Friday, December 30, 2011

മലയാളസിനിമ -2011 നിറംമങ്ങിയ കെട്ടുകാഴ്‌ച

മലയാളസിനിമയെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വര്‍ഷമാണ്‌ 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാളഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ്‌ കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്‌പ്പ്‌. ചലച്ചിത്ര പരീക്ഷണങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും വന്‍ പ്രതീക്ഷകളുമായി വിപണി കീഴടക്കാന്‍ അരങ്ങേറിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ തറപറ്റി. തിയേറ്ററുകളിലെത്തിയ എഴുപതു ശതമാനം ചിത്രങ്ങള്‍ക്കും മുടക്കുമുതലിന്റെ പത്തിലൊന്നുപോലും ലഭിച്ചില്ല. തെറ്റുന്ന കണക്കുകൂട്ടലുകളും പാളുന്ന ധാരണകളും എവിടെയാണ്‌ മലയാളസിനിമക്ക്‌ പിഴച്ചത്‌?

പിന്നിട്ട വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വിചിത്ര വിജയം നേടിയത്‌ സാള്‍ട്ട്‌ ആന്റ്‌ പെപ്പറും ട്രാഫിക്കും ചാപ്പാകുരിശുമാണ്‌. രാജേഷ്‌ പിള്ള സംവിധാനം ചെയ്‌ത ട്രാഫിക്കും ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത സോള്‍ട്ട്‌ ആന്റ്‌ പെപ്പറും സമീര്‍ താഹിര്‍
സംവിധാനം നിര്‍വ്വഹിച്ച ചാപ്പാകുരിശും പ്രദര്‍ശന വിജയത്തോടൊപ്പം പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌ക്കാരത്തിലും മാത്രമല്ല, വിതരണത്തിലും സൂക്ഷ്‌മത പുലര്‍ത്തണം. നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ്‌ ഈ ചിത്രങ്ങളുടെ വിജയത്തിന്‌ സഹായകമായത്‌. കൃത്രിമത്വം നിറഞ്ഞ തിരക്കഥകള്‍ക്കിടയില്‍ ചാപ്പാകുരിശും ട്രാഫിക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും വേറിട്ടൊരു കാഴ്‌ചയായതില്‍ അല്‍ഭുതമില്ല.
വിശ്വാസങ്ങളെ തകര്‍ത്തുകൊണ്ടാണ്‌ അടുത്തകാലത്ത്‌ മറ്റു ചില ചിത്രങ്ങള്‍ വിജയിച്ചത്‌. ഇതില്‍ നിന്ന്‌ ഒരു കാര്യം മനസ്സിലാക്കാം സിനിമയുടെ വിജയത്തിന്‌ ഒന്നും അനിവാര്യഘടകമല്ല. നടനോ, നടിയോ എന്തിന്‌ സംവിധായകന്‍പോലും. പ്രേക്ഷകരുടെ മനസ്സ്‌ അളന്നെടുക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രയാസപ്പെടുന്നു. സ്വന്തം കഴിവ്‌ ഇനിയും വേണ്ടത്ര സ്ഥാപിച്ചെടുക്കാന്‍ കഴിയാതിരുന്ന പൃഥ്വിരാജിനെ നായകനാക്കി സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത ഉറുമി സാമ്പത്തിക വിജയം നേടി. ഇത്‌ മികച്ച ചിത്രമെന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റാണ്‌ സന്തോഷ്‌ശിവന്‍ ഈ ചിത്രത്തിന്‌ നല്‍കിയത്‌. ഒരു ചിത്രം വിജയിച്ചാല്‍ അതിന്റെ പിന്നാലെ പോകുന്ന പ്രവണത 2011-ലും മലയാളസിനിമ ഉപേക്ഷിച്ചില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ നിരയില്‍ ജോഷിയുടെ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും റാഫി മെക്കാര്‍ട്ടിന്റെ ചൈനാടൗണും ഉണ്ടായി . സാമ്പത്തികമായും ഈ ചിത്രങ്ങള്‍ പരിക്കില്ലാതെ കരകയറി. ഗദ്ദാമ, ബ്യൂട്ടിഫുള്‍, മാണിക്യക്കല്ല്‌, സീനിയേഴ്‌സ്‌, ജനപ്രിയന്‍, രതിനിര്‍വ്വേദം, ഇന്ത്യന്‍ റുപ്പി, സ്‌നേഹ വീട്‌, സ്വപ്‌ന സഞ്ചാരി എന്നിവ വിജയചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ജയറാമിന്റെ മേക്കപ്പ്‌മാന്‍ ആവര്‍ത്തനവിരസമായിരുന്നു. ജയറാം അഭിനയിച്ച മൂന്നു ചിത്രങ്ങളും ആവറേജ്‌ വിജയങ്ങളായി എന്നത്‌ ഈ നടന്‌ ആശ്വാസം നല്‍കുമെങ്കിലും ചിത്രങ്ങളെല്ലാം പള്‍പ്പു ഉല്‍പന്നങ്ങളായിരുന്നു എന്നത്‌ വിസ്‌മരിക്കാന്‍ കഴിയില്ല. പൃഥ്വിരാജിന്‌ അഭിനയത്തികവിലേക്ക്‌ ഇനിയും ദൂരമേറെയുണ്ടെന്ന്‌ കഴിഞ്ഞവര്‍ഷവും ഈ നടനെ ഓര്‍മ്മപ്പെടുത്തി. വീട്ടിലേക്കുള്ള വഴി ഡോ.ബിജു തുറന്നുകൊടുത്തെങ്കിലും നടനചാതുരി വഴങ്ങിയില്ല. അര്‍ജ്ജുനന്‍ സാക്ഷി എന്നും സാക്ഷിയായതുമില്ല. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഭേദപ്പെട്ടനിരയിലേക്ക്‌ ഉയര്‍ന്നു. ജയസൂര്യയാണ്‌ യുവനിരയില്‍ ശ്രദ്ധപിടിച്ചുപറ്റിയത്‌. 2011 ഏറെ പരിക്കേല്‍പ്പിച്ചത്‌ മമ്മൂട്ടിയെയാണ്‌. മമ്മൂട്ടിയുടെ ഒരു ചിത്രംപോലും വിജയിച്ചവയുടെ പട്ടികയില്‍ ഇടംനേടിയില്ല. ജോഷി, പ്രിയദര്‍ശന്‍, റാഫിമെക്കാര്‍ട്ടിന്‍ ചിത്രങ്ങളുണ്ടായിട്ടും സത്യന്‍ അന്തിക്കാട്‌ സിനിമ മാത്രം മോഹന്‍ലാലിന്‌ ആശ്വാസം നല്‍കി. ബ്ലസിയുടെ പ്രണയം ലാലിന്‌ മികച്ചവേഷമാണ്‌. കഥാപാത്രത്തെ തന്മയത്വത്തോടെ മോഹന്‍ലാല്‍ അവതരപ്പിക്കുകയും ചെയ്‌തു. പക്ഷേ, പ്രണയം സാമ്പത്തികവിജയം നേടിയില്ല. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്‌ത ശങ്കരനും മോഹനനും പുതുമയൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ചന്ദ്രന്റെ മികച്ച കൃതികളുടെ നിര
യിലേക്ക്‌ ഈ ചിത്രത്തിന്‌ ഉയരാനും സാധിച്ചില്ല. പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ കലയോ, കച്ചവടമോ ഇല്ലാതെ പോയി. വിപണി കീഴടക്കുന്ന സിനിമ ചെയ്യാന്‍ അത്ര എളുപ്പമല്ലെന്ന്‌ ടി.വി.ചന്ദ്രനും പ്രിയനന്ദനനും തിരിച്ചറിയാന്‍ ഈ ചിത്രങ്ങളുടെ പരാജയം കാരണമായത്‌ മെച്ചം.

പി.ടി.കുഞ്ഞിമുഹമ്മദ്‌ സംവിധാനം ചെയ്‌ത വീരപുത്രന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടും പ്രദര്‍ശനശാളയില്‍ ചലനം സൃഷ്‌ടിക്കാതിരുന്നുത്‌ സംവിധാനത്തിലും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും വന്നുചേര്‍ന്ന പരാജയമാണ്‌. നരന്‍ എന്ന നടന്‌ ഒരു ചരിത്രപുരുഷന്റെ ജീവിതത്തിലേക്ക്‌ പരകായപ്രവേശം നടത്താന്‍ കഴിഞ്ഞില്ല. പ്രാഞ്ചിയേട്ടന്‍ ആന്‍റ്‌ ദി സെയിന്റ്‌ എന്ന ചിത്രത്തിലൂടെ സംവിധാനകലയുടെ വിസ്‌മയം തീര്‍ക്കാന്‍ സാധിച്ച സംവിധായകന്‍ രഞ്‌ജിത്തിന്‌ ഇന്ത്യന്‍ റുപ്പി ആശ്വാസം നല്‍കിയെങ്കിലും ചിത്രംമികവ്‌ പുലര്‍ത്തിയിരുന്നില്ല. വിലക്കും വിവാദവും സമരവുമൊക്കെയായി മലയാളസിനിമ പ്രദര്‍ശനശാലകളില്‍ നിന്നുമാത്രമല്ല, പ്രേക്ഷകരില്‍ നിന്നും അകന്നുപോകുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ വര്‍ഷം അടയാളപ്പെടുത്തിയത്‌.
എഴുത്തുകാരുടെ പ്രതിസ
ന്ധിയാണ്‌ സിനിമയുടെ തകര്‍ച്ചയ്‌ക്ക്‌ മറ്റൊരു കാരണം. ഓടുന്ന കഥ എന്ന സങ്കല്‍പത്തിന്റെ പിന്നാലെ ഓടുകയാണ്‌ അവര്‍. കച്ചവടക്കണ്ണിനാണ്‌ അധീശശക്തി. അതിന്‌ മേല്‍ പരുന്തും പറക്കില്ല. പ്രേക്ഷകരുടെ അഭിരുചി പോലും നിര്‍മ്മാതാക്കള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. പുതിയ കഥകള്‍ കണ്ടെത്താനോ, അതിന്‌ അനുയോജ്യമായ തിരക്കഥകള്‍ എഴുതാനോ സാധിക്കുന്നില്ല. ഫാസില്‍ മാജിക്ക്‌ പോലും മലയാളത്തില്‍ അപ്രത്യക്ഷമായി എന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ ലിവിംഗ്‌ ടുഗെദര്‍ എന്ന സിനിമ. വര്‍ത്തമാനകാല സമൂഹത്തോട്‌ എങ്ങനെ സംവദിക്കണമെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാതെ പകച്ചുനില്‍ക്കുന്ന സംവിധായകനെയാണ്‌ ലിവിംഗ്‌ ടുഗെദര്‍ വ്യക്തമാക്കിയത്‌.
2011-ല്‍ എണ്‍പത്തിയൊമ്പത്‌ ചിത്രങ്ങളാണ്‌ തിയേറ്ററുകളിലെത്തിയത്‌. വിജയിച്ച ഏതാനും സിനിമകള്‍ മാറ്റിവെ

ച്ചാല്‍ പരാജയത്തിലേക്ക്‌ വീണ ചിത്രങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതകളാണ്‌ മലയാളസിനിമയില്‍ ഉണ്ടാക്കിയത്‌. 90-ലധികം കോടികളുടെ നഷ്‌ടക്കണക്കാണ്‌ സിനിമാരംഗം സൂചിപ്പിക്കുന്നത്‌. ഇത്‌ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ അതിഭീകരമാണ്‌. ഓരോ വര്‍ഷം പിന്നിടുമ്പോഴും മലയാളിയുടെ സിനിമയോടുള്ള മോഹം വന്‍വീഴ്‌ചകളുടെ കണക്കുകളാണ്‌ നല്‍കുന്നത്‌. ഇതിനുള്ള പരിഹാരം സ്വയം തിരിച്ചറിയും യാഥാര്‍ത്ഥ്യബോധത്തോടെ ചലച്ചിത്രരംഗത്തെ സമീപിക്കുകയമാണ്‌ വേണ്ടത്‌.
സാറ്റലെറ്റ്‌ വിപണനം കൊണ്ടുമാ
ത്രം സിനിമയെ രക്ഷപ്പെടുത്താന്‍ അധികകാലം സാധിക്കില്ല. തിയേറ്ററില്‍ പരാജയപ്പെട്ടാലും സാറ്റ്‌ലൈറ്റ്‌ കച്ചവടത്തില്‍ ലാഭം നേടുന്ന ചിത്രങ്ങളുടെ നിരയില്‍ ഏതാനും ചിത്രങ്ങള്‍ ഈ വര്‍ഷവും കടന്നുകൂടിയാലും കോടികളുടെ നഷ്‌ടപ്പട്ടികയില്‍ നിന്നും സിനിമാവ്യവസായം മോചനം നേടുന്നില്ല.
ജയറാമും പൃഥ്വിരാജും അഭിനയിച്ച ചിത്രങ്ങളുടെ സാമ്പത്തിക നിലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും അഭിനയത്തില്‍ ഉയരത്തിലെത്തിയത്‌ ജയസൂര്യയും കുഞ്ചാക്കോ ബോബനുമാണ്‌. യുവനിരയില്‍ തിളങ്ങിയത്‌ ആസിഫ്‌ അലി. പുതുമുഖനടന്മാരില്‍ ഉണ്ണിമുകുന്ദനും ശ്രദ്ധിക്കപ്പെട്ടു. മേല്‍വിലാസം , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ്‌ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

ആദാമിന്റെ മകന്‍ അബു, ഗദ്ദാമ എന്നിവ നേടിയെടുത്ത അവാര്‍ഡുകളും പ്രശംസയും ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. മലയാളസിനിമയില്‍ തീവ്രവാദത്തിന്റെയും താന്തോന്നിത്തത്തിന്റെയും മൊത്തക്കച്ചവടം ചാര്‍ത്തിയ മുസ്‌ലിം കഥാപാത്രാവതരണത്തിന്‌ മങ്ങലേല്‍പ്പിക്കാന്‍ ആദാമിന്റെ മകന്‍ അബുവിന്‌ സാധിച്ചു. ജീവിത വേവലാതിയും അതിജീവനത്തിന്റെ ത്വരയും വിശുദ്ധിയും അടയാളപ്പെടുത്തുന്ന മുസ്‌ലിം കഥാപാത്രം അബുവില്‍ പ്രേക്ഷകന്റെ മനസ്സ്‌ തൊട്ടു. എന്നാല്‍ ഗദ്ദാമയില്‍ അറബികള്‍ വില്ലന്മാര്‍ മാത്രമായി വീണ്ടും ചിത്രീകരിക്കുകയായിരുന്നു. അടിച്ചും അടികൊണ്ടും പരിക്കുപറ്റി ഓടി രക്ഷപ്പെടുന്ന ബാബുരാജിനെപോലുള്ള പല നടന്മാര്‍ക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും ആദാമിന്റെ മകനും പുതിയ താരപദവി നല്‍കി.
സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞ കുറച്ചുചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഗദ്ദാമ, കഥയിലെ നായിക, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌, സ്വപ്‌നസഞ്ചാരി മുതലായ ചിത്രങ്ങള്‍. നായികയിലൂടെ ശാരദയും സ്‌നേഹവീടിലൂടെ ഷീലയും പ്രത്യക്ഷപ്പെട്ടു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അനൂപ്‌ മേനോന്‍ തിരക്കഥയില്‍ മികവു പുലര്‍ത്തി. സന്തോഷ്‌ പണ്‌ഡിറ്റിന്റെ കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ പ്രത്യുഷയും നഖരത്തിലൂടെ അര്‍പ്പിതയും കളഭമഴയില്‍ ദീപികയും കൗസ്‌തുഭത്തില്‍ കാര്‍ത്തികയും ലിവിംഗ്‌ടുഗെദറില്‍ ശ്രീലേഖയും പുതുമുഖനടിമാരായി. ഗദ്ദാമയില്‍ കാവ്യയും കയത്തില്‍ ശ്വേതാമേനോനും തിളങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പാട്ടുകളുടെ ഗുണനിലവാരം കുറഞ്ഞു. പ്രണയം, ഒരു മരുഭൂമിക്കഥ, ബ്യൂട്ടിഫിള്‍,മാണിക്യക്കല്ല്‌, സ്‌നേഹവീട്‌ എന്നിങ്ങനെ ഏതാനും ചിത്രങ്ങളിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹിറ്റുകളും കുറഞ്ഞു.
ഹാസ്യനിരയില്‍ ജഗതിയും സൂരജ്‌ വെഞ്ഞാറമൂടും തന്നെ സൂപ്പറുകളായി. മനോജ്‌ കെ.ജയന്‌ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. മുകേഷിന്‌ ഒരു മരുഭൂമിക്കഥ മുതല്‍ക്കൂട്ടായി.ചെറുതുംവലുതുമായ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞുനില്‍ക്കുമ്പോഴും പുതി.യൊരു കാഴ്‌ചാസംസ്‌ക്കാരത്തിന്റെ ആരോഗ്യകരമായ സാന്നിധ്യമാകാന്‍ മലയാളസിനിമയ്‌ക്ക്‌ സാധിക്കുന്നില്ല.

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകര്‍ എന്‌ ലേബിള്‍ പലര്‍ക്കും നഷ്‌ടമാകുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ജോഷി, ഫാസില്‍, പ്രിയദര്‍ശന്‍,രാജസേനന്‍,കമല്‍ എന്നിവര്‍ കരിയറില്‍ ഉയര്‍ച്ചനേടിയില്ല. ശക്തമായ ആശയങ്ങളുള്ള സംവിധായകര്‍ മലയാളത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു. സലീം അഹ്‌മ്മദ്‌, വൈശാഖ്‌, മാധവ്‌ രാമദാസ്‌, ബോബന്‍ സാമുവല്‍, ഡോ.ബിജു,സാമിര്‍ താഹിര്‍, വി.െക.പ്രകാശ്‌ തുടങ്ങിയവര്‍ പ്രതീക്ഷ നല്‍കി. നിര്‍മ്മാതാക്കള്‍ റിസ്‌ക്‌ എടുത്ത്‌ പുതിയവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാളത്തില്‍ ഇനിയും കരുത്താര്‍ജ്ജിച്ചിട്ടില്ല. സിനിമയുടെ വിജയത്തിന്‌ ഇവിടെ ആരും അവസാന വാക്കല്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ്‌ പോയവര്‍ഷം. പൊതുവില്‍ മലയാളസിനിമയുടെ അടിത്തറ ഭദ്രമല്ല. എവിടെയോ ചില അപാകതകള്‍ നിഴലിക്കുന്നു. അത്‌ തിരിച്ചറിഞ്ഞ്‌ പരിക്കാന്‍ ആരാണ്‌ തയാറാകുക? പുതുവര്‍ഷത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യവും മറ്റൊന്നല്ല. -വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ 1/1/201
2

Saturday, December 03, 2011

ഇനി നല്ല സിനിമ കാണാം

കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്ര മേളക്ക്‌ ഈ ആഴ്‌ച തുടക്കം. ലോകസിനിമയുടെ വിവിധതലങ്ങളിലേക്ക്‌ കണ്ണുതുറക്കുന്ന തിരഭാഷകളിലേക്ക്‌
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ്‌.കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്‌മ സ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ്‌ കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്‌.ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത്‌ മറ്റൊന്നല്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്‌ക്കലാണെന്ന്‌ തിരിച്ചറിയുന്നവര്‍, കാലത്തിന്‌ നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി മാറിയിരിക്കയാണ്‌ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള. മനുഷ്യബന്ധങ്ങള്‍ക്കും ലോകരാഷ്‌ട്രീയത്തിനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ ദൃഢവും സുതാര്യവുമായ തിരഭാഷയാണ്‌ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌.
ലോകരാഷ്‌ട്രീയത്തിലും ജീവിത വ്യവസ്ഥയിലും ചലച്ചിത്രകാരന്മാരുടെ ഇടപെടല്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ പതിനാറാമത്‌ മേളയിലുണ്ട്‌. പ്രത്യേകിച്ചും അറബ്‌ സിനിമകളുടെ ശക്തമായ സാന്നിധ്യം. ആഭ്യന്തര കലഹങ്ങളും അധിനിവേശത്തിന്റെ പുതിയ പ്രവണതകളും പ്രതിരോധത്തിന്റെ ജനമുന്നേറ്റവും തിരകാഴ്‌ചയില്‍ നടത്തുന്ന പകര്‍പ്പെഴുത്തുകളാണ്‌ അറബ്‌ ചിത്രങ്ങളുടെ പാക്കേജ്‌. ലോകരാഷ്‌ട്രങ്ങളിലെ കലാകാരന്മാര്‍ ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നു എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഈ മേളയുടെ സന്ദേശമായി മാറുന്നു. മനുഷ്യര്‍പാര്‍ക്കുന്ന ലോകത്തെപ്പറ്റിയുള്ള ആകുലതകള്‍ പങ്കുപറ്റുന്ന ചിത്രങ്ങള്‍ക്കാണ്‌ മേള മുന്‍ഗണന നല്‍കുന്നത.
ഏകാന്തത, അവഗണന, പീഡനം,നിന്ദ,ഭീതി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ പതിനാറാമത്‌ മേളയുടെ പൊതുസ്വഭാവമാണ്‌. അവ ഇറാനില്‍ നിന്നോ, മഗ്‌രിബ്‌ പ്രവശ്യയില്‍ നിന്നോ, ഈജിപ്‌തില്‍ നിന്നോ പകര്‍ത്തിയതാവാമെങ്കിലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്റെ ആഗോളപ്രശ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യസമൃദ്ധിയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ ചില കാഴ്‌ചകളുടെ വേദിയാവുകയാണ്‌ രാജ്യാന്തര മേള.
60-ലധികം രാജ്യങ്ങളില്‍ നിന്നും 185 സിനിമകളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മത്‌ലവിഭാഗത്തില്‍ മെക്‌സിക്കന്‍ സംവിധായകനന്‍ സെബാസ്റ്റ്യന്‍ ഹിറിയാറ്റിന്റെ എ സ്റ്റോണ്‍സ്‌ ത്രോ എവേ, ബ്ലാക്ക്‌ ബ്ലഡ്‌(മൈയോന്‍ഷാങ്‌-ചൈന), ബോഡി (മുസ്‌തഫ-തുര്‍ക്കി), ഫ്‌ലാമിംഗോ (ഹാമിദ്‌-ഇറാന്‍),കെനിയുടെ ഇല്‍ബിഡി, ഫിലിപ്പെന്‍സിന്റെ പാലവാന്‍, സിറിയന്‍ ചിത്രം സെപ്‌തംബര്‍റെയ്‌ന്‍,
കൊളംബിയയുടെ കളര്‍ഓഫ്‌ മൗണ്ടന്‍സ്‌, പാബ്ലോ പില്‍മാന്‍ സംവിധാനം ചെയ്‌ത ദ പെയിന്റിംഗ്‌ ലെസ്സണ്‍, മലയാളത്തില്‍ നിന്ന്‌ ആദിമധ്യാന്തം, ആദാമിന്റെ മകന്‍ അബു, ഡല്‍പി ഇന്‍ ഡേ(ഹിന്ദി) ബംഗാളി ചിത്രം അറ്റ്‌ ദി എന്റ്‌ ഓഫ്‌ ഓള്‍ എന്നിവയാണ്‌ മാറ്റുരക്കുന്നത്‌.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അറബ്‌ സിനിമകളാണ്‌ മേളയിലെ ഏറ്റവും ആകര്‍ഷണീയമായ. പാക്കേജ്‌. ഈജിപ്‌ത്‌, മൊറോക്കോ, സിറിയ,ലെബനന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുതിയ കാലത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കവും അനുഭവപ്പെടുത്തുന്നു. ഡീഫ ഫിലിംസ്‌ യുദ്ധാനന്തര ജര്‍മ്മനിയുടെ പരിച്ഛേദം പ്രതിഫലിപ്പിക്കും. ഇതര മേളകളില്‍ നിന്നും വ്യത്യസ്‌തമാകുന്ന പാക്കേജാണ്‌ പഴയ ജര്‍മ്മന്‍ സിനിമകള്‍. കൂടാതെ ഫുട്‌ബോള്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും പതിനാറാമത്‌ മേളയിലുണ്ട്‌. കിക്കിങ്‌ ആന്റ്‌ സ്‌ക്രീനിങ്‌ വിഭാഗം. ആഫ്രിക്കന്‍ സിനിമയുടെ വിപ്ലകാരി മെംബേറ്റിയുടെ സിനിമകള്‍,അമേരിക്കന്‍ ചലച്ചിത്രകാരന്‍ അഡോള്‍ഫാസിന്റെ ചിത്രങ്ങള്‍. നവ അമേരിക്കന്‍ വ്യവസ്ഥിതി പ്രേക്ഷകരുമായി പങ്കുവെക്കുന്നു. ഫിലിപ്പെന്‍സ്‌ പാക്കേജ്‌, റെസ്‌ട്രോപറ്റീവ്‌ വിഭാഗത്തില്‍ ഒഷിമ, മഖ്‌മുറെ,റോബര്‍ട്ട്‌ ബെസ്‌നി കെയിഡന്‍ ഹൊറോര്‍, മലയാളത്തില്‍ നിന്ന്‌ നടന്‍ മധു അഭിനയിച്ച സ്വയംവരം, ഓളവും തീരവും, ചെമ്മീന്‍ ഉള്‍പ്പെടെ നാല്‌ ചിത്രങ്ങളുമുണ്ട്‌. ലോകസിനിമാ വിഭാഗത്തില്‍ ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്‌, റഷ്യ,തായ്‌ലന്റ്‌, പോളണ്ട്‌,ബംഗ്ലാദേശ്‌,ബെല്‍ജിയം, പെറു,തുര്‍ക്കി,ഇറ്റലി,പെയിന്‍,ബ്രസീല്‍,ചൈന,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമ, മലയാളത്തിലെ നവസിനിമ വിഭാഗവുമുണ്ട്‌. ഇങ്ങനെ പ്രതീക്ഷയുടെ ഒരു കാഴ്‌ചാ സംസ്‌ക്കാരത്തിന്റെ വേദിയാവുകയാണ്‌ കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേള.

ലോകസിനിമയില്‍ വന്‍വീഴ്‌ചകളുടെ കാലം

കാഴ്‌ചകളുടെ നദി ഒഴുകുകയാണ്‌. കാലദേശങ്ങളിലൂടെ ക്യാമറ തൊട്ടുകാണിക്കുന്ന ദൃശ്യപംക്തികള്‍ നമ്മുടെ മുന്നില്‍ വിരിച്ചിടുന്ന ലോകജീവിതമാണ്‌ സിനിമ അനുഭവപ്പെടുത്തുന്നത്‌.ലോകസിനിമയുടെ പുതിയ കാഴ്‌ചകളെപ്പറ്റി മധു ഇറവങ്കര സംസാരിക്കുന്നു:
ലോകസിനിമ?
ലോകസിനിമയുടെ പുതിയ കാഴ്‌ചകള്‍ എന്നെ പലപ്പോഴും നിരാശപ്പെടുത്തുന്നു. പൊതുവെ പഴയകാല പ്ര

താപം കാത്തുസൂക്ഷിക്കാന്‍
മിക്കരാജ്യങ്ങളിലേയും ചലച്ചിത്രകാരന്മാര്‍ക്ക്‌ സാധിക്കുന്നില്ല. യൂറോപ്യന്‍ സിനിമകള്‍ വാണിജ്യതന്ത്രങ്ങളിലേക്ക്‌ വഴിമാറുകയാണ്‌. പണ്ട്‌ പോളാന്‍സ്‌കിയുടെയും മറ്റും ചിത്രങ്ങള്‍ നല്‍കിയ പ്രതീക്ഷകള്‍ ഇപ്പോള്‍ മേളകളില്‍ അനുഭവപ്പെടുന്നില്ല. പ്രധാന കാരണം ഇഷ്യുകളുടെ അഭാവമാണ്‌. യൂറോപ്യന്‍ സിനിമകളെ പിന്തള്ളി ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ ശ്രദ്ധനേടിയയിരുന്നു. അതുപോലെ അറബ്‌ സിനിമകള്‍. എന്നാല്‍ അറബ്‌ ചിത്രങ്ങളും പഴയകാല പ്രതാപം നിലനിലര്‍ത്തുന്നില്ല. ലോകജീവിതത്തില്‍ വരുന്ന മാറ്റമാകാം ഇതിനു കാരണമെന്ന്‌ കരുതുന്നു.
അറബ്‌ സിനിമകളുടെ വസന്തം?
അങ്ങനെയൊന്ന്‌ ഇപ്പോഴില്ല. കാരണം പല അറബ്‌്‌ രാജ്യങ്ങളിലും അവരുടെ സിനിമകള്‍ നേരത്തെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്‌. അതുപോലെ ഇറാഖ്‌, ഇറാന്‍ സിനിമകള്‍. ഈ സിനിമകളില്‍ ശക്തമായി നിലനിന്നത്‌ കുര്‍ദുകളുടെ പ്രശ്‌നമാണ്‌. സദ്ദാമിന്റെ മരണത്തോടെ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞു. ഇപ്പോള്‍ ഫലസ്‌തീന്‍ പ്രശ്‌നം മാത്രമാണ്‌ പരിഹരിക്കപ്പെടാതെ യുള്ളത്‌. മാത്രമല്ല, ഇസ്രേയല്‍, ടര്‍ക്കി എന്നിങ്ങനെ ചില രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചുചിത്രങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നുണ്ട്‌.
എന്തുകൊണ്ടാണ്‌ ലോകസിനിമയില്‍ പ്രമേയപരമായ മാറ്റം സംഭവിക്കുന്നത്‌?
കമ്മ്യൂണിസമായിരുന്നു ഒട്ടേറെ സിനിമകളുടെ പ്രമേയം. കമ്മ്യൂണിസത്തിന്റെ ഭീകരതയും മറ്റും വിഷയീഭവിക്കുന്ന ചിത്രങ്ങളായിരുന്നു പ്രേക്ഷക ശ്രദ്ധനേടിയിരുന്നത്‌. എന്നാല്‍ കമ്മ്യൂണിസം തകര്‍ന്നതോടെ ആ
വിഷയത്തിലുള്ള സിനിമകള്‍ക്ക്‌ വലിയ പ്രസക്തിയില്ലാതായി. പൂര്‍വേഷ്യന്‍ സിനിമകളും അതാണ്‌ സൂചിപ്പിക്കുന്നത്‌. പിന്നെ ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്‌ ആശ്വാസം നല്‍കുന്നത്‌. ടര്‍ക്കി ചിത്രങ്ങളും.
മലയാളത്തില്‍ പുതിയ സിനിമകള്‍ ഉണ്ടാകുന്നില്ല?
ഇന്ത്യന്‍ സിനിമയിലും ഈ പ്രശ്‌നമുണ്ട്‌. മുന്‍കാല സംവിധായകരുടെ സിനിമകളോട്‌ താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നോട്ടു പോകുന്ന സ്ഥിതി. എന്നാല്‍ ചരിത്രത്തെ ഉപജീവിച്ചെടുക്കുന്നതുകൊണ്ട്‌ മാത്രം സിനിമ പഴഞ്ചനാകുന്നില്ല. അടൂര്‍ ഗോപാലകൃഷ്‌ണനും ഷാജി എന്‍ കരുണും എല്ലാം ചരിത്രത്തെ സ്വീകരിക്കുന്നു. എന്നാല്‍ അവരുടെ ചിത്രങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയത്തിന്‌ ഇപ്പോഴും പ്രാധാന്യമുണ്ട്‌. തകഴിയുടെ കഥകളെ ആസ്‌പദമാക്കിയുള്ള അടൂരിന്റെ നാല്‌ പെണ്ണുങ്ങള്‍ വിശകലനം ചെയ്യുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്‌. അതുപോലെ ഷാജിയുടെ കുട്ടിസ്രാങ്കിലെ ചവിട്ടുനാടക വിഷയത്തിനും പ്രാധാന്യമുണ്ട്‌.
ഇറാന്‍ സിനിമകള്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌?
ഇറാനില്‍ നിന്ന്‌ നേരത്തെ പുറത്തുവന്ന സിനിമകള്‍ മിക്കതും സ്‌ത്രീയുടെ സ്വത്വപ്രതിസന്ധികളും അസ്വാതന്ത്ര്യവുമൊക്കെയാണ്‌ അവതരിപ്പിച്ചത്‌. അതൊക്കെ ഇപ്പോള്‍ അവിടെ അത്രമാത്രം അനുഭവപ്പെടുന്നില്ല. അതുകൊണ്ട്‌ പുതിയ ഇറാന്‍ ചിത്രങ്ങള്‍ ബോളിവുഡിന്റെ പാതയിലേക്ക്‌ മാറുകയാണ്‌. സമീറ മക്‌ബല്‍വഫിന്റെ സിനിമകളിലൊക്കെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ ഇറാനികളുടെ സാമൂഹികജീവിത്തില്‍ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരമൊരു മാറ്റമാണ്‌ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സിനിമകള്‍ വ്യക്തമാക്കുന്നത്‌. ടര്‍ക്കി ചിത്രങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നു. പ്രത്യേകിച്ചും കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍. അവ മുന്നോട്ട്‌ വെക്കുന്ന പ്രശ്‌നങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ഈയിടെ `ഡസ്‌ക'്‌ എന്ന ചിത്രം കണ്ടു. വിസ്‌മയകരമായിരുന്നു ആ ചിത്രം. മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഏത്‌ രീതിയിലാണ്‌ ലോകസിനിമ പുതുമ സൃഷ്‌ടിക്കുന്നത്‌.
സിനിമയുടെ ട്രീറ്റ്‌മെന്റിലാണ്‌ പുതുമ കൈവരിക്കുന്നത്‌. പഴയ വിഷയമാണെങ്കിലും അത്‌ പുതിയ കാലത്തോട്‌ സംവദിക്കുന്ന രീതിയിലേക്ക്‌ കൊണ്ടുവരാന്‍ സാധിക്കണം.
ശ്രീലങ്കന്‍ സിനിമകള്‍?
സിംഹളരുടെ ജീവിതത്തിലേക്ക്‌ പലപ്പോഴും ശ്രീലങ്കന്‍ ചിത്രങ്ങള്‍ ഇറങ്ങിച്ചെല്ലാറില്ല. അവര്‍ ബുദ്ധമതത്തിന്റെ ചില സവിശേഷതകളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. പക്ഷേ, തമിഴ്‌ സിനിമകള്‍ സിംഹളവിഷയങ്ങള്‍ ചെയ്യുന്നുണ്ട്‌.
ആഫ്രിക്കന്‍ സിനിമകള്‍ നവഭാവുകത്വം നല്‍കുന്നു?
ആഫ്രിക്കന്‍ സിനിമാപ്രേക്ഷകര്‍ ഒരുകാലഘട്ടം വരെ ഇന്ത്യന്‍ സിനിമകളുടെ ആരാധകരായിരുന്നു. അവര്‍ക്ക്‌ പ്രിയപ്പെട്ട നടന്‍ അമിതാഭ്‌ ബച്ചന്‍ ആയിരുന്നു. അവിടെ സന്ദര്‍ശിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുംു അവര്‍ എന്നോട്‌ അമിതാഭ്‌ ബച്ചനെപ്പറ്റിയൊക്കെ ചോദിച്ചിട്ടുണ്ട്‌. പിന്നീട്‌ യൂറോപ്യന്‍ വാണിജ്യസിനിമകള്‍ ആഫ്രിക്കന്‍ പ്രേക്ഷകരെ കീഴടക്കി. ഇതിനിടയിലും ഫ്രാന്‍സിന്റേയും മറ്റും സഹകരണത്തോടെ ചില ആഫ്രിക്കന്‍ സംവിധായകര്‍ സിനിമകള്‍ ചെയ്യുന്നുണ്ട്‌. സെനഗല്‍, ചാഡ്‌ തുടങ്ങിയ രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചെറിയ തരത്തിലുള്ള പ്രാദേശിക പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാറുണ്ട്‌. മറ്റൊരു രസകരമായ സംഭവം എറിട്രിയ സിനിമയുടെ പയനിയറില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ചെറിയ സിനിമകള്‍ അവരെ കാണിച്ച്‌ മാറ്റങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ എനിക്ക്‌ സാധിച്ചു.
ഇന്ത്യന്‍ സിനിമയുടെ അവസ്ഥ?
ബംഗാളി സിനിമ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമ പുതുമയില്ലാത്ത സ്ഥിതിയിലാണ്‌. സത്യജിത്‌റേ, മൃണാള്‍സെന്‍, ജത്വിക്‌ ഘട്ടക്‌ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചടുലതയോ, ജീവിതത്തുടിപ്പോ ഇപ്പോഴത്തെ ബംഗാളി സിനിമ നല്‍കുന്നില്ല. ഗൗതംഘോഷിന്റെ ചിത്രങ്ങളാണെല്ലോ ഇപ്പോള്‍ വരുന്നത്‌.
പ്രതീക്ഷ നല്‍കുന്ന ലോകസിനിമ?
ഇസ്രായേലി സിനിമകളും കെനിയന്‍ സിനിമകളും ചൈനീസ്‌ ചിത്രങ്ങളുമാണ്‌ പുതുമയിലേക്ക്‌ മുന്നേറുന്നത്‌. കൊറിയയിലും ചില മുന്നേറ്റ സംരംഭങ്ങളുണ്ട്‌. പൊതുവെ വാണിജ്യവല്‍ക്കരണമാണ്‌ ലോകസിനിമാ മേഖലയില്‍ സജീവമാകുന്നത്‌.
മലയാളത്തിലെ പുതിയ സിനിമകള്‍?
മലയാളത്തില്‍ പുതുമ എന്നുപറയാന്‍ കഴിയുന്നവ കുറച്ചുമാത്രമാണ്‌. ട്രാഫിക്കോ, സാള്‍ട്ട്‌ ആന്റ്‌ പെപ്പറോ അല്ലെങ്കില്‍ അതുപോലുള്ള സിനിമകള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടെന്ന്‌ പറയാന്‍ കഴിയില്ല. `ആദാമിന്റെ മകന്‍ അബു' നല്ല ചിത്രമാണ്‌. അതിന്റെ വിഷയം പുതിയ കാലവുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്‌. ആ നിലയില്‍ അതുമെച്ചപ്പെട്ട വര്‍ക്കാണ്‌. നമ്മുടെ സിനിമയില്‍ ട്രീറ്റുമെന്റില്‍ പുതുമവരുത്തണം.
കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേളയെക്കുറിച്ച്‌?
ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മേളകളിലൊന്നാണിത്‌. പ്രേക്ഷക പങ്കാളിത്തമാണ്‌ നമ്മുടെ മേളയുടെ സവിശേഷത. അതുപോലെ ഇവിടെ എത്തുന്ന ചിത്രങ്ങളും. ഗോവയില്‍ മറ്റും നടക്കുന്നത്‌ കാര്‍ണിവല്‍ മൂഡാണ്‌. സിനിമയെ ഗൗരവപൂര്‍വ്വം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന രീതി നമ്മുടെ രാജ്യാന്തര മേളക്ക്‌ മാറ്റുകൂട്ടുന്നു. എങ്കിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ലോകസിനിമകള്‍ കാണുന്നവരുടെ നിര്‍ദേശവും പരിഗണിക്കാവുന്നതാണ്‌.
ഓപ്പണ്‍ഫോറത്തിന്റെ സ്ഥിതി?
ഓപ്പണ്‍ഫോറത്തിന്റെ അവസ്ഥ വളരെ ശോച്യാവസ്ഥയാണ്‌. സിനിമയെപ്പറ്റി ഗഹനമായി ചര്‍ച്ചചെയ്യപ്പെടുന്നില്ല. കുറച്ചു സമയം വെറുതെ ചെലവഴിക്കുന്ന ഏര്‍പ്പാടായിപ്പോകുന്നു. അത്‌ മാറണം. കണ്ട സിനിമയെക്കുറിച്ച്‌, അതിന്റെ സംവിധായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം.
പുതിയ പ്രൊജക്‌ടുകള്‍?
സുനില്‍ ഗംഗോപാധ്യായുടെ `രക്തം' എന്ന കൃതി സിനിമയാക്കണെമെന്ന്‌ നേരെത്ത ആലോചിച്ചിരുന്നു. അതിനുള്ള അനുവാദം അദ്ദേഹം നല്‍കിയിരുന്നു. ഒന്നുരണ്ട്‌ പദ്ധതികള്‍ വേറെയും മനസ്സിലുണ്ട്‌. അതോടൊപ്പം അടൂര്‍ ഗോപാലകൃഷ്‌ണനെക്കുറിച്ചുള്ള പുസ്‌തകം. അദ്ദേഹത്തെപ്പറ്റിയുള്ള സമഗ്രപഠനം. എന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററി `പുനര്‍ജ്ജനി' അട്ടപ്പാടിയെക്കുറിച്ചായിരുന്നു.