Friday, January 01, 2016

വയസ്സാകുന്ന പുസ്തകങ്ങളും കവിത പൂക്കുന്ന കാമ്പസും










അതീവ സാമര്‍ത്ഥ്യമുണ്ടെങ്കിലെ കൊല്‍ക്കത്തയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന തിരക്കേറിയ വഴികളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകൂ. അതിന് കാഴ്ചശക്തിയും വേണം. പക്ഷേ, 22-കാരന്‍ അജയ് സായുവിന് കാഴ്ചയില്ല. എങ്കിലും മേല്‍വിലാസങ്ങള്‍ കണ്ടെത്താന്‍ ചോരത്തിളപ്പിന്റെ പ്രചോദനമുള്ള സായുവിന് അതിനൊരു താമസമില്ല, കാഴ്ചശക്തിയില്ലാത്ത സായുവിന് കൊറിയര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ഒരു പിശകുപോലും സംഭവിച്ചിട്ടുമില്ല. കാഴ്ചശക്തിയില്ലാത്ത കൊല്‍ക്കത്തക്കാരന്‍ സായു കൊറിയര്‍ കമ്പനിയില്‍ വിദഗ്ധമായി ജോലി ചെയ്യുന്നതിനെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചിട്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞു. ആത്മാഭിമാനമുള്ള ഒരാളുടെ ദൃഢനിശ്ചയത്തോടെയുള്ള സ്ഥിരോത്സാഹത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് അജയ് സായു വ്യക്തമാക്കി. ഈയൊരു വാര്‍ത്താശകലം ഇപ്പോള്‍ ഓര്‍മയിലെത്തിച്ചത് 2015-ലെ മലയാളകവിതകളാണ്. മലയാളത്തിലെ മുഖ്യധാരയിലും അല്ലാത്തതുമായ ആനുകാലികങ്ങളിലും വിശേഷാല്‍പ്രതികളിലുമായി ആയിരത്തിലധികം കവിതകള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതിയവരില്‍ കെ.ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദന്‍, സുഗതകുമാരി, കെ.സി.ഉമേഷ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് തുടങ്ങി ലബ്ധപ്രതിഷ്ഠരും കെ.ആര്‍.ടോണി, എസ്.ജോസഫ്, വീരാന്‍കുട്ടി, പി.രാമന്‍, പി.പി.രാമചന്ദ്രന്‍, എല്‍.തോമസ്‌കുട്ടി മുതലായ അധ്യാപകകവികളും വി.എം.ഗിരിജ, സാവിത്രി രാജീവന്‍, പവിത്രന്‍ തീക്കുനി, റോസ്‌മേരി, സെബാസ്റ്റ്യന്‍, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ജി.സുധാകരന്‍, ബിനോയ് വിശ്വം എന്നിങ്ങനെ ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സോമന്‍ കടലൂരിന്റെ മാര്‍ഗനിര്‍ദേശത്തിലുള്ള പ്ലാവിലക്കവികളും പ്രബന്ധപൂരണ കവികളായ ശൈലനും കുഴൂര്‍ വിത്സനും സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, വളഞ്ഞു പുളഞ്ഞു പോകുന്ന മലയാളകവിതയുടെ വഴിയിലൂടെ ഒഴുകിപ്പോകുന്ന മേഘമാലകളെ ആരാണ് തിരിച്ചറിയുക? ഇടിമിന്നലിലൂടെ ശക്തമായി പെയ്തിറങ്ങുമ്പോഴാണ് ഹൃദയം പിളര്‍ക്കപ്പെടുക. അത്തരമൊരു ഗംഭീരനിലയില്‍ സംവേദനം ചെയ്യപ്പെടുന്ന പുതിയ കവിത ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്ന് വായനക്കാരനെ ഓര്‍മിപ്പിച്ച സന്ദര്‍ഭങ്ങള്‍ കൂടിയാണ് പിന്നിട്ട വര്‍ഷം.
മലയാളകവിത തളിര്‍ക്കുന്നതും പൂക്കുന്നതും ആനുകാലികങ്ങളിലെ കാമ്പസ്, കോളജ് മാഗസിന്‍, ബാലപംക്തി, പുതുനാമ്പുകള്‍, പുതുമൊഴി തുടങ്ങിയ പേജുകളിലായിരുന്നു. മലയാളകവിതയുടെ കരുത്തുള്ള പൈതൃകം ഓര്‍മ്മിച്ചിട്ടാകാം പുതുലോകത്തിന്റെ കവിത ഏതെന്ന് ആസ്വാദകന്‍ ഇടയ്ക്കിടെ ചോദിക്കുന്നത്. ഈ ചോദ്യത്തെ അഭിമുഖീകരിച്ചത് വിദ്യാര്‍ത്ഥികളാണ്. അവര്‍ ഉള്‍ക്കാഴ്ചയുടെ കാവ്യാംശമുള്ള കവിതകളില്‍ ജീവിതരഹസ്യങ്ങളുടെ നിധിപ്പുരകള്‍ അന്വേഷിച്ചു. ഇതിന് മികച്ച ഉദാഹരണമാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക ഫസിത എഴുതിയ 'മൂന്നു സെല്‍ഫികള്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോളജ് മാഗസിന്‍) എന്ന കവിത. ഫേസ്‌പേജിന്റെയും സെല്‍ഫികളുടെയും ലോകം മനോഹരമായി അടയാളപ്പെടുത്തുന്നു. പ്രണയത്തിനപ്പുറം വിശപ്പ് തന്നെയാണ് ലോകം നേര്‍ക്കുന്നതെന്ന് അനാമിക ഓര്‍മപ്പെടുത്തുന്നു.
പുസ്തകങ്ങള്‍ക്ക് വയസ്സാകുന്നു. ചന്തുമോനോന്റെ ഇന്ദുലേഖ ഒരു നൂറ്റാണ്ട് പിന്നിട്ട, പിറകെ ശാരദയും ആ വഴിയിലെത്തും. രണ്ടു നോവലുകള്‍ക്കും മലയാളത്തില്‍ നാടകരൂപങ്ങളും വന്നു. ആലീസിന്റെ അല്‍ഭുതലോകം ഒന്നര നൂറ്റാണ്ടിലെത്തി. എം.ടിയുടെ മുറപ്പെണ്ണ് (തിരക്കഥ), ഗബ്രിയേല്‍ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്നിവയും അമ്പത് വയസ്സിലെത്തി. മാര്‍കേസിന്റെ കൃതിയുടെ പ്രശസ്തിക്കു പിന്നിലുള്ള കഥ വിവരിക്കുകയാണ് പോള്‍ എലിയുടെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ രഹസ്യചരിത്രം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിവ: സൗമ്യ ഭൂഷണ്‍) എന്ന ലേഖനം.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ വിലയിരുത്തുന്ന ലേഖനത്തില്‍ 'അധരദളപുടം നീ വിടുത്തീടുമ്പോള്‍ അതിലൊരു ശലഭമായ് ഞാനമരും'- (എസ്. ശാരദക്കുട്ടി, മാതൃഭൂമിആഴ്ചപ്പതിപ്പ്) പറയുന്നു:' ഗാനങ്ങള്‍ക്ക് മേലെയാണ് തങ്ങളുടെ കവിതകള്‍ എന്ന് ഗാനരചയിതാക്കളില്‍ പലരും പറയുന്നത് കേള്‍ക്കാറുണ്ട്. ഇതു രണ്ടും സര്‍ഗപ്രകിയയുടെ രണ്ടുതരം ആവിഷ്‌കാരങ്ങളാണെന്നു വിശ്വാസമുള്ളതു കൊണ്ട് അവ തമ്മില്‍ താരതമ്യത്തിന് പ്രസക്തിയില്ലെന്നു കരുതുന്ന കവിയാണ് ശ്രീകുമാരന്‍ തമ്പി. ഒരിക്കല്‍പോലും തന്റെ കവിതയെ ഗാനത്തിന് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള അമിതാവേശം അദ്ദേഹം കാണിച്ചിട്ടില്ല.
ജനപ്രിയഗാനങ്ങളുടെ സാധാരണ ആസ്വാദകര്‍ രാഗമോ, താളമോ, സാഹിത്യമോ സാങ്കേതികാര്‍ത്ഥത്തില്‍ അറിയുന്നവരാകണമെന്നില്ല. പാടുന്നയാളും കേള്‍ക്കുന്നയാളും പാട്ടും മാത്രമേ അവിടെയുള്ളൂ. എഴുത്തുകാരന്റെ മരണം എന്നത് കൃത്യമായി സംഭവിക്കുന്നത് ചലച്ചിത്രഗാനത്തിലാണ്'. മലയാളത്തിലെ പ്രശസ്തകവികളുടെ ഗാനരചനകളെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ലേഖികയുടെ പുതിയ വായന ശ്രദ്ധേയമാണ്.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, -നിബ്ബ് ,20116 ജനുവരി 3 

No comments: