Thursday, December 30, 2010
ഒലിവര്‍ അസായസ് അഭ്രപാളിയില്‍ ഓര്‍മ്മപ്പെടുത്തുന്നത്
ഫ്രഞ്ച് സംവിധായകരില്‍ വ്യത്യസ്ത ക്യാമറക്കാഴ്ചയാണ് ഒലിവര്‍ അസായസ്. അദ്ദേഹത്തിന്റെ ചലച്ചിത്ര സമീപനത്തെപ്പറ്റി...
സംവിധായകനും തിരക്കഥാകൃത്തുമായ ഒലിവര്‍ അസായസ് ഫ്രഞ്ച് നവസിനിമയിലെ ഏറ്റവും കരുത്തുറ്റ പ്രതിഭയാണ്. നവതരംഗത്തിന്റെ പിന്തുടര്ച്ചയെ പ്രതിനിധീകരിക്കുന്ന ഒലിവര്‍ അസായസ് സിനിമയെ അഴിച്ചുപണിയുന്ന പരിഷ്ക്കരണവാദിയായിട്ടാണ് അറിയപ്പെടുന്നത്. ഫ്രഞ്ച് സിനിമ പലകാലഘട്ടത്തില്‍ നേരിട്ട ശൂന്യതയെ അതിവര്ത്തിച്ച നവതരംഗം പ്രമേയ സ്വീകരണത്തിലും ആവിഷ്ക്കാരത്തിലും കൈവരിച്ച നേട്ടങ്ങള്‍ തൊണ്ണൂറുകളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. പുതിയ കാലത്തിന്റെ ക്യാമറക്കണ്ണായി ചലച്ചിത്രത്തെ മാറ്റുന്നതില്‍, പരീക്ഷണാര്‍ത്ഥത്തില്‍ തന്നെ കഠിനാദ്ധ്വാനം നടത്തിയവരില്‍ ഒലിവര്‍ അസായസിന്റെ പങ്ക് വലുതാണ്.
ഓരോ ഫ്രഞ്ചുകാരനിലും സിനിമയുണ്ട്. അല്ലെങ്കില്‍ ഓരോ ഫ്രഞ്ച് സിനിമയും ഫ്രഞ്ചുകാരന്റെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്ര പുസ്തകമാണ്. ഫ്രഞ്ച് എന്ന സംജ്ഞയുടെ സാമൂഹികവും സര്‍ഗാത്മകവും സാംസ്കാരികവും സൗന്ദര്യശാസ്ത്രപരവുമായ അനേകം ഇടങ്ങളെ അസായസ് വെളിപ്പെടുത്തുന്നുണ്ട്. ഫ്രഞ്ചുകാരുടെ ദൃശ്യബോധവും ദൈനംദിന ജീവിതവ്യവഹാരങ്ങളും സ്വപ്നങ്ങളും അദ്ദേഹത്തിന്റെ സിനിമ അതിന്റെ വിപുലമായ ക്യാന്‍വാസില്‍ വരച്ചുവെച്ചു.
ഫ്രഞ്ച് നവതരംഗത്തിനു ശേഷം പുതിയൊരു തരംഗമായി മാറിയ സംവിധായകരില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു ഒലിവര്‍ അസായസ്. സിനിമയെ വൈദ്യുതചാലകമാക്കുകയായിരുന്ന ഈ സംവിധായകന് ചലച്ചിത്രത്തിന്റെ ജനകീയ സംസ്കാരം വീണ്ടെടുക്കുകയായിരുന്നു. ഫ്രഞ്ച് ചലച്ചിത്രം പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന പല രീതികളും അട്ടിമറിക്കുയായിരുന്നു അസായസ്. അദ്ദേഹത്തിന്റെ `ഇര്‍മ വെപ്പ്' എന്ന ചിത്രം ചലച്ചിത്രത്തിന്റെ സാങ്കേതികവും ഘടനാപരവുമായ തലങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ആവിഷ്ക്കാരമാണ്. ലെസ്വാമ്പര്‍ എന്ന നിശബ്ദ സിനിമ പുനര്‍നിര്‍മ്മിക്കാന്‍ തായാറെടുക്കുകയാണ് വൃദ്ധനായ റെനെ വിദാല്‍. അദ്ദേഹം ഹോങ്കോങ്ക് നടി മാഗീ ച്യുങ്ങിനെയാണ് ഈ സിനിമയില്‍ നായികയാക്കുന്നത്. മാഗീ ച്യുങ്ങ് എന്ന പേരില്‍ തന്നെയാണ് റെനെ വിദാല്‍ നടിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ബുദ്ധിജീവി സിനിമയെ പരിഹസിക്കാനും അസായസ് മറക്കുന്നില്ല. ഇങ്ങനെ ശക്തമായ പ്രഹരമാണ് തന്റെ സിനിമകളിലൂടെ പരമ്പരാഗത വാദികള്‍ക്ക് ഏല്‍പ്പിച്ചത്. `ഏ പോര്‍ട്രയിറ്റ് ഹൗ യോ ഹെയിന്' തായ്വാന് ചലച്ചിത്രകാരന് ഹു സിയാവോ സിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. തായ്പെയ് നഗരത്തിലൂടെ അലഞ്ഞുനടന്ന, കുട്ടിക്കാലത്തെ കൂട്ടുകാരനിലൂടെയും ഹൂവിന്റെ ജീവിതത്തിലൂടെയും ചരിത്രങ്ങളിലൂടെയും യാത്രചെയ്യുന്നു. തായ്വാനില് ഉണ്ടായ ബൗദ്ധിക മുന്നേറ്റം പ്രതിഫലിപ്പിക്കുന്ന ഹൂ ഉള്‍പ്പെടെയുള്ള നവതരംഗ സംവിധായകരുടെ സിനിമകള്‍ മുന്‍ തലമുറയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കഹേന്ദു സിനിമയുടെ വിമര്‍ശകനായിരിക്കുമ്പോള്‍ തന്നെ ഹൂവിന്റെ ചലച്ചിത്രകലയുടെ മേന്മ തിരിച്ചറിയപ്പെട്ടു.
ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഒരു സ്ത്രീയെ-എമിലി വാങ്ങിനെയാണ് `ക്ലീന്‍'എന്ന സിനിമയില്‍ അസായസ് അവതരിപ്പിക്കുന്നത്. ഗായികയാവാന്‍ മോഹിച്ച യുവതി. പക്ഷേ, അമ്മയുടെ ജോലിയില്‍ ഒതുങ്ങിനില്‍ക്കേണ്ടിവന്നു. ഭര്‍ത്താവിന്റെ അകാലമരണവും മയക്കുമരുന്ന് കച്ചവടം നടത്തിയതിനാല്‍ കിട്ടിയ ജയില്‍ ശിക്ഷയും അവളുടെ ജീവിതം സങ്കീര്‍ണ്ണമാക്കി. ഭര്‍ത്താവിന്റെ അമ്മയുടെ ശകാരവും സംശയവും എമിലിയെ വേദനപ്പെടുത്തി. ഭൂതകാലത്തെ ഉപേക്ഷിക്കാന്‍ കഴിയാത്ത ലോകമാണ് നമ്മുടേതെന്ന് അവര്‍ മനസ്സിലാക്കുന്നു. തന്നെ എവിടെയെങ്കിലും അടയാളപ്പെടുത്താനുള്ള ശ്രമമാണ് എമിലി നടത്തുന്നത്.
കൂലിത്തല്ലുകാരനും വിപ്ലവകാരിയുമായ കാര്‍ലോസിനെപ്പറ്റിയുള്ള ജീവചരിത്ര സിനിമയാണ് അസായസിന്റെ `കാര്‍ലോസസ്. ജാപ്പനീസ് ചുകന്ന പട്ടാളത്തോടും പലസ്തീന് പോരാട്ടത്തോടും ബന്ധപ്പെടുന്ന ചിത്രമാണിത്. പ്രശസ്തി, പണം, അധികാരം, സ്ത്രീ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്യുകയാണ് സംവിധായകന്. കഥാഗതിയില്‍ ആസ്ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, ലെബനോണ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലൂടെ ഈ സിനിമ കടന്നുപോവുന്നുണ്ട്. അസായസിന്റെ മറ്റൊരു ചിത്രമായ` സെന്റിമെന്റല്‍ ഡയനീഷസ്' ജാക്സ്ഷാന്‍ ഡണ്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചത്. പതിവുരീതിയില്‍ നിന്നും മാറിയാണ് ഈ സിനിമയില്‍ അസായസ് സഞ്ചരിക്കുന്നത്. ബൂര്‍ഷ്വാ കുടുംബ ബന്ധങ്ങളുടെ അടുപ്പമാണ് സംവിധായകന് അന്വേഷിക്കുന്നത്. ദു:ഖത്തിന്റെ അലകടലിലെത്തുന്ന പാസ്റ്ററായ ജീന്‍ ബാര്‍ബെറിക്ക് തന്റേതായ ശൈലിയുണ്ട്. വ്യാഖ്യാനപരതയും. നന്മയെ ചലച്ചിത്രത്തിലൂടെ തിരിച്ചുവിളിക്കുകയാണ് ഈ ഫ്രഞ്ച് സംവിധായകന്.
ഉന്മാദികളുടെ വെള്ളിത്തി
കേരളത്തിന്റെ പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മാസ്റ്റേര്‍സ് ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ജര്‍മ്മന്‍ സംവിധായകന് വെര്‍ണര്‍ ഹെര്‍സോഗിന്റെ ചലച്ചിത്രങ്ങളെപ്പറ്റി...
മണ്ണിനെ തൊട്ടുകൊണ്ടാണ് വെര്‍ണര്‍ ഹെര്‍സോഗിന്റെ ക്യാമറക്കാഴ്ചകള്‍ ആരംഭിക്കുന്നത്. ഇംഗ്മര് ബര്‍ഗ്മാന്റെ ദൃശ്യതലത്തില്‍ മനുഷ്യമുഖം തെളിയുമ്പോള്‍ വെര്‍ണര്‍ ഭൂപ്രദേശത്ത് നിലയുറപ്പിക്കുന്നു. ഒരു സിനിമയുടെ ജൈവ സംസ്കൃതി നിര്‍ണ്ണയിക്കുന്നതില്‍ ഫ്രെയിമിനകത്ത് കയറിവരുന്ന ദൃശ്യപംക്തി മുഖ്യപങ്കുവഹിക്കുന്നു. രാഷ്ട്രീയവും അധികാരവും സാമൂഹികവും മാനുഷികവുമായ അതിരുകളെ അഥവാ ഭ്രാന്തുകളെക്കുറിച്ചുള്ള ആകുലതകള്‍. അതുകൊണ്ടാണ് ഭൂമിയുടെ സങ്കടക്കടലാണ് ഹെര്‍സോഗിന്റെ സിനിമകളെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ സംവിധായകന് പ്രതിപാദിക്കുന്ന ഭൂപ്രദേശം ചിലപ്പോഴെങ്കിലും ഭാവനയില്‍ തങ്ങിനില്ക്കുന്നു. ഈ സ്ഥലങ്ങളെല്ലാം എവിടെയായാലും പൊതുവായി ചിലത് പങ്കുപറ്റുന്നുണ്ട്. അസ്വസ്ഥരുടെ വേവലാതികള്‍. ഹൊര്‍സോഗിന്റെ കഥാപാത്രങ്ങള്‍ ഉന്മാദികളാണ്. പക്ഷേ, വൈദ്യശാസ്ത്രം വിശദീകരിക്കുന്ന തരത്തില്‍ അവര്‍ കിറുക്കന്മാരല്ല. ഭ്രാന്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയാണവര്‍. പ്രാന്തവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് ഈ സംവിധായകന് പ്രിയം. ക്യാമറയുടെ തെളിച്ചത്തില്‍ പതിയാതെ പോവുന്ന ജീവിതത്തിന്റെ അപരമുഖം തേടുകയാണ് ഹെര്‍സോഗിന്റെ തിരഭാഷകള്‍. എല്ലാ പ്രതിബന്ധങ്ങളും വകഞ്ഞുമാറ്റി അവര്‍ വിജയിച്ചു വരുമ്പോഴും ഒന്നും നേടിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നു. എങ്കിലും നിരാശയില്‍ മുങ്ങിമരിക്കാന്‍ ഹെര്‍സോഗിന്റെ നായകന്മാര് തയാറല്ല.
ബാവേറിസത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും വേറിട്ട സംസ്ക്കാരത്തിന്റെ അടയാളപ്പെടുത്തലാണ് ഹെര്‍സോഗിന്റെ ദൃശ്യപഥം. സ്കോട്ടുകളെപ്പോലെ ബാവേറിയക്കാരും മദ്യപാനികളും ഉഷ്മള ഹൃദയരുമാണ്. അവരവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കൊതിക്കുന്ന മനുഷ്യര്‍. വിഭിന്ന മാനസികാവസ്ഥയില്‍ കഴിയുമ്പോഴും ഒരു കുടുംബത്തിന്റെ ഇഴചേര്‍പ്പ് ഹെര്‍സോഗിന്റെ പ്രധാന കഥാപാത്രങ്ങള്‍ക്കുണ്ട്. ബഹിഷ്കരണത്തിന്റെ മുദ്രകള്‍ പേറി സ്വയം പുകഞ്ഞു തീരുന്നവര്‍. കാസ്പെര്‍ ഹോസ്റ്ററിനെപ്പോലെ പുറത്താക്കപ്പെട്ടവരുമല്ല. യാഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനും ഇടയില്‍ ജീവിക്കുന്ന മനുഷ്യരുടെ ലോകം. മറ്റുള്ളവര്‍ക്ക് അറപ്പു തോന്നിക്കുന്ന തരത്തില്‍ പെരുമാറുകയും മനുഷ്യരെന്ന നിലയില്‍ കറപുരളാത്ത അന്തസ്സ് കാത്തുസൂക്ഷിക്കുന്നു. ഇരുളില്‍ നിന്ന് പൊരുതിക്കയറുകയും സംസാരിക്കാന്‍ ഭാഷയില്ലാതെ വരികയും ചെയ്യുമ്പോള്‍ അവരുടെ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതല്ല. എന്നിട്ടും പരസഹായമില്ലാതെ യാത്ര തുടരുന്ന മനുഷ്യരെ നമുക്ക് ഹെര്‍സോഗിന്റെ തിരശീലയില്‍ കാണാം. പന്നികളെ പോലെയോ, ബൂര്‍ഷ്വാസി സമൂഹത്തിലെ അംഗമായോ ജീവിക്കാന്‍ ഹെര്‍സോഗ് കഥാപാത്രങ്ങള്‍ കൊതിക്കുന്നു. ഒരര്‍ത്ഥത്തില്‍ ജീവിതം ഒരു തുഴച്ചലായി വിശ്വസിക്കുന്നവരുടെ ധര്‍മ്മസങ്കടങ്ങളാണ് ഈ ജര്‍മ്മര്‍ സംവിധായകന് വരച്ചു ചേര്‍ക്കുന്നത്.
ഹെര്‍സോഗും അദ്ദേഹത്തിന്റെ പ്രിയ നടന് ക്ലോസ്കിന്‍സ്കിയും ഒന്നിച്ച എല്‍ദൊറാഡോ (സ്വര്‍ണ്ണനഗരം) അന്വേഷിച്ച് പെറുവിലെ ഒരു വനാന്തരത്തിലൂടെയുള്ള യാത്രയാണ് ഉള്ളടക്കം. നിധി അന്വേഷിച്ചലയുന്ന ഗോണ്‍സായോവിന്റെയും ലോപ് ഡി അഗിറെയുടെയും ഇതിഹാസ തുല്യമായ കഥ. കാട്ടാറും ചങ്ങാടവും പ്രതിസന്ധികളും എല്ലാം കലങ്ങിമറിയുന്ന അന്തരീക്ഷവും ഈ ചിത്രത്തിന്റെ ഘടന രൂപപ്പെടുത്തുന്നു. കാട്ടുവര്‍ഗ്ഗക്കാരുടെ എതിര്‍പ്പുകളും മറ്റും ചെറുത്തുതോല്‍പ്പിച്ച് നായകന് മുന്നേറുന്നു. ഒടുവില്‍ വിജയിച്ചെത്തുമ്പോള്‍ അയാളുടെ ചങ്ങാടത്തില്‍ കുറെ ശവങ്ങളും കുരങ്ങുകളും മാത്രം. ഒരുതരം ഉന്മാദത്തിലെത്തുന്ന അഗിറെയുടെ മനോതലത്തിലാണ് ഈ സിനിമ ഊന്നല്‍ നല്‍കുന്നത്. അഗിറദ റാത്ത് ഓഫ് ഗോഡ് (1972) എന്ന ചിത്രം ഹെര്‍സോഗിന്റെ കരുത്തുറ്റ രചനയാണ്. കോബ്ര വെര്‍ദെ (1987) ബ്രസീലിയന്‍ കൊള്ളക്കാരുടെ ജീവിത കഥ പറയുന്നു. കാട്ടിനുള്ളിലെ തിയേറ്റിനെ തേടിയുള്ള യാത്രയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഫിറ്റ്സ് കറാള്‍ഡോ (1982). ജൂത വിരുദ്ധ വികാരം തിളച്ചുമറിയുന്ന ഇന്‍വിസിബിള്‍. വീല്‍ ഓഫ് ദ ടൈം തിബത്തന്‍ കഥ ആവിഷ്കരിക്കുന്നു. ഹേര്‍ട്ട് ഓഫ് ഗ്ലാസ് (1976) കണ്ണാടിവാര്‍പ്പുകാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. അന്യം നിന്നുപോകുന്ന വിദ്യയെപ്പറ്റിയുള്ള ആശങ്കയാണ് ഈ സിനിമയില്‍ സൂചിപ്പിക്കുന്നത്. മാണിക്യക്കല്ലിന്റെ നിര്‍മ്മാണ സൂത്രം കണ്ടെത്താനുള്ള വ്യഗ്രതയില്‍ ഒരു ജനത ഭ്രാന്തിലെത്തുന്നു. ബാവേറിയന്‍ നാടോടിക്കഥയാണ് അടിസ്ഥാനം. മൈ ബെസ്റ്റ് ഫ്രണ്ട് തുടങ്ങിയ ഹെര്‍സോഗ് ചിത്രങ്ങള്‍ ഭൂപ്രദേശത്തെ പ്രഥമസ്ഥാനത്ത് നിര്‍ത്തുന്നു. അത് ഹെര്‍സോഗ് സിനിമകളുടെ ആത്മാവ് തന്നെയാണ്. ചിലപ്പോള്‍ കഥയും കഥാപാത്രങ്ങളുമായി മാറുന്നു.
കാഴ്ചയുടെ വിരുദ്ധതലത്തിലൂടെ ജാഗ്രതയോടെ നീങ്ങുന്ന ഹെര്‍സോഗ് ക്യാമറ മനുഷ്യന്റെ അകവും പുറവും സമഗ്രതയോടെ അനുഭവപ്പെടുത്തുന്നു. ഭൂമിഗീതങ്ങളുടെ സ്പന്ദനം തങ്ങിനില്ക്കുന്ന ഹോര്‍സോഗിയന്‍ ദൃശ്യതലം നമ്മുടെ കണ്ണിലും മനസ്സിലും പതിഞ്ഞുനില്ക്കുന്നു.
കാലഘട്ടത്തെ അലോസരപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന കൃതികളാണ് ഹെര്‍സോഗിന്റേത്. ബിംബങ്ങളെ സ്വന്തമായി രൂപപ്പെടുത്തി ആഖ്യാനകലയിലേക്ക് ചേര്‍ത്തുവയ്ക്കുകയാണ് ഈ ചലച്ചിത്രകാരന്. വൃത്തങ്ങളില്‍ ഒതുങ്ങാതെ വേറിട്ട വഴികളിലൂടെ നടക്കുന്ന ഈ ജര്‍മ്മന്‍ സംവിധായകന് ഒട്ടേറെ ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ 15-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഹെര്‍സോഗിന്റെ പ്രധാന ചിത്രങ്ങളെ മാസ്റ്റേര്‍സ് ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിബോധത്തിന്റെ ദൃശ്യരേഖ
കേരളത്തിന്റെ പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തെപ്പറ്റി...
ഒരു ദേശത്തിന്റെ സാമൂഹിക സാമ്പത്തിക, സാംസ്കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ സിനിമ വഹിക്കുന്ന പങ്ക് സാമൂഹിക ശാസ്ത്ര പഠനങ്ങളില്‍ നിര്‍ണായകമാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്ടിക്കുകയെന്നതാണ് ചലച്ചിത്രത്തിന്റെ രാഷ്ട്രീയ ദൗത്യം. സിനിമയെ പൂര്‍ണ്ണമായും വാണിജ്യത്തിന് വിട്ടുകൊടുക്കാതെ സജീവമാക്കി നിര്‍ത്തുന്ന പതിന്നാല് ചിത്രങ്ങളാണ് കേരളത്തിന്റെ 15-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തിരശ്ശീലയിലെത്തുന്നത്. ഈ സിനിമകളെല്ലാം വ്യത്യസ്തവും വൈവിദ്ധ്യവുമാര്‍ന്ന അവതരണ ശൈലികള്‍ സ്വീകരിക്കുന്നു. ഇറാന്, തുര്‍ക്കി, ടുണീഷ്യ, തെക്കന്‍ കൊറിയ, വെനീസ്വല, ഈജിപ്ത്, ചിലി, ഇന്ത്യ, ശ്രീലങ്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിലെത്തുന്നത്.
പുതിയ കാലത്തിന്റെ കാഴ്ചകളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ മേളയിലെത്തിയത്. ഒട്ടുമിക്ക സിനിമകളും രാഷ്ട്രീയവും സാമൂഹികവും മാനുഷികവുമായ അതിരുകളെക്കുറിച്ചുള്ള ആകുലതകളാണ് ഇവയെ തീവ്രമായ ആഖ്യാനങ്ങളാക്കുന്നത്. പ്രവാസവും പലായനവും രാഷ്ട്രീയവും-വംശീയവുമായ പ്രശ്നങ്ങളാണ് സംവിധായകര്‍ ചര്‍ച്ചചെയ്യുന്നത്. ഹെലിയോപോളിസ് എന്ന ഈജിപ്ഷ്യന്‍ ചിത്രത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ മഞ്ഞുകാലത്തെ ഒരു ദിവസം കയ്റോയുടെ പ്രാന്തപ്രദേശത്ത് എത്തിച്ചേരുന്നു. അവരുടെ പ്രശ്നങ്ങളും ജീവിതവുമാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്. അഹ്മദ് അബ്ദുല്ല സംവിധാനം ചെയ്ത ഹെലിയോപോളിസ് മികവുറ്റ ഫ്രെയിമുകള്‍ കൊണ്ട് സമ്പന്നമാണ്. ഇറാന് ചിത്രമായ വാക്കിംഗ് ഓണ്‍ ദി റെയിലില്‍ പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞെടുപ്പും സോക്കര്‍ മത്സരവും ഇഴചേര്‍ക്കുകയാണ്. സാമൂഹ്യജീവിതത്തിലെ പ്രശ്നങ്ങളും അപഗ്രഥിക്കുന്നു. സിനിമയുടെ കഥ സാധാരണ ജീവിതവുമായി അടുത്തുനില്‍ക്കുന്നതാണ്.
ബെല്‍മ ബാസിന്റെ സഫ്യര്‍ എന്ന തുര്‍ക്കി ചിത്രത്തില്‍ സഫര്‍ എന്ന പെണ്‍കുട്ടി വേനല്‍ക്കാല ഒഴിവുസമയം ചെലവഴിക്കുന്നതും അവളുടെ സ്വപ്നവുമാണ് ഇതിവൃത്തം. അമ്മയുടെ അഭാവത്തില്‍ സഫറിന്റെ മനോലോകമാണ് അവതരിപ്പിക്കുന്നത്. രജ അമരി സംവിധാനം ചെയ്ത ബറീഡ് സീക്രട്ട്സ് എന്ന ടുണീഷ്യന്‍ സിനിമ രണ്ടുതലങ്ങളിലൂടെ കടന്നുപോവുന്നു. കുടുംബാന്തരീക്ഷത്തിലെ പ്രശ്നങ്ങളും മെലോഡാറയുമാണ് ചിത്രത്തിന്റെ കഥാഗതി നിര്‍ണയിക്കുന്നത്. കടുംപിടുത്തക്കാരിയായ വീട്ടമ്മയും അവരുടെ രണ്ടു പെണ്‍കുട്ടികളും ഒരു എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സിലെത്തുന്നു. ഒരു ദിവസം വളരെ സ്വാതന്ത്ര്യം അനുഭവിക്കുന്ന രണ്ടുപേര്‍ അവിടെ എത്തുന്നു. അവര്‍ക്കിടയിലെ സ്വാതന്ത്ര്യവും വീട്ടമ്മയും കുട്ടികളും നേരിടുന്ന വിഷമ സന്ധികളും അവതരിപ്പിച്ച് സ്ത്രീജീവിതത്തിലെ പ്രതിസന്ധികളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ് സംവിധായിക. ചിലിയുടെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍, ജിയോന് ക്യുവാന്റെ അനിമവ് ടൗണ്‍(തെക്കന്‍ കൊറിയ), കാര്‍ലോസ് ഗവരിയയുടെ പോട്ട്ട്രൈറ്റ് ഇന്‍ എ സീ ഓഫ് ലൈസ(കൊളംബിയ), ജുലിയ സൊളോമണിന്റെ ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയ്റ്റ(അര്‍ജന്റീന), ഡിജിയോ ഫ്രെയിഡിന്റെ അര്‍ജന്റീനിയന്‍ ചിത്രം വൈന്‍, എ ഡേ ഇന്‍ ഓറഞ്ച് (വെനീസ്വല) എന്നിവയോടൊപ്പം മലയാളത്തില്‍ നിന്നും രഞ്ജിത്തിന്റെ പാലേരി മാണിക്യം, മോഹന്‍ രാഘവന്റെ ടി.ഡി. ദാസന്, അപര്‍ണ സെന്നിന്റെ ബംഗാളി ചിത്രമായ ദ ജാപ്പനീസ് വൈഫ്, ഹിന്ദി ചിത്രമായ ഐ ആം അഫിയ മെഗാ അഭിമന്യു ഒമര്‍ എന്നിവയും മത്സര വിഭാഗത്തിലുണ്ട്.
മത്സരത്തിലെ സിനിമകളെല്ലാം മനുഷ്യജീവിതത്തിന്റെ ഇരുവശങ്ങളില്‍ നിന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന വിവിധ ദുരന്തങ്ങള്‍ ആവിഷ്കരിക്കുന്നു. ഹോളിവുഡ് ചലച്ചിത്ര സംസ്ക്കാരത്തിനു നേരെ കലഹിക്കുന്ന ഈ സിനിമകളുടെ താളം മാനുഷികതയുടേതാണ്. അതിജീവനത്തിന്റെ കാഴ്ചകളുമാണ്. മനുഷ്യന്റെ മുഖവും അകവും തമ്മിലുള്ള അന്തരവും അന്യവല്‍ക്കരണവും അവതരിപ്പിച്ച് നവീനമായൊരു ചലച്ചിത്രഭാഷ കണ്ടെടുക്കുകയാണ് മത്സരവിഭാഗം ചിത്രങ്ങളുടെ ശില്പികള്.
മേളയിലെ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്കുന്നവയാണ്. രഞ്ജിത്തിന്റെ പാലേരി മാണിക്യം കഥപറച്ചിലിന്റെ രീതികൊണ്ടും അഭിനേതാക്കളുടെ അച്ചടക്കം കൊണ്ടും ശ്രദ്ധേയമാണ്. അപര്‍ണാ സെന്നിന്റെ ജാപ്പനീസ് വൈഫും ഒനീറിന്റെ ചിത്രവും സാമൂഹിക നന്മയുടെ കിരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നു.
Subscribe to:
Posts (Atom)