Monday, June 03, 2013

നന്മപൂത്ത കഥയിടങ്ങള്‍

നാട്ടെഴുത്തിന്റെ പച്ചപ്പിലേക്ക്‌ മലയാളകഥ വീണ്ടും തിരിച്ചെത്തുകയാണ ്‌നര്‍ഗീസ്‌ ഷിഹാബിന്റെ കഥകളിലൂടെ. എല്ലാം നഗരവല്‍ക്കരിക്കപ്പെടുന്ന കാലത്തില്‍ നാട്ടുപഴമയും പച്ചിലക്കാടുകളും ഇടവഴികളും കൗതുകങ്ങളും നമ്മുടെ ഓര്‍മ്മയിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന പന്ത്രണ്ട്‌ കഥകളുടെ സമാഹാരമാണ്‌ കാടേറ്റം എന്ന പുസ്‌തകം. �കാടേറ്റം, സ്‌പന്ദനങ്ങള്‍, ചതുരക്കണ്ണുകള്‍ പിതൃദേവോഭവ, ഗൈഡ്‌, പൂച്ചെടക്കാരന്‍, കതിരുതേടി, അന്നപൂര്‍ണ്ണേശ്വരികള്‍, തണുപ്പ്‌, സിന്‍ഡ്രോം, ഞണ്ട്‌, ഉറവ്‌ എന്നീ കഥകളിലൂടെ മനുഷ്യന്‍ ജീവിക്കുന്നത്‌ ചില ചിഹ്നവ്യവസ്ഥകളിലൂടെ സൃഷ്‌ടിച്ചെടുക്കുന്ന ഒരു ലോകത്തിലാണെന്ന്‌ എഴുത്തുകാരി ഓര്‍മ്മപ്പെടുത്തുന്നു. കഥകളുടെ വികാസത്തിലൂടെ മൃത്യുവിനോടുള്ള രതിഭാവവും ഇരുള്‍പ്പരപ്പിലേക്ക്‌ വെളിച്ചത്തിന്റെ ഇഴകളും നര്‍ഗീസിന്റെ എഴുത്തില്‍ കടന്നുവരുന്നു. പ്രണയത്തെക്കുറിച്ച്‌, ജീവിതത്തെക്കുറിച്ച്‌ ചില അകംപുറം ചൂടിന്റെ തിളച്ചുമറിയലിലൂടെയാണ്‌ ഈ കഥകള്‍ വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിക്കുന്നത്‌. കഥയുടെ തിളച്ചുമറിയലില്‍ ഗ്രാമീണസത്യങ്ങളുടെ അടയാളമുണ്ട്‌. ആസരതകളോടെ കാലം വാ പിളര്‍ത്തുമ്പോഴും നന്മയുടെ ഉറവകളെ സ്വപ്‌നം കാണുന്ന കഥകള്‍. താളഭംഗം വന്ന ജീവിതവും ചിതലരിച്ച പ്രണയങ്ങളും ചോരത്തിളപ്പിന്റെ ആവേശവും ഉല്‍ക്കണ്‌ഠയും നര്‍ഗീസിന്റെ കഥളില്‍ ഇഴചേര്‍ന്നിട്ടുണ്ട്‌. പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും കഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്‌.

നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്‌. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്‌. എന്നീ കഥകള്‍ തലമുറകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്‌. ഇത്‌ നര്‍ഗീസിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്‌. 


അമീന, അസ്‌റ, കറീന്‍, സുഹാന, അമല, സൈദ, റസിയ, സോനാലലി, അമിത എന്നിവരെല്ലാം നര്‍ഗീസിന്റെ നായികമാരാണ്‌. ഇവരെല്ലാം പങ്കുപറ്റുന്നത്‌ എരിവുള്ള വാക്കുകള്‍ക്കൊപ്പം കരിമഷിയോ കരിതന്നെയോ പടര്‍ന്നു കലങ്ങിയ കണ്ണുകളാണ്‌. മരണം, തണുപ്പ്‌, കാറ്റ്‌ തുടങ്ങിയ പ്രതീകങ്ങള്‍ കഥകളില്‍ പലപാട്‌ കടന്നുവരുന്നു. കാടേറ്റം എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത്‌ ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരിയെ ഈ പുസ്‌തകത്തില്‍ കാണാം.�ഭാഷാതലത്തിലും ആവിഷ്‌കാരത്തിലും നര്‍ഗീസ്‌ ഷിഹാബ്‌ പരമ്പരാഗത ശൈലിയോട്‌ പൊരുതി മുന്നേറുന്നു. �ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ്‌ കഥാകാരി സ്വീകരിച്ചത്‌. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ്‌ നര്‍ഗീസ്‌ ഷിഹാബിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്‌.� നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരിയുടെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്‌.

കാടേറ്റം(കഥകള്‍) -നര്‍ഗീസ്‌ ഷിഹാബ്‌

്‌ഗ്രീന്‍ ബുക്‌സ്‌, തൃശൂര്‍ 60രൂപ
വാരാദ്യമാധ്യമം
2/06/2013

No comments: