Thursday, July 04, 2013

മഴക്കാലരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം

മഴക്കാലത്ത്‌ പടര്‍ന്നുപിടിക്കുന്ന രോഗങ്ങളും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം. പ്രശസ്‌ത ഡോക്‌ടര്‍മാരുടെ ലേഖനങ്ങള്‍. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, പ്രകൃതിചികിത്സ രംഗങ്ങളിലെ പ്രശസ്‌തരുടെ ലേഖനങ്ങള്‍. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പനി, ആസ്‌ത്മ മുതല്‍ കൊളസ്‌ട്രോള്‍, ബിപി, വീട്ടുചികിത്സ, കുട്ടികളുടെ രോഗങ്ങള്‍..... എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം. ചികിത്സയേക്കാള്‍ പ്രതിരോധവിധികള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന ലേഖനങ്ങള്‍. കര്‍ക്കിടകത്തിലെ സുഖചികിത്സ തുടങ്ങി പ്രശസ്‌ത ആയുര്‍വേദ ഡോക്‌ടര്‍മാരുടെ ലേഖനങ്ങളുമുണ്ട്‌. മഴക്കാലഭക്ഷണം എങ്ങനെ? എന്തൊക്കെയാവാം, മഴക്കാലത്തെ ദാമ്പത്യപ്രശ്‌നങ്ങള്‍ വിവരിക്കുന്നു. കുടുംബത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യസംബന്ധകാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന കൃതി. ലളിതമായ ഭാഷയില്‍ ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നവിധം ലേഖനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നു.

മഴക്കാലരോഗങ്ങള്‍
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഒലിവ്‌ ബുക്‌സ്‌ കോഴിക്കോട്‌. 70രൂപ

Monday, June 03, 2013

നന്മപൂത്ത കഥയിടങ്ങള്‍

നാട്ടെഴുത്തിന്റെ പച്ചപ്പിലേക്ക്‌ മലയാളകഥ വീണ്ടും തിരിച്ചെത്തുകയാണ ്‌നര്‍ഗീസ്‌ ഷിഹാബിന്റെ കഥകളിലൂടെ. എല്ലാം നഗരവല്‍ക്കരിക്കപ്പെടുന്ന കാലത്തില്‍ നാട്ടുപഴമയും പച്ചിലക്കാടുകളും ഇടവഴികളും കൗതുകങ്ങളും നമ്മുടെ ഓര്‍മ്മയിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന പന്ത്രണ്ട്‌ കഥകളുടെ സമാഹാരമാണ്‌ കാടേറ്റം എന്ന പുസ്‌തകം. �കാടേറ്റം, സ്‌പന്ദനങ്ങള്‍, ചതുരക്കണ്ണുകള്‍ പിതൃദേവോഭവ, ഗൈഡ്‌, പൂച്ചെടക്കാരന്‍, കതിരുതേടി, അന്നപൂര്‍ണ്ണേശ്വരികള്‍, തണുപ്പ്‌, സിന്‍ഡ്രോം, ഞണ്ട്‌, ഉറവ്‌ എന്നീ കഥകളിലൂടെ മനുഷ്യന്‍ ജീവിക്കുന്നത്‌ ചില ചിഹ്നവ്യവസ്ഥകളിലൂടെ സൃഷ്‌ടിച്ചെടുക്കുന്ന ഒരു ലോകത്തിലാണെന്ന്‌ എഴുത്തുകാരി ഓര്‍മ്മപ്പെടുത്തുന്നു. കഥകളുടെ വികാസത്തിലൂടെ മൃത്യുവിനോടുള്ള രതിഭാവവും ഇരുള്‍പ്പരപ്പിലേക്ക്‌ വെളിച്ചത്തിന്റെ ഇഴകളും നര്‍ഗീസിന്റെ എഴുത്തില്‍ കടന്നുവരുന്നു. പ്രണയത്തെക്കുറിച്ച്‌, ജീവിതത്തെക്കുറിച്ച്‌ ചില അകംപുറം ചൂടിന്റെ തിളച്ചുമറിയലിലൂടെയാണ്‌ ഈ കഥകള്‍ വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിക്കുന്നത്‌. കഥയുടെ തിളച്ചുമറിയലില്‍ ഗ്രാമീണസത്യങ്ങളുടെ അടയാളമുണ്ട്‌. ആസരതകളോടെ കാലം വാ പിളര്‍ത്തുമ്പോഴും നന്മയുടെ ഉറവകളെ സ്വപ്‌നം കാണുന്ന കഥകള്‍. താളഭംഗം വന്ന ജീവിതവും ചിതലരിച്ച പ്രണയങ്ങളും ചോരത്തിളപ്പിന്റെ ആവേശവും ഉല്‍ക്കണ്‌ഠയും നര്‍ഗീസിന്റെ കഥളില്‍ ഇഴചേര്‍ന്നിട്ടുണ്ട്‌. പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും കഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്‌.

നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്‌. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്‌. എന്നീ കഥകള്‍ തലമുറകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്‌. ഇത്‌ നര്‍ഗീസിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്‌. 


അമീന, അസ്‌റ, കറീന്‍, സുഹാന, അമല, സൈദ, റസിയ, സോനാലലി, അമിത എന്നിവരെല്ലാം നര്‍ഗീസിന്റെ നായികമാരാണ്‌. ഇവരെല്ലാം പങ്കുപറ്റുന്നത്‌ എരിവുള്ള വാക്കുകള്‍ക്കൊപ്പം കരിമഷിയോ കരിതന്നെയോ പടര്‍ന്നു കലങ്ങിയ കണ്ണുകളാണ്‌. മരണം, തണുപ്പ്‌, കാറ്റ്‌ തുടങ്ങിയ പ്രതീകങ്ങള്‍ കഥകളില്‍ പലപാട്‌ കടന്നുവരുന്നു. കാടേറ്റം എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത്‌ ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരിയെ ഈ പുസ്‌തകത്തില്‍ കാണാം.�ഭാഷാതലത്തിലും ആവിഷ്‌കാരത്തിലും നര്‍ഗീസ്‌ ഷിഹാബ്‌ പരമ്പരാഗത ശൈലിയോട്‌ പൊരുതി മുന്നേറുന്നു. �ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ്‌ കഥാകാരി സ്വീകരിച്ചത്‌. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ്‌ നര്‍ഗീസ്‌ ഷിഹാബിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്‌.� നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരിയുടെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്‌.

കാടേറ്റം(കഥകള്‍) -നര്‍ഗീസ്‌ ഷിഹാബ്‌

്‌ഗ്രീന്‍ ബുക്‌സ്‌, തൃശൂര്‍ 60രൂപ
വാരാദ്യമാധ്യമം
2/06/2013

Wednesday, May 08, 2013

കഥയുടെ കന്മദം

കാഴ്‌ചയുടെയും മനനത്തിന്റെയും കഥകളാണ്‌ പി.കെ.പാറക്കടവിന്റെ കഥാലോകം. വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍കണ്‌ഠയും അടയാളപ്പെടുത്തുന്ന കഥകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക്‌ പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈകഥകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്‌. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്‌മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കഥയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ പാറക്കടവിന്റെ കഥയില്‍ പുതുകാലത്തിന്റെ ഉപസംസ്‌കാരമെന്ന നിലയില്‍ വരുന്നുണ്ട്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച സങ്കല്‍പങ്ങളും ഈ കഥാകാരന്റെ രചനകളില്‍ പരുക്കനും ഒപ്പം സൂക്ഷ്‌മവുമായ സ്വരവിന്യാസത്തിന്‌ വഴങ്ങുന്നുണ്ട.്‌ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ പാറക്കടവിന്റെ കഥ പറയുന്നത്‌.
കണ്ടെടുപ്പിന്റെ മുഴക്കവും സൗന്ദര്യവും കഥയെഴുത്തുകാരുടെ വാക്കുകളില്‍ സ്വാഭാവികം. കഥ ജീവിത യാഥാര്‍ത്ഥ്യത്തെ സഹജവും ചൈതന്യപൂര്‍ണ്ണവുമായ ഊഷ്‌്‌മള വികാരത്തോടെ പ്രതിഫലിപ്പിക്കുന്നു. അത്‌ ജീവിതത്തിന്റെ നേര്‍ക്കുള്ള പ്രത്യര്‍പ്പണമായി മാറ്റിയെടുക്കുകയാണ്‌ വര്‍ത്തമാന കഥയെഴുത്തുകാര്‍.
ജീവിതത്തിന്റെ അടുത്ത്‌ നിന്നു രചന നിര്‍വ്വഹിക്കുന്ന കഥയെഴുത്തുകാരുടെ വലിയനിര തന്നെ മലയാളത്തിലുണ്ട്‌. സ്‌നേഹത്തിന്റേയും ആര്‍ദ്രതയുടേയും ആത്മീയതയുടേയും മൂല്യത്തെ പുനര്‍നിര്‍ണയിക്കുന്നതോടൊപ്പം സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ കാഴ്‌ചകളുടെ പ്രതലവും മലയാളകഥയില്‍ ഇഴചേര്‍ത്ത എഴുത്തുകാരുടെ നിരയിലാണ്‌ പി.കെ.പാറക്കടവിന്റെ ഇടം.
വികാരപരത നിയന്ത്രിച്ച്‌, കാഴ്‌ചപ്പാടിനും വിവരണത്തിനും സമചിത്തതയുടെ ദൃഢസ്വരം നല്‍കുന്ന ഈ കഥാകൃത്ത്‌. പ്രകൃതിയും മനുഷ്യമുഗ്‌ധതകളും മേളിച്ചു നില്‍ക്കുന്ന കഥകള്‍ സംവേദനാത്മകതയും ബഹുസ്വരതയും പാഠതലത്തിലേക്ക്‌ കൊണ്ടുവരുന്നു. അതിനാല്‍ പാറക്കടവിന്റെ രചനകള്‍ ചാട്ടുളിപോലെ വായനക്കാരന്റെ മനസ്സില്‍ ആഞ്ഞുപതിക്കുന്നു. അവ ഓര്‍ക്കാപ്പുറത്ത്‌ പൊട്ടുന്ന അമിട്ടുകളാണ്‌. ജീവിതത്തിന്റെ സമസ്‌തതലങ്ങളിലേക്കും യഥേഷ്‌ടം വ്യാപരിക്കുന്ന കഥാകൃത്ത്‌ ജീവിതത്തെ അതിസൂക്ഷ്‌മ നിരീക്ഷണത്തിന്‌ വിധേയമാക്കുന്നു. ഗ്രാമീണത്തനിമയോടൊപ്പം കറുത്ത ഫലിതവും ഈ കഥാകാരന്റെ ആവിഷ്‌കാരതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളുടെ നിര്‍ത്ഥകതയും അന്യതാബോധവും പ്രശ്‌നങ്ങളുടെ നൈതികതയില്‍ തൊട്ടുകൊണ്ട്‌ സജീവമായി ചര്‍ച്ചചെയ്യുന്ന പി.കെ.പാറക്കടവിന്റെ ഏറ്റവും പുതിയ കഥാസാമാഹാരമാണ്‌ `കഥ പാറക്കടവ്‌'.
പാറക്കടവ്‌ എഴുത്തുകാരനല്ല; എഴുത്തുകള്‍ക്ക്‌ മധ്യത്തിലെ വരകള്‍ മായ്‌ച്ചുകളയുന്ന കഥപറച്ചിലുകാരനാണ്‌. മായ്‌ച്ചു കളയുന്ന ആ വരകളുടെ ചുവടെ കൊച്ചുകഥ എന്ന്‌ എഴുതി അദ്ദേഹം ഒരു ചിരി ചിരിക്കുന്നു.അതിനാല്‍ പാറക്കടവിന്റെ കഥാലോകം തുറന്നിടാന്‍ അല്‍പം ബുദ്ധിയും സമയവും വിനിയോഗിക്കേണ്ടതുണ്ട്‌. `കഥ പാറക്കടവ്‌' എന്ന പുസ്‌തകത്തിലെ 137 കഥകളും ഗദ്യത്തിന്റെയും പദ്യത്തിന്റെയും ഉഭയദശ പ്രതിനിധാനം ചെയ്യുന്നു. കഥയുടെ ഒരു മാതൃക: `ഇരുള്‍ തിങ്ങിനിറഞ്ഞ ചായ്‌പില്‍ ഒളിച്ചിരിക്കാമെന്ന്‌ നിന്റെ വ്യാമോഹം. കത്തിയുടെ വാള്‍ത്തലയുടെ തിളക്കമായി, വെളിച്ചമായി ഞാന്‍ നിന്നെ തേടിയെത്തുന്നു. ചായ്‌പിലെ ഇതുളകലുന്നു. പ്രകാശം കൊണ്ടൊരു സുന്ദരമേനി.'- (ചായ്‌പ്‌ എന്ന കഥ). കഥ സംസ്‌കാരത്തിന്റെ തനതായ ഉറവകളിലേക്ക്‌ പോവുകയാണെന്ന ആശയം പാറക്കടവിന്റെ രചനകളുടെ അന്തരീക്ഷത്തിലുണ്ട്‌. ഉള്ളിലെ �ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം. കഥയെഴുത്ത്‌ സാമൂഹ്യ ശുദ്ധീകരണക്രിയയായാണ്‌ ഈ കഥപറച്ചിലുകാരന്‍ കണ്ടെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്‌മതയോടെ അടയാളപ്പെടുത്തുന്നു.
വിശപ്പ്‌ എന്ന കഥയില്‍ എഴുതുന്നു:``സൈബര്‍ കഫേയുടെ തണുപ്പിലേക്ക്‌ കയറി അവള്‍ വാതിലടച്ചു.` ചൂടുള്ളതെന്തെങ്കിലും' അയാള്‍ പറഞ്ഞു. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയതിനും കെട്ടിയിട്ട ചുണ്ടെലിയെ ചലിപ്പിച്ചെതിനുമൊടുവില്‍ കമ്പ്യൂട്ടറില്‍ നിന്നിറങ്ങിവന്നത്‌ പൂര്‍ണ്ണ നഗ്നയായ ഒരു യുവതി. പിന്നെ കത്തിയും മുള്ളും''. ഇങ്ങനെ ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളെ പാറക്കടവ്‌ സൂക്ഷ്‌മതയോടെ അവതരിപ്പിക്കുന്നു. കുറഞ്ഞ വാക്കുകളില്‍ വിസ്‌തൃത ലോകമാണ്‌ ഇദ്ദേഹത്തിന്റെ ശൈലി. യാഥാര്‍ത്ഥ്യത്തേയും കല്‍പനയേയും സംബന്ധിക്കുന്ന ഗൂഢാര്‍ത്ഥദ്യോതകമായ ഒരുപാട്‌ അര്‍ത്ഥങ്ങള്‍ക്കൊണ്ട്‌ വായനക്കാരന്റെ മനസ്സും ചിന്തയും പൊള്ളിക്കുകയാണ്‌ പാറക്കടവ്‌.
`പാതയുടെ അവസാനം കണ്ടെത്താനാണ്‌ അയാള്‍ യാത്രയാരംഭിച്ചത്‌. പകുതി ദൂരം പിന്നിട്ടപ്പോള്‍ അയാള്‍ക്ക്‌ സംശയം. പാതയുടെ ആരംഭമെവിടെയായിരുന്നു. അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങങ്ങി-(ലക്ഷ്യം എന്ന കഥ). ഫലിതബോധത്തിന്റെ സജീവയില്‍ തിളച്ചുമറിയുന്ന വിമര്‍ശനമുന കാത്തുസൂക്ഷിക്കാനും കഥാകാരന്‍ തയാറാകുന്നു. കേരളം എന്ന കഥ നോക്കുക:
ശങ്കരന്‍ വീണ്ടും തെങ്ങിന്മേല്‍ കേറി.
രണ്ട്‌ പെപ്‌സി. ഒരു സെവന്‍ അപ്‌. മൂന്ന്‌ കൊക്കോകോള. ഇത്രയും താഴേക്കെറിഞ്ഞു.'
പ്രണയവും സ്‌ത്രീജീവിതവും വരച്ചിടുമ്പോള്‍ കഥാകാരന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. ഉദാസീനതയെ ധിക്കരിക്കുന്ന എഴുത്തുകാരന്റെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഈ പുസ്‌തകത്തില്‍ കാണാം.
`ഒരു പൂ ചോദിച്ചു. ഞാനൊരു പുഷ്‌പചക്രം നല്‍കി.
ഒരു പുടവ ചോദിച്ചു. ഞാനൊരു ശവക്കച്ച നല്‍കി.
ഇത്തിരി തീ ചോദിച്ചു, ഞാനൊരു ചിത തന്നെയൊരുക്കി- (ദാനം).
നര്‍മ്മവും നിര്‍മമതയും മിക്കവാറും കഥയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ്‌ ഇത്തരം രചനകള്‍ നമുക്ക്‌ പ്രിയപ്പെട്ടതാകുന്നത്‌.
`ആദ്യം അവനെത്തൊട്ട്‌ അവളോടി. അവളെ പിന്തുടര്‍ന്ന്‌ ഓടിയോടി അവന്‍ അവളെതൊട്ടു.
ഇപ്പോള്‍ അവന്റെ ഊഴമാണ്‌. അവന്‍ ഓടിയോടി ഭൂമിവാതില്‌ക്കലെത്തി.
അവള്‍ അവനെ തൊടാനെത്തി അറച്ചുനിന്നു.
ഇനിയും ഓടിയാല്‍ അവന്‍ ഭൂമിയില്‍ നിന്നും പുറത്താകും'-(ഭൂമിവാതില്‍ക്കല്‍ എന്ന കഥ)
കാലം നക്ഷത്രങ്ങള്‍ കൊരുത്തെടുത്ത്‌ നഭസ്സൊരുക്കുമ്പോലെയാണ്‌ പാറക്കടവ്‌ കഥയെഴുതുന്നത്‌. അതില്‍ ജീവിതത്തിന്റെ രക്തിവും കണ്ണൂരിന്റെ ഉപ്പും കിനാവിന്റെ മുന്തിരിച്ചാറും ഒരുപോലെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പാറക്കടവിന്റെ രചനകളില്‍ ഫിലോസഫിയുണ്ട്‌. ജീവിതത്തിന്റെ കടലിരമ്പവും പ്രാണന്റെ തുടിപ്പും. അതാ ചെടികള്‍ക്കിടയില്‍ അയാള്‍ എന്ന കഥ മുതല്‍ കാക്ക വരെ 137 കൊച്ചുകഥകളാണ്‌ ഈ പുസ്‌തകത്തില്‍. ആഖ്യാനത്തിലുടനീളം കവിതയുടെ കന്മദം ഏറ്റിനില്‍ക്കുന്ന കഥകള്‍.
വായനാമുറി-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ മെയ ്‌5, 2013 

Wednesday, March 06, 2013

മഞ്ഞുകാല കഥകള്‍

                                     മഞ്ഞുകാല കഥകള്‍ പ്രകാശനം ചെയ്‌തു
കേരള സാഹിത്യ അക്കാദമി ദേശീയ പുസ്‌തകോത്സവ വേദിയില്‍ ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മൂന്നു പുസ്‌തകങ്ങള്‍ പ്രകാശിതമായി. കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ മഞ്ഞുകാല കഥകള്‍ ഗായത്രിക്കു നല്‍കി വൈശാഖന്‍ പ്രകാശനം ചെയ്‌തു. പ്രകാശന്‍ ചുനങ്ങാടിന്റെ മുക്കുറ്റികള്‍ പൂക്കുന്ന ഗ്രാമം എന്ന നോവല്‍ വൈശാഖന്‍ പ്രൊഫ.. കെ.കെ ഹിരണ്യനു നല്‍കി പ്രകാശനം ചെയ്‌തു. എം ഗോകുല്‍ദാസിന്റെ മഴ പെയ്യുമ്പോള്‍്‌ എന്ന പുസ്‌തകം ഡോ.റോസി തമ്പിക്കു നല്‍കി അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്‌തു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പ്രകാശ്‌ ഒറ്റപ്പാലം, എന്‍. ബാലകൃഷ്‌ണന്‍. പ്രകാശന്‍ ചുനങ്ങാട്‌, എം ഗോകുല്‍ദാസ്‌ പ്രസംഗിച്ചു

Thursday, January 24, 2013

മഞ്ഞുകാലകഥകള്‍


എന്റെ പുതിയ പുസ്‌തകം പ്രസിദ്ധീകരിച്ചു. മഞ്ഞുകാലകഥകള്‍-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍- ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 175രൂപ