Showing posts with label ഇനി നല്ല സിനിമ കാണാം. Show all posts
Showing posts with label ഇനി നല്ല സിനിമ കാണാം. Show all posts

Saturday, December 03, 2011

ഇനി നല്ല സിനിമ കാണാം

കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്ര മേളക്ക്‌ ഈ ആഴ്‌ച തുടക്കം. ലോകസിനിമയുടെ വിവിധതലങ്ങളിലേക്ക്‌ കണ്ണുതുറക്കുന്ന തിരഭാഷകളിലേക്ക്‌
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ്‌.കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്‌മ സ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ്‌ കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്‌.ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത്‌ മറ്റൊന്നല്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്‌ക്കലാണെന്ന്‌ തിരിച്ചറിയുന്നവര്‍, കാലത്തിന്‌ നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി മാറിയിരിക്കയാണ്‌ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള. മനുഷ്യബന്ധങ്ങള്‍ക്കും ലോകരാഷ്‌ട്രീയത്തിനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ ദൃഢവും സുതാര്യവുമായ തിരഭാഷയാണ്‌ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌.
ലോകരാഷ്‌ട്രീയത്തിലും ജീവിത വ്യവസ്ഥയിലും ചലച്ചിത്രകാരന്മാരുടെ ഇടപെടല്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ പതിനാറാമത്‌ മേളയിലുണ്ട്‌. പ്രത്യേകിച്ചും അറബ്‌ സിനിമകളുടെ ശക്തമായ സാന്നിധ്യം. ആഭ്യന്തര കലഹങ്ങളും അധിനിവേശത്തിന്റെ പുതിയ പ്രവണതകളും പ്രതിരോധത്തിന്റെ ജനമുന്നേറ്റവും തിരകാഴ്‌ചയില്‍ നടത്തുന്ന പകര്‍പ്പെഴുത്തുകളാണ്‌ അറബ്‌ ചിത്രങ്ങളുടെ പാക്കേജ്‌. ലോകരാഷ്‌ട്രങ്ങളിലെ കലാകാരന്മാര്‍ ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നു എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഈ മേളയുടെ സന്ദേശമായി മാറുന്നു. മനുഷ്യര്‍പാര്‍ക്കുന്ന ലോകത്തെപ്പറ്റിയുള്ള ആകുലതകള്‍ പങ്കുപറ്റുന്ന ചിത്രങ്ങള്‍ക്കാണ്‌ മേള മുന്‍ഗണന നല്‍കുന്നത.
ഏകാന്തത, അവഗണന, പീഡനം,നിന്ദ,ഭീതി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ പതിനാറാമത്‌ മേളയുടെ പൊതുസ്വഭാവമാണ്‌. അവ ഇറാനില്‍ നിന്നോ, മഗ്‌രിബ്‌ പ്രവശ്യയില്‍ നിന്നോ, ഈജിപ്‌തില്‍ നിന്നോ പകര്‍ത്തിയതാവാമെങ്കിലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്റെ ആഗോളപ്രശ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യസമൃദ്ധിയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ ചില കാഴ്‌ചകളുടെ വേദിയാവുകയാണ്‌ രാജ്യാന്തര മേള.
60-ലധികം രാജ്യങ്ങളില്‍ നിന്നും 185 സിനിമകളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മത്‌ലവിഭാഗത്തില്‍ മെക്‌സിക്കന്‍ സംവിധായകനന്‍ സെബാസ്റ്റ്യന്‍ ഹിറിയാറ്റിന്റെ എ സ്റ്റോണ്‍സ്‌ ത്രോ എവേ, ബ്ലാക്ക്‌ ബ്ലഡ്‌(മൈയോന്‍ഷാങ്‌-ചൈന), ബോഡി (മുസ്‌തഫ-തുര്‍ക്കി), ഫ്‌ലാമിംഗോ (ഹാമിദ്‌-ഇറാന്‍),കെനിയുടെ ഇല്‍ബിഡി, ഫിലിപ്പെന്‍സിന്റെ പാലവാന്‍, സിറിയന്‍ ചിത്രം സെപ്‌തംബര്‍റെയ്‌ന്‍,
കൊളംബിയയുടെ കളര്‍ഓഫ്‌ മൗണ്ടന്‍സ്‌, പാബ്ലോ പില്‍മാന്‍ സംവിധാനം ചെയ്‌ത ദ പെയിന്റിംഗ്‌ ലെസ്സണ്‍, മലയാളത്തില്‍ നിന്ന്‌ ആദിമധ്യാന്തം, ആദാമിന്റെ മകന്‍ അബു, ഡല്‍പി ഇന്‍ ഡേ(ഹിന്ദി) ബംഗാളി ചിത്രം അറ്റ്‌ ദി എന്റ്‌ ഓഫ്‌ ഓള്‍ എന്നിവയാണ്‌ മാറ്റുരക്കുന്നത്‌.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അറബ്‌ സിനിമകളാണ്‌ മേളയിലെ ഏറ്റവും ആകര്‍ഷണീയമായ. പാക്കേജ്‌. ഈജിപ്‌ത്‌, മൊറോക്കോ, സിറിയ,ലെബനന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുതിയ കാലത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കവും അനുഭവപ്പെടുത്തുന്നു. ഡീഫ ഫിലിംസ്‌ യുദ്ധാനന്തര ജര്‍മ്മനിയുടെ പരിച്ഛേദം പ്രതിഫലിപ്പിക്കും. ഇതര മേളകളില്‍ നിന്നും വ്യത്യസ്‌തമാകുന്ന പാക്കേജാണ്‌ പഴയ ജര്‍മ്മന്‍ സിനിമകള്‍. കൂടാതെ ഫുട്‌ബോള്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും പതിനാറാമത്‌ മേളയിലുണ്ട്‌. കിക്കിങ്‌ ആന്റ്‌ സ്‌ക്രീനിങ്‌ വിഭാഗം. ആഫ്രിക്കന്‍ സിനിമയുടെ വിപ്ലകാരി മെംബേറ്റിയുടെ സിനിമകള്‍,അമേരിക്കന്‍ ചലച്ചിത്രകാരന്‍ അഡോള്‍ഫാസിന്റെ ചിത്രങ്ങള്‍. നവ അമേരിക്കന്‍ വ്യവസ്ഥിതി പ്രേക്ഷകരുമായി പങ്കുവെക്കുന്നു. ഫിലിപ്പെന്‍സ്‌ പാക്കേജ്‌, റെസ്‌ട്രോപറ്റീവ്‌ വിഭാഗത്തില്‍ ഒഷിമ, മഖ്‌മുറെ,റോബര്‍ട്ട്‌ ബെസ്‌നി കെയിഡന്‍ ഹൊറോര്‍, മലയാളത്തില്‍ നിന്ന്‌ നടന്‍ മധു അഭിനയിച്ച സ്വയംവരം, ഓളവും തീരവും, ചെമ്മീന്‍ ഉള്‍പ്പെടെ നാല്‌ ചിത്രങ്ങളുമുണ്ട്‌. ലോകസിനിമാ വിഭാഗത്തില്‍ ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്‌, റഷ്യ,തായ്‌ലന്റ്‌, പോളണ്ട്‌,ബംഗ്ലാദേശ്‌,ബെല്‍ജിയം, പെറു,തുര്‍ക്കി,ഇറ്റലി,പെയിന്‍,ബ്രസീല്‍,ചൈന,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമ, മലയാളത്തിലെ നവസിനിമ വിഭാഗവുമുണ്ട്‌. ഇങ്ങനെ പ്രതീക്ഷയുടെ ഒരു കാഴ്‌ചാ സംസ്‌ക്കാരത്തിന്റെ വേദിയാവുകയാണ്‌ കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേള.