Tuesday, July 01, 2008

2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പതിവുപോലെ പുരസ്‌കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന്‌ കച്ചകെട്ടിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്‌കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ്‌ വിമര്‍ശനങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളായതുമൂലമോ ആകാം വിഴുപ്പലക്കലിന്‌ വലിയ കോപ്പ്‌ ലഭിച്ചില്ല.കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍ തുടങ്ങിയവയ്‌ക്കുള്ള അവാര്‍ഡ്‌ നേടിയത്‌ എം. ജി. ശശിയാണ്‌. ഡോക്യുമെന്റികളിലൂടെയും കൊച്ചുസിനിമകളിലൂടെയും തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ ഇതിനകം ശശി വ്യക്തമാക്കിയിട്ടുണ്ട്‌. പുതിയ ചിത്രം- അടയാളങ്ങള്‍ നന്തനാരുടെ ജീവിതരേഖയില്‍ തളിര്‍ത്ത ചിത്രപാഠമാണ്‌. (സിനിമ ഇനിയും പ്രദര്‍ശനശാലയില്‍ എത്തിയിട്ടില്ല എന്നത്‌ അവാര്‍ഡിന്‌ തടസ്സമാകുന്നില്ല. മുന്‍കാലത്തും റിലീസ്‌ ചെയ്യാത്ത ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.) മികച്ച നടന്റെ കാര്യത്തിലും വലിയ മത്സരം നടന്നില്ല. പരദേശിയിലെ വലിയകത്ത്‌ മൂസ്സയുടെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍ മിമിക്രിയുടെ ചന്തം കണ്ടവരെ പുരസ്‌കാരം അല്‌പം പ്രകോപിച്ചത്‌ സ്വാഭാവികം. ഇത്തരമൊരു സിനിമ രൂപപ്പെടുത്തുമ്പോള്‍ സംഭവിക്കാവുന്ന പാളിച്ചകള്‍ മാത്രമേ പരദേശിക്കും പറ്റിയുള്ളൂ. ചിത്രം പി. ടി. കുഞ്ഞിമുഹമ്മദ്‌ ചെയ്‌തതുകൊണ്ടും മോഹന്‍ലാല്‍ വേഷമിട്ടതിനാലും വന്നുചേരാവുന്ന പാകപ്പിഴയല്ല പരദേശിയുടെ പ്രശ്‌നം. പരദേശിയുടെ സ്വത്വപ്രതിസന്ധി ഇനിയും തിരിച്ചറിയാത്തവരുടെ മനോഭാവം മാത്രമാണ്‌. ആകാശഗോപുരവും ലാലിനെ മികച്ച നടന്റെ സ്ഥാനത്തേക്ക്‌ ഉയര്‍ത്താവുന്നതേയുള്ളൂ. നല്ലനടനെ തെരഞ്ഞെടുക്കുന്നതില്‍ ഏഴംഗ ജൂറിക്ക്‌ മുമ്പില്‍ വെല്ലുവിളി ഒന്നുമുണ്ടായിരുന്നില്ല. ഒരേകടലിലെ മമ്മൂട്ടിയുടെ വേഷം അദ്ദേഹത്തിന്റെ അഭിനയതലത്തില്‍ ഒരു പ്രത്യേകതയും ഉയര്‍ത്തിയില്ല. ശ്യാമപ്രസാദ്‌ രൂപപ്പെടുത്തിയ കഥാപാത്രം തന്റെ കരിയറിലെ ഹൈലൈറ്റാണെന്ന്‌ മമ്മൂട്ടിപോലും കരുതാനിടയില്ല. അറബിക്കഥയിലെ ക്യൂബാമുകുന്ദന്‍- ശ്രീനിവാസന്റെ ഒരു ടൈപ്പ്‌ കഥാപാത്രം. അതിനാല്‍ മികച്ചനടന്‍ അനായാസമായി തീരുമാനിക്കപ്പെട്ടു. മികച്ച നടിയുടെ സ്ഥാനത്തേക്ക്‌ മീരാജാസ്‌മിനെ പിന്തള്ളാന്‍ പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്‌കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന്‌ ഇടം നല്‍കിയില്ല. നല്ല കഥ, നല്ല ചിത്രം, മികച്ച സംവിധായകന്‍ മുതലായ പുരസ്‌കാരങ്ങളിലാണ്‌ അടുര്‍ ഗോപാലകൃഷ്‌ണനും കെ. പി. കുമാരനും ചൊടിച്ചത്‌. അടുരിന്റെ ടൊറന്റോ പ്രദര്‍ശന സിനിമ- നാല്‌ പെണ്ണുങ്ങള്‍, കെ. പി. കുമാരന്റെ ആകാശഗോപുരം എന്നിവയെ അവഗണിച്ചെന്നാണ്‌ മുഖ്യപരാതി. നാല്‌ പെണ്ണുങ്ങള്‍ അടൂരിന്റെ മികച്ച സിനിമകളുടെ നിരയില്‍ വരുന്നില്ല. തകഴിയുടെ കഥയാണ്‌ ചിത്രത്തിന്‌ അടിസ്ഥാനമാകുന്നത്‌ എന്നതുകൊണ്ട്‌ പ്രേക്ഷകരോ, ജൂറിയോ മികച്ചതെന്ന്‌ അംഗീകരിക്കണമെന്നില്ല. പിന്നാമ്പുറക്കഥയില്‍ നിറയുന്നത്‌ ജനുബറുവയുടെ പ്രതികാരമാണ്‌. ദേശീയതലത്തില്‍ പലതവണ ഏറ്റുമുട്ടി പരാജയപ്പെട്ടതിന്റെ പകയാണ്‌ അടൂരിനോട്‌ കേരളത്തില്‍വച്ച്‌ ബറുവ തീര്‍ത്തതെന്ന നിഗമനത്തിന്‌ പ്രസക്തിയില്ല. ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയായി കഥപറയുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ അത്ഭുതത്തിന്‌ വകനല്‍കുന്നു. ഗാനാലാപനം, സംഗീതം, മേയ്‌ക്കപ്പ്‌, ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്‌കാരങ്ങള്‍ എതിരെഴുത്തിന്‌ വിധേയമായില്ല. മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും ബി. രാജീവന്റെ പാനലിന്‌ പ്രയാസപ്പെടേണ്ടി വന്നില്ല. എന്‍. പി. സജീഷിന്റെ `ശലഭച്ചിറകുകള്‍...' അവാര്‍ഡ്‌ നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക്‌ വിധേയമാക്കുന്ന `ശലഭച്ചിറകുകള്‍..' സിനിമാസംബന്ധ പുസ്‌തകങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. പുരസ്‌കാര നിര്‍ണ്ണയത്തില്‍ ആരോപിക്കപ്പെടുന്ന പതിവു വേലിയേറ്റവും വേലിയിറക്കവും ഇത്തവണയും നടന്നിരിക്കാം. ജഗതിക്ക്‌ പ്രത്യേക അംഗീകാരം നല്‍കിയതിലൂടെ ജനുബറുവ അടങ്ങുന്ന സമിതി, നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല.

മുങ്ങുന്ന കപ്പല്‍

സര്‍ഗശേഷിയില്ലാത്തവരാണ്‌ മാക്‌ടയുടെ തലപ്പത്ത്‌. അവര്‍ക്ക്‌ ആരോടും ബഹുമാനമില്ല. മാക്‌ടയുടെ പിളര്‍പ്പിനെ നിര്‍ഭാഗ്യകരമെന്നല്ല, ഭാഗ്യകരമെന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌. സര്‍ഗശേഷിയില്ലാത്ത കുറേ ആളുകളെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുത്തിക്കയറ്റി മാക്‌ടയെ നശിപ്പിച്ചു. ഇനിയൊരു സംഘടനവേണോ എന്ന്‌ കൂട്ടായി ആലോചിക്കണം. സംഘടനയാണ്‌ എല്ലാ പ്രശ്‌നത്തിനും കാരണമെങ്കില്‍, സംഘടന വേണ്ടെന്ന്‌ വച്ച്‌ വ്യക്തിപരമായി നില്‍ക്കാം. അതല്ല സാംസ്‌കാരിക കൂട്ടായ്‌മക്കും സര്‍ഗപരമായ വളര്‍ച്ചയ്‌ക്കും സംഘടന അനിവാര്യമാണെങ്കില്‍ അതുമാകാം.''- -ശ്രീനിവാസന്‍ (ചിത്രഭൂമി ജൂണ്‍ 19/2008)

ക്ഷാമത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമത്തിന്റെ മനുഷ്യത്വം വറ്റിപ്പോകുന്നത്‌ അവതരിപ്പിക്കുന്ന ഒരു ജാപ്പനീസ്‌ സിനിമയുണ്ട്‌. ഇമാമുറയുടെ `ബേലഡ്‌ ഓഫ്‌ നരയാമ'. മലമുകളിലെ മരണത്തിലേക്കുള്ള സാഹസികയാത്രയിലാണ്‌ ചിത്രം അവസാനിക്കുന്നത്‌. മലയാളസിനിമാ മേഖലയുടെ അവസ്ഥയും ഇമാമുറയുടെ സിനിമയിലെ അവസാന സീന്‍ ഓര്‍മ്മപ്പെടുത്തുന്നു. നിലനില്‍ക്കാനുള്ള ശ്രമങ്ങളുടെ അവസാന ഉറവും വറ്റിപ്പോകുന്ന കാഴ്‌ചയാണ്‌ മലയാളസിനിമാ രംഗത്ത്‌ പ്രതിഫലിക്കുന്നത്‌. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രദര്‍ശനവിജയത്തിലും കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന മലയാളസിനിമാ വ്യവസായം അടുത്തിടെ ചെന്നുപതിച്ചത്‌ മറ്റൊരു ദുരന്തത്തിലേക്കാണ്‌.വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയിലിറങ്ങുന്ന താരചിത്രങ്ങള്‍ക്കുപോലും `ഇനീഷ്യല്‍ഫുള്‍' ഉണ്ടാക്കാന്‍ സാധിക്കാത്ത ദുരിതാവസ്ഥക്കിടയില്‍ ചലച്ചിത്രസംഘടനകള്‍ തമ്മിലുള്ള വടംവലിയും സംഘടനകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന പടലപ്പിണക്കങ്ങളും കലാകാരന്മാര്‍ക്കിടിയിലെ വ്യക്ത്യാരോപണങ്ങളും കൊണ്ട്‌ മലയാളചലച്ചിത്ര മേഖല മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസ്ഥയിലെത്തി നില്‍ക്കുന്നു.2008-ന്റെ ആദ്യപകുതി കടന്നുപോകുന്നത്‌ മലയാളസിനിമക്ക്‌ കടുത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ്‌. മലയാളസിനിമ നാളിതുവരെ കാത്തുസൂക്ഷിച്ച (പുറമെയെങ്കിലും) ഐക്യവും സര്‍ഗോന്മുഖതയും കെട്ടുപോകുന്ന അഥവാ കെടുത്തിക്കളയുന്ന ശബ്‌ദഘോഷങ്ങളാണ്‌ വാര്‍ത്താമാധ്യമങ്ങളില്‍. കഴിഞ്ഞ മൂന്നാലുവര്‍ഷമായി ഒളിഞ്ഞും തെളിഞ്ഞും സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അനൈക്യം ശക്തിയ3ര്‍ജ്ജിച്ചിരിക്കുകയാണ്‌.ഫിലിംചേംബറും അമ്മയും തമ്മിലുണ്ടായ പോരാട്ടവും ചിത്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കലും ചാനല്‍ഭീഷണിയും എല്ലാം കുഴഞ്ഞു നിന്ന പ്രതിസന്ധിയില്‍ നിന്നും ഒരുവിധം കരകയറി വിരലിലെണ്ണാവുന്ന സിനിമകളെങ്കിലും സാമ്പത്തികമായി വിജയിപ്പിച്ചെടുത്ത്‌ മുന്നേറാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ മാക്‌ടയുടെ പിളര്‍പ്പും അനുബന്ധ സംഘടനാ പ്രശ്‌നങ്ങളും അരങ്ങേറുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ സംഘടനയും പ്രവര്‍ത്തന സ്വാതന്ത്ര്യവും അവകാശസംരക്ഷണവുമെല്ലാം അനിവാര്യമാണ്‌. എന്നാല്‍ സംഘടനകള്‍ പരസ്‌പരം പകപ്പോക്കലിന്റെ ഭാഷ്യം തീര്‍ത്താല്‍ അത്‌ ആരോഗ്യകരമായ മുന്നേറ്റത്തിന്‌ പ്രതിബന്ധമാകും. പ്രത്യേകിച്ചും കലാകാരന്മാരുടെ സംഘടനകളാകുമ്പോള്‍. സിനിമ കൂട്ടായ്‌മയുടെ കലയാണ്‌. വ്യത്യസ്‌ത കാഴ്‌ചപ്പാടും അഭിപ്രായവും കാത്തുസൂക്ഷിക്കുന്ന കലാകാരന്മാര്‍ക്കിടയില്‍ ആശയപരമായ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്‌. പക്ഷേ, മലയാളസിനിമയില്‍ ഇപ്പോള്‍ നടക്കുന്നത്‌ അത്തരമൊരു സംഘട്ടനമല്ല. വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാണ്‌. അതിന്‌ മാക്‌ടയുടെയും അനുബന്ധ സംഘടനകളുടെയും പേര്‌ സ്വീകരിക്കുന്നുവെന്നുമാത്രം.പുതിയ പ്രശ്‌നത്തിന്‌ കാരണമായത്‌ നടന്‍ ദിലീപും സംവിധായകന്‍ തുളസിദാസും തമ്മിലുള്ള കരാര്‍പ്രശ്‌നമാണ്‌. നടനും സംവിധായകനും പരസ്‌പരം പറഞ്ഞുതീര്‍പ്പാക്കാന്‍ സാധിക്കുന്ന കാര്യം ആയിരക്കണത്തിന്‌ തൊഴിലാളികള്‍ പ്രത്യക്ഷമായും അതിലേറെ പേര്‍ പരോക്ഷമായും ജീവിതമാര്‍ഗമായി കണ്ടെടുക്കുന്ന മലയാളസിനിമാ മേഖലയുടെ കെട്ടുറപ്പ്‌ തകര്‍ക്കുന്നതിലേക്ക്‌ എത്തിനില്‍ക്കുകയാണ്‌. കോടാമ്പക്കത്തുനിന്നും മലയാളസിനിമ കേരളത്തിലേക്ക്‌ വന്നപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മലയാളത്തിന്റെ മണവും ജീവിതവും കൂടുതല്‍ കരുത്തോടുകൂടി പതിഞ്ഞുനില്‍ക്കും എന്നതിനപ്പുറം. കേരളത്തില്‍ സജീവമാകാനിടയുള്ള ചലച്ചിത്രപ്രവര്‍ത്തന രംഗത്തെക്കുറിച്ചായിരുന്നു മിക്കവരുടെയും സ്വപ്‌നം. സ്റ്റുഡിയോകളും മറ്റും കേരളത്തില്‍ സജീവമായതോടെ മലയാളസിനിമ സ്വന്തം മണ്ണില്‍ വേരുറപ്പിക്കുന്നതിന്റെ പ്രതിഫലനവുമുണ്ടായി. എന്നാല്‍ മലയാളസിനിമക്ക്‌ ചാകര എന്ന്‌ വിശേഷിപ്പിക്കുന്ന `ഉത്സവ' സീസണുകളിലേക്കുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ ജോലികള്‍ പുരോഗമിക്കുന്ന സമയത്ത്‌ അരങ്ങേറുന്ന പടലപ്പിണക്കം ചലച്ചിത്രവ്യവസായത്തെ ദോഷകരമായി ബാധിച്ചുതുടങ്ങി. നേരത്തെ അമ്മ- ഫിലിം ചേംബര്‍ തര്‍ക്കം, ഇപ്പോള്‍ ദിലീപ്‌- തുളസിദാസ്‌ പ്രശ്‌നം. എല്ലാം അരങ്ങേറിയത്‌ ഉത്സവകാല സിനിമകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതരത്തിലാണ്‌. ഇതില്‍ നിന്നും സംഘടനകള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. മലയാളസിനിമ തിയേറ്ററുകളില്‍ മൂക്കുകുത്തുമ്പോള്‍ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ റീമേക്ക്‌, ഹോളിവുഡ്‌ ചിത്രങ്ങള്‍ സാമ്പത്തികമായി വന്‍നേട്ടം കൊയ്യുന്നു. വ്യാജസിഡികളും മാറുന്ന പ്രേക്ഷകാഭിരുചിയും ചാനല്‍ഷോകളും, ചിത്രങ്ങളുടെ ഗുണനിലവാരത്തകര്‍ച്ചയും വര്‍ദ്ധിച്ച തിയേറ്റര്‍ ചാര്‍ജ്ജും ആഘോഷവേളകളില്‍ പോലും കണ്ണീര്‍പ്പാടം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ്‌ `സിനിമയാണ്‌ വലുതെന്ന്‌ കരുതുന്നവരും സിനിമയല്ല, സംഘടനയാണ്‌ വലുതെന്ന്‌ വിശ്വസിക്കുന്നവരും തമ്മിലുള്ള പുതിയ യുദ്ധം'( ചിത്രഭൂമിയോട്‌ കടപ്പാട്‌). കാലത്തിന്‌ നിരക്കാത്ത ഉരുപ്പടികള്‍ തീര്‍ത്തതുകൊണ്ടോ, തട്ടുപൊളിപ്പന്‍ വാക്‌ധോരണി ക്യാമറയെ നോക്കിപ്പറഞ്ഞതുകൊണ്ടോ സംവിധായകനോ, നടനോ രൂപപ്പെടുന്നില്ല. ജീവിതത്തിന്റെ പൊള്ളുന്ന മുഖത്തേക്ക്‌ കണ്ണയച്ച്‌ സര്‍ഗാത്മകതയോടെ ആവിഷ്‌കരിക്കാനുള്ള ഗൃഹപാഠം സംവിധായകര്‍ക്കും കഥയും കഥാപാത്രവും അറിഞ്ഞുകൊണ്ടുള്ള മുന്നൊരുക്കം അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്‌ധര്‍ക്കും ഉണ്ടാകുമ്പോഴാണ്‌ നല്ല ചലച്ചിത്രങ്ങള്‍ രൂപപ്പെടുന്നത്‌. അത്തരം ഗൃഹപാഠത്തിന്‌ ഊന്നല്‍ നല്‍കുന്ന സിനിമകള്‍ മലയാളത്തില്‍ ചെയ്‌താലും നിര്‍മ്മാതാവും വിതരണക്കാരും കൈപൊള്ളാതെ രക്ഷപ്പെടുന്നുണ്ട്‌. മലയാളസിനിമയുടെ മുഖ്യപ്രതിസന്ധികളിലൊന്ന്‌ സിനിമയെക്കുറിച്ച്‌ തിരിച്ചറിവ്‌ നേടിയ പ്രേക്ഷകരും മാധ്യമാവബോധത്തിന്‌ നേരെ മുഖം തിരിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുമാണ്‌. സിനിമയുടെ നിലവാരത്തകര്‍ച്ചക്ക്‌ പ്രധാനകാരണം സംവിധായകര്‍ തന്നെ. പിന്നീട്‌ മാത്രമേ, നിര്‍മ്മാതാവോ, അഭിനേതാക്കളോ വരുന്നുള്ളൂ. സംവിധാനകലയുടെ അഭാവമാണ്‌ മലയാളത്തില്‍ നിലനില്‍ക്കുന്നത്‌. സംവിധായകരുടെ പേരില്‍ ജനം തിയേറ്റിലെത്തുന്ന പതിവ്‌ മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങളിലുണ്ട്‌. മലയാളത്തില്‍ ഇപ്പോഴും മൂന്നോ, നാലോ സംവിധായകരുടെ പേരില്‍ മാത്രമേ സിനിമയെ വിശേഷിപ്പിക്കുന്നുള്ളൂ. ഏത്‌ സംഘടന എന്നതിനപ്പുറം ചലച്ചിത്രത്തെ കലാപ്രവര്‍ത്തനമായി അംഗീകരിക്കലാണ്‌ പ്രധാനം. ഒരു വ്യവസായമെന്ന നിലയില്‍ മലയാളചലച്ചിത്ര മേഖലയില്‍ മാക്‌ടക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. എന്നാല്‍ സമീപകാലത്ത്‌ മാക്‌ടയുടെ പേരില്‍ വിവാദമാകുന്ന പ്രശ്‌നങ്ങളൊക്കെ മലയാളസിനിമയുടെ വികാസത്തിന്‌ തടസ്സമാകുന്ന രീതിയിലേക്കാണ്‌ നീങ്ങുന്നത്‌. സംഘടനകള്‍ പിളരുകയും തളിര്‍ക്കുകയും ചെയ്യുന്നത്‌ ജനാധിപത്യ രാജ്യത്ത്‌ അല്‍ഭുതമല്ല. മാക്‌ടയുടെ പിളര്‍പ്പും ആ രീതിയില്‍ കാണാന്‍ പഠിക്കുമ്പോള്‍ അതിശയോക്തിയില്ല. എന്നാല്‍ അനന്തരകാര്യങ്ങള്‍ മലയാളചലച്ചിത്രത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാകുമ്പോള്‍ അത്‌ സാംസ്‌കാരിക അപചയമായി വായിക്കപ്പെടാം.മാക്‌ടയിലെ പട ക്രമേണ അനുബന്ധ സംഘടനകളിലേക്കും വ്യക്തികള്‍ തമ്മിലുള്ള സൗന്ദര്യപ്രശ്‌നത്തിലേക്ക്‌ വിഴുപ്പലക്കലുകളിലേക്കും വ്യാപിക്കുന്നു. ഇത്‌ കലാ കേരളത്തിന്‌ ക്ഷീണമുണ്ടാക്കും. മലയാളചിത്രങ്ങള്‍ ദേശീയതലത്തില്‍ വീണ്ടും അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍, കൂടുതല്‍ മെച്ചപ്പെട്ട സിനിമയും മികവും നിലനിര്‍ത്താന്‍ കൂട്ടായമുന്നേറ്റത്തിന്‌ തയാറാകാതെ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച്‌ വാക്‌പ്പയറ്റ്‌ തീര്‍ക്കുന്നവര്‍ക്ക്‌ സിനിമയോടാണോ കൂറ്‌ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുത്തക, പാര, വീട്ടുപടിക്കല്‍ സത്യഗ്രഹം, നിര്‍മ്മാണം സ്‌തംഭിപ്പിക്കല്‍ എന്നിങ്ങനെയുള്ള വേവലാതികള്‍ക്കിടയില്‍ നല്ല സിനിമ എന്ന ആശയവും മാറുന്ന ചലച്ചിത്രകലെപ്പറ്റിയുള്ള പഠനവും പുതിയകാലത്തിന്റെ സിനിമയെക്കുറിച്ചുള്ള ആലോചനയും പ്രവര്‍ത്തനങ്ങളുമാണ്‌ നഷ്‌ടമാകുന്നത്‌. മലയാളത്തിലെ ചലച്ചിത്രാസ്വാദകര്‍ക്ക്‌ ലഭിക്കാതെ പോകുന്നതും മറ്റൊന്നല്ല. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക്‌ മലയാളസിനിമ ആശ്വാസത്തിന്‌ വകനല്‍കാത്ത കാലത്ത്‌ പ്രത്യേകിച്ചും. തര്‍ക്കങ്ങളും എതിര്‍കാഴ്‌ചകളും ചലച്ചിത്രകല പാഠാന്തരത്തിലേക്കുള്ള പുതിയ നീക്കിയിരിപ്പുകളാകണം. അതിനുവേണ്ടിയുള്ള മുന്നൊരുക്കമാണ്‌ മലയാളത്തില്‍ രൂപപ്പെടേണ്ടത്‌.