Wednesday, October 07, 2015

കഥയുടെ വര്‍ത്തമാനം







പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും മലയാളകഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്. പുതിയ കഥകള്‍ പറയുന്നതും മറ്റൊന്നല്ല. ടി. എന്‍.പ്രകാശിന്റെ പഗോഡ (മാധ്യമം, ഒക്‌ടോ.5), ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ ഓട്ടോറിക്ഷ (മാതൃഭൂമി, ഒക്‌ടോ.10), എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി, ഒക്‌ടോ.4), സുസ്‌മേഷ് ചന്ത്രോത്തിന്റെ പിന്‍കഴുത്തില്‍ പക്ഷിയുടെ ടാറ്റു വരയക്കുന്ന നിര്‍ഭാഗ്യവാന്‍ (കലാകൗമുദി, ഒക്‌ടോ.4)), ചന്ദ്രന്‍ പൂക്കാടിന്റെ വായനശാല (മലയാളം വാരിക, ഒക്‌ടോ.2) എന്നിവ വര്‍ത്തമാനകാലത്തിന്റെ ചില മുള്‍മുനകള്‍ അനുഭവപ്പെടുത്തുന്നു.
തീവണ്ടി അപകടം ഒഴിവാക്കാന്‍ ജീവിതം നീക്കിവെക്കുന്ന ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാണ്ടസിന്റെ കഥയാണ് ടി. എന്‍ പ്രകാശ് എഴുതുന്നത്. ''നി തന്നെ പറ. ഈ കൊച്ചു സമയത്തിനുള്ളില്‍ നിനക്കെവിടെ നിന്നാണ് ഒരു ചുവന്ന തുണിക്കഷ്ണം കിട്ടുന്നത്. ട്രാക്കില്‍ കയറി മംഗ്‌ളൂരു മഡ്ഗാവ് ഇന്റര്‍സിറ്റി നിര്‍ത്തിക്കാന്‍...''. ഫ്രാങ്ക് ലിന്‍ ഫെര്‍ണാണ്ടസിന്റെ കൈയില്‍ അയാളുടെ ഹൃദയം തന്നെ അടര്‍ന്നുവീണു. എത്ര പെട്ടെന്നാണ് അതൊരു പെഗോഡയായി മാറിയത്. ഇപ്പോഴത് ആയിരമായിരം ചോന്ന പൂക്കളുള്ള ഒരു പഗോഡകുലയായി മാറിയിരിക്കുന്നു. ഫ്രാങ്ക്‌ലിന്‍ തന്റെ ലക്ഷ്യം നേടുന്നു. മാനുഷികതയുടെ പച്ചപ്പ് കഥാകൃത്ത് കൊച്ചുകഥയില്‍ ഭംഗിയായി അവതരിപ്പിച്ചു.
എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി) ഭാര്‍ഗവന്‍ മാഷ് സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നേരമായി.....അദ്ദേഹം ഗോകുലന്‍ മാഷെ കാത്തിരിക്കുന്നു. ഗോകുലന്‍ മാഷുടെ തിരോധാനമാണ് ഭാര്‍ഗവന്‍ മാഷെ അലട്ടുന്നത്. ഏഴാം ക്ലാസിലെ ബിപീഷിന്റെ ഉത്തരകടലാസിലെ വാക്കുകള്‍ ഉരുവിട്ടു ഭാര്‍ഗവന്‍ മാഷ് നൃത്തം ചെയ്യുമ്പോള്‍ വരാന്തയില്‍ കയറിനിന്ന ആടിനുപോലും ചിരിവരുന്നു. വിദ്യാഭ്യാസ പദ്ധതികളുടെ വിഷവൃത്തം വരച്ചാണ് കഥ അവസാനിപ്പിക്കുന്നത്. 
സുസ്‌മേഷ് ചന്ത്രോത്തിന്റെ പിന്‍കഴുത്തില്‍ പക്ഷിയുടെ ടാറ്റു വരയ്ക്കുന്ന നിര്‍ഭാഗ്യവാന്‍ (കലാകൗമുദി) പിന്‍കഴുത്തില്‍ കിളിയുടെ ടാറ്റു വരക്കുന്ന പെണ്‍കുട്ടിയെ കണ്ടശേഷമാണ് അയാള്‍ ചില സുപ്രധാന ചിന്തകളിലേക്ക് അവിചാരിതമായി വീണുപോയത്. പിന്നീട് അയാളുടെ ഓരോ തിരിഞ്ഞുനോട്ടത്തിലും നിരവധി പിന്‍കഴുത്തുകള്‍ കടന്നുവരുന്നുണ്ട്. എങ്കിലും അയാളുടെ ദൃഷ്ടിയില്‍ ഭാര്യയുടെ പിന്‍കഴുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചില ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി വായനയെ നേര്‍ക്കുന്ന കഥയാണിത്. കഥ കാലിക വിഷയത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ.്ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് മലയാളകഥയുടെ പുതിയമുഖം എഴുതിനിറയുന്നത.്ചന്ദ്രന്‍ പൂക്കാടിന്റെ വായനശാല എന്ന കഥയില്‍ (മലയാളം വാരിക, ഒക്‌ടോ.2) എഴുതുന്നു: ഉടുമ്പ് അശോകന്റെ പുതിയ പുസ്തകങ്ങളെയോര്‍ത്ത് പ്രബീഷിന് കലികയറി. ആ 'പുസ്തകങ്ങള്‍ക്കൊന്നും ജനമൈത്രി വായനശാലയില്‍ നിന്ന് പുറത്തുപോകാന്‍ സാധിച്ചില്ലെങ്കില്‍ എത്ര നന്നായിരുന്നു. പ്രതികാരം ഒരു വലിയ തമാശയാണ്. എതിര്‍ചേരിയെ വീഴ്ത്തുക ഉടുമ്പിനെ സംബന്ധിച്ച് അത്ര പ്രയാസമുള്ള സംഗതിയല്ല. പിഴച്ചു പോകുന്ന ചില കണക്കുകള്‍. ഇരുട്ടിന്റെ ചരിത്രമുറങ്ങുന്ന ജനമൈത്രി വായനശാലയും പൊതുയിടങ്ങളും പകജീവിതത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നതിലേക്കാണ് കഥ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. 
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് പറയാനുള്ളത് മറ്റൊന്ന്. വാക്കുകള്‍ കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നത് പഴയമൊഴിയാവാം. ജീവിതത്തില്‍ ഇതിന് നേര്‍സാക്ഷ്യങ്ങള്‍ നിരവധിയാണ്. ഉപകാരമാണ് ശിഹാബുദ്ദീന്റെ ഓട്ടോറിക്ഷ എന്ന കഥയുടെ അടിസ്ഥാനധാര. ആര്‍ത്തിരമ്പുന്ന തിരമാലയിലേക്ക് എടുത്തുചാടി എങ്ങനെയോ മറുകരപറ്റിയ കുട്ടി, നീന്തിവന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെയാണ് ഉപകാരം ചെയ്തയാള്‍ പിന്നെ ഉപകാരപ്പെട്ടവനെ കാണുന്നത്. കഥയില്‍ അയാള്‍ ഓടി രക്ഷപ്പെടുന്നു. സഹായിച്ചവരെക്കൊണ്ട് രണ്ടുതവണ നാടുവിട്ടവനാണ് ഞാന്‍ എന്നാണ് കഥപറച്ചിലുകാരന്റെ വെളിപ്പെടുത്തല്‍.
പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍
എം. ചന്ദ്രപ്രകാശിന്റെ കാല്‍നൂറ്റാണ്ടിലെ കഥാജീവിതത്തെ അന്വയിക്കുമ്പോള്‍ സവിശേഷമായ ഒരു കഥാശൈലി വ്യക്തമാകുന്നുണ്ട്. വാങ്മയത്തെയും ദൃശ്യമാധ്യമത്തെയും അര്‍ത്ഥവത്തായി ഇണക്കുന്ന ആഖ്യാനഘടന കൊണ്ടുവന്ന എഴുത്തുകാരനാണ് ചന്ദ്രപ്രകാശ്. സംഭവബഹുലമായ നൂതനഭാവരാശികളാണ് പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍ എന്ന പുസ്തകത്തിന്റെ (ഡി. സി ബുക്‌സ്)പ്രത്യേകത. 
കഥ പറയുക, കേള്‍ക്കുക, കഥയാകുക എന്ന രൂപാന്തരങ്ങളുടെ നാഗരികസാക്ഷ്യങ്ങളാണ് എം. ചന്ദ്രപ്രകാശിന്റെ കഥകള്‍. ആഖ്യാനത്തിന്റെ നൂതനസാധ്യതകള്‍ തേടുന്നവയാണ്. കഥയേക്കാള്‍ കഥപറയുന്ന രീതിക്ക് പ്രാധാന്യം നല്‍കുന്ന എഴുത്തുകാരനാണ് എം. ചന്ദ്രപ്രകാശ്. ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ച് കഥയെ മറച്ചുപിടിക്കാനും യാഥാര്‍ത്ഥ്യങ്ങളെ കഥയുമായി ഇഴചേര്‍ക്കാനുമുള്ള ശ്രമം ഓരോ കഥയിലുമുണ്ട്. ചന്ദ്രപ്രകാശിന്റെ കഥകള്‍ ഒരു കാലഘട്ടത്തിലെ മലയാളകഥാഭിരുചി സാക്ഷ്യപ്പെടുത്തുന്നു. പൊതുധാരയില്‍ നിന്ന് ഈ കഥകളെ വ്യത്യസ്തമാക്കുന്നത് 
കഥാകൃത്ത് അബോധപൂര്‍വ്വം നടത്തുന്ന സ്വയം വെളിപ്പെടുത്തലുകളാണ്. 
നിബ്ബ്- ചന്ദ്രിക വാരാന്തപ്പതിപ്പ്, ഒക്ടോബര്‍ 4/ 2015

1 comment:

ajith said...

നല്ല പോസ്റ്റ്