Saturday, March 20, 2010

മഞ്ഞക്കണ്ണട വെച്ചാല്‍

‍പ്രസംഗം നിലനില്‍ക്കില്ല എന്ന വാദം തെറ്റാണ്‌. വിവേകാനന്ദ സാഹിത്യം ഏറിയ പങ്കും പ്രസംഗങ്ങളല്ലേ. മാത്രമല്ല, എഴുതിയതെല്ലാം നിലനില്‍ക്കണമെന്നാണോ? ഞാന്‍ 3000ല്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. അവ എല്ലാം നിലനില്‍ക്കുകയില്ല.- (ഡോ. സുകുമാര്‍ അഴീക്കോട്‌, ഇന്ത്യാടുഡേ 2002). സാഹിത്യത്തിലെന്ന പോലെ സമൂഹത്തിലും ഉണ്ടാകുന്ന ചലനങ്ങളെ അഴീക്കോടിന്റെ പ്രസംഗവും എഴുത്തും നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്നു.

സര്‍ഗാത്മകമായ എഴുത്തിനും പ്രസംഗത്തിനും വേര്‍തിരിവുകളില്ലെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ അഴീക്കോട്‌. എല്ലാ ഗണിതശാസ്‌ത്രജ്ഞരും രണ്ടു ലോകത്തില്‍ ജീവിക്കുന്നു-എന്ന്‌ പ്രശസ്‌ത ഗണിത ശാസ്‌ത്രജ്ഞന്‍ എസ്‌. കാപ്പന്‍ സൂചിപ്പിച്ചത്‌ ഓര്‍ക്കുക.

കാലത്തിന്റെ നേര്‍ക്കാഴ്‌ച
നാടോടുമ്പോള്‍ നടുവെ ഓടുക എന്നൊരു ചൊല്ലുണ്ട്‌. ഇതിന്‌ വിപരീതമായി ആരെങ്കിലും നടന്നാലോ, വ്യത്യസ്‌തനായി ചിന്തിച്ചാലോ? ഫലം വ്യക്തം; അയാള്‍ സമൂഹത്തില്‍ നിന്നും ബഹിഷ്‌കൃതനാകും. അങ്ങനെയുള്ളവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇത്തരമൊരു ജീവിതാന്തരീക്ഷത്തിലേക്കാണ്‌ അര്‍ഷാദ്‌ സംവിധാനം ചെയ്‌ത യെല്ലോഗ്ലാസ്സ്‌ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരെ നടത്തിക്കുന്നത്‌.

നാട്ടില്‍ കണ്ണുരോഗം പടര്‍ന്നു. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാരന്‍ ദിനേശന്‍ മാത്രം രോഗകാരണം സംശയിക്കുന്നു. രോഗപ്രതിരോധത്തിന്‌ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച മഞ്ഞക്കണ്ണടയ്‌ക്കെതിരെ ശബ്‌ദിക്കുന്നു. ദിനേശന്‍ മാത്രം മഞ്ഞക്കണ്ണട ധരിക്കുന്നില്ല. അതിന്റെ പേരില്‍ ദിനേശന്‌ ജോലി നഷ്‌ടപ്പെടുന്നു. ദിനേശനെ ആളുകള്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങി. അയാളെ ജനം കല്ലെറിയുന്നു. എല്ലാ പീഡനങ്ങളും നേരിട്ട ദിനേശന്‍ കുടുംബത്തില്‍ സാന്ത്വനം തേടുന്നു. പക്ഷേ, സ്‌നേഹത്തോടെ ഭാര്യയും അയാളെ ഉപദേശിക്കുന്നു.

അര്‍ഷാദിന്റെ യെല്ലോഗ്ലാസ്‌ എന്ന സിനിമയുടെ കഥ ഇത്രമാത്രം. തിരക്കഥാകൃത്തും സംവിധായകനും ഈ കഥാഘടനയിലൂന്നി ഓര്‍മ്മപ്പെടുത്തുന്നത്‌ കാലത്തിന്റെയും ജനങ്ങളുടെയും ഒഴുക്കാണ്‌. ഒഴുക്കിനെതിരെ നില്‍ക്കുന്നവന്‍ ക്രൂശിക്കപ്പെടും. യെല്ലോഗ്ലാസിലെ ദിനേശനും ഇരയായി. ദിനേശന്‍ നാട്ടുകാരുടെ നിരയിലേക്ക്‌ നീങ്ങിനില്‍ക്കുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു. പ്രതിരോധങ്ങളില്‍ തളരുന്നുണ്ടെങ്കിലും യെല്ലോഗ്ലാസിലെ ദിനേശന്മാരിലാണ്‌ സംവിധായകന്റെ പ്രതീക്ഷ.

ഈ ചിത്രം ഓര്‍മ്മയില്‍ നിര്‍ത്തുന്ന മറ്റൊരു കാര്യം- ദിനേശന്റെ സമ്പാദ്യം നാല്‌ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്‌. വര്‍ത്തമാനകാലത്ത്‌ നെഞ്ചുയര്‍ത്തി ഇങ്ങനെ പറയാന്‍ എത്ര പേര്‍ക്ക്‌ സാധിക്കും? വടകരയും പരിസരങ്ങളിലുമായി ചിത്രീകരിച്ച യെല്ലോഗ്ലാസ്‌ സാങ്കേതികതയിലും ആവിഷ്‌കരണത്തിലും മികച്ചു നില്‍ക്കുന്നു. ഹ്രസ്വ സിനിമകള്‍ക്ക്‌ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അര്‍ഷാദിന്റെ പുതിയ ചിത്രമാണ്‌ യെല്ലോഗ്ലാസ്‌.

മുഞ്ഞിനാടിന്റെ പച്ച
മനസ്സിന്റെ പ്രതിരൂപമാണ്‌ വാക്കുകള്‍. വാക്കുകള്‍ പിളരുമ്പോള്‍ എഴുത്തുകാരുടെ മന:സ്‌പന്ദനം വായനക്കാര്‍ തിരിച്ചറിയുന്നു. ഗ്രീഷ്‌മ സൂചിയായി മുറിഞ്ഞ മഷിത്തണ്ടു കൊണ്ട്‌ നമ്മുടെ അകം പൊള്ളിക്കുന്ന കവിതയാണ്‌ മുഞ്ഞിനാട്‌ പത്മകുമാറിന്റെ പച്ച (കലാകൗമുദി, 1802). ഗംഭീര പ്രസ്‌താവനകളോ, കടുംനിറത്തിലുള്ള വാക്കുകളോ ഈ കവിതയിലില്ല. പക്ഷേ, വായനക്കാരുടെ മനസ്സിലേക്ക്‌ ഒഴുകിപ്പരക്കാനുള്ള കരുത്ത്‌ പച്ചയിലുണ്ട്‌. മഴപ്പുസ്‌തകത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകുന്ന വിഷപ്പാമ്പിനെ കവി കാണാതിരിക്കുന്നില്ല. ഭൂതകാലം പൊള്ളിച്ച പാരിതോഷികവും പത്മകുമാര്‍ കണ്ടെടുക്കുന്നു. ഓര്‍മ്മകള്‍ നിലവിളിച്ച്‌ മരതകപ്പുറ്റിന്റെ ജപമായി മാറുന്ന പച്ച മുഞ്ഞിനാട്‌ അവസാനിപ്പിക്കുന്നതിങ്ങനെ:
അസ്ഥികളില്‍/പച്ചയുടെ അലങ്കാരങ്ങള്‍/പച്ച എന്നിലേക്കും ഞാന്‍ പച്ചയിലേക്കും/കണ്ണുരുട്ടിക്കളിച്ചു.- പ്രകൃതിപാഠത്തെ പ്രസ്ഥാനമുക്തമാക്കുന്ന എഴുത്തിന്റെ കാര്‍ക്കശ്യ നിലപാട്‌ പച്ചയിലുണ്ട്‌.

ആഗ്നസിന്റെ പ്രഭാതങ്ങള്
‍കാഴ്‌ചകളും ഓര്‍മ്മകളും കൊണ്ട്‌ നെയ്‌തെടുക്കുന്ന കഥകളാണ്‌ രാജന്‍ കരുവാരകുണ്ട്‌ പറയുന്നത്‌. രാഷ്‌ട്രീയവും പ്രകൃതിപാഠങ്ങളും സ്വത്വ പ്രതിസന്ധിയും എല്ലാം രാജന്റെ കഥകളില്‍ വിവിധമാനങ്ങളില്‍ കൂടുവയ്‌ക്കുന്നു. പല താളത്തിലും വര്‍ണ്ണത്തിലും അവ വായനക്കാരുടെ മനസ്സില്‍ തൊട്ടുരുമ്മി നില്‍ക്കും. ഭാവനയും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥകള്‍. ആഗ്നസിന്റെ പ്രഭാതങ്ങള്‍ എന്ന സമാഹാരത്തില്‍ പതിമൂന്ന്‌ കഥകളുണ്ട്‌. മലയാളികള്‍ മറന്നുകൊണ്ടിരിക്കുന്ന തനിമയെ തിരികെ വിളിക്കുന്ന രചനകളാണിവ. കളിവീട്‌, ചുരക്കുന്നിലേക്കുള്ള കത്തുകള്‍, നിഴല്‍രൂപങ്ങള്‍, പഴയവീടുകള്‍, സര്‍പ്പം എന്നിങ്ങനെ ഈ കഥകളിലെല്ലാം സമത്വചിന്തയും ഗൃഹാന്തരീക്ഷവും പതിഞ്ഞുനില്‍ക്കുന്നു. ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന കഥകള്‍. ആമുഖത്തില്‍ സുബൈദ: സമാഹാരത്തിലെ മിക്ക കഥകളിലും പ്രമേയംപോലെ അവതരണവും ഭാഷയും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്‌.-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 50 രൂപ).

ഡേര്‍ട്‌ലെസ്‌ സ്റ്റെപ്‌സ്‌
ഫയിദ ടി. കെ. യുടെ പ്രഥമ ഇംഗ്ലീഷ്‌ കവിതാ സമാഹാരം. പ്രതീക്ഷയെ എതിരേല്‍ക്കാന്‍ കൊതിക്കുന്ന ഒരു മനസ്സിന്റെ നിതാന്ത സാന്നിധ്യം ഫയിദയുടെ കവിതകളിലുണ്ട്‌. പുറംലോകം കണ്ടുനിറയാനും വെളിച്ചത്തെ പുണരാന്‍ കൊതിക്കുകയും ചെയ്യുന്ന കൗതുകമാണ്‌ ഈ സമാഹാരത്തിലെ കവിതകളെ ആര്‍ദ്രവും ഹൃദ്യവുമാക്കുന്നത്‌. ടെണ്ടര്‍ ടച്ച്‌, എ വാക്ക്‌ ത്രൂ ദ ഹെവന്‍, ഓണ്‍ ദ ലൈന്‍ ഓഫ്‌ ലൈഫ്‌, വാല്യൂസ്‌, ക്രോ, മൈ ഫാമിലി എന്നിങ്ങനെ കവിതയുടെ നീരൊഴുക്ക്‌ പതിഞ്ഞുനില്‍ക്കുന്ന രചനകള്‍ കാഴ്‌ചയുടെയും കണ്ടെടുക്കലിന്റെയും ദീപ്‌തി അടയാളപ്പെടുത്തുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഫയിദ ഇംഗ്ലീഷില്‍ എഴുതി എന്നതില്‍ കവിഞ്ഞ്‌, സര്‍ഗ്ഗാത്മകതയുടെ ലാളിത്യം കൊണ്ട്‌ സമ്പന്നമാണ്‌ ഈ സമാഹാരം.-(ക്രസന്റ്‌ ഹൈസ്‌കൂള്‍ വാണിമേല്‍, 50 രൂപ)- നിബ്ബ്‌ ,ചന്ദ്രിക, 21-03-2010

2 comments:

ahammedpaikat said...

ഹര്‍ഷദിന്റ്റെ (അര്‍ഷദ് അല്ല) സിനിമയെക്കുരിച്ചുള്ള കുറിപ്പ് നന്നായി. ഒറ്റപ്പെടുന്നവന്‍റ്റെ കൂടെ നില്‍ക്കാന്‍ നമ്മില്‍ എത്ര പേര്‍ക്കാവും?

Zain said...

ah, there may be somebody. there must be somebody, ahammedka.