Saturday, December 26, 2015

വാക്കിന്റെ വെളിച്ചവും അനുഭവത്തിന്റെ കരുത്തും







നുഷ്യഭാവന നിലനില്‍ക്കുന്നിടത്തോളം കാലം പുസ്തകങ്ങള്‍ തേടിയുള്ള ജിജ്ഞാസയുള്ള മനസ്സിന്റെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. വായനക്ക് ബദലായി ഒന്നുമില്ല. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വായന എന്ന സാംസ്‌കാരിക സത്യവും സാങ്കേതികമായ പ്രയോജനവും ഒന്നിച്ചു നീങ്ങുകയാണ്. പുസ്തകങ്ങളുടെ പ്രസക്തിയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ് എം.ടി.വാസുദേവന്‍ നായര്‍ 'വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി' എന്ന ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്).
പലതരം വേദനകളുടെയും അസഹിഷ്ണുതകളുടെയും വര്‍ത്തമാനകാലത്ത് പുസ്തകങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന് എം.ടി. അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. ആകാശം വിസ്മയകരമായി ഇടിമുഴക്കുന്നതുപോലെയാണ് ചില അനുഭവങ്ങള്‍ എഴുത്തുകാരന്റെ ഓര്‍മ്മകളിലേക്ക് കടന്നുവരുന്നത്. രാഹുലന്‍ എന്ന കുട്ടിയുടെ ജീവിതവും മരണവും എഴുതിച്ചേര്‍ത്ത ലേഖനത്തില്‍ എം.ടി എഴുതി: 'പുസ്തകങ്ങളുണ്ടാവുമ്പോള്‍ അവനെന്തോ ഒരു ആശ്വാസമാണെന്ന് തോന്നി. ഒരു ചെറിയ ടിവി സംഘടിപ്പിച്ച് മുറിയില്‍ വെച്ചു കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ അവനോട് ചോദിച്ചു: ഞാനൊരു ചെറിയ ടിവി കൊണ്ടുവന്നു വെച്ചാലോ? അതവനു വേണ്ട, പുസ്തകങ്ങള്‍ മതി.'
അഭിമുഖങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നതാകണം. ജീവിതത്തെ സംബന്ധിക്കുന്ന ഉള്‍ക്കാഴ്ചയിലേക്ക് നമ്മുടെ ബുദ്ധിയെ നയിക്കുന്ന പ്രശ്‌നങ്ങളാണ് ഈ ആഴ്ചത്തെ മൂന്ന് അഭിമുഖലേഖനങ്ങള്‍. ജീവിതത്തിലേക്ക് വ്യത്യസ്തമായ വാതിലുകള്‍ തുറന്നിടുകയാണ് 'മുഖ്യമന്ത്രിപദം ഏതു സമുദായക്കാരനും ആകാം'-(പി.കെ.കുഞ്ഞാലിക്കുട്ടി/ വി. ഡി സെല്‍വരാജ്, കലാകൗമുദി), എന്ന അഭിമുഖലേഖനം. അനുഭവത്തിന്റെ തെളിച്ചത്തില്‍ വാര്‍ന്നുവീഴുന്ന വാക്കുകളാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടേത്. ലേഖനത്തില്‍ ഒരിടത്ത് പറയുന്നു: ' രാജ്യങ്ങളുടെ ചരിത്രത്തില്‍ നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് യുദ്ധത്തെപ്പറ്റിയാണല്ലോ. യുദ്ധം നല്ല കാര്യമായതു കൊണ്ടല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. യുദ്ധങ്ങള്‍ ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്ത ശേഷം സ്വന്തം രാജ്യം വളര്‍ന്നകാര്യം എല്ലാ രാജ്യക്കാരും അഭിമാനത്തോടെ പറയാറുണ്ട്. പ്രതിസന്ധികള്‍ മനുഷ്യനെ ശക്തനാക്കും, രാജ്യത്തെയും ശക്തിയുള്ളതാക്കും. അതുപോലെ എനിക്കുണ്ടായ അനുഭവങ്ങള്‍ എന്റെ ശക്തിയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ നനഞ്ഞ പഞ്ഞിപോലെ കിടക്കുന്നതല്ല എന്റെ ജീവിതം.'' 
കണ്ണും കാതുമാണ് ദൈവത്തിന്റെ വരദാനം. കണ്ണുതുറന്നാല്‍ കാണാവുന്നതാകണം ചിത്രങ്ങള്‍ എന്നു വിശ്വസിക്കുകയും അതിന് വരചേര്‍ക്കുകയുമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.'രേഖയുടെ സമാന്തരങ്ങള്‍'- (ആര്‍ട്ടിസ്റ്റ് നമ്പൂതിരി/ എന്‍.പി വിജയകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന സംഭാഷണലേഖനത്തില്‍ വരയുടെ ശാസ്ത്രത്തെപ്പറ്റി നമ്പൂതിരി പറയുന്നു:'ഒരു കഥയാണെങ്കില്‍ കഥാപാത്രങ്ങളെ ആവര്‍ത്തിക്കേണ്ടി വരില്ല. നോവലില്‍ പാത്ര പ്രകൃതി നിലനിര്‍ത്തണം. അവരുടെ പ്രായം ഒക്കെ സൂക്ഷ്മമായി മനസ്സിലാക്കണം. ചില അധ്യായങ്ങളില്‍ ഫ്‌ളാഷ്ബാക്കാണെങ്കില്‍ പ്രായം, വസ്ത്രധാരണം, ശരീരഭാഷ എല്ലാം വ്യത്യസ്തമാക്കണം. കഥയില്‍ അല്ലെങ്കില്‍ ഇത്തരം ഓര്‍മ്മകളില്‍ സന്ദര്‍ഭങ്ങള്‍ക്കാണ് പ്രാധാന്യം.'
ഈ ലേഖനങ്ങളോടൊപ്പം വായിക്കാവുന്നതാണ് എം. ബി രാജേഷുമായി സതീശ് സൂര്യന്‍ നടത്തിയ മുഖാമുഖം(മലയാളം വാരിക).'വര്‍ഗീയതയ്ക്കതിരെയുള്ള സമരം നടക്കേണ്ടത്് മൂന്ന് തലത്തിലാണ്. ഒന്ന് പ്രത്യയശാസ്ത്രതലത്തിലാണ്. മറ്റൊന്ന് സാംസ്‌കാരിക മുഖത്താണ്. മൂന്നാമതായാണ് രാഷ്ട്രീയം കടന്നു വരുന്നത്. വര്‍ഗീയതയ്‌ക്കെതിരെയുള്ള നമ്മുടെ സമരങ്ങളുടെ പരിമിതി എന്നു പറയുന്നത് അത് രാഷ്ട്രീയതലത്തില്‍ മാത്രം ഒതുങ്ങുന്നുവെന്നതാണ്.' മനുഷ്യന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ കെട്ടുകള്‍ അഴിക്കുകയാണ് എം.ബി രാജേഷ്.
എഴുത്തിന്റെ ഉന്മാദങ്ങള്‍ അനുഭവിക്കുന്ന നാടകകൃത്താണ് സാറാ കെയ്ന്‍. ആധുനികോത്തര നാടകകൃത്തും സംവിധായികയുമായ സാറാ കെയ്‌നിന്റെ നാടകലോകത്തെക്കുറിച്ചുള്ള പഠനമാണ് 'മരണം മണക്കുന്ന നാടകം'(എമില്‍ മാധവി- മലയാളം വാരിക). ജീവിതത്തെയും മരണത്തെയും രാഷ്ട്രീയ സാമൂഹിക ശൈഥില്യങ്ങളുടെ മൂര്‍ച്ചയില്‍ കൊണ്ടുചെന്നിരുത്തി പല രചനകളിലും നാടകകൃത്ത് തന്നെ വിചാരണചെയ്യപ്പെടുന്നു.
നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാന്‍ നാം പലപ്പോഴും ആഗ്രഹിക്കുന്നു. രാജ്യത്തിന് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന അത്‌ലറ്റായിരുന്നു പി.സി.ഇന്ദിര. അവരുടെ ട്രാക്ക്ജീവിതം മുടക്കിയത് ദാരിദ്ര്യമാണ്. എങ്കിലും ഇന്ദിര തോല്‍ക്കാന്‍ തയാറല്ല. 'സ്വപ്നങ്ങള്‍ പൂക്കുന്ന ഒരു നാള്‍ വരും' എന്ന ലേഖനം (മാധ്യമം ആഴ്ചപ്പതിപ്പ്) ഇന്ദിരയുടെ ട്രാക്ക്ജീവിതം അവതരിപ്പിക്കുന്നു. മകന്‍ അദിന്‍ ലാലിനെ അത്‌ലറ്റിക് ട്രാക്കിലിറക്കിയാണ് ഇന്ദിര നഷ്ടലോകത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്.( എഴുത്ത് എന്‍.എസ് നിസാര്‍).
റഷ്യന്‍ ചിന്തകനായ ബെര്‍ദിയേവ് എഴുതി: മനുഷ്യര്‍ ഒന്നുകില്‍ ടോള്‍സ്റ്റോയിയുടെ മാനസികനിലയുമായി ജീവിക്കുന്നു. അല്ലെങ്കില്‍ ദസ്‌തേവ്‌സ്‌കിയുടെ മാനസികനിലയുമായി ജനിക്കുന്നു. ഇങ്ങനെയൊരു ആശയം ഓര്‍മ്മിപ്പിക്കുകയാണ് 'പലായനങ്ങള്‍' എന്ന ലേഖനം (ആനന്ദ് സച്ചിന്‍- ശാന്തം മാസിക). ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ തബലിസ്റ്റ് ഹരിയുടെ മരണം സംബന്ധിച്ച സംഘത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഓരോ വ്യക്തിയുടെയും അപൂര്‍ണമായ ഓര്‍മ്മകളിലൂടെയാണ് ജോണ്‍ ഹരിയുടെ കഥ പറയുന്നത്.
ആനുകാലികങ്ങളില്‍ വരുന്ന നോവലുകളില്‍ വേറിട്ടൊരു വായനാനുഭവം നല്‍കുന്നു സൈമണ്‍ ബ്രിട്ടാസിന്റെ മഞ്ഞുപെയ്യുന്ന ചരിത്രാങ്കം (ചന്ദ്രിക ആഴ്ചപ്പതിപ്പ്). ഷെര്‍ഷാസാഹിബും അക്ബര്‍ഷായും ഖവാലി സംഗീതവും എല്ലാം കഥയില്‍ വിസ്മയം തീര്‍ക്കുന്നു.
കഥയിലൂടെ മറ്റൊരു കഥയുടെ സാങ്കേതികത വീണ്ടും അനുഭവിപ്പിക്കുകയാണ് സേതു എഴുതിയ 'ഓണ്‍ലൈന്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്).'പുറത്ത് അപ്പോഴും ഒരു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. തലേന്നത്തെ മഴയില്‍ ബാക്കി നിന്നിരുന്നത് പെയ്‌തൊഴിയാനായി മാനം വീണ്ടും മുഖം വീര്‍പ്പിക്കാന്‍ തുടങ്ങി.' ഫോണ്‍കാലങ്ങളുടെ ലോകത്തിലൂടെയാണ് സേതു കഥപറഞ്ഞുപോകുന്നത്. പുതിയ കഥകള്‍ പലതും പാതിവഴിയില്‍ വായന അവസാനിപ്പിക്കുന്ന കാലത്ത്, വി. എച്ച് നിഷാദിന്റെ 'ഞാന്‍ ഒരു ജേണലിസ്റ്റായ കഥ' യുടെ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) അവസാനവരിയും ആസ്വാദകന്‍ വായിച്ചുതീര്‍ക്കും.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-27/12/2015

Friday, December 18, 2015

കവിതയുടെ ജനകീയതയും ബുദ്ധിജീവിതത്തിന്റെ ജാതിയും









'സ്വയം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളുടെ മധ്യത്തില്‍ നിന്നുകൊണ്ട് സംശയകരങ്ങളായ ആശയങ്ങള്‍ നമുക്ക് ഉന്നയിക്കാതിരിക്കാം' എന്ന് കെ.പി.അപ്പന്‍ ഓര്‍മപ്പെടുത്തിയത് നിരൂപകരെ മാത്രമായിരുന്നില്ല. മലയാളത്തില്‍ കവിതയെഴുതിത്തുടങ്ങിയ പുതിയ എഴുത്തുകാരെയുമായിരുന്നു. കവിതയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമേ പാടുള്ളൂ എന്നു പറയുന്നതുപോലെതന്നെ യാന്ത്രികമാണ് കവിക്ക് യാതൊരു രാഷ്ട്രീയ ആദര്‍ശവും പാടില്ല എന്നു പറയുന്നതും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വ്വം കവിതയില്‍ ആവിഷ്‌കരിക്കുമ്പോള്‍ കവിതയ്ക്ക് താളവും ശുദ്ധിയും നഷ്ടപ്പെട്ടു പോകുന്നു. കലയില്‍ ജനകീയതയെക്കുറിച്ചും ജനകീയ ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കല്‍പങ്ങളെല്ലാം പൊള്ളയാണ്- ടി.പി.രാജീവന്‍ കവിതാപഠനത്തെപ്പറ്റി നടത്തിയ നിരീക്ഷണത്തില്‍ (പ്രസന്നരാജന്റെ പുസ്തക റിവ്യൂ, ഇന്ത്യാടുഡേ 1996)നിന്നും മലയാളത്തിലെ കവിതയും കാവ്യനിരൂപണവും ഇനിയും മുന്നോട്ട് പോയിട്ടില്ല. സ്തുതിവചനങ്ങളുടെ മുഴക്കത്തില്‍ മലയാളകവിതയും ക്ലാസുമുറി വ്യാഖ്യാനങ്ങളും മുങ്ങിമരിക്കുന്നുവോ?. ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തി വര്‍ധിപ്പിക്കുകയാണ് കെ.ബി. പ്രസന്നകുമാര്‍ എഴുതിയ റസ്‌കിന്‍ ബോണ്ട് തുറക്കുന്ന ജാലകങ്ങള്‍ (സാഹിത്യസമീക്ഷ, മലയാളം വാരിക) എന്ന ലേഖനം. ദൈവത്തിന്റെ കരത്തിലെ ഒരു മഴത്തുള്ളിപോലെ കടലിനെ കാണുന്ന റസ്‌കിന്‍ ബോണ്ട് ഭൂമിയിലെ നമ്മുടെ സ്ഥാനത്തെ ഒരിലപോലെയോ, പെരുമഴയ്ക്കു ശേഷം ഇലയില്‍ നിന്നിറ്റുന്ന ജലകണംപോലെയോ വിനയത്തോടെ കാണുന്നു. 
മലയാളിയുടെ ചരിത്രബോധം ഇടയ്ക്കിടെ അട്ടിമറിച്ച എഴുത്തുകാരനായിരുന്നു കേസരി ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ കാലികപ്രസക്തിയിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് എം. എന്‍.വിജയനെ വീണ്ടും വായിക്കപ്പെടുന്ന മൂന്ന് ലേഖനങ്ങള്‍ (ഭാഷാപോഷിണണി, ഡിസംബര്‍ ലക്കം). മറ്റൊരു ചരിത്രം സാധ്യമാണ് എന്ന ലേഖനത്തില്‍ എം. എ. റഹ്മാന്‍ എഴുതി:' അറേബ്യയില്‍ ഉദയം ചെയ്ത സംസ്‌കാരത്തിന്റെ കോളനി മാത്രമാണ് നമ്മുടെ സംസ്‌കാരം എന്നു കേസരി പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. അതിനുള്ള മറുപടിയിലൂടെ ബഹുസ്വരതയുടെ നിമിത്തങ്ങള്‍ ഉല്‍പാദിപ്പിച്ചു എന്നതു തന്നെയാണ് എം. എന്‍. വിജയന്റെ പ്രസക്തി.' പി. എന്‍. ഗോപീകൃഷ്ണന്‍ (എം. എന്‍. വിജയനെ എങ്ങനെ രേഖപ്പെടുത്തും?), ഒ.കെ.ജോണി (ഒരു ദുരന്തപ്രവചനം) എന്നീ ലേഖനങ്ങളും കാഴ്ചപ്പാടിന്റെ പുതുമ അനുഭവപ്പെടുത്തുന്നു.
കാമ്പസ് രാഷ്ട്രീയവും സര്‍ഗാത്മകതയും പലപാട് നമ്മുടെ ആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ഡോ. ബെറ്റിമോള്‍ മാത്യു എഴുതിയ കാമ്പസിന്റെ ഭാവാന്തരങ്ങള്‍ (പച്ചക്കുതിര മാസിക) വേറിട്ടൊരു സമീപനമായി. 1986 മുതല്‍ 1991വരെ നീണ്ട അഞ്ചുവര്‍ഷത്തിനുള്ളില്‍ കാമ്പസ് രാഷ്ട്രീയത്തിന്റെ നന്മ തിന്മകള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത ലേഖിക, അവകാശബോധം. ചരിത്രബോധം, രാഷ്ട്രീയവീക്ഷണം എന്നിവ പതിയെ കാമ്പസിനുള്ളില്‍ നിന്നും അകന്നുപോകുന്നത് സൂചിപ്പിക്കുന്നു.
ശ്രദ്ധേയമായ രണ്ട് അഭിമുഖലേഖനങ്ങളാണ് ബുദ്ധിജീവിതത്തിന്റെ ജാതി (എ. എസ്. അജിത്കുമാര്‍/രേഖാചന്ദ്ര, മലയാളം വാരിക), നോവലുകള്‍ പലതും ക്രിയേറ്റീവല്ല... ( പി. വത്സല /പി. എം. ജയന്‍. ചന്ദ്രിക ആഴ്ചപ്പതിപ്പ്). മലയാളനോവലുകള്‍ ക്രിയേറ്റിവല്ല എന്ന് പി. വത്സല ആരോപിക്കുന്നു. ഇത് പുതിയ നോവലുകളെക്കുറിച്ചാകണം. കാരണം നിരവധി നോവലുകള്‍ വത്സലയുടേതായി മലയാളത്തിലുണ്ട്. വത്സലയുടെ ഒന്നില്‍കൂടുതല്‍ നോവലുകള്‍ അന്യഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആരോപണത്തിനുള്ള സാധൂകരണമായിരിക്കണം- 'എഴുത്തില്‍ ക്വാളിറ്റിയില്ലാതെ പി.ആര്‍.ഒ പ്രവര്‍ത്തനത്തിലൂടെ പ്രചാരണം നടത്തിയാല്‍ പണമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ കൃതി കാലത്തെ അതിവര്‍ത്തിക്കില്ല' എന്ന പ്രസ്താവന. പി.ആര്‍.ഒമാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ് വത്സല.
ബുദ്ധിജീവിതത്തിന്റെ ജാതി എന്ന ലേഖനത്തില്‍ ജാതിക്കാര്യം പറയുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പ്രകടിപ്പിക്കുന്ന സാധാരണ മസ്സിലുപിടുത്തത്തെ അവതരിപ്പിക്കുന്നതിങ്ങനെ: 'മലയാളിയുടെ ബുദ്ധിജീവിതത്തിന് ജാതിയുണ്ടോ? എങ്കില്‍ അത് ഏത് ജാതിയാണ്? ഒരു ശരാശരി മുഖ്യധാരാ ബുദ്ധിജീവിയോടാണ് ചോദിക്കുന്നതെങ്കില്‍ അങ്ങനെയൊന്നുണ്ടെന്ന് സമ്മതിക്കാനിടയില്ല. കേരളത്തിലെ പുരോഗമന പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ ദീര്‍ഘചരിത്രവും ജാതിരഹിത-മതരഹിത ഇടപെടലുകളും ഒരുപാട് നിരത്താനുണ്ടാകും അയാള്‍ക്ക്. അവ അങ്ങനെ തള്ളിക്കളയാവുന്ന ചരിത്രമോ, കാര്യങ്ങളോ അല്ലതാനും...'
ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന രണ്ടു ലേഖനങ്ങളാണ് ജനാധിപത്യത്തിന്റെ വാഗ്ദാനവും സമ്മാനവും (സി.ആര്‍.പരമേശ്വരന്‍- മാതൃഭൂമി ആഴ്ചപ്പതിപ്പ്), മായുന്ന ഗാന്ധി പുകയുന്ന അസഹിഷ്ണുത ( പി. സുരേന്ദ്രന്‍- അകം മാസിക). മാധ്യമ പ്രവര്‍ത്തകന്‍ കെ. ജയചന്ദ്രനെ അനുസ്മരിക്കുമ്പോള്‍ സി. ആര്‍.പരമേശ്വരന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങല്‍ സ്വാഭാവികമായും ചെന്നുപതിക്കുന്നത് അധികാരം, മാധ്യമപ്രവര്‍ത്തനം എന്നിവയുടെ അകംപൊരുളുകളിലേക്കാണ്. പ്രത്യേകിച്ചും സംഘ്പരിവാറിന്റെ ഹിഡന്‍അജണ്ടകളുടെ കാലത്ത്. പി.സുരേന്ദ്രന്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്‍കരുതല്‍ കൂടി സൂചിപ്പിക്കുന്നു.' ഫാഷിസത്തിനും വംശീയതയ്ക്കുമെതിരെ വലിയൊരു മതേരബദല്‍ രൂപപ്പെടണം. ഗാന്ധിജിയും നെഹ്‌റുവുമൊക്കെയാണ് ഫാഷിസത്തെ ചെറുക്കാനുള്ള ആയുധങ്ങള്‍. ഗാന്ധിജിയുടെ ഭാരതത്തെ ഒരു ഫാഷിസത്തിനും വിഴുങ്ങാന്‍ സാധിക്കില്ല. ഗോഡ്‌സെയല്ല, ഗാന്ധിജി തന്നെയാണ് ജയിക്കുക എന്ന് ബോധ്യപ്പെടാന്‍ നമുക്ക് സാധിക്കണം...'
വാക്കാണ് ജീവിതത്തിന്റെ മഹത്തായ ആയുധം എന്ന് റഷ്യന്‍ നാടകകൃത്ത് വ്‌ളാദിമിര്‍ ക്‌റോലങ്കോവ് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ ഇഴചേര്‍പ്പില്‍ തളിര്‍ക്കുന്ന ആവിഷ്‌കാരത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്ന കഥയാണ് വി. ആര്‍. സുധീഷ് എഴുതിയ ഒരു അടുക്കളക്കാരിയുടെ ഓര്‍മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). കഥാന്ത്യത്തിലെ അഞ്ജലി പ്രിയദര്‍ശിനിയുടെ വാക്കുകള്‍:'അമ്മ പറയാതെ പോയത് പറഞ്ഞില്ലെങ്കിലും വന്നാല്‍.... എനിക്ക് അതുമാത്രം മതി' വായനക്കാരന്റെ മനസ്സില്‍ പ്രതിധ്വനിക്കും. ഹൃദ്യമായ മറ്റു രണ്ട് കഥകളാണ് ബി. എം. സുഹറ എഴുതിയ ദജ്ജാലിന്റെ വരവ് ( മാധ്യമം ആഴ്ചപ്പതിപ്പ്), കരുണയില്ലാത്തവന്‍ (ഉത്തമന്‍ പാപ്പിനിശ്ശേരി, ദേശാഭിമാനി വാരിക) എന്നിവ.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ് പംക്തി, 2015. ഡിസംബര്‍ 20


Thursday, December 03, 2015

കാലത്തിന്റെ കണ്ണാടികള്‍










'ജീവിതം ഭയങ്കരമായ ഒരു പൊരുത്തക്കേടാണ്. നാം പുച്ഛത്തോടെ ചിരിക്കുന്നു. ആ ചിരിയില്‍ മനുഷ്യജന്മത്തിന്റെ മുഴുവന്‍ ദു:ഖവും അടങ്ങിയിരിക്കുന്നു...' എന്നിങ്ങനെ എഴുത്തുകാരന്‍ കാക്കനാടന്‍ ഒരിടത്ത് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ കലര്‍പ്പ് അതിന്റെ സകല വിശുദ്ധിയോടുകൂടിയും നല്ല രചനകളില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് ഏകാകിയായ മനുഷ്യന്റെ കലാപവാസന ചരിത്രത്തിന്റെ പ്രധാന പാഠമായി തീരുമെന്ന് പറയുന്നത്. അങ്ങനെയുള്ള ജീവിതം അടുത്തറിയുന്ന അയാള്‍ അവതരിപ്പിക്കുന്ന സൗന്ദര്യശാസ്ത്രം ഉള്‍ക്കാഴ്ചയുടെ സത്തയാണ്. പ്രൊഫ. എം. എന്‍. വിജയന്റെ വാക്കുകള്‍ക്ക് മലയാളികള്‍ കാതോര്‍ത്തതും മറ്റൊന്നല്ല. 
വിജയന്‍മാഷുടെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നത് അവ 'ഉപ്പിലിട്ട മാങ്ങ'യായതുകൊണ്ടാണ് (ഉപ്പിലിട്ട മാങ്ങ എന്ന പ്രയോഗം കേസരി ബാലകൃഷ്ണപ്പിള്ളയുടെ ചിന്തകള്‍ക്ക് എം. എന്‍ വിജയന്‍ നല്‍കിയ വിശേഷണം). താഹ മാടായി (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എഴുതിയ അളന്നുമുറിച്ചു നടന്ന അകംപുറം വഴികള്‍ എന്ന ലേഖനം എം. എന്‍. വിജയന്റെ ചിന്തകളിലേക്ക് വായനക്കാരനെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നു. വിജയന്‍മാഷെ അനുസ്മരിക്കുന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളിലെ അഗ്നിസ്പര്‍ശം നിറഞ്ഞുനില്‍പ്പുണ്ട്.
നരച്ചമുടി ഭീരുത്വത്തിന്റെ ലക്ഷണം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് (കുടിയൊഴിക്കല്‍). എല്ലാ ക്രിമിനലുകളും ഒരുപോലെയാണ് എന്ന് ലേഖനത്തില്‍ ടി. പത്മനാഭന്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, പ്രതിസ്വരം) മറ്റൊരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുന്നു. ലോകം കണ്ട മാഫിയാത്തലവന്മാരില്‍ ഒരാളായ അല്‍ കപോണ്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ പറഞ്ഞത്: 'എന്റെ കോട്ടിനുള്ളില്‍ ഒരു പരീക്ഷീണമായ ഹൃദയമുണ്ട്. അത് ഒരാള്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല' എന്നായിരുന്നുവെന്ന് പത്മനാഭന്‍ സൂചിപ്പിക്കുന്നു. ഇരുതല മൂര്‍ച്ചയുള്ള പ്രയോഗം.
ഡോ.എം.ലീലാവതിയുടെ വാക്കുകള്‍ ആര്‍ദ്രതയുടെ തളിര്‍പ്പാണ്. നിരൂപണത്തിനും വിമര്‍ശത്തിനും സ്‌നേഹത്തിന്റെ സൗന്ദര്യശാസ്ത്രം അടയാളപ്പെടുത്തിയ എഴുത്തുകാരിയുമാണ് ലീലാവതി ടീച്ചര്‍. എന്നാല്‍ ആഹാരവും അധികാരവും എന്ന ലേഖനത്തില്‍ (മലയാളം വാരിക) അല്‍പം കര്‍ക്കശനിലപാടാണ് ലീലാവതി സ്വീകരിച്ചത്. 'ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വാളെടുത്ത് വെളിച്ചപ്പെടുന്ന അസഹിഷ്ണുതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജീവകാരുണ്യം അല്ലതന്നെ. ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് ഉറവ. ഉത്തരരാമ ചരിതം നിങ്ങള്‍ നിരോധിക്കുമോ?'- എന്നൊരു ചോദ്യം ലീലാവതി ടീച്ചര്‍ ഉന്നയിക്കുന്നു. ബീഫ് വിവാദത്തില്‍ പ്രസക്തമാണിത്.
പോയവാരത്തില്‍ കരുത്തുറ്റ മറ്റൊരു ചോദ്യം തന്നെയാണ് ടി.വി സുനിതയുടേത്. പെണ്ണിന്റെ എഴുത്തുമുറികള്‍-ആണിന്റേയും (മാധ്യമം ആഴ്ചപ്പതിപ്പ്) എന്ന ലേഖനം. ആണ്‍ എഴുതുമ്പോള്‍ ജീവിതത്തിന്റെ സകല ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത്, ചുരുക്കെഴുത്തുകാരിയായും സെക്രട്ടറിയായും, പ്രണയിനിയായും ഭാര്യയായും സ്ത്രീ ഒതുങ്ങുന്നു. എന്നാല്‍ സ്ത്രീ എഴുതുമ്പോഴോ? എന്താണ് സ്ത്രീയുടെ എഴുത്തുമുറി! അത്തരമൊന്ന് അവള്‍ക്കുണ്ടോ?. 
എന്‍. പി. ഹാഫിസ് മുഹമ്മദ് അഭിമുഖത്തില്‍ അധ്യാപനത്തിന്റെ സവിശേഷത വ്യക്തമാക്കുന്നു. (എന്‍. പി. ഹാഫിസ് മുഹമ്മദ്/വി.കെ.സുരേഷ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്)) 'എന്റെ മുന്നില്‍, ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോള്‍ രണ്ട് ചോദ്യമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം വേണോ, അധ്യാപനം വേണോയെന്ന്. രണ്ട് ജോലിയും ഒരേസമയത്തുതന്നെ എനിക്ക് കിട്ടി. പക്ഷേ, ഞാന്‍ തെരഞ്ഞെടുത്തത് അധ്യാപനമാണ്. അധ്യാപനത്തിലൂടെ നമുക്ക് കാലത്തെ സ്പര്‍ശിച്ചറിയാന്‍ സാധിക്കും. അത് വരാനിരിക്കുന്ന തലമുറയുടെ മര്‍മം അറിയാനുള്ള ഒരു പരിശീലനക്കളരികൂടിയാണ്....' .
സമകാലിക സാമൂഹികവിഷയം എഴുതിയ രണ്ട് കഥകളാണ് ഈ ആഴ്ച വായനക്കാരന് ലഭിച്ചത്. കെ.ആര്‍ മീരയുടെ 'ഭഗവാന്റെ മരണം' (മലയാളം വാരിക), എബ്രഹാം മാത്യുവിന്റെ 'അമ്മ' (മാധ്യമം ആഴ്ചപ്പതിപ്പ്). മീര ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഥയാക്കിയത്. വായനക്കാരനായ പ്രൊഫസറും കഥപറച്ചിലിന് ആക്കം കൂട്ടുന്ന അമരയും. കഥയുടെ ശക്തമായ ഇടപെടലാണ് മീരയുടെ എഴുത്ത്. എബ്രഹാം മാത്യു അമ്മയുടെ വേവലാതി പറയുമ്പോള്‍ ഒരു വീട്ടുകാരനേയും വീട്ടുകാരിയേയും കൊണ്ടുവരുന്നു. കടത്തിണ്ണയിലെ അമ്മയും വീടകത്തെ അമ്മയുമുണ്ട്. ഇങ്ങനെ വ്യത്യസ്ത വിതാനങ്ങളിലൂടെ അമ്മ നേരിടുന്ന പ്രശ്‌നം അവതരിപ്പിക്കുന്നു.
പ്രശസ്ത സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതകഥ- ചിട്ടസ്വരങ്ങള്‍ (കൃഷ്ണ മൂര്‍ത്തി, കലാകൗമുദി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ഉച്ചഭക്ഷണത്തെപ്പറ്റി 'മോഹനചന്ദ്രന്‍ തീര്‍ത്തുപറഞ്ഞു: ഉച്ചയൂണ് എന്റെ വീട്ടില്‍. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന്‍ കഴിഞ്ഞ് കാട്ടാക്കടയ്ക്ക് പോകും വഴി. വഴുതൂര്. മിക്ക ദിവസങ്ങളിലും മോഹനചന്ദ്രന്‍ വാസുദേവനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ചിലപ്പോള്‍ പോകും. വീടിനുള്ളിലേക്ക് കടക്കാന്‍ വാസുദേവന് ശങ്കയായിരുന്നു. തീണ്ടല്‍. തൊടീലിന്റെ കാലം...' (കടല്‍ക്കാക്ക എന്ന വൈലോപ്പിള്ളിക്കവിതയിലെ കുട്ടിയെ പോലെ). സംഗീത മനസ്സിന്റെ രാഗതാളത്തില്‍ വിരിയുന്ന ജീവിതത്തുടിപ്പ്.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 29 നവംബര്‍ 2015

Thursday, November 26, 2015

എഴുത്തിന്റെ ഭംഗിയും കഥയുടെ കരുത്തും


എം. ചന്ദ്രപ്രകാശ് അരങ്ങിനെക്കുറിച്ച് എഴുതിയ 'അമ്മുവിന്റെ മുറിവുകള്‍'(കലാകൗമുദി). സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ദീര്‍ഘചതുരം എന്ന നാടകത്തെ മുന്‍നിര്‍ത്തി എഴുതിയ ലേഖനം ചില കാര്യങ്ങള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു: 'നാടകകലയെ പൊളിച്ചെഴുതി അതിനെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തരാക്കിയ എത്രയെങ്കിലും നാടകാചാര്യന്മാരും രംഗകലാപ്രതിഭകളും നമുക്കുണ്ടായിട്ടുണ്ട്. അരങ്ങും പ്രേക്ഷകനും തമ്മിലുള്ള അകലം കുറയുകയും അരങ്ങിലെ കഥാപാത്രങ്ങളുമായി കാഴ്ചയുടെ അതിരുകളില്‍ കാണികള്‍ സ്വയം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന രൂപാന്തരീകരണം'.
വ്യത്യസ്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഡോ. ജയകൃഷ്ണന്‍ ടി. ഡോക്ടറുടെ 'ഭരണാധികാരിയായിട്ടും ആരോഗ്യമില്ലാത്ത പെണ്ണുങ്ങള്‍' (മാതൃഭൂമി) എന്ന ലേഖനം ശ്രദ്ധേയമാണ്. ശരീരത്തിന്മേലുള്ള സ്വയം നിര്‍ണയാവകാശം ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും സ്ത്രീകളില്‍ വളരെയേറെ കുറവാണെന്നാണ് ആരോഗ്യമേഖലയെ മുന്‍നിര്‍ത്തിയുള്ള വസ്തുതാന്വേഷണ പഠനം വ്യക്തമാക്കുന്നത്. പെണ്‍പക്ഷ വായനക്ക് ഇടം നല്‍കുകയാണ് കെ. വി. സുമംഗല- (വാര്‍ത്തയിലെ സ്ത്രീ നിര്‍മ്മിതി-മാധ്യമം). 
വംശനാശം സംഭവിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പങ്കുവെക്കുന്ന ലേഖനമാണ് 'സൂര്യനെ മറച്ച ചിറകുകള്‍ '(പി.കെ.ഉത്തമന്‍, മലയാളം). അമേരിക്കന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്‌സാണ്ടര്‍ വിന്‍സണ്‍ 1810-ല്‍ കെന്റിലെ ഒരു സംഭവം വിവരിക്കുന്നു. പക്ഷിനിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ആകാശം മറച്ച് പക്ഷികളുടെ പ്രവാഹം. അദ്ദേഹം പക്ഷികളെ എണ്ണാന്‍ തുടങ്ങി. സഞ്ചാരിപ്രാവുകളുടെ പ്രവാഹത്തിന് 1.6 കിലോമീറ്റര്‍ വീതിയുണ്ടായിരുന്നു ആ ചിറകാര്‍ന്ന നദിക്ക്. 400 മീറ്റര്‍ നീളവും. 223 കോടിലേറെ സഞ്ചാരിപ്രാവുകള്‍. സാങ്കല്‍പികമായ ഒരു സംഖ്യ. 1910-ല്‍ ഒരൊറ്റ സഞ്ചാരിപ്രാവ് മാത്രം. മാര്‍ത്ത, അവള്‍ മരിച്ചതോടെ ഭൂമിയിലുണ്ടായിരുന്ന സഞ്ചാരിപ്രാവുകളുടെ വംശമറ്റു.
അക്ബര്‍ കക്കട്ടിലിന്റെ കഥപറച്ചില്‍ ശൈലിതന്നെ മനോഹരമാണ്. വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുംവിധത്തില്‍. അക്ബര്‍ സാധാരണ ചുറ്റുപാടില്‍ നിന്നാണ് കഥ തുടങ്ങുക. കുട്ടികള്‍ ഉണരുന്ന കാലം ( അക്ബര്‍ കക്കട്ടില്‍, മാതൃഭൂമി) എന്ന കഥയും വ്യത്യസ്തമല്ല. 'ക്ഷമിക്കണം സര്‍... ഞാന്‍ വിവരക്കേട് കൊണ്ട് പറഞ്ഞുപോയതാണ്. തുടര്‍ന്ന് സാഹിത്യക്യാമ്പ്, ചര്‍ച്ച, നീലിമയുടെ ഇടപെടല്‍, പ്രതിഷേധിക്കുന്ന മോഹനന്‍ മാഷ്. ക്യാമ്പ് കഴിഞ്ഞ് അമ്മയെ കാത്തുനില്‍ക്കുന്ന നീലിമയാണ് കേന്ദ്രകഥാപാത്രം. ശാന്തന്‍ മാഷും കഥാകൃത്തും. നിലീമയുടെ വാക്കുകളാണ് ഞെട്ടിക്കുന്നത്.'നിങ്ങള്‍ രണ്ടുപേരും ഇവിടെയുള്ളതാ എന്റെ പേടി'- കഥയുടെ ക്ലൈമാക്‌സില്‍ ഇത് വലിയ ചോദ്യമായി നില്‍ക്കുന്നു.
വീടകവും ജീവിതവുമാണ് ഗ്രേസിയുടെ കഥാലോകം. അവിടെയാണ് സ്‌കൂട്ടര്‍ പോലും കടന്നുവരുന്നത്. ഗ്രേസിയുടെ പുതിയ കഥ (മരിച്ചവരുടെ സമയം-മലയാളം) വേദനയുടെ സംഗീതമാണ.് ടൈംപീസ് വാങ്ങാന്‍ പുറപ്പെട്ടുപോയ അച്ഛനും മകളും ഒരു ക്ലോക്ക് കൂടി വാങ്ങി. മകള്‍ പറഞ്ഞു.'തളത്തിലെ പരേതാത്മാക്കള്‍ക്കിടയില്‍ ഒരു ശവപ്പെട്ടിയിലെന്നോണം മരിച്ചു കിടന്ന ആ ക്ലോക്ക് ദ്രവിച്ചുപോയ ഇരുമ്പാണിയോടൊപ്പമാണ് തറയില്‍ വീണ് ചിതറിയത്.'പകരം ഒന്ന് വാങ്ങിച്ചു. പക്ഷേ, രോഗിയായി ആശുപത്രിയില്‍ നിന്ന് അയാള്‍ തിരിച്ചെത്തിയപ്പോള്‍ ചുവരില്‍ നിന്ന് പരേതരായവരൊക്കെയും അപ്രത്യക്ഷരായെന്ന് ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു. അവര്‍ ഒഴിഞ്ഞുപോയിട്ടും ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ചതുരങ്ങള്‍ അയാള്‍ വല്ലായ്മയോടെ നോക്കി'. 
പി.കെ.പാറക്കടവിന്റെ എഴുത്ത് കവിതപോലെയാണ്. 'അവസാനം അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി കഥയുണ്ടാക്കുന്ന കൈവിരുത് കൈമോശം വന്ന ഞാന്‍ സ്വന്തം മാളത്തിലേക്ക് ഇഴയുമ്പോള്‍ മനമിളകി മതിയാവോളം ചിരിക്കുന്ന കറുത്ത ഭൂഖണ്ഡത്തിലെ എന്റെ സുഹൃത്ത് മൊഴിയുന്നു- അനുഗു വന്‍ തകയ്യ ഗുരിക. 'ഈത്തപ്പന' എന്ന കഥയിലെ ഒരു ചെറിയഭാഗം വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും ബഹ്‌റൈനിലെത്തുന്നു' (ഓര്‍മ്മകളുടെ പായ്ക്കപ്പല്‍, അനുഭവം ഓര്‍മ്മ, യാത്ര). 
സി.രാധാകൃഷ്ണന്റെ 'വീണ്ടുവിചാരം' (മലയാളം പംക്തി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ആഹാരത്തിനായുള്ള ഇടപാടുകളില്‍ എവിടെയാണ് ഹിംസ തുടങ്ങുന്നതെന്നോ അഹിംസ അവാസാനിക്കുന്നതെന്നോ ആരാണ് നിശ്ചയിക്കേണ്ടത്? ബാഹ്യമായ ഇടപെടല്‍ ഒരിക്കലും ന്യായമാവില്ല.
ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് എഴുതുന്ന കഥയാഴത്തില്‍ രാത്രിയാണ് കടന്നുവരുന്നത്- ' എന്തൊക്കെയായാലും രാത്രി ലോകം ഉറങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉരുത്തിരിയാതിരിക്കില്ല. നാളെയും പ്രശ്‌നപരിഹാരങ്ങള്‍ വേണമല്ലോ. എന്നാലും എപ്പോഴും പരിഹാരം കാണാതെ കുറേ പ്രശ്‌നങ്ങള്‍ ബാക്കിയാവും...അച്ഛനും മകനുമാണ് പമ്പരത്തിലെ കഥാപാത്രങ്ങള്‍. എം.എസ് സുബ്ബലക്ഷ്മിയുടെ ജീവിതവും സംഗീതലോകവും അവതരിപ്പിക്കുന്ന ടി. എം. കൃഷ്ണയുടെ ലേഖനമാണ് ദേശാഭിമാനിയിലെ പ്രധാന വിഭവം. സംഗീതപ്രിയര്‍ക്ക് ഇഷ്ടവിഷയമാകും. 
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-നവംബര്‍ 22, 2015

നവംബറിന്റെ നേട്ടവും മേതിലിന്റെ അടുക്കളയും






'നവംബറിന്റെ നഷ്ടത്തെപ്പറ്റി ഭംഗിയായി ഓര്‍ത്തെടുത്തത് പി. പത്മരാജനായിരുന്നു. ടി. എസ് എലിയറ്റിന് ഏപ്രിലിനോട് തോന്നിയ അടുപ്പം പത്മരാജന് നവംബറിനോടായിരുന്നു. (നവംബറിന്റെ നഷ്ടം എന്ന ചിത്രം). മഞ്ഞുകാലം, തണുത്തവെളുപ്പാന്‍ കാലം, കരിയിലകള്‍ എന്നിവയോട് പത്മരാജന്റെ മനസ്സ് ഒരുപാട് ഇഷ്ടം കൂടിയിരുന്നു. നവംബര്‍ പത്മരാജന് നഷ്ടത്തിന്റേതാണെങ്കില്‍ കഥാകൃത്ത് വി. ആര്‍.സുധീഷിന് നവംബര്‍ നേട്ടങ്ങളുടെ കാലമാണ്. സുധീഷിന്റെ സംഗീതസ്പര്‍ശമുള്ള വാക്കുകളില്‍ നവംബര്‍ കടന്നുവരുന്നത് മനസ്സടുപ്പത്തിന്റെ മനോഹരമായ ചിത്രം വരച്ചുകൊണ്ടാണ്. സുധീഷ് നവംബറിനെപ്പറ്റി എഴുതിയ ഒരു സന്ദര്‍ഭം: 'ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നവംബറിലാണ് ശ്രീനാരായണഗുരുദേവന്റെ പേരിലുള്ള കോളജില്‍ അധ്യാപകനായി എത്തുന്നത്. പ്രിയപ്പെട്ടതൊക്കെ എനിക്ക് നല്‍കിയത് നവംബറാണ്. ജീവിതത്തിലെ ഭാഗ്യങ്ങളും സമ്പാദ്യങ്ങളും... ഡിഗ്രിക്ക് എന്റെ കഥ പഠിക്കാനുണ്ട്. അവള്‍ ഒരു കുട്ടിയായിരുന്നപ്പോള്‍' ഞാന്‍ തന്നെ പഠിപ്പിക്കണമെന്ന് സഹാധ്യാപകര്‍. പണ്ട് അതൊരു കുറച്ചിലാണ്. ഞാന്‍ ചെന്ന് കഥയ്ക്ക് പിന്നിലെ കഥ പറയുന്നു. കുട്ടികള്‍ക്ക് അത് മതി. വ്യാഖ്യാനം പഠനസഹായിയില്‍ കിട്ടും. കഥ പറഞ്ഞും പാടിയും പ്രണയിച്ചും ക്ലാസുമുറിയില്‍ അങ്ങനെ ജീവിതത്തിന് ശ്രുതി ചേര്‍ക്കുമ്പോള്‍ ആരൊക്കെയോ കൂടെവന്ന് നില്‍ക്കുന്നുണ്ട്. (ഇടനാഴികള്‍ തുറന്ന വാതില്‍- മാതൃഭൂമി ഓണ്‍ലൈന്‍).
രാഷ്ട്രീയ വിശകലനത്തില്‍ ശ്രദ്ധേയമായ അഭിമുഖമാണ് 'അവര്‍ ചോരപ്പുഴ ആഗ്രഹിക്കുന്നു'(കെ വേണു/ താഹാ മാടായി, പച്ചക്കുതിര). നേരത്തെ സംഘ്പരിവാറിന് നിയമവാഴ്ചയെ അല്‍പം ഭയമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്കും നിയമവാഴ്ചയെ കുറെയൊക്കെ ഭയമുണ്ടായിരുന്നു. ഇപ്പോഴത് ഒട്ടും ഇല്ല. നിയമവാഴ്ചയെ അവര്‍ ഒട്ടും പരിഗണിക്കുന്നില്ല. ഈ അന്തരീക്ഷമാറ്റത്തിന്റെ കാരണം മോദി- അമിത്ഷാ രംഗപ്രവേശമാണ്... -വേണു വര്‍ത്തമാനകാലത്തെ നിരീക്ഷിക്കുന്നു.
എസ്.ജയചന്ദ്രന്‍ നായരുടെ വാക്കുകളും എഴുത്തും വായനക്കാരനെ കൂടെ നടത്തിക്കുന്നത് അവ നല്‍കുന്ന അറിവിന്റെ തീരങ്ങളാണ്. നിസ്സഹായരാകുന്ന ഞാന്‍ (മാധ്യമം) എന്ന ലേഖനത്തിലും ജയചന്ദ്രന്‍ നായര്‍ പതിവുശൈലി തെറ്റിക്കുന്നില്ല.
കേരളത്തില്‍ മുഴങ്ങിയ മേഘഗര്‍ജ്ജനത്തില്‍ സാര്‍വദേശീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്വാധീനം പ്രകടമായിരുന്നു. തന്നെ കാത്തിരുന്ന പ്രാദേശികമായ ഭാവിയെ ഇടങ്കൈകൊണ്ട് തെന്നിത്തെറിപ്പിച്ച് കലാപത്തിന്റെ വഴിയിലെത്തിയ കെ.വേണു അതിന്റെ തിളങ്ങുന്ന ഒരു ഉദാഹരണമായിരുന്നു...'എന്ന് പറയുന്നു. പ്രക്ഷുബ്ധകാലത്തിന്റെ 
മുഴക്കം ഈ ലേഖനത്തിലുണ്ട്. എഴുത്തിടത്തിന്റെ മാറ്റത്തെപ്പറ്റിയാണ് എം. ആര്‍. വിഷ്ണുപ്രസാദ് എഴുതുന്നത്: പത്രമാധ്യമങ്ങളോ മുന്‍തലമുറ എഴുത്തുകാരോ സമ്മാനിച്ച സ്ഥലത്തല്ല പുതുതലമുറ അവരുടെ ആവിഷ്‌കാരങ്ങള്‍ പ്രകാശിപ്പിക്കുന്നത്. നവമാധ്യമം നല്‍കിയ എഴുത്തിടത്തില്‍ ഓരോരുത്തരും അവരവരുടെ അച്ചടിശാലകള്‍ പണിതു... (പച്ചക്കുതിര, സാഹിത്യവും ടെക്‌നോളജിയും).
ബാലസാഹിത്യത്തിന്റെ മാമ്പഴക്കാലം അടയാളപ്പെടുത്തിയ പി. നരേന്ദ്രനാഥിനെപ്പറ്റി മകള്‍ സുനീത നെടുങ്ങാടി എഴുതിയ ലേഖനം ശ്രദ്ധേയമാണ് (ചന്ദ്രിക ആഴ്ചപ്പതിപ്പ്). എല്ലാം എളുപ്പം വിസ്മരിക്കപ്പെടുന്ന കാലത്ത് നരേന്ദ്രനാഥിനെപോലുള്ള പ്രതിഭയെ ഓര്‍മ്മിക്കുക എന്നത് ചെറിയ കാര്യമല്ല. വായനയില്‍ കനപ്പെട്ട വിഭവമാണിത്.
സമയത്തെ സംഗീതകലയാക്കിയ, ദിനോസറുകളില്‍ ജീവിതത്തിന്റെ ആരോഹണം വായിച്ചെടുത്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണനുമായി കഥാകൃത്ത് ടി.കെ. ശങ്കരനാരായണന്‍ നടത്തിയ അഭിമുഖത്തില്‍ മേതിലിന്റെ വ്യക്തിചിത്രം വരച്ചിടുന്നു: പറയുന്ന പലതും മനസ്സിലാകാതിരുന്നിട്ടും സാമ്പിള്‍ നിറച്ച മരുന്നു ബാഗും ചുമന്ന് ഷര്‍ട്ട് ഇന്‍ചെയ്ത് ബൈക്കില്‍ ഇറങ്ങിയിരുന്ന എന്നെ ജോലിയില്‍ നിന്നും വിലക്കി ആ പടിവാതിക്കല്‍ എത്തിച്ചിരുന്നത് മേതിലിന്റെ കളങ്കമില്ലാത്ത പെരുമാറ്റമായിരുന്നു. സ്‌നേഹം മാത്രമല്ല, മേതിലിനടുത്തിരിക്കുമ്പോള്‍ എന്തിനെന്നറിയാത്ത ഒരു സുരക്ഷിതത്വംപോലും തോന്നിയിരുന്നു.' ഇങ്ങനെ വായിക്കുമ്പോള്‍ വലിയൊരു ചോദ്യം മനസ്സില്‍ നിറയുന്നു-ഇത്തരമൊരു വ്യക്തിചിത്രം ഇക്കാലത്ത് എത്ര എഴുത്തുകാരെപ്പറ്റി എഴുതാന്‍ സാധിക്കും? (അടുക്കളയുടെ രാഷ്ട്രീയം ഞാനറിഞ്ഞു- മാതൃഭൂമി).
വിഷയം ഏതായാലും കഥ എങ്ങനെ പറയണം എന്നതില്‍ കണിശമായ നിലപാടുള്ള എഴുത്തുകാരനാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. മികച്ചൊരു ഉദാഹരണമാണ് ഭാഷാപോഷിണിയില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'നഗരത്തിലെ കുയില്‍' എന്ന കഥ. ഒരിടത്ത് ഒരാളുണ്ടായിരുന്നു. അയാള്‍ ഒരു ദിവസം മൊറാവി എന്ന സ്ഥലത്തേക്ക് ഒരു വിനോദയാത്ര പോയി...എന്നിങ്ങനെ പതിഞ്ഞതാളത്തില്‍ തുടങ്ങുന്നു. ക്രമേണ കുടുംബജീവിതം, യാത്ര, ഭാര്യ, മൊബൈല്‍ഫോണ്‍, ഐടി ലോകം, ദാമ്പത്യപ്പോര് തുടങ്ങി കഥയില്‍ ഒട്ടേറെ അടരുകള്‍.' അയാളുടെ വിലകൂടിയ മൊബൈല്‍ഫോണ്‍ ഒട്ടും ഉപയോഗിക്കപ്പെടാത്ത ഹൃദയംപോലെ ഏകാന്തമായി നശിച്ചുതുടങ്ങി. ജീവിതത്തിന്റെ പൊരുള്‍ മനോഹരമായി പറഞ്ഞുവെക്കുന്ന കഥ.
ചില പംക്തികള്‍ വായനക്കാരന്റെ മനസ്സില്‍ ഇടംപിടിക്കുന്നത് അത് നിവര്‍ത്തിയിടുന്ന അറിവിന്റെ വിശാലത കൊണ്ടാണ്. ദേശാഭിമാനിയില്‍ വി.സുകുമാരന്റെ ഓപ്പണ്‍ വിന്റോ ഇങ്ങനെയൊരു പംക്തിയാണ്. ഈ ലക്കത്തില്‍ നോവലിന്റെ നീളമാണ് സുകുമാരന്റെ വിഷയം. മാര്‍സല്‍ഫ്രൂസ്റ്റിന്റെ കൃതിയാണോ, റിച്ചാര്‍ഡ്‌സിന്റെ ക്ലാരിസ ആണോ വലിയ നോവല്‍? ചോദ്യത്തിലൂടെ മലയാളത്തിലെ സി.വി.രാമന്‍പിള്ളയെ വരെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു. കവിതയുടെ ഹൃദ്യത അനുഭവപ്പെടുത്തുകയാണ് ഡോണ മയൂര. 'ഏതു ദേശത്തുമുണ്ട്/പല ഭാഷകളില്‍/ ഒരേ സങ്കടം...' (വെയില്‍പൂക്കളാല്‍..., മാധ്യമം).
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,
ചന്ദ്രിക വാരാന്തപ്പതിപ്പ് നവംബര്‍ 15, 2015-നിബ്ബ്

Thursday, November 12, 2015

നമുക്കിടയില്‍ ചില ഗോപുരങ്ങള്‍






പ്രശസ്ത സംവിധായകന്‍ ലൂയി ബുനുവലിന്റെ വിറിഡിയാന എന്ന ചിത്രത്തില്‍, വിശ്വാസത്തകര്‍ച്ചയ്ക്കുശേഷം വെറുമൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട വിറിഡിയാന ജോര്‍ജ്ജും റമോണയും ഒന്നിച്ചുള്ള ചീട്ടുകളി സീനില്‍ കലരുന്നത് ജാസ്‌സംഗീതമാണ്. മുറിയില്‍ നിന്ന് ക്യാമറ പിന്‍വാങ്ങുമ്പോള്‍ ഒടുവിലത്തെ ഇമേജിനുമേല്‍ അതിന്റെ താളം ദ്രുതവും ഉന്മത്തവുമാകുന്നുണ്ട്. കാലത്തെ അതിജീവിക്കുന്ന ചിത്രനിമിഷം എന്നു പേരിട്ടുവിളിക്കാവുന്ന സീന്‍. ബുനുവലിന്റെ അസാധാരണ പ്രതിഭയുടെ തിളക്കം കൂടിയാണിത്. ഈ സീന്‍ ഓര്‍മ്മയിലെത്തിച്ചത് കേരളഭാഷ, സമൂഹം, സംസ്‌കാരം എന്ന മാധ്യമം പതിപ്പാണ്. മാറുന്ന കാലത്ത് പ്രാദേശികഭാഷകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതിനകംതന്നെ ചര്‍ച്ചയായിട്ടുണ്ട്. ലോകത്ത് പല ഭാഷകളും നശിക്കുകയോ, പിന്‍വാങ്ങുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മൃതപ്രായമായ ഭാഷകള്‍ കരുത്താര്‍ജ്ജിച്ചു തിരിച്ചുവരുന്നു. അക്കാദമിക താല്‍പര്യങ്ങളും അധികാരകേന്ദ്രങ്ങളും ഭാഷകള്‍ക്കുമേല്‍ നടത്തുന്ന കടന്നുകയറ്റമാണിത്. മലയാളഭാഷയുടെ നിലനില്‍പ് ഇനി എത്രകാലമെന്ന് പലപ്പോഴും ഭാഷാ സ്‌നേഹികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഭാഷ സംവേദന മാധ്യമം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ താളവും രാഗവുമാണ്. അധിനിവേശത്തിന്റെ പടയോട്ടത്തില്‍ പല ഭാഷകളും നിര്‍ജീവമായിട്ടുണ്ട്. ഭാഷാപ്രശ്‌നത്തിന്റെ കാതല്‍ എന്ന ലേഖനത്തില്‍ കെ.പി.രാമനുണ്ണി (മാധ്യമം) എഴുതി: 'മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തില്‍ മാത്രമല്ല, അന്യഭാഷാ പഠനത്തിനു കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തല്‍...' മാതൃഭാഷയുടെ മാഹാത്മ്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ താളവും രാഗവും സജീവമാകുക. ബുനുവല്‍ ചിത്രത്തിലെ സീന്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. 
ഫാഷിസത്തിന്റെ പ്രശ്‌നങ്ങളിലേക്കാണ് സേതുവും വെങ്കിടേഷ് രാമകൃഷ്ണനും വായനക്കാരെ നയിക്കുന്നത്. 'പതിറ്റാണ്ടു നീണ്ട ഒരു ബൃഹത് ഹിന്ദുത്വ പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ നടപ്പാക്കല്‍ രീതികള്‍ക്കാണ് ബീഫ് നിരോധനവും ദളിത് കൊലയും മുസ്‌ലിം ആക്രമണവുമൊക്കെയായുള്ള സമീപകാല ഇന്ത്യന്‍ സാമൂഹിക അവസ്ഥ സാക്ഷ്യം വഹിക്കുന്നത്.' എന്നിങ്ങനെ വെങ്കിടേഷ് രാമകൃഷ്ണന്‍ കാം ജാരീ ഹെ ഭായ് എന്ന ലേഖനത്തില്‍ (മാതൃഭൂമി) വ്യക്തമാക്കുന്നു. സാഹിത്യ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട് സേതുവും ഫാഷിസത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നു.' മുമ്പുണ്ടാകാത്ത തരത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ് നമ്മുടെ സാംസ്‌കാരിക രംഗം...' (സംസ്‌കാരവും അവരുടെ കൈയിലാകുമ്പോള്‍- മലയാളം വാരിക).
കെ.ജി. ജോര്‍ജ്ജിന്റെ ചലച്ചിത്രജീവിതമാണ് ഗ്രന്ഥാലോകം മാസികയുടെ കവര്‍‌സ്റ്റോറി. ജോര്‍ജ്ജിന്റെ സിനിമകളുടെ സവിശേഷതകളും അദ്ദേഹം ആവിഷ്‌കരിച്ച പ്രശ്‌നങ്ങളും അപഗ്രഥിക്കുകയാണ് മിക്ക ലേഖനങ്ങളും. ഐ. ഷണ്‍മുഖദാസ് ഒളിനോട്ടക്കാരന്റെ ഇരകള്‍ എന്ന ലേഖനത്തില്‍ കോലങ്ങള്‍ മുന്‍നിറുത്തി വിവരിക്കുന്നതിങ്ങനെ:' ഇതിവൃത്ത നിബദ്ധമായ കഥാകഥനരീതി ഒഴിവാക്കിക്കൊണ്ട് സാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി, ഒരു പെണ്‍കുട്ടിയുടെ ജീവിതം, ഒരു ഗ്രാമത്തിന്റെ ജീവിതം സംവിധായകന്‍ അവതരിപ്പിക്കുകയാണ്. പാട്ടും നൃത്തവും ഇല്ലാതെ പച്ചയായ ഗ്രാമജീവിതം ആവിഷ്‌കരിക്കുന്നു. കോലങ്ങള്‍ മലയാളസിനിമയിലെ വേറിട്ട ഒരു പ്രണയകഥ കൂടിയാണ്.'
പോയവാരത്തില്‍ ഏറെ ശ്രദ്ധേയമായ കഥയാണ് അഷിത എഴുതിയ സര്‍പ്പദംശനങ്ങള്‍ (മാധ്യമം). ലളിതമായി തുടങ്ങുന്ന കഥ. അതിന്റെ മന്ദഗതി തകര്‍ക്കാതെ തന്നെ ചടുലത കൈവരിക്കുന്നു. കുടുംബജീവിതമാണ് അഷിതയുടെ കഥയിലെ വിഷയം. കുടുംബജീവിതം എത്ര എഴുതിയാലും മടുപ്പുവരില്ല, പക്ഷേ, എഴുതുന്നത് സര്‍ഗാത്മകതയുടെ തിളക്കത്തില്‍ വേണം. അതാണ് അഷിതയുടെ കഥ വായനക്കാരന് മടുപ്പുളവാക്കാത്തത്. 'വാതില്‍ തുറന്നുകൊണ്ട് വിഷം വമിക്കുന്ന ശാന്തതയോടെ അവള്‍ പറഞ്ഞു. ആദ്യം കാണുന്ന ചെളിയില്‍ ചവിട്ടി, പിന്നെ കാണുന്ന കുളത്തില്‍ കുളിക്കാന്‍ എന്തേ'. ഇങ്ങനെ എളുപ്പത്തില്‍ ഉത്തരം നല്‍കാന്‍ കഴിയാത്ത വിഷമവൃത്തമായി കുടുംബജീവിതം മാറുന്നു. വ്യത്യസ്തമായ അവതരണം സൂക്ഷ്മനിരീക്ഷണം എന്നിവ കൊണ്ട് വേറിട്ടു നില്‍ക്കുന്ന രചനകളാണ് യു. എ. ഖാദറിന്റെ കോഴിക്കോട്ടെ കോലായത്തിണ്ണ (ചന്ദ്രിക ആഴ്ചപ്പതിപ്പ്), വയലാറിലെ രാജമല്ലി (ദേശാഭിമാനി- എം സുരേന്ദ്രന്‍),തിളച്ചു തൂവുന്ന മുലപ്പാല്‍ (ജി. ഉഷാകുമാരി- മലയാളം) എന്നിവ. കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിലൂടെ യു. എ. ഖാദര്‍ സഞ്ചരിക്കുന്നത്. വീടുവിട്ടുപോകുന്നവരെപ്പറ്റി നിരവധി കവിതകള്‍ ആകുലതയുണര്‍ത്തിയുണ്ട്. പക്ഷേ, ഡോണ മയൂര യുടെ മഷിത്തുള്ളി എന്ന കവിത (മലയാളം) ഹൃദ്യമായൊരനുഭവമാകുന്നത് കവിയുടെ ഗൃഹപാഠം കൊണ്ടാണ്. മനസ്സില്‍ മഷിയായി പടരുന്ന കവിത. 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 8/11/2015
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

Friday, October 30, 2015

വാക്ക് മുട്ടുന്ന, നാടിനെ ഭയക്കുന്ന കാലം








എഴുത്തുകാരന്റെ ഒസ്യത്ത് അദ്ദേഹത്തിന്റെ കൃതികളാണെന്ന് സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന് മരണമില്ലായ്മ ദാനം ചെയ്യുന്നതും ആ സൃഷ്ടികള്‍ തന്നെ. അക്ഷരങ്ങളിലൂടെ കവിയും നോവലിസ്റ്റും കഥാകാരനും ആചന്ദ്രതാരം ജീവിക്കുന്നു. എഴുത്തിന്റെയും എഴുത്തുകാരന്റെയും കരുത്തിനെപ്പറ്റിയാണ് സ്‌കോട്ട് ഓര്‍മ്മിപ്പിച്ചത്.
കഴിഞ്ഞവാരത്തിലെ ആനുകാലികങ്ങളില്‍ മുഖ്യവിഷയം വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ചില പ്രശ്‌നങ്ങളാണ്. ഫാഷിസം അതിന്റെ പല രൂപങ്ങളായി സാമൂഹികജീവിതത്തിലേക്ക് കടന്നുവരുന്നതിനെപ്പറ്റിയാണ് ഏതാനും മാസങ്ങളായി മുഖ്യധാരാ ആനുകാലികങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും സ്ഥാനമാനങ്ങള്‍ ത്യജിച്ചും പ്രതികരിക്കുന്നു. എക്കാലത്തും ഫാഷിസം അതിന്റെ ചെങ്കോലുകള്‍ ഉറപ്പിക്കാന്‍ സാംസ്‌കാരിക സ്ഥാപനങ്ങളെ ഉപയോഗിക്കാറുണ്ട്. ഇതേപ്പറ്റി പ്രൊഫ. എം. എന്‍ വിജയന്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ (പുസ്തകം-ചിതയിലെ വെളിച്ചം) എന്ന ലേഖനത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്-എഴുത്തുകാര്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ പൊണ്‍വലയില്‍ കുരുങ്ങുമ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നത് സ്വാതന്ത്ര്യമാണ്. അവാര്‍ഡുകളും അംഗീകാരങ്ങളും സ്ഥാനങ്ങളും (എം. എന്‍ വിജയന്‍ 'ചിതയിലെ വെളിച്ചത്തിന്' ലഭിച്ച അക്കാദമി അവാര്‍ഡ് നിരസിച്ചിരുന്നു) ഈ നിരയില്‍ വരും. അവാര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ച ഇടയ്‌ക്കെങ്കിലും സജീവമാണ്. മുമ്പ് ഡോ.സുകുമാര്‍ അഴീക്കോടും അവാര്‍ഡിനെ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ അവാര്‍ഡല്ല വിഷയം. ഫാഷിസമാണ്. അതിലും എഴുത്തുകാര്‍ രണ്ട് തട്ടിലെന്നരീതിയില്‍ നിലപാട് സ്വീകരിക്കുന്നു. 
മാതൃഭൂമിയിലെ(നികുതിയടയ്ക്കുന്നവരുടെ നീതി) ലേഖനത്തില്‍ ടി. പി. രാജീവന്‍ അവാര്‍ഡ് നിരാസത്തെ ചെറിയതരത്തില്‍ ഒന്നു നോവിച്ചു. കവി സച്ചിദാനന്ദന്‍ കടുത്തഭാഷയില്‍ രാജീവനെ ചോദ്യം ചെയ്യുന്നു(ഗാലറിയിലെ സിനിക്കുകള്‍). ഒരു യാഥാര്‍ത്ഥ്യം തൊട്ടുകാണിക്കാന്‍ സച്ചിദാനന്ദന്‍ മറന്നില്ല- 'ഒരു ജാഥയിലും പങ്കെടുക്കാത്ത, ഒരു മുദ്രാവാക്യവും വിളിക്കാത്ത ആനന്ദിനെപ്പോലെ ഒരു എഴുത്തുകാരന്‍ പ്രാമുഖ്യം നേടുന്നത് അധികാരത്തിനെതിരെ എഴുത്തിലൂടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചുപോരുന്ന നിലപാടിലൂടെയാണ്. ഞാനും നിവൃത്തികെട്ട അവസരങ്ങളില്‍ മാത്രമാണ് മറ്റു രീതികളില്‍ പ്രതികരിച്ചിട്ടുള്ളത്.'
വിഷയം അധികാരമായതിനാല്‍ ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ലേഖനമാണ് മുസഫര്‍ അഹമ്മദ് എഴുതിയ 'വാക്ക് മുട്ടുന്ന, നാടിനെഭയക്കുന്ന കാലം '(മാതൃഭൂമി). ലോകം മുഴുവന്‍ ഭയം നിറയുന്ന കാഴ്ചയിലേക്കാണ് മുസഫര്‍ അഹമ്മദ് വായനക്കാരനെ നയിക്കുന്നത്.
വെറുപ്പിന്റെയും പകയുടെയും ഹിന്ദുരാഷ്ട്രം എന്ന ലേഖനത്തില്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) സി.ആര്‍.പരമേശ്വരന്‍ ഫാഷിസത്തെ, സംഘ്പരിവാറിനെ തോല്‍പിക്കാന്‍ രണ്ടുവഴികള്‍ നിര്‍ദേശിക്കുന്നു. അവരുടെ തന്നെ രണ്ട് ഋണാത്മക ഘടകങ്ങള്‍.അഴിമതിയും ജാതീയതയുമാണത്. ഫാഷിസത്തിന്റെ കാലത്ത് ഏകാന്തതയും പ്രതിരോധമാണ് എന്ന അഭിമുഖലേഖനത്തില്‍ എന്‍. എസ് മാധവന്‍ (അനില്‍ ചേലേമ്പ്ര, സമീര്‍ കാവാദ്/ ദേശാഭിമാനി) ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. ശബ്ദിച്ചിട്ട് കാര്യമില്ല എന്ന ഒരുതരം തോന്നലിലേക്ക് പൊതുസമൂഹം പോവുകയാണ്. പ്രതികരിക്കുന്നൊരു സമൂഹമായിരുന്നെങ്കില്‍ ഇത്ര കണ്ടാല്‍പോര- എന്നിങ്ങനെ കേരളീയ സമൂഹവുമായി ബന്ധപ്പെട്ട ഗഹനമായ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയാണ് എന്‍. എസ് മാധവന്‍.
വായനയില്‍ വേറിട്ട അനുഭവമായിമാറുന്ന ഇതര വിഷയങ്ങള്‍ മൊബൈല്‍ഫോണ്‍ മലയാളചെറുകഥയും തമ്മിലെന്ത് (സുനില്‍ സി. ഇ / മാധ്യമം), ആരുടെ കാഞ്ചനമാല (ജയന്തി പി/ കലാകൗമുദി) എന്നിവയാണ്. മിണ്ടാട്ടം മുട്ടുന്ന കാലത്തിന്റെ വേവലാതികള്‍ കവിതയിലൂടെ ഒ.പി.സുരേഷും (തെളിവുകള്‍-മാധ്യമം) ഭംഗിയായി അവതരിപ്പിച്ചു. ജീവിതത്തിന്റെ വൈതരണികളാണ് സുസ്‌മേഷ് ചന്ത്രോത്ത് നിത്യസമീല്‍ (മാതൃഭൂമി) എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. ദാമ്പത്യജീവിതം കഥയില്‍ പ്രധാനഘടകമായി കടന്നുവരുന്നു.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്. നവം.1 /2015

Saturday, October 24, 2015

ചില ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാണ്







ഇപ്പോള്‍ എല്ലാറ്റിനും വ്യക്തതയും നിര്‍വ്വചനങ്ങളും ലഭ്യമാകുന്ന കാലമാണല്ലോ. വിവരാവകാശ കമ്മീഷന്‍ പറഞ്ഞത് ഒരാളുടെ വരുമാനംപോലും രഹസ്യമായതൊന്നുമല്ലെന്നാണ്. ആ നിലയില്‍ നമുക്ക് സ്വാഭാവികമായും സംശയിക്കാവുന്ന കാര്യമാണ് എന്താണ് യഥാര്‍ത്ഥ സ്‌നേഹം അഥവാ പ്രണയം? മാധ്യമപ്രവര്‍ത്തകരും ലേഖകരും തലങ്ങും വിലങ്ങും എഴുതിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും വലുതും ചെറുതുമായ ചലച്ചിത്രനിരൂപകപ്രതിഭകള്‍. പ്രേമം എന്ന സിനിമ വന്നപ്പോള്‍ ഭൂമിമലയാളത്തില്‍ വിശുദ്ധ പ്രണയത്തിന്റെ (സിനിമയുടെയും) താമ്രപത്രമാണ് നിവിന്‍പോളി ചിത്രമെന്ന് ഘോഷിച്ചു. ഇപ്പോഴിതാ 'എന്ന് നിന്റെ സ്വന്തം മൊയ്തീന്‍' എന്ന സിനിമയുടെ പിറകെയാണ് എഴുത്തുകാര്‍. ചില ആനുകാലികങ്ങള്‍ ഒറ്റ ലേഖനം കൊണ്ട് അവസാനിപ്പിക്കാതെ പ്രത്യേകപതിപ്പോ, അതിനു തുല്യമോ പ്രസിദ്ധീകരിച്ചു. മാതൃഭൂമി കാലികമായ ജീവല്‍ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് ആര്‍. എസ് ബിമലിന്റെ (യുവസംവിധായകന്റെ കരിയറിലെ മഹത്തായ വിജയംതന്നെ) ചിത്രത്തെ മതമൈത്രിയുടെ വിജയമെന്ന് പ്രഖ്യാപിക്കുന്ന തരത്തില്‍ രണ്ടു പ്രശസ്ത നിരൂപകരുടെലേഖനം കൊടുത്തു. മലയാളത്തിലെ ഇതര വാരികകളും ഇതേ പാത തുടരുന്നു. ദിലീപിന്റെ മീശമാധവന്‍ വന്നപ്പോള്‍ ഇന്ത്യാടുഡേ ഉള്‍പ്പെടെ വിശേഷാല്‍ പതിപ്പുകള്‍ ഇറക്കി സായൂജ്യമടഞ്ഞത് ഓര്‍ക്കാം. 
ബുദ്ധിജീവികളെ ആര്‍ക്കു വേണം എന്നൊരു ചോദ്യം സക്കറിയ സാക്ഷരകേരളത്തില്‍ ഉയര്‍ത്തിയപ്പോള്‍ പലരും കോപിച്ചു. ബുദ്ധിപ്രയോഗം കേവലം സ്തുതിവചനമായി മാറിക്കൊണ്ടിരുന്നപ്പോഴായിരുന്നു സക്കറിയയുടെ കമന്റ്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ചോദ്യമാണ് ആര്‍ എസ് ബിമലിന്റെ സിനിമയാണോ യഥാര്‍ത്ഥ പ്രണയം പ്രസരിപ്പിക്കുന്നത്? കോപം അരുത് (ഒരു സംശയം തുറന്നിട്ടു എന്നേയുള്ളൂ).
ടി.പി.രാജീവന്റെ വിവര്‍ത്തകരുടെ ഇരിപ്പിടങ്ങള്‍ (മലയാളം വാരിക) എന്ന ലേഖനം വലിയ ചോദ്യമാണ്. വിവര്‍ത്തകര്‍ക്ക് ലോകത്തെവിടെയും വേണ്ടത്ര പരിഗണന കിട്ടാറില്ലെന്ന് എഡ്വിത്ത് ഗ്രോസ്മാന്റെ നിഗമനം എഴുതി വ്യക്തമാക്കുന്നു. ബൈബിളിന്റെ ആദ്യത്തെ ആധികാരിക ഭാഷ്യമായ കിങ് ജെയിംസ് പതിപ്പിന്റെ ആമുഖത്തില്‍ നിന്നും: 'വിവര്‍ത്തനം, അത് ജനാലകള്‍ തുറന്ന് വെളിച്ചത്തെ അകത്തേക്ക് കൊണ്ടുവരുന്നു. തോടു പൊട്ടിച്ച് അകക്കാമ്പ് നമുക്ക് തിന്നാന്‍ തരുന്നു. തിരശീല നീക്കി വിശുദ്ധസ്ഥലങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. ജലസ്രോതസ്സുകളുടെ വായ തുറന്ന് ജലം ഒഴുക്കി വിടുന്നു'. തൃശൂരില്‍ പുസ്തകപ്രകാശന ചടങ്ങില്‍ നിന്ന് ശ്രീദേവി എസ്. കര്‍ത്തയെ (പുസ്തകത്തിന്റെ വിവര്‍ത്തക) മാറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് രാജീവന്‍ എഴുതിയത്. എങ്കിലും വിവര്‍ത്തനം സര്‍ഗാത്മക സൃഷ്ടിയാണോ എന്ന ചോദ്യം വീണ്ടും വായനാ സമൂഹത്തിന് മുമ്പില്‍ ഉന്നയിക്കുന്നു.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു 'കണ്ണാടികള്‍ മുഖം കാണുന്ന നേരത്ത് '(ടി. എന്‍ ഗോപുകുമാര്‍/ കെ .പി റഷീദ,് മാധ്യമം). ഗോപകുമാറിന്റെ എഴുത്തുജീവിതത്തെപ്പറ്റി അദ്ദേഹം സൂചിപ്പിക്കുന്നു: നോണ്‍ ഫിക്ഷന്‍ എഴുതുമ്പോള്‍ ഞാന്‍ കള്ളം എഴുതാറില്ല. ടി. എന്‍.ജി നെഞ്ചുകീറി നേരിനെ കാട്ടുന്നു.(കടപ്പാട്: കവി വൈലോപ്പിള്ളി ശ്രീധര മേനോന്‍).
മലയാളത്തിലെ രണ്ട് കഥാകൃത്തുക്കളുടെ രചനാ സവിശേഷത അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് മലയാളകഥയിലെ ഒറ്റയാന്‍ (മലയാളം വാരിക, വി. എച്ച് നിഷാദ്), കലാബോധത്തിന്റെ കഥകള്‍ (മാധ്യമം , ഡോ. എന്‍ പി വിജയകൃഷ്ണന്‍) എന്നിവ. ഫാന്റസിയുടെ ഒരു വല്ലാത്ത കഥാലോകം മനോജ് ജാതവേദര്‍ക്ക് സ്വന്തമായുണ്ട്... ആത്മഭാഷണങ്ങളുടെ പുതിയൊരു കണ്ണാടിക്കാഴ്ചയാണിത്...എന്നിങ്ങനെ മനോജ് ജാതവേദരുടെ കഥകളിലെ ബിംബങ്ങളും അവ ഒളിപ്പിച്ചുവെക്കുന്ന വായനകളുമാണ് വി. എച്ച്. നിഷാദ് വ്യക്തമാക്കുന്നത്. സുഭാഷ് ചന്ദ്രന്റെ കഥകളുടെ പ്രകൃതിതാളത്തിലേക്കാണ് ഡോ. എന്‍. പി. വിജയകൃഷ്ണന്‍ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. കവിതയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന കലാതന്ത്രമാണ് കഥയില്‍ സുഭാഷ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നതെന്ന് ലേഖകന്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം സൂചിപ്പിക്കുന്നു.
സര്‍ഗാത്മകതയെപ്പറ്റി ഏറെ ചിന്തിപ്പിക്കുകയാണ്‌യാണ് എം .ടിയുടെ കുറിപ്പ് (പഴയതാളുകള്‍,മലയാളം വാരിക):'താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ശാസ്ത്രീയമായ വികാസപരിണാമങ്ങള്‍ ഒരെഴുത്തുകാരന്റെ മുഖ്യമായ ആകുലതകളിലൊന്നാണ്. സാഹിത്യനിര്‍മ്മാണം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് കാട്ടുന്ന ഇന്ദ്രജാലമല്ലല്ലോ'. (എഴുത്തുകാരന്റെ ആകുലതകള്‍ എന്ന ലേഖനം).
നിബ്ബ്- കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015 ഒക്‌ടോബര്‍ 25.