Monday, March 26, 2012

ഭാവപ്പകര്‍ച്ചയുടെ പാഠപുസ്തകം

ഗായകനായി തുടങ്ങി മലയാളസിനിമയില്‍ വില്ലന്‍ വേഷത്തില്‍ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ നടനാണ് ജോസ് പ്രകാശ്. എ.എം.രാജയും കെ.ജെ.യേശുദാസും ശബ്ദസൗഭാഗ്യം കൊണ്ട് ശ്രദ്ധപതിപ്പിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ജോസ്പ്രകാശിന്റെ ഗാനങ്ങള്‍ ആസ്വാദകരെ ആകര്‍ഷിച്ചത്.മനസ്സാക്ഷി എന്ന ചിത്രത്തിനുവേണ്ടി ജോസ്പ്രകാശ് ആലപിച്ച നീലിപ്പെണ്ണേ എന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അറുപതോളം ഗാനങ്ങള്‍ ജോസ്പ്രകാശ് ആലപിച്ചിട്ടുണ്ട്. കണ്ണൂനീര്‍ ചൊരിയാതെ..., വാര്‍മഴിവില്ലിന്റെ... തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഹിറ്റ്ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. വി.ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ ജോസ്പ്രകാശ് ആലപിച്ച പാട്ടുകള്‍ മലയാളത്തിന്റെ മധുവും മധുരവുമായി അക്കാലത്ത് ആസ്വാകര്‍ നെഞ്ചേറ്റി. സംഗീതത്തില്‍ പാരമ്പര്യമോ,വേണ്ടത്ര ശിക്ഷണമോ ഒന്നും അവകാശപ്പെടാനില്ലാത്ത ജോസ്പ്രകാശ് സൈനികരംഗത്തു നിന്നാണ് ആലാപനത്തിലേക്ക് തിരിഞ്ഞത്.ഗായകനായി നില്‍ക്കുമ്പോള്‍ തന്നെ സിനിമാഭിനയത്തിലേക്കും പ്രവേശിച്ചു.'ഭക്തകുചേല'യില്‍ പാടി അഭിനയിച്ച് സിനിമയില്‍ തുടക്കമിട്ടെങ്കിലും അദ്ദേഹത്തിന്റെ നടനവൈഭവം തിരിച്ചറിയുന്നത് പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന സിനിമയിലെ കുഞ്ഞാലി എന്ന കഥാപാത്രമാണ്. ജോസ്പ്രകാശിന് മേല്‍വിലാസം നല്‍കി. സത്യനും നസീറിനും പിന്നണി പാടിയ ജോസ്പ്രകാശ് പിന്നീട് അവരുടെ സിനിമകളില്‍ കിടിലന്‍ വില്ലന്‍ വേഷത്തിലൂടെ മുന്നേറി. തൊണ്ണൂറുകള്‍ വരെ ജോസ്പ്രകാശ് വില്ലന്‍ വേഷങ്ങള്‍ കൈവിട്ടിരുന്നില്ല.
സൗമ്യശീലനായ ജോസ്പ്രകാശിന്റെ വില്ലന്‍ വേഷങ്ങള്‍ ക്രൗര്യത്തിന്റെ അടയാളമായിത്തീര്‍ന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും, പുകയുന്ന പൈപ്പും,വളഞ്ഞ പിടിയുള്ള വാക്കിംഗ് സ്റ്റിക്കും വെളുത്ത കോട്ടും ഊറിച്ചിരിയുമില്ലാത്ത ഒരു വില്ലനെ സങ്കല്‍പിക്കാന്‍ മലയാളികള്‍ക്ക് സാധിക്കാത്ത വിധം ജോസ്പ്രകാശ് വെള്ളിത്തിര കീഴടക്കി .ലാളിത്യത്തിന്റേയും ഉദാരതയുടേയും ത്യാഗത്തിന്റേയും ഔന്നത്യമാര്‍ന്ന സ്‌നാപക യോഹന്നാനും, ഭീഷ്മരും ഒക്കെയായിരുന്ന ജോസ്പ്രകാശിന് 'ലൗ ഇന്‍ കേരളയി'ലെ സില്‍വര്‍ഹെഡ് എന്ന കഥാപാത്രം അധോലോകനായക പരിവേഷം നല്‍കി. ശരിയും തെറ്റും, വിശപ്പിന്റെ വിളി,ബാബുമോന്‍, അച്ഛന്റെ ഭാര്യ, സി.ഐ.ഡി.നസീര്‍, ജീസ്സസ്, തൃഷ്ണ, ശരവര്‍ഷം, ലൗ ഇന്‍ സിംഗപ്പൂര്‍(1980),പഞ്ചതന്ത്രം,പുതിയവെളിച്ചം,മാമാങ്കം, അവനോ അതോ അവളോ,അഹിംസ, കൂടെവിടെ,ഇന്ദ്രജാലം, വാഴുന്നോര്‍, പത്രം, മിസ്റ്റര്‍ ബ്രഹ്മചാരി, എന്റെ വീട് അപ്പൂന്റേം,ഭീഷ്മാചാര്യ, കോട്ടയം കുഞ്ഞച്ചന്‍, സ്‌നേഹമുള്ളസിംഹം, ലിസ, ഈറ്റ, ആകാശദൂത്, രാജാവിന്റെ മകന്‍ എന്നിങ്ങനെ മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. ആകാശദൂത, മിഖേയലിന്റെ സന്തികള്‍ തുടങ്ങിയ ടെലി സീരിയലുകളിലും അഭിനയിച്ചു.ഏറ്റവും ഒടുവില്‍ ജോസ്പ്രകാശ് അഭിനയിച്ചത് ട്രാഫിക്കിലാണ്. സ്വഭാവനടനിലേക്ക് ജോസ്പ്രകാശ് വീണ്ടും മാറുകയായിരുന്നു. രോഗപീഡകളും ശാരീരിക അവശതയും ജോസ്പ്രകാശിന്റെ അഭിനയചാതുരിക്ക് കോട്ടം വരുത്തിയില്ല.
മലയാളസിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത മുഖം നല്‍കിയും സംഭാഷണത്തില്‍ സ്വീകരിച്ച സവിശേഷ ശൈലിയും കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ജോസ്പ്രകാശിന് കഴിഞ്ഞത് അഭിനേതാവ് എന്ന നിലയില്‍ ജോസ്പ്രകാശ് കാത്തുസൂക്ഷിച്ച നിരീക്ഷണപാടവമാണ്. കഥാപാത്രം എന്തായാലും അതിലേക്ക് പരകായപ്രവേശം നടത്തുന്നതില്‍ ഇദ്ദേഹം ജാഗരൂകനായിരുന്നു. ഓരോ കഥാപാത്രവും നവീന ഭാവുകത്വത്തിലൂടെ കാഴ്ചയുടെ ഉത്സവമാക്കിമാറ്റുന്നതില്‍ ജോസ്പ്രകാശ് നിര്‍ണ്ണായക പങ്ക് വഹിച്ചു. കൊട്ടാരക്കരയും കെ.പി.ഉമ്മറും ഗോവിന്ദന്‍കുട്ടിയും ടി.ജി.രവിയും മറ്റും വില്ലന്‍വേഷങ്ങളില്‍ വെള്ളിത്തിരയില്‍ മാറ്റുരച്ച കാലത്ത് മിന്നിമറിയുന്ന ഭാവപകര്‍ച്ചയുടെ പാഠപുസ്തകവുകയായിരുന്നു ജോസ്പ്രകാശ്.
ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനായും, തന്ത്രശാലിയായ ബിനിനസ്സുകാരനായും രാഷ്ട്രീയക്കാരന്റെ വേഷത്തിലും ഈ നടന്‍ വരുമ്പോള്‍ പല സന്ദര്‍ഭത്തിലും തിരശ്ശീലയില്‍ വിസ്മയം തീര്‍ത്തിരുന്നു. ശരീരഭാഷയും കനത്തശബ്ദവും ഏതുരസവും വിരിയിച്ചെടുക്കാന്‍ സാധിക്കുന്ന മുഖഭാവവും മാണ് ജോസ്പ്രകാശിനെ ശ്രദ്ധേയനാക്കിയത്.കണ്ണിലെ ചിരിയില്‍ ക്രൂരതയ്ക്കുപോലും ആകര്‍ഷണീയതയേറിയിരുന്നു. ദാര്‍ഢ്യം കലര്‍ത്തി, ഊന്നിനില്‍ക്കുന്ന വാചകങ്ങള്‍ കഥാപാത്രത്തിന്റെ ശക്തി പ്രേക്ഷകമനസ്സില്‍ ആഞ്ഞുപതിപ്പിക്കാന്‍ ഈ നടന് സഹായകമായിരുന്നു. അഭിനയകലയുടെ രസതന്ത്രം തീര്‍ത്ത് ജോസ്പ്രകാശ് നാടകത്തിലും സിനിമയിലും നിറസാന്നിധ്യമായി. മലയാളസിനിമയുടെ ചരിത്രവിഹിതത്തില്‍ ഡാനിയേല്‍ പുരസ്‌കാര ജേതാവായ ജോസ്പ്രകാശ് എന്ന നടന്‍, ഗായകന്‍ തിളങ്ങിനില്‍ക്കും. ചന്ദ്രിക ദിനപത്രം-26/3/12