Thursday, December 31, 2009
കവിത-2009. കവിത കൊണ്ട് ജീവിതം തൊടുന്നവര്‍
പുസ്തക പ്രകാശനം
അറയും അട്ടപ്പാടിയും പഴശ്ശിരാജാ വിമര്‍ശനവും
പഴശ്ശിരാജയെ വെട്ടിനിരത്തുന്നു
ഡോ. എം. ജി.എസ്. നാരായണന് പഴശ്ശിരാജയ്ക്കെതിരെ ചരിത്രത്തിന്റെ സിംഹഗര്‍ജ്ജനം തൊടുത്തുവിട്ടിരിക്കുന്നു. സിനിമയുടെ കുലപതികളായ സംവിധായകനും അണിയറ പ്രവര്‍ത്തകരും കുറിച്യപ്പടയുടെ അകമ്പടിയോടെ എം. ജി. എസിനെ നേരിടുന്നത് നമുക്ക് ഭാവനയില്‍ കാണാം. എം. ജി. എസ് സംവിധായകന് ഹരിഹരന്റെ കരണക്കുറ്റിക്ക് തന്നെയാണ് തലോടിയത്. പഴശ്ശിരാജവല്ല. യുദ്ധവും നടത്തിയിട്ടില്ല. അയാള്‍ക്ക് അത്തരമൊരു ആവശ്യവുമുണ്ടായിരുന്നില്ല. എം. ജി. എസ് എഴുതി: പഴശ്ശിരാജ ഒരിക്കലും രാജ്യം ഭരിച്ച രാജാവായിരുന്നില്ല. നാടുവാഴി കുടുംബത്തില്‍ മൂത്തയാളാണല്ലോ രാജാവാകുന്നത്. അദ്ദേഹത്തിന് അങ്ങനെ ഒരു സന്ദര്‍ഭമുണ്ടായില്ല. കോട്ടയം രാജകുടുംബത്തിലെ പഴശ്ശി കോവിലകത്തെ (പൈച്ചി എന്ന് ഇംഗ്ലീഷ് കമ്പനി രേഖകള്‍) ഒരംഗമെന്ന നിലയ്ക്കാണ് രാജശബ്ദം പ്രയോഗിക്കുന്നത്. രാജ്യമോ, രാജകീയ സൈന്യമോ ഉണ്ടായിരുന്നില്ല. കുതിരപ്പുറത്തു യുദ്ധത്തിന് അവസരമുണ്ടായില്ല. ഒരു യുദ്ധവും അദ്ദേഹം നയിച്ചില്ല. (തൂലിക മാസിക ഡിസം. ലക്കം).
മലയാളത്തില്‍ തിരക്കഥയുടെ കുലപതി എം. ടി. വാസുദേവന്‍ നായരാണ് പഴശ്ശിരാജയ്ക്ക് തിരഭാഷ ഒരുക്കിയത്. അദ്ദേഹത്തിന് എളുപ്പത്തില്‍ തെറ്റുപറ്റാനിടയില്ല. ചരിത്രം പലതരത്തില്‍ വായിക്കാം. അങ്ങനെയൊരു വായന മാത്രമായി എം. ജി. എസിനെ തള്ളാന്‍ പറ്റുമോ? അതാണ് കാഴ്ചക്കാരെയും വായനക്കാരെയും കുഴക്കുന്നത്. എം. ജി. എസ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെങ്കിലും അറിയപ്പെടുന്ന ചരിത്രപണ്ഡിതനാണെല്ലോ. അപ്പോള്‍ തെറ്റുപറ്റാന്‍ സാദ്ധ്യത കുറയും. മറുഭാഗത്ത് എം. ടി ആണ്. അദ്ദേഹം കാര്യം നന്നായി ഗ്രഹിച്ചല്ലാതെ ഒന്നും കുറിക്കില്ല. പിന്നെ ആര്‍ക്കായിരിക്കും പിഴവു വന്നത്. സിനിമയുടെ രൂപരേഖ മുഴുവനായും സ്വന്തം കണ്ണിലൂടെ കാണുന്ന സംവിധായകനോ? പഴശ്ശിരാജ പ്രദര്‍ശനത്തിനെത്തി. ഏതാണ്ട് അമ്പത് ദിവസം ഒപ്പിച്ചെടുക്കുന്ന ബദ്ധപ്പാടിലുമാണ്. ചിലരെങ്കിലും 2009-ലെ സൂപ്പര്‍ ഹിറ്റെന്നും വിധിയെഴുതിക്കഴിഞ്ഞു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ സാക്ഷാല്‍ നടികര്‍ തിലകം മമ്മൂട്ടിയെക്കാള്‍ പ്രാധാന്യം തമിഴ് പേശുന്ന ശരത് കുമാറിനാണ് എന്നുള്ള ചര്‍ച്ചയും പൊടിപ്പും തൊങ്ങലുമായി നടന്നതും ഒ. എന്‍. വിയെ ഇളയരാജ വിമര്‍ശിച്ചതും ഓര്‍ക്കുക. ഇതൊക്കെയും സ്നേഹപൂര്‍വ്വം മമ്മൂക്കയും ഫാന്‍സുകാരും അങ്ങ് സഹിച്ചു. മുതല്‍ മുടക്കിയവര്‍ എങ്ങനെയെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്. അപ്പോഴാണ് നമ്മുടെ ചരിത്രപണ്ഡിതന്‍ ഇങ്ങനെപ്രഖ്യാപിച്ചത്. അതും ചരിത്രനിരീക്ഷണത്തിലും.
പഴശ്ശിരാജയുടെ പരാജയം ആദ്യം ആഘോഷിച്ചത് ജി. പി. രാമചന്ദ്രനായിരുന്നു- (ദേശാഭിമാനി വാരിക- ലേഖനം). അതിന് അമര്‍ന്നിരുന്ന് ഒത്തടിവെച്ച് ഉയര്‍ന്ന് ചാടി മാതൃഭൂമിയില്‍ മറുപടിയും വന്ന്. പക്ഷേ പാവം വായനക്കാര്‍ മാതൃഭൂമിയില്‍ കത്തുകളായി പ്രത്യക്ഷപ്പെട്ടു. പഴശ്ശിരാജയെ ഇങ്ങനെ കീറിമുറിക്കുന്നതെന്തിനാണ്. ലഗാനും അക്ബറും അശോകയും വന്നപ്പോള്‍ കാണാത്ത ഈ ആവേശം ഇപ്പോള്‍ പഴശ്ശിയ്ക്കെതിരെ ഉയരാന്‍ കാരണമെന്ത്? ഗോവയില്‍ പനോരമയില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ മലയാളസിനിമയിലെ ചെറുപ്പക്കാര്‍ക്ക് കലിയടക്കാന്‍ കഴിഞ്ഞില്ല. പഴശ്ശി കേരളത്തിന്റെ പതിനാലാമത് ചലച്ചിത്രമേളയില്‍ ലോകസിനിമയുടെ ഭാഗമായി വന്നപ്പോള്‍ എത്രപേര്‍ ഹരിഹരന്റെ മൂന്നുമണിക്കൂര്‍ ചിത്രത്തിന്റെ മുന്നിലിരുന്നു? നമുക്ക് പലപ്പോഴും ചരിത്രവും സിനിമയും യാഥാര്‍ത്ഥ്യബോധവും അല്ല പ്രശ്നം. നാലാള് അറിയുന്ന വാര്ത്തകളുണ്ടാക്കുന്നതിലാണ്. പാവം പഴശ്ശിരാജയും ആ വഴിയിലേക്ക് ചെന്നു വീഴുമോ? എം. ജി. എസിലേക്ക് തിരിച്ചുവരാം. ഒരു ഫിനാന്‍സ് കമ്പനി 27 കോടി മുടക്കി പഴശ്ശി നിര്‍മ്മിച്ചിട്ടും ആ സിനിമയെ വിടാതെ പിന്തുടരുന്ന ആരോപണങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക.
ഹരിഹരന് സിനിമ അറിയില്ലെന്ന് ആരെങ്കിലും പറയുമോ? അദ്ദേഹം വടക്കനും തെക്കനും വെള്ളംപോലെ കൈകാര്യം ചെയ്യും. ഒരു നഖക്ഷതംപോലും ഏല്‍പ്പിക്കാതെ തന്നെ. പക്ഷേ, പഴശ്ശിരാജയില്‍ ഹരിഹരന് പിന്നോക്കം മാറിയോ? ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒളിയുദ്ധത്തിന്റെ തന്ത്രങ്ങള്‍ ഒരുക്കുന്നതിനിടയില്‍ ചലച്ചിത്രഭാഷ വിസ്മരിച്ചുവെങ്കില്‍ ഹരിഹരനെ കുറ്റപ്പെടുത്താന്‍ പാടില്ല. കാരണം മലയാളത്തില്‍ യുദ്ധചിത്രം ഒരുക്കിയ ശീലം മേജര്‍രവിയെപ്പോലെ ഹരിഹരന് ഇല്ലല്ലോ. അദ്ദേഹം വടക്കന്‍ കളരിയുടെ ആശാനാണെല്ലോ. ഇതൊന്നും തിരിച്ചറിയാതെയാണോ എം. ജി. എസ് ഇങ്ങനെയൊരു ലേഖനം എഴുതിയത്. കൊട്ടാരക്കരയുടെ പഴശ്ശിരാജ വൈരമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തു. മമ്മൂട്ടിയുടെ പഴശ്ശി വെടിയേറ്റ് വിജയം ആഘോഷിക്കുമ്പോഴും, പഴശ്ശി യുദ്ധസാമര്‍ത്ഥ്യമുള്ള ആളാണോ എന്ന ചോദ്യം ചരിത്രം നമുക്ക് മുന്നില്‍ തൂക്കിയിടുന്നു. കെ. കെ. എന്‍. കുറുപ്പും എം. ജി. എസും ചെറുതും വലുതുമായ സകല ചരിത്രപണ്ഡിതന്മാരും ഇനിയെങ്കിലും വാസ്തവത്തിലേക്ക് പ്രവേശിക്കുമെന്ന് കരുതാം.
അറ
അറ എന്നു കേള്‍ക്കുമ്പോള്‍ രണ്ടു സംഗതികളാണ് ആദ്യം ഓര്‍മ്മ വരിക. മുസ്ലിം വിവാഹവുമായി ബന്ധപ്പെടുന്ന പദം. പുതുമണവാളനെ അറിയിലിരുത്തുക എന്ന ചടങ്ങ്. മറ്റൊന്ന് പി. കെ. പാറക്കടവിന്റെ അറ എന്ന കഥ.അറ എന്ന കഥയില്‍ നിന്നും: നോക്കിയിരിക്കെ അയാളുടെ മുഖത്ത് രണ്ടു കൊമ്പുകള്‍ മുളയ്ക്കുന്നു.
ഇപ്പോള്‍ വാക്കുകളില്ല.
പകരം മുക്രയിടുന്ന ശബ്ദം.
ദൈവമേ, ഇനി താമസിച്ചു കൂടാ.
ഞാന്‍ കട്ടിലിനടിയില്‍ കരുതിവെച്ച കയറെടുക്കുന്നു.
മുക്രയിടുന്ന ജന്തുവിനെ കുടുക്കുന്നു.***
നോക്കൂ, അമ്മയും അച്ഛനും ഉടപ്പിറന്നോരും ശിലകളായി പുറത്ത്- ശിലകളില്‍ കണ്ണീരിന്റെ നനവ്. എന്റെ കെട്ടുപോകാത്ത ബോധം തിരിച്ചറിയുന്നു. ഇത് മറ്റൊരറ.
പി. കെ. പാറക്കടവിന്റെ കഥയ്ക്ക് ടി. പി. ചെറുപ്പയും സുരേഷ് അച്ചൂസും തിരക്കഥ ഒരുക്കി. ആംബിയലിന്റെ ബാനറില്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത അറ എന്ന ടെലിഫിലിം കാഴ്ചയില്‍ വേറിട്ടൊരു അനുഭവമാകുന്നു. ദൃശ്യാഖ്യാനത്തിന്റെ കരുത്താണ് അറയെ മറ്റ് ടെലിഫിലിംമുകളില് നിന്നും വ്യത്യസ്തമാക്കുന്നത്. അറയുടെ വിഷയം മലബാറിലെ സ്തീധന സമ്പ്രദായം തന്നെ. സുകൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവള്‍ക്ക് പോത്തിനെ പേടിയാണ്. വിവാഹം കഴിഞ്ഞ് ആദ്യരാത്രി. മണവാളന് അവള് അണിഞ്ഞ പൊന്നിന്റെ തൂക്കം നോക്കുന്നിടത്താണ് അവളുടെ കണ്ണില്‍ പോത്ത് വന്നു നിറയുന്നത്. പോത്ത് അവളെയും ചുഴറ്റി ഓടുന്നു. അവളും മനോരോഗാശുപത്രിയിലെ അഴികള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന സുഗതകുമാരി കവിതക്ക് കേള്‍വിയാകുന്നു. സ്ത്രീജീവിതത്തിന്റെ പൊള്ളുന്ന ചിത്രം. അറയായി നമ്മുടെ കണ്ണില്‍ വന്നുതറയ്ക്കുന്നു. മനസ്സിലും. എളുപ്പത്തില്‍ അടര്‍ത്തിമാറ്റാന്‍ കഴിയാത്തവിധത്തില്‍.
അട്ടപ്പാടി
ബഷീര്‍ മാടാല അട്ടപ്പാടിയുടെ സമഗ്ര ചിത്രമാണ് വികസനത്തിന്റെ രാസവിദ്യ എന്ന പുസ്തകത്തില്‍ എഴുതുന്നത്. പുസ്തകത്തില്‍ നിന്നും: ജപ്പാന് ബാങ്കുകാരുടെ ഉദ്ധാരണ ശ്രമങ്ങള്‍ക്കൊടുവില്‍ അട്ടപ്പാടിയുടെ കാര്‍ഷികോല്‍പ്പാദന രംഗം തകര്‍ന്നു കഴിഞ്ഞു. ആദിവാസി വികസന പദ്ധതികളുടെ പേരില്‍ ഒരു നിര്‍ദ്ദിഷ്ട ആദിവാസി സമൂഹത്തെ ലോകസാമ്പത്തിക ശക്തികള്‍ എങ്ങനെ കഴുത്തു ഞെരിച്ചു എന്നതിന് ആധുനിക അട്ടപ്പാടി സാക്ഷി.- എന്നിങ്ങനെ ബഷീര്‍ മാടാല അട്ടപ്പാടിയുടെ മനസ്സും നഭസ്സും ആഴത്തില്‍ വിശകലനം ചെയ്യുന്നു.ബഷീറിനെപ്പോലെ അട്ടപ്പാടിയുടെ ഭൂപ്രകൃതിയും സാംസ്കാരിക ഭൂമികയും തൊട്ടറിയുന്നവര്‍ വിരളമാണ്. സൈലന്റ് വാലിയുടെ ഹരിതവനവും മഴനിഴല്ക്കാടുകളും പ്രാദേശികമായ സാമ്പത്തികനിലകളും വിഭവസമൃദ്ധിയും ദൃശ്യരേഖയിലെന്നപോലെയാണ് ബഷീര്‍ മാടാല ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.-(ലിപി ബുക്സ്)
കവിത
തണല്‍ തേടുന്ന ശിഖരങ്ങള്‍
സി. പി. ദിനേശ്
തണുത്തു പെയ്യുന്ന കര്‍ക്കിട മഴ
കേട്ടുകുതിര്ന്ന വിത്തിന്
മനമൊന്നുണര്‍ന്നു.
പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിപ്പൂ!
കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത
ഞരക്കംദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്തു!
തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു.
ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!.
- നിബ്ബ് ചന്ദ്രിക 03-01-2010
Thursday, December 24, 2009
കഥ, കവിത, തിരക്കഥ-2009
Wednesday, December 23, 2009
ജീവിതം കവിതയോട്പറഞ്ഞത്
Tuesday, December 22, 2009
ക്യാമറയിലും കവിത
ജസ്മില സബാനിക്കിന്റെ ചലച്ചിത്രമായ ഗ്രബേവിക്ക ഭീമന് കമ്പനികളുടെ മേല്‍വിലാസത്തില്‍ ആയിരുന്നില്ല ബെര്‍ലിനിലെത്തിയത്. യാതൊരു അകമ്പടിയും ഈ ചലച്ചിത്രത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ഗ്രബേവിക്കയും അതിന്റെ സംവിധായികയായ ജസ്മില സബാനിക്ക് നിശ്ശബ്ദം ബര്‍ലിനില്‍ കടന്നുവരികയും കീഴടക്കുകയും ചെയ്തു- ഇത് ഉണ്ണിനാരായണന്റെ ലേഖനത്തില്‍ നിന്നും (മലയാളം വാരിക). ചലച്ചിത്രമേളയിലെത്തുമ്പോള്‍ നമ്മുടെ പല ചലച്ചിത്ര പ്രതിഭകളും വിസ്മരിക്കുന്നതും ഇതുതന്നെ.
പതിനാലാമത് മേള
ഇത് കാഴ്ചയുടെ വാരം. ചലച്ചിത്രോത്സവം, ചര്‍ച്ച, അനുസ്മരണം. കാന്‍ മുതല്‍ മറക്കേഷ്, ടൊറന്റോ വരെയുള്ള മേളകളുടെ പരാമര്‍ശം. ഇറാനിയന്‍ സംവിധായകന് ബഹ്മന് ഘൊബാരി മുതല്‍ ചേരന് വരെയുള്ളവര്‍ തിരഭാഷയുടെ വിധിനിര്ണ്ണയിക്കുന്നു. രാജ്യാന്തരതലത്തില്‍ പ്രശസ്തരായ നിരവധി വ്യക്തികളും ചലച്ചിത്രപ്രവര്‍ത്തകരും. പല ഭാഷ, പല ജനത. ഏവര്‍ക്കും ഏറെ പരിചിതം. ഇന്ന് കേരളത്തിന്റെ രാജ്യാന്തരമേള പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും മലയാള സിനിമയ്ക്ക് ഇതൊക്കെ ഏതെങ്കിലും രീതിയില്‍ പ്രചോദനപ്പെടുത്താന് സാധിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരമാകുന്നില്ല നമ്മുടെ ചിത്രങ്ങള്‍.
ഓരോ ഭാഷയിലും അതാതിന്റെ സവിശേഷമായ സംസ്കാരത്തിനനുരൂപമായി ചലച്ചിത്ര നിര്‍മ്മിതി നടക്കേണ്ടതില്ല? പതിനാലാമത് രാജ്യാന്തര മേളയുടെ കാഴ്ചയ്ക്കു മുന്നിലും മലയാളസിനിമയുടെ വളര്‍ച്ച ഏതുവരെ എന്ന ചോദ്യമാണ് ഉയര്‍ന്നു നില്‍ക്കുന്നത്.പ്രാചീനമായ ഏതോ ഒരു പൗരസ്ത്യ കലാരൂപം കാണുന്ന കൗതുകവും ജിജ്ഞാസയുമാണ് മേളയില്‍ മലയാളി അനുഭവിക്കുന്നത്. കാരണം പനോരമയില്‍ ഇടംനേടുന്നതിന്റെ പഴുതുകളെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയില്‍ സിനിമ മറന്നുപോകുകയാണ് നമ്മുടെ പല പ്രതിഭകളും.
പുതിയ കാലത്തിന്റെ നോട്ട സംസ്കാരവും ചിത്രണശൈലിയും വിശകലനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്ക് സമയമില്ല. ഇന്ത്യന്‍ സിനിമയുടെ ലാവണ്യപൂരത്തില്‍ നിന്നും വിടുതല്‍ നേടാന്‍ പ്രാദേശിക ചിത്രങ്ങള്‍ക്കും കഴിയുന്നില്ല. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാചിത്രങ്ങളുടെ സ്ഥിതി ദയനീയമാണ്. ആരുടെയും സഹായമില്ലാതെ പൊരുതി നില്‍ക്കേണ്ട അവസ്ഥയുമാണ്. വിപണി വിളര്‍ത്തു ശോഷിച്ചു വരുന്നു. പ്രേക്ഷകാഭിരുചിക്ക് അനുസരിച്ച് പൊള്ളയായ പുതുമകളും ചതിക്കുഴികളും ഒരുക്കുന്നു. സാങ്കേതികമേന്മയും അതീവ ദയനീയമാണ്. എന്നാല്‍ ഭാഷ, സംസ്കാരം എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രാദേശിക ചിത്രങ്ങള്‍ക്കാണ് ഇന്ന് ഏറ്റവും വലിയ മാര്‍ക്കറ്റ്. ആ രംഗത്തും മലയാളത്തിന് ഉയര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നില്ല.
ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെടുന്നത് ഗുണനിലവാരമാണ്. മുതല്‍മുടക്കുകളുടെ പേരിലല്ല സിനിമ വിലയിരുത്തപ്പെടുന്നത്. തുടക്കക്കാരുടെ കാര്യത്തിലും പെരുന്തച്ഛന്മാരുടെ കാര്യത്തിലും ഇത് ഒരുപോലെയാണ്. നമ്മുടെ സിനിമയ്ക്ക് ടെലിവിഷന്‍ സീരിയലുകളിലെ വ്യാജജീവിതങ്ങളുമായി എങ്ങനെ ഇഴുകിച്ചേരാനാകും എന്നതിന് വ്യക്തമായ അടയാളമാണ് മേളയിലെത്തിയ മിക്ക മലയാളചിത്രങ്ങളും. അനീതിയും അനാഥത്വവും കൊണ്ട് തിരശീല പൊള്ളിക്കുന്ന ഭേദപ്പെട്ട ഒരു സിനിമ എന്നായിരിക്കും നമ്മുടെ ഭാഷയില്‍ പിറവിയെടുക്കുക? വിഖ്യാത പ്രഞ്ച് സംവിധായകന് മാറിന് കാര്മിറ്റ്സ് പറഞ്ഞു: ലോകത്തെ മാറ്റിമറിക്കാനുള്ള ദൃഢമായ ആഗ്രഹമില്ലെങ്കില്‍ ലോകത്തു ജീവിക്കാന്‍ കഴിയില്ല, എന്നതാണ് എന്റെ അടിയുറച്ച വിശ്വാസം.- അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രചോദനവും വിശ്വാസവും അതായിരുന്നു.
സിനിമ പ്രദാനം ചെയ്യുന്ന അനുഭവത്തിന്റെ മാന്ത്രികതയിലേക്ക് നയിക്കുന്ന ചിത്രങ്ങളുടെ നിരയില്‍ എ സ്റ്റെപ്പ് ഇന്‍ ടു ഡാര്‍ക്ക്നസ്സ്, ഒറദ, ജേര്മല്, ഡാര്ബയര് യെല്ലി, നത്തിംഗ് പേഴ്സണല്‍, എംപ്റ്റി നെസ്റ്റ്, ഷിറിന്, ആന്റി ക്രൈസ്റ്റ് തുടങ്ങിയവയുണ്ട്. അധിനിവേശത്തിന്റെയും സ്വത്വാവബോധത്തിന്റെയും തീവ്രചിന്തകളുടെയും ഇടനിലമായിത്തീരുന്ന മനസ്സിന്റെ ആഖ്യാനമാണ് തുര്‍ക്കിയുടെ എ സ്റ്റെപ്പ് ഇന്‍ ടു ഡാര്‍ക്ക്നസ്. മാധ്യമത്തിന്റെ ചില സവിശേഷതകളില്‍ ഊന്നല്‍ നല്‍കുന്നതാണ് ഈ ചിത്രം. പ്രമേയത്തിലും പ്രതിപാദനത്തിലും വിസ്മയകരമായ വൈവിധ്യം പുലര്‍ത്തുന്ന ഈ തുര്‍ക്കി സിനിമ സാമ്പ്രദായിക കെട്ടുപാടുകളില്‍ നിന്ന് കുതറിമാറുന്നു.
കവിതയുടെയും സാഹിത്യത്തിന്റെയും പിന്നില്‍ സഞ്ചരിച്ച ചലച്ചിത്രഭാഷയെ ഔന്നത്യത്തിലേക്ക് പൊലിപ്പിച്ചെടുക്കുകയാണ് അതില്‍ ഇനാക്കിന്റെ എ സ്റ്റെപ്പ് ഇന്‍ ടു ഡാര്‍ക്ക്നസ്.മാതാവിന്റെ മരണാനന്തരം പിതാവിനെ തേടിപ്പോകുന്ന ജയ എന്ന കുട്ടിയുടെ കഥയാണ് ജെര്‍മല്‍ എന്ന ഇന്റോനേഷ്യന്‍ സിനിമ. ജയയുടെ പിതാവ് ജോഹര്‍ കുട്ടിയെ കണ്ടപ്പോള്‍ സ്തംഭിച്ചു. അയാള്‍ ഒരിക്കലും ഇങ്ങനെയൊരു മകനെ ഓര്‍ക്കുന്നില്ല. ജോഹര്‍ മകനെ നിരസിച്ചു. എങ്കിലും ഒരു ജോലിക്കാരനായി അവനെ കൂടെ നിര്‍ത്താന്‍ അയാള്‍ തയ്യാറായി. മനുഷ്യമനസ്സിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ഈ ചിത്രം തീക്ഷ്ണാനുഭവത്തിന്റെ കാഴ്ചയാണ്.
മഴവില്ലിന്റെ ഹൃദ്യതയും മഴയുടെ സ്പര്‍ശാനുഭവവും തിരശീലയില്‍ അടയാളപ്പെത്തുന്ന ഇറാനിയന്‍ തിരഭാഷയുടെ വേറിട്ടൊരു മുഖമാണ് എബൗട്ട് യെല്ലി. ഇറാനിലെ ആധുനിക ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ പറയുന്നത്. കാസ്പിയന്‍ കടല്‍ത്തീര റിസോര്‍ട്ടിലെത്തിയ കുറെ ചെറുപ്പക്കാരെ തൊട്ടുകൊണ്ടാണ് എബൗട്ട് യെല്ലിയുടെ കഥ അസ്ഗര്‍ ഫറാദി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം സാമൂഹിക കോമിക്കാണ്. രണ്ടാംപാതി ദുരന്തത്തിന്റെ ജാലകക്കാഴ്ചയാണ്- രേഖചിത്രംപോലെ. ഇറാനിയന്‍ സാമൂഹിക ജീവിതത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച് നിര്‍ത്തിയാണ് ഫറാദി ചിത്രം രൂപപ്പെടുത്തിയത്.
അമിത് റായിയുടെ റോഡ് ടു സംഗം ഹസ്മത്തുള്ള എന്ന മെക്കാനിക്കിന്റെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. മെക്കാനിക്കായ ഹസ്മത്തുള്ള ദൈവഭയത്തിലാണ്. അയാള്‍ പഴയൊരു ഫോര്‍ഡ്കാര്‍ റിപ്പേര്‍ ചെയ്യുന്നു. 1948-ല്‍ ഗാന്ധിയുടെ അന്ത്യനാളുകളുമായി ആ വാഹനത്തിന് ബന്ധമുണ്ട്. ഗാന്ധിജിയുടെ സമാധാന സന്ദേശവും ഈ ചിത്രത്തില്‍ പതിഞ്ഞുനില്ക്കുന്നു. സൗത്താഫ്രിക്കന്‍ സിനിമ ഇറുളു ലാമി (എന്റെ രഹസ്യവാനം) അനാഥരായ കുട്ടികളുടെ കഥ പറയുന്നു. രോഗങ്ങളും പീഢകളും നിറഞ്ഞ അനാഥരുടെ ജീവിതത്തിന് നേരെയാണ് മഡോഡ ക്യാമറ പിടിച്ചത്. നിരവധി രാജ്യാന്തര പുരസ്കാരം നേടിയ ഇറുളുലാമി മനുഷ്യോല്ക്കണ്ഠകള് വ്യക്തികളുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടിലൂടെ സമീക്ഷിക്കപ്പെടുന്നു. ഏകാകിയായ ഒരു സ്ത്രീയുടെ കഥയാണ് നത്തിംഗ് പേഴ്സനല്‍ എന്ന അയര്‍ലെന്റ് ചിത്രം. മാര്‍ട്ടിനുമായി അവര്‍ കരാറിലെത്തുന്നു. അവര്‍ ഒരുമിച്ച് കഴിയുന്നു. പക്ഷേ അവരുടെ കാര്യത്തില്‍ ഇടപെടാന്‍ പാടില്ല. ഒരു ദിവസം മാര്ട്ടിന് കരാര്‍ തെറ്റിക്കുന്നു. ചിത്രാന്ത്യത്തില്‍ ആ സ്ത്രിയും മാറുന്നു. രണ്ടുപേരും സന്തോഷിക്കുന്നു. ആത്മാവ്, സ്നേഹം എന്നിവയുമായി ബന്ധപ്പെട്ട ആഴങ്ങളാണ് ഈ സിനിമ വിവരിക്കുന്നത്.
ഒരു പേഷ്യന് മിത്തിന്റെ അടിസ്ഥാനധാരയിലാണ് ഇറാനിയന്‍ സംവിധായകന് കിരസ്തോമിയുടെ ചിത്രം- ഷിറിന്. ക്ലോസപ്പ് ഷോട്ടുകളും ഫെയറി കഥയുടെ ചുരുളും ഒരു റൊമാന്റിക് പരിവേഷം നല്കുന്നു. ഖൊസ്റോവും ഷിറിനും ഓര്‍മ്മപ്പെടുത്തുന്ന കഥ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലൂടെ കടന്നുപോകുന്നു. കരസ്തോമിയുടെ ഈ സിനിമയുടെ ഘടനയും ശ്രദ്ധേയമാണ്. കരസ്തോമി ചിത്രത്തിലെ പെണ്ണുങ്ങളും ചര്‍ച്ചാവിഷയമാകുന്നു.കുടുംബബന്ധങ്ങല്‍ ശിഥിലമായവര്‍ അമ്മയുടെ മരണശേഷം ഒത്തുചേരുന്ന തിരഭാഷയാണ് ഒറദ പറയുന്നത്. ഹക്കി കേര്ട്ട്്ലസ് സംവിധാനം ചെയ്ത ഈ സിനിമ നിരവധി അടരുകളിലൂടെ പ്രേക്ഷകരെ നയിക്കുന്നുണ്ട്. ചിത്രീകരണത്തിലും പുതുമ അനുഭവപ്പെടുത്തുന്നു.
ലാസ് വോന്തെയറിന്റെ ആന്റി ക്രൈസ്റ്റ്, ഡാനിയല്‍ ബര്‍മന്റെ എംപ്റ്റി നെസ്റ്റ് എന്നീ ചിത്രങ്ങളും ലോകസിനിമയുടെ വ്യത്യസ്തമുഖമാണ് പ്രതിഫലിപ്പിക്കുന്നത്. ക്യാമറയിലൂടെ ജീവിതമെഴുതുന്ന കലാവിദ്യയാണ് ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുമായി സംവദിക്കുന്നത്. കവിതപോലെ, കഥ പറച്ചിലിന്റെ പുതുമയും അഗാധതയും ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളുടെ വഴിയില്‍ ഈ സിനിമകളും നിര്‍ണ്ണായക സ്ഥാനത്ത് നില്ക്കുന്നു. ദൃശ്യരേഖയുടെ കരുത്തും മനോഹാരിതയും നിറയുന്ന മേളയുടെ തിരശീലയെ കവിതയോട് അടുപ്പിച്ചുനിര്‍ത്തുകയാണ് പ്രതിഭാശാലികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍. സിനിമ ലക്ഷ്യം വയ്ക്കുന്നതും മറ്റൊന്നല്ല.-നിബ്ബ് ചന്ദ്രിക 13-12-2009
Thursday, December 03, 2009
മൊബൈല്‍ കവിത
ആനുകാലികം
തിരക്കിനിടയില്‍ മന്ത്രി ബിനോയ് വിശ്വം കവിത കുറിക്കുന്നു (കലാകൗമുദി 1786). കവിതയുടെ പേര് ദീര്ഘയാത്രകള്. ബിനോയ് വിശ്വത്തിന് പറയാനുള്ളത് ദീര്ഘയാത്രയെപ്പറ്റിയാണ്. ഉറക്കവും ഉണര്‍വ്വും മാറിമാറി തലോടുന്ന യാത്രകള്‍. യാത്രാക്കുറിപ്പ് കവിതയുടെ വിഭാഗത്തില്‍ അച്ചടിച്ചു വന്നത് കലാകൗമുദിയുടെ പത്രാധിപര്‍ക്ക് തെറ്റിയതാകാം എന്നു കരുതി വായനക്കാര്‍ ആശ്വസിക്കുന്നു. എങ്കിലും നിങ്ങള്‍ക്ക് തെറ്റി. സാക്ഷാല്‍ പുതിയ കവിത തന്നെയാണ് മന്ത്രി എഴുതിയത്. ഉള്ളിലെ വിങ്ങലുകള്‍ തിരിച്ചറിയുന്ന യാത്രയാണ് മന്ത്രിയുടെ ലക്ഷ്യം. ഭരണത്തിലെ വിങ്ങലുകള്‍ പരസ്യമാകുമ്പോള്‍ ഇങ്ങനെയൊരു കവിതപറച്ചില് എന്തിനാണ് സാറേ? എന്ന് വായനക്കാര്‍ ചോദിച്ചാല്‍ മന്ത്രിയും കലാകൗമുദിയുടെ പത്രാധിപരും ക്ഷോഭിക്കില്ലെന്ന് ആശ്വസിക്കാം. കാരണം ബിനോയ് വിശ്വത്തിന്റെ കവിതാ സംസാരത്തില്‍ വേണ്ടത്ര തെളിവുകളുണ്ട്. സ്വയം സംസാരിച്ച് തീര്‍ക്കാവുന്നത് എഴുതി വായനക്കാരെ ശ്വാസംമുട്ടിക്കുന്നതില്‍ ആര്‍ക്ക് നേട്ടം? കവിത എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന മിക്ക രചനകളുടെയും പൊതു സ്വഭാവമാണിത്.
മണമ്പൂര്‍ രാജന്‍ബാബുവിന്റെ ഭൂകമ്പം (ഭാഷാപോഷിണി) എന്ന കവിത മണല്മൊഴിയാണ്. പ്രളയത്തിലൂടെ തിരിച്ചുപോകുന്ന മണല്‍ത്തരിയുടെ യാത്രാമൊഴി മണമ്പൂര്‍ അടയാളപ്പെടുത്തുന്നതിങ്ങനെ:
മണലായ്,
കരിങ്കല്ലായ്
ചിതറിക്കിടക്കുന്നു
ഒരു ജന്മത്തില്
സ്വപ്ന
സമ്പാദ്യസൗധം മുന്നില്‍.- ഈയൊരു ചിത്രം തകരാനുള്ളതാണ്. അലറിക്കൊണ്ട് അമ്മ വന്നപ്പോള്‍ കൂടെ പോകാതിരിക്കാന്‍ കഴിയില്ലെന്ന് മണല്‍ത്തരി മനസ്സിലാക്കുന്നു. ഓരോ വസ്തുവും മനുഷ്യന് സൃഷ്ടിക്കുന്ന ബന്ധനം അറുത്തുമാറ്റി തിരികെ പ്രകൃതിയിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചകമായി ഭൂകമ്പം വായിച്ചെടുക്കുകയാണ് മണമ്പൂര്‍ രാജന്‍ബാബു.
രണ്ടു കവിതയില്‍ (ഭാഷാപോഷിണി) സത്യചന്ദ്രന് പൊയില്‍ക്കാവ് അറിവടയാളമാണ് എഴുതിയത്. കുമ്മായത്തിന്റെ ചൂടും വേവുമാണ് നിറമെന്ന് തിരിച്ചറിയുന്നു. കുമ്മായം എന്ന കവിതയില്‍ നിന്നും:നിനക്കറിയില്ല
എത്ര വെന്തിട്ടാണ്
ഈ നിറമെന്ന്.- എല്ലാ നിറത്തിനും എല്ലാ ജീവിതത്തിനും പിറകില്‍ ഒരു ദൈന്യതയുടെ കഥയുണ്ടെന്ന് സത്യചന്ദ്രന് ഓര്‍മ്മപ്പെടുത്തുന്നു.
ഏകാന്തതയ്ക്ക് പേര് കണ്ടെത്തുന്നതിങ്ങനെ;
ഏകാന്തതയ്ക്കൊരു
പേരു നല്‍കാം
എന്നില്‍ നീ പൂക്കും
നിമിഷമെന്ന്.- പരസ്പരം പൂത്തുനില്‍ക്കുകയും കൊഴിഞ്ഞില്ലാതാകുകയും ചെയ്യുന്ന ജന്മത്തിന്റെ കയറ്റിറക്കമാണ് ഈ കവിതയില്‍ സത്യചന്ദ്രന് അവതരിപ്പിച്ചത്.
റോഡ്ഷോ എന്ന കവിതയില്‍ (മലയാളം വാരിക) മരണം എഴുതി ജീവിതത്തിന്റെ നൈമിഷികത അനുഭവപ്പെടുത്തുകയാണ് ഗഫൂര്‍ കരുവണ്ണൂര്‍. പേരിട്ടുവിളിക്കാന്‍ കഴിയാത്ത ഒരിടത്തേക്കാണ് ഒരു മെലിഞ്ഞ വെയില് ബൈക്കില്‍ കയറി യാത്ര തിരിച്ചത്. പിന്നീട് കവിതയില്‍ നിറയുന്നത് അപകടമരണത്തിന്റെ വിവിധ ദൃശ്യങ്ങളാണ്. കവിതയുടെ അവസാനഭാഗത്താണ് ഗഫൂര്‍ സിനിക്കായി മാറുന്നത്. വര്‍ത്തമാനകാല ജീവിതത്തിന്റെ മുഖം. അല്പം സറ്റയറായി മാറുകയും ചെയ്യുന്നു:
അടുത്ത ബുള്ളറ്റിനില്‍
ലൈവ് കാണാമെന്ന്
മനസ്സില്‍ കുറിച്ച്
ഉച്ചവെയിലിന്റെ
നെഞ്ചിലൂടെ
കാണികള്‍ ഉണ്ണാന്‍പോയി.-കാഴ്ചകളുടെ ലഹരിയില്‍ അമര്‍ന്നുപോകുന്ന ജനതയിലേക്ക് ഗഫൂര്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിസ്സംഗതയെ തൊഴിച്ചുണര്ത്തലാണ് കവിതയുടെ ഒരു മുഖം. ഗഫൂര്‍ കരുവണ്ണൂരിന്റെ റോഡ്ഷോ എന്ന രചനയില്‍ അതുണ്ട്.
ശ്രീധരന് ചെറുവണ്ണൂരിന്റെ ആത്മവൃക്ഷം (മലയാളം വാരിക) എന്ന കവിത അനുരാഗം വിശകലനം ചെയ്യുന്നു. കവിതയില്‍ നിന്നും:
നിന്റെ ഹേമന്തമിഴികള്
എന്റെ സഹയാത്രികന്
നിന്റെ കുപ്പിവിളക്കിന്റെ ഈറന്‍
എന്റെ മൗനവും.- അനുരാഗത്തിന്റെ പച്ചപ്പില്‍ മലയാളി നെഞ്ചേറ്റിയ പ്രണയനദികളെ പുതിയ കാലത്തില്‍ വായിക്കുകയാണ് ശ്രീധരന് ചെറുവണ്ണൂര്‍.
ബ്ലോഗ് മാസിക
ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മാസികയാണ് ബ്ലോഗ്. പേരു സൂചിപ്പിക്കുന്നതുപോലെ ഇത് ബ്ലോഗില്‍ ചെയ്യുന്ന മാസികയല്ല. ലഘുരൂപത്തില്‍ ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സര്‍ഗ്ഗാത്മക വിഭവങ്ങള്‍ അവതരിപ്പിക്കുന്ന കൊച്ചു പുസ്തകം. കവിതകളും കഥകളും കാര്‍ട്ടൂണുകളും മാത്രമല്ല, സ്ത്രീപതിപ്പ്, എം. എല്‍. എ. മാര്‍ വരച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രകലാ പ്രത്യേകപതിപ്പ് തുടങ്ങിയവയും ബ്ലോഗ് മാസിക അതിന്റെ ഹ്രസ്വരൂപത്തിലും തനിമയിലും പുറത്തിറക്കിയിട്ടുണ്ട്. മലയാളസാഹിത്യത്തിലെ പ്രധാന എഴുത്തുകാരെ പങ്കെടുപ്പിച്ചുള്ള വിശേഷാല്‍ പ്രതിയും അടുത്തുതന്നെ പുറത്തിറങ്ങും. ഇതിന്റെ പ്രധാന ശില്പികള് നിയമസഭയിലെ ഉദ്യോഗസ്ഥരായ രാജ് കാഞ്ഞിരമറ്റം, ബിജു ഡേവിഡ് ജോണ്‍, മോഹന്‍ദാസ് മൊകേരി തുടങ്ങിയവരാണ്. നിയമസഭയ്ക്ക് അകത്തും പുറത്തും ജീവിതം നേര്‍ക്കുന്നവരുടെ അകംപുറം കാഴ്ചകള്‍ക്ക് ബ്ലോഗ് മാസിക വേദിയൊരുക്കുന്നത് ശ്രദ്ധേയ ദൗത്യമാണ്. സവിശേഷമായൊരു വായനാനുഭവവും.
കവിതാപുസ്തകങ്ങള്
നീര്മാളത്തിനും വളയുടെ തേങ്ങലുകള്‍ക്കും ഇടയിലുള്ള ദൂരമാണ് രാധാകൃഷ്ണന് പനയാല്‍ എഴുതുന്നത്. രാഗത്തിന്റെയും ശോകത്തിന്റെയും അറിവടയാളങ്ങളിലൂടെയുള്ള സഞ്ചാരമാണ് രാധാകൃഷ്ണന് കവിത. അന്തരാളത്തിലെ കനലെഴുത്ത്. പ്രണയമഴയുടെ നിറച്ചാര്ത്തെന്ന് രാധാകൃഷ്ണന് പനയാലിന്റെ മൊബൈല്‍ ചിലന്തികള്‍ എന്ന കാവ്യസമാഹാരത്തെ വിശേഷിപ്പിക്കാം. കത്തുന്ന കാലത്തില്‍ നിന്നും മഴയേറ്റ്, മധുതേടി, കണ്ഠം തുറന്നുപാടാന്‍ കൊതിക്കുന്ന ഒരു പക്ഷി ഈ പുസ്തകത്തിലെ കവിതകളിലുണ്ട്. ദാഹത്തിന്റെയും വേര്‍പാടിന്റെയും ധന്യതയുടെയും നിമിഷങ്ങളിലൂടെ ആ കിളി ചിറകുവിരിച്ച് പറക്കുന്നു. ചേക്കേറാന്‍ കൊതിച്ച ചില്ലകളൊക്കെ അടര്‍ന്നു പോകുന്നു. ഇടം നഷ്ടപ്പെടുന്ന ജീവിതത്തിന്റെ വാമൊഴികളാണ് മൊബൈല്‍ ചിലന്തിയിലെ കവിതകള്‍. മഴമുറുക്കി തുപ്പിയ ചെമ്മണ്‍പാതകളും മഞ്ഞുവീഴുന്ന ഡിസംബറും മാത്രമല്ല, എഴുത്തുകാരന്റെ കണ്ണില്‍നിറയുന്നത്. അച്ഛന് പടിയിറങ്ങിയ കര്‍ക്കിടവും ഒന്നാം തിയതി എല്ലാം മറക്കുന്ന അധ്യാപകരും ഈ കൃതിയിലുണ്ട്. മഴനാരുപോലെ നിറഞ്ഞുപതയുന്ന പ്രണയം. ഉടഞ്ഞുപെയ്യുന്ന നിലവിളികള്‍ക്കും കാവ്യപഥികന് ചെവികൊടുക്കുന്നു. കവിതയെഴുത്തിന്റെ ശാഠ്യങ്ങളില്ലായ്മയിലേക്ക് വായനക്കാരെ നടത്തിക്കുകയാണ് രാധാകൃഷ്ണന് പനയാല്‍. കാലത്തിലേക്ക് കണ്ണുതുറന്നു പിടിക്കുന്ന ഒരു ഒറ്റയാന്റെ തലയെടുപ്പ് ഇതിലെ കവിതകള്‍ക്കുണ്ട്. രാധാകൃഷ്ണ് എഴുതിയതുപോലെ: കാഴ്ച നഷ്ടമായപ്പോള്‍/ കരളറിയാതെ/ ഒരു നൊമ്പരം/ അടര്‍ന്നു വീണു/ മാപ്പ്- (പ്രണയാനന്തരം). സാമൂഹിക പരിസരത്തിന്റെ കിലുക്കം കേള്‍പ്പിക്കുന്ന കാവ്യസമാഹാരം.-(കൈരളി ബുക്സ്, കണ്ണൂര്‍. 35 രൂപ).
കവിയില്‍ നിന്നും ഉതിരുന്ന വേദനയാണ് കവിത എന്നൊരു മുഖമൊഴിയോടെയാണ് അശ്റഫ് കല്ലോടിന്റെ ആളൊഴിഞ്ഞ ഇടവഴികള്‍ എന്ന കാവ്യപുസ്തകം ആരംഭിക്കുന്നത്. കവിത ബോധ്യപ്പെടുത്തലിന്റെ നക്ഷത്രദീപ്തിയായി അശ്റഫിന്റെ കവിതകളില്‍ നിറയുന്നു. ഏതോ ചില്ലയില്‍ നിന്ന് അക്ഷരം കൊത്തിപ്പറക്കുന്ന പക്ഷിയെപ്പോലെയാണ് എഴുത്തുകാര്‍. കവിയുടെ വാക്കില്‍ നിന്നും അഗ്നിപടരുമ്പോഴാണ് എഴുത്തിന്റെ രസവിദ്യ പ്രതിഫലിപ്പിക്കുന്നത്. അശ്റഫ് കല്ലോടിന്റെ ആളൊഴിഞ്ഞ ഇടവഴികള്‍ എന്ന പുസ്തകത്തില്‍ നാം അനുഭവിക്കുന്നതും മറ്റൊന്നല്ല. ബദ്ധപ്പാടിനിടയില്‍ ഒന്നിനും നേരമില്ലാതെ പോകുന്ന വര്‍ത്തമാനകാല ജീവിതം നോക്കി അശ്റഫ് എഴുതുന്നു: നേരമില്ലൊന്നിനും/ നേരെയാവാനും-(നേരം എന്ന കവിത). ആകാശവും ഭൂമിയും തൊട്ടുനില്ക്കുന്ന കവിതകളാണ് ഈ പുസ്തകത്തില്‍. അവതാരിക കുരീപ്പുഴ ശ്രീകുമാര്‍.-(ഓറഞ്ച്, കോഴിക്കോട്. 35 രൂപ)
ബ്ലോഗ് കവിത
ബൂലോക കവിതാബ്ലോഗില്‍ വാഴയിലയെക്കുറിച്ചാണ് മനോജ് കാട്ടാമ്പള്ളി എഴുതിയത്.ഏറെനാള്അഴുക്കു നനഞ്ഞഒരില മതിപ്രണയത്താല് പാളിയെരിയുംഎനിക്കിങ്ങനെനിവര്ന്നു വീഴാന്‍.
ഉരുകി വാടുമെന്നറിഞ്ഞിട്ടും
എത്ര ശക്തമായിമേനിയിലൊട്ടുന്നു
തണുപ്പിന്റെചതുങ്ങിയ
കയ്യൊപ്പുകള്‍.- പ്രണയത്തിന്റെ പാഠപുസ്തകത്തില്‍ ദുരിതത്തിന്റെ കയ്യൊപ്പു പതിയുന്നതും കവി കാണുന്നു. കവിത കാഴ്ചയ്ക്കുമപ്പുറത്തേക്ക് നീണ്ടു ചെല്ലുന്നു.
കവിമൊഴി
ഓരോ കവിതയുടെ ബോധ്യപ്പെടുത്തലിന്റെ ചെറുതുള്ളികളായി നമ്മള്‍ക്ക് അനുഭവപ്പെടുന്നു. ചെറു സസ്യങ്ങള്‍ പ്രകാശവും സുഗന്ധവും പരത്തിനില്ക്കുന്ന വഴിയാണ് കവിക്ക് ഇഷ്ടം.-കുരീപ്പുഴ ശ്രീകുമാര്‍.- നിബ്ബ് ചന്ദ്രിക,6-12-2009