമൃതയുടെ - മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20), കെ. ആര്‍ ടോണിയുടെ ഊഹം (ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 19). ഒഴുക്ക് അടിസ്ഥാനധാരയായി നില്‍ക്കുകയാണ് ഈ കവിതകളില്‍.
അവനവനെ ഊഹിച്ചെടുക്കുകുയാണ് കെ. ആര്‍ ടോണി ഊഹം എന്ന കവിതയില്‍. കുടുംബാംഗങ്ങളുടെ മരണ വര്‍ഷം എഴുതുന്ന കവി, സ്വന്തം ജീവിത്തിന്റെ ഓരോ ഘട്ടവും ഊഹിച്ചെടുക്കുന്നു. പഴയ കുടുംബചിത്രം പാലന്‍മൂട്ട തിന്നുന്നതും കുട്ടിക്കാലവും കവിയിലേക്ക് ഒഴുകിയെത്തുന്നു. രാത്രിമഴക്ക് ശേഷം സുഗതകുമാരി മഴയും രാത്രിയും ഇഴചേര്‍ത്ത് രചിച്ച ഹൃദ്യകവിതയാണ് കടല്‍പോലൊരു രാത്രി. ബാല്യസൂര്യന്റെ കയ്യുംപിടിച്ച് പുലരിയെത്തുമ്പോള്‍ വാതില്‍ തുറക്കാന്‍ എനിക്കാവുമോ എന്ന് കവയിത്രി സംശയിക്കുന്നു. മൂടിക്കെട്ടിയ ആകാശംപോലെ ഊഹം സുഗതകുമാരിയുടെ എഴുത്തിലും മുനിഞ്ഞുകത്തുന്നു. ഒഴുക്കിനെ കേന്ദ്രീകരിച്ചാണ് അമൃതയുടെ കവിതയും-മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20). മഹാസങ്കടങ്ങളുടെ ഉഷ്ണപ്രവാഹങ്ങള്‍ക്കുമേല്‍ കടല്‍ ശാന്തമാണ്. ഈ കവിതയിലെ അടിയൊഴുക്കാണ് വായനക്കാരന്റെ ഉള്ളുണര്‍ത്തുന്നത്.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. 

്‌വയനാട്ടില്‍ മഴ പെയ്യുമ്പോള്‍
കവിത ഏകധാരയിലേക്ക് ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ് വി. മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന പുസ്തകം. നാല്‍പത്തിയൊന്‍പത് കവിതകളുടെ ഉള്ളടക്കം. നിശബ്ദതയുടെ വാളിന് ഇരുതല മൂര്‍ച്ചയുണ്ടെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സങ്കീര്‍ണ്ണത സൃഷ്ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്ചകളിലൂടെ നടത്തിക്കുകയാണ് ഈ എഴുത്തുകാരന്‍.
നിശബ്ദതയുടെ ചിത്രം വരച്ചുകൊണ്ടാണ് മോഹനകൃഷ്ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്. ഓര്‍മ്മകളുടെ കല്ലെടുത്ത് എന്നെ എറിയരുതെന്ന അപേക്ഷയാണ് പുസ്തകത്തിലെ അവസാന കവിത (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്ദതയ്ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ് മഴ വയനാട്ടില്‍ പെയ്യുമ്പോള്‍ അനുഭവപ്പെടുന്നത്. 
പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്ചകളും വിസ്മയങ്ങളും കൊണ്ട് സമ്പന്നമാണ് മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ് ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്. കുത്തൊഴുക്കില്‍ തിടംവയ്ക്കുന്ന ജീവിതഖണ്ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ‘ഭൂമിയിലേക്കും ശാഖകള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെയുള്ള സഞ്ചാരമാണ് മോഹനകൃഷ്ണന് കവിതകള്‍. 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015, സെപ്തംബര്‍ 27

No comments: