Friday, February 25, 2011

കഥയിലെ ഗ്രാമവൃക്ഷം

കഥയിലെ ഗ്രാമവൃക്ഷംനാട്ടെഴുത്തിന്റെ പച്ചപ്പിലേക്ക്‌ മലയാളകഥ വീണ്ടും തിരിച്ചെത്തുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളിലൂടെ. എല്ലാം നഗരവല്‍ക്കരിക്കപ്പെടുന്ന കാലത്തില്‍ നാട്ടുപഴമയും പച്ചിലക്കാടുകളും ഇടവഴികളും കൗതുകങ്ങളും നമ്മുടെ ഓര്‍മ്മയിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന പത്തുകഥകളുടെ സമാഹാരമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌' എന്ന പുസ്‌തകം. `നെല്ലിക്കുന്നിന്റെ മുകളില്‍ വെയില്‍ തിളച്ചുകൊണ്ടിരിക്കുകയാണ്‌...' എന്നിങ്ങനെ അകംപുറം ചൂടിന്റെ തിളച്ചുമറിയലിലൂടെയാണ്‌ റഹ്‌മാന്റെ കഥകള്‍ വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിക്കുന്നത്‌. കഥയുടെ ഈ തിളച്ചുമറിയലില്‍ ഗ്രാമീണസത്യങ്ങളുടെ അടയാളമുണ്ട്‌. കുന്നായ്‌മകളും കുന്നിമണികളുമുണ്ട്‌. താളഭംഗം വന്ന ജീവിതമുണ്ട്‌. ചിതലരിച്ച പ്രണയങ്ങളും ചോരത്തിളപ്പിന്റെ ആവേശവും ഉല്‍ക്കണ്‌ഠയും ഇഴചേര്‍ന്നിട്ടുണ്ട്‌. പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും ഈ കഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്‌.

നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്‌. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്‌. സര്‍പ്പജന്മം, ഒടി, ചുണഡങ്ങ്‌,മാഗിയാന്റി,അഘോരം,ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌, കാലന്‍പക്ഷിയുടെ രാത്രി, ചെത്ത്‌, വവ്വാലുകള്‍, വിസ്‌മയച്ചിറകുകള്‍ എന്നീ കഥകള്‍ തലമുറകളായിപാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്‌. ഇത്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്‌. പ്രതികരണശേഷി ഉറഞ്ഞുപോകാത്ത എഴുത്തുകാരന്റെ ആകുലതകളും ഉത്‌ക്കണ്‌ഠകളും നിറയുന്ന പുസ്‌തകമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'. ്‌നഗരവല്‍ക്കരണവും വിപണിവല്‍ക്കരണവും സ്‌നേഹധമനികളുടെ മുറിവുകളും അനുഭവിച്ചു തീര്‍ക്കുന്ന ജനതയുടെ നടുവില്‍ പിടയുന്ന മനുഷ്യമനസ്സുകളാണ്‌ ഗ്രാമവഴികളില്‍ റഹ്‌മാന്‍ കണ്ടെടുക്കുന്നത്‌.

`ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത്‌ ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരനെ ഈ കഥാപുസ്‌തകത്തില്‍ കാണാം.ഭാഷാതലത്തിലും ആവിഷ്‌ക്കാരത്തിലും റഹ്‌മാന്‍ കിടങ്ങയം പരമ്പരാഗത ശൈലിയോട്‌ പൊരുതി മുന്നേറുന്നു. ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ്‌ കഥാകാരന്‍ സ്വീകരിച്ചത്‌. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. ഐതിഹ്യങ്ങളിലേക്ക്‌ വേരുകളാഴ്‌ത്തി ജലവും ലവണവും വലിച്ചെടുക്കുന്ന ആല്‍മരംപോലെ ഭാവാധുനികതയുടെ ഇലകള്‍ വിടര്‍ത്തി അനുഭവസഞ്ചയങ്ങളോടെ ഉയര്‍ന്നുനില്‍ക്കുന്നു. അവതാരികയില്‍ കെ.പി. രാമനുണ്ണി എഴുതി: `പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത്‌ പാരര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ്‌. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍്‌ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്‌.' നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌ക്കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്‌. ചന്ദ്രിക

ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌

റഹ്‌മാന്‍ കിടങ്ങയം, കൈരളി ബുക്‌സ്‌, കണ്ണൂര്‍,
rs- 75 രൂപ

Thursday, February 10, 2011

കവിതയുടെ ധമനികള്‍

വാചാലതയും ഭാഷയുടെ ആര്‍ഭാടതയും കവിതയായി കൊണ്ടാടുന്ന ഇക്കാലത്ത്‌ സൂക്ഷ്‌മധ്യാന രൂപങ്ങളും നവീന സൗന്ദര്യാവബോധങ്ങളും എന്ന നിലയില്‍ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ കവിതകള്‍ വേറിട്ടുനില്‍ക്കുന്നു. സമകാലിക കവിതയുടെ പൊതുവഴിയില്‍ കാണാത്ത കാഴ്‌ചകളാണ്‌ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ `ധമനികള്‍' എന്ന പുസ്‌തകത്തില്‍. ജീവിതവും കവിതയും കെട്ടുപിണയുന്ന രചനകളാണ്‌ ധമനികളിലുള്ളത്‌. ചെറുതും വലുതുമായ നിരവധി കാവ്യസന്ദര്‍ഭങ്ങളില്‍ നിരന്തരം ചെന്നു തൊടുന്ന ഈ കവിതകളില്‍ വലിയ തിരക്കുകളില്ല; മന്ദതാളത്തില്‍ ഉരുവം കൊള്ളുന്ന ഭാവരൂപങ്ങള്‍ മാത്രം. അതേസമയം താനും തന്റെ ചുറ്റുപാടുകളുമൊക്കെ പ്രമേയ സ്വീകരണങ്ങളില്‍ വിഷ്‌ണുമംഗലം ദിവാകരന്‍ ഇഴചേര്‍ക്കുന്നു. വ്യത്യസ്‌തമായൊരു അനുഭൂതിയിലൂടെ നമ്മുടെ സാമൂഹിക സ്വത്വത്തെ സ്‌പര്‍ശിക്കുന്നു.


പാരമ്പര്യത്തില്‍ വേരുകളാഴ്‌ത്തി പുതിയ കാലത്തിലേക്ക്‌ വളര്‍ന്നുപടരുന്ന ഈ കവിതകള്‍ സദാ ജാഗ്രത കൊള്ളുന്നു. പദബോധവും കാവ്യാത്മകതയും നിറഞ്ഞ ധമനികള്‍ സൂക്ഷ്‌മബിംബങ്ങള്‍ കൊണ്ട്‌ കാലഘട്ടത്തിന്റെ വിഹ്വലതകള്‍ ആവിഷ്‌ക്കരിക്കുന്നു. ഫോട്ടോ, ധമനികള്‍, മടക്കം, റെയ്‌ഞ്ച്‌, ഒന്നാം പാഠം, കനല്‍, നിമിഷം, മുറിവ്‌, ചന്തയില്‍, ഇരുട്ട്‌, ഭിക്ഷ, പാട്ട, ജലജന്മം, ജാഗ്രത തുടങ്ങി മിക്ക കവിതകളും സാധാരണക്കാരന്റെ ജീവിതത്തിന്റെ ചില ഏടുകളാണ്‌ അടയാളപ്പെടുത്തുന്നത്‌.
നാഗരികതയുടെ ആസുരമായ യന്ത്രഗതിയില്‍ എളുപ്പത്തില്‍ പിഴുതെറിയപ്പെടുന്ന ഗ്രാമ സൗഭാഗ്യങ്ങളുടെ പിടച്ചില്‍ ധമനികളിലെ കവിതകള്‍ അനുഭവിപ്പിക്കുന്നു.

വൈയക്തികവും സാമൂഹികവും രാഷ്‌ട്രീയവും പാരിസ്ഥിതികവുമായ അനുഭവമണ്‌ഡലങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമാണ്‌ ദിവാകരന്റെ ഈ കവിതകള്‍. `വെയില്‍ കത്തിയുരുകുന്ന, മനം കണക്കെ, ഉലകെല്ലാം ഉമിത്തീപോല്‍, പുകയുന്നല്ലോ' (അവസ്ഥ-എന്ന കവിത) എന്നിങ്ങനെ എഴുതിച്ചേര്‍ക്കാന്‍ കാണിച്ച ധീരതയാണ്‌ `ധമനിക'ളെ വര്‍ത്തമാനകാല കവിതകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌.

ധമനികള്‍
ദിവാകരന്‍ വിഷ്‌ണുമംഗലം
നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം
വില- 40 രൂപ