Thursday, November 20, 2008

അഭിനയത്തികവിന്റെചരിത്രപാഠം

‍നടനകലയുടെ വിസ്‌മയമായിരുന്നു എം. എന്‍. നമ്പ്യാര്‍. ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികവുറ്റ അധ്യായം. വില്ലന്‍ വേഷങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ ഒരു ശൈലിയും ശരീരഭാഷയും സൃഷ്‌ടിച്ചെടുക്കാന്‍ നമ്പ്യാര്‍ക്ക്‌ ആദ്യകാല ചിത്രങ്ങളില്‍ തന്നെ സാധിച്ചു. എം. ജി. ആര്‍. സിനിമയെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുവരുന്ന രൂപം എം. എന്‍. നമ്പ്യാരുടെ സിംഹഗര്‍ജ്ജനമാണ്‌. തമിഴ്‌ ചലച്ചിത്രത്തിന്‌ വേറിട്ടൊരു സൗന്ദര്യബോധം രൂപപ്പെടുത്താന്‍ മലയാളിയായ നമ്പ്യാര്‍ക്ക്‌ അനായാസം സാധിച്ചത്‌ അദ്ദേഹത്തിന്‌ അഭിനയകലയോടുള്ള അഭിനിവേശം തന്നെയായിരുന്നു. നാടകവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച നമ്പ്യാര്‍ മദിരാശിയിലെത്തുകയും നാട്യകലാസംഘത്തോടൊപ്പം ഊരുചുറ്റുകയും ചെയ്യുന്നതിനിടയിലാണ്‌ സിനിമയിലെത്തുന്നത്‌. ആദ്യകാലത്ത്‌ നാടകട്രൂപ്പില്‍ നിന്ന്‌ കിട്ടിയ വരുമാനം മൂന്നു രൂപയായിരുന്നു. അതില്‍ നിന്നും മിച്ചംവെച്ച രണ്ടു രൂപ തന്റെ അമ്മയ്‌ക്ക്‌ മണിയോര്‍ഡറായി അയച്ചുകൊടുക്കും. പതിമൂന്നാമത്തെ വയസ്സിലാണ്‌ നമ്പ്യാര്‍ പ്രശസ്‌ത നാടകട്രൂപ്പായ നവാബ്‌ രാജമാണിക്യത്തില്‍ ചേര്‍ന്നത്‌.തെക്കേന്ത്യന്‍ സിനിമയില്‍ അരനൂറ്റാണ്ട്‌ ജ്വലിച്ചു നിന്ന നടനാണ്‌ എം. എന്‍. നമ്പ്യാര്‍. വില്ലന്‍ വേഷങ്ങള്‍ക്ക്‌ നമ്പ്യാര്‍ പുതിയ റോള്‍മോഡല്‍ തീര്‍ത്തത്‌ പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ്‌. എം. ജി. ആര്‍., ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ നമ്പ്യാര്‍ക്ക്‌ സാധിച്ചത്‌ അദ്ദേഹം പ്രദര്‍ശിപ്പിച്ച നടനകാന്തിയിലൂടെയാണ്‌. നായകനെ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളില്‍ നിന്നും ഒരു വില്ലന്‌ ആസ്വാദകരുടെ ഹൃദയത്തില്‍ കുടിയേറാന്‍ കഴിഞ്ഞത്‌ കഥാപാത്രങ്ങളിലേക്കുള്ള നമ്പ്യാരുടെ പരകായപ്രവേശ ബലമാണ്‌. തമിഴ്‌ സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ നമ്പ്യാരെ മാറ്റിനിര്‍ത്തി വില്ലനെക്കുറിച്ച്‌ ചിന്തിക്കാന്‍ സാധിക്കാത്തവിധം അദ്ദേഹം തന്റെ അവതരണശൈലിയൂടെ ഒരു യുഗം തന്നെ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. 1935-ല്‍ ഭക്തരാംദാസ്‌ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എം. എന്‍. നമ്പ്യാര്‍ പിന്നീട്‌ കരുത്തുറ്റ ഭാവാഭിനയത്തിലൂടെ ചില സിനിമകളില്‍ നായകനെപ്പോലും നിഷ്‌പ്രഭമാക്കുന്നതിനും തമിഴ്‌ സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഏഴ്‌ തലമുറയോടൊത്ത്‌ അദ്ദേഹം അഭിനയിച്ചു. ഓരോ കാലത്തും സിനിമയ്‌ക്കും ആസ്വാദനത്തിനും വരുന്ന മാറ്റംപോലും സൂക്ഷ്‌മതയോടെ നിരീക്ഷിക്കുകയും മാറുന്ന അഭിരുചിയെ മാനിക്കുകയും ചെയ്‌ത നടനായിരുന്നു നമ്പ്യാര്‍. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ നമ്പ്യാര്‍ അഭിനയിച്ചു. വില്യം ബ്രൂക്ക്‌ സംവിധാനം ചെയ്‌ത ജംഗില്‍ എന്ന സിനിമയില്‍ പ്രശസ്‌ത നടന്‍ റോഡ്‌ കാമറോണോടൊപ്പമാണ്‌ നമ്പ്യാര്‍ മാറ്റുരച്ചത്‌. എം. ജി. രാമചന്ദ്രനോടൊത്ത്‌ അഭിനയിച്ച ആയിരത്തിലൊരുവന്‍ എന്ന സിനിമയാണ്‌ തമിഴില്‍ നമ്പ്യാര്‍ക്ക്‌ ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്‌. ശിവാജിക്കൊപ്പം അംബികാപതിയും മിസ്സിയമ്മയിലൂടെ ജെമിനി ഗണേശനോടൊത്തും നമ്പ്യാര്‍ ദൃശ്യപഥത്തില്‍ തന്റെ സാന്നിധ്യം പതിപ്പിച്ചു. കല്യാണി, കവിത എന്നീ സിനിമകളില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴിലെ പ്രശസ്‌ത സംവിധായകരായ ശ്രീധറിന്റെ നെഞ്ചം മറപ്പതില്ലെ, ഭാഗ്യരാജിന്റെ തൂരല്‍ നിന്നുപോച്ചു തുടങ്ങിയ ചിത്രങ്ങളില്‍ നമ്പ്യാരുടെ നടനം അവിസ്‌മരണീയാനുഭവമാണ്‌. പതിനൊന്ന്‌ റോളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട സിനിമയാണ്‌ ദിഗംബരസ്വാമിയാര്‍. ഉത്തമപുതിരന്‍, എങ്കവീട്ടുപിള്ളെ, മന്നവന്‍ വന്ദനാദി, സര്‍വ്വാധികാരി, സ്വാമി അയ്യപ്പന്‍, രാജ രാജചോളന്‍, എന്‍ തമ്പി, പാശമലര്‍ മുതലായ ചിത്രങ്ങളിലുടെ നമ്പ്യാര്‍ എന്ന നടന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ തിളങ്ങിനില്‍പ്പുണ്ട്‌.1919 മാര്‍ച്ച്‌ 9-ന്‌ കണ്ണൂരിലാണ്‌ മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ എന്ന എം. എന്‍. നമ്പ്യാര്‍ ജനിച്ചത്‌. തമിഴ്‌ സിനിമാലോകത്ത്‌ ചരിത്രം സൃഷ്‌ടിച്ച എം. ജി. ആറിനോടൊപ്പം എം. എമ്മനും അഭിനയത്തിന്റെയും ആത്മാര്‍ത്ഥതയുടെയും സഹജാവബോധത്തിന്റെയും ചരിത്രപാഠാവലിയാണ്‌. കാലത്തിന്‌ എളുപ്പം മായ്‌ക്കാന്‍ സാധിക്കാത്ത ഒരു നടനദീപ്‌തി തന്നെ.

No comments: