Tuesday, October 30, 2012

ഇന്ത്യന്‍സിനിമ 100 പിന്നിടുമ്പോള്‍

1895 ഡിസംബര്‍ 28-ന്‌ പാരീസിലെ ഗ്രാന്റ്‌കഫേയില്‍ ലോകസിനിമക്ക്‌ ലൂമിയര്‍ സഹോദരന്മാര്‍ തുടക്കം കുറിച്ചു. ക്യാമറ കണ്ണുകളിലൂടെ ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങള്‍ പ്രേക്ഷകന്‌ മുന്നിലെത്തി. ഏതാണ്ട്‌ ഇതേ കാലയളവില്‍ തന്നെ ഇന്ത്യയിലും സിനിമാപ്രദര്‍ശനം നടന്നു. 1896 ജൂലൈ 7-ന്‌ `ഈ നൂറ്റാണ്ടിന്റെ അല്‍ഭുതം ഇന്നുമുതല്‍ വാട്ട്‌സണ്‍ ഹോട്ടലില്‍' എന്നിങ്ങനെ ഇന്ത്യയിലെ ചലച്ചിത്ര പ്രദര്‍ശനത്തിന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ വിശേഷണം നല്‍കി. ഒരു തീവണ്ടി വരവ്‌, സമുദ്രസ്‌നാനം, ഒരു ആക്രമണം എന്നിവയായിരുന്നു അന്ന്‌ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. പിന്നീടുള്ള നാളുകളില്‍ ദൃശ്യ-ശ്രാവ്യ ഭാഷയിലൂടെ ജീവിതത്തെ വെള്ളിത്തിര അപഗ്രഥിച്ചു; വ്യാഖ്യാനിച്ചു വിനിമയം ചെയ്‌തു. ഇന്ത്യന്‍ സിനിമയുടേയും ലോകസിനിമയുടേയും ചരിത്രം സാങ്കേതികാര്‍ത്ഥത്തില്‍ ഒരു നൂറ്റാണ്ടാണ്‌. രാജ്യത്തിന്റേയും സമൂഹത്തിന്റേയും വ്യക്തികളുടേയും സംഘര്‍ഷങ്ങളുടെ ഭാവപകര്‍ച്ചകളിലൂടെയാണ്‌ ചലച്ചിത്രം വികസിച്ചത്‌.
വിദേശചിത്രങ്ങളെ അനുകരിച്ചും മറാത്തി നാടകങ്ങളെ അടിസ്ഥാനമാക്കിയുമാണ്‌ ഇന്ത്യന്‍സിനിമ ആദ്യകാലത്ത്‌ മുന്നോട്ട്‌ നീങ്ങിയത്‌. മറാത്തി നാടകം ക്യാമറയില്‍ പകര്‍ത്തിയാണ്‌ ഇന്ത്യന്‍സിനിമയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. 1912-ല്‍ പുറത്തിറങ്ങിയ രാമചന്ദ്രഗോപാലിന്റെ `പുണ്‌ഡലിക്‌' എന്ന സിനിമ. എന്നാല്‍ 1913 മെയ്‌3-ന്‌ പ്രദര്‍ശനത്തിനെത്തിയ ദാദാ സാഹിബ്‌ ഫാല്‍ക്കെ ഇന്ത്യയില്‍ പൂര്‍ണമായും ചിത്രീകരിച്ച ചിത്രമാണ്‌ `രാജാഹരിശ്ചന്ദ്ര'. ഈ ചിത്രത്തിന്റെ നിര്‍മ്മിതിയിലൂടെ ഫാല്‍ക്കെ ഇന്ത്യന്‍ചലച്ചിത്ര വ്യവസായത്തിന്റെ സ്ഥാപകനായി.
ജര്‍മ്മന്‍ യാത്രയ്‌ക്കിടെ ഫാല്‍ക്കെ കണ്ട `ദി ലൈഫ്‌ ഓഫ്‌ ക്രൈസ്റ്റ'്‌ എന്ന നിശബ്‌ദ ചിത്രമാണ്‌ രാജാഹരിഹരിശ്ചന്ദ്ര നിര്‍മ്മിക്കാന്‍ പ്രചോദനമായത്‌. രാമായണത്തിലും മഹാഭാരത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനായ കഥാപാത്രമാണ്‌ ഹരിശ്ചന്ദ്രന്‍, വിശ്വാമിത്ര മഹര്‍ഷിക്ക്‌ കൊടുത്ത വാഗ്‌ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിച്ച ഹരിശ്ചന്ദ്രന്‌ ഈശ്വരന്‍ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കി. അദ്ദേഹത്തെ അനുഗ്രഹിക്കുന്നു. ഈ കഥാസന്ദര്‍ഭമാണ്‌ ഫാല്‍ക്കെ ചിത്രം. ധാര്‍മ്മികതയുടെ വിജയമാണ്‌ രാജാഹരിശ്ചന്ദ്ര ഉദ്‌ഘോഷിച്ചത്‌. ബോംബെയിലെ കോറണേഷന്‍ തിയേറ്ററിലായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നത്‌. സാമൂഹിക അസ്‌പൃശ്യത കാരണം സ്‌ത്രീകള്‍ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. അതിനാല്‍ പുരുഷന്മാരാണ്‌ സ്‌ത്രീവേഷം ചെയ്‌തത്‌. ഫാല്‍ക്കെയായിരുന്നു ഇന്തയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകനും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള `രാജാഹരിശ്ചന്ദ്ര'യുടെ തിരക്കഥയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത്‌ ഫാല്‍ക്കെയാണ്‌. രാജാഹരിശ്ചന്ദ്ര എന്ന നിശബ്‌ദചിത്രത്തെ പിന്‍പറ്റിയാണ്‌ പതിനെട്ടുവര്‍ഷം ഇന്ത്യന്‍സിനിമ സഞ്ചരിച്ചത്‌.
1931-ല്‍ അര്‍ദേഷീര്‍ ഇറാനി നിര്‍മ്മിച്ച `ആലം ആര'യില്‍ ഇന്ത്യന്‍സിനിമ ശബ്‌ദിക്കാനാരംഭിച്ചു.1935-ല്‍ `ദേവദാസ്‌' പ്രദര്‍ശനത്തിനെത്തി. കെ.എസ്‌.സൈഗള്‍ അഭിനയിച്ച ഈ സിനിമ വന്‍ജനപ്രീതി നേടി. ശബ്‌ദചിത്രകാലഘട്ടത്തിലെ ജനപ്രീതി നേടിയ ആദ്യനടന്‍ സൈഗളാണ്‌. സംഗീതാലാപന ശൈലിയാണ്‌ ഈ നടനെ പ്രശസ്‌തനാക്കിയത്‌. 1937-ല്‍ ഇറാനി തന്നെ നിര്‍മ്മിച്ച `കിസാന്‍ കന്യ'യാണ്‌ ഇന്തയിലെ ആദ്യത്തെ വര്‍ണ്ണ സിനിമ. 1967-ല്‍ രാജ്‌കപൂര്‍ നിര്‍മ്മിച്ച `എറൗണ്ട്‌ ദ വേള്‍ഡ്‌' എന്ന ചിത്രമാണ്‌ ഇന്ത്യയിലെ ആദ്യത്തെ 70 എം എം സിനിമ. കാകസ്‌ കാഫൂല്‍ (നിര്‍മ്മാണം ഗുരുദത്ത്‌) ആണ്‌ ആദ്യത്തെ സിനിമാസ്‌കോപ്പ്‌ ചിത്രം. സാങ്കേതികമായ വികാസത്തോടൊപ്പം ഇന്ത്യന്‍സിനിമ കലാപരമായും വളര്‍ന്നുകൊണ്ടിരിക്കുന്നു. ബോംബെ ടാക്കിസീന്റെ പരമ്പരാഗത വാണിജ്യമൂല്യ ചിത്രങ്ങളോടൊത്ത്‌ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്തിറങ്ങി. കലാപരവും ജീവിതയാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന തിരഭാഷ സജീവമായി.
1936-ല്‍ ഹിമാംശു റായുടെ `അചള കന്യ' എന്ന സിനിമ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്‌തു. ദുനിയാമാനയ്‌, പഡോസി തുടങ്ങിയ ചിത്രങ്ങളും സാമൂഹികമായ ഇടപെടലുകള്‍ നടത്തി. കെ.എ. അബ്ബാസ്‌ നിര്‍മ്മിച്ച നയാസന്‍സര്‍ (1941) നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബാംഗാള്‍ ക്ഷാമത്തെ ചിത്രീകരിക്കുകയായിരുന്നു `ധര്‍ത്തികെ ലാല്‍' എന്ന സിനിമ. വിമല്‍റോയിയുടെ ദോ ബിഘാ സമീന്‍ (1953) കാന്‍ മേളയില്‍ അംഗീകാരം നേടി. ഇന്ത്യ കഥാചിത്രങ്ങളുടെ നിരയില്‍ നാഴിക്കല്ലാണ്‌ വിമല്‍റോയിയുടെ ഈ സിനിമ. കര്‍ഷകജീവിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ്‌ ചിത്രം. വെനീസ്‌ ചലച്ചിത്ര മേളയില്‍ കലാമൂല്യ സിനിമയായി പരിഗണിച്ചത്‌ ഇന്ത്യയുടെ `സന്ത്‌തുക്കാറാം' എന്ന മറാത്തി സിനിമയായിരുന്നു.
ഹിന്ദി, ബംഗാളി എന്നീ ഭാഷകളെപോലെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമാനിര്‍മ്മാണം വളര്‍ച്ച നേടിക്കൊണ്ടിരുന്നു. മലയാളത്തില്‍ മാര്‍ത്താണ്‌ഡവര്‍മ്മ, വിഗതകുമാരന്‍ തുടങ്ങിയ നിശബ്‌ദചിത്രത്തിനുശേഷം 1938-ല്‍ എസ്‌ സുന്ദര്‍രാജ്‌ നിര്‍മ്മിച്ച `ബാലന്‍' ശബ്‌ദിക്കാന്‍ തുടങ്ങി. ബാലനായി കെ.കെ.അരൂര്‍ അഭിനയിച്ചു. പ്രഹാളാദനും ജ്ഞാനാംബികയും പ്രദര്‍ശനത്തിനെത്തി. നിര്‍മ്മല, വെള്ളിനക്ഷത്രം എന്നിവ പുറത്തിറങ്ങി. ജീവിതനൗക (1951) പ്രദര്‍ശനവിജയം നേടി. കണ്ടംവെച്ചകോട്ട്‌(1961) വര്‍ണ്ണത്തിലേക്കും പ്രവേശിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ത്രീഡിയും പടയോട്ടം സിനിമാസ്‌കോപ്പും ആയി.
ടി.കെ.പരീക്കുട്ടി നിര്‍മ്മിച്ച്‌, പി.ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത നീലക്കുയില്‍ (1954) വളരെക്കാലം മലയാളസിനിമയുടെ കഥാചിത്രഘടന നിര്‍ണയിച്ചു. പി.രാമദാസിന്റെ നേതൃത്വത്തില്‍ പരീക്ഷണചിത്രങ്ങള്‍ക്ക്‌ തുടക്കമിട്ടു. മലയാളത്തില്‍ നവസിനിമയുടെ ആരംഭമായി ന്യൂസ്‌പേപ്പര്‍ബോയ്‌ പ്രദര്‍ശനത്തിനെത്തി. സാമൂഹ്യവിഷയങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രങ്ങളാണ്‌ മലയാളത്തില്‍ ഏറെക്കാലം പുറത്തിറങ്ങിയത്‌. നിരവധി നോവലുകളും കഥകളും തിരക്കഥയായിമാറി. ഓളവും തീരവും മുറപ്പണ്ണും ചെമ്മീനും മുടിയനായ പുത്രനും തിയേറ്ററിലെത്തി.
എഴുപതുകള്‍ മലയാളത്തില്‍ കലാമൂല്യചിത്രങ്ങളുടെ പരീക്ഷണത്തിന്‌ കരുത്ത്‌ പകര്‍ന്നു. അടൂരിന്റെ സ്വയംവരം, എം.ടിയുടെ നിര്‍മ്മാല്യം, ബക്കറിന്റെ കബനിനദി ചുവന്നപ്പോള്‍, അരവിന്ദന്റെ ഉത്തരായണം, കെ.ജി.ജോര്‍ജിന്റെ സ്വപ്‌നാടനം, കെ.പി.കുമാരന്റെ അതിഥി, കെ.ആര്‍.മോഹന്റെ അശ്വത്ഥാമാവ്‌, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍മാന്‍, ജി.എസ്‌.പണിക്കരുടെ ഏകാകിനി, ഷാജി എന്‍ കരുണിന്റെ പിറവി എന്നിങ്ങനെ തെന്നിന്ത്യയില്‍ മലയാളം വേറിട്ടൊരു വഴിയിലൂടെ ഇന്ത്യന്‍ തിരശീലയില്‍ പ്രശസ്‌തി നേടി. കന്നഡയില്‍ `മദര്‍ഇന്ത്യ' കര്‍ഷകരുടെ പ്രശ്‌നം വെള്ളിത്തിരയില്‍ വരച്ചുചേര്‍ത്തു. നര്‍ഗീസിന്‌ ഏറ്റവും മികച്ച നടിക്കുള്ള അംഗീകാരം കാന്‍മേളയില്‍ ലഭിച്ചത്‌ `മദര്‍ഇന്ത്യ'യിലെ അഭിനയത്തിനാണ്‌. ഈ ചിത്രം ഓസ്‌കാര്‍ നോമിനേഷനും അര്‍ഹമായി. തമിഴില്‍ അന്തനാള്‍, ഹിന്ദിയില്‍ കാന്തൂന്‍ എന്നിവ ഗാനങ്ങള്‍ ഒഴിവാക്കി.
സത്യജിത്‌റേയുടെ പഥര്‍പഞ്ചാലി എന്ന സിനിമ ലോകവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രസംസ്‌കാരത്തിന്‍ പുതിയ ഭാഷയും ഭാവവും പകര്‍ന്നു. കലാപരമായ സമീപനം ഉള്‍പ്പെടുന്ന സിനിമകളുടെ നിരയില്‍ റേയുടെ അപുത്രയം, ജല്‍സര്‍, ചാരുലത, ഋച്വിക്‌ ഘട്ടകിന്റെ സുവര്‍ണ്ണരേഖ, അജാന്ത്രിക്‌, നാഗരിക്‌, മൃണാസെന്നിന്റെ ഇന്റര്‍വ്യൂ, കല്‍ക്കട്ട 71, ശ്യാം ബെനഗലിന്റെ അങ്കുര്‍, കുമാര്‍ സാഹ്നിയുടെ മായാദര്‍പ്പണ്‍, മണികൗളിന്റെ ഉസ്‌കിറോട്ടി, സത്യുവിന്റെ ഗരംഹവ, അവ്‌ദാര്‍കൗളിന്റ 27ഡൗണ്‍, കന്നഡയില്‍ ഗിരീഷ്‌ കര്‍ന്നാടിന്റെ കാട്‌, വി.ബി.കാരന്തിന്റെ ചോമനധുഡി, തമിഴില്‍ ജയകാന്തന്റെ ഉന്നെപോല്‍ ഒരുവന്‍, കെ.ബാലചന്ദ്രറിന്റെ തണ്ണീര്‍തണ്ണീര്‍, മലയാളത്തില്‍ ജോണ്‍ എബ്രാമിന്റെ സിനിമകള്‍, പുതിയ കാലത്ത്‌ അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്റ്‌ മിസ്സിസ്‌, ചൗരംഗിലെയിന്‍, ദീപാമേത്തയുടെ വാട്ടര്‍, കേതന്‍മേത്തയുടെ ഭവാനി ഭവായ്‌, മിര്‍ച്ചമസാല, ഉല്‍പലേന്ദു ചക്രവര്‍ത്തിയുടെ ചോക്ക്‌, ഗോവിന്ദ്‌ നിഹലാനിയുടെ ആക്രോശ്‌, മോഹന്‍ പത്രയുടെ മായാമൃഗ്‌ തുടങ്ങി ജീവിതത്തിന്റെ അകംപുറം കാഴ്‌ചകളുടെ കനലുകള്‍ക്കൊണ്ട്‌ തിരഭാഷയുടെ അവബോധം സൃഷ്‌ടിച്ചു. ഇത്തരം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കരുത്തും സൗന്ദര്യശാസ്‌ത്രവും അടയാളപ്പെടുത്തുന്നു.
പ്രദര്‍ശനവിജയത്തിലും ചേരുവകളിലും ഇടപെടുകയും പുതുമ സ്വീകരിക്കുകയും ചെയ്യുന്ന ചലച്ചിത്ര സംസ്‌കാരമാണ്‌ ഇന്ത്യയിലുള്ളത്‌. അത്‌ ലോകസിനിമയോടൊത്ത്‌ നില്‍ക്കുകയും ചെയ്യുന്നു. നവീനമായ ആഖ്യാനത്തിനും പ്രേക്ഷണശീലത്തിനും വിസ്‌മയം തീര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ്‌ ഇന്ത്യന്‍സിനിമയുടെ നൂറുവര്‍ഷത്തിന്റെ സാക്ഷ്യപത്രം.

Thursday, August 16, 2012

എന്റെ പുതിയ പുസ്തകം:


മഞ്ഞുകാലകഥകള്‍-ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്‌ 

Tuesday, July 31, 2012

സംഗീതമേ ജീവിതം


സംഗീതമേ ജീവിതം
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
വില-225രൂപ
ഗായകന്‍ യേശുദാസിനെപ്പറ്റിയുള്ള സമഗ്ര പഠന കൃതി. എഴുത്തുകാര്‍, രാഷ്ട്രീയരംഗത്തെ പ്രഗല്‍ഭര്‍, നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍, ഗായകര്‍, ഗാനരചയിതാക്കള്‍ എന്നിങ്ങനെ വിവിധ മേഖലയിലെ 76 പേരുടെ ലേഖനങ്ങള്‍. അഴീക്കോട്, എം.എന്‍.വിജയന്‍, പെരുമ്പടവം ശ്രീധരന്‍, വി.ആര്‍.സുധീഷ്, വി.ടി.മുരളി, സുനില്‍ പി ഇളയിടം, കെ.എം.നരേന്ദ്രന്‍, ഡോ.ഓമനക്കുട്ടി, ലീല ഓംചേരി, ഡോ.സുലോചന, ചെമ്പൈ ശ്രീനിവാസന്‍, ഒ.എന്‍.വി, കെ.ജയകുമാര്‍, ബിച്ചുതിരുമല, കൈതപ്രം, പ്രിയ എ.എസ്, നടന്‍ മധു, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, ജയറാം, കവിയൂര്‍പൊന്നമ്മ, എം.എ.ബേബി, ഡോ.എം.കെ.മുനീര്‍, പന്തളം സുധാകരന്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, രവീന്ദ്രന്‍, ഇളയരാജ, രവീന്ദ്ര ജെയ്ന്‍,എസ്.പി.ബാലസുബ്രഹ്മണ്യം, ജയചന്ദ്രന്‍, ജാനകി, ചിത്ര തുടങ്ങിയവര്‍ എഴുതുന്നു. നിരീക്ഷണം, അനുഭവം, അഭിമുഖം, ജീവിതരേഖ എന്നിങ്ങനെ നാലുഭാഗങ്ങള്‍. ഫോട്ടോകളും സഗീറിന്റെ വരകളും ചേര്‍ത്തിട്ടുണ്ട്. അവതാരിക യൂസഫലി കേച്ചേരി. സംഗീതപ്രിയര്‍ക്ക് റഫറന്‍സ് ഗ്രന്ഥം.
-ചന്ദ്രിക വാരാന്തപ്പതിപ്പ് 29/7

Saturday, July 21, 2012

അവാര്‍ഡ് 2011 ചാഞ്ഞിരുന്ന് സിനിമ കാണുമ്പോള്‍


നവസിനിമ, സമാന്തരസിനിമ, കമ്പോളസിനിമ എന്നീ സവിശേഷ പ്രയോഗവിധികള്‍ കൂട്ടിയിണക്കാന്‍ പറ്റുമോ? ചെയര്‍മാന്‍ ഭാഗ്യരാജും ജൂറിയംഗങ്ങളും നിര്‍വഹിച്ച കൃത്യവും മറ്റൊന്നല്ല. രഞ്ജിത്തിന് നല്ല ചിത്രം, ബ്ലെസിക്ക് നല്ല സംവിധാനം, ദിലീപിന് നടനവൈഭവം, ജഗതിക്ക് മികച്ച ഹാസ്യം, നവാഗതന്‍ ഷെറി, തിരക്കഥ സഞ്ജ്‌ബോബി. അവാര്‍ഡാനന്തര വിവാദ ചര്‍ച്ചകള്‍ക്ക് ഉത്തരം. പക്ഷേ, ഈ തീരുമാനത്തില്‍ ജൂറിയുടെ കണ്ണുകളില്‍ പതിയാതെപോയ ഒരു ചിത്രമുണ്ടായിരുന്നു മേല്‍വിലാസം. അവാര്‍ഡ് പട്ടികയില്‍ ഒരിടത്തും മേല്‍വിലാസമില്ലാതെപോയി. സാള്‍ട്ട് ആന്റ് പെപ്പറിലെ ബാബുരാജിന്റെ അഭിനയവും ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ ചെയ്ത വേഷവും വഴിമാറുന്ന സിനിമാകാഴ്ചയില്‍ ഇടം പിടിച്ചില്ല.
പാശ്ചാത്യനാടുകളിലെ വ്യവസായ സമൂഹത്തിന്റെ ആവിഷ്‌കാരരീതികളെയും ആസ്വാദനശീലങ്ങളെയും തൃപ്തിപ്പെടുത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍, വ്യവസായ പുരോഗതിയില്‍ അത്രയൊന്നും മലിനപ്പെടാത്ത മലയാളസിനിമ ഒരു കാര്‍ഷിക ഫ്യൂഡല്‍ വ്യവസ്ഥയെ പിന്‍പറ്റുന്ന സമൂഹത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണ്. ചാപ്പാകു രിശും അകവും ഉന്നയിക്കുന്ന പ്രശ്‌നവുമാണിത്.
ഓരോ പ്രദേശത്തിനും തനതായ സംസ്‌കാരവും ഭാഷയും ആവിഷ്‌കാരരീതികളുമുണ്ട്. ഒരേ സമയം ഏകവും വിഭിന്നവുമായി നിലകൊള്ളുന്ന ഒരു ജനതയ്ക്കു വേണ്ടി നിര്‍മിക്കുന്ന സിനിമയുടെ രൂപം എന്തായിരിക്കണം എന്നതാണ് മലയാള ചലച്ചിത്ര പുര്‌സകാര നിര്‍ണയത്തില്‍ മുഖ്യമായും മാനദണ്ഡമാകേണ്ടത്. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ നടനെ കണ്ടെത്തിയപ്പോള്‍ ജൂറി, പ്രണയത്തില്‍ അനുപംഖറിന്റെ പരിമിതിയില്‍ നോട്ടം അവസാനിപ്പിച്ചു. പഴയകാല തമിഴ് ചേരുവയില്‍ തളംകെട്ടിനില്‍ക്കുന്ന ഭാര്യരാജിന് സന്തോഷിക്കാന്‍ ഇതില്‍പരം മറ്റെന്തുവേണം!
മലയാളസിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാള‘ഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്പ്പ്.
ജൂറിയുടെ മുന്നിലെത്തിയ 41 ചിത്രങ്ങളില്‍ മേല്‍വിലാസം, ബ്യൂട്ടിഫുള്‍, ഇന്ത്യന്‍ റുപ്പി, സാള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്, ചാപ്പാകുരിശ്, ആകാശത്തിന്റെ നിറം, ഇവന്‍ മേഘരൂപന്‍ (റിലീസ് ചെയ്തിട്ടില്ല) പ്രണയം, അകം, ആദിമധ്യാന്തം തുടങ്ങിയവ പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌കാരത്തിലും മാത്രമല്ല, നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ് ഈ ചിത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടത്.
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ.് കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്മ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് കലാരൂപംപൂര്‍ണ്ണതയിലെത്തുന്നത.്ചലച്ചിത്രങ്ങളും മാറിനില്‍ക്കുന്നില്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്ക്കലാണെന്ന് തിരിച്ചറിയുന്നവര്‍, കാലത്തിന് നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. മേല്‍വിലാസം പോലുള്ള ചിത്രങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണമാണ് തിരശീലയില്‍ നടത്തിയത്.
ഓര്‍മ്മിക്കുന്നതിലൂടെയാണ് ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്‍ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ് നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച രണ്ടു കാലങ്ങളെ കൂട്ടിയിണക്കുന്ന ചിത്രമാണ് പ്രണയവും വെള്ളരിപ്രാവിന്റെ ചങ്ങാതിയും. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്ടിക്കുകയെന്നതാണ് ചലച്ചിത്രത്തിന്റെ ദൗത്യം. പക്ഷേ, നടനെ കണ്ടപ്പോള്‍ സിനിമയുടെ സമഗ്രത കാണാതെപോകുന്നു. പുതിയ കാലത്തിന്റെ കാഴ്ചകളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഒട്ടുമിക്ക സിനിമകളിലും രാഷ്ട്രീയവും സാമൂഹികവും മാനങ്ങളുമുണ്ട്. പക്ഷേ അവയുചടെ കരുത്തും കലാത്മകതയും തിരിച്ചറിയുന്നതില്‍ ജൂറിക്ക് സാധിച്ചില്ല.
പതിവുപോലെ പുരസ്‌കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന് കച്ചകെട്ടുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്‌കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ് വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളല്ലാത്തതുകൊണ്ടോ ആകാം വിഴുപ്പലക്കലിന് വലിയ കോപ്പ് ലഭിക്കുന്നില്ല. ആദിമധ്യാന്തത്തെ തലോടി ഷെറിയുടെ പരിഭവം തീര്‍ത്തത് ആശ്വാസം. ഒരു ചിത്രത്തിന്റെ മേന്മ സംവിധായകന്‍ സ്വയം നിര്‍ണയിക്കപ്പെടുമ്പോഴല്ല യാഥാര്‍ത്ഥ്യമാകുന്നത്. അത് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ.് ആദിമധ്യാന്തത്തില്‍ ഈയൊരംശം കണ്ടില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം അവാര്‍ഡ് നേടിയത് രജ്ഞിത്താണ്. തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ പാലേരിമാണിക്യം, കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം രജ്ഞിത്ത് വ്യക്തമാക്കിയിട്ടുണ്ട്. കാലികപ്രാധാന്യമുള്ള പ്രമേയമാണ് ഇന്ത്യന്‍ റുപ്പിയില്‍ അടയാളപ്പെടുത്തിയത്. മികച്ച നടന്റെ കാര്യത്തില്‍ മോഹന്‍ലാലും അനുപംഖറും ദിലീപും മത്സരിച്ചു. പ്രണയത്തിലെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍, വെള്ളരിയുടെ മിമിക്രിച്ചന്തം കണ്ടവരുടെ കാഴ്ച പരിമിതപ്പെട്ടത് സ്വാഭാവികം. മികച്ച നടിയുടെ സ്ഥാനത്തേക്ക് ശ്വേതയെ പിന്തള്ളാന്‍ പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്‌കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന് ഇടം നല്‍കിയില്ല. ഗാനാലാപനം, സംഗീതം, മേയ്ക്കപ്പ്ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്‌കാരങ്ങള്‍ എതിരെഴുത്തിന് വിധേയമായില്ല. ശ്രീകുമാരന്‍ തമ്പിയും ആലാപനത്തില്‍ യേശുദാസ് തരംഗത്തിന് വഴിമാറ്റം നല്‍കി സുദീപിനെ ശ്രദ്ധിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ മികച്ച ഗാനരചനാ കാലഘട്ടം മലയാളത്തിലെ അവാര്‍ഡ് പലപ്പോഴും മറന്നിട്ടുണ്ട്.മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും പാനലിന് പ്രയാസപ്പെടേണ്ടി വന്നില്ല. ജി.പി.രാമചന്ദ്രനും സി.എസ്.വെങ്കിടേഷും ലേഖനത്തിന് നീലനും അവാര്‍ഡ് നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു ജി.പി.രാമചന്ദ്രന്‍. നാടകത്തിലും സിനിമയിലും വ്യത്യസ്ത വേഷങ്ങള്‍ നിരവധി ചെയ്ത നിലമ്പൂര്‍ ആയിഷ ഊമക്കയില്‍ പാടുന്നു എന്ന ചിത്രത്തിലൂടെയും കലാമൂല്യത്തില്‍ ആഷിക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പറിനും അംഗീകാരം ലഭിച്ചത് നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല. വിമര്‍ശനങ്ങള്‍ വരാനിരിക്കുന്ന പ്രതലങ്ങള്‍ മുന്‍കൂട്ടിക്കാണുകയും പരാമവധി പ്രതിരോധവും പ്രതിഷേധവും ഒഴിവാക്കിക്കൊണ്ടുമുള്ള പുരസ്‌കാര വിളംബരം മലയാളസിനിമയുടെ ആരോഗ്യദശയാണോ എന്ന ചോദ്യം അവശേഷിക്കുന്നു.

Tuesday, April 24, 2012

എന്റെ പുതിയ പുസ്തകങ്ങള്‍

എന്റെ പുതിയ പുസ്തകങ്ങള്‍ 

1-സംഗീതമേ ജീവിതം- ലിപി, കോഴിക്കോട്. വില-225 രൂപ.
2-സ്ത്രീരോഗം: പ്രശ്‌നങ്ങളും പ്രതിവിധിയും-ഒലിവ്, കോഴിക്കോട്, 70രൂപ
3-ആയുര്‍വേദം:ചികിത്സയും അനുഭവങ്ങളും-ഒലിവ്, കോഴിക്കോട്,75രൂപ
4-മരുന്നും ചികിത്സയും-ഒലിവ്, കോഴിക്കോട്‌ 

Monday, March 26, 2012

ഭാവപ്പകര്‍ച്ചയുടെ പാഠപുസ്തകം

ഗായകനായി തുടങ്ങി മലയാളസിനിമയില്‍ വില്ലന്‍ വേഷത്തില്‍ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ നടനാണ് ജോസ് പ്രകാശ്. എ.എം.രാജയും കെ.ജെ.യേശുദാസും ശബ്ദസൗഭാഗ്യം കൊണ്ട് ശ്രദ്ധപതിപ്പിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ജോസ്പ്രകാശിന്റെ ഗാനങ്ങള്‍ ആസ്വാദകരെ ആകര്‍ഷിച്ചത്.മനസ്സാക്ഷി എന്ന ചിത്രത്തിനുവേണ്ടി ജോസ്പ്രകാശ് ആലപിച്ച നീലിപ്പെണ്ണേ എന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അറുപതോളം ഗാനങ്ങള്‍ ജോസ്പ്രകാശ് ആലപിച്ചിട്ടുണ്ട്. കണ്ണൂനീര്‍ ചൊരിയാതെ..., വാര്‍മഴിവില്ലിന്റെ... തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഹിറ്റ്ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. വി.ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ ജോസ്പ്രകാശ് ആലപിച്ച പാട്ടുകള്‍ മലയാളത്തിന്റെ മധുവും മധുരവുമായി അക്കാലത്ത് ആസ്വാകര്‍ നെഞ്ചേറ്റി. സംഗീതത്തില്‍ പാരമ്പര്യമോ,വേണ്ടത്ര ശിക്ഷണമോ ഒന്നും അവകാശപ്പെടാനില്ലാത്ത ജോസ്പ്രകാശ് സൈനികരംഗത്തു നിന്നാണ് ആലാപനത്തിലേക്ക് തിരിഞ്ഞത്.ഗായകനായി നില്‍ക്കുമ്പോള്‍ തന്നെ സിനിമാഭിനയത്തിലേക്കും പ്രവേശിച്ചു.'ഭക്തകുചേല'യില്‍ പാടി അഭിനയിച്ച് സിനിമയില്‍ തുടക്കമിട്ടെങ്കിലും അദ്ദേഹത്തിന്റെ നടനവൈഭവം തിരിച്ചറിയുന്നത് പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന സിനിമയിലെ കുഞ്ഞാലി എന്ന കഥാപാത്രമാണ്. ജോസ്പ്രകാശിന് മേല്‍വിലാസം നല്‍കി. സത്യനും നസീറിനും പിന്നണി പാടിയ ജോസ്പ്രകാശ് പിന്നീട് അവരുടെ സിനിമകളില്‍ കിടിലന്‍ വില്ലന്‍ വേഷത്തിലൂടെ മുന്നേറി. തൊണ്ണൂറുകള്‍ വരെ ജോസ്പ്രകാശ് വില്ലന്‍ വേഷങ്ങള്‍ കൈവിട്ടിരുന്നില്ല.
സൗമ്യശീലനായ ജോസ്പ്രകാശിന്റെ വില്ലന്‍ വേഷങ്ങള്‍ ക്രൗര്യത്തിന്റെ അടയാളമായിത്തീര്‍ന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും, പുകയുന്ന പൈപ്പും,വളഞ്ഞ പിടിയുള്ള വാക്കിംഗ് സ്റ്റിക്കും വെളുത്ത കോട്ടും ഊറിച്ചിരിയുമില്ലാത്ത ഒരു വില്ലനെ സങ്കല്‍പിക്കാന്‍ മലയാളികള്‍ക്ക് സാധിക്കാത്ത വിധം ജോസ്പ്രകാശ് വെള്ളിത്തിര കീഴടക്കി .ലാളിത്യത്തിന്റേയും ഉദാരതയുടേയും ത്യാഗത്തിന്റേയും ഔന്നത്യമാര്‍ന്ന സ്‌നാപക യോഹന്നാനും, ഭീഷ്മരും ഒക്കെയായിരുന്ന ജോസ്പ്രകാശിന് 'ലൗ ഇന്‍ കേരളയി'ലെ സില്‍വര്‍ഹെഡ് എന്ന കഥാപാത്രം അധോലോകനായക പരിവേഷം നല്‍കി. ശരിയും തെറ്റും, വിശപ്പിന്റെ വിളി,ബാബുമോന്‍, അച്ഛന്റെ ഭാര്യ, സി.ഐ.ഡി.നസീര്‍, ജീസ്സസ്, തൃഷ്ണ, ശരവര്‍ഷം, ലൗ ഇന്‍ സിംഗപ്പൂര്‍(1980),പഞ്ചതന്ത്രം,പുതിയവെളിച്ചം,മാമാങ്കം, അവനോ അതോ അവളോ,അഹിംസ, കൂടെവിടെ,ഇന്ദ്രജാലം, വാഴുന്നോര്‍, പത്രം, മിസ്റ്റര്‍ ബ്രഹ്മചാരി, എന്റെ വീട് അപ്പൂന്റേം,ഭീഷ്മാചാര്യ, കോട്ടയം കുഞ്ഞച്ചന്‍, സ്‌നേഹമുള്ളസിംഹം, ലിസ, ഈറ്റ, ആകാശദൂത്, രാജാവിന്റെ മകന്‍ എന്നിങ്ങനെ മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. ആകാശദൂത, മിഖേയലിന്റെ സന്തികള്‍ തുടങ്ങിയ ടെലി സീരിയലുകളിലും അഭിനയിച്ചു.ഏറ്റവും ഒടുവില്‍ ജോസ്പ്രകാശ് അഭിനയിച്ചത് ട്രാഫിക്കിലാണ്. സ്വഭാവനടനിലേക്ക് ജോസ്പ്രകാശ് വീണ്ടും മാറുകയായിരുന്നു. രോഗപീഡകളും ശാരീരിക അവശതയും ജോസ്പ്രകാശിന്റെ അഭിനയചാതുരിക്ക് കോട്ടം വരുത്തിയില്ല.
മലയാളസിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത മുഖം നല്‍കിയും സംഭാഷണത്തില്‍ സ്വീകരിച്ച സവിശേഷ ശൈലിയും കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ജോസ്പ്രകാശിന് കഴിഞ്ഞത് അഭിനേതാവ് എന്ന നിലയില്‍ ജോസ്പ്രകാശ് കാത്തുസൂക്ഷിച്ച നിരീക്ഷണപാടവമാണ്. കഥാപാത്രം എന്തായാലും അതിലേക്ക് പരകായപ്രവേശം നടത്തുന്നതില്‍ ഇദ്ദേഹം ജാഗരൂകനായിരുന്നു. ഓരോ കഥാപാത്രവും നവീന ഭാവുകത്വത്തിലൂടെ കാഴ്ചയുടെ ഉത്സവമാക്കിമാറ്റുന്നതില്‍ ജോസ്പ്രകാശ് നിര്‍ണ്ണായക പങ്ക് വഹിച്ചു. കൊട്ടാരക്കരയും കെ.പി.ഉമ്മറും ഗോവിന്ദന്‍കുട്ടിയും ടി.ജി.രവിയും മറ്റും വില്ലന്‍വേഷങ്ങളില്‍ വെള്ളിത്തിരയില്‍ മാറ്റുരച്ച കാലത്ത് മിന്നിമറിയുന്ന ഭാവപകര്‍ച്ചയുടെ പാഠപുസ്തകവുകയായിരുന്നു ജോസ്പ്രകാശ്.
ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനായും, തന്ത്രശാലിയായ ബിനിനസ്സുകാരനായും രാഷ്ട്രീയക്കാരന്റെ വേഷത്തിലും ഈ നടന്‍ വരുമ്പോള്‍ പല സന്ദര്‍ഭത്തിലും തിരശ്ശീലയില്‍ വിസ്മയം തീര്‍ത്തിരുന്നു. ശരീരഭാഷയും കനത്തശബ്ദവും ഏതുരസവും വിരിയിച്ചെടുക്കാന്‍ സാധിക്കുന്ന മുഖഭാവവും മാണ് ജോസ്പ്രകാശിനെ ശ്രദ്ധേയനാക്കിയത്.കണ്ണിലെ ചിരിയില്‍ ക്രൂരതയ്ക്കുപോലും ആകര്‍ഷണീയതയേറിയിരുന്നു. ദാര്‍ഢ്യം കലര്‍ത്തി, ഊന്നിനില്‍ക്കുന്ന വാചകങ്ങള്‍ കഥാപാത്രത്തിന്റെ ശക്തി പ്രേക്ഷകമനസ്സില്‍ ആഞ്ഞുപതിപ്പിക്കാന്‍ ഈ നടന് സഹായകമായിരുന്നു. അഭിനയകലയുടെ രസതന്ത്രം തീര്‍ത്ത് ജോസ്പ്രകാശ് നാടകത്തിലും സിനിമയിലും നിറസാന്നിധ്യമായി. മലയാളസിനിമയുടെ ചരിത്രവിഹിതത്തില്‍ ഡാനിയേല്‍ പുരസ്‌കാര ജേതാവായ ജോസ്പ്രകാശ് എന്ന നടന്‍, ഗായകന്‍ തിളങ്ങിനില്‍ക്കും. ചന്ദ്രിക ദിനപത്രം-26/3/12

Saturday, February 18, 2012

ചെപ്പില്‍ നിറച്ച കഥോപനിഷത്ത്‌


പി.കെ.പാറക്കടവിന്റെ ആദ്യനോവല്‍
കഥ പറയുന്നവരും കഥ കേള്‍ക്കുന്നവരും ഇല്ലാതായിപ്പോകുന്ന ഒരു ലോകത്തെപ്പറ്റിയാണ്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍ `കഥപറയുന്ന ആള്‍' എന്ന ലേഖനത്തില്‍ വിശലനം ചെയ്യുന്നത്‌. കഥപറച്ചിലിന്റെ കല നശിച്ചുകൊണ്ടിരിക്കുന്ന കാലത്തെ നോക്കി പരിതപിക്കുകയാണ്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍. കഥ കേള്‍ക്കാന്‍ കൊതിക്കുന്നവരുടെ ഇടയിലേക്ക്‌ കഥപറച്ചിലുകാരായി വരുന്നവരുടെ എണ്ണം കുറയുന്നു. അനുഭവങ്ങള്‍ കൈമാറാനുള്ള കഴിവ്‌ നഷ്‌ടപ്പെടുകയാണെന്ന്‌ വാള്‍ട്ടര്‍ ബെന്‍യാമിന്‍ സൂചിപ്പിക്കുന്നു. ഇതിന്‌ ഉദാഹരണമായി പറഞ്ഞത്‌ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത്‌ തിരിച്ചെത്തിയ സൈനികരുടെ അവസ്ഥയാണ്‌. അവര്‍ മൗനികളായിരുന്നു. യുദ്ധരംഗത്തെ അനുഭവത്തെക്കുറിച്ച്‌ അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. യുദ്ധം അനുഭവജ്ഞാനത്തെ അട്ടിമറിക്കുകയായിരുന്നു. കഥപറച്ചിലിന്‌ സംഭവിച്ച ഈ വ്യതിയാനത്തിന്‌ ആധുനികതയുടെ പിറവിയോളം പഴക്കമുണ്ട്‌. കഥപറിച്ചലിനെക്കുറിച്ച്‌ ഇവിടെ പരാമര്‍ശിക്കാനിടയായത്‌ പി.കെ.പാറക്കടവിന്റെ ആദ്യ നോവല്‍ `മീസാന്‍കല്ലുകളുടെ കാവലാണ്‌'. പാറക്കടവിന്റെ നോവല്‍ നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്‌ദങ്ങള്‍ക്കും കുറുകെ നടക്കുന്ന കഥകളുടേയും കഥപറിച്ചലിന്റേയും അരങ്ങും അണിയറയും വീണ്ടും സൃഷ്‌ടിക്കുന്നു.
കഥയും കാലവും വടവൃക്ഷംപോലെ ശാഖകള്‍ വിടര്‍ത്തി പന്തലിച്ചു നില്‍ക്കുകയാണ്‌ `മീസാന്‍കല്ലുകളുടെ കാവലില്‍'. കഥാപാത്രങ്ങള്‍ അവരുടെ കാലത്തിന്റെ രേഖീയതയും ഭേദിച്ച്‌ കീഴ്‌പ്പോട്ടുപോയവരുടെ ചരിത്രം കുഴിച്ചെടുക്കുന്നു. ധര്‍മ്മവും ധര്‍മ്മസങ്കടവും ആസക്തിയും നിരാസക്തിയും പ്രണയവും പ്രണയനിരാസവും എല്ലാം പാറക്കടവിന്റെ നോവലിലുണ്ട്‌. മുഖ്യകഥാപാത്രങ്ങളായ സുല്‍ത്താനും ഷഹന്‍സാദയും കഥകളുടെ ലോകത്താണ്‌ ജീവിക്കുന്നത്‌.
മലയാളത്തിലെ ഹൈക്കുനോവലാണ്‌ `മീസാന്‍കല്ലുകളുടെ കാവല്‍'.നോവല്‍ശില്‍പ്പത്തിലും കഥാപ്രതിപാദനത്തിലും പാറക്കടവ്‌ അനുഭവിപ്പിക്കുന്ന രചനാവൈദഗ്‌ധ്യം ശ്രദ്ധേയമാണ്‌. ആറ്റിക്കുറുക്കി, മൂര്‍ച്ചയേറിയ ഫലിതം ഉള്ളിലൊളിപ്പിപ്പ്‌ കഥപറയുന്ന പി.കെ.പാറക്കടവിന്റെ ശൈലി ഈ നോവലിലും ഔന്നത്യമാര്‍ന്നു നില്‍ക്കുന്നു. ചരിത്രവും വര്‍ത്തമാനവും യാഥാര്‍ത്ഥ്യവും സ്വപ്‌നവും വാക്കുകളുടെ ചെപ്പില്‍ അടുക്കിവെക്കുന്നു. ചിന്തയുടേയും ഏകാഗ്രതയുടേയും തീക്ഷ്‌ണശിലയാണ്‌ പാറക്കടവിന്റെ നോവല്‍. ആര്‍ദ്രതയൊഴുകുന്ന നീര്‍ച്ചോലയാണിത്‌. മനം പൊള്ളലിന്റെ വേദനയും സുഖവും നല്‍കുന്ന കൃതി. നോവലിസ്റ്റ്‌ തന്നെ ഇങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ട്‌:`ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്തു തപസ്സു ചെയ്യുമ്പോള്‍ ഒരു കലാസൃഷ്‌ടിയുണ്ടാവുന്നു'. മീസാന്‍കല്ലുകളുടെ കാവല്‍ വായിച്ചു തീരുമ്പോള്‍ നമുക്ക്‌ അനുഭവപ്പെടുന്നതും മറ്റൊന്നല്ല.

ദേശപ്പെരുമയും അധികാരപ്പൊലിമയും നാട്ടാചാരങ്ങളും നാട്ടുമൊഴികളും നാട്ടിടവഴിയും മഴനാരുകളും രാക്കഥകളും രാവിന്റെ നടുമുറ്റത്ത്‌ നടക്കാനിറങ്ങുന്ന ജിന്നുകളും നിലാവെട്ടത്തില്‍ കുതിരപ്പുറത്തേറി യാത്രചെയ്യുന്ന ആലിമുസ്‌ലിയാര്‍ അസീസധികാരിയുടെ കാലില്‍ സ്‌പര്‍ശിക്കുന്നതും ഉമ്മാച്ചോമയുടെ ആത്മഹത്യാശ്രമവും കഥാവഴിയിലുണ്ട്‌. ഉപകഥകളായും കേള്‍വികളായും അതിവിദൂരമല്ലാത്ത ഭൂതകാലത്തിന്റെ അടയാളങ്ങളും നോവലില്‍ കാണാ. കക്കയം ക്യാമ്പും രാജനും വിപ്‌ളവമുന്നേറ്റങ്ങളും തിളച്ചു മറിയുന്ന യൗവ്വനങ്ങളും കഥയുടെ സൂര്യന്‍ കെട്ടുപോകാതെ നിര്‍ത്തുന്നു.
കഥയുടെ ദാര്‍ശനികമാനങ്ങളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന പതിനാറ്‌ അധ്യായങ്ങളില്‍ സുല്‍ത്താന്‍ സ്വയം മറന്ന്‌ കഥപറയുന്നു. ജീവിതത്തിലും മരണത്തിലും ഷഹന്‍സാദക്ക്‌ കാവലായി അവന്‍ കഥപറഞ്ഞുകൊണ്ടേയിരിക്കുന്നു. `നീ സ്വസ്ഥമായുറങ്ങ്‌. നിനക്ക്‌ ഒരു മീസാന്‍കല്ലായി ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവല്‍. ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കാം.' അകം നോവുന്ന പ്രാര്‍ത്ഥനപോലെ നോവല്‍ സമാപിക്കുന്നിടത്ത്‌ പുതിയ കാലവും കഥയും പിറക്കുന്നു. ഓരോ അധ്യായത്തിനും അനുയോജ്യമായി മജിനിയുടെ രേഖാഖ്യാനവുമുണ്ട്‌. ചന്ദ്രിക ആഴ്‌ചപ്പതിപ്പില്‍ ഖണ്‌ഡശ്ശയായി പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളനോവല്‍ സാഹിത്യത്തിന്‌ അതിന്റെ സാങ്കേതികതലത്തിലും സംവേദനതലത്തിലും ചെറുതല്ലാത്ത മുതല്‍ക്കൂട്ടാണ്‌.-;ചന്ദ്രിക വാരാന്തപ്പതിപ്പ്‌

മീസാന്‍കല്ലുകളുടെ കാവല്‍
പി.കെ.പാറക്കടവ്‌
ഡിസി ബുക്‌സ്‌, കോട്ടയം
വില-40 രൂപ

Thursday, January 05, 2012

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ റിപ്പോര്‍ട്ട്‌-1

പതിനാറാമത്‌ കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ ഇന്ന്‌ തുടക്കം. 65 രാജ്യങ്ങളില്‍ നിന്നായി 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 ചിത്രങ്ങള്‍ മാറ്റുരക്കും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ നാലെണ്ണമുണ്ട്‌. രണ്ട്‌ ഇന്ത്യന്‍ ചിത്രങ്ങളാണ്‌ മത്സര വിഭാഗത്തിലുള്ളത്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്‌ഘാടനം ചെയ്യും. ഹിന്ദി സിനിമാതാരം ജയാബച്ചന്‍, ഓംപുരി, ഇന്നസെന്റ്‌, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചലച്ചിത്ര വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ ഫെസ്റ്റിവല്‍ കാറ്റ്‌ലോഗ്‌ പ്രകാശനം ചെയ്യും. ശശിതരൂര്‍ എം.പി, ഫെസ്റ്റിവല്‍ ഡെയ്‌ലി ബുള്ളറ്റിന്റെ ആദ്യ പതിപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാറിന്‌ നല്‍കി പ്രകാശനം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണി.പി.നായര്‍, എം.എല്‍.എമാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷം സംവിധായകന്‍ ടി.കെ. രാജീവ്‌ കുമാര്‍ തയാറാക്കിയ കലാപരിപാടി ഉണ്ടായിരിക്കും.
ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷം സാങ്‌യിമോവീ സംവിധാനം ചെയ്‌ത അണ്ടര്‍ ദി ഹോതോണ്‍ ട്രീ എന്ന ചൈനീസ്‌ ചിത്രം പ്രദര്‍ശിപ്പിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഉദ്‌ഘാടനം വൈകീട്ടാണെങ്കിലും പ്രധാന വേദികളില്‍ ഇന്ന്‌ കാലത്തുതന്നെ സിനിമകളുടെ പ്രദര്‍ശനം തുടങ്ങും.
പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പതിനൊന്ന്‌ ചിത്രങ്ങളാണ്‌ മാറ്റുരക്കുന്നത്‌. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ ഇത്തവണ മത്സരവിഭാഗത്തിലില്ല. കഴിഞ്ഞ വര്‍ഷം പുരസ്‌ക്കാരം നേടിയത്‌ കൊളംബിയന്‍ ചിത്രം പോര്‍ട്രൈയിറ്റ്‌ ഇന്‍ എ സീ ഓഫ്‌ ലൈസ്‌്‌, അര്‍ജന്റീനിയന്‍ ചിത്രം ദ ലാസ്റ്റ്‌ സമ്മര്‍ ഓഫ്‌ ലാ ബൊയിറ്റ,്‌ തുര്‍ക്കി ചിത്രമായ സഫയര്‍ എന്നിവയാണ്‌. ഇത്തവണ തുര്‍ക്കിയില്‍ നിന്നും രണ്ടു ചിത്രങ്ങളും കൊളംബിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ഓരോ ചിത്രവും മത്സരവിഭാഗത്തിലുണ്ട്‌. മിയാങ്‌ ഷാങിന്റെ ദ ബ്ലാക്ക്‌ബ്ലഡ്‌, മുഹമ്മദ്‌ നൂറിയുടെ ബോഡി, ഫ്യൂച്ചര്‍ ലാസ്റ്റ്‌ ഫോര്‍ എവരി (തുര്‍ക്കി), ഹാമിദ്‌ റാസയുടെ ഇറാനിയന്‍ ചിത്രം ഫെമിംഗോ നമ്പര്‍13, കാര്‍ലോസിന്റെ ദ കളര്‍ഓഫ്‌ മൗണ്ടന്‍, പാബ്ലോ പെരന്‍മാന്റെ ദ പെയിന്റിംഗ്‌ലെവ്‌, ഇന്ത്യയില്‍ നിന്ന്‌ പ്രശാന്ത്‌ നായരുടെ ഡല്‍ഹി ഇന്‍ എ ഡേ, അതിഥി റോയിയുടെ അറ്റ്‌ ദ എന്റ്‌ ഓഫ്‌ ഇറ്റ്‌ ഓള്‍ എന്നിവയുമുണ്ട്‌. മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ ബ്രൂസി ബെറിസ്‌ഫോഡാണ്‌.
ഇന്ത്യന്‍ സിനിമയുടെ നിരയില്‍ വെട്രിമാരന്റെ ആടുകളം,സുശീന്ദ്രന്റെ അഗ്രാസ്‌മിസ്‌ഹോഴ്‌സ്‌, രാജേഷ്‌ പിഞ്ചാനിയുടെ ബാബുബാന്റ്‌പാര്‍ട്ടി, അനിന്റോയുടെ ചാപ്‌ളിന്‍, സൗരഭ്‌ കുമാറിന്റെ ഹാന്‍ഡ്‌ഹോവര്‍, സമുറോദിയുടെ ഐ വാംഡ്‌്‌ എ മദര്‍, ഋതുപര്‍ണഘോഷിന്റെ നൗകദുബി എന്നിവയും സമകാലിക മലയാളസിനിമയില്‍ രഞ്‌ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദ സെയിന്റ്‌, വി.കെ.പ്രകാശിന്റെ കര്‍മ്മയോഗി, ജയരാജിന്റെ പകര്‍ന്നാട്ടം, ഉഷാനായരുടെ അകം, ടി.വിചന്ദ്രന്റെ ശങ്കരനും മോഹനനും, രാജേഷ്‌ പിള്ളയുടെ ട്രാഫിക്ക്‌ എന്നീ ചിത്രങ്ങളുണ്ട്‌.
ലോകസിനിമാവിഭാഗത്തില്‍ സെപ്പറേഷന്‍, ഡാന്‍സ്‌,എലീന, ദ പ്രൈസ്‌, ഗുഡ്‌ബൈ, ഉറുമി എന്നിങ്ങനെ എഴുപതിലധികം സിനിമകളുണ്ട്‌.റെട്രോപെക്‌റ്റീവില്‍ അഡോള്‍ഫാസ്‌(യു.എസ്‌.എ)ഒഷിമ (ജപ്പാന്‍) റോബര്‍ട്ട്‌ ബ്രിസ്റ്റാണ്‍(ഫ്രാന്‍സ്‌) പൗലോ (ഗ്രീസ്‌)യാസുറോ (ജപ്പാന്‍) മാബെട്ടി(സെനഗല്‍), തിയോ അഞ്ചലോ (ജര്‍മ്മനി) എന്നീ വിശ്രുതസംവിധായകരുടെ ചിത്രങ്ങളുണ്ട്‌. ഹോമേജ്‌ വിഭാഗം, ബെസ്റ്റ്‌ ഓഫ്‌ ഫിപ്രസി തുടങ്ങിയ വിഭാഗവും വ്യത്യസ്‌ത അനുഭവം പകരും.

പതിനാറാമത്‌ മേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ പതിയുന്നത്‌ അറബ്‌ വസന്തം, സോക്കര്‍സിനിമകള്‍ എന്നീ പാക്കേജുകള്‍ക്കാണ്‌. അറബ്‌ രാജ്യങ്ങളില്‍ നടക്കുന്ന പുതിയ മാറ്റങ്ങളുടെ തിരകാഴ്‌ചകളാണ്‌ ഈജിപ്‌ത്‌, മൊറോക്കോ,ടുണീഷ്യ, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നത്‌.