Monday, February 08, 2010

ഗന്ധര്‍വ്വന്റെ പ്രാണസഖി

ആത്മാവ്‌ ആത്മാവിനെ തിരിച്ചറിഞ്ഞ ബന്ധം. പോയ ജന്മങ്ങളിലുമെല്ലാം ഞങ്ങള്‍ ഒന്നായിരുന്നിരിക്കണം. ഈശ്വരന്റെ നിശ്ചയം അതായിരിക്കും.പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ്‌ ഞാന്‍ ആദ്യമായി ദാസേട്ടനെ കണ്ടത്‌. അന്ന്‌ തിരുവനന്തപുരത്ത്‌ കോട്ടണ്‍ഹില്‍സ്‌ സ്‌കൂളിനടുത്തായിരുന്നു ഞങ്ങള്‍ താമസം.കുട്ടിക്കാലം മുതലേ ദാസേട്ടന്റെ പാട്ടുകള്‍ എനിക്ക്‌ കമ്പമായിരുന്നു. ദാസേട്ടനെ നേരില്‍ കാണണമെന്നും ഓട്ടോഗ്രാഫില്‍ കയ്യൊപ്പ്‌ വാങ്ങണമെന്നൊക്കെ വലിയ ആഗ്രഹമായിരുന്നു.


എനിക്കും എന്റെ വീട്ടിലുള്ളവര്‍ക്കും സംഗീതം എന്നു പറഞ്ഞാല്‍ ഭ്രാന്തു തന്നെ.എന്റെ ഒരു അങ്കിള്‍ മദ്രാസില്‍ പഠിക്കുന്നുണ്ടായിരുന്നു. നാട്ടില്‍ അവധിക്ക്‌ വരുമ്പോള്‍ യേശുദാസിനെപ്പറ്റിയും അദ്ദേഹത്തിന്റെ പുതിയ പാട്ടുകളെപ്പറ്റിയുമൊക്കെ അങ്കിള്‍ വാചാലനാകും. എന്നെപ്പോലെ സംഗീതത്തോട്‌ ഭ്രാന്തമായ സ്‌നേഹമാണ്‌ അങ്കിളിനും.എന്നെങ്കിലും എനിക്ക്‌ യേശുദാസിനെ ഒന്നു കാണാനും പരിചയപ്പെടാനും പറ്റുമോ എന്നു പലപ്പോഴും ഞാന്‍ അങ്കിളിനോട്‌ ചോദിക്കുമായിരുന്നു. മദ്രാസിലെ മലയാളി ഹോട്ടലില്‍ പല പ്പോഴും യേശുദാസും അങ്കിളും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിരുന്നതുകൊണ്ട്‌ തീര്‍ച്ചയായും ഒരു ദിവസം യേശുദാസിനെ വീട്ടില്‍ കൊണ്ടുവരാമെന്ന്‌ അങ്കിള്‍ പറഞ്ഞെങ്കിലും ഞാന്‍ അതത്ര വിശ്വസിച്ചില്ല.

എനിക്ക്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ. അന്നാണ്‌ തിരുവനന്തപുരം സെനറ്റ്‌ ഹാളില്‍ യേശുദാസിന്റെ കച്ചേരി. വിവരമറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അങ്കിളിനോട്‌ കാര്യങ്ങളൊക്കെ ധരിപ്പിച്ചു. എങ്ങനെയെങ്കിലും യേശുദാസിനെ വീട്ടില്‍ കൊണ്ടുവരണമെന്നായിരുന്നു എന്റെ ആവശ്യം. എന്റെ ആവശ്യം പരമാവധി ശ്രമിക്കാമെന്ന്‌ ഉറപ്പു നല്‍കിയ അങ്കിള്‍ സെനറ്റ്‌ ഹാളിലേക്ക്‌ പോയി.എനിക്കാണെങ്കില്‍ ടെന്‍ഷന്‍. രാത്രി ഒന്‍പത്‌ മണിയായി. സെനറ്റ്‌ ഹാളിലെ പ്രോഗ്രാം അവസാനിച്ചു കാണും. ഫോണ്‍ ശബ്‌ദം. ഓടിച്ചെന്ന്‌ ഫോണെടുത്തപ്പോള്‍ അങ്കിള്‍. ``നിനക്ക്‌ ദാസേട്ടനുമായി സംസാരിക്കണോ''ഞാന്‍ അമ്പരന്നുപോയി.

അടുത്ത നിമിഷം ഫോണില്‍ സംസാരിച്ചത്‌ ദാസേട്ടനായിരുന്നു. പരിഭ്രമം കാരണം എന്റെ ശബ്‌ദം പുറത്തു വന്നില്ല. ദാസേട്ടന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഇന്ന്‌ തീരെ സമയമില്ല. ഇനിയൊരിക്കല്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ്‌ ദാസേട്ടന്‍ ഫോണ്‍ വെച്ചു.അന്ന്‌ എന്റെ മനസ്സില്‍ അദ്ദേഹത്തെ പ്രേമിക്കണമെന്നോ, വിവാഹം കഴിക്കണമെന്നോ ഉള്ള ഒരാഗ്രഹവും ഉണ്ടായിരുന്നില്ല.രണ്ടു മാസം കഴിഞ്ഞു. ദാസേട്ടന്‍ വീണ്ടും തിരുവനന്തപുരത്ത്‌ എത്തി. അന്ന്‌ ടാഗോര്‍ ഹാളിലായിരുന്നു ഗാനമേള. ഞാനും വീട്ടുകാരും ദാസേട്ടന്റെ ഗാനമേളയ്‌ക്ക്‌ പോയി. അന്നാണ്‌ ഞാന്‍ ആദ്യമായി ദാസേട്ടനെ നേരില്‍ കണ്ടത്‌.

അങ്കിളാണ്‌ എന്നെ പരിചയപ്പെടുത്തിയത്‌. തീര്‍ച്ചയായും നാളെ വീട്ടില്‍ വരാമെന്ന്‌ ദാസേട്ടന്‍ പറഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായി.പിറ്റേന്ന്‌ വൈകുന്നേരം അങ്കിളിനോടൊപ്പം ദാസേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു.``മോളേ നിനക്ക്‌ വേണ്ടിയാണ്‌ യേശുദാസിനെ വീട്ടില്‍ കൊണ്ടുവന്നിരിക്കുന്നത്‌.'' അങ്കിള്‍ അന്നുപറഞ്ഞ വാചകം പിന്നീട്‌ സത്യമായി ഭവിച്ചപ്പോള്‍ അത്ഭുതം തോന്നി.അന്നുരാത്രി ദാസേട്ടന്‍ വീട്ടില്‍ നിന്നായിരുന്നു ഭക്ഷണം കഴിച്ചത്‌. ``നീ മധു പകരൂ, മലര്‍ ചൊരിയൂ'' എന്ന ഗാനം അന്ന്‌ ദാസേട്ടന്‍ എനിക്കുവേണ്ടി പാടി. ഇനി തിരുവനന്തപുരത്ത്‌ വരുമ്പോഴെല്ലാം ഫോണില്‍ വിളിക്കാം എന്നുപറഞ്ഞ്‌ ദാസേട്ടന്‍ പോയി.

പിന്നീട്‌ എപ്പോള്‍ തിരുവനന്തപുരത്തു വന്നാലും ദാസേട്ടന്‍ എന്നെ ഫോണില്‍ വിളിക്കുമായിരുന്നു.വീട്ടിലുള്ളവര്‍ക്കെല്ലാം ദാസേട്ടന്റെ പ്രകൃതവും സൗമ്യതയും ഇഷ്‌ടമായിരുന്നു. പിന്നീടൊരു ദിവസം ടാഗോര്‍ തിയേറ്ററില്‍ ഗാനമേള അവതരിപ്പിക്കാന്‍ ദാസേട്ടന്‍ വന്നപ്പോള്‍ അങ്കിളിനോടൊപ്പം ഞാനും പോയി. അന്ന്‌ ദാസേട്ടന്‍ എന്നോട്‌ കുറെ സംസാരിച്ചു.

എന്റെ ഭര്‍ത്താവ്‌ എന്ന നിലയില്‍ ഒരു പ്രത്യേക സ്‌നേഹമുണ്ട്‌. പക്ഷേ, അദ്ദേഹത്തിന്റെ ശബ്‌ദത്തോടുള്ള ആരാധന അന്നും ഇന്നും ഒരുപോലെയാണ്‌. അത്‌ കൂടിയിട്ടുള്ളതല്ലാതെ അല്‌പം പോലും കുറഞ്ഞിട്ടില്ല.ഇടയ്‌ക്ക്‌ ദാസേട്ടന്‍ പാടിയ പാട്ടുകളെപ്പറ്റിയൊക്കെ ഞാന്‍ അഭിപ്രായം പറയാറുണ്ട്‌. അപ്പോഴെല്ലാം ദാസേട്ടന്‍ എന്നെ വഴക്കുപറയും. ``നീ എന്റെ ഭാര്യയാണ്‌. നിന്റെ വിമര്‍ശനം ഒരിക്കലും സത്യസന്ധമാകാന്‍ സാദ്ധ്യതയില്ല.''ഉടനെ ദേഷ്യം വരുന്ന പ്രകൃതമാണ്‌ ദാസേട്ടന്റേത്‌. ആളുകള്‍ ഇരുന്നാലും പറയേണ്ടത്‌ പറയും. നിമിഷനേരം കഴിഞ്ഞാല്‍ ആ ദേഷ്യം മനസ്സില്‍ നിന്നും മായും. മനസ്സില്‍ ഒന്നും പുറത്ത്‌ മറ്റൊന്നും ദാസേട്ടന്‍ പറയില്ല.

നമ്മളെ ഒരാള്‍ ഉപദ്രവിച്ചാല്‍ കുറച്ചുകാലത്തേക്കെങ്കിലും അയാളോട്‌ നമുക്കൊരു ദേഷ്യം കാണും. പക്ഷേ, ദാസേട്ടന്‍ അങ്ങനെയല്ല. എത്ര ഉപദ്രവിച്ച ആളാണെങ്കിലും കുറച്ചുകാലം കഴിഞ്ഞ്‌ വീട്ടില്‍ വന്നാല്‍ ദാസേട്ടന്‍ അതെല്ലാം മറന്ന്‌ സ്‌നേഹത്തോടെ പെരുമാറും.ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം ഈശ്വരന്‍ എനിക്ക്‌ തന്നിട്ടുണ്ട്‌. ഇനിയും എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം ഉണ്ടെന്നു തന്നെയാണ്‌. കാരണം ഞാനും ഒരു മനുഷ്യസ്‌ത്രീയാണ്‌. ആഗ്രഹമില്ലെങ്കില്‍ പിന്നെ ജീവിതമുണ്ടോ. ഒരു പെണ്‍കുട്ടി വേണമെന്ന്‌ ഞങ്ങള്‍ക്ക്‌ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, അതുമാത്രം ദൈവം ഞങ്ങള്‍ക്ക്‌ തന്നില്ല.

ഒരു കാര്യം ഓര്‍ക്കുമ്പോള്‍ സമാധാനം. മൂന്നു പെണ്‍കുട്ടികള്‍ വീട്ടില്‍ വന്നുകയറുമല്ലോ. അതുമതി. അതും ദൈവനിശ്ചയമായിരിക്കും.ഫെബ്രുവരി ഒന്നാം തിയ്യതിയാണ്‌ ഞങ്ങളുടെ വിവാഹ വാര്‍ഷികം. രാവിലെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും. മറ്റ്‌ ആഘോഷങ്ങളൊന്നും ദാസേട്ടന്‌ ഇഷ്‌ടമില്ല.

- പ്രഭാ യേശുദാസ്‌

No comments: