Friday, January 28, 2011

കാവ്യ മാധുര്യം ഗാന പരിമളം

പി.ഭാസ്‌ക്കരന്‍ മാസ്റ്ററെ മലയാളം കേട്ടുകൊണ്ടേയിരിക്കുന്നു. കേള്‍വി കാലകാലങ്ങളില്‍ ഭേദപ്പെടുമ്പോഴും ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ക്ക്‌ മങ്ങലേല്‍ക്കുന്നില്ല. ജീവിതാനുഭവങ്ങളുടെ സങ്കീര്‍ണ്ണത ആവിഷ്‌ക്കരിച്ച കവിതകളിലൂടെയാണ്‌ അദ്ദേഹം എഴുത്തിലേക്ക്‌ പ്രവേശിച്ചത്‌. അവ മലയാളിയുടെ സൗന്ദര്യബോധവും ഭാവുകത്വവും മാറ്റിപണിഞ്ഞു കൊണ്ടിരുന്നു. കേരളീയരുടെ സാമൂഹികവും രാഷ്‌ട്രീയവും കുടുംബപരവുമായ ഘടന നിശ്ചയിക്കുന്നതില്‍പോലും ഭാസ്‌ക്കരന്‍ മാസ്റ്ററുടെ തലമുറ വഹിച്ച പങ്ക്‌ ചെറുതല്ല.
ജീവിതത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തില്‍ പി. ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ ഏതു മലയാളിയുടെ മനസ്സിലും വന്നുവീഴാം. ചിലരത്‌ ചിരകാലത്തേക്ക്‌ കാത്തുവെച്ചു എന്നുവരാം.

മലയാളിയുടെ മനസ്സില്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ കവിതകളും ഗാനങ്ങളും നിറഞ്ഞുനില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. കാലം എത്ര വേഗത്തില്‍ മുന്നോട്ടു കുതിച്ചാലും ഏതു വേഗത്തേയും പിന്നാലെ നടത്തിക്കുകയാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍. പുലരികള്‍ക്കും ഇലത്തുമ്പുകള്‍ക്കും പൂവിതളുകള്‍ക്കും മീതെ ഇളംകാറ്റ്‌ ഒരു തിരയായ്‌ വന്നു പതിയിരിക്കുന്നതുപോലെ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. കുങ്കുമച്ചാര്‍ത്തണിഞ്ഞു വരുന്ന പുലര്‍കാലവും മലര്‍പ്പൊയ്‌കയില്‍ നീന്തിക്കുളിക്കുന്ന പൂക്കളും ഒരുമണിക്കിനാവിന്റെ മഞ്ചലും, ഇന്നലെയുടെ സുന്ദരസ്വപ്‌നരാഗമായും താരക്കുമ്പിളില്‍ മധുനിറച്ചും ,പാമരനാം ആട്ടിടയന്റെ കിന്നരിപ്പായും പ്രകാശം ചൊരിയുന്നു.
കവി, ഗാനരചയിതാവ്‌, സംവിധായകന്‍, തിരക്കഥാകൃത്ത്‌, നടന്‍ തുടങ്ങി വിവിധതലങ്ങളിലൂടെ മലയാളിയുടെ നഭസ്സിലും മനസ്സിലും മാസ്റ്റര്‍ നിറഞ്ഞുനില്‍ക്കുന്നു. 1954-ല്‍ രാമുകാര്യാട്ടിനൊപ്പം നീലക്കുയില്‍ സംവിധാനം ചെയ്‌തുകൊണ്ടാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സിനിമാരംഗത്തേക്ക്‌ വരുന്നത്‌. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മെരിറ്റ്‌ സര്‍ട്ടിഫിക്കറ്റും മികച്ച പ്രാദേശിക ചിത്രത്തിനുള്ള വെള്ളി മെഡലും നേടി. പിന്നീട്‌ അദ്ദേഹത്തിന്റെ ഇരുട്ടിന്റെ ആത്മാവ്‌ എന്ന സിനിമയും ദേശീയതലത്തില്‍ ശ്രദ്ധനേടി. ആദ്യകിരണങ്ങള്‍, തുറക്കാത്ത വാതില്‍, ജഗത്‌ഗുരു ആദിശങ്കരന്‍, കാട്ടുകുരങ്ങ്‌, കള്ളിച്ചെല്ലമ്മ, മൂലധനം, ഉമ്മാച്ചു, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങള്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ സംവിധാന ശൈലിയുടെ സവിശേഷത പ്രതിഫലിപ്പിക്കുന്നു. തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നതിലുപരി മികച്ച ഗാനങ്ങളും ഒരുക്കി മലയാളസിനിമയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുകയായിരുന്നു മാസ്റ്റര്‍. നാലായിരത്തോളും ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. നാഴിയുരിപ്പാല്‌, നവകാഹളം, ദേശീയ ഗാനങ്ങള്‍, കരവാള്‍, സ്വപ്‌നസീമ, വില്ലാളി, മര്‍ദ്ദിതന്‍, ഒറ്റക്കമ്പിയുള്ള തംബുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, പാടുന്ന മണ്‍തരികള്‍ തെരഞ്ഞെടുത്ത കവിതകള്‍, ഞാറ്റുവേലപ്പൂക്കള്‍, കാടാറുമാസം എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌
ഒരു കാലഘട്ടത്തെ വിപ്‌ളവത്തിന്റെ വഴികളിലൂടെ നടത്തിച്ച എഴുത്തുകാരനായിരുന്നു പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍. മലയാള.സിനിമയിലെ അഭിനയചക്രവര്‍ത്തിയായ സത്യനെ നീലക്കുയില്‍(1954) എന്ന ചിത്രത്തിലൂടെ ഭാസ്‌ക്കരന്‍ മാസ്റ്ററും രാമുകാര്യാട്ടും ചേര്‍ന്നാണ്‌ വെള്ളിത്തിരയിലെത്തിച്ചത്‌. മലയാളത്തില്‍ റിയലിസ്റ്റിക്‌ ശൈലിക്ക്‌ തുടക്കം കുറിച്ച ചിത്രമെന്ന ഖ്യാതിയും നീലക്കുയിലിനുണ്ട്‌. 1955-ല്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ `രാരിച്ചന്‍ എന്ന പൗരന്‍' സംവിധാനം ചെയ്‌തു. സാധാരണക്കാരന്റെ സന്തോഷവും വേദനയും പങ്കുവെയ്‌ക്കുന്ന പ്രമേയങ്ങളോടാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്ക്‌ താല്‍പര്യം. സെന്‍സറിംഗ്‌ പ്രശ്‌നം കാരണം രാരിച്ചന്‍ എന്ന പൗരന്‌ കേന്ദ്ര അവാര്‍ഡിന്‌ മത്സരിക്കാന്‍ സാധിച്ചില്ല. നായരുപിടിച്ച പുലിവാല്‌ എന്ന സിനിമയാണ്‌ വാണിജ്യരംഗത്ത്‌ പി.ഭാസ്‌ക്കരന്‍ എന്ന സംവിധായകനെ ശ്രദ്ധേയനാക്കിയത്‌.

1963-ല്‍ വീണ്ടും അദ്ദേഹം സംവിധാനരംഗത്തേക്ക്‌ വന്നു. ലൈലാമജ്‌നു, ഭാഗ്യജാതകം എന്നീ സിനിമകള്‍. ലൈലാമജ്‌നുവിലെ ഗാനരചനയും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തന്നെയായിരുന്നു നിര്‍വ്വഹിച്ചത്‌. ഈ ചിത്രത്തിലെ പാട്ടുകള്‍ അദ്ദേഹത്തിന്‌ ഏറെ പ്രശസ്‌തിനേടിക്കൊടുത്തു..
സാമൂഹികമാറ്റങ്ങളോടും കാലഘട്ടത്തോടും പ്രതികരിച്ചു കൊണ്ടാണ്‌ പി. ഭാസ്‌ക്കരന്‍ മാസ്റ്ററും സാഹിത്യത്തിലേക്ക്‌്‌ പ്രവേശിച്ചത്‌. നവോത്ഥാനാശയങ്ങളുടെ തുടര്‍പ്രവര്‍ത്തനമായിട്ടാണ്‌ ആധുനിക കേരളവും ജനാധിപത്യവും നിലവില്‍ വന്നത്‌. അതോടൊപ്പം സാക്ഷരരായ ഒരു മധ്യവര്‍ഗം രൂപപ്പെട്ടു. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയും നാടുവാഴിത്തിനെതിരെയും പോരാടിയവരുടെ പക്ഷം ചേര്‍ന്നുകൊണ്ടാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ കവിതകള്‍ എഴുതിയത്‌. അവ അയത്‌നലളിതമായി ആസ്വാദകഹൃദയങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നു.
കേരളീയ പ്രമേയങ്ങള്‍ നമ്മുടെ ചലച്ചിത്രഗാനങ്ങളിലേക്ക്‌ കൊണ്ടുവരികയും മലയാളിയുടെ വികാരനിര്‍ഭരമായ ദൃശ്യസന്ദര്‍ഭങ്ങളെ നിറംപിടിക്കുകയുമായിരുന്നു ഭാസ്‌ക്കരന്‍ മാസ്റ്ററുടെ പാട്ടുകള്‍. സാഹിത്യത്തിലും സംഗീതത്തിലും അഗാധമായ അവബോധവും ലോകവിജ്ഞാനവും ധര്‍മ്മാനര്‍മ്മബോധവും ചുറ്റുപാടുകളെപ്പറ്റിയുള്ള വിപുലമായ പരിജ്ഞാനവും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു.`ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍, പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു...'.
കവിത്വസിദ്ധി പരിലസിക്കുന്നതാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. ഉദാഹരണത്തിന്‌-
`കരയുന്നോ പുഴ, ചിരിക്കുന്നോ,
കണ്ണീരുമൊലിപ്പിച്ച്‌ കൈവഴികള്‍ പിരിയുമ്പോള്‍, കരയുന്നോ പുഴ ചിരിക്കുന്നോ?
***
സ്വപ്‌നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം
ദു:ഖഭാരങ്ങളും പങ്കുവയ്‌ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവയ്‌ക്കാം...
***
മഞ്ഞണിപ്പൂനിലാവ്‌ പേരാറ്റിന്‍ കരയിങ്കല്‍
മഞ്ഞളരച്ചുവെച്ച്‌ നീരാടുമ്പോള്‍....
***
ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍....
എന്നിങ്ങനെ ഭാസ്‌ക്കരന്‍ മാസ്റ്റുടെ പാട്ടുകള്‍ നമ്മുടെ ഹൃദയത്തില്‍ നിറയുന്നു. പ്രണയഗാനങ്ങളുടെ നിറച്ചാര്‍ത്ത്‌ അനുഭവിപ്പിക്കുന്നതിലും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ മലയാളത്തില്‍ വേറിട്ടൊരു വിതാനം ഒരുക്കിയിട്ടുണ്ട്‌.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
മധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ,
നീ മാത്രം വന്നില്ലല്ലോ....പ്രേമചകോരീ...
പ്രേമചകോരീ...
***
ഒരു പുഷ്‌പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....
***
കരിമുകില്‍ കാട്ടിലെ
രജനിതന്‍ വീട്ടിലെ...
***
നിദ്രതന്‍ നീരാഴി നീന്തിക്കടക്കുവാന്‍
സ്വപ്‌നത്തിന്‍ കളിയോടം കിട്ടീ... ഇങ്ങനെ ജീവിതത്തിന്റെ വരള്‍ച്ചയിക്കിടയില്‍ കിനിഞ്ഞിറങ്ങുന്ന തെളിനീരാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. കോഴിക്കോട്‌ അബ്‌ദള്‍ഖാദറിന്റെ നെല്ലിക്കാമണമുള്ള ശബ്‌ദത്തിലൂടെ `എങ്ങനെ നീ മറക്കും കുയിലെ...'(നീലക്കുയില്‍)ആസ്വാദകരുടെ മനം കുളിര്‍പ്പിക്കുകയാണ്‌ ഇപ്പോഴും.

മലയാളകവിതയുടെയും ചലച്ചിത്രഗാനത്തിന്റെയും മേഖലയില്‍ നിറഞ്ഞുനിന്ന ഭാസ്‌ക്കരന്‍ മാസ്റ്റര്‍ നാല്‍പത്തിയഞ്ച്‌ സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. പന്ത്രണ്ട്‌ ചിത്രത്തിന്‌ തിരക്കഥയെഴുതി. ഭാസ്‌ക്കരന്‍ മാസ്റ്ററുടെ സ്‌മരണ ഓരോ മലയാളിയുടെ മനസ്സിലും തിരയടിക്കുന്നു-`നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലെ നിന്‍
ഗാനമെങ്ങും...

3 comments:

സാബിബാവ said...

പി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അദ്ധേഹത്തിന്റെ രജനകള്‍ കേട്ടാലും പറഞ്ഞാലും മതിവരാത്തതു തന്നേ അഭിനന്ദനം അര്‍ഹിക്കുന്ന എഴുത്ത് വായിച്ച് എനിക്കും സന്തോഷം

Unknown said...

Namukku fondonnu mattippitichalo? Bloginu kurachukooti azhaku varum. ISM-il type cheithitt ava right clikkil copy cheith googilil ninnum 'Aksharangal'search cheithetuth 'Govt. ect. fond' select cheith thazhe convert atichu kittunnath blogil postiyal valare nalla bhangiyundakum blog kanan. Sousayathinu enne matikkathe vilicholoo. Mob No.9495619963.Enne thammil parayumbol ariyum.

Abdul Rahman said...

ഭാസ്കരൻ മാഷിന്റെ ഏറ്റവും നല്ല സിനിമയായ ഇരുട്ടിന്റെ ആത്മാവിനെ പരാമർശിച്ചു കണ്ടില്ല. പ്രേംനസീറിന്റെ അതുജ്വല അഭിനയം ആ സിനിമയെ പൂര്ണതയിലെത്തിച്ചു