Monday, April 07, 2014

നമ്മുടെ ഇന്ത്യയല്ല മോഡിയുടെ ഇന്ത്യ (അഭിമുഖം) സക്കറിയ/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


മതരാഷ്ട്രവാദം, മതഭീകരവാദം മുതലായവയെപ്പറ്റി മതേതര ജനാധിപത്യത്തിന്റെ താത്ത്വിക വീക്ഷണത്തിലും കേരളീയ സമൂഹത്തിന്റെ സവിശേഷ പരിസ്ഥിതിയിലും നിര്‍ത്തി വിശകലനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എഴുത്തുകാരനാണ് സക്കറിയ. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ ഇനിയുള്ള കാലവും നിലനില്‍ക്കാന്‍വേണ്ടി ശക്തമായി പോരാടുന്ന പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ, നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വിലയിരുത്തുന്നു.
? മോഡിയുടെ ഇന്ത്യ
നമ്മുടെ ഇന്ത്യ എന്നു പറയുന്നത് മതേതരത്വം, ജനാധിപത്യം, ദരിദ്രരോടും അധ:സ്ഥിതരോടുമുള്ള പ്രത്യേക ശ്രദ്ധ, മനുഷ്യസ്വാതന്ത്ര്യം അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, ശാസ്ത്രബോധം അതായത് ഇന്ത്യന്‍ ഭരണഘടയില്‍ പറയുന്ന സയന്റിഫിക് ടെമ്പര്‍ എന്നിവയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു ഇന്ത്യയാണ്. അതിനോടൊപ്പം ചേര്‍ക്കാവുന്ന മറ്റൊന്ന് പരിസ്ഥിതിബോധമാണ്. 
മതഭീകരവാദ സംഘടനകളുടെ കൂട്ടായ്മയുടെ സന്തതിയാണ് മോഡി . അതില്‍ നിന്നുണ്ടായിവന്ന രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രധാനമന്ത്രിപദം അനൗണ്‍സ് ചെയ്തുകൊണ്ട് അയാള്‍ നയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം രക്തച്ചൊരില്‍ നടത്തിയിട്ടുള്ള, എന്നാല്‍ ആട്ടിന്‍തോല്‍ പുതച്ച ഈ ഹിംസ്ര ജീവി വരുന്നത്. ആ നിലയ്ക്ക് അയാളുടെ ഇന്ത്യയില്‍ ഒരു കാരണവശാലും ജനാധിപത്യം പുലരാന്‍ വഴിയില്ല. കാരണം ഹിന്ദുമതഭീകരവാദികള്‍ ജനാധിപത്യത്തിന് എതിരാണ്. മതേതരത്വം തീര്‍ച്ചയായും ഉണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു വിഷമാണ്. സംഘ്പരിവാര്‍ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശൈലി ഫാഷിസമായതിനാല്‍ മനുഷ്യാവകാശങ്ങള്‍ തികച്ചും ഉണ്ടാവില്ല.
മോഡിയടെ പിറകില്‍ നില്‍ക്കുന്നവര്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മതേതരത്വത്തിനും വില കല്‍പിക്കാത്ത ഇന്ത്യന്‍ മുതലാളിത്തമാണ്. ആ മുതലാളിത്തത്തിന്റെ ഭാഗമായിട്ട് കോര്‍പറേറ്റ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് ഇന്ത്യയെ പിടിച്ചടക്കാനുള്ള ഒരു അവസാന യുദ്ധമാണ് മോഡിയെ മുന്‍നിര്‍ത്തി ചെയ്യുന്നത്. മുതലാളിത്തവും കോര്‍പറേറ്റ് മാധ്യമങ്ങളും വര്‍ഗീയശക്തികളും ചേര്‍ന്ന് ഇന്ത്യ പിടിച്ചടക്കാനുള്ള യുദ്ധം. ആ യുദ്ധത്തില്‍ മോഡി വിജയിച്ചാല്‍ നമ്മള്‍ സ്വപ്നം കാണുന്ന ഒരു കാര്യവും അവിടെ ഉണ്ടാവില്ല.
അംബാനി, ടാറ്റ തുടങ്ങിയവരുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ ഇഷ്ടം പോലെ പരിസ്ഥിതിയെ കൈയ്യടക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. അതിനൊരു ഉദാഹരണമാണ് അവരുടെ വ്യവസായ താല്‍പര്യത്തിനുവേണ്ടി ട്രൈബല്‍ ഏരിയകളിലെ ഭൂമി കയ്യടക്കാനുള്ള ശ്രമം. മോഡിയുടെ നേതൃത്വം ഈ ശക്തികളെയെല്ലാം കെട്ടഴിച്ചുവിടും. അതോടെ പരിസ്ഥിതിയുടെ സമൂല നാശം ഉറപ്പാണ്.
യഥാര്‍ത്ഥ ഹിന്ദുമതത്തിന് സംഘ്പരിവാറുമായി ബന്ധമൊന്നുമില്ല. ഹിന്ദുമതത്തിന്റെ പ്രമാണങ്ങള്‍ എവിടെ കിടക്കുന്നു. ഹിന്ദുമതത്തിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷുദ്രജീവികളുടെ അജണ്ഡ എവിടെ കിടക്കുന്നു. താലിബന്‍ ഇസ്‌ലാമിന്റെ പേരില്‍ ലോകമെമ്പാടും വിഷം കലര്‍ത്തുന്നതുപോലെയാണത്.

? സോഷ്യല്‍ മീഡിയകളുടെ പങ്ക്
ഇന്നത്തെ മുഖ്യധാരാ മീഡിയകളില്‍ സ്ഥാനം ലഭിക്കാത്തതും നല്‍കപ്പെടാത്തതുമായ വാര്‍ത്തകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കുന്ന മീഡിയയാണത്. ആ സ്വാതന്ത്ര്യമാണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ മൂല്യം. മുഖ്യധാര മീഡിയയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് നേരിട്ട് ആളുകളിലെത്താനുള്ള വഴിയാണ് സോഷ്യല്‍ മീഡിയ. ലോകമൊട്ടാകെ ഇതിന് വലിയ സ്വാധീനം കിട്ടിയിട്ടുണ്ട്. മുഖ്യധാരയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചിട്ടുള്ളതും അവരുടെ അനുമതിയുള്ള വാര്‍ത്തകളും ആശയങ്ങളും മാത്രമേ സമൂഹമധ്യത്തില്‍ വരൂ എന്നുള്ള അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സോഷ്യല്‍ മീഡിയ. വളരെ ഉദ്ദേശ്യശുദ്ധിയോടുകൂടി, ആദര്‍ശശുദ്ധിയോടുകൂടി സോഷ്യല്‍ മീഡിയ നടത്തുന്ന ഇടപെടലുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി. അത്രത്തോളം തന്നെ വഷളും മലിനവുമായ ഇടപെടലുകളും നടക്കുന്നുണ്ട്. ഉദാഹരണത്തിന് മോഡിക്കു വേണ്ടി വര്‍ഗീയത ഏറ്റവും കൂടുതല്‍ പരത്തുന്നത് സോഷ്യല്‍ മീഡിയയാണ്. 
? പ്രെയ്‌സ് ദ ലോര്‍ഡ് കണ്ടപ്പോള്‍
എന്റെ സുഹൃത്തായ ഷിബു ഗംഗാധരന് 'പ്രെയ്‌സ് ദ ലോര്‍ഡ്' സിനിമയാക്കുമ്പോള്‍ അവരുടെ ഇഷ്ടം പോലെ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി നല്‍കിയിരുന്നു. അവര്‍ ബുദ്ധിമുട്ടി ഒരു കമേഴ്‌സ്യല്‍ ചിത്രമാണ് െചയ്തത്. അതിന്റെ ജനപ്രിയതക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തേണ്ടി വരും എന്നത് വ്യക്തമാണ്. ആ നിലയില്‍ എന്റെ കൃതിയുമായി അതിനെ താരതമ്യം ചെയ്യരുത്. സാഹിത്യകൃതി അതിന്റെ സംവേദനതലമായ അക്ഷരങ്ങളുമായി ആസ്വാദന ലോകത്ത് വ്യാപരിക്കുന്നു. സിനിമയുടെ ലോകവും സംവേദനതലവും മറ്റൊന്നാണ്. മാത്രമല്ല, ഈ സിനിമ 50000 പേര്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ 500 പേര്‍ പോലും ഒരുപക്ഷേ എന്റെ കൃതി വായിച്ചിട്ടുണ്ടാവില്ല. മറിച്ച് സിനിമ കണ്ടതിന് ശേഷം കുറേ പേരെങ്കിലും എന്റെ നോവല്‍ വായിച്ചു നോക്കാന്‍ ആഗ്രഹിക്കാനിടയുണ്ട്. സിനിമ വിജയിച്ചോ എന്നുള്ളത് സംവിധായകന്റെ സുഹൃത്ത് എന്ന നിലയില്‍ എന്റെ പ്രധാന പരിചിന്തനം. ഭാഗ്യവശാല്‍ സിനിമ വിജയിച്ചു.
ചന്ദ്രികവാരാന്തപ്പതിപ്പ് ഏപ്രില്‍ 6

No comments: