Showing posts with label മലയാളസിനിമ -2011 നിറംമങ്ങിയ കെട്ടുകാഴ്‌ച. Show all posts
Showing posts with label മലയാളസിനിമ -2011 നിറംമങ്ങിയ കെട്ടുകാഴ്‌ച. Show all posts

Friday, December 30, 2011

മലയാളസിനിമ -2011 നിറംമങ്ങിയ കെട്ടുകാഴ്‌ച

മലയാളസിനിമയെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വര്‍ഷമാണ്‌ 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാളഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ്‌ കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്‌പ്പ്‌. ചലച്ചിത്ര പരീക്ഷണങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും വന്‍ പ്രതീക്ഷകളുമായി വിപണി കീഴടക്കാന്‍ അരങ്ങേറിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ തറപറ്റി. തിയേറ്ററുകളിലെത്തിയ എഴുപതു ശതമാനം ചിത്രങ്ങള്‍ക്കും മുടക്കുമുതലിന്റെ പത്തിലൊന്നുപോലും ലഭിച്ചില്ല. തെറ്റുന്ന കണക്കുകൂട്ടലുകളും പാളുന്ന ധാരണകളും എവിടെയാണ്‌ മലയാളസിനിമക്ക്‌ പിഴച്ചത്‌?

പിന്നിട്ട വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വിചിത്ര വിജയം നേടിയത്‌ സാള്‍ട്ട്‌ ആന്റ്‌ പെപ്പറും ട്രാഫിക്കും ചാപ്പാകുരിശുമാണ്‌. രാജേഷ്‌ പിള്ള സംവിധാനം ചെയ്‌ത ട്രാഫിക്കും ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത സോള്‍ട്ട്‌ ആന്റ്‌ പെപ്പറും സമീര്‍ താഹിര്‍
സംവിധാനം നിര്‍വ്വഹിച്ച ചാപ്പാകുരിശും പ്രദര്‍ശന വിജയത്തോടൊപ്പം പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌ക്കാരത്തിലും മാത്രമല്ല, വിതരണത്തിലും സൂക്ഷ്‌മത പുലര്‍ത്തണം. നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ്‌ ഈ ചിത്രങ്ങളുടെ വിജയത്തിന്‌ സഹായകമായത്‌. കൃത്രിമത്വം നിറഞ്ഞ തിരക്കഥകള്‍ക്കിടയില്‍ ചാപ്പാകുരിശും ട്രാഫിക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും വേറിട്ടൊരു കാഴ്‌ചയായതില്‍ അല്‍ഭുതമില്ല.
വിശ്വാസങ്ങളെ തകര്‍ത്തുകൊണ്ടാണ്‌ അടുത്തകാലത്ത്‌ മറ്റു ചില ചിത്രങ്ങള്‍ വിജയിച്ചത്‌. ഇതില്‍ നിന്ന്‌ ഒരു കാര്യം മനസ്സിലാക്കാം സിനിമയുടെ വിജയത്തിന്‌ ഒന്നും അനിവാര്യഘടകമല്ല. നടനോ, നടിയോ എന്തിന്‌ സംവിധായകന്‍പോലും. പ്രേക്ഷകരുടെ മനസ്സ്‌ അളന്നെടുക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രയാസപ്പെടുന്നു. സ്വന്തം കഴിവ്‌ ഇനിയും വേണ്ടത്ര സ്ഥാപിച്ചെടുക്കാന്‍ കഴിയാതിരുന്ന പൃഥ്വിരാജിനെ നായകനാക്കി സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത ഉറുമി സാമ്പത്തിക വിജയം നേടി. ഇത്‌ മികച്ച ചിത്രമെന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റാണ്‌ സന്തോഷ്‌ശിവന്‍ ഈ ചിത്രത്തിന്‌ നല്‍കിയത്‌. ഒരു ചിത്രം വിജയിച്ചാല്‍ അതിന്റെ പിന്നാലെ പോകുന്ന പ്രവണത 2011-ലും മലയാളസിനിമ ഉപേക്ഷിച്ചില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ നിരയില്‍ ജോഷിയുടെ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും റാഫി മെക്കാര്‍ട്ടിന്റെ ചൈനാടൗണും ഉണ്ടായി . സാമ്പത്തികമായും ഈ ചിത്രങ്ങള്‍ പരിക്കില്ലാതെ കരകയറി. ഗദ്ദാമ, ബ്യൂട്ടിഫുള്‍, മാണിക്യക്കല്ല്‌, സീനിയേഴ്‌സ്‌, ജനപ്രിയന്‍, രതിനിര്‍വ്വേദം, ഇന്ത്യന്‍ റുപ്പി, സ്‌നേഹ വീട്‌, സ്വപ്‌ന സഞ്ചാരി എന്നിവ വിജയചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ജയറാമിന്റെ മേക്കപ്പ്‌മാന്‍ ആവര്‍ത്തനവിരസമായിരുന്നു. ജയറാം അഭിനയിച്ച മൂന്നു ചിത്രങ്ങളും ആവറേജ്‌ വിജയങ്ങളായി എന്നത്‌ ഈ നടന്‌ ആശ്വാസം നല്‍കുമെങ്കിലും ചിത്രങ്ങളെല്ലാം പള്‍പ്പു ഉല്‍പന്നങ്ങളായിരുന്നു എന്നത്‌ വിസ്‌മരിക്കാന്‍ കഴിയില്ല. പൃഥ്വിരാജിന്‌ അഭിനയത്തികവിലേക്ക്‌ ഇനിയും ദൂരമേറെയുണ്ടെന്ന്‌ കഴിഞ്ഞവര്‍ഷവും ഈ നടനെ ഓര്‍മ്മപ്പെടുത്തി. വീട്ടിലേക്കുള്ള വഴി ഡോ.ബിജു തുറന്നുകൊടുത്തെങ്കിലും നടനചാതുരി വഴങ്ങിയില്ല. അര്‍ജ്ജുനന്‍ സാക്ഷി എന്നും സാക്ഷിയായതുമില്ല. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഭേദപ്പെട്ടനിരയിലേക്ക്‌ ഉയര്‍ന്നു. ജയസൂര്യയാണ്‌ യുവനിരയില്‍ ശ്രദ്ധപിടിച്ചുപറ്റിയത്‌. 2011 ഏറെ പരിക്കേല്‍പ്പിച്ചത്‌ മമ്മൂട്ടിയെയാണ്‌. മമ്മൂട്ടിയുടെ ഒരു ചിത്രംപോലും വിജയിച്ചവയുടെ പട്ടികയില്‍ ഇടംനേടിയില്ല. ജോഷി, പ്രിയദര്‍ശന്‍, റാഫിമെക്കാര്‍ട്ടിന്‍ ചിത്രങ്ങളുണ്ടായിട്ടും സത്യന്‍ അന്തിക്കാട്‌ സിനിമ മാത്രം മോഹന്‍ലാലിന്‌ ആശ്വാസം നല്‍കി. ബ്ലസിയുടെ പ്രണയം ലാലിന്‌ മികച്ചവേഷമാണ്‌. കഥാപാത്രത്തെ തന്മയത്വത്തോടെ മോഹന്‍ലാല്‍ അവതരപ്പിക്കുകയും ചെയ്‌തു. പക്ഷേ, പ്രണയം സാമ്പത്തികവിജയം നേടിയില്ല. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്‌ത ശങ്കരനും മോഹനനും പുതുമയൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ചന്ദ്രന്റെ മികച്ച കൃതികളുടെ നിര
യിലേക്ക്‌ ഈ ചിത്രത്തിന്‌ ഉയരാനും സാധിച്ചില്ല. പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ കലയോ, കച്ചവടമോ ഇല്ലാതെ പോയി. വിപണി കീഴടക്കുന്ന സിനിമ ചെയ്യാന്‍ അത്ര എളുപ്പമല്ലെന്ന്‌ ടി.വി.ചന്ദ്രനും പ്രിയനന്ദനനും തിരിച്ചറിയാന്‍ ഈ ചിത്രങ്ങളുടെ പരാജയം കാരണമായത്‌ മെച്ചം.

പി.ടി.കുഞ്ഞിമുഹമ്മദ്‌ സംവിധാനം ചെയ്‌ത വീരപുത്രന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടും പ്രദര്‍ശനശാളയില്‍ ചലനം സൃഷ്‌ടിക്കാതിരുന്നുത്‌ സംവിധാനത്തിലും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും വന്നുചേര്‍ന്ന പരാജയമാണ്‌. നരന്‍ എന്ന നടന്‌ ഒരു ചരിത്രപുരുഷന്റെ ജീവിതത്തിലേക്ക്‌ പരകായപ്രവേശം നടത്താന്‍ കഴിഞ്ഞില്ല. പ്രാഞ്ചിയേട്ടന്‍ ആന്‍റ്‌ ദി സെയിന്റ്‌ എന്ന ചിത്രത്തിലൂടെ സംവിധാനകലയുടെ വിസ്‌മയം തീര്‍ക്കാന്‍ സാധിച്ച സംവിധായകന്‍ രഞ്‌ജിത്തിന്‌ ഇന്ത്യന്‍ റുപ്പി ആശ്വാസം നല്‍കിയെങ്കിലും ചിത്രംമികവ്‌ പുലര്‍ത്തിയിരുന്നില്ല. വിലക്കും വിവാദവും സമരവുമൊക്കെയായി മലയാളസിനിമ പ്രദര്‍ശനശാലകളില്‍ നിന്നുമാത്രമല്ല, പ്രേക്ഷകരില്‍ നിന്നും അകന്നുപോകുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ വര്‍ഷം അടയാളപ്പെടുത്തിയത്‌.
എഴുത്തുകാരുടെ പ്രതിസ
ന്ധിയാണ്‌ സിനിമയുടെ തകര്‍ച്ചയ്‌ക്ക്‌ മറ്റൊരു കാരണം. ഓടുന്ന കഥ എന്ന സങ്കല്‍പത്തിന്റെ പിന്നാലെ ഓടുകയാണ്‌ അവര്‍. കച്ചവടക്കണ്ണിനാണ്‌ അധീശശക്തി. അതിന്‌ മേല്‍ പരുന്തും പറക്കില്ല. പ്രേക്ഷകരുടെ അഭിരുചി പോലും നിര്‍മ്മാതാക്കള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. പുതിയ കഥകള്‍ കണ്ടെത്താനോ, അതിന്‌ അനുയോജ്യമായ തിരക്കഥകള്‍ എഴുതാനോ സാധിക്കുന്നില്ല. ഫാസില്‍ മാജിക്ക്‌ പോലും മലയാളത്തില്‍ അപ്രത്യക്ഷമായി എന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ ലിവിംഗ്‌ ടുഗെദര്‍ എന്ന സിനിമ. വര്‍ത്തമാനകാല സമൂഹത്തോട്‌ എങ്ങനെ സംവദിക്കണമെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാതെ പകച്ചുനില്‍ക്കുന്ന സംവിധായകനെയാണ്‌ ലിവിംഗ്‌ ടുഗെദര്‍ വ്യക്തമാക്കിയത്‌.
2011-ല്‍ എണ്‍പത്തിയൊമ്പത്‌ ചിത്രങ്ങളാണ്‌ തിയേറ്ററുകളിലെത്തിയത്‌. വിജയിച്ച ഏതാനും സിനിമകള്‍ മാറ്റിവെ

ച്ചാല്‍ പരാജയത്തിലേക്ക്‌ വീണ ചിത്രങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതകളാണ്‌ മലയാളസിനിമയില്‍ ഉണ്ടാക്കിയത്‌. 90-ലധികം കോടികളുടെ നഷ്‌ടക്കണക്കാണ്‌ സിനിമാരംഗം സൂചിപ്പിക്കുന്നത്‌. ഇത്‌ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ അതിഭീകരമാണ്‌. ഓരോ വര്‍ഷം പിന്നിടുമ്പോഴും മലയാളിയുടെ സിനിമയോടുള്ള മോഹം വന്‍വീഴ്‌ചകളുടെ കണക്കുകളാണ്‌ നല്‍കുന്നത്‌. ഇതിനുള്ള പരിഹാരം സ്വയം തിരിച്ചറിയും യാഥാര്‍ത്ഥ്യബോധത്തോടെ ചലച്ചിത്രരംഗത്തെ സമീപിക്കുകയമാണ്‌ വേണ്ടത്‌.
സാറ്റലെറ്റ്‌ വിപണനം കൊണ്ടുമാ
ത്രം സിനിമയെ രക്ഷപ്പെടുത്താന്‍ അധികകാലം സാധിക്കില്ല. തിയേറ്ററില്‍ പരാജയപ്പെട്ടാലും സാറ്റ്‌ലൈറ്റ്‌ കച്ചവടത്തില്‍ ലാഭം നേടുന്ന ചിത്രങ്ങളുടെ നിരയില്‍ ഏതാനും ചിത്രങ്ങള്‍ ഈ വര്‍ഷവും കടന്നുകൂടിയാലും കോടികളുടെ നഷ്‌ടപ്പട്ടികയില്‍ നിന്നും സിനിമാവ്യവസായം മോചനം നേടുന്നില്ല.
ജയറാമും പൃഥ്വിരാജും അഭിനയിച്ച ചിത്രങ്ങളുടെ സാമ്പത്തിക നിലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും അഭിനയത്തില്‍ ഉയരത്തിലെത്തിയത്‌ ജയസൂര്യയും കുഞ്ചാക്കോ ബോബനുമാണ്‌. യുവനിരയില്‍ തിളങ്ങിയത്‌ ആസിഫ്‌ അലി. പുതുമുഖനടന്മാരില്‍ ഉണ്ണിമുകുന്ദനും ശ്രദ്ധിക്കപ്പെട്ടു. മേല്‍വിലാസം , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ്‌ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

ആദാമിന്റെ മകന്‍ അബു, ഗദ്ദാമ എന്നിവ നേടിയെടുത്ത അവാര്‍ഡുകളും പ്രശംസയും ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. മലയാളസിനിമയില്‍ തീവ്രവാദത്തിന്റെയും താന്തോന്നിത്തത്തിന്റെയും മൊത്തക്കച്ചവടം ചാര്‍ത്തിയ മുസ്‌ലിം കഥാപാത്രാവതരണത്തിന്‌ മങ്ങലേല്‍പ്പിക്കാന്‍ ആദാമിന്റെ മകന്‍ അബുവിന്‌ സാധിച്ചു. ജീവിത വേവലാതിയും അതിജീവനത്തിന്റെ ത്വരയും വിശുദ്ധിയും അടയാളപ്പെടുത്തുന്ന മുസ്‌ലിം കഥാപാത്രം അബുവില്‍ പ്രേക്ഷകന്റെ മനസ്സ്‌ തൊട്ടു. എന്നാല്‍ ഗദ്ദാമയില്‍ അറബികള്‍ വില്ലന്മാര്‍ മാത്രമായി വീണ്ടും ചിത്രീകരിക്കുകയായിരുന്നു. അടിച്ചും അടികൊണ്ടും പരിക്കുപറ്റി ഓടി രക്ഷപ്പെടുന്ന ബാബുരാജിനെപോലുള്ള പല നടന്മാര്‍ക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും ആദാമിന്റെ മകനും പുതിയ താരപദവി നല്‍കി.
സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞ കുറച്ചുചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഗദ്ദാമ, കഥയിലെ നായിക, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌, സ്വപ്‌നസഞ്ചാരി മുതലായ ചിത്രങ്ങള്‍. നായികയിലൂടെ ശാരദയും സ്‌നേഹവീടിലൂടെ ഷീലയും പ്രത്യക്ഷപ്പെട്ടു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അനൂപ്‌ മേനോന്‍ തിരക്കഥയില്‍ മികവു പുലര്‍ത്തി. സന്തോഷ്‌ പണ്‌ഡിറ്റിന്റെ കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ പ്രത്യുഷയും നഖരത്തിലൂടെ അര്‍പ്പിതയും കളഭമഴയില്‍ ദീപികയും കൗസ്‌തുഭത്തില്‍ കാര്‍ത്തികയും ലിവിംഗ്‌ടുഗെദറില്‍ ശ്രീലേഖയും പുതുമുഖനടിമാരായി. ഗദ്ദാമയില്‍ കാവ്യയും കയത്തില്‍ ശ്വേതാമേനോനും തിളങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പാട്ടുകളുടെ ഗുണനിലവാരം കുറഞ്ഞു. പ്രണയം, ഒരു മരുഭൂമിക്കഥ, ബ്യൂട്ടിഫിള്‍,മാണിക്യക്കല്ല്‌, സ്‌നേഹവീട്‌ എന്നിങ്ങനെ ഏതാനും ചിത്രങ്ങളിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹിറ്റുകളും കുറഞ്ഞു.
ഹാസ്യനിരയില്‍ ജഗതിയും സൂരജ്‌ വെഞ്ഞാറമൂടും തന്നെ സൂപ്പറുകളായി. മനോജ്‌ കെ.ജയന്‌ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. മുകേഷിന്‌ ഒരു മരുഭൂമിക്കഥ മുതല്‍ക്കൂട്ടായി.ചെറുതുംവലുതുമായ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞുനില്‍ക്കുമ്പോഴും പുതി.യൊരു കാഴ്‌ചാസംസ്‌ക്കാരത്തിന്റെ ആരോഗ്യകരമായ സാന്നിധ്യമാകാന്‍ മലയാളസിനിമയ്‌ക്ക്‌ സാധിക്കുന്നില്ല.

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകര്‍ എന്‌ ലേബിള്‍ പലര്‍ക്കും നഷ്‌ടമാകുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ജോഷി, ഫാസില്‍, പ്രിയദര്‍ശന്‍,രാജസേനന്‍,കമല്‍ എന്നിവര്‍ കരിയറില്‍ ഉയര്‍ച്ചനേടിയില്ല. ശക്തമായ ആശയങ്ങളുള്ള സംവിധായകര്‍ മലയാളത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു. സലീം അഹ്‌മ്മദ്‌, വൈശാഖ്‌, മാധവ്‌ രാമദാസ്‌, ബോബന്‍ സാമുവല്‍, ഡോ.ബിജു,സാമിര്‍ താഹിര്‍, വി.െക.പ്രകാശ്‌ തുടങ്ങിയവര്‍ പ്രതീക്ഷ നല്‍കി. നിര്‍മ്മാതാക്കള്‍ റിസ്‌ക്‌ എടുത്ത്‌ പുതിയവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാളത്തില്‍ ഇനിയും കരുത്താര്‍ജ്ജിച്ചിട്ടില്ല. സിനിമയുടെ വിജയത്തിന്‌ ഇവിടെ ആരും അവസാന വാക്കല്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ്‌ പോയവര്‍ഷം. പൊതുവില്‍ മലയാളസിനിമയുടെ അടിത്തറ ഭദ്രമല്ല. എവിടെയോ ചില അപാകതകള്‍ നിഴലിക്കുന്നു. അത്‌ തിരിച്ചറിഞ്ഞ്‌ പരിക്കാന്‍ ആരാണ്‌ തയാറാകുക? പുതുവര്‍ഷത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യവും മറ്റൊന്നല്ല. -വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ 1/1/201
2