Thursday, July 14, 2011

വാഗണ്‍- 1711 ഓര്‍മ്മയുടെ മൂന്ന്‌ കാലങ്ങള്‍


ഓര്‍മ്മിക്കുന്നതിലൂടെയാണ്‌ ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്‌. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്‍ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ്‌ നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച മൂന്നു കാലങ്ങളെ കൂട്ടിയിണക്കുന്ന ഹ്രസ്വചിത്രമാണ്‌ ഹസീം ചെമ്പ്ര രചനയും സംവിധാനം നിര്‍വ്വഹിച്ച `വാഗണ്‍ നമ്പര്‍- 1711(1921)'. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വാഗണ്‍ ട്രാജഡിയില്‍ മരിച്ച വല്യുപ്പാന്റെ ഖബറിടം തേടിയെത്തുന്ന വിദ്യാര്‍ത്ഥിയിലൂടെയാണ്‌ കഥ പറയുന്നത്‌. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ പയ്യനാട്ടുകാരന്‍ കടക്കാരോടും സ്റ്റേഷന്‍ ടിക്കറ്റ്‌ കൗണ്ടറിലും അന്വേഷണം തുടങ്ങുന്നു. തിരൂരിലെ ബേക്കറിയിലും കടകളിലും തന്റെ ചോദ്യം ആവര്‍ത്തിച്ചു. ട്രാജഡിയുടെ സ്‌മാരകമായി നിലനിര്‍ത്തിയ വാഗണ്‍ സന്ദര്‍ശിക്കുന്നു. മരിച്ചവരുടെ പേരുവിവര പട്ടികയില്‍ നിന്നും വല്യുപ്പാന്റെ പേര്‌ കുറിച്ചെടുക്കുന്നു. തുടര്‍ന്ന്‌ നഗരസഭാ ഓഫീസിലും വ്യക്തികളോടും മരിച്ചവരെ മറവുചെയ്‌ത സ്ഥലം ചോദിച്ചറിയുന്നു. കോരങ്ങത്ത്‌ പള്ളിയിലും കോട്ടുപള്ളിയിലുമുള്ള ഖബര്‍സ്ഥാന്‍ സന്ദര്‍ശിക്കുന്നു. ഒരിടത്തും വല്യുപ്പാന്റെ ഖബറിടം വ്യക്തമായി അടയാളപ്പെട്ടുകാണുന്നില്ല. ചിത്രാന്ത്യത്തില്‍ ഉമ്മയുടെ ആഗ്രഹനിവൃത്തിക്കായി വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരുടെ മുഴുവന്‍ ഖബറിടങ്ങളിലും പ്രാര്‍ത്ഥിക്കുന്നു. വളരെ ലളിതമായ കഥാഖ്യാനം പൂര്‍ണമാകുന്നിടത്താണ്‌ ഈ ചിത്രത്തിന്റെ പ്രസക്തി നിറയുന്നത്‌.
പൂര്‍വ്വ സംസ്‌കൃതിയുടെ ജൈവപരിസരത്തു നിന്നും അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിലേക്ക്‌ വികസിക്കുന്ന തിരഭാഷയാണ്‌ ഹസീമിന്റെ ചിത്രത്തിന്റേത്‌. രാഷ്‌ട്രീയപരമായും ഭൂമിശാസ്‌ത്രപരമായും അധിനിവേശാനന്തര സമൂഹങ്ങളിലുണ്ടാവുന്ന സ്വത്വാവബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഴ്‌ചയാണ്‌ വാഗണ്‍ നമ്പര്‍- 1711. വ്യക്തിപരമായ ഓര്‍മ്മയില്‍ നിന്നും തുടങ്ങി സമൂഹത്തിന്റെ മൊത്തം ഓര്‍മ്മയിലേക്ക്‌ സിനിമ ഇറങ്ങിനില്‍ക്കുന്നു. അടിസ്ഥാനപരമായി കാലബന്ധിതരാണ്‌ എല്ലാ മനുഷ്യരും. ഓര്‍മ്മയുടെ ആ ധാര കാഴ്‌ച, കേള്‍വി, സ്‌പര്‍ശം, രുചി എന്നിങ്ങനെ വ്യക്തിപരമായി മാത്രമല്ല, സാമൂഹികവുമാണ്‌. ഈ ചിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ ഈ ഘടകങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്‌. ഇരുപത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വാഗണ്‍ നമ്പറില്‍ കഥയ്‌ക്കും പശ്ചാത്തലത്തിനും അനുയോജ്യമായ ദൃശ്യാംശങ്ങളെല്ലാം സന്നിവേശിപ്പിച്ചിട്ടുണ്ട്‌.
വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റിയീട്ടിലെ പഠനവുമായി ബന്ധപ്പെട്ട്‌ നിര്‍മ്മിച്ച ഈ ഡോക്യുഫിക്ഷന്‍ -കാമ്പസ്‌ ചിത്രം ഇന്റര്‍ നാഷണല്‍ ഡോക്യുമെന്ററി -ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റ്‌വെലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. വാഗണ്‍ ദുരന്തത്തെ പ്രമേയമാക്കിയ വാഗണ്‍ നമ്പര്‍-1711(1921) ചലച്ചിത്രപഠനത്തിന്റെയും കാഴ്‌ചയുടെയും പുതിയതലങ്ങളിലേക്ക്‌ െനമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. ക്യാമറ, വെളിച്ചം, വര്‍ണ്ണം,സംഗീതക്ലിപ്പിങ്ങുകള്‍ എന്നിവയോടൊപ്പം ചിത്രസംയോജനത്തിലും സൂക്ഷ്‌മത പാലിച്ചിട്ടുണ്ട്‌. മീഡിയാ വിദ്യാര്‍ത്ഥിയും ഷോര്‍ട്ട്‌ഫിലിം സംവിധായകനുമായ സക്കരിയ എടയുരാണ്‌ വിദ്യാര്‍ത്ഥിയുടെ വേഷം ചെയ്‌തത്‌. ഗോപി ചരിത്രാന്വേഷിയായ അഹമ്മദിനെ അവതരിപ്പിച്ചു.
തിരൂര്‍ ചെമ്പ്ര അബ്‌ദുള്‍ ഖരീമിന്റെയും സഫിയയുടെയും മകനായ ഹസീം ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദധാരിയും തിരൂര്‍ മണ്‌ഡലം എം.എസ്‌.എഫിന്റെ ഭാരവാഹിയുമാണ്‌. എം. എസ്‌. എഫ്‌. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ `ഔട്ട്‌ ഓഫ്‌ കവറേജ്‌ 2010' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‌തു. പ്രസംഗമത്സരത്തിലും മറ്റുമായി കോളജ്‌തലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ ഹസീമിന്‌ ലഭിച്ചിട്ടുണ്ട.്‌
ചരിത്രാവബോധം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിമനസ്സിനെ ചോദ്യം ചെയ്യുന്ന ഈ ഹ്രസ്വചിത്രം കാമ്പസിന്റെ സാമൂഹ്യ പ്രതിബദ്ധത ഓര്‍മ്മിപ്പിക്കുന്നു. ഉമേഷ്‌ ക്യാമറയും ഷഹല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. എം.നൗഷാദ്‌, നസ്‌റുള്ള ഖാന്‍, ജുമാന്‍, കബീര്‍ തിരൂര്‍, വി.കെ.എം. ശാഫി, പി.കെ.ഫിറോസ്‌, ആഷിക്‌ ചെലവൂര്‍, എന്നിങ്ങനെ നിരവധി പേര്‍ ചിത്രത്തിന്റെ പിന്നണിയില്‍ സഹകരിച്ചിട്ടുണ്ട്‌.

No comments: