Saturday, April 05, 2014

ഒറ്റയാന്റെ വഴിയിടങ്ങള്‍


''മരണത്തെ 
കണ്ടില്ലെന്നു നടിച്ച്
കുന്നുകയറേണ്ടതുണ്ട്...''
മരണം എഴുതി മടുക്കാത്ത മനസ്സ്. അതുകൊണ്ടാകാം പ്രകൃതിയെ എപ്പോഴും കൂടെ നടത്തിക്കുന്നതില്‍ ഡി. വിനയചന്ദ്രന്‍ ജാഗ്രത പുലര്‍ത്തിയത്. മലയാളകവിതയില്‍ ചൂണ്ടുവഴിമാത്രമല്ല, ചൊല്ലുവഴിയും തിരുത്താന്‍ കഴിയുമെന്ന് അടയാളപ്പെടുത്തിയ ഈ കവി യാത്രയിലും പ്രണയത്തിലും ജീവിതത്തിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. ഒരു വ്രണിത തീര്‍ത്ഥാടകന്റെ വിലാപങ്ങള്‍ വിനയചന്ദ്രന്റെ കവിതകളില്‍ പതിഞ്ഞുനില്‍പ്പുണ്ട്. 
'ഈ രാത്രിപഥികന്റെ വീണയാകുന്നു
ഈ സുഗന്ധികള്‍ അവന്റെ മുറിവുകളാകുന്നു
കുന്നിലേക്കുള്ള യാത്ര അവന്റെ സന്ദേശമാകുന്നു
കുന്നിറങ്ങുന്ന മഴ അവന്റെ കുടുംബസ്വത്താകുന്നു
ഈ പ്രണയിയും ഒറ്റയ്ക്കു നടന്നുപോകുന്നു...'
(പ്രണയകവിത)
പ്രണയത്തിലും യാത്രയിലും കുതിര്‍ന്ന് വിനയപര്‍വ്വം മലയാളകവിത മുറിച്ചുകടക്കുമ്പോള്‍ തിരിച്ചുവിളിക്കാന്‍ നമുക്കൊരു ചൊല്ലുവഴിവാതില്‍ തുറന്നിടാന്‍ വിനയചന്ദ്രന്‍ മാഷ് മറന്നില്ല. കവിത സാമൂഹികജീവിതത്തിന്റെ മറപറ്റി വീണ്ടും തിടംവയ്ക്കുന്ന കാലത്താണ് ഡി.വിനയചന്ദ്രന്‍ എഴുത്തിലേക്ക് സജീവമായത്. കവിതയും കഥയും നോവലും കൊണ്ട് നവഭാവുകത്വത്തെ രാകിമിനുക്കി. കാവ്യവിവാദവ്യവസായത്തോട് ഒട്ടിനിന്നില്ല. ജനാധിപത്യപരമായ ഉല്‍ക്കണ്ഠകളേ വിനയചന്ദ്രന്റെ കവിതകള്‍ ഏറ്റുപാടിയുള്ളൂ. എങ്കിലും അവ ആത്മാര്‍ത്ഥയുടെ ആഴവും പരപ്പുമായി ഒഴുകിക്കൊണ്ടിരുന്നു. നട്ടുവഴികളും പാടവരമ്പുകളും സമുദ്രനീലിമയും തൊട്ടുണര്‍ത്താന്‍ വിനയചന്ദ്രന് എളുപ്പം കഴിഞ്ഞു.
വീട്ടിലേക്കുള്ളവഴി പുറപ്പാടുകാരന്റെ ആശങ്കകള്‍ നിറഞ്ഞതാണെങ്കിലും അവയൊന്നും കവിയുടെ യാത്രയല്‍ തടസ്സമായില്ല.
'ഇമവെട്ടുന്നതിനിടയിലെ ഇരുട്ടും
ഇരുട്ടിനപ്പുറമുള്ള ഇടനാഴികളും 
എന്താണെന്നറിയാം...'
(വീട്ടിലേക്കുള്ള വഴി) 
വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടും കവി കാത്തു സൂക്ഷിച്ചിട്ടുണ്ട്. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്ന രചനാതന്ത്രവും വിനയചന്ദ്രന്‍ മാഷുടെു ആഖ്യാനധാരയില്‍ ഋതുഭേദത്തിന് പ്രതലമൊരുക്കി. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വ‘ഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ് വിനയചന്ദ്രന്റൈ കവിത പിറക്കുന്നത്.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. അതില്‍ നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്.
കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക് പോവുകയാണെന്ന ആശയം ഈ കാവ്യപഥികന്റെ് കവിതകളുടെ അന്തരീക്ഷത്തിലുണ്ട്. ഉള്ളിലെ ‘ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ് ഈ കവി കണ്ടെടുക്കുന്നത്. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഡി.വിനയചന്ദ്രന്റെ ‘കവിതകളില്‍ വായിക്കാം, സ്വന്തം കാഴ്ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും. ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്.
‘മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും എഴുത്തില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.‘വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പലാണത്. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം വിനയചന്ദ്രന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. അനുഭവത്തിന്റെ നേര്‍സ്പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ് മാഷുടെ കവിതകള്‍.
മഴനനഞ്ഞ് ഓടവെള്ളത്തിലൂടെ
കവിതയും യാത്രയും പോലെ വിനയചന്ദ്രന്‍ മാഷ് കാഴ്ചക്കാലത്തിന്റേയും ചങ്ങാതിയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സജീവ സാന്നിധ്യമാകുന്ന അപൂര്‍വ്വം മലയാള എഴുത്തുകാരില്‍ മുന്‍നിരയില്‍ വിനയചന്ദ്രന്‍ മാഷുണ്ടാകും. തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് ഓടിച്ചാടി സിനിമ കാണുന്നതില്‍ മാഷ്‌ക്ക് ഹരമായിരുന്നു. ലോകസിനിമ വായിച്ചറിയുകയായിരുന്നില്ല; അവ കണ്ടറിയുന്നതിലാണ് വിനയചന്ദ്രന്റെ മാഷുടെ വേറിട്ടു നടപ്പ്. താന്‍ കണ്ട ചിത്രങ്ങളെ ആഴത്തില്‍ വിലയിരുത്തി സംസാരിക്കാനും കാണാനിരിക്കുന്ന സിനിമയുടെ സവിശേഷത ചോദിച്ചറിയാനും അദ്ദേഹത്തിന് താല്‍പര്യമായിരുന്നു.
പതിനഞ്ചാമത് കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുന്നു. പലപ്പോഴും കാണുമ്പോള്‍ കുശലം ചോദിച്ച് പിരിയല്‍ മാത്രമായിരുന്നു ഞാന്‍. എന്നാല്‍ ഒരു ദിവസം വിനയചന്ദ്രന്‍ മാഷും കഥാകൃത്ത് എം.ചന്ദ്രപ്രകാശും പി.ആര്‍.ഡി യില്‍ ജോലി ചെയ്യുന്ന സ്‌നേഹിതനും കൂടി ന്യൂ തിയേറ്ററില്‍. കണ്ടപ്പോള്‍ ആ സിനിമ അവരുടെയിരുന്നു കാണാന്‍ മാഷ്‌ക്ക താല്‍പര്യം. സിനിമ കഴിഞ്ഞപ്പോള്‍ പെരുമഴ. ന്യൂതിറ്റേറര്‍ പരിസരം മാത്രമല്ല; തിരുവനന്തപുരം തന്നെ മുങ്ങിപ്പോകും വിധത്തില്‍ മഴതിമിര്‍ത്തു പെയ്യുന്നു. നഗരത്തിലെ മാലിന്യം കുത്തിയൊലിച്ച് ഓവര്‍ബ്രിഡ്ജിനടിയിലൂടെ ഒഴുകുന്നു. മാഷക്ക് ബ്രാന്‍ഡ് തൊപ്പി തലയിലുണ്ട്. മറുത്തൊന്നും പറയാന്‍ അവസരം തരാതെ മാഷ് എന്റെ കൈയും പിടിച്ച് മഴയിലേക്കിറങ്ങി. കൂടെ നനയാതെ നിവൃത്തിയില്ല. മഴ നനയുന്നതിലല്ല പ്രശ്‌നം മാലിന്യം നിറഞ്ഞുകവിയുന്ന വെള്ളത്തിലൂടെ ഇരുട്ടില്‍ നടത്തം. മുട്ടിന് മീതെ മഴവെള്ളത്തിന്റെ കൂത്ത്. ഞങ്ങളോടൊപ്പം ചന്ദ്രപ്രകാശും കൂട്ടുകാരനും ഇറങ്ങി. ചന്ദ്രപ്രകാശിന്റെ കാറിലേക്കായിരുന്നു മാഷ് എന്നെയും കൂട്ടി ഓടിയത്. ചന്ദ്രപ്രകാശിനോട് കാര്‍ തമ്പാനൂരിലെ ഒരു ബാറിലേക്ക് വിടാന്‍ പറഞ്ഞു. പക്ഷേ, ബാര്‍ അടച്ചുകഴിഞ്ഞിരുന്നു. അന്ന് മാഷക്ക് മദ്യം കിട്ടിയോ എന്ന് പിറ്റേന്ന് കണ്ടപ്പോള്‍ മന:പൂര്‍വ്വം ചോദിച്ചില്ല. അക്കാര്യം ഓര്‍മ്മപ്പെടുത്തി രസിക്കാനും ആഗ്രഹിച്ചില്ല. കവിതയും യാത്രയും കാഴ്ചയും ലഹരിയും വിസ്മയം കൊള്ളിച്ച ജീവിതം. അദ്ദേഹത്തിന്റെ കവിതപോലെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിതം.
വര്‍ത്തമാനം ആഴ്ചപ്പതിപ്പ്-2013 ഫെബ്രുവരി ( സ്മരണ)
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

No comments: