Thursday, October 28, 2010

വെയില്‍ തിന്ന കവി

ഏറ്റവും വലിയ തിന്മ എന്താണ്‌? അത്‌ വ്യവസ്ഥാപിത ജീവിതസങ്കല്‌പത്തെ നിഷേധിക്കലാണ്‌. മലയാളകവിതയില്‍ എ. അയ്യപ്പന്‍ എന്ന കവി തീവ്രവും സൗമ്യവുമായ വാക്കുകളില്‍ അടയാളപ്പെടുത്തിയതും മറ്റൊന്നല്ല. അയ്യപ്പന്റെ കവിതകള്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നതും ജീവിതത്തെക്കുറിച്ചാണ്‌. ആറിത്തണുത്ത ജീവിതത്തിന്റെ ഓരത്തിരുന്ന്‌ കൊച്ചുകൊച്ചു ചോദ്യങ്ങള്‍ കുറിച്ചിട്ട അയ്യപ്പന്‍ ജീവിതത്തിനും മരണത്തിനും ഇടയിലെ അതിര്‍വരമ്പുകള്‍ മാറ്റിവരച്ചു.

ആചാരങ്ങളും സദാചാരങ്ങളും അയ്യപ്പന്റെ രചനകളില്‍ തലകീഴ്‌ മറിഞ്ഞു. ഈ കുഴമറിച്ചിലിന്റെ അദൃശ്യമായ ഒരു തുടല്‍ അയ്യപ്പന്റെ കവിതകളിലുണ്ട്‌. അത്‌ എഴുത്തുകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ തളച്ചിടുന്ന തുടല്‍ അല്ലായിരുന്നു. വികലമായ അനുഭവങ്ങളും അസംബന്ധത്തില്‍ ഇളകിയാടുന്ന ഭ്രമാത്മകമായ ധാരണകളും കവിതയിലേക്ക്‌ കൊണ്ടുവരികയായിരുന്നു അയ്യപ്പന്‍. അവയൊക്കെയും സംഭ്രമത്തിലും വിലാപത്തിലും ലയിക്കുകയും ചെയ്‌തു. ഒരിക്കലും ഉറച്ചുനില്‍ക്കാത്ത ഭ്രാന്തന്റെ കണ്ണുകള്‍പോലെ അയ്യപ്പന്റെ കവിതകളില്‍ വാക്കുകള്‍ എഴുന്നുനില്‍പ്പുണ്ട്‌. ഭ്രാന്ത്‌ അയ്യപ്പന്റെ കവിതകളില്‍ രോഗമല്ല; അത്‌ പകരമായി വരുന്ന ഒരു ദര്‍ശനമാണ്‌. ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ മനസ്സിന്റെ എല്ലാ തലങ്ങളുടെയും നഗ്നതയാണ്‌. ഭ്രാന്തിനെ വാഹനമാക്കിക്കൊണ്ട്‌ ഒരു സാംസ്‌കാരിക വിമര്‍ശനത്തിന്റെ സാധ്യത അയ്യപ്പന്‍ കവിതയില്‍ സൃഷ്‌ടിച്ചു:
`മൃത്യുഞ്‌ജയന്‍ഞരക്കത്തിലൂടെ
ചുവന്നു നനയുന്നുജീപ്പിന്റെ
ശബ്‌ദമോസൈറനോ,ഞാനിപ്പോള്‍
എവിടെപ്പോയൊളിക്കുംഏതു മരത്തിന്റെ മറവില്‍.' -(കള്ളനും പോലീസും)
സമൂഹത്തിലെ ഉത്‌കണ്‌ഠയും അനിശ്ചിതത്ത്വവും ഭ്രാന്തിനെക്കുറിച്ചുള്ള ആഖ്യാനഭാവന പ്രതിഫലിപ്പിക്കുന്നു. ഭ്രാന്തിന്റെ അനുഭവ സീമകളില്‍ നിന്നുകൊണ്ട്‌ ഈ കവി വാക്കുകള്‍ കുറിച്ചിട്ടു.മനുഷ്യചരിത്രം അയ്യപ്പന്‍ കണ്ടെടുക്കുന്നത്‌ ഒരാവര്‍ത്തനമായാണ്‌.

ധര്‍മ്മസങ്കടങ്ങളുടെയും നിരാസത്തിന്റെയും വഞ്ചനകളുടെയും ആവര്‍ത്തനം. കാപട്യപൂര്‍ണമായ ഒരു ലോകം. അതിന്റെ മോഹങ്ങളും സ്വപ്‌നങ്ങളും അനുഭവിച്ചു തീര്‍ക്കുന്ന ഒരു കാല്‍പനിക രീതിയും അയ്യപ്പന്റെ കാവ്യലോകത്തുണ്ട്‌. വ്യവസ്ഥാപിത സമൂഹത്തില്‍ അപ്രത്യക്ഷമായി വരുന്ന മൂല്യങ്ങളെ സ്വപ്‌നാത്മകമായി സാക്ഷാത്‌ക്കരിക്കുന്ന തന്ത്രമാണത്‌. സ്‌നേഹരാഹിത്യത്തിന്റെയും അനാഥത്വത്തിന്റെയും ഒരു ലോകത്തിരുന്ന്‌ തൊടുത്തുവിടുന്ന അമ്പുകളാണ്‌ അയ്യപ്പന്റെ വരികള്‍. `മാളമില്ലാത്ത പാമ്പ്‌' തുടങ്ങിയ കൃതികളില്‍ ഒരു ഇഴച്ചലിന്റെ വേവലാതി കവിമനസ്സ്‌ വഹിക്കുന്നു.ബുദ്ധനും ആട്ടിന്‍കുട്ടിയും എന്ന കാവ്യകൃതിയില്‍ കവിതയെ തൊട്ടടുത്തുവച്ചു കാണുകയും അതില്‍ പ്രവര്‍ത്തിക്കുന്ന-അടിയൊഴുക്കായ സൗന്ദര്യബോധവും ജീവിതദര്‍ശനവും അയ്യപ്പന്‍ ആറ്റിക്കുറുക്കിയെടുത്തു. കറുപ്പ്‌ എന്ന പുസ്‌തകത്തിലെ ഒരു കവിതയില്‍ അയ്യപ്പന്‍ എഴുതി:
`ഒന്നുമില്ലാത്തൊരുവന്‌
ആരെന്ന്‌ പേരിടുക?
ഇണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെത്തീ കാണുക.' -(ഈശാവാസ്യം)ഇങ്ങനെ മുറിവേറ്റ ശീര്‍ഷകങ്ങളുടെ കവിള്‍ത്തടങ്ങള്‍ വ്യക്തമാക്കുന്നു.വിശപ്പിന്റെ നീറുന്ന അവസ്ഥ അയ്യപ്പന്റെ രചനകളില്‍ പതിഞ്ഞുകിടപ്പുണ്ട്‌. ശരീരം നീറ്റുന്ന തീച്ചൂളയായി വിശപ്പ്‌ മാറിക്കൊണ്ടിരുന്നപ്പോള്‍ ഇഷ്‌ടമില്ലാതെ കഴിച്ച നാട്ടുചാരായവും മരുന്നും കവിയുടെ രക്തത്തില്‍ വിഷമായി പരിണമിച്ചിരിക്കണം. വാക്കുകളെ തരള നക്ഷത്രങ്ങളാക്കി മാറ്റാന്‍ അയ്യപ്പന്‍ ശ്രമിച്ചില്ല. ഭാവനയുടെ ലഹരിയില്‍ ജീവിക്കുമ്പോഴും പീഡിതന്റെ ഉള്‍ക്കാഴ്‌ചയും ഉപേക്ഷിക്കാനും തയാറായില്ല. പ്രവാസിയുടെ ഗീതം, ബലിക്കുറിപ്പുകള്‍, വെയില്‍തിന്നുന്ന പക്ഷി തുടങ്ങിയ കൃതികളില്‍ അനാഥത്വത്തിന്റെ നിസ്സാഹയതയും മുള്‍മുനകളും അടയാളപ്പെട്ടുകിടപ്പുണ്ട്‌.
`അമ്മയുടെ മുലക്കണ്ണുകളില്‍
നിന്ന്‌ജാഞസ്‌നാനത്തിന്റെ അരുവിപോലെ,
കാഴ്‌ചയുടെ അതിര്‍ത്തി കുറിക്കുന്നകുരുതിത്തിറപോലെ
ഭ്രാന്തസ്‌നേഹത്തിന്റെ സഹോദരാ,ആന്തളിരുകളുടെ
കൂട്ടില്‍നിന്ന്‌,ഞാനിതാ വെയിലിലേക്ക്‌ പറക്കുന്നു.' -(കറുപ്പിന്റെ ആമുഖക്കുറിപ്പ്‌)
അസ്‌തിത്വത്തിന്റെ അനിവാര്യമായ വേദനകള്‍ സഹിക്കാന്‍ തയാറെടുത്ത മനസ്സിന്റെ സാന്നിദ്ധ്യം ഈ എഴുത്തുകാരന്റെ തട്ടകത്തിലുണ്ട്‌. മരണവും വേര്‍പിരിയലും കവിതയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ കവിയാണ്‌ അയ്യപ്പന്‍.

മരണം അപകടരൂപത്തിലാണ്‌ അയ്യപ്പന്റെ കവിതകളില്‍ കടന്നുവരുന്നത്‌. വാഹനചക്രത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭയരഹിതനായി വീടുവിട്ടിറങ്ങിയ പാമ്പിന്റെ ദുര്‍ഘട സന്ധികള്‍ അയ്യപ്പന്‍ വാങ്‌മയചിത്രങ്ങളാക്കി. പ്രാവിന്റെ കുറുകലും ഇരുട്ടിന്റെ സങ്കീര്‍ണ്ണതയും ഇഴചേര്‍ത്തു ജീവിതം തഥാഗതന്റെ ആത്മസാക്ഷ്യപത്രമാക്കി.`കവിതയുടെ ഒലീവില്‍ നിന്നുംആ വിളക്കു കൊളുത്തുവാന്‍നാം കടക്കുന്നു.' -കാല്‍പനികതയും വിപ്ലവവീര്യത്തിന്റെ കാലവുംസ്ഥലരാശിയും ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ കാണിച്ച വ്യഗ്രത അക്ഷരങ്ങളിലുള്ള ആത്മവിശ്വാസം തന്നെയായിരുന്നു. സാമൂഹികബോധത്തിന്റെ വലുതും ചെറുതുമായ തെറ്റിദ്ധാരണ തിരുത്തിക്കുറിക്കുകയും ചെയ്‌തു. ഞാനെന്ന പൊരുളിനെ കീഴടക്കി, തന്നെത്തന്നെ അതിവര്‍ത്തിക്കുകയായിരുന്നു ഈ കവി. രാഗദ്വേഷങ്ങള്‍ ഇടതടവില്ലാതെ വന്നുനിറയുന്ന ശമിക്കാത്ത കാമനകള്‍ വാക്കിന്റെ അകംപൊരുളില്‍ തപസ്സനുഷ്‌ഠിക്കുന്ന കാഴ്‌ച അയ്യപ്പന്റെ കവിതകളിലുണ്ട്‌.

ജീവിതത്തെക്കുറിച്ച്‌ ഒരുപാട്‌ ദര്‍ശനങ്ങളുണ്ടാകുകയും അവയോട്‌ ഇണങ്ങിനില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്‌ത കവിമനസ്സായിരുന്നു അയ്യപ്പന്റേത്‌. എല്ലാ പ്രതിസന്ധികളും നിഷ്‌കളങ്കമായ എതിരേല്‍പ്പിലൂടെ അതിജീവിക്കുകയും ചെയ്‌തു. തുറന്ന മനസ്സോടെ സമൂഹത്തിന്റെ മുന്നില്‍ എപ്പോഴും അയ്യപ്പന്‍ നില്‌പുറപ്പിച്ചു.`കാല്‍നടക്കാരന്റെകഷ്‌ടപ്പാടുകള്‍ആരറിയുന്നു.' -(ട്രാഫിക്ക്‌)അയ്യപ്പന്‌ കവിത ഊര്‍ജ്ജമാണ്‌. ചേതസ്സില്‍ നിന്നും ഇഴപിരിഞ്ഞ്‌ അക്ഷരതേജസ്സികളായ വാക്കായും വാങ്‌മയമായും പരിണമിച്ച ജൈവോര്‍ജ്ജം. വാക്കിന്റെ അകത്തളത്തില്‍ ഈ ഊര്‍ജ്ജത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്‌. മനസ്സിന്റെയും മാംസത്തിന്റെ സംഘര്‍ഷം കുമാരനാശാനെപ്പോലെ അയ്യപ്പനും അനുഭവിക്കുന്നുണ്ട്‌:
`വേഗമെത്താന്‍ പോയവന്റെഈ
ശവത്തെയാരു മറവുചെയ്യും(നാടു നീങ്ങിയ രാജാവിന്റെഅസ്ഥിയും ചാരവുമായ്‌പ്രേമഭാജനങ്ങള്‍ പോകുമ്പോള്‍ഈ ഭ്രാന്തിപ്പെണ്ണെന്തിനുവാവിട്ടു കരയുന്നു)'.
സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുകയും ദിക്കുകളിലേക്ക്‌ ശാഖകള്‍ വിരിച്ചുനില്‍ക്കുകയും ചെയ്യുന്ന കാവ്യവൃക്ഷത്തിന്റെ വേദനയും തുടിപ്പുമാണ്‌ അയ്യപ്പന്‍ വരച്ചിട്ടത്‌. മറ്റൊരു കവിയുടെ നിഴലിലിരുന്നായിരുന്നില്ല അയ്യപ്പന്‍ വാക്കുകള്‍ ഉരുവിട്ടത്‌. ആധുനികതയുടെ പൊടിപ്പും തൊങ്ങലും അയ്യപ്പനെ ഏറ്റെടുക്കാന്‍ മടികാണിച്ചു. മാളമില്ലാത്ത ചോദ്യവും ഉത്തരം അയ്യപ്പന്റെ കവിതകള്‍ വായനക്കാരുടെ പങ്കുവച്ചു. തെരുവുഗീതത്തിന്റെ കാര്‍ക്കശ്യവും ധ്വനിയും മലയാളിയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഈ കവി. കാലത്തിന്റെ, ജീവിതത്തിന്റെ നാല്‍ക്കവലയിലിരുന്നും നിന്നും സ്വയം ഒരു ചൂണ്ടുപലകയായി അയ്യപ്പന്‍ എഴുതി. എഴുതിയതുപോലെ ജീവിച്ചു. മരിച്ചു. കവിതയെ എഴുത്തുകാരന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്തവിധം മജ്ജയും മാംസവും നല്‍കി വളര്‍ത്തി. തീപക്ഷിയുടെ കനലെരിവും ആര്‍ദ്രതയും അനുഭവപ്പെടുത്തി. മലയാളകവിതയുടെ മുഖക്കുറിപ്പുകള്‍ തിരുത്തിയെഴുതി. അയ്യപ്പന്റെ വാക്കുകളില്‍ കൊത്തിവച്ച സിഗ്‌നലുകളെ കാണാതെ മലയാളകവിതയുടെ ചരിത്രത്തിന്‌ മുന്നോട്ടു പോകാനാവില്ല:
`സിഗ്‌നല്‍ തെറ്റിയ വണ്ടി
എത്തുന്നതിനിയെപ്പോള്‍?
കത്തിയെരിഞ്ഞു കാണും
കണ്ടിരിക്കേണ്ട ചിത.' -(ചുവന്ന സിഗ്‌നല്‍)

Friday, October 08, 2010

ആത്മശാന്തിയുടെ അമൃതാക്ഷരം

കവിത അകവെളിച്ചത്തിന്റെ അടയാളമാണ്‌. ജീവധാരയായി പെയ്‌തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചം ചേര്‍ന്നുനില്‍ക്കുന്ന ഒരു കവി മലയാളത്തിലുണ്ട്‌ -ഒ.എന്‍.വി. കുറുപ്പ്‌. മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്‌. സ്‌നേഹദീപ്‌തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ്‌ ഒ.എന്‍.വി.യുടെ കവിതകള്‍. മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്‌ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ്‌ അക്ഷരക്കൂട്ടില്‍ ഈ കവി നെയ്‌തെടുക്കുന്നത്‌.

ഇത്തിരി ചുവപ്പും അതിലേറെ പച്ചപ്പും അതിലേറെ മോഹഭംഗവും. എല്ലാറ്റിനുമുപരി മാനവീയതയുടെ ഹംസധ്വനിയുമാണ്‌ ഒ.എന്‍.വി. മലയാളി മനസ്സിലേക്ക്‌ എഴുതിച്ചേര്‍ക്കുന്നത്‌. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും ഒ.എന്‍.വി.യുടെ കാവ്യപഥത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. മലയാള കവിതയില്‍ കാല്‍പ്പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുതിര്‍ത്ത ദശാസന്ധിയിലാണ്‌ ഒ.എന്‍.വി. ``നീലക്കണ്ണുകളുടെ'' ദ്യുതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്‌. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയുടെ സ്വപ്‌നവും ഒ.എന്‍.വി.യുടെ കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യ ദു;ഖങ്ങളുടെ പച്ചത്തുരുത്തില്‍ നിന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക-രാഷ്‌ട്രീയസംഭവങ്ങളും ഈ കവിയുടെ വരികളില്‍ കൂടുവച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളില്‍ ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരി കാത്തിരുന്ന കവി. തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തുപാടാനും മറന്നില്ല.

`കവിയും സുഹൃത്തും' - എന്ന രചനയില്‍ സര്‍ഗ്ഗാത്മകതയുടെ ഉണ്മ തിരയുന്നവരുടെ ചിത്രമുണ്ട്‌. ``ഇത്തിരിപ്പുവേ ചുവന്നപൂവേ''യില്‍ ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും എഴുതിച്ചേര്‍ക്കുകയാണ്‌ കവി. പ്രകൃതി ഒ.എന്‍.വി.യുടെ കവിതകളില്‍ പല വിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്‌. മനുഷ്യന്റെ ക്രൂരതയ്‌ക്കുമുന്നില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും `ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലുണ്ട്‌. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം നമ്മുടെ ഹൃദയത്തില്‍ വരച്ചിടുകയാണ്‌ ഒ.എന്‍.വി. അര്‍ത്ഥഗരിമായര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ്‌ ഈ കവിയുടെ രചനകളില്‍ സദാജാഗരൂകമായി അനുവാചകനെ വന്നുതൊട്ടുകൊണ്ടിരിക്കുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന നിരവധി ബൈബിള്‍ ബിംബങ്ങള്‍ രചനകളില്‍ ഉപയോഗപ്പെടുത്തുന്ന ഒ.എന്‍.വി.യെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല.

എഴുത്തിന്റെ വഴിയില്‍ ഈ കവിയുടെ പാഥേയം വിശ്വസംസ്‌കൃതിതന്നെ.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒരു തഥാഗത ജന്മം ഒ.എന്‍.വി.യുടെ കവിതാതട്ടകത്തിലുണ്ട്‌. ആത്മവേദനയില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുസുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ്‌ മനുഷ്യജീവിതമെന്ന കാവ്യ കാഴ്‌ച ``വാടകവീട്‌'' പോലുള്ള കൃതികള്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു. ഭൂമിയുടെ ഉപ്പും മൃഗയയും ഭൈരവന്റെ തുടിയും അപരാഹ്നവും ആഗ്രയും സ്വയംവരവും ഉജ്ജയിനിയും ,കറുത്തപക്ഷിയുടെ പാട്ടും സ്‌നേഹിച്ചുതീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത്‌ ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്‌. അതിന്റെ വൈതരണിയും വൈവിധ്യവുമാണ്‌ ഒ.എന്‍.വി.യുടെ കാവ്യലോകത്തു നിന്നു മലയാളി കേട്ടുകൊണ്ടിരിക്കുന്നത്‌.``എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-ന്നെങ്ങോ പതുങ്ങി-ക്കിടക്കും ഭുജംഗമേ''-എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു.

എങ്കിലും-``എന്റെ മകുടിയി-ലൂടെ മൃത്യുഞ്‌ജയ-മന്ത്രമായ്‌ത്തീരുന്നുഞാനുമെന്‍ ഗാനവും''-ആത്മവിശ്വാസത്തിന്റെ തുടിപ്പും പുലര്‍ത്തുന്നു. കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത്‌ വാക്കിന്റെ അഗ്നികടഞ്ഞെടുത്ത കാവ്യങ്ങളിലൂടെയാണ്‌. ഒ.എന്‍.വി.യുടെ കൃതികള്‍ വായനക്കാരുടെ ഉള്ളുപൊള്ളിക്കുന്നതും ഇളംതെന്നലിന്റെ തലോടല്‍പോലെ സ്‌പര്‍ശിക്കുന്നതും കവിതയുടെ ധ്വനിച്ചുനില്‍പ്പുകൊണ്ടാണ്‌.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ``പേരറിയാത്തൊരു പെണ്‍കിടാവിന്റെ നേരറിയുന്ന...'' ഒരു നിത്യകാമുകന്‍ ഒ.എന്‍.വി.യുടെ മനമെഴുത്തിലുണ്ട്‌. തപിച്ചും തളര്‍ന്നും നാട്ടുവഴിയിലും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായിച്ചെടുക്കുകയാണ്‌ അയാള്‍.``നിര്‍ത്താതെ നി്രദയുമില്ലാതെ, മാത്രകള്‍തെറ്റാതെ,യെത്രയോ കാലമായിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു.'' - ഈ പ്രകീര്‍ത്തനങ്ങള്‍ കവിതയുടെ വെണ്‍വെളിച്ചമാണ്‌.

പോക്കുവെയിലിന്റെ പൊന്നാട തെറുത്തേറ്റി പോകാനൊരുങ്ങുന്ന പകലിനെയും, കൊക്കും പിളര്‍ത്തി അടുക്കുന്ന കഴുകുകള്‍ ശുദ്ധവായു വില്‍ക്കുന്നതും കവി കണ്ടെടുക്കുന്നുണ്ട്‌. ജന്മഗേഹത്തിലേക്കുള്ള വഴിതേടുന്ന പ്രവാസിയുടെ മൗനദു:ഖവും അറിയുന്നു. വിശ്വദര്‍ശനത്തിലേക്ക്‌ ഉറ്റുനോക്കുന്ന കവിക്ക്‌ കാളിദാസനും യവനദേശവും ചിത്രകലയും സംഗീതവും ക്രിസ്‌തുവും കൃഷ്‌ണനും ബുദ്ധനും മുഹമ്മദും മാര്‍ക്‌സുമെല്ലാം ജീവിതത്തിന്റെ പാഥേയമാണ്‌. അമാവാസിക്ക്‌ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറുപോലെ ഏതു സങ്കടക്കടലില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്‌, കൈത്താങ്ങായി മാറുന്നത്‌ കവിത തന്നെയാണ്‌. മലയാളത്തിന്റെ സുകൃതവും അഗ്നിസ്‌പര്‍ശമാര്‍ന്ന കവനകലയുടെ സജീവസാന്നിദ്ധ്യവുമാണ്‌ ഈ കാവ്യപഥികന്‍. കവിതയുടെ പാലാഴി തീര്‍ത്ത്‌ വാക്കിന്റെ അമരമധുരം നേദിക്കുന്ന കവിതയുടെ ഉള്‍ക്കരുത്ത്‌.ഹൃദയം പാടുന്നു രാഗാര്‍ദ്രമായ്‌

മലയാളകവിതയില്‍ ഏറ്റവും മുഴക്കമുള്ള ശബ്‌ദമാണ്‌ ഒ.എന്‍.വി. 1949-ല്‍ തൃശ്ശൂരില്‍ നടന്ന പുരോഗമന സാഹിത്യ സമ്മേളനത്തില്‍ കവിതയ്‌ക്കുള്ള ചങ്ങമ്പുഴ പുരസ്‌കാരം വാങ്ങിക്കൊണ്ടായിരുന്നു ഒ.എന്‍.വി. കാവ്യസപര്യയുടെ മുഖ്യപഥത്തിലെത്തിയത്‌. അന്ന്‌ മലയാള കവിത ചങ്ങമ്പുഴയുടെ മാസ്‌മര സ്വാധീനത്തിലായിരുന്നു.എഴുതി മുന്നേറുന്നവര്‍ക്ക്‌ വഴിവിളക്കായി ചങ്ങമ്പുഴയുടെ നിതാന്ത സാന്നിദ്ധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഒ.എന്‍.വി.യും ചേര്‍ന്നുനിന്നത്‌ ചങ്ങമ്പുഴയുടെ തട്ടകത്തിലാണ്‌. എന്നാല്‍, ചങ്ങമ്പുഴയെ അതിശയിക്കുന്ന സംഗീതാത്മകത ഒ.എന്‍.വി.യെ വേറിട്ടുനിര്‍ത്തുകയായിരുന്നു. നാടകഗാനങ്ങളും വിപ്ലവകവിതകളും വായനാലോകത്ത്‌ ഒ.എന്‍.വി.ക്ക്‌ ഏറെ പ്രചാരം നേടിക്കൊടുത്തു.

ചങ്ങമ്പുഴക്കവിതയുടെ അതിഭാവുകത്വമോ, വാചാലതയോ, ആവര്‍ത്തനവിരസതയോ ഒ.എന്‍.വി.യുടെ രചനകളില്‍ തങ്ങിനിന്നിരുന്നില്ല. പ്രതിഭയുടെ കരുത്തും ഉര്‍വരതയും ഒ.എന്‍.വി.യുടെ വാക്കിലും താളത്തിലും അന്തര്‍ധാരയായി. മനുഷ്യവേദനയെ ഒപ്പിയെടുക്കുന്ന സംഗീതമായി ഒ.എന്‍.വി.ക്കവിത എളുപ്പം വഴിമാറി. ആര്‍ദ്രഹൃദയം ഈ കവിയുടെ വലിയ സിദ്ധിയാണ്‌. പ്രത്യയശാസ്‌ത്രത്തിന്റെ അനുഗാതാവായിട്ടും വാചാലതയും ബഹുരംഗസ്‌പര്‍ശിത്വവും ഒ.എന്‍.വി.യെ അലോസരപ്പെടുത്തിയില്ല.നിസ്വവര്‍ഗത്തോടുള്ള അഭിജാതമായ ആഭിമുഖ്യം ഒ.എന്‍.വി.യുടെ വാക്കിലും പൊരുളിലും തുടിച്ചുനിന്നു. സൗന്ദര്യപരമായ പരിണാമം കാവ്യലോകത്ത്‌ അനുഭവപ്പെടുത്തുന്നതില്‍ ഒ.എന്‍.വി.യോളം വൈദഗ്‌ധ്യം പ്രകടിപ്പിച്ച എഴുത്തുകാര്‍ മലയാളത്തില്‍ കുറവാണ്‌. വേദന കണ്ട്‌ ആത്മാവിലൂറിയ വേദാന്തവും നീര്‍ച്ചാലുകളുമാണ്‌ ഒ.എന്‍.വി.യുടെ കവിത. അത്‌ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. അനുഭവധാരകളുടെ ഇരമ്പം തീര്‍ക്കുന്ന ഒ.എന്‍.വി.യുടെ വരികള്‍ വായനയുടെ ഭൂമികയില്‍ `സന്ധ്യതന്‍ ചുംബനമുദ്രയായ്‌, നിര്‍വൃതി സ്‌പന്ദനമായ്‌'- വിടര്‍ന്നു നില്‍ക്കുന്നു.കാല്‍പ്പനിക കവിതയുടെ നിത്യഭാസുരമുഖമാണ്‌ ഒ.എന്‍.വി.യുടെരചനകളില്‍ തിളങ്ങിനില്‍ക്കുന്നത്‌. എല്ലാ പ്രതിബദ്ധതകള്‍ക്കും അതീതമായി കലാപരമായ ചാരുത നേദിക്കുന്ന അംശമായി കാല്‍പ്പനികത ഒ.എന്‍.വി.യുടെ കവിതകളിലുണ്ട്‌. അതുകൊണ്ടാണ്‌ കവി വിചാരരമണീയതയെ അതിക്രമിക്കുന്ന വികാരതരളത അനുഭവപ്പെടുന്നത്‌.

വാക്കിന്റെ ഇണക്കത്തില്‍ സൂക്ഷ്‌മമായ ജീവിതസത്യത്തിന്റെ ആവിഷ്‌കാരമാണ്‌ ഒ.എന്‍.വി. സാധിച്ചെടുക്കുന്നത്‌. കാലദേശഭേദമില്ലാതെ കവിതയെ സാമാന്യമായി സ്‌പര്‍ശിക്കുന്ന വസ്‌തുതയുമാണത്‌. `നരനായിങ്ങനെ' എന്ന കവിതയില്‍ മനുഷ്യ ദു:ഖങ്ങളെ പാടിയതിന്‌ ശാസ്‌ത്രസംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രഭാഷകന്റെ ചിത്രത്തിന്‌ താഴെ അച്ഛന്‍ അത്താഴമുണ്ണാനുഴക്കരിയുമായെത്തുന്നത്‌ കാത്തുകഴിയുന്ന പിഞ്ചുകിടാവിന്റെ ചിത്രം ഒ.എന്‍.വി. വരച്ചിട്ടുണ്ട്‌. ലോകം നരകവാരിധിയാക്കാന്‍ എത്ര എളുപ്പമാണെന്ന്‌ കവി സൂചിപ്പിക്കുകയാണിവിടെ. താന്‍ പോറ്റിവളര്‍ത്തിയ കിളി യജമാനന്റെ തീന്‍മേശയില്‍ വിഭവമായി തീരുന്നത്‌ കണ്ട്‌ നെഞ്ചകം പിളരുന്ന ചെറുമിയുടെ ചിത്രവുമുണ്ട്‌ കവിതയില്‍. ദു:ഖത്തിന്റെ വെയിലാറുന്ന കവി മനസ്സില്‍ പൂവിരിയുന്ന സന്ദര്‍ഭവും ഒ.എന്‍.വി.യുടെ കാവ്യപഥത്തിലുണ്ട്‌.തപ്‌തദു:ഖത്തിന്റെ തണലിലിരുന്ന്‌ ഭൂതഭാവികളെ ഇരുപുറത്തുംവച്ച്‌ നോക്കിക്കാണുന്ന കവിയെ `മധ്യാഹ്നഗീത'ത്തില്‍ കാണാം. നിഴലിനെ സംബോധനചെയ്‌ത്‌ സ്വയം വെളിപ്പെടുന്ന കവിമനസ്സ്‌ `ആവു നട്ടുച്ചയായ്‌' എന്ന്‌ ഉള്‍ക്കിടിലത്തോടെ നിഴലിനെ ആശ്വസിപ്പിക്കുന്നു. `കരയേണ്ട' എന്നും തന്റെ തപ്‌ത പാദങ്ങളില്‍ തന്നെ തലചായ്‌ച്ചുകൊള്‍ക എന്ന്‌ സാന്ത്വനിപ്പിക്കുന്നു. ഹരിതസ്‌മൃതികളും കൗതുകങ്ങളുടെ മുത്തുക്കുടകളും ശീതളസ്വപ്‌നങ്ങളും തൊട്ടുരുമ്മിനില്‍ക്കുന്ന ജീവിതത്തിന്റെ ഇടവേളകളില്‍ വിശ്രമിക്കുകയും ആറിത്തണുക്കാത്ത ദു:ഖങ്ങള്‍ നീട്ടിത്തരുന്ന ഗ്രീഷ്‌മപുഷ്‌പങ്ങളില്‍ മധുനുകര്‍ന്നും നിലക്കൊള്ളുന്നു.മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ ജ്വാലാ കലാപത്തെ വാക്കില്‍ നിറയ്‌ക്കുന്ന കവിയാണ്‌ ഒ.എന്‍.വി. `കോതമ്പുമണി'കളിലെ പേരറിയാത്ത പെണ്‍കിടാവിന്റെ നേരറിയുന്ന കവി ശാമ്യമായ അസ്വാസ്ഥ്യം അനുഭവപ്പെടുത്തുന്നു. `ഞങ്ങളിലെ സൂര്യന്‍ കെട്ടുപോയ്‌' എന്നിങ്ങനെ `സൂര്യഗീത'ത്തില്‍ ചാന്ദ്രശിലകളെപ്പോലും കണ്ണീരില്‍ നനയ്‌ക്കുന്നു.

തന്റെ പ്രിയപ്പെട്ട ഭൂമിക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന്‌ സന്ദേഹിച്ച്‌ `ഭൂമിക്കൊരു ചരമഗീതം' എഴുതിത്തീര്‍ക്കുകയും ചെയ്‌തു.സര്‍വനഷ്‌ടത്തിന്റെ കനത്തഭാരം നെഞ്ചുകൊണ്ടറിയുന്ന എഴുത്തുകാരനെ ഒ.എന്‍.വി.യുടെ അക്ഷരഖനിയില്‍ കണ്ടെത്താം. അപ്പോഴും കടല്‍ക്കാറ്റില്‍ നിലവിളിയും, മണ്ടചീയുന്ന തെങ്ങിന്‍ നിരയില്‍ ദൈന്യവും, ഞണ്ടുകളുടെ കാലില്‍ ചതിയന്ത്രവും, ചന്ദനമരത്തില്‍ വിഷപ്പത്തിയും, പൊന്തക്കുള്ളില്‍ പതിയിരിക്കുന്ന ഭയവും കണ്ടു നടുങ്ങാതിരിക്കാന്‍ ഈ കവിക്ക്‌ കഴിയുന്നില്ല.``തമസ്സില്‍ തുരുമ്പിച്ച കൂടാരമൊന്നില്‍തളച്ചിട്ട ദുഃഖങ്ങള്‍, ഞങ്ങള്‍'' എന്നിങ്ങനെ തിരിച്ചറിവിന്റെ തീക്ഷ്‌ണതയോടൊപ്പം മൃത്യുബോധത്തിന്റെ അകപ്പൊരുളും ഒ.എന്‍.വി. പകരുന്നു. ഇരുണ്ട സത്യങ്ങളും മര്‍തൃവീര്യവും ബൈബിളിന്റെ അകത്തളവും കവിതയുടെ നീരുറവയായി മാറ്റുന്നതില്‍ ഒ.എന്‍.വി. കാണിക്കുന്ന കലാത്മകത അന്യാദൃശ്യമാണ്‌.

ജീവിത വൈചിത്ര്യങ്ങളെ `പാഥേയ'മായി പൊതിഞ്ഞെടുത്ത്‌ യാനം നടത്തുന്ന ഒ.എന്‍.വിയുടെ മനസ്സ്‌ സംഗീതത്തിന്റെ വിശാലതയില്‍ ചേര്‍ന്നുനില്‍ക്കുന്നു. അത്‌ ഈടുവെപ്പായി, സര്‍ഗാത്മകതയുടെ അമൃതവര്‍ഷമായി മലയാളത്തിന്റെ കാവ്യരേഖയില്‍ വേരുകളാഴ്‌ത്തി, തലയുയര്‍ത്തി നില്‍ക്കുകയാണ്‌. അമരഗീതത്തിന്റെ ഹൃദയധ്വനിയായി.വാക്കിന്റെയും യാത്രയുടെയും അടയാളമാണ്‌ കവിത. കവിയുടെ വെളിപാടിന്റെ മുദ്രയും മണ്ണിന്റെ മണവും മനുഷ്യശക്തിയും ഇഴചേര്‍ന്നുനിലല്‍ക്കുന്ന ഭാഷയുടെ അമൃതകുംഭങ്ങളാണ്‌ ഈടുറ്റ കവിതകള്‍. സ്‌നേഹത്തിന്റെ നാനാര്‍ത്ഥവും സ്‌നേഹിച്ചുതീരാത്ത ഒരാത്മാവിന്റെ ആലാപവിലാപങ്ങളും മാനവികതയുടെ വ്യംഗ്യമാധുരിയൂറുന്ന സല്ലാപങ്ങളുമാണവ. മഹത്തായ കവിതകളുടെ അര്‍ത്ഥവും ഈണവും നിറഞ്ഞുനില്‍ക്കുന്ന മുഴക്കമുള്ള ഒരു ശബ്‌ദം മലയാളത്തിലുണ്ട്‌; ഒ.എന്‍.വി. ചങ്ങമ്പുഴക്കളരിയില്‍ പൂത്തും തളിര്‍ത്തും പന്തലിച്ച കാല്‍പ്പനികകവി.

മനുഷ്യവേദനയൊപ്പിയെടുക്കാന്‍ പോന്ന ആര്‍ദ്രമായ ഹൃദയം ഈ എഴുത്തുകാരന്റെ സവിശേഷതയാണ്‌. നടന്നുപോയ വഴികളത്രയും സംഗീതാത്മകരക്തം പൊടിഞ്ഞുനിന്ന വിപ്ലവകവിത. അര്‍ത്ഥാവബോധം വേണ്ടുവോളം നിറയുന്ന ഭൂമിഗീതങ്ങള്‍. പ്രതിഭയുടെ കരുത്തും ഉര്‍വരതയുമലങ്കരിക്കുന്ന കാവ്യതല്ലജങ്ങളുടെ ശില്‍പ്പപരമായ പൂര്‍ണ്ണതയാണ്‌ ഒ.എന്‍.വി.ക്ക്‌ കവിത.`ഏകാന്തതയുടെ അമാവാസിയില്‍ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണ്‌ കവിത' - എന്ന്‌ പേരിട്ടുവിളിച്ചുകൊണ്ട്‌ കവിതയെ ജീവിതത്തിലേക്ക്‌ ക്ഷണിച്ചിരുത്തിയ കവിഹൃദയം പാടുന്നു: `കരളിലിന്നുമിടയ്‌ക്ക പാടുന്നൂ-വീണക്കിടാവുംഒരു കടുംതുടി പുള്ളിക്കുടവും!- (സ്‌മൃതിതാളങ്ങള്‍). ***`എന്നെന്നും വിടര്‍കണ്ണാല്‍കാണട്ടേ നിന്നെ! സ്‌നേഹ-മെന്ന സത്യമേ! നിന്നെസ്‌നേഹിപ്പേന്‍, നീയെന്‍ പാതി'-(സ്‌നേഹത്തെക്കുറിച്ചൊരു ഗീതം).കാല്‍പ്പനികതയുടെ നിത്യഭാസുരതയില്‍ ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന ആത്മവേദന ഒ.എന്‍.വി.ക്കുണ്ട്‌. പരമദുഃഖത്തിന്റെ ചുട്ടുപൊള്ളിക്കുന്ന സാന്നിദ്ധ്യവും മറ്റൊരാളുടെ നിദ്രയ്‌ക്ക്‌ കാവലിരിക്കാനുള്ള സൗമ്യമനസ്‌കതയും. ദൈന്യതയില്‍ പൂക്കുന്ന വനജ്യോത്സന, ജീവിതത്തിന്റെ കയ്‌പുനീര്‌ വാറ്റി മധുരമാക്കുന്ന രാസവിദ്യയില്‍ കത്തിയെരിയുന്ന സൂര്യനും ഓര്‍മ്മയില്‍ പൊതിഞ്ഞ ശീതളഛായയുമുണ്ട്‌. കവിയുടെ കൊച്ചുകൊച്ചു മൊഴികളില്‍ ചിതറിക്കിടക്കുന്ന ജീവിതദര്‍ശനം മാനവികതയുടെ തലങ്ങളിലേക്ക്‌ വളര്‍ന്നുയര്‍ന്നുനില്‍ക്കുന്നു. അധികാരത്തിനും ധിക്കാരത്തിനുമെതിരെ നിലകൊള്ളുന്നു.

ഇതിഹാസങ്ങളുടെ ചാരുതയില്‍ തീര്‍ത്ത കൃതികളില്‍ വര്‍ത്തമാനകാലത്തിന്റെ നീറ്റല്‍ അനുഭവപ്പെടുന്നു. മരണവും വിരഹവും ഒ.എന്‍.വി.യുടെ കവിതകളില്‍ പലപ്പോഴും കൂടുവച്ചിട്ടുണ്ട്‌. യാത്രാമൊഴിയുടെ വര്‍ണ്ണപ്പകര്‍ച്ചയും കണ്ണീരുവാറ്റി ഉപ്പായി ഉരുവമെടുക്കുന്ന കവിതകള്‍ നേഞ്ചേറ്റിനില്‍ക്കുന്ന ഒ.എന്‍.വി.യുടെ മുപ്പതിലധികം കൃതികള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. `അഗ്നിശലഭങ്ങള്‍ക്ക്‌' കേരള സാഹിത്യ അക്കാദമി അവാര്‍ഡും `ഉപ്പി'ന്‌ വയലാര്‍ അവാര്‍ഡും സോവിയറ്റ്‌ലാന്റ്‌ നെഹ്‌റു അവാര്‍ഡും `കറുത്ത പക്ഷിയുടെ പാട്ടി'ന്‌ പന്തളം കേരളവര്‍മ്മ പുരസ്‌കാരവും `ഭൂമിക്ക്‌ ഒരു ചരമഗീത'ത്തിന്‌ വിശ്വദീപ്‌തി പുരസ്‌കാരവും `ശാര്‍ങ്‌ക പക്ഷികള്‍'ക്ക്‌ ഉള്ളൂര്‍ അവാര്‍ഡും ആശാന്‍ പ്രൈസും `മൃഗയ'ക്ക്‌ ഓടക്കുഴല്‍ അവാര്‍ഡും `അപരാഹ്ന'ത്തിന്‌ ആശാന്‍ പ്രൈസും ലഭിച്ചിട്ടുണ്ട്‌. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്‌ 1992-ല്‍ എം.കെ.കെ. നായര്‍ അവാര്‍ഡും 1995-ല്‍ ജോഷ്വാ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്‌. ചലച്ചിത്ര ഗാനരചനയ്‌ക്ക്‌ പന്ത്രണ്ട്‌ തവണ കേരളസംസ്ഥാന അവാര്‍ഡും 1989-ല്‍ ദേശീയ അവാര്‍ഡും 1998-ല്‍ പത്മശ്രീയും 2007-ല്‍ കേരള സര്‍വ്വകലാശാലയുടെ ഡോക്‌ടറേറ്റും 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ ഒ.എന്‍.വി.ക്ക്‌ 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി രാഷ്‌ട്രം ആദരിച്ചു. 1931-ല്‍ കൊല്ലം ജില്ലയില്‍ ചവറയിലാണ്‌ ഒ.എന്‍.വി. (ഒറ്റപ്ലാക്കല്‍ നീലകണ്‌ഠന്‍ വേലുക്കുറുപ്പ്‌) ജനിച്ചത്‌.

Friday, October 01, 2010

മലയാളത്തിന്റെ കാലവിജയം


ഭാഷയും കവിതയും മലയാളിക്ക്‌ അല്‍ഭുതവും അവിശ്വസനീയതയും ജനിപ്പിക്കുന്ന പ്രതിഭാസങ്ങളായിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഒ. എന്‍. വി. കുറുപ്പിന്‌ 2007-ലെ ജ്ഞാനപീഠം നല്‍കി രാഷ്‌ട്രം ആദരിച്ചത്‌. ജീവിതത്തിന്റെ ലാഭഛേദങ്ങള്‍ നിര്‍ണയിക്കാനാവാത്ത ഭാഷയുടെ `ഓട്ടെക്കൈ'യായി മലയാളകവിത പരിണമിച്ചുക്കൊണ്ടിരിക്കുന്നു. അഥവാ കവിതയെ അങ്ങനെയൊരു തലത്തിലേക്ക്‌ ഇറക്കിക്കെട്ടുമ്പോഴാണ്‌ ഒ. എന്‍. വി.ക്ക്‌ ഭാരതത്തിന്റെ സ്‌നേഹാദരം. കേരളീയജീവിതത്തിന്റെ നഷ്‌ട സൗഭാഗ്യങ്ങളെയും പ്രകൃതിയെയും കവിതയില്‍ പ്രതിഫലിപ്പിക്കുന്ന കവി പരമോന്നത ദേശീയ സാഹിത്യ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌ മലയാളഭാഷ ക്ലാസിക്കല്‍ പദവിക്കുവേണ്ടി പൊരുതിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌. മലയാളികളെ അവരെന്തെന്നു തിരിച്ചറിയാന്‍ എക്കാലവും സഹായിക്കുന്ന സ്വത്വബോധത്തിന്റെ പ്രതീകമെന്ന നിലയിലാണ്‌ മലയാളകവിത നിലകൊള്ളുന്നത്‌.
നമ്മുടെ നാടും അതിലെ സസ്യജാലങ്ങളും ജന്തുജാലങ്ങളും ഗോത്രസമ്പത്തും ഉത്സവങ്ങളും ആചാരങ്ങളും ദേശീയപോരാട്ടങ്ങളും ഐക്യമുന്നേറ്റങ്ങളും എന്തായിരുന്നു എന്നറിയാന്‍ മലയാളികള്‍ക്ക്‌ തിരിഞ്ഞുനോക്കാവുന്ന ഒരിടമാണ്‌ ഒ. എന്‍.വി.യുടെ കാവ്യലോകം.രുചിയുടെയും ഗന്ധത്തിന്റെയും സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും വൈവിധ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മരവിച്ചുപോയ പുതിയകാലത്തിന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ ഒ. എന്‍. വി.യുടെ കവിത വിഭാവന ചെയ്യുന്ന ആര്‍ദ്ര സങ്കീര്‍ത്തനങ്ങള്‍ ഒരല്‍ഭുതമാവും. ഊര്‍വരതയേക്കാള്‍ വരള്‍ച്ചയുടെ നോവും, ഒറ്റുപ്പെടിലിനേക്കാള്‍ സംഘബോധവുമാണ്‌ ഒ. എന്‍. വി.യുടെ കവിതയില്‍ പതിഞ്ഞുനില്‍ക്കുന്നത്‌. ദു:ഖത്തിന്റെ ഭാവഭേദങ്ങള്‍ നിവര്‍ത്തിയാടുന്ന മയൂരം പോലെ ഒ. എന്‍. വി. യുടെ കവിതയില്‍ ശ്യാമമൗനം ഉണര്‍ന്നിരിക്കുന്നു. മകരനിലാവിന്റെയും ധനുമാസ രാവിന്റെയും വ്യത്യസ്‌താനുഭൂതികള്‍ വരച്ചിടുന്നു. പ്രകൃതിക്കുനേരെ നടക്കുന്ന കൈയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഭൂമിക്കൊരു ചരമഗീതവും സൂര്യഗീതവും കറുത്തപക്ഷിയുടെ പാട്ടും വളപ്പൊട്ടുകളും കവിമനസ്സില്‍ തിരതല്ലിയാര്‍ക്കുന്നു. പ്രകൃതിയില്‍ മനുഷ്യഭാവവും മനുഷ്യനില്‍ പ്രകൃതിഭാവവും ആരോപിക്കുന്നത്‌ ഒ. എന്‍. വി. യുടെ രചനകളില്‍ കാണാം.
അസഹിഷ്‌ണുതയുടെയും വിഭാഗീയതയുടെയും അഴുക്കുവെള്ളം നമ്മുടെ ജീവിതത്തില്‍ കെട്ടിക്കിടക്കുന്നു. അതുകൊണ്ടാണ്‌ സാഹിത്യത്തില്‍ നിലവാരത്തകര്‍ച്ച സംഭവിച്ചുക്കൊണ്ടിരിക്കുന്നത്‌. ഇത്തരം വിഷയങ്ങള്‍പോലും ഒ. എന്‍. വി.യുടെ കവിതകളില്‍ അടയാളപ്പെടുന്നുണ്ട്‌. ഓര്‍മ്മ, വിവരണം, പ്രതികരണം, സാമൂഹിക ജീവിതചിത്രങ്ങള്‍ എന്നിവയെപ്പറ്റി തന്നോടുതന്നെയും കാലഘട്ടത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഒ. എന്‍. വി.യുടെ കാവ്യാഖ്യാനങ്ങള്‍. മലയാളത്തിന്റെ പച്ചത്തുരുത്തില്‍ പചിച്ചെടുത്ത കവിതയുടെ ഉപ്പുകൊണ്ട്‌ ഭാരതത്തിനും ലോകത്തിനു കൂടെ സംസ്‌കാരികദൗത്യം നിര്‍വ്വഹിക്കുകയാണ്‌ ഈ കവി. ലോകത്തിന്റെ വര്‍ത്തമാനഗതി സ്വാര്‍ത്ഥതയിലേക്ക്‌; അശാന്തിയിലേക്കാണ്‌. കലാപഭരിതമായ ഈ കാലത്തിനു ഒ. എന്‍. വി. പകരുന്നത്‌ ആത്മശാന്തിയുടെ അമൃതാക്ഷരങ്ങളാണ്‌. വീണ്ടും വീണ്ടും നമ്മിലേക്കും, സ്‌നേഹത്തിലേക്കും തിരിച്ചെത്താന്‍ ക്ഷണിക്കുകയാണ്‌. അനുഭവത്തിന്റെ നേര്‍ക്കാഴ്‌ചകളും ദേശത്തിന്റെ മുദ്രകളും നിറഞ്ഞ വരികളിലൂടെ. അതാകട്ടെ കാലം ചെല്ലുന്തോറും കനം വയ്‌ക്കുന്ന ഉള്‍നിറവാണ്‌. കാപട്യമില്ലാത്ത മൂല്യദര്‍ശനവും.``എന്നെയും പെറ്റുവളര്‍ത്തിയോരിക്കരി-മണ്ണില്‍ പൊടിച്ച പുല്ലിന്‍-മിഴിത്തുമ്പിലും എന്റെ കണ്ണീര്‍ക്കണമല്ലീ,യതിന്‍-തുടുപ്പെന്റെ, രക്താണുക്കളല്ലീ,യതിനെയും-മറവിയായി മായ്‌ക്കുവതെന്നേ...' ഇങ്ങനെ ചെടിയുടെയും തന്റെയും കണ്ണുനീര്‍ ഓന്നാണെന്ന തിരിച്ചറിവിന്റെ വെളിച്ചമാണ്‌ ഒ. എന്‍. വി. യുടെ പദസംഗീതം. മലയാളഭാഷയുടെ സുകൃതവും സാഗരഗീതവും ഇഴചേര്‍ന്ന സംസ്‌കാരത്തിന്റെ കണ്ണാടി. രാജ്യം കവിയെ ആദരിച്ചതിലൂടെ മലയാളഭാഷയും ഒരിക്കല്‍കൂടി പരമോന്നത ദേശീയ സാഹിത്യപുരസ്‌കാര പീഠത്തിലേറി.

ചിതയിലെ വെളിച്ചം

മലയാളഭാഷയില്‍ സര്‍ഗാത്മകമൗനം അപഗ്രഥിച്ചെടുത്ത എഴുത്തുകാരനെക്കുറിച്ച്‌ ഓര്‍മ്മയുണര്‍ത്തുന്നതാണ്‌ ഈ വാരം. പ്രത്യയശാസ്‌ത്രത്തിന്റെ അസഹ്യ നിലപാടുകളോടും ജീവിതസാഹചര്യത്തോടും നിരീക്ഷണത്തിന്റെ ഉഷ്‌ണമാപിനിയുമായി പോരടിച്ച പ്രൊഫസര്‍ എം. എന്‍. വിജയന്‍ ഓര്‍മ്മയായിട്ട്‌ മൂന്ന്‌ വര്‍ഷം തികയുന്നു ഒക്‌ടോബര്‍ മൂന്നിന്‌. സ്വാഭിപ്രായം മൂടിവയ്‌ക്കാതെ വാക്കുകളെ കൊടുങ്കാറ്റാക്കിമാറ്റിയ വിജയന്‍ മാഷുടെ ചെറുത്തുനില്‍പ്പുകള്‍ ലക്ഷ്യസ്ഥാനത്ത്‌ ചെന്നുതറച്ചുകൊണ്ടിരിക്കുന്നു. വാക്കുകള്‍ക്കിടയില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച മൗനങ്ങള്‍ക്ക്‌ കാവ്യാത്മതയുടെ തീക്ഷ്‌ണതയുണ്ടായിരുന്നു. മുഖ്യവ്യവസ്ഥയെ, പ്രത്യയശാസ്‌ത്രച്യുതിയെ ചോദ്യം ചെയ്‌ത്‌ നിര്‍മമതയോടെ നിലപാടെടുത്തു. പ്രതിലോമ ചിന്തകളെ പ്രകോപിപ്പിച്ചിരുത്തി.
വാക്കുകള്‍ ജീവിതത്തിന്റെ പര്യായമാക്കിയ എം. എന്‍. വിജയന്‍ സാമൂഹികമായ ഇടര്‍ച്ചകളുടെ ആഴം ചൂണ്ടിക്കാണിച്ചു. സാമൂഹികശാസ്‌ത്രത്തിന്റെയും മനോദര്‍ശനത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന സാംസ്‌കാരിക വിമര്‍ശനമായിരുന്നു വിജയന്‍ മാഷുടേത്‌. ആശയത്തിലും വിശദീകരണത്തിലും അദ്ദേഹത്തിനുമാത്രം സാധിക്കാവുന്ന കൈയൊതുക്കവും വേറിട്ടുനില്‍ക്കുന്നു. ശില്‍പവടിവോടെ അദ്ദേഹം പ്രഭാഷണങ്ങളും രചനകളും വാക്കുകളും പൂര്‍ണ്ണതയിലെത്തിച്ചു. കണിശമായ കാഴ്‌ചപ്പാടുകളോടെ ഇടതുപക്ഷത്തിന്റെ ആശയപരമായ പാപ്പരത്തങ്ങളും ജീര്‍ണതകളും വിജയന്‍ മാഷ്‌ ധ്വനിപ്പിച്ചു. അത്‌ ആകുലതകള്‍ നിറഞ്ഞ കാലത്ത്‌ ശക്തമായ മുന്നറിയിപ്പുകളായിരുന്നു. കുറുകിയൊഴുകിയ വിജയവാണികള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഊറ്റാണ്‌. ഏതു വരള്‍ച്ചയിലും എളുപ്പം വറ്റിപ്പോക്കാത്ത അനുഭവക്കിണറുകള്‍; ഓര്‍മ്മച്ചെപ്പുകളാണ്‌ വിജയന്‍ മാഷ്‌ അടയാളപ്പെടുത്തിയത്‌ -ചന്ദ്രിക (29/9/10)