Thursday, November 26, 2015

എഴുത്തിന്റെ ഭംഗിയും കഥയുടെ കരുത്തും


എം. ചന്ദ്രപ്രകാശ് അരങ്ങിനെക്കുറിച്ച് എഴുതിയ 'അമ്മുവിന്റെ മുറിവുകള്‍'(കലാകൗമുദി). സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ദീര്‍ഘചതുരം എന്ന നാടകത്തെ മുന്‍നിര്‍ത്തി എഴുതിയ ലേഖനം ചില കാര്യങ്ങള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു: 'നാടകകലയെ പൊളിച്ചെഴുതി അതിനെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തരാക്കിയ എത്രയെങ്കിലും നാടകാചാര്യന്മാരും രംഗകലാപ്രതിഭകളും നമുക്കുണ്ടായിട്ടുണ്ട്. അരങ്ങും പ്രേക്ഷകനും തമ്മിലുള്ള അകലം കുറയുകയും അരങ്ങിലെ കഥാപാത്രങ്ങളുമായി കാഴ്ചയുടെ അതിരുകളില്‍ കാണികള്‍ സ്വയം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന രൂപാന്തരീകരണം'.
വ്യത്യസ്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഡോ. ജയകൃഷ്ണന്‍ ടി. ഡോക്ടറുടെ 'ഭരണാധികാരിയായിട്ടും ആരോഗ്യമില്ലാത്ത പെണ്ണുങ്ങള്‍' (മാതൃഭൂമി) എന്ന ലേഖനം ശ്രദ്ധേയമാണ്. ശരീരത്തിന്മേലുള്ള സ്വയം നിര്‍ണയാവകാശം ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും സ്ത്രീകളില്‍ വളരെയേറെ കുറവാണെന്നാണ് ആരോഗ്യമേഖലയെ മുന്‍നിര്‍ത്തിയുള്ള വസ്തുതാന്വേഷണ പഠനം വ്യക്തമാക്കുന്നത്. പെണ്‍പക്ഷ വായനക്ക് ഇടം നല്‍കുകയാണ് കെ. വി. സുമംഗല- (വാര്‍ത്തയിലെ സ്ത്രീ നിര്‍മ്മിതി-മാധ്യമം). 
വംശനാശം സംഭവിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പങ്കുവെക്കുന്ന ലേഖനമാണ് 'സൂര്യനെ മറച്ച ചിറകുകള്‍ '(പി.കെ.ഉത്തമന്‍, മലയാളം). അമേരിക്കന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്‌സാണ്ടര്‍ വിന്‍സണ്‍ 1810-ല്‍ കെന്റിലെ ഒരു സംഭവം വിവരിക്കുന്നു. പക്ഷിനിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ആകാശം മറച്ച് പക്ഷികളുടെ പ്രവാഹം. അദ്ദേഹം പക്ഷികളെ എണ്ണാന്‍ തുടങ്ങി. സഞ്ചാരിപ്രാവുകളുടെ പ്രവാഹത്തിന് 1.6 കിലോമീറ്റര്‍ വീതിയുണ്ടായിരുന്നു ആ ചിറകാര്‍ന്ന നദിക്ക്. 400 മീറ്റര്‍ നീളവും. 223 കോടിലേറെ സഞ്ചാരിപ്രാവുകള്‍. സാങ്കല്‍പികമായ ഒരു സംഖ്യ. 1910-ല്‍ ഒരൊറ്റ സഞ്ചാരിപ്രാവ് മാത്രം. മാര്‍ത്ത, അവള്‍ മരിച്ചതോടെ ഭൂമിയിലുണ്ടായിരുന്ന സഞ്ചാരിപ്രാവുകളുടെ വംശമറ്റു.
അക്ബര്‍ കക്കട്ടിലിന്റെ കഥപറച്ചില്‍ ശൈലിതന്നെ മനോഹരമാണ്. വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുംവിധത്തില്‍. അക്ബര്‍ സാധാരണ ചുറ്റുപാടില്‍ നിന്നാണ് കഥ തുടങ്ങുക. കുട്ടികള്‍ ഉണരുന്ന കാലം ( അക്ബര്‍ കക്കട്ടില്‍, മാതൃഭൂമി) എന്ന കഥയും വ്യത്യസ്തമല്ല. 'ക്ഷമിക്കണം സര്‍... ഞാന്‍ വിവരക്കേട് കൊണ്ട് പറഞ്ഞുപോയതാണ്. തുടര്‍ന്ന് സാഹിത്യക്യാമ്പ്, ചര്‍ച്ച, നീലിമയുടെ ഇടപെടല്‍, പ്രതിഷേധിക്കുന്ന മോഹനന്‍ മാഷ്. ക്യാമ്പ് കഴിഞ്ഞ് അമ്മയെ കാത്തുനില്‍ക്കുന്ന നീലിമയാണ് കേന്ദ്രകഥാപാത്രം. ശാന്തന്‍ മാഷും കഥാകൃത്തും. നിലീമയുടെ വാക്കുകളാണ് ഞെട്ടിക്കുന്നത്.'നിങ്ങള്‍ രണ്ടുപേരും ഇവിടെയുള്ളതാ എന്റെ പേടി'- കഥയുടെ ക്ലൈമാക്‌സില്‍ ഇത് വലിയ ചോദ്യമായി നില്‍ക്കുന്നു.
വീടകവും ജീവിതവുമാണ് ഗ്രേസിയുടെ കഥാലോകം. അവിടെയാണ് സ്‌കൂട്ടര്‍ പോലും കടന്നുവരുന്നത്. ഗ്രേസിയുടെ പുതിയ കഥ (മരിച്ചവരുടെ സമയം-മലയാളം) വേദനയുടെ സംഗീതമാണ.് ടൈംപീസ് വാങ്ങാന്‍ പുറപ്പെട്ടുപോയ അച്ഛനും മകളും ഒരു ക്ലോക്ക് കൂടി വാങ്ങി. മകള്‍ പറഞ്ഞു.'തളത്തിലെ പരേതാത്മാക്കള്‍ക്കിടയില്‍ ഒരു ശവപ്പെട്ടിയിലെന്നോണം മരിച്ചു കിടന്ന ആ ക്ലോക്ക് ദ്രവിച്ചുപോയ ഇരുമ്പാണിയോടൊപ്പമാണ് തറയില്‍ വീണ് ചിതറിയത്.'പകരം ഒന്ന് വാങ്ങിച്ചു. പക്ഷേ, രോഗിയായി ആശുപത്രിയില്‍ നിന്ന് അയാള്‍ തിരിച്ചെത്തിയപ്പോള്‍ ചുവരില്‍ നിന്ന് പരേതരായവരൊക്കെയും അപ്രത്യക്ഷരായെന്ന് ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു. അവര്‍ ഒഴിഞ്ഞുപോയിട്ടും ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ചതുരങ്ങള്‍ അയാള്‍ വല്ലായ്മയോടെ നോക്കി'. 
പി.കെ.പാറക്കടവിന്റെ എഴുത്ത് കവിതപോലെയാണ്. 'അവസാനം അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി കഥയുണ്ടാക്കുന്ന കൈവിരുത് കൈമോശം വന്ന ഞാന്‍ സ്വന്തം മാളത്തിലേക്ക് ഇഴയുമ്പോള്‍ മനമിളകി മതിയാവോളം ചിരിക്കുന്ന കറുത്ത ഭൂഖണ്ഡത്തിലെ എന്റെ സുഹൃത്ത് മൊഴിയുന്നു- അനുഗു വന്‍ തകയ്യ ഗുരിക. 'ഈത്തപ്പന' എന്ന കഥയിലെ ഒരു ചെറിയഭാഗം വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും ബഹ്‌റൈനിലെത്തുന്നു' (ഓര്‍മ്മകളുടെ പായ്ക്കപ്പല്‍, അനുഭവം ഓര്‍മ്മ, യാത്ര). 
സി.രാധാകൃഷ്ണന്റെ 'വീണ്ടുവിചാരം' (മലയാളം പംക്തി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ആഹാരത്തിനായുള്ള ഇടപാടുകളില്‍ എവിടെയാണ് ഹിംസ തുടങ്ങുന്നതെന്നോ അഹിംസ അവാസാനിക്കുന്നതെന്നോ ആരാണ് നിശ്ചയിക്കേണ്ടത്? ബാഹ്യമായ ഇടപെടല്‍ ഒരിക്കലും ന്യായമാവില്ല.
ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് എഴുതുന്ന കഥയാഴത്തില്‍ രാത്രിയാണ് കടന്നുവരുന്നത്- ' എന്തൊക്കെയായാലും രാത്രി ലോകം ഉറങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉരുത്തിരിയാതിരിക്കില്ല. നാളെയും പ്രശ്‌നപരിഹാരങ്ങള്‍ വേണമല്ലോ. എന്നാലും എപ്പോഴും പരിഹാരം കാണാതെ കുറേ പ്രശ്‌നങ്ങള്‍ ബാക്കിയാവും...അച്ഛനും മകനുമാണ് പമ്പരത്തിലെ കഥാപാത്രങ്ങള്‍. എം.എസ് സുബ്ബലക്ഷ്മിയുടെ ജീവിതവും സംഗീതലോകവും അവതരിപ്പിക്കുന്ന ടി. എം. കൃഷ്ണയുടെ ലേഖനമാണ് ദേശാഭിമാനിയിലെ പ്രധാന വിഭവം. സംഗീതപ്രിയര്‍ക്ക് ഇഷ്ടവിഷയമാകും. 
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-നവംബര്‍ 22, 2015

No comments: