Wednesday, May 08, 2013

കഥയുടെ കന്മദം

കാഴ്‌ചയുടെയും മനനത്തിന്റെയും കഥകളാണ്‌ പി.കെ.പാറക്കടവിന്റെ കഥാലോകം. വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍കണ്‌ഠയും അടയാളപ്പെടുത്തുന്ന കഥകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക്‌ പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈകഥകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്‌. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്‌മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കഥയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ പാറക്കടവിന്റെ കഥയില്‍ പുതുകാലത്തിന്റെ ഉപസംസ്‌കാരമെന്ന നിലയില്‍ വരുന്നുണ്ട്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച സങ്കല്‍പങ്ങളും ഈ കഥാകാരന്റെ രചനകളില്‍ പരുക്കനും ഒപ്പം സൂക്ഷ്‌മവുമായ സ്വരവിന്യാസത്തിന്‌ വഴങ്ങുന്നുണ്ട.്‌ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ പാറക്കടവിന്റെ കഥ പറയുന്നത്‌.
കണ്ടെടുപ്പിന്റെ മുഴക്കവും സൗന്ദര്യവും കഥയെഴുത്തുകാരുടെ വാക്കുകളില്‍ സ്വാഭാവികം. കഥ ജീവിത യാഥാര്‍ത്ഥ്യത്തെ സഹജവും ചൈതന്യപൂര്‍ണ്ണവുമായ ഊഷ്‌്‌മള വികാരത്തോടെ പ്രതിഫലിപ്പിക്കുന്നു. അത്‌ ജീവിതത്തിന്റെ നേര്‍ക്കുള്ള പ്രത്യര്‍പ്പണമായി മാറ്റിയെടുക്കുകയാണ്‌ വര്‍ത്തമാന കഥയെഴുത്തുകാര്‍.
ജീവിതത്തിന്റെ അടുത്ത്‌ നിന്നു രചന നിര്‍വ്വഹിക്കുന്ന കഥയെഴുത്തുകാരുടെ വലിയനിര തന്നെ മലയാളത്തിലുണ്ട്‌. സ്‌നേഹത്തിന്റേയും ആര്‍ദ്രതയുടേയും ആത്മീയതയുടേയും മൂല്യത്തെ പുനര്‍നിര്‍ണയിക്കുന്നതോടൊപ്പം സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ കാഴ്‌ചകളുടെ പ്രതലവും മലയാളകഥയില്‍ ഇഴചേര്‍ത്ത എഴുത്തുകാരുടെ നിരയിലാണ്‌ പി.കെ.പാറക്കടവിന്റെ ഇടം.
വികാരപരത നിയന്ത്രിച്ച്‌, കാഴ്‌ചപ്പാടിനും വിവരണത്തിനും സമചിത്തതയുടെ ദൃഢസ്വരം നല്‍കുന്ന ഈ കഥാകൃത്ത്‌. പ്രകൃതിയും മനുഷ്യമുഗ്‌ധതകളും മേളിച്ചു നില്‍ക്കുന്ന കഥകള്‍ സംവേദനാത്മകതയും ബഹുസ്വരതയും പാഠതലത്തിലേക്ക്‌ കൊണ്ടുവരുന്നു. അതിനാല്‍ പാറക്കടവിന്റെ രചനകള്‍ ചാട്ടുളിപോലെ വായനക്കാരന്റെ മനസ്സില്‍ ആഞ്ഞുപതിക്കുന്നു. അവ ഓര്‍ക്കാപ്പുറത്ത്‌ പൊട്ടുന്ന അമിട്ടുകളാണ്‌. ജീവിതത്തിന്റെ സമസ്‌തതലങ്ങളിലേക്കും യഥേഷ്‌ടം വ്യാപരിക്കുന്ന കഥാകൃത്ത്‌ ജീവിതത്തെ അതിസൂക്ഷ്‌മ നിരീക്ഷണത്തിന്‌ വിധേയമാക്കുന്നു. ഗ്രാമീണത്തനിമയോടൊപ്പം കറുത്ത ഫലിതവും ഈ കഥാകാരന്റെ ആവിഷ്‌കാരതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളുടെ നിര്‍ത്ഥകതയും അന്യതാബോധവും പ്രശ്‌നങ്ങളുടെ നൈതികതയില്‍ തൊട്ടുകൊണ്ട്‌ സജീവമായി ചര്‍ച്ചചെയ്യുന്ന പി.കെ.പാറക്കടവിന്റെ ഏറ്റവും പുതിയ കഥാസാമാഹാരമാണ്‌ `കഥ പാറക്കടവ്‌'.
പാറക്കടവ്‌ എഴുത്തുകാരനല്ല; എഴുത്തുകള്‍ക്ക്‌ മധ്യത്തിലെ വരകള്‍ മായ്‌ച്ചുകളയുന്ന കഥപറച്ചിലുകാരനാണ്‌. മായ്‌ച്ചു കളയുന്ന ആ വരകളുടെ ചുവടെ കൊച്ചുകഥ എന്ന്‌ എഴുതി അദ്ദേഹം ഒരു ചിരി ചിരിക്കുന്നു.അതിനാല്‍ പാറക്കടവിന്റെ കഥാലോകം തുറന്നിടാന്‍ അല്‍പം ബുദ്ധിയും സമയവും വിനിയോഗിക്കേണ്ടതുണ്ട്‌. `കഥ പാറക്കടവ്‌' എന്ന പുസ്‌തകത്തിലെ 137 കഥകളും ഗദ്യത്തിന്റെയും പദ്യത്തിന്റെയും ഉഭയദശ പ്രതിനിധാനം ചെയ്യുന്നു. കഥയുടെ ഒരു മാതൃക: `ഇരുള്‍ തിങ്ങിനിറഞ്ഞ ചായ്‌പില്‍ ഒളിച്ചിരിക്കാമെന്ന്‌ നിന്റെ വ്യാമോഹം. കത്തിയുടെ വാള്‍ത്തലയുടെ തിളക്കമായി, വെളിച്ചമായി ഞാന്‍ നിന്നെ തേടിയെത്തുന്നു. ചായ്‌പിലെ ഇതുളകലുന്നു. പ്രകാശം കൊണ്ടൊരു സുന്ദരമേനി.'- (ചായ്‌പ്‌ എന്ന കഥ). കഥ സംസ്‌കാരത്തിന്റെ തനതായ ഉറവകളിലേക്ക്‌ പോവുകയാണെന്ന ആശയം പാറക്കടവിന്റെ രചനകളുടെ അന്തരീക്ഷത്തിലുണ്ട്‌. ഉള്ളിലെ �ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം. കഥയെഴുത്ത്‌ സാമൂഹ്യ ശുദ്ധീകരണക്രിയയായാണ്‌ ഈ കഥപറച്ചിലുകാരന്‍ കണ്ടെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്‌മതയോടെ അടയാളപ്പെടുത്തുന്നു.
വിശപ്പ്‌ എന്ന കഥയില്‍ എഴുതുന്നു:``സൈബര്‍ കഫേയുടെ തണുപ്പിലേക്ക്‌ കയറി അവള്‍ വാതിലടച്ചു.` ചൂടുള്ളതെന്തെങ്കിലും' അയാള്‍ പറഞ്ഞു. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയതിനും കെട്ടിയിട്ട ചുണ്ടെലിയെ ചലിപ്പിച്ചെതിനുമൊടുവില്‍ കമ്പ്യൂട്ടറില്‍ നിന്നിറങ്ങിവന്നത്‌ പൂര്‍ണ്ണ നഗ്നയായ ഒരു യുവതി. പിന്നെ കത്തിയും മുള്ളും''. ഇങ്ങനെ ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളെ പാറക്കടവ്‌ സൂക്ഷ്‌മതയോടെ അവതരിപ്പിക്കുന്നു. കുറഞ്ഞ വാക്കുകളില്‍ വിസ്‌തൃത ലോകമാണ്‌ ഇദ്ദേഹത്തിന്റെ ശൈലി. യാഥാര്‍ത്ഥ്യത്തേയും കല്‍പനയേയും സംബന്ധിക്കുന്ന ഗൂഢാര്‍ത്ഥദ്യോതകമായ ഒരുപാട്‌ അര്‍ത്ഥങ്ങള്‍ക്കൊണ്ട്‌ വായനക്കാരന്റെ മനസ്സും ചിന്തയും പൊള്ളിക്കുകയാണ്‌ പാറക്കടവ്‌.
`പാതയുടെ അവസാനം കണ്ടെത്താനാണ്‌ അയാള്‍ യാത്രയാരംഭിച്ചത്‌. പകുതി ദൂരം പിന്നിട്ടപ്പോള്‍ അയാള്‍ക്ക്‌ സംശയം. പാതയുടെ ആരംഭമെവിടെയായിരുന്നു. അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങങ്ങി-(ലക്ഷ്യം എന്ന കഥ). ഫലിതബോധത്തിന്റെ സജീവയില്‍ തിളച്ചുമറിയുന്ന വിമര്‍ശനമുന കാത്തുസൂക്ഷിക്കാനും കഥാകാരന്‍ തയാറാകുന്നു. കേരളം എന്ന കഥ നോക്കുക:
ശങ്കരന്‍ വീണ്ടും തെങ്ങിന്മേല്‍ കേറി.
രണ്ട്‌ പെപ്‌സി. ഒരു സെവന്‍ അപ്‌. മൂന്ന്‌ കൊക്കോകോള. ഇത്രയും താഴേക്കെറിഞ്ഞു.'
പ്രണയവും സ്‌ത്രീജീവിതവും വരച്ചിടുമ്പോള്‍ കഥാകാരന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. ഉദാസീനതയെ ധിക്കരിക്കുന്ന എഴുത്തുകാരന്റെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഈ പുസ്‌തകത്തില്‍ കാണാം.
`ഒരു പൂ ചോദിച്ചു. ഞാനൊരു പുഷ്‌പചക്രം നല്‍കി.
ഒരു പുടവ ചോദിച്ചു. ഞാനൊരു ശവക്കച്ച നല്‍കി.
ഇത്തിരി തീ ചോദിച്ചു, ഞാനൊരു ചിത തന്നെയൊരുക്കി- (ദാനം).
നര്‍മ്മവും നിര്‍മമതയും മിക്കവാറും കഥയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ്‌ ഇത്തരം രചനകള്‍ നമുക്ക്‌ പ്രിയപ്പെട്ടതാകുന്നത്‌.
`ആദ്യം അവനെത്തൊട്ട്‌ അവളോടി. അവളെ പിന്തുടര്‍ന്ന്‌ ഓടിയോടി അവന്‍ അവളെതൊട്ടു.
ഇപ്പോള്‍ അവന്റെ ഊഴമാണ്‌. അവന്‍ ഓടിയോടി ഭൂമിവാതില്‌ക്കലെത്തി.
അവള്‍ അവനെ തൊടാനെത്തി അറച്ചുനിന്നു.
ഇനിയും ഓടിയാല്‍ അവന്‍ ഭൂമിയില്‍ നിന്നും പുറത്താകും'-(ഭൂമിവാതില്‍ക്കല്‍ എന്ന കഥ)
കാലം നക്ഷത്രങ്ങള്‍ കൊരുത്തെടുത്ത്‌ നഭസ്സൊരുക്കുമ്പോലെയാണ്‌ പാറക്കടവ്‌ കഥയെഴുതുന്നത്‌. അതില്‍ ജീവിതത്തിന്റെ രക്തിവും കണ്ണൂരിന്റെ ഉപ്പും കിനാവിന്റെ മുന്തിരിച്ചാറും ഒരുപോലെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പാറക്കടവിന്റെ രചനകളില്‍ ഫിലോസഫിയുണ്ട്‌. ജീവിതത്തിന്റെ കടലിരമ്പവും പ്രാണന്റെ തുടിപ്പും. അതാ ചെടികള്‍ക്കിടയില്‍ അയാള്‍ എന്ന കഥ മുതല്‍ കാക്ക വരെ 137 കൊച്ചുകഥകളാണ്‌ ഈ പുസ്‌തകത്തില്‍. ആഖ്യാനത്തിലുടനീളം കവിതയുടെ കന്മദം ഏറ്റിനില്‍ക്കുന്ന കഥകള്‍.
വായനാമുറി-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ മെയ ്‌5, 2013