Thursday, January 28, 2010

പാരക്കഥയും സലീംകുമാറും

ജീവിച്ചിരിക്കുമ്പോള്‍ നാട്ടുകാര്‍ക്കു മാത്രമല്ല സ്വന്തം കുടുംബത്തിലും പാര വെച്ച്‌ നാശം വിതച്ച ഒരു കാരണവരെപ്പറ്റി വി. പി. ശിവകുമാര്‍ ഒരു കഥ എഴുതിയിട്ടുണ്ട്‌. കാരണവര്‍ മരിച്ചതും മക്കള്‍ക്ക്‌ പാരവെച്ചുകൊണ്ടായിരുന്നു. വി. പി. ശിവകുമാറിന്റെ പാര എന്ന കഥയില്‍ നിന്നും: മക്കളും മരുമക്കളും അളിയന്മാരും കൂടി കോലാഹലത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. കൈകാലുകള്‍ നാടയിട്ടു കൂട്ടിക്കെട്ടി. ഇക്കുറി അല്‌പം ബലപ്പിച്ചു തന്നെ. ശവത്തിനു വേദനയില്ലല്ലോ. കരുണനിറഞ്ഞ പരിഹാസത്തോടെ ഉദാരമായി പാര അടിച്ചുകയറ്റി കുടുംബത്തിന്റെ അന്തസ്സിനു നിരക്കുംവിധം നല്ല ഒരു മുണ്ടുടുപ്പിച്ച്‌ ഭസ്‌മ ചന്ദനാദികള്‍ പൂശി ചമയിപ്പിച്ച്‌ ഏഴുതിരിയിട്ട വിളക്കിനു ചുവട്ടില്‍ വാഴയിലയില്‍ കിടത്തി. ചുറ്റിനും ഉറുമ്പുപൊടി വിതറി. മാറി തൂണും ചാരി നിന്നു.

കരക്കാര്‍ കേട്ടറിഞ്ഞും ബന്ധുക്കള്‍ പറഞ്ഞറിഞ്ഞും വന്നു. ശവം കണ്ടു. ലോകം നല്‍കിയ ഉപഹാരം പോലെ ശവശരീരത്തില്‍ നിന്ന്‌ ലംബതലത്തില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന പാരയും കണ്ടു. സ്വാഭാവികമല്ലാത്ത ഈ ദൃശ്യത്തിന്റെ വിശദീകരണമാവശ്യപ്പെട്ടു. മരിച്ചയാളിന്റെ അന്ത്യാഭിലാഷമാണെന്ന മറുപടി ആര്‍ക്കും സ്വീകാര്യമായില്ല. പിറുപിറുപ്പായി, പ്രതിഷേധമായി. സ്വത്തിനു വേണ്ടി കൂട്ടായി നടത്തിയ കൊലപാതകമാണെന്ന്‌ കണ്ടവര്‍ സംശയിച്ചു. കേട്ടവര്‍ കേട്ടവര്‍ തലകുലുക്കി- (പാര). ശിവകുമാറിന്റെ കഥയില്‍ അച്ഛന്‍ തന്റെ അന്ത്യാഭിലാഷമായി പറഞ്ഞത്‌ മരിച്ചാല്‍ ആസനത്തില്‍ പാര കയറ്റി ശവമടക്കണമെന്നാണ്‌. മക്കള്‍ അത്‌ നിറവേറ്റി. ഒടുവില്‍ കേസ്സായി. അച്ഛന്റെ മരണം പോലും മക്കള്‍ക്ക്‌ പാരയായിട്ടായിരുന്നു.

ഈ കഥ ജീവിതത്തിലേക്ക്‌ ചേര്‍ത്തുപിടിക്കാവുന്ന സന്ദര്‍ഭങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്‌. ജീവിതത്തിന്റെ നാനാതുറയിലും പാര എന്ന രോഗം പിടര്‍ന്നുപിടിക്കുകയാണ്‌.മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യമാണ്‌ ശിവകുമാര്‍ എഴുതിയത്‌. മനുഷ്യന്റെ മനനപ്രക്രിയയുടെ വികാസവും ഔന്നത്യവും അടയാളപ്പെടുത്തുന്നവരാണ്‌ എഴുത്തുകാര്‍. അതുകൊണ്ടാണ്‌ കൃതികള്‍ മനുഷ്യകഥാനുഗായികള്‍ എന്ന്‌ കുമാരനാശാന്‍ പേരിട്ടു വിളിച്ചത്‌.

വിവാദം
ഞാന്‍ ഏറ്റവും വെറുക്കുന്നതും പേടിക്കുന്നതും ഈ നിഷ്‌പക്ഷമതികള്‍ എന്നു വിളിക്കുന്ന ഒരു വിഭാഗമുണ്ടല്ലോ, അവരെയാണ്‌. ഏതു കാര്യമെടുത്താലും അതില്‍ നിഷ്‌പക്ഷരാണ്‌ എന്നു പറയുന്ന കുറേ കള്ളന്മാര്‍ ഇവിടെയുണ്ട്‌. ഇവരാണെല്ലോ ഇവിടുത്തെ ഭരണം നിയന്ത്രിക്കുന്നതും. കക്ഷിരാഷ്‌ട്രീയത്തിന്‌ മുകളിലാണ്‌ ഈ കള്ളന്മാര്‍ നില്‍ക്കുന്നത്‌. എനിക്ക്‌ ശത്രുവില്ലെന്ന്‌ പറയുന്നവന്‍ ലോക കള്ളനായിരിക്കും. അവന്‌ വ്യക്തിത്വമില്ല. നിലപാടില്ല. അസ്‌തിത്വം തന്നെയില്ല. മിത്രമില്ലാത്തവനെല്ലേ ശത്രുവും ഇല്ലാതിരിക്കൂ-(സലീംകുമാര്‍- അഭിമുഖം, മാതൃഭൂമി). ചലച്ചിത്രനടന്‍ സലീംകുമാര്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നത്തില്‍ വല്ല കഴമ്പുമുണ്ടോ? വികാരം വെടിഞ്ഞ്‌ വിവേകത്തോടെ ആലോചിക്കാന്‍ തയ്യാറായാല്‍ സലീംകുമാറിന്റെ നിരീക്ഷണത്തിന്‌ വര്‍ത്തമാനകാലത്ത്‌ ഏറെ പ്രാധാന്യമുണ്ടെന്ന്‌ വ്യക്തം. കലാകാരന്റെ സാമൂഹിക ഇടപെടല്‍. ചലച്ചിത്രനടന്മാരായതുകൊണ്ട്‌ ഇടപെടലിന്റെ ഇടം ഒഴിച്ചുനിര്‍ത്തുന്ന മലയാളത്തിന്റെ പരമ്പരാഗത ശീലമാണ്‌ സലീംകുമാര്‍ അട്ടിമറിക്കുന്നത്‌. മനുഷ്യനെ തിരിച്ചറിയുന്നതില്‍ അഥവാ വ്യക്തമാക്കുന്നതില്‍ അവന്റെ / അവളുടെ സാമൂഹിക നിലപാടുകള്‍ക്ക്‌ മുഖ്യപങ്കുണ്ട്‌.

നമ്മുടെ സാംസ്‌കാരികാന്തരീക്ഷം അനാവശ്യ ഒച്ചയിലും കാഴ്‌ചയിലും മുങ്ങിത്തുടങ്ങിയിരിക്കുന്നു. തീക്ഷ്‌ണമായ ചലനങ്ങളില്ലാത്ത ഒരവസ്ഥ മലയാളിയെ കീഴടക്കിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ആലോചനകള്‍ വിരളമാണ്‌. മലയാളി തിരിച്ചറിയേണ്ട നിരവധി വിഷയങ്ങള്‍ ഉത്തരവാദിത്വത്തോടെ തന്നെ സലീംകുമാര്‍ ഉന്നയിക്കുന്നുണ്ട്‌.

ഈ ആഴ്‌ചയിലെ കവിതകള്
‍വിജയലക്ഷ്‌മിയുടെ ആ പാട്ട്‌ എന്ന കവിത (കലാകൗമുദി 1795) തിരിഞ്ഞുനടത്തമാണ്‌. കാട്ടുമരം വിട്ടുപോന്ന പാട്ട്‌ വീര്‍പ്പുമുട്ടിന്റെ മിന്നല്‍ക്കയങ്ങള്‍ തുഴഞ്ഞുപോകുന്നത്‌ വിജയലക്ഷ്‌മി മനോഹരമായി അവതരിപ്പിക്കുന്നു. ഹൃദ്യതയോടെയും അര്‍ത്ഥഗരിമയോടെയും തന്നെ. ആ പാട്ട്‌ എന്ന കവിതയില്‍ നിന്നും:
നേരെ പറന്നു ശീലിച്ചൊരാപ്പാട്ടതിന്‍/
നേരമായ്‌ മൗനത്തിലേക്കസ്‌തമിക്കെയോ/ കൂട്ടുകാരാമെട്ടുദിക്കുകള്‍ മാത്രമേ,/
കേട്ടു മെരുങ്ങാക്കിനാവായ്‌പ്പൊലിഞ്ഞു ഞാന്‍.- വാക്‌ ചരിത്രത്തിന്റെ സാധ്യതകള്‍ വിപുലമായുപയോഗിച്ച്‌ മലയാളകവിതയെ ഉയരത്തില്‍ അടയാളപ്പെടുത്തുന്നവരുടെ നിരയിലാണ്‌ വിജയലക്ഷ്‌മി. ആ പാട്ട്‌ എന്ന കവിത അതിലേക്കുള്ള സൂചകമാണ്‌. മലയാളത്തില്‍ എഴുത്തിന്റെ ചരിത്രവല്‍ക്കരണത്തിന്റെ പാഠങ്ങളാണ്‌ വിജയലക്ഷ്‌മിയുടെ കവിത ഓര്‍മ്മപ്പെടുത്തുന്നത്‌.

നിര്‍വ്വചനങ്ങള്‍ (മലയാളം വാരിക) എന്ന കവിതയില്‍ പത്മദാസ്‌ പതിനാല്‌ ഖണ്‌ഡങ്ങളിലായി പ്രണയം മുതല്‍ കവിതവരെ വിശദീകരിക്കുന്നു. ഓരോരോന്നും ആറ്റിക്കുറുക്കി വാക്കുകളില്‍ ഇഴചേര്‍ത്തുവയ്‌ക്കുകയാണ്‌ പത്മദാസ്‌. എഴുത്തിന്റെ കരുത്തും ഭാവനയും വിശാലതയും ഈ കവിതയില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. പത്മദാസ്‌ വേട്ടക്കാരനെ എഴുതുന്നു: ഇരയായ്‌ത്തീരുംവരെ/
ചര്യ വേട്ടയാക്കിയോന്‍.- ഇരപിടുത്തത്തിന്റെ മന:ശാസ്‌ത്രം ലളിതമായി ആഖ്യാനിക്കുന്നു. മറ്റൊരു ഖണ്‌ഡത്തില്‍ കവിയെ എഴുതുന്നു: ഇരവിന്റെ മറുകരതാണ്ടാതെയും/
പകല്‍ വെളിച്ചത്തിലേക്ക്‌ കൂപ്പുകുത്തുവോന്‍.- പത്മദാസിന്റെ കാഴ്‌ചയില്‍ ഇരവിന്റെ മറുകര താണ്ടലാണ്‌ എഴുത്ത്‌. കവിയുടെയും കവിതയുടെയും ദൗത്യമാണത്‌. ജീവിതത്തിന്റെ മറുപുറം കാണാന്‍ കഴിയാത്തവരെ നാമെന്തു വിളിക്കണം? അക്ഷരത്തില്‍ കൂപ്പുകുത്തന്നവര്‍ എന്ന്‌ വിളിക്കാം. എഴുത്തിന്റെ നടപ്പുശീലത്തില്‍ ആധിപത്യം പുലര്‍ത്തുന്നവര്‍ക്ക്‌ ആലോചിക്കാനുള്ള വിഷയമാണ്‌ പത്മദാസ്‌ നിര്‍വ്വചനങ്ങള്‍ എന്ന കവിതയില്‍ തൂക്കിയിടുന്നത്‌.

നോവല്‍
സത്താര്‍ കിണാശ്ശേരിയുടെ ഞങ്ങള്‍ കച്ചേരിപ്പാടത്തുകാരില്‍ ചിലര്‍ എന്ന നോവല്‍ ഗ്രാമത്തിന്റെയും നഗരത്തിന്റെയും കഥ പറയുന്നു. മാറ്റങ്ങള്‍ക്ക്‌ മുമ്പില്‍ പകച്ചു നില്‍ക്കുന്നവരും മാറ്റത്തിനോടൊപ്പം സഞ്ചരിക്കുന്നവരും ഈ പുസ്‌തകത്തിലുണ്ട്‌. കച്ചേരിപ്പാടം എവിടെയുമാകാം. കച്ചേരിപ്പാടത്തുകാരും ആരുമാകാം. പക്ഷേ, നോവലിസ്റ്റ്‌ പറയുന്ന കാര്യങ്ങള്‍ക്കാണ്‌ പ്രസക്തി. ഈ പുസ്‌തകത്തെ ശ്രദ്ധേയമാക്കുന്നതും മറ്റൊന്നല്ല. കച്ചേരിപ്പാടത്തുകാര്‍ ജീവിതം തുഴന്നുതില്‍ കാണിക്കുന്ന ആവേശവും വേറിട്ടു നടപ്പും ഭംഗിയായി സത്താര്‍ കിണാശ്ശേരി ഈ പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌.

നോവലില്‍ നിന്നും: തനിക്ക്‌ പറ്റിയ അമളിയെപറ്റി പറയണോ വേണ്ടയോ എന്ന്‌ അതൃമാന്‍കുട്ടി ഒരു നിമിഷം ശങ്കിച്ചു. അപരന്‍ കാര്യങ്ങളൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ താന്‍ പറയാതിരിക്കുന്നത്‌ നന്നല്ല. അതുകൊണ്ട്‌ ചുരുക്കി പറഞ്ഞു. നന്നായെന്ന്‌ പിന്നീട്‌ തോന്നി. കാരണം അപകടം കൂടാതെ തിരിച്ച്‌ നാട്ടിലെത്താനുള്ള വിദ്യ തനിക്ക്‌ ഉപദേശിച്ച്‌ കിട്ടി. നഗരത്തില്‍ എവിടെ എങ്ങനെ ഇറങ്ങണം ഏത്‌ വഴിക്ക്‌ സ്റ്റേഷന്റെ പുറത്ത്‌ കടക്കണം എന്നുള്ള കാര്യങ്ങളൊക്കെ വളരെ കൃത്യമായി ആ മനുഷ്യന്‍ അതൃമാന്‍കുട്ടിയെ ഉപദേശിച്ചു.- ഇങ്ങനെ കഥയും കഥാപാത്രങ്ങളും വായനക്കാരുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുംവിധത്തില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന്‌ കഴിഞ്ഞിട്ടുണ്ട്‌- (മെലിന്‍ഡ, ബുക്‌സ്‌).-നിബ്ബ്‌, ചന്ദ്രിക 31-01-2010

5 comments:

Balu puduppadi said...

സര്‍,സംഗതി നന്നായിരിക്കുന്നു. ഒരു സംശയം. ക്രിതികള്‍ മനുഷ്യകഥാനുഗായികള്‍ എന്നാല്‍ മനുഷ്യ കഥ അനുഗാനം ചെയ്യുന്നവര്‍ ക്രിതാര്‍ഥരായി എന്നല്ലേ? (ക്രിതി ആക്ഷരം ശരിയായി വരുന്നില്ല)

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ജീവിതകഥാഖ്യാനം ചെയ്യുന്നവരാണ്‌ എഴുത്തുകാരെന്നും സാഹിത്യം മനുഷ്യകഥ പറയുകയുമാണെന്നാണ്‌ കുമാരനാശാന്റെ വിവക്ഷ. വായനയ്‌ക്ക്‌ നന്ദി.

നന്ദന said...

ഒരുപാട് വയിക്കാനുണ്ട് അഭിപ്രായം പിന്നീട് പറയാം.

ഏറുമാടം മാസിക said...

kannetan,blog thirinju nokunneyillallo

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ബ്ലോഗ്‌ വിട്ടതല്ല. എല്ലായിടവും ഒന്നു ശ്രദ്ധിക്കണമല്ലോ. പിന്നെ ദൈര്‍ഘ്യം കുറച്ചു. ബ്ലോഗ്‌ വായിക്കാറുണ്ട്‌. ചിലതൊക്കെ വായിച്ചെഴുതാനുള്ള വിഭവമല്ലെന്ന്‌ തോന്നി. ബ്ലോഗുകള്‍ സജീവമാകുന്നില്ല. ഇനിയും ശ്രദ്ധിക്കാം. നന്ദി.