Thursday, January 05, 2012

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ റിപ്പോര്‍ട്ട്‌-1

പതിനാറാമത്‌ കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ ഇന്ന്‌ തുടക്കം. 65 രാജ്യങ്ങളില്‍ നിന്നായി 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 ചിത്രങ്ങള്‍ മാറ്റുരക്കും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ നാലെണ്ണമുണ്ട്‌. രണ്ട്‌ ഇന്ത്യന്‍ ചിത്രങ്ങളാണ്‌ മത്സര വിഭാഗത്തിലുള്ളത്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്‌ഘാടനം ചെയ്യും. ഹിന്ദി സിനിമാതാരം ജയാബച്ചന്‍, ഓംപുരി, ഇന്നസെന്റ്‌, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചലച്ചിത്ര വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ ഫെസ്റ്റിവല്‍ കാറ്റ്‌ലോഗ്‌ പ്രകാശനം ചെയ്യും. ശശിതരൂര്‍ എം.പി, ഫെസ്റ്റിവല്‍ ഡെയ്‌ലി ബുള്ളറ്റിന്റെ ആദ്യ പതിപ്പ്‌ മന്ത്രി വി.എസ്‌ ശിവകുമാറിന്‌ നല്‍കി പ്രകാശനം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമണി.പി.നായര്‍, എം.എല്‍.എമാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷം സംവിധായകന്‍ ടി.കെ. രാജീവ്‌ കുമാര്‍ തയാറാക്കിയ കലാപരിപാടി ഉണ്ടായിരിക്കും.
ഉദ്‌ഘാടനച്ചടങ്ങിന്‌ ശേഷം സാങ്‌യിമോവീ സംവിധാനം ചെയ്‌ത അണ്ടര്‍ ദി ഹോതോണ്‍ ട്രീ എന്ന ചൈനീസ്‌ ചിത്രം പ്രദര്‍ശിപ്പിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഉദ്‌ഘാടനം വൈകീട്ടാണെങ്കിലും പ്രധാന വേദികളില്‍ ഇന്ന്‌ കാലത്തുതന്നെ സിനിമകളുടെ പ്രദര്‍ശനം തുടങ്ങും.
പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പതിനൊന്ന്‌ ചിത്രങ്ങളാണ്‌ മാറ്റുരക്കുന്നത്‌. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ ഇത്തവണ മത്സരവിഭാഗത്തിലില്ല. കഴിഞ്ഞ വര്‍ഷം പുരസ്‌ക്കാരം നേടിയത്‌ കൊളംബിയന്‍ ചിത്രം പോര്‍ട്രൈയിറ്റ്‌ ഇന്‍ എ സീ ഓഫ്‌ ലൈസ്‌്‌, അര്‍ജന്റീനിയന്‍ ചിത്രം ദ ലാസ്റ്റ്‌ സമ്മര്‍ ഓഫ്‌ ലാ ബൊയിറ്റ,്‌ തുര്‍ക്കി ചിത്രമായ സഫയര്‍ എന്നിവയാണ്‌. ഇത്തവണ തുര്‍ക്കിയില്‍ നിന്നും രണ്ടു ചിത്രങ്ങളും കൊളംബിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ഓരോ ചിത്രവും മത്സരവിഭാഗത്തിലുണ്ട്‌. മിയാങ്‌ ഷാങിന്റെ ദ ബ്ലാക്ക്‌ബ്ലഡ്‌, മുഹമ്മദ്‌ നൂറിയുടെ ബോഡി, ഫ്യൂച്ചര്‍ ലാസ്റ്റ്‌ ഫോര്‍ എവരി (തുര്‍ക്കി), ഹാമിദ്‌ റാസയുടെ ഇറാനിയന്‍ ചിത്രം ഫെമിംഗോ നമ്പര്‍13, കാര്‍ലോസിന്റെ ദ കളര്‍ഓഫ്‌ മൗണ്ടന്‍, പാബ്ലോ പെരന്‍മാന്റെ ദ പെയിന്റിംഗ്‌ലെവ്‌, ഇന്ത്യയില്‍ നിന്ന്‌ പ്രശാന്ത്‌ നായരുടെ ഡല്‍ഹി ഇന്‍ എ ഡേ, അതിഥി റോയിയുടെ അറ്റ്‌ ദ എന്റ്‌ ഓഫ്‌ ഇറ്റ്‌ ഓള്‍ എന്നിവയുമുണ്ട്‌. മത്സരവിഭാഗം ജൂറി ചെയര്‍മാന്‍ ബ്രൂസി ബെറിസ്‌ഫോഡാണ്‌.
ഇന്ത്യന്‍ സിനിമയുടെ നിരയില്‍ വെട്രിമാരന്റെ ആടുകളം,സുശീന്ദ്രന്റെ അഗ്രാസ്‌മിസ്‌ഹോഴ്‌സ്‌, രാജേഷ്‌ പിഞ്ചാനിയുടെ ബാബുബാന്റ്‌പാര്‍ട്ടി, അനിന്റോയുടെ ചാപ്‌ളിന്‍, സൗരഭ്‌ കുമാറിന്റെ ഹാന്‍ഡ്‌ഹോവര്‍, സമുറോദിയുടെ ഐ വാംഡ്‌്‌ എ മദര്‍, ഋതുപര്‍ണഘോഷിന്റെ നൗകദുബി എന്നിവയും സമകാലിക മലയാളസിനിമയില്‍ രഞ്‌ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദ സെയിന്റ്‌, വി.കെ.പ്രകാശിന്റെ കര്‍മ്മയോഗി, ജയരാജിന്റെ പകര്‍ന്നാട്ടം, ഉഷാനായരുടെ അകം, ടി.വിചന്ദ്രന്റെ ശങ്കരനും മോഹനനും, രാജേഷ്‌ പിള്ളയുടെ ട്രാഫിക്ക്‌ എന്നീ ചിത്രങ്ങളുണ്ട്‌.
ലോകസിനിമാവിഭാഗത്തില്‍ സെപ്പറേഷന്‍, ഡാന്‍സ്‌,എലീന, ദ പ്രൈസ്‌, ഗുഡ്‌ബൈ, ഉറുമി എന്നിങ്ങനെ എഴുപതിലധികം സിനിമകളുണ്ട്‌.റെട്രോപെക്‌റ്റീവില്‍ അഡോള്‍ഫാസ്‌(യു.എസ്‌.എ)ഒഷിമ (ജപ്പാന്‍) റോബര്‍ട്ട്‌ ബ്രിസ്റ്റാണ്‍(ഫ്രാന്‍സ്‌) പൗലോ (ഗ്രീസ്‌)യാസുറോ (ജപ്പാന്‍) മാബെട്ടി(സെനഗല്‍), തിയോ അഞ്ചലോ (ജര്‍മ്മനി) എന്നീ വിശ്രുതസംവിധായകരുടെ ചിത്രങ്ങളുണ്ട്‌. ഹോമേജ്‌ വിഭാഗം, ബെസ്റ്റ്‌ ഓഫ്‌ ഫിപ്രസി തുടങ്ങിയ വിഭാഗവും വ്യത്യസ്‌ത അനുഭവം പകരും.

പതിനാറാമത്‌ മേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ പതിയുന്നത്‌ അറബ്‌ വസന്തം, സോക്കര്‍സിനിമകള്‍ എന്നീ പാക്കേജുകള്‍ക്കാണ്‌. അറബ്‌ രാജ്യങ്ങളില്‍ നടക്കുന്ന പുതിയ മാറ്റങ്ങളുടെ തിരകാഴ്‌ചകളാണ്‌ ഈജിപ്‌ത്‌, മൊറോക്കോ,ടുണീഷ്യ, സിറിയ, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നത്‌.