Thursday, August 27, 2009

ഇങ്ങനെയും ചില കവിത


ഓരോ കഥപറയുമ്പോഴും അവള്‍ പേരയ്‌ക്ക തിന്നുന്നതും ആ പരല്‍ക്കണ്ണുകള്‍ ചലിക്കുന്നതും അവന്‍ കണ്ടിരുന്നു. ഹോ! എന്തു ഭംഗിയാണതിന്‌.ഒരാള്‍ ഇത്ര ഭംഗിയായി തിന്നുന്നതുപോലും അവന്‍ ആദ്യമായി കാണുകയാണ്‌. അവന്റെ പപ്പപോലും ഭക്ഷണം കഴിക്കുന്നത്‌ വലിയ ശബ്‌ദത്തിലാണ്‌.കഥകള്‍ ഉണ്ടാക്കുമ്പോള്‍ ഒരിക്കല്‍, ഒരിടത്ത്‌, പണ്ടൊരിക്കല്‍ തുടങ്ങിയ വാക്കുകള്‍ ലാസര്‍ ബോധപൂര്‍വ്വം ഒഴിവാക്കുമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കഥ ഉണ്ടാക്കിയതാണെന്നു അവള്‍ക്കു തോന്നിയാലോ എന്നായിരുന്നു ലാസറിന്റെ പേടി- വി. എച്ച്‌. നിഷാദിന്റെ പേരയ്‌ക്ക എന്ന നോവലിലെ ലാസറിന്റെ സംശയം. ഇങ്ങനെയൊരു സംശയം മലയാളത്തിലെ പുതുകവികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ കാവ്യമാലിന്യങ്ങള്‍ കുറയുമായിരുന്നു.
കെ. ജി. ശങ്കരപ്പിള്ളയുടെ ഓണസമ്മാനമിങ്ങനെ: മഴ നനയാതിരിക്കാന്‍/ ഞാനെപ്പോഴും ശ്രദ്ധിക്കും/വെയിലേറ്റ്‌ കറുക്കാതിരിക്കാനും/ പഴിയോ വിമര്‍ശനമോ പറഞ്ഞ്‌/ പ്രമുഖരെ ദുര്‍മുഖരാക്കാതിരിക്കാന്‍/ ഞാനെപ്പോഴും മനസ്സ്‌/ തിരിതാഴ്‌ത്തിവെക്കും-(എന്താ ഡോക്‌ടര്‍ എനിക്കിങ്ങനെ-മലയാളമനോരമ വാര്‍ഷികം). വര്‍ത്തമാനകാല മനുഷ്യന്റെ അകംപൊരുളാണ്‌ കെ. ജി. എസ്‌. കുറിച്ചിട്ടത്‌. എഴുത്തുകാര്‍ക്കും മുഖംനോക്കാനുള്ള നല്ലൊരു കണ്ണാടി.
കുഞ്ഞപ്പ പട്ടാന്നൂര്‍ പനി എഴുതി: വളരുകയാണ്‌/ വിളിപ്പേരില്ലാത്ത/ വൈറസ്സിന്റെ പേരക്കുട്ടിയായ്‌/ വിനാശത്തിന്റെ/ പടവേറിയെത്തുമ്പോള്‍- (കലാകൗമുദി,ഓഗസ്‌റ്റ്‌്‌30). ഇനി പനി നോവലും കഥയും സിനിമയും കഥകളിയും കൂടി വന്നാല്‍ പന്നിപ്പനിപോലും ഭയന്ന്‌ കേരളം വിടും. വായനക്കാര്‍ മാത്രമല്ല, ആരോഗ്യവകുപ്പും രക്ഷപ്പെടും.
കാനായി കുഞ്ഞിരാമന്‍ കവിത (കലാകൗമുദി) എന്ന പേരിലെഴുതിയ അക്ഷരക്കളിയില്‍ നിന്നും: കളിചിത്രമായി/ ചിത്രം മിത്രമായി/ മിത്രം ആത്മമിത്രം/ ഇതാ എന്റെ/ ആത്മസൃഷ്‌ടി, കലാസൃഷ്‌ടി-(കലിഭാഷ). ശില്‍പകലയില്‍ ഔന്നത്യമാര്‍ജ്ജിക്കുന്ന കലാകാരന്‍ കവിതയെഴുതി ഉയരംകുറയ്‌ക്കുന്നത്‌ കാണുമ്പോള്‍ വായനക്കാരോടൊപ്പം ന്യൂസ്‌പ്രിന്റുകളും മനംപൊട്ടിച്ചിരിക്കുന്നു. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും മികച്ച കവിതകളെഴുതി എന്നതൊഴിച്ചാല്‍ വലിയ പാതകം മലയാളഭാഷയോട്‌ ചെയ്‌തിട്ടില്ല. പക്ഷേ, അവരുടെ പേര്‌ സൂചിപ്പിച്ച്‌ അന്‍ലര്‍ അലി തയ്യാറാക്കിയ ഹരജി കാണുക: കാതിലിരുന്നാ കൊച്ചേട്ടാ/ കണ്ണുകലങ്ങിക്കഴുവേറികള്‍/ ഒരു വണ്ടിക്കവികള്‍..(രാമകൃഷ്‌ണയ്യപ്പപ്പണിക്കം ഒരു ചാവുപാട്ട്‌, മനോരമ വാര്‍ഷികം). അന്‍വര്‍ അലി എഴുതി: ശ്ശെടാ.. ഇവിടെ മുഴുവന്‍/ വെള്ളമാണല്ലോ/ ചേട്ടാ, എന്റെ വീടൊന്ന്‌ കാണിച്ച്‌/ തരാവോ... ചേട്ടാ/ ഇവിടെയായിരുന്നല്ലോ-( ഒരിച്ചരെ സ്വാതന്ത്ര്യം, മലയാളം ഓഗസ്‌റ്റ്‌ 28).
പി. രാമന്‍ ഇപ്പോള്‍ തിരിച്ചുപോക്കിന്റെ ബദ്ധപ്പാടിലാണ്‌ (മാതൃഭൂമി ആഴ്‌ചപ്പതിപ്പും ഭാഷാപോഷിണിയും പത്രാധിപ സാര്‍വ്വഭൗമരും കോപിക്കാതിരിക്കട്ടെ!). തെറിക്കെട്ടിടത്തില്‍ പി. രാമന്‍ എഴുതി: വര്‍ഷങ്ങള്‍ക്കു ശേഷം എന്റെയൊരു കത്ത്‌/ ഇന്നു നിനക്കു കിട്ടും/ വിളവെടുത്തു വിട്ട പടലോരം വാടുകയാവും/ എന്റെ കൈപ്പടയുടെ രൂപത്തില്‍-(മനോരമ വാര്‍ഷികം). എഴുത്തുകാരന്റെ കൈപ്പട മാത്രമല്ല, മലയാളഭാഷയും വാടാതിരക്കില്ല.
കവിത എന്ന പേരില്‍ അക്ഷരക്കൂട്ടങ്ങള്‍ക്കൊണ്ട്‌ ഇങ്ങനെയും കളിക്കാം. വികടകാവ്യരൂപങ്ങളുടെ പകര്‍ച്ചപ്പനിതന്നെയാണ്‌ കഴിഞ്ഞ ആഴ്‌ചയിലെ ആനുകാലികങ്ങളില്‍. ചില ഉദാഹരണങ്ങള്‍-ജനശക്തിയില്‍ (ഓഗസ്‌റ്റ്‌22) പ്രവീണ്‍ പുതുശ്ശേരി: ജീവിതം സമരമായ/ നാള്‍ മുതല്‍/ പതാക തേടിയാണ്‌/ നടത്തം-(പതാക). ദേശമംഗലം രാമകൃഷ്‌ണന്‍ ചിറകിലേക്കു നടക്കണം എന്ന രചനയില്‍ പറയുന്നതിങ്ങനെ: അവരുടെ കൂടെ ഞാന്‍ നടക്കും/ അവരെന്നെ കൊണ്ടുപോവാതെങ്ങാവോ/ കൊടും മഞ്ഞുകട്ടയായ്‌ പൊട്ടിച്ചിതറുന്നുവോ/ എന്‍ മിത്രരോദനം-(മലയാളം, ഓഗസ്‌റ്റ്‌്‌28). ലത്തീഫ്‌ പറമ്പില്‍ പഴയവീടിനെക്കുറിച്ച്‌ എഴുതി: ഉപ്പയുടെ ഓര്‍മ്മകളില്‍/ അടയിരുന്ന്‌/ ഉമ്മ നാളുകളെണ്ണി./ ഉപ്പപോയ വഴിയേ/ ഇപ്പോള്‍ ഉമ്മയും/യാത്രയായി-( വാരാദ്യമാധ്യമം,ഓഗസ്‌റ്റ്‌23). ഉപ്പ നിര്‍മ്മിച്ച വീട്‌ ഗള്‍ഫുകാരന്‍ ജ്യേഷ്‌ഠന്‍ പൊളിച്ചുപണിയുന്ന ചിത്രമാണ്‌ ലത്തീഫ്‌ വരച്ചത്‌.
ആദിശങ്കരന്‍ എഴുതിയ പ്രബന്ധത്തില്‍ നിന്നും: അപ്പോള്‍ ദൈവം അവര്‍ക്കു വേണ്ടി ടി. വി കണ്ടുപിടിച്ചു.-(ദൈവം ആനിമേഷന്‍ പഠിച്ചകാലത്ത്‌). ശ്രീകുമാര്‍ കരിയാട്‌: പാഠങ്ങളൊക്കെ മറന്നേക്കൂ/ പാടക്കതിരും കളഞ്ഞേക്കൂ/ കോരിച്ചൊരിയും മഴവന്നു കൂടുവാന്‍/ കാമിച്ചനൃത്തം തടര്‍ന്നോളൂ-(പച്ചക്കുതിര, ഓഗസ്റ്റ്‌). വിജിലേഷ്‌ ചെറുവണ്ണൂര്‍: പുഴ മുറിഞ്ഞ/ ആഴത്തില്‍ നാമിന്ന്‌/ തിരിച്ചെത്താത്തതിരയില്‍/കണ്ണുംനട്ട്‌-(യുവധാര, ഓഗസ്റ്റ്‌). ഗിരിജ പി. പാതേക്കര: ഞാനിപ്പോള്‍ പിറന്നതേയുള്ളൂ/ പറഞ്ഞു തുടങ്ങുന്നതേയുള്ളൂ/ നടന്നു പഠിക്കുന്നതേയുള്ളൂ/ ഇനി! ഊഴം എന്റെതാണ്‌-( ഭാഷാപോഷിണി). ഈ വക രചനകള്‍ വഹിച്ച്‌ മലയാളകവിതയുടെ നടുവൊടിഞ്ഞുകൊണ്ടിരിക്കുന്നു. പൊള്ളയായ രചനകള്‍ തൂത്തുവാരാന്‍ എഴുത്തിന്റെ ഒരു കൊടുങ്കാറ്റാണ്‌ വായനക്കാര്‍ കാത്തിരിക്കുന്നത്‌.
വാക്കളിയുടെ (പ്രയോഗം കുഞ്ഞുണ്ണി മാഷ്‌) വേട്ടയാടലില്‍ നിന്നും വായനക്കാരുടെ രക്ഷക്ക്‌ സുഗതകുമാരിയുടെ ഒരു കാവ്യസ്‌പര്‍ശം: കണ്‍നിറയുകയാലോ പെട്ടെന്നു പൊന്നോണത്തിന്‍/ മഞ്ഞവെയില്‍ മുഷിയുന്നു മങ്ങുന്നു പിന്‍വാങ്ങുന്നു- (ഇന്ന്‌ മാസിക, ഓഗസ്റ്റ്‌). കാവ്യരൂപത്തിലുള്ള ചവറുകള്‍ നിറഞ്ഞ്‌ ഓണനിറവുപോലും വറ്റിപ്പോകുന്ന കാലത്തിന്റെ ചിത്രം.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ നിന്നും ഒരു കാവ്യരൂപം: പറയൂ/ ഏതാണു വിശുദ്ധ ജീവിതം/ ഒരേ നേര്‍രേഖയില്‍ ജീവിച്ചു/ പൊഴിഞ്ഞ ഇലകളോ/പലതായി പടര്‍ന്ന്‌/ ഇരുട്ടിലേക്കാഴ്‌ന്ന വേരുകളോ- (അനൂപ്‌ ചന്ദ്രന്‍- മരിച്ചവരുടെ പരേഡ്‌.ഓഗസ്‌റ്റ്‌17).
ബൂലോകകവിതാ ബ്ലോഗില്‍ പി. എ. അനീഷ്‌: സ്വന്തമല്ലൊരു വീടു/മെന്നറിഞ്ഞാല്‍പ്പിന്നെ/യെന്തിനു വിഷമിക്കണം-(പ്രായമാകുന്നവരുടെശ്രദ്ധയ്‌ക്ക്‌).
ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും: എതിര്‍പ്പിന്റെ ഇരമ്പം മാത്രം/ ചോരയില്‍ നങ്കൂരമിട്ട്‌/ നമ്മുടേതായിട്ടു ശേഷിക്കും/ എന്തിനുനേരെയും/ തിളച്ചു തൂകാവുന്ന ഒന്നായി- (ഡി. യേശുദാസ്‌-രണ്ടുകവിതകള്‍,ബാക്കി). ആശയം വിസ്‌മരിച്ച്‌ അക്ഷരഭ്രമത്തില്‍ കൂപ്പുകുത്തുകയാണ്‌ മിക്ക ബ്ലോഗെഴുത്തുകാരും. വാക്കിന്റെ ഉചിതമായ പ്രയോഗം കവിതയില്‍ പ്രധാനമാണ്‌. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും ഇക്കാര്യം തിരിച്ചറിയുന്നില്ല.
സൂചന: കവിത എനിക്ക്‌ ഉപ്പാണ്‌. സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും. അശ്രുനീര്‍ വാറ്റിയ പരല്‍രൂപത്തില്‍ ഉണ്ടായിത്തീരുന്ന ഉപ്പ്‌- ഒ. എന്‍. വി. കുറുപ്പ്‌ (അക്‌ബര്‍കക്കട്ടിലിന്റെ സര്‍ഗസമീക്ഷ എന്ന പുസ്‌തകം)

Saturday, August 22, 2009

ക്രൂരമീ കാവ്യകിറ്റ്‌

വിളിച്ചു വരുത്തി. വയറുനിറയെ ഭക്ഷണം നല്‍കി. യാത്രയയ്‌ക്കുമ്പോള്‍ പിന്നില്‍ നിന്ന്‌ നടുപ്പുറത്തൊരു ചവിട്ട്‌. ഏതാണ്ടിതുപോലെയാണ്‌ ഈ വര്‍ഷത്തെ ആദ്യ ഓണക്കിറ്റ്‌. മലയാളകവിതയുടെ പൂക്കാലം വിരിയിക്കുന്ന ആറ്റൂര്‍ രവിവര്‍മ്മ, റഫീഖ്‌ അഹ്‌മദ്‌, യൂസഫലി മുതല്‍ റോഷ്‌നി സ്വപ്‌നവരെയുള്ള കാവ്യപഥികരെ യഥാസ്ഥാനത്തിരുത്തിയ കാവ്യകിറ്റിലാണ്‌ (മാധ്യമം വാര്‍ഷികപ്പതിപ്പ്‌) കവികളുടെ നടുപ്പുറത്ത്‌ ചവിട്ടുന്നത്‌. പതിപ്പിലെ മുഖലേഖനം കവിതയുടെ കഷ്‌ടകാലമാണ്‌. എഴുതിയത്‌ സാക്ഷാല്‍ ടി. പത്മനാഭനും! ആറ്റൂരും, ഒ. എന്‍. വി.യും ഒക്കെ അണിനിരക്കുന്ന കാവ്യപൂക്കളത്തില്‍ കുസൃതിയോടെ കാറിത്തുപ്പി മലയാളകവിതയെ നോക്കി ആരോ ഊറിച്ചിരിക്കുന്നു. അത്‌ പത്മനാഭനോ അല്ലെങ്കില്‍ പത്രാധിപരോ?
ഓണപ്പതിപ്പില്‍ മുങ്ങിമരിക്കുന്ന കുറെ കവികളെ തൊട്ടുകൊണ്ടാണ്‌ ഓഗസ്റ്റ്‌ 17-ന്റെ പുലരിപിറന്നത്‌. ആറ്റൂര്‍, കെ. ജി. ശങ്കരപ്പിള്ള, യൂസഫലി, പി. കെ. ഗോപി, വി. എം. ഗിരിജ, പൂനൂര്‍ കെ. കരുണാകരന്‍, പന്തളം സുധാകരന്‍, അന്‍വര്‍ അലി, പി. രാമന്‍ (മനോരമ വാര്‍ഷികം) തുടങ്ങിയവര്‍ ഓണക്കിറ്റിന്റെ ആദ്യവിതരണത്തില്‍ മുന്‍നിരയില്‍ ഇടംപിടിച്ചു. ഊതിവീര്‍പ്പിച്ച ബലൂണുകളെപ്പോലെ മലയാള അക്ഷരങ്ങള്‍ തലങ്ങും വിലങ്ങും കൂട്ടിയൊപ്പിച്ചെടുക്കുന്നതിലായിരുന്നു എഴുത്തുകാര്‍ ജാഗ്രത പുലര്‍ത്തിയത്‌. മലയാളകവിതയുടെ വര്‍ത്തമാനമുഖം പ്രതിഫലിപ്പിക്കുന്നതും മറ്റൊന്നല്ല.
ആറ്റൂര്‍ എക്കരെ എന്ന കവിതയില്‍ എഴുതി: ഒറ്റക്കിരിക്കെയുണ്ടാവുന്നു വിഭ്രമം/ എങ്ങു, ഞാനിന്നു ദൂരെയോ ചാരെയോ!- (മാധ്യമം വാര്‍ഷികപ്പതിപ്പ്‌). ഒറ്റയ്‌ക്കിരിപ്പിന്റെ വേവലാതി എഴുതി നിറയലാണ്‌ ആറ്റൂരിന്റെ പുതിയ കാഴ്‌ച. കവിതയുടെ നീരൊഴുക്കുണ്ട്‌. എങ്കിലും കവിയുടെ വാക്കുകള്‍ക്ക്‌ മങ്ങലേറ്റിരിക്കുന്നു. ഈ രചന വായിച്ച്‌ ദിക്ക്‌ തിരിയാതെ ഉഴലുകയാണ്‌ വായനക്കാരും.
മണ്ണും മനുഷ്യനും തമ്മിലുള്ള ആര്‍ദ്രസ്‌പര്‍ശാനുഭവത്തിലേക്ക്‌ അക്ഷരജാലകം തുറക്കുകയാണ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍. കാട്ടുപ്പുല്ലുകള്‍ എന്ന രചനയില്‍: കാലില്‍ കെട്ടിപ്പിടിക്കുന്നു/ പിന്നെയും കാട്ടുപ്പുല്ലുകള്‍/ സോദരാ മണ്ണില്‍ നിന്നു ഞാന്‍/ നിന്നെ വിട്ടെങ്ങുപോകുവാന്‍-(ഭാഷാപോഷിണി,ഓഗസ്റ്റ്‌). പി. പി. രാമചന്ദ്രന്‍: തുപ്പുന്ന പാവക്കവിളത്തടിക്കുവാന്‍/മറ്റൊന്നു വെച്ചതാം കാലം!- രണ്ടുശില്‌പങ്ങള്‍ (ഭാഷാപോഷിണി). പറയിപെറ്റ പന്തിരുകുലവും കുറ്റിപ്പുറംപാലവും വള്ളുവനാടന്‍ കവിമനസ്സും രാമചന്ദ്രന്‌ അപരിചിതമല്ല. എന്നിട്ടും രണ്ടുശില്‌പങ്ങള്‍ ശൂന്യമായി. രാമചന്ദ്രന്‌ തന്നെ ആലോചിക്കാവുന്നതേയുള്ളൂ.
നടന്നും കിടന്നും ഓടിയും കവിത കുറിക്കാം. എന്നാല്‍ പറന്ന്‌ കവിത എഴുതുന്ന ഒരു കവി മലയാളത്തിലുണ്ട്‌- ഡി. വിനയചന്ദ്രന്‍. ഭൂതക്കണ്ണാടിയില്‍: ഹൃദയം അതിന്റെ തുരുമ്പിച്ച/ ആലയില്‍ നിന്ന്‌ എന്നിട്ടും ഭാവിയിലേക്ക്‌/ ചാര റൊബോട്ടുകള്‍ അയക്കുന്നു-(ഹൃദയങ്ങളും,മാതൃഭൂമി-ഓഗസ്റ്റ്‌25). വായനക്കാരുടെ ഹൃദയം നിലയ്‌ക്കുന്ന കാര്യം വിനയചന്ദ്രന്‍ പരിഗണിച്ചാല്‍ മലയാളഭാഷ ഇനിയും ജീവിക്കും.
മലയാളകവിതയില്‍ വാക്കും അര്‍ത്ഥവും തിരിച്ചറിയുന്ന അപൂര്‍വ്വം കവികളിലൊരാളാണ്‌ മണമ്പൂര്‍ രാജന്‍ബാബു. അദ്ദേഹത്തിന്റെ കവിതയെ നെഞ്ചേറ്റി ലാളിക്കുന്നവരെ നിരാശപ്പെടുത്തുകയാണ്‌ പുതിയ രചന: കാണാതെ, ചിരിക്കാതെ/മൊഴിയാതെ, എഴുതാതെ/ ചോദിക്കാതെ, കൊടുക്കാതെ/ പ്രണയപ്പണ്ടമായവനേ-( അഗാധം, പ്രണയഭരിതം-മാധ്യമം വാര്‍ഷികം). നിസ്സംഗതയുടെ പരപ്പാണ്‌ മണമ്പൂര്‍ കുറിച്ചിടുന്നത്‌. അത്‌വാക്കുകളുടെ പകിടകളിയായിമാറുന്നത്‌ കവിപോലും തിരിച്ചറിഞ്ഞില്ല.
കൈതപ്രം മാധ്യമ(ഓഗസ്റ്റ്‌ 17)ത്തില്‍ എഴുതി: ഇന്റര്‍ വെല്ലിനു/ മുമ്പേയറിയാം/ സ്രഷ്‌ടാവിന്റെ/ കണ്ണിലെ ക്ലാപ്‌ബോര്‍ഡില്‍/ നോക്കിയാല്‍ മതി/ പോക്കറ്റിലും- (ഐരാവതം). സംഗീതതാളത്തിലൂടെയുള്ള യാത്ര കൈതപ്രം ഹൃദ്യവും മനോഹരവുമായി എഴുതിയിരിക്കുന്നു. കവിതയുടെ തളിര്‍പ്പും ആഴക്കാഴ്‌ചയും കൈതപ്രം അനുഭവപ്പെടുത്തുന്നു.
എഴുത്തിന്റെ ബാലപാഠം ഇനിയും തെളിഞ്ഞുകിട്ടാത്തവരുടെ പടപ്പുറപ്പാടായിരുന്നു ഓണക്കിറ്റികള്‍ക്കപ്പുറത്ത്‌. റിസോര്‍ട്ടിലെ പെണ്‍കുട്ടി (മലയാളം, ഓഗസ്റ്റ്‌ 21) എന്ന രചനയില്‍ ബി. എസ്‌. രാജീവ്‌ എഴുതി: ഒരു പുസ്‌തകത്തില്‍ നിന്നും/ മറ്റൊന്നിലേക്ക്‌/ ഇഴഞ്ഞുപോകുന്ന/ പുഴുവായും/ സങ്കല്‌പിക്കാം. പെണ്‍കുട്ടി നഗ്നയായി റിസോര്‍ട്ട്‌ മുറിയില്‍. മഴപെയ്യുമ്പോള്‍ വി. ബി. ഉണ്ണികൃഷ്‌ണന്‍ കാണുന്നത്‌: ഇന്ന്‌ മറന്ന താളത്തില്‍ മഴപെയ്യുമ്പോള്‍/ ഞാനെന്റെ സ്‌ഫടികജാലകം തുറന്നുവയ്‌ക്കുന്നു/ ഒരു തുള്ളി/ എന്റെ കണ്ണില്‍ വീണു തിളക്കുന്നു-( മലയാളംവാരിക).
പവിത്രന്‍ തീക്കുനി പാനൂരില്‍ നിന്നൊരാത്മാവില്‍ (കലാകൗമുദി, ഓഗസ്റ്റ്‌ 16): ഒറ്റവെട്ടിന്‌ തീരണം/ നിരപരാധിയായിരിക്കണം/ ആളുമാറിപ്പോയിരിക്കണം/ അപ്പുറമിപ്പുറം തുല്യമായിരിക്കണം. പവിത്രമായ മനസ്സില്‍ ഇനിയും കവിത വറ്റിയിട്ടില്ലെന്നതിന്‌ മികച്ച ഉദാഹരണമാണിത്‌.
നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ നയം വ്യക്തമാക്കുന്നതിങ്ങനെ: മുദ്രയായ്‌ നിന്‍പടം/ നെഞ്ചില്‍പ്പതിച്ചു വയ്‌ക്കേണം/ അത്രയേ വേണ്ടൂ! മറവിതന്നാഴത്തില്‍-(കലാകൗമുദി). സുബൈദ വീട്‌ (ചന്ദ്രിക വാരാന്തപ്പതിപ്പ്‌,ഓഗസ്റ്റ്‌16) എന്ന രചനയില്‍ കുറിച്ചിടുന്നു: കാലവര്‍ഷത്തിന്റെ/താണ്‌ഡവമേറ്റ്‌/ മുറിവായില്‍ നിന്ന്‌ ചോരപോലെ/ പുഴയുടെ നിറംചുവന്നിരിക്കുന്നു. ചോരപ്പുഴ നീന്താനുള്ള പുറപ്പാട്‌. കവിത നേരമ്പോക്കായി കാണുന്നവരാണ്‌ നീലമ്പേരൂരും സുബൈദയും.
മാധ്യമത്തില്‍ ഷിബു ഷണ്‍മുഖം എഴുതി: അച്ഛന്‍ മരിച്ചു കിടന്നപ്പോഴാണ്‌ ആ മറുക്‌/ ഇതുവരെയും കണ്ണില്‍ പെട്ടില്ലല്ലോ എന്നു കണ്ടത്‌/ ചേട്ടന്‌ ആറുവിരലുണ്ടെന്നറിഞ്ഞത്‌/ കരണത്തടിവീഴുമ്പോഴാണ്‌/ മണല്‍ത്തരികള്‍ തമ്മില്‍ ഒരു ബന്ധവുമില്ല/ വെറുതെ കൂടിക്കിടന്ന്‌ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നേയുള്ളൂ.- (മുഖച്ഛായ). റഫീഖ്‌ അഹ്‌മദ്‌ മാതൃഭൂമിയില്‍: ഒരു സഹതാപ വോട്ടെങ്കിലും വീണ്‌/ സഫലമായെങ്കിലും, വീണ്‌/ സഫലമായെങ്കിലെന്നോര്‍ത്തതാണു ഞാന്‍/വെറുസാധുവായ്‌ തീരാമതെങ്കിലും-(അസാധു,ഓഗസ്റ്റ്‌ 16).റഫീഖ്‌ അഹ്‌മദ്‌്‌ പകരത്തില്‍ പറയുന്നു: ഏറെനാള്‍ പൊറുത്തൊരു വീടിന്‌ മുറിക്കെന്തു/ പകരം നിനക്കുമീയെനിക്കും പുല്‍ത്തുമ്പിനും!-(മാധ്യമം വാര്‍ഷികം). പുതുകവിതയുടെ പൂക്കാലം വിതാനിക്കുന്ന രചനകളാണിത്‌.
രോഷ്‌നി സ്വപ്‌നയുടെ രണ്ടു കവിതകള്‍: പഴകിയ/ ഒരു ഇരുമ്പു താക്കോലുണ്ട്‌/ എന്നിലേക്ക്‌/ എത്ര ഉരുകിയിറങ്ങിയാലും/ എന്നെ തുറക്കാന്‍ കഴിയാത്തത്‌- (തുരുമ്പ്‌, മാധ്യമം). നിശ്ചലം നഗരം മരണസുഗന്ധം/ പ്രണയമൊഴിഞ്ഞ പ്രാവുകള്‍/ ഇരുട്ടുമൂടുന്ന പകല്‍/ രാത്രിമണക്കുന്ന സന്ധ്യ/ നിഴല്‍വേര്‍പെട്ട ഞാന്‍/നടന്നുതീരാത്ത തേക്കിന്‍കാട്‌- (തേക്കിന്‍കാട്‌ മൈതാനത്ത്‌, മാധ്യമംആഴ്‌ചപ്പതിപ്പ്‌). കുട എന്ന രചനയില്‍ അസ്‌മോ പുത്തന്‍ചിറ: ഒരിക്കലും/അവധിയെടുക്കാത്ത/മഴയും വെയിലും/ കൊള്ളാത്ത/ അവധൂതനായ്‌/ സഹനത്തിലേക്ക്‌-( കലാകൗമുദി, ഓഗസ്റ്റ്‌ 23). അമൃതയുടെ നിന്നെ തിരിച്ചറിയാതെ പറയുന്നു: നിന്നെ ഞാന്‍ തിരിച്ചറിഞ്ഞില്ല/ എന്റെ പിഴ.. എന്റെ പിഴ/ എന്റെ വലിയ പിഴ -(കലാകൗമുദി). വാക്കുകള്‍ കളിപ്പാട്ടമായി കാണുകയാണ്‌ റോഷ്‌നിയും അമൃതയും അസ്‌മോയും.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ നിന്ന്‌: രാത്രിയില്‍/ നെഞ്ചില്‍ മുഖമമര്‍ത്തി നീ/ പതുക്കെ ചോദിക്കുന്നു/ പുഴയെന്നാല്‍/ ഒഴുകുന്ന ജലം മാത്രം- പുഴ കാണല്‍, അബ്‌ദുസ്സലാം). മുയ്യം രാജന്‍: മരിച്ചവരെക്കുറിച്ചായിരുന്നു/ ഇന്നലത്തെ ചര്‍ച്ച മുഴുവനും/ സ്‌മരണകളില്‍ ചിലര്‍/ പുലികളായി.../ മറ്റുചിലര്‍ എലികളും..(വെറും പൂച്ചക്കാര്യങ്ങള്‍).
ബൂലോക കവിതാബ്ലോഗില്‍ എം. ആര്‍. വിഷ്‌ണുപ്രസാദ്‌: വലതുകൈപ്പത്തി/ വയറിനോട്‌ ചേര്‍ത്തുവെച്ച്‌/ അവള്‍ നക്ഷത്രമെണ്ണുന്നു/ഓരോ വിരല്‍ത്തുമ്പിലും/ നിലയുറപ്പിക്കുന്നതുപോലെ- (ചന്ദ്രബിംബം). ബ്ലോഗെഴുത്തിലെ ഏകാധിപത്യത്തൊപ്പിയൂരിവെച്ച്‌ മുയ്യം രാജനും വിഷ്‌ണു പ്രസാദും യാഥാര്‍ത്ഥ്യത്തിലേക്ക്‌ കണ്ണയച്ചാല്‍ ഭാഷയ്‌ക്കും ബ്ലോഗിനും ആശ്വാസം കിട്ടും.
മഴക്കൂണുകളായി മുളച്ച്‌ പട്ടുപോകുന്ന വാക്‌ധോരണികളുടെ അപശബ്‌ദത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന കവിതയുടെ മുഴക്കമാണ്‌ യൂസഫലി കേച്ചേരിയുടെ ഒന്നുകൂടി: അന്നോളം കാണാത്ത താരകങ്ങള്‍ കോര്‍ത്തു/ മന്നുമാകാശവും തമ്മിലൊന്നാകവേ/ കേട്ടു ഞാന്‍ നിന്നന്തരാത്മ വിപഞ്ചിക/ മീട്ടും സ്വയംദൂരതികൂജനം-( മാധ്യമം വാര്‍ഷികം). കാല്‍പനികഛവികലര്‍ന്നതാണെങ്കിലും സര്‍ഗാത്മകതയുടെ ദീപ്‌ത ചിത്രമാണിത്‌.
സൂചന: നമ്മുടെ ഇന്നത്തെ മലയാളകവികള്‍ക്ക്‌ ഇത്‌ സാധിക്കുമോ? വൃത്തനിബദ്ധമായ നാലുവരികളെങ്കിലും എഴുതാന്‍ അവര്‍ക്ക്‌ കഴിയുമോ? കഴിഞ്ഞെങ്കിലെന്ന്‌ ഞാന്‍ ആശിക്കുന്നു. നമ്മുടെ കവിതക്ക്‌ നഷ്‌ടപ്പെട്ട സുവര്‍ണ്ണകാല ശോഭ തിരിച്ചുകിട്ടട്ടേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു- ടി. പത്മനാഭന്‍ (കവിതയുടെ കഷ്‌ടകാലം-മാധ്യമം വാര്‍ഷികപ്പതിപ്പ്‌)-നിബ്ബ്‌

Friday, August 14, 2009

സാക്ഷരകാല വികൃതി

ആമത്തോടിനുള്ളില്‍ ഗ്ലാവുകൂസ്‌ ഒളിച്ചിരിപ്പുണ്ടെന്ന്‌ കരുതി വനദേവതമാര്‍ ആമയെ പിടിച്ച്‌ ഒരു പൊതിക്കെട്ടിനുള്ളിലാക്കി ക്രോണോസിനു സമര്‍പ്പിച്ചു. ക്രോണോസ്‌ പൊതിയഴിച്ചു നോക്കുമ്പോള്‍ ഗ്ലാവുകൂസിനെ പിടിക്കുമെന്നാണ്‌ വനദേവതമാര്‍ കരുതിയത്‌. വനദേവതമാരില്‍ നിന്നും പൊതി വാങ്ങി അഴിച്ചുനോക്കിയ ക്രോണോസ്‌ ആദ്യം കണ്ടത്‌ വൃത്തികെട്ട ആമത്തോടാണ്‌. അദ്ദേഹത്തിന്‌ അറപ്പും വെറുപ്പും തോന്നി. ആകാശത്തില്‍ നിന്ന്‌ ക്രോണോസ്‌ അത്‌ താഴേക്ക്‌ വലിച്ചെറിഞ്ഞു- ഇത്‌ ഗ്രീക്ക്‌ പുരാണം. ക്രോണോസ്‌ ഭൂമിയിലേക്ക്‌ വലിച്ചെറിഞ്ഞ വൃത്തികെട്ട ആമത്തോടു പോലെയാണ്‌ മലയാളത്തിലെ പല പുതുകവിതകളും. വായനയില്‍ അറുപ്പുണ്ടാക്കുന്നവ.
ഏകാന്തതയുടെ തന്റേടമാണ്‌ എഴുത്ത്‌. സ്വത്വാവബോധത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍. കവിതയുടെ വഴിയും വ്യത്യസ്‌തമല്ല. കവിതയുടെ പൊതുസ്ഥലത്തേക്ക്‌ പ്രവേശനമില്ലാത്ത മണ്‌ഡരിബാധിച്ച വാങ്‌മയങ്ങളാണ്‌ കഴിഞ്ഞ ആഴ്‌ച മലയാളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞത്‌. വാക്കുകളെ കഴുത്തുഞെരിച്ചു ശ്വാസംമുട്ടിച്ചവരില്‍ ഡി. വിനയചന്ദ്രന്‍, കണിമോള്‍, സലാം കെ. പി., രാജലക്ഷ്‌മി, തനൂജ അകത്തൂട്ട്‌, ടി. വി. സുരേഷ്‌ എന്നിവര്‍ മുന്‍നിരയിലുണ്ട്‌. ഭാഷയുടെ പിടഞ്ഞു മരണമായിരുന്നു ബ്ലോഗുകളിലും.
മുറിവേറ്റ കാലുകളുമായി മുടന്തറിയാതെ രാജാവിനെ ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുത്തുന്ന കുതിരയെക്കുറിച്ച്‌ എ. അയ്യപ്പന്‍ മാതൃഭൂമിയില്‍ (ഓഗസ്റ്റ്‌്‌9) എഴുതി: വാളില്ലാതെ/ എന്നോടൊപ്പം പൊരുതിയവന്‍/കുതിര/ എന്റെ പരിചയായിരുന്നു. കവിയുടെ പരിച വാക്കുകളും. എഴുത്തിന്റെ അകംകാഴ്‌ചയാണ്‌ അയ്യപ്പന്‍ വരച്ചത്‌.രാഘവന്‍ അത്തോളി പറയുന്നതിങ്ങനെ: സ്റ്റാലിനിസത്തിന്റെ/ ചലിത ചിത്രങ്ങളില്‍ ചിലര്‍/ കോടിയെന്നും കൊടിയെന്നും/ നവസാമ്രാജ്യം ചുട്ടുതിന്നു- (ചിരി, ആഴ്‌ചവട്ടം ഓഗസ്റ്റ്‌ 2). സന്തോഷ്‌ ബാബുവിന്റെ നടപ്പുകാലത്തില്‍ പഴയൊരു നായ എന്ന രചനയില്‍ നിന്നും: ചുണ്ടിനു താഴെ / എന്റെ തീറ്റപ്പാത്രം/ നിറഞ്ഞിരിപ്പല്ലേ- എന്നുമാത്രമല്ല: ഉള്ളിലോരോ കുരയും/ കുത്തിയുണരുമ്പോള്‍/അത്രയും തിടുക്കത്തില്‍ ഞാന്‍/ മൗനിയാകുന്നു മനുഷ്യനെപ്പോലെ (മാധ്യമം).
ജനശക്തിയില്‍ (ആഗസ്‌ത്‌്‌ 1) ബിജോയ്‌ ചന്ദ്രന്‍: ഇപ്പോഴുമറിയില്ല നിനക്ക്‌/ ഇര തേടേണ്ട വിധം/ വാതിലില്ലാത്ത മാളമാ-/ണതിനാല്‍ / ആര്‍ക്കും കേറിയിറങ്ങാമെപ്പോഴും-(മാളം എന്ന കവിത). പുറത്തേക്ക്‌ തൂങ്ങിക്കിടക്കുന്ന വാല്‌, അകത്ത്‌ ഉണ്ടെന്നതിന്‌ അടയാളമാകുന്നു. എങ്കിലും കുരുക്കില്‍ അകപ്പെടുന്നു. ഈ കവിതകളുടെ നിലാവെളിച്ചത്തില്‍ വായനക്കാരുടെ മനസ്സ്‌ അല്‌പനിമിഷമെങ്കിലും തെളിയാതിരിക്കില്ല.കവചത്തില്‍ (ജനശക്തി ഓഗസ്റ്റ്‌1) സലാം കെ. പി. എഴുതി: ഇടയ്‌ക്ക്‌ മാളങ്ങളില്‍ നിന്നും/അശരീരി കണക്കെ/ ഞാന്‍ പൂര്‍വ്വികരുടെ ശബ്‌ദം കേട്ടു.- ഇഷ്‌ടദാനം കിട്ടിയ ഭൂമിയില്‍ എല്ലാ ജന്തുക്കളും വിഹരിക്കുന്നു. എന്നാല്‍ ഒരാള്‍ മാത്രം മൃഗീയമുഖവുമായി നടക്കുന്നു. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ ഉന്നയിക്കുന്നതും മറ്റൊന്നല്ല. സലാമിന്റെ എഴുത്തില്‍ ചോദ്യമുണ്ട്‌. കവിതയില്ല. ജനശക്തിയില്‍ സലാമിന്റെ കവിത വ്യാഖ്യാനിച്ച പി. സുരേന്ദ്രന്‍ കോപിക്കാതിരിക്കട്ടെ!
ഡി. വിനയചന്ദ്രന്‍ പറയുന്നു: അവിടം വിട്ടു/ കവിതയെഴുതാന്‍ ഞങ്ങള്‍/ കന്യാകുമാരിയിലോ ബദരിയിലോ പോകും-(വഞ്ചിനാട്‌, കലാകൗമുദി ഓഗസ്റ്റ്‌9). കൊടുങ്ങല്ലൂര്‍ ഐതിഹ്യവും ചരിതവും കവി വര്‍ണ്ണിക്കുന്നു. വിനയചന്ദ്രന്‍ കവിതയെഴുതാന്‍ ബദരിയില്‍ പോയാല്‍ വഞ്ചിനാട്‌ പോലുള്ള പ്രബന്ധത്തില്‍ നിന്നും ഒരാഴ്‌ചയെങ്കിലും വായനക്കാര്‍ രക്ഷപ്പെടും. കണ്ടത്‌ എന്ന കവിതയില്‍ വിജയലക്ഷ്‌മി എഴുതി: ചെമ്പകത്തൈലം തേച്ചു/ വാസനിച്ചിട്ടും മായാ-/തിങ്ങു തീപ്പൊള്ളല്‍പോലെ/നീറ്റലാം ചോരക്കറ-(മലയാളം വാരിക, ഓഗസ്റ്റ്‌7). മുല്ലനേഴിയുടെ കാവ്യചിത്രം: എഴുന്നേല്‍ക്കാന്‍ പണി/ എങ്കിലുമെന്‍ നാട്‌/ എതിരേല്‍ക്കാനെഴുന്നേല്‌പൂ/സുഹൃത്തേ-(കുളമ്പടിനാദം, മലയാളംവാരിക). വിജയലക്ഷ്‌മിയും മുല്ലനേഴിയും കുറിച്ചിട്ട കാവ്യചിത്രം വായനക്കാര്‍ക്ക്‌ എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ല. എഴുത്തിന്റെ ദീപ്‌തിയുണ്ട്‌.
കണിമോള്‍ മാധ്യമ(ഓഗസ്റ്റ്‌)ത്തില്‍ എഴുതി: സാരമില്ല/ എന്തുകൊണ്ടെന്നാല്‍/നീ/ ഇന്നേക്കും/ എന്നേക്കും/ എന്നോട്‌/ബന്ധിക്കപ്പെട്ടവനായിരിക്കുന്നു-(ക്രൂശിതന്‍). പായസം എന്ന രചന നോക്കുക: ആറിത്തുടങ്ങിയിട്ടേയുള്ളൂ/ നീര്‍വച്ച, പോളച്ച കൈകളാല്‍ നേദിച്ചതെങ്കിലും/ സ്വാദുപോരാതെ പിഴിഞ്ഞൊരീ പായസം-( തനൂജ അകത്തൂട്ട്‌, മലയാളം). ടി. വി. സുരേഷ്‌: സ്വജാതി ശുദ്ധജാതകം/ സല്‍ഗുണ സമ്പന്നന്‍, തറവാടി/ പത്തില്‍ പത്ത്‌ പൊരുത്തം/പത്തുലക്ഷം, മാരുതികാറും ഉറപ്പിച്ചു-( ആഴ്‌ചവട്ടം, ഓഗസ്റ്റ്‌ 2). കലാകൗമുദിയില്‍ (ഓഗസ്റ്റ്‌9) രാജലക്ഷ്‌മി: അന്തസാര ശൂന്യമായ/ ഈ അനിവാര്യതയുടെ അവസ്‌ഥയില്‍/ അസ്ഥിപഞ്‌ജരത്തിലേക്ക്‌/മടങ്ങിപ്പോവുകയാണ്‌/ ചിന്തകളും വിവേകവും വികാരവുമെല്ലാം-(തിരിച്ചൊഴുക്ക്‌). ഇവയൊക്കെ കവിതയാണെന്ന്‌ രചയിതാക്കള്‍പോലും അവകാശപ്പെടാനിടയില്ല.
രമേശന്‍ വില്ല്യാപ്പള്ളി ഓര്‍മ്മ (സ്റ്റാര്‍ന്യൂസ്‌വീക്ക്‌) എന്ന രചനയില്‍ പറയുന്നു: ആല്‍ബം മറിക്കുമ്പോള്‍/അമ്മയുടെ നിസ്സംഗമായ മുഖം. ഒരു ആല്‍ബത്തിന്റെ തുറന്നടയ്‌ക്കലില്‍ നിന്നും ജീവിതത്തിന്റെ സമഗ്രത വായിച്ചെടുക്കാനുള്ള ശ്രമമാണ്‌ രമേശന്‍ നടത്തിയത്‌. ആല്‍ബം അടയ്‌ക്കുമ്പോള്‍ എവിടെനിന്നോ ഒരു തേങ്ങല്‍. അത്‌ വായനക്കാരുടെ നെഞ്ചില്‍ നിന്നാകാനിടയില്ല.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ സുനില്‍കുമാര്‍ എം. എസ്‌: ഊതിയൂതി/ അടുപ്പിനെ തോല്‍പിച്ച്‌/രാത്രി വിശപ്പിന്‌/ മരുന്ന്‌ കുറുക്കുന്നയമ്മ- (വയലുംവീടും). ശ്രീജിത്ത്‌ അരിയല്ലൂര്‍ ചിറാപ്പുഞ്ചിയില്‍ എഴുതി: എപ്പോഴും/ മഴപെയ്യുന്ന ഇടത്തെ/ ചിറാപ്പുഞ്ചി/എന്നു വിളിക്കും./എപ്പോഴും/ വെയില്‍ പെയ്യുന്ന ഇടത്തെ/മനസ്സെന്നും. ചിന്തയിലെ സംക്രമണം ബ്ലോഗില്‍ നിന്നും: മേഘങ്ങളുടെ പ്രാര്‍ത്ഥനയുടെ/യാത്രകള്‍ക്കും കുറുകെ/ഗ്രഹങ്ങളുടെ കൈവിരലുകള്‍/ പെണ്‍കുഞ്ഞങ്ങളെ/ നടക്കാന്‍ പഠിപ്പിക്കുന്നുണ്ട്‌.-(മകള്‍- നസീര്‍ കടിക്കാട്‌). തര്‍ജ്ജനിയില്‍ കെ. എം. ഷെരീഫ്‌: കണ്ട കളി പറയാന്‍/ഒരു ജന്മം മുഴുവനോ?/ ഏതു വാക്കും പഴയ/ ചാക്കാകുമെന്ന്‌-/ഞങ്ങള്‍ക്ക്‌ പണ്ടേയറിയാം-(പോ, മോനേ ദറീദാ). ബൂലോക കവിതാബ്ലോഗില്‍ കലാം ഒരു ജനതയുടെ തലവിധിയെഴുതുന്നു: മാനത്തേക്ക്‌ നോക്കാതെ സ്വീകരിക്കുക/ പൊട്ടി ചിതറുന്ന അഗ്നിപ്പൂക്കള്‍. ബ്ലാഗുകവിതകള്‍ക്ക്‌ അമിത സ്വാതന്ത്ര്യം ഭാരമാകുന്നുണ്ട്‌. എഴുത്തിന്‌ മാധ്യമമല്ല പ്രധാനം; അര്‍പ്പണമാണ്‌. മിക്ക ബ്ലോഗുകവികള്‍ക്കും ഇല്ലാത്തതും മറ്റൊന്നല്ല.
കവിത എന്ന പേരിലിറങ്ങിയ മുള്ളുവേലികളില്‍ നിന്നും മുറിവേറ്റവര്‍ക്ക്‌ ആശ്വാസമാണ്‌ എന്‍. പ്രഭാകരന്റെ വരികള്‍: സ്‌നേഹത്തിനും വെറുപ്പിനും/ പഴകാനുള്ള ഇടം നല്‍കാതെ/ അലഞ്ഞലഞ്ഞൊടുങ്ങുകയെന്ന ആഗ്രഹം/ അവസാന നിമിഷങ്ങളിലും/ എന്റെ നെഞ്ചില്‍ കിടന്ന്‌/ വിങ്ങുന്നുവല്ലോ എന്നോര്‍ത്ത്‌/പക്ഷേ, സുഹൃത്തേ, വല്ലാതെ വേദനിച്ചു ഞാന്‍. -(മൂന്നുകവിതകള്‍, മാധ്യമം ഓഗസ്റ്റ്‌10). ആറ്റിക്കുറുക്കി പറഞ്ഞ ജീവിതചിത്രമാണിത്‌.
സൂചന: തമിഴ്‌ കവി അന്‍ ബാതാവന്‍ കാക്കകളുടെ കാലം എന്ന കവിതയില്‍ എഴുതി: ഇതു/ കാക്കകളുടെ കാലമാണ്‌./ സ്വന്തം ശബ്‌ദം/ വേറിട്ടൊരു ശബ്‌ദമെന്ന്‌/ അടയാളപ്പെടുത്തുന്ന/ കാക്കകളുടെ കാലം!-( വിവ: പി. ഹരികുമാര്‍) പുതുകവികള്‍ക്കും ഇതുബാധകമാണ്‌.-നിബ്ബ്‌

Thursday, August 13, 2009

ഒറ്റയാന്റെ പാപ്പാന്‍


മലയാള സിനിമയില്‍ സ്വന്തമായ അഭിനയത്തിന്റെ ഗൃഹപാഠമായിരുന്നു മുരളി. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവുകള്‍ കൊണ്ട്‌ ദൃശ്യപഥത്തില്‍ തന്റേതായ ഒരിടം കണ്ടെത്തിയ നടനായിരുന്നു മുരളി. മലയാളിയുടെ സിനിമാ പ്രേക്ഷണ രീതിയും സിനിമാഭിനയവും സംബന്ധിച്ച മുന്‍കാല പാഠാവലികള്‍ ആദ്യകാലത്തു തന്നെ അട്ടിമറിച്ച ഒരു നടനായിരുന്നു അദ്ദേഹം. കരുത്തുറ്റ മുഖാഭാവത്തിലൂടെ ശരീരചലനത്തിലൂടെ സ്വന്തമായൊരു അഭിനയച്ചിട്ട വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം മലയാളം നടന്‍മാരില്‍ ഒരാളായിലുന്നു മുരളി.


നരേന്ദ്രപ്രസാദിന്റെ നാട്ട്യഗൃഹത്തിന്റെ അഭിനയ കളരിയില്‍ നിന്ന്‌ ഒരു 'രാവണ'നെപ്പോലെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ കാലുറപ്പിച്ച മുരളി ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ സമകാലികരായ മറ്റൊരു നടനും എളുപ്പത്തില്‍ കീഴടക്കാന്‍ സാധിക്കാത്ത വിധത്തില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഒരു ദീപ്‌തിയായി നിറഞ്ഞു നില്‍ക്കുന്നു. മുരളിയുടെ ഭാവാഭിനയം പോലെ ഭാഷാ പ്രയോഗ ചാതുരിയും നാടകാഭിനയത്തില്‍ നിന്നും ലഭിച്ച അനര്‍ഘമായ ഒരു സിദ്ധിയാണ്‌. താന്‍ കൈകാര്യം ചെയ്‌ത ഏതൊരു കഥാപാത്രത്തിലേക്കും എളുപ്പത്തില്‍ പരകായപ്രവേശം നടത്താന്‍ ഈ നടന്‌ കഴിഞ്ഞിട്ടുണ്ട്‌. മുരളിയുടെ ഏതു ചിത്രങ്ങളെടുത്ത്‌ പരിശോധിച്ചാലും, ഒരു മിന്നായം പോലെ തിരശ്ശീലയിലൂടെ കടന്നു പോയാലും മുരളിയെന്ന നടന്റെ സാന്നിധ്യം തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും പ്രേക്ഷകന്റെ മനസ്സില്‍ പതിഞ്ഞിരിക്കും.


സ്വയം അടയാളപ്പെടലാണ്‌ നടന വൈഭവത്തിന്റെ സവിശേഷതകളിലൊന്ന്‌. മുരളിയുടെ ആധാരം. ഗര്‍ഷോം, നെയ്‌ത്തുകാരന്‍, പുലിജന്‍മം, ലാല്‍സലാം, ആധാരം, മഗ്‌രിബ്‌, നിഴല്‍ക്കുത്ത്‌, മതിലുകള്‍, കാണാക്കിനാവ്‌, വെങ്കലം, അമരം, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങളില്‍ മാത്രമല്ല പത്രം എന്ന ചിത്രത്തിലേതുപോലെ നിരവധി നെഗറ്റീവ്‌ കഥാപാത്രങ്ങളിലും മുരളി തന്റെ അനായാസ അഭിനയ രീതിയിലൂടെ തിരശ്ശീലയില്‍ പതിഞ്ഞു നിന്നിട്ടുണ്ട്‌. വെങ്കലം, അമരം എന്നിങ്ങനെയുള്ള അഭിനയ പ്രാധാന്യമുള്ള സിനിമകളിലും കേവലം ഉപരിപ്ലവമായ വാണിജ്യചിത്രങ്ങളിലും മുരളി ഒരഭിനേതാവെന്ന നിലയില്‍ അരങ്ങിന്റെ സാന്നിധ്യത്തോടൊപ്പം ദൃശ്യഭാഷയുടെ പരിമിതിയും വ്യാപനവും തിരിച്ചറിഞ്ഞ്‌ പ്രതിഫലിപ്പിച്ചിട്ടുണ്ട്‌. നെയ്‌ത്തൂകാരനിലെ അപ്പമേസ്‌തിരിയും പുലിജന്‍മത്തിലെ കാരിക്കുരിക്കളും മുരളിയുടെ ശരീരഭാഷയുടെ ആഖ്യാന വൈവിധ്യം അടയാളപ്പെടുന്നുണ്ട്‌.


പൗരുഷത്തിന്റെ പര്യായമായ മുഖമുദ്രയാണ്‌ മുരളിയെന്ന നടനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നത്‌. മലയാളത്തിലും തമിഴിലും തെലുങ്കിലും നിറഞ്ഞാടാന്‍ മുരളിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തന്റെ വേഷങ്ങളെക്കുറിച്ചും താനഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചും വേറിട്ടൊരു കാഴ്‌ച കാത്തുസൂക്ഷിക്കുന്നതില്‍ മുരളി എപ്പോഴും ജാഗരൂകനായിരുന്നു. നാടകത്തോടും സാഹിത്യത്തോടും പുലര്‍ത്തിയ ആഭിമൂഖ്യവും ആദരവുമാണ്‌ മുരളിക്ക്‌ തിരശ്ശീലയിലും ജ്വലിച്ചു നില്‍ക്കാന്‍ സാധിച്ചത്‌. സഹ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളില്‍ പോലും പലപ്പോഴും നായകനെ പിറകിലാക്കുന്ന ഒരു വലിയ സാന്നിധ്യമായി മുരളി മാറുന്ന നിരവധി സന്ദര്‍ഭങ്ങള്‍ മലയാള സിനിമയിലുണ്ട്‌.


മാനവീകതയിലൂന്നി നിന്നുകൊണ്ടുള്ള ജീവിതകാഴ്‌ചപ്പാടും യാഥാര്‍ഥ്യാവബോധവും അഭിനയകലയില്‍ മുരളിയുടെ ഇന്ധനം തന്നെയായിരുന്നു. താന്‍ വിശ്വസിച്ച ആശയ ആദര്‍ശങ്ങളോട്‌ ആഭിമുഖ്യം പുലര്‍ത്തുമ്പോഴും മുരളി മനസ്സിലേറ്റിയത്‌ സിനിമയും നാടകവും തന്നെയായിരുന്നു. മുരളി പലപ്പൊഴും തന്റെ അഭിനയ ചിട്ടകളെക്കുറിച്ച്‌ ഓര്‍മ്മിച്ചെടുത്ത സന്ദര്‍ഭങ്ങളിലൊക്കെയും നരേന്ദ്രപ്രസാദിനെപ്പോലുള്ള അധ്യാപക-നാടക സുഹൃത്തുക്കളുടെ സാന്നിധ്യം തന്റെ ജീവിത പുസ്‌തകം മാറ്റിയെഴുതുന്നതില്‍ വഹിച്ച പങ്കിനെപ്പറ്റി അനുസ്‌്‌മരിച്ചി്‌ട്ടുണ്ട്‌. മലയാള സിനിമയില്‍ നിലാവിന്റെയും വെയിലിന്റെയും ഇഴചേര്‍ന്ന ഒരു പ്രതിഭയായിരുന്നു മുരളിയെന്ന നടന്‍. മലയാള സിനിമയുടെ ചരിത്ര വിഹിതത്തില്‍ കാലത്തിന്‌ എളുപ്പം മായ്‌ക്കാന്‍ കഴിയാത്ത വിധത്തില്‍ മുരളിയും അദ്ദേഹത്തിന്റെ അഭിനയ ചിട്ടയും നിലനില്‍ക്കും.

- ചന്ദ്രിക 7/8/2009

*തലവാചകത്തിന്‌ എന്‍. പ്രഭാകരന്റെ പുസ്‌തകത്തോട്‌ കടപ്പാട്‌.

Saturday, August 01, 2009

ഒന്നും മിണ്ടാത്ത കവിതകള്‍



‍കവിയാവുകയെന്നാലെന്തര്‍ത്ഥംഅഗാധമാ-/യറിയാനിടവന്നാല്‍, ലോലലോലമാമുടല്‍/സ്വയമേ തൊലിയുരിച്ചന്യരെയെല്ലാം സ്വന്തം/ രുധിരത്തിനാല്‍ സ്‌നാനം ചെയ്യിക്കയെന്നാണര്‍ത്ഥം-(വിവ: സച്ചിദാനന്ദന്‍) എന്നിങ്ങനെ സെര്‍ഗ്യെയ്‌ യെസ്യെനിന്‍ എഴുതിയിട്ടുണ്ട്‌. കവിതയുടെ നിറവാണ്‌ സെര്‍ഗ്യെയ്‌ വ്യക്തമാക്കിയത്‌. അത്തലിന്‍ കെടു പായയില്‍ നിന്നു/മുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം- വൈലോപ്പിള്ളിയും ഓര്‍മ്മിപ്പിച്ചു. കവിയുടെ മനമെരിച്ചിലാണ്‌ കവിത. പുതുകവികളില്‍ പലരും കാവ്യരചന ഒന്നര മണിക്കൂറിന്റെ മത്സരപ്പരീക്ഷയായി കരുതുന്നു.
ജീവിതം തൂക്കിനോക്കി സാഹിത്യം വായിച്ച വലിയ നിരൂപകനാണ്‌ ജോസഫ്‌ മുണ്ടശ്ശേരി. കുമാരനാശാന്‍ ലീലാകാവ്യത്തിലെഴുതിയ- കൃതികള്‍ മനുഷ്യകഥാനുഗായികള്‍ (1-5) എന്ന വരി മുണ്ടശ്ശേരിക്ക്‌ ഏറെ ബോധിക്കുകയും ചെയ്‌തു. എഴുത്തുകാര്‍ ജീവിതത്തില്‍ നിന്നും അകന്നുപോകരുതെന്നാണ്‌ മുണ്ടശ്ശേരിയുടെ കൃതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ജീവിതത്തിന്‌ നേരെ കണ്ണടയ്‌ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കവിതയെഴുത്തുകാരുടെ കൂറ്റന്‍പ്രകടനമാണ്‌ കഴിഞ്ഞ ആഴ്‌ച മലയാളത്തിലെ ആനുകാലികങ്ങളില്‍. ബ്ലോഗിലെ സ്ഥിതിയും തഥൈവ. വാക്കിന്റെ ജീവനെടുത്തവരുടെ നിരയില്‍ ചെമ്മനം ചാക്കോ, നെല്ലിക്കല്‍ മുരളീധരന്‍, എസ്‌. രമേശന്‍, സുറാബ്‌, പി. എസ്‌. മനോജ്‌, സുരഭി, ഗിരിജ പാതേക്കര, സുന്ദരന്‍ ധനുവച്ചപുരം മുതലായവരുണ്ട്‌. ബ്ലോഗിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. മേരിലില്ലി, ശ്രീജിത്ത്‌ അരിയല്ലൂര്‍, രഘുനാഥ്‌ ഒ. തുടങ്ങിയവര്‍ കവിതയുടെ പിന്നാലെ മൗസുമായി ഓടിത്തളര്‍ന്നു.


ഗദ്യത്തില്‍ വി. കെ. എന്നിനെപ്പോലെ കറുത്തചിരിയുടെ എഴുത്തുകാരനാണ്‌ ചെമ്മനം ചാക്കോ. അദ്ദേഹം രചിച്ച പുതിയ യമധര്‍മ്മവിലാപം വാക്കുകള്‍ക്കൊണ്ടുള്ള മസാലദോശയാണ്‌. ചെമ്മനം രാഷ്‌ട്രീയമെഴുതി: യമധര്‍മ്മന്‍ തന്‍ സ്‌പെഷ്യല്‍/സാംഗഷനായ്‌ നടത്തിയ/സമരപ്രഖ്യാപന തന്ത്രങ്ങള്‍ ഫലിക്കയാല്‍/പാര്‍ട്ടിതന്‍ നിജസ്ഥിതി കാണുവാന്‍ ഇ. എം. എസും/നാട്ടിലെത്തുന്നു രാഷ്‌ട്രതന്ത്ര നേത്രവുമായി-(ഗുണ്ടാഗേറ്റ്‌-ജനശക്തി വാരിക ജൂലൈ25). പ്രോഗ്രസ്സീവ്‌ പബ്ലിക്കേഷന്റെ പഴയ പുസ്‌തകങ്ങളുടെ പിന്‍കുറിപ്പുകള്‍ ഇതിലും ഭേദം.
മലയാളംവാരിക(ജൂലൈ 31)യില്‍ എസ്‌. രമേശന്‍ കുറിച്ചിടുന്നു: നമുക്കിനി/ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍/ കിളികളെക്കുറിച്ചു സംസാരിക്കാം/ കിളികളെക്കുറിച്ചു മാത്രം-(പുതിയ പുതിയ വിശേഷങ്ങള്‍). ബിരിയാണിപ്പുര(മലയാളം, ജൂലൈ31) എന്ന രചനയില്‍ സുറാബ്‌ പറയുന്നത്‌: ഏതു ബിരിയാണിയും/ ഒടുവില്‍ ആവിക്കു വെയ്‌ക്കണം/ പിന്നെ ഉള്‍പ്പാര്‍ട്ടിപോലെ/ അതിനകത്തെ ആ കൊഴുപ്പും. പി. എസ്‌. മനോജ്‌ എഴുതി: എതിര്‍ത്തത്രയും/അസുഖകരമായ/ മൗനവും/ ആത്മാക്കളും/ പോയകാലത്തിന്റെ/ പഞ്ചസാരയില്‍/ കണ്ട കിനാക്കള്‍/ ഒക്കെയുമെരിഞ്ഞു/ കനലും തിളങ്ങിയില്ല-(ചീര്‍ക്കല്‍- മലയാളം,ജൂലൈ31). നെല്ലിക്കല്‍ മുരളീധരന്‍ എഴുതുന്നു: ഞാന്‍ പകലറിഞ്ഞതും/വെയിലെരിഞ്ഞതും/ വഴിനിഴലെന്നെ/വിഷംതൊട്ടന്ധനാ-/യലഞ്ഞതും, പിന്നെ/ സമുദ്ര സായാഹ്നം.-രാത്രി ചിത്രങ്ങളാണ്‌ കവി എഴുതിയത്‌. രമ്യസ്‌തുതതി എന്ന രചനയില്‍ സുന്ദരം ധനുവച്ചപുരം കുറിച്ചു: കൃഷി സ്വന്തം മണ്ണില്‍/ മതിയെന്നുവച്ചു ജന്മിയോ, അധികാരത്തിന്റെ/ കുലവെട്ടാന്‍ തിരുവനന്തപുരത്തുപോയി/ കുലവെട്ട്‌ തകൃതിയായി നടക്കുന്നു-(കലാകൗമുദി, ആഗസ്‌ത്‌ 2). ഇവ കാവ്യരൂപത്തിലിറങ്ങിയ ചിക്കന്‍ഗുനിയയാണ്‌.
വി. എം. ഗിരിജ: നിനക്കൊട്ടും പേടിവേണ്ട/ആനത്തോലുടുക്കാത്തോന്‍/ എനിക്കും വേണ്ടായിരിക്കാം/ കണ്ണീര്‍ മാത്രം നനയിച്ചപ്പോള്‍- (പേടിവേണ്ട- തോര്‍ച്ച മാസിക, ജൂലൈ). വി. ആര്‍. സന്തോഷ്‌: ലില്ലി നീ, മുന്നില്‍ക്കൂടി/ ഇനിയും നടക്കുക/ മറവിക്കടല്‍ നോക്കി/ നിന്നെ ഞാനൊളിപ്പിക്കാം.-(കാന്‍സര്‍ സ്റ്റാന്റ്‌- മാധ്യമം, ആഗസ്‌ത്‌ 3). സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ- അയല്‍ക്കാരിയോട്‌ (ദേശാഭിമാനി വാരിക) എന്നിവ കവിതയെഴുത്തിലേക്കുള്ള ഇറങ്ങിനില്‍പിന്‌ മികച്ച ഉദാഹരണങ്ങളാണ.്‌
വാരാദ്യമാധ്യമത്തില്‍ (ജൂലൈ 26) സുരഭി കരയുന്നു: കണ്ണുതുടിച്ച്‌ സമാധിനടിക്കും/മീനുകളെ പള്ളനിറച്ചിടും/ കൊതിയൊലിപ്പിക്കും, കൂട്ടയ്‌ക്കുതാഴെ/ ഒട്ടാകെ കൊതിയായവന്‍.-(മ്യാവൂ എന്ന രചന). ദിനചര്യകളില്‍ (ആഴ്‌ചവട്ടം, തേജസ്‌- ജൂലൈ26) ഗിരിജ പാതേക്കര: വീടിന്‌ വെളിച്ചമാവുക/ മൊബൈലിന്റെ/ ഉണര്‍ത്തുപാട്ടിന്‌/ കാതോര്‍ത്തുകിടക്കുന്നു- നിന്റേത്‌ എന്റേത്‌ എന്നിങ്ങനെ ദാമ്പത്യജീവിതം പകുത്തെഴുതുന്നു. ഭര്‍തൃനാട്യം, ഭാര്യാപദവിയും എഴുതുന്നതിന്‌ മുമ്പ്‌ കാളിദാസന്റെ വാഗര്‍ത്ഥാവിവ സംപൃക്തൗ.. എന്ന ശ്ലോകം (രഘുവംശം, 1-1) ഒരാവര്‍ത്തിവായിക്കാവുന്നതാണ്‌.
ബ്ലോഗ്‌കവിത
പുതുകവിതാ ബ്ലോഗില്‍ നിന്നും നാല്‌ കവിതകള്‍. മുസാഫിര്‍ അഹമ്മദ്‌: ജലതരംഗത്തില്‍/ പടുത്തുയര്‍ത്തിയ/പാട്ടുപുരയില്‍/ഉടല്‍ വട്ടം തീര്‍ക്കാന്‍/ ജലപ്പശിമയില്‍ ഒട്ടുമ്പോള്‍/വിയര്‍പ്പിന്റെയും, ചളിയുടെയും/ നഗ്നതയുടെയും താഴ്‌വരയില്‍/ പാട്ട്‌ പിഴിഞ്ഞ്‌ പാരും/ഈണങ്ങള്‍ കുളിച്ച്‌ കിതക്കും -(കുളിമുറിപ്പാട്ടുകാര്‍). കവിതയുടെ നീരൊഴുക്ക്‌ മുസാഫറിന്റെ എഴുത്തിലുണ്ട്‌. രഘുനാഥ്‌ ഒ. എഴുതിയ പറയാതെ എന്ന രചനയില്‍: കുനുകുനെ/ പെയ്യുന്ന മഴയില്‍/ മുറ്റത്തെ മണ്‍കൂനയില്‍ നിന്നു/ ആകാശത്തേക്ക്‌/ ഈയ്യലുകള്‍/ തുരുതുരാ/ പറന്നുയരും... ഇങ്ങനെ എഴുതിപ്പോകുന്ന രഘുനാഥ്‌ ഒടുവില്‍ പറയുന്നത്‌-ഞാനവയെ നോക്കിയിരിക്കും, എന്റെ സ്വപ്‌നങ്ങളെപ്പോലെ. കുമാരനാശാന്റെ കവിതയിലൊരിടത്ത്‌ പൂക്കള്‍, പറന്നുപോകുന്ന ചിത്രശലഭങ്ങളായി കുട്ടിയുടെ കണ്ണില്‍ നിറയുന്നുണ്ട്‌ -(കുട്ടിയും തള്ളയും എന്ന കവിത). ശ്രീജിത്ത്‌ അരിയല്ലൂര്‍: അകം/ പുറം/ഒക്കെയും/ വെളിപ്പെടുത്താന്‍/ ഓര്‍മ്മയുടെ/ ഒരിളംകാറ്റ്‌/ മതിയായിരുന്നു.-(കുട-മഴക്കവിതകള്‍) എസ്‌. കണ്ണന്‍ കുറിച്ചു: എന്റെ വാക്കില്‍ നിറയുന്ന ദൂരം മാണാ-/വിയായി വിറച്ചു കാണും പകല്‍/വെയില്‍ക്കാടുമപ്പുറം.(രാത്രിനടത്തം എന്ന രചന). ബ്ലോഗിനും ഈ കവികള്‍ക്കും ഇടയില്‍ തടസ്സങ്ങളില്ല. അതിനാല്‍ അമിത സ്വാതന്ത്ര്യത്തിന്റെ മാലിന്യം ബ്ലോഗില്‍ പടരുന്നു. കവിത ഭാവനയുടെ കലയാണെന്ന്‌ ബ്ലോഗെഴുത്തുകാരില്‍ മിക്കവരും തിരിച്ചറിയുന്നില്ല.
ബൂലോക കവിതാബ്ലോഗില്‍ : അല്ലേ, കുഞ്ഞേ അതു തുമ്പികളല്ല/നമ്മെ തേടിവരും മോക്ഷത്തിന്‍ മരണപ്പറവകള്‍/ഒളിച്ചിരിക്കാന്‍ ഇടം തിരയേണ്ട/മണ്‍കൂമ്പാരത്തില്‍ നിന്ന്‌ / ഇനി നമ്മുടെ വീട്‌ കണ്ടെടുക്കാനാവില്ല-(ഗാസ: ഒരു കണ്ണീര്‍ക്കാഴ്‌ച). കാളുന്ന വിശപ്പിനെ കണ്ണിലെ ഭയം കൊണ്ട്‌ അതിജീവിക്കുന്നവരുടെ ചിത്രം മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ചിന്തയിലെ തര്‍ജ്ജനി ബ്ലോഗില്‍ മേരിലില്ലി എഴുതി: ചെറുകാറ്റിലെന്റെ/ മുടിയിഴകള്‍ ഇളകുന്നതും/പൊന്‍പ്രഭയെന്റെ/കവിള്‍ത്തടത്തില്‍ അമരുന്നതും/ ഞാനറിയുന്നു-(ചിത്രം). ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി മേരിലില്ലിയുടെ കവിത കണ്ട്‌ ആത്മഹത്യ ചെയ്യാതിരിക്കട്ടെ.
പേനയ്‌ക്കും കടലാസ്സിനുമിടയില്‍ ഉഷ്‌ണിച്ച്‌ മരിച്ച കാവ്യരൂപങ്ങളില്‍ നിന്നും വായനക്കാര്‍ക്ക്‌ ആശ്വാസം നല്‍കുന്നത്‌ മോഹനനകൃഷ്‌ണന്‍ കാലടിയുടെ മേഘപ്രസ്ഥമാണ്‌(മാതൃഭൂമി, ആഗസ്‌ത്‌ 2): ആ ചുള്ളിപ്പറക്കത്തില്‍ ചിറകിന്‍ പിടയ്‌ക്കലില്‍/അപ്പപ്പോള്‍ പൊഴിവത്‌ പെറുക്കിയെടുത്തേക്കിന്‍/അല്ലാതെ നിധിയൊന്നുമില്ലിനി ലക്ഷ്യങ്ങളേ,/ അതിവൃഷ്‌ടിയാല്‍ മുഷിപ്പിക്കല്ല മാര്‍ഗങ്ങളേ/ അടങ്ങിയിരിക്കുവിന്‍ മരുത്തിന്‍ കിടാങ്ങളേ.-എന്നിങ്ങനെ കവി ദര്‍ശനം ആസ്വാദകമനസ്സില്‍ ആഞ്ഞുപതിക്കുന്നു.
സൂചന: കവിത ഭാഷയുടെ കലയാണെന്ന്‌ പോള്‍ വലേറി സൂചിപ്പിച്ചു. ഭാഷയ്‌ക്കുള്ളിലെ ഭാഷ കണ്ടെടുക്കലാണത്‌. ബ്ലോഗില്‍ കവിത പോസ്റ്റു ചെയ്യുന്നവരില്‍ പലരും വിസ്‌മരിക്കുന്നതും മറ്റൊന്നല്ല.
പുതുവഴി
പുതുവഴിയില്‍ നാല്‌ കവിതകളാണ്‌ ഉള്‍പ്പെടുത്തിയത്‌. സ്വപ്‌നം (എന്‍. ടി. കെ. മുനീര്‍), കനല്‍ (ബിജു വളയന്നൂര്‍), കുടമുല്ലപ്പൂ (നജ്‌ന മുംതാസ്‌), വാക്ക്‌ (റഹീം വാവൂര്‍) എന്നിവ. സ്‌നേഹം കൊതിക്കുന്ന കുറെ മനസ്സുകളാണ്‌ ഈ ലക്കത്തിലെ പുതുവഴിയില്‍. കാവ്യാംഗനയുടെ വരവ്‌ മുനീര്‍ കാത്തിരിക്കുകയാണ്‌. സ്വപ്‌നലോകത്തെ കൂട്ടുകാരനായി. ഒന്നും പറയാതെ പടിയിറങ്ങിപ്പോകുന്ന കനലിനെപ്പറ്റിയാണ്‌ ബിജു പറയുന്നത്‌. വാക്കില്‍, നോക്കില്‍ നിറയുന്ന സ്‌നേഹമാണ്‌ റഹീമിന്‌ എഴുതേണ്ടത്‌. പക്ഷേ, വാക്കില്‍ അതുണ്ടോ വായനക്കാരാടോപ്പം റഹീമിനും അന്വേഷിക്കാവുന്നതാണ്‌. നജ്‌നാ മുംതാസും സ്‌നേഹത്തെക്കുറിച്ചു സംസാരിക്കുന്നു. കവിതയുടെ വിഷയം ശ്രേഷ്‌ഠം. പക്ഷേ, അത്‌ എഴുതുമ്പോള്‍ വറ്റിപ്പോകുന്നു. പുതുവഴിക്കാര്‍ക്കുവേണ്ടി എം. ടി. വാസുദേവന്‍ നായരുടെ വാക്കുകള്‍ കുറിക്കുന്നു: മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ സന്ധ്യയ്‌ക്കിരുന്ന്‌ ആ കവിത വീണ്ടും വായിച്ചപ്പോള്‍ എനിക്ക്‌ കവിതയെഴുതണമെന്ന്‌ തോന്നി. എഴുതി, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, നോക്കുമ്പോള്‍ ദുര്‍ബ്ബലമായ ഒരനുകരണം മാത്രമാണത്‌.-(സ്വന്തം കവി- രമണീയം ഒരു കാലം).
കവിതകള്
‍സ്വപ്‌നം
എന്‍. ടി. കെ. മുനീര്
കണ്ണിന്‌ ഒരു പൂക്കണിയായ്‌
നീ വന്നുകാതിന്‌ ഒരു തേന്‍മൊഴിയായ്‌
നിന്‍ സ്വരംസ്വപ്‌നത്തിന്‌ ഒരു പൂക്കാലം
നീ തന്നു.പാറി വന്ന സ്വപ്‌നംപോലെ
നിന്റെ സ്‌നേഹംപാതിരാത്രിയിലും
എന്നെ തലോടുന്നുപറന്നകന്ന പറവപോലെ
നീ എവിടെഎന്റെ വേദനയും സ്വപ്‌നവും
ബാക്കിയായിഒരിക്കലെങ്കിലും
നീ വരുമോ ഒരിക്കല്‍ മാത്രം.
കനല്‍
ബിജു വളയന്നൂര്
ഉള്ളില്‍എരിയുന്നത്‌
അക്ഷരങ്ങളില്‍ആളിപ്പടരുന്നത്‌
മണ്ണില്‍ പിടഞ്ഞുവീഴുന്നത്‌.
വിണ്ണില്‍അലിഞ്ഞു ചേരുന്നത്‌.
അങ്ങിനെഒന്നും പറയാതെ
പടിയിറങ്ങി പോകുന്നത്‌.
കുടമുല്ലപ്പൂ
നജ്‌ന മുംതാസ്‌
എന്‍നീര്‍മാളത്തിന്റെ
ഗന്ധംതളര്‍ന്നുറങ്ങുന്ന മൗസുകളില്‍കാലം
ഇനിയൊരു വസന്തത്തിനുസാക്ഷിയാവില്ലല്ലോകൊണ്ടും
കൊടുത്തുംസ്‌നേഹം കവിതയാക്കിയ
കവിസ്‌നേഹം നുകര്‍ന്നു
കാണുമോമാംസത്തിന്‌ വിലപറയാന്‍
മാത്രംസ്‌നേഹമോ?അക്ഷരം വാക്കുകളാക്കി
ഒരു കൊടുങ്കാറ്റിന്റെ മനസ്സിലേക്ക്‌ഇറക്കിവിടാന്‍
മാത്രംകാരിരുമ്പിനേക്കാള്‍
മൂര്‍ച്ചയുള്ള തൂലികഅവസാനമായി കുറിച്ചിട്ടതെന്തായിരിക്കാം
പ്രണയം പോലെ മരണവും മനോഹരമെന്നെഴുതി
ഏറ്റുവാങ്ങുമ്പോഴാ വശ്യതയാര്‍ന്ന
സൗരഭ്യവുംആസ്വദിച്ചുകാണില്ലേ
നരിച്ചീറുകള്‍ വീണ്ടും ഓര്‍മ്മകളില്‍
ചിറകിട്ടടിച്ചുകൊണ്ടിരിക്കയാണ്‌
യാത്രയാക്കാനാവാതെ മരക്കൊമ്പുകള്
‍കൊടുങ്കാറ്റിലാടിയുലയുകയുംഇല്ല,
മായുന്നില്ല ഹൃദയത്തില്‍
നിന്നുംനനവാര്‍ന്നൊരാരൂപം
ഇന്നീ മണ്‍തരിയിലാ
കാല്‍പര്‍ശംഇല്ലെന്നറിയാനും!
വാക്ക്‌
റഹീം വാവൂര്‍
എനിക്ക്‌ നിന്നോട്‌തോന്നുന്നത്‌
പ്രണയമെന്ന വാക്കല്ല.
സ്‌നേഹംഎങ്കിലും
നിന്റെ ഭാവിക്ക്‌ഞാനൊരു തടസ്സമെങ്കില്‍,
പറയാംകടലിനോട്‌
കരയെപുണരാതിരിക്കാന്‍,
പൂമ്പാറ്റയോട്‌പൂവിനെ
നുകരാതിരിക്കാന്‍കിഴക്കിനോട്‌
സൂര്യനുജന്മം കൊടുക്കാതിരിക്കാന്‍!-2/8/2009