Wednesday, January 20, 2010

ഉച്ചപ്പടവും റിയാലിറ്റി ഷോയും

നോക്കൂ, ഞങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഈ സ്‌തൂപം. അത്‌ ഒരു ശില്‍പിയുടെ ഭാവനയില്‍ നിന്നുണ്ടായതു മാത്രമല്ല. രാഷ്‌ട്രാന്തരീയ മാര്‍ക്കറ്റിലെ പുതിയ ഉപഭോഗത്തിന്റെ ചിഹ്നം എന്ന നിലയില്‍ ഞങ്ങളുടെ കോര്‍പറേറ്റ്‌ വികസിപ്പിച്ചെടുത്തതാണ്‌. ശില്‍പി ഞങ്ങളുടെ ഇംഗിതത്തിനനുസരിച്ച്‌ ചെയ്‌തു തന്നു എന്നേയുള്ളൂ. അയാളുടെ ഭാവനയില്‍പോലും ഞങ്ങള്‍ ശക്തമായി ഇടപെട്ടു.-(എം. എ. റഹ്‌മാന്റെ ശവം കായ്‌ക്കുന്ന മരം എന്ന നോവലെറ്റ്‌, മാധ്യമം). കലാകാരന്റെയും എഴുത്തുകാരന്റെയും ഭാവനയില്‍ ഇടപെടുന്നവരുടെ കാലത്തെയാണ്‌ റഹ്‌മാന്‍ സൂചിപ്പിച്ചത്‌. റിയാലിറ്റി ഷോയുടെ പേരില്‍ നടക്കുന്നതും ഇതുതന്നെ യല്ലേ?

നാട്ടുകാര്‍ വിധിപറയുന്നു
കേരളത്തില്‍ എല്ലാവരും പാട്ടുകരാണ്‌. പാട്ടുകാര്‍ ജഡ്‌ജിമാരും. ആര്‍ക്കും ആരെയും ഏതുവിധവും തേജോവധം നടത്താം. ഇരകള്‍ തലകുനിച്ചു നില്‍ക്കും. ചാനലുകളിലെ റിയാലിറ്റി ഷോ അടയാളപ്പെടുത്തുന്ന മുഖ്യക്രൂരതയാണിത്‌. ഇരയെ പരമാവധി പീഡിപ്പിച്ച്‌ രസിക്കുക. ആ മുതല്‍ ക്ഷ വരെയുള്ള പാട്ടുകാരും സംഗീതഭൗമന്മാരും സദാ റെഡി. മോനേ ഇങ്ങനെ പാടണം, മോളേ അവസാനത്തെ ആ വരി ഒന്നുകൂടി പാടൂ, അനുപല്ലവി ശരിയായില്ല, ചരണത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. ആ നീട്ടലുണ്ടല്ലോ അത്‌ പാടുമ്പോള്‍ ശബ്‌ദം തുറന്നുപോകുന്നു..... എന്താ ജലദോഷം ഉണ്ടോ? മൂക്കടപ്പ്‌ വരാതെ നോക്കണം, പാട്ട്‌ തീരെ ശരിയായില്ല.... രാ രാ രാ... അത്‌ നീട്ടിയെടുക്കാമായിരുന്നു.... എന്തിനാണ്‌ മോനേ ഇതിന്‌ മിനക്കെടുന്നത്‌. കുടുംബത്തിന്റെ റൗണ്ടപ്പില്‍, അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടല്ലോ.... ആ വേഷം അങ്ങ്‌ മാറ്റിയാല്‍ നിങ്ങള്‍ പുരുഷനെപ്പോലെയാണ്‌.. തുടങ്ങി ആകാശത്തിനു കീഴിലുള്ള സകല കാര്യങ്ങളെക്കുറിച്ച്‌ പറയാനും വിശദീകരിക്കാനും കഴിവുള്ള പണ്‌ഡിതശിരോമണിമാരാണ്‌ റിയാലിറ്റി ഷോകളില്‍ സ്ഥിരം വിധികര്‍ത്താക്കള്‍. അവര്‍ക്ക്‌ ഏതോ മോനേയും (പ്രാസമല്ല) മോളേയും ഏതുവിധത്തിലും ക്രൂശിക്കാം, പരസ്യമായി പരിഹസിക്കാം. അവമതിക്കാം എന്തും വിളിച്ചു പറയാം. ഇരയെ നോക്കി ഒരു ചിരിയും പാസ്സാക്കാം.

ക്യാമറ ഇരയുടെ മുഖത്തേക്ക്‌ തിരിയുമ്പോള്‍ കാണാം ചിലരുടെ കണ്ണുനിറയുന്നു, മുഖം വക്രീകരിക്കുന്നു, സ്‌കോര്‍ കുറയാതിരിക്കാന്‍ സകലതും സഹിച്ച്‌ ദയനീയ മുഖഭാവത്തില്‍ വിധി കര്‍ത്താക്കളുടെ മുഖത്തേക്ക്‌ കണ്ണു തുറന്നു നില്‍ക്കുന്നു, തലതാഴ്‌ത്തി സകലതും പറഞ്ഞു കൊള്ളൂ. എനിക്ക്‌ സ്‌കോര്‍ കുറക്കരുതെ എന്ന ഭാവത്തില്‍ നില്‍ക്കുന്നു. പാട്ടുപാടി എന്ന ഒരു തെറ്റുമാത്രം(?) ചെയ്‌ത കുട്ടികളെ ഇങ്ങനെ ക്രൂശിക്കാനുണ്ടോ, സാധാരണ വിധികര്‍ത്താക്കള്‍ ചെയ്യുന്നതുപോലെ തങ്ങളുടെ ധാരണയ്‌ക്കും അഭിരുചിക്കും ആസ്വാദനശേഷിക്കും അനുസരിച്ചുള്ള മാര്‍ക്ക്‌ നല്‍കി അവസാനിപ്പിച്ചാല്‍ പോരേ? കുറെ ആളുകളെ ചിരിപ്പിക്കാന്‍ ഈ രീതിയിലുള്ള ക്രൂരവിനോദത്തിന്‌ കലാകാരന്മാരും പാട്ടുകാരും കൂട്ടുനില്‍ക്കണോ, പ്രത്യേകിച്ചും സര്‍ഗപ്രകിയയുടെ പേരില്‍ നടക്കുന്ന വിപണനത്തില്‍. പോരായ്‌മകള്‍ ചൂണ്ടിക്കാണിക്കാം. പക്ഷേ, ഫ്യൂഡല്‍ കാലഘട്ടത്തിലെ പീഡനവ്യവസ്ഥയോട്‌ അടുത്തനില്‍ക്കുന്ന ഈ ആറാംമുറ കണ്ട്‌ എത്രകാലം നാട്ടുകാര്‍ ചിരിക്കും.

ഈ വിധികര്‍ത്താക്കളുടെ കാരുണ്യമല്ല പാട്ടുകാരനെ/പാട്ടുകാരിയെ സമ്മാനം നേടാന്‍ പ്രാപ്‌തമാക്കുന്നത്‌. അത്‌ എസ്‌. എം. എസിലൂടെ നാട്ടുകാരാണ്‌. പിന്നെന്തിന്‌ ഈ ക്രൂരവിനോദത്തിന്‌ കുട്ടികളെ സാര്‍വ്വഭൗമന്മാരുടെ മുന്നില്‍ ഒരുക്കി നിര്‍ത്തണം. ചാനല്‍ ക്യാമറയ്‌ക്ക്‌ മുന്നിലിരിക്കുമ്പോള്‍ പലപാട്ടുകാരും സംഗീതജ്ഞരും വിസ്‌മരിക്കുന്നതും മറ്റൊന്നല്ല. വിധികര്‍ത്താക്കള്‍ ക്യാമറയുടെ വെളിച്ചത്തില്‍ മത്സരാര്‍ത്ഥികളെ ചുട്ടുപൊള്ളിക്കുമ്പോള്‍ ഓര്‍ക്കേണ്ട പാഠാവലിയാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയത്‌: പൊണ്ണന്‍ മറിഞ്ഞങ്ങു വീഴ്‌വതു കണ്ടാല്‍, കണ്ണിനു സൗഖ്യം മഹാ ദേവ ശംഭോ!- (സഭാപ്രവേശം).

ഗോപിനാഥ്‌ മുതുകാട്‌ കഥപറയുമ്പോള്‍ അതിലൊരു ജീവിതപാഠമുണ്ട്‌. ആര്‍ദ്രതയുണ്ട്‌. മത്സരാര്‍ത്ഥിയെ തിരിച്ചറിവിലേക്ക്‌ നടത്തിക്കുന്ന വെളിച്ചവും. വിധിപ്രസ്‌താവം നടത്തുന്ന ഗജകേസരിമാരുടെ കീചകവധം കണ്ടിട്ടാകാം ജെറി അമല്‍ദേവില്‍ നിന്നും ഇങ്ങനെയൊരു ശബ്‌ദമുയര്‍ന്നത്‌: റിയാലിറ്റി ഷോകളിലേക്ക്‌ ക്ഷണം ലഭിക്കുന്നുണ്ട്‌. എസ്‌. എം. എസ്‌ എന്ന തട്ടിപ്പ്‌ അവസാനിപ്പിക്കുകയാണെങ്കില്‍ ഞാന്‍ ജഡ്‌ജ്‌ ആയി വരാം എന്നു പറഞ്ഞു. ഞങ്ങളെപ്പോലുള്ളവരെ അവിടെ പിടിച്ചിരുത്തി- '' മോനേ സംഗതി ശരിയായില്ല, ഇങ്ങനെ പാടൂ- അങ്ങനെ പാടരുത്‌ എന്നൊക്കെ പറയിപ്പിച്ച ശേഷം നാട്ടുകാര്‍ പറയുന്ന ആള്‍ക്കാണ്‌ സമ്മാനം കൊടുക്കുന്നത്‌. പിന്നെ ഞങ്ങളെപ്പോലുള്ളവരെ കാഴ്‌ച വസ്‌തുവാക്കി അവിടെ പിടിച്ചിരുത്തുന്നതെന്തിനാണ്‌? ഞങ്ങള്‍ പറയുന്നത്‌ അവര്‍ മാനിക്കുന്നില്ല എന്നത്‌ വ്യക്തമല്ലേ.- (മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ആര്‍ജ്ജവം നഷ്‌ടപ്പെടുന്ന യുവത്വത്തെ ആര്‍ക്കും എന്തും വിളിക്കാം. റിയാലിറ്റി ഷോ വിധികര്‍ത്താക്കള്‍ നീണ്ടാള്‍ വാഴട്ടെ!!

കലോത്സവ കഥ
നാട്ടിലേക്ക്‌ മടങ്ങിവന്ന ഒരാള്‍ എന്നായിരുന്നു സ്‌കൂള്‍ കലോത്സവത്തില്‍ മലയാളം കഥാരചനയുടെ വിഷയം. പാലക്കാട്‌ ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂളിലെ രാമദാസ്‌ കഥയെഴുതി ഒന്നാമനായി. രാമദാസും അയാളുടെ കഥയും മലയാളത്തിലെ പുതിയ കഥയെ നോക്കി ചിലതു പറയുന്നുണ്ട്‌. നിര്‍മല്‍കുമാറുമാരെ ജീവിതത്തിലേക്ക്‌ ഒന്നിങ്ങ്‌ തിരിഞ്ഞു നോക്കൂ എന്നാണ്‌ രാമദാസിനെപ്പോലുള്ള കുട്ടികള്‍ ഓര്‍മ്മപ്പെടുത്തുന്നത്‌

മലയാളകഥയ്‌ക്ക്‌ ഒന്നും സംഭവിച്ചില്ല. സംഭവിച്ചതെല്ലാം കഥയെഴുത്തുകാര്‍ക്കാണ്‌. കഥയുടെ വരള്‍ച്ചയ്‌ക്ക്‌ മികച്ച ഉദാഹരണമാണ്‌ കെ. പി. നിര്‍മ്മല്‍കുമാറിന്റെ ഇന്നത്തെ അതിഥി അതീത ശക്തി എന്ന കഥ (മാതൃഭൂമി).

രാമദാസിന്റെ കഥയില്‍ നിന്നും: അങ്ങനെ ഞാന്‍ നാട്ടില്‍ കാലുകുത്തി. എന്റമ്മോ. എന്തൊരു ദൗര്‍ഭാഗ്യം! ചവിട്ടിയതു ചാണകത്തില്‍ തന്നെ, ഹരിതഭംഗി ആസ്വദിച്ചാണിറങ്ങിയത്‌. അതുകൊണ്ടായിരിക്കും. ഞാന്‍ വേച്ച,്‌ വേച്ച്‌ പൈപ്പിനടുത്തേക്ക്‌ നടന്നു.ആരെങ്കിലും കണ്ടോ. ആരുമില്ല. പണിപ്പറ്റിച്ച കുറെ പശുക്കള്‍ മാത്രം....കഥാന്ത്യത്തില്‍ രാമദാസിന്റെ നായകന്‍ തിരിച്ചറിയുന്നു: ഞാന്‍ ആലോചിച്ച്‌, ആലോചിച്ച്‌ കാടുകയറി. വഴിതെറ്റിപ്പോയിരിക്കുന്നു. മനസ്സിലായി. എന്റെ തെറ്റ്‌. എല്ലാം എന്റെ തെറ്റ്‌. പകയും ദേഷ്യവും ഒരുത്തന്റെ ജീവിതം നശിപ്പിക്കുകയേയുള്ളൂ. ഞാന്‍ തെറ്റു മനസ്സിലാക്കുന്നു. ഞാന്‍ തിരിഞ്ഞു നടന്നു. നന്മയുടെ, സമാധാനത്തിന്റെ ഒരു ലോകത്തേക്ക്‌?- (കലാകൗമുദി).

ഉച്ചപ്പടം
ചുളിവുപറ്റാത്ത ഇസ്‌തിരിയിട്ട ചിന്തകളുടെ കാലത്ത്‌ കവിതയിലെ പുതുശബ്‌ദം തിരിച്ചറിയപ്പെടാന്‍ എളുപ്പമല്ല. വെളിച്ചത്തിനു നേരെ നടന്നെത്തുക എന്നത്‌ വലിയൊരു ദൗത്യമായി ഏറ്റെടുക്കേണ്ടുന്ന ബാധ്യത കൂടി പേറുന്നവരാണ്‌ മലയാളകവിതയിലെ പുതുതലമുറ. എഴുതുക എന്ന പോരാട്ടത്തിനപ്പുറം, വ്യത്യസ്‌ത ശബ്‌ദം കേള്‍പ്പിക്കുക എന്ന പ്രതിസന്ധി കൂടിനേരിടുന്ന തലമുറയുടെ പ്രാതിനിധ്യമാണ്‌ ഉച്ചപ്പടം എന്ന കവിതാസമാഹാരത്തിനുള്ളത്‌. കവിത കൊണ്ട്‌ ഇരുട്ടറ തുറക്കാന്‍ കഴിയുമെന്ന വിശ്വാസം ഇനിയും ഉപേക്ഷിച്ചിട്ടില്ലാത്തവരുടെ നിരയിലാണ്‌ ഉച്ചപ്പടത്തിന്റെ എഴുത്തുകാരന്‍ മുരളീകൃഷ്‌ണന്‍. ഉച്ചപ്പടം എന്ന പേരിനുപോലും കേരളത്തിന്റെ സാംസ്‌കാരിക ചരിത്ര സ്‌പര്‍ശമുണ്ട്‌. പ്രക്ഷുബ്‌ധതയുടെ കാലമാണ്‌ മലയാളസിനിമയുടെ എഴുപത്‌. അന്ന്‌ ഉച്ചപ്പടം എന്നു പറഞ്ഞാല്‍ അവാര്‍ഡ്‌ സിനിമകളാണ്‌. പിന്നീട്‌ ഉച്ചപ്പടം മസാല ചിത്രങ്ങളായി. മുരളീകൃഷ്‌ണന്റെ കവിതയില്‍ ജീവിതത്തിന്റെ പാഠപുസ്‌തകമായി.
മുരളീകൃഷ്‌ണന്‍ എഴുതി: മുഷിഞ്ഞാലും/ പിഞ്ഞിയാലും/ ചേര്‍ത്തണയ്‌ക്കുന്നു/ കടപ്പാടിന്റെ/ തീരാ കൗതുകം- (പുതപ്പ്‌ എന്ന കവിത). ജീവിതം ഒരു തീരാ കൗതുകമായി എഴുതിനിറയുകയാണ്‌ ഈ കവി. ജീവിതത്തിനുമേല്‍ പൊടിക്കുന്ന രചനകളെന്ന്‌ ഈ കവിതകളെ വിശേഷിപ്പിക്കാം.-(പായല്‍ ബുക്‌സ്‌).-നിബ്ബ്‌ ചന്ദ്രിക, 24-1-2010

3 comments:

നന്ദന said...

ശില്‍പിയുടെ ഭാവനയില്‍പോലും ഇടപെറ്റുന്നവരാണ്
ഇന്നത്തെ പണം മുടക്കികൽ / നിർമ്മാതാക്കൽ
റിയാലിറ്റി ഷോ! വിലയിരുത്തലുകൽ വളരെ ശരിയാണ്
അമ്മയും പെങ്ങളും ഇരുക്കുമ്പോൽ സഗതി പോയി സഗതി പോയി എന്നും പറഞ്ഞുള്ള ചിരികണ്ടാൽ അറിയാം കെട്ടിയോളുടെ അടുത്ത് നിന്നും കാമം തീർക്കാൻ കഴിയാത്തതിലുള്ള വിഷമം (കഴുതകൽ) കരഞ്ഞു തീർക്കുകയാണെന്ന്.
പെട്ടെന്ന് പണാക്കാരനവാൻ മലയാളികൽ വിഷവും കുടിക്കും എന്നാല്ലതെ ഞാനെന്ത് പറയാൻ.
ഗോപിനാഥ്‌ മുതുകാട്‌ നീണ്ടാള്‍ വാഴട്ടെ
അദ്ദേഹത്തിന് മനുഷ്യരെ കുറിച്ച് അറിയാം,
അവരുടെ നന്മയാ‍ണ് മുതുകാടിന്റെ ലക്ഷ്യം
മലയാളകഥയ്‌ക്ക്‌ ഒന്നും സംഭവിച്ചില്ല. സംഭവിച്ചതെല്ലാം കഥയെഴുത്തുകാര്‍ക്കാണ്‌.
ഒരുതിരുത്ത്
അല്ല മാഷെ!! വായനക്കാർക്കാണ്
നന്മയുടെ, സമാധാനത്തിന്റെ ഒരു ലോകത്തേക്ക്‌ എല്ലാവരും തിരിഞ്ഞുനടക്കട്ടെ
നമുക്ക് ആശിക്കാം
മനുഷ്യന്റെ ജീവിതം തുറന്നുകാട്ടിയ പുതപ്പുകൾ കൂടുതൾ ഉണ്ടാവട്ടെ
തങ്കളേയും ആരെങ്കിലും വിലയിരുത്തണ്ടെ!!!
നന്മകൽ നേരുന്നു
നന്ദന

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

താങ്കളുടെ വായനയ്‌ക്ക്‌ നന്ദി. ശരി തെറ്റുകളല്ല, അവ വിലയിരുത്താനുള്‌ല ശ്രമമാണ്‌ നമുക്ക്‌ വേണ്ടത്‌. വായിക്കുന്നതിനും കാണുന്നതിനും അപ്പുറമുള്ള ചിലതുണ്ട്‌ എന്ന വിശാലമായ കാഴ്‌ചപ്പാട്‌. വായനക്കാരന്‌ എക്കാലത്തും പോരായ്‌മ ഉണ്ട്‌. അവരെ അങ്ങനെയാക്കി തീര്‍ക്കുന്നതില്‍ എഴുത്തുകാരായ നമുക്കും പങ്കുണ്ട്‌. വായനക്കാരെ തിരിച്ചു വിളിക്കാനുള്ള ശ3മം നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. അതിന്‌ കൂടുതല്‍ കാമ്പുള്ളവ, ജീവിതം നിറയുന്നവ എഴുതണം. അങ്ങനെ ഒരു കൂട്ടായ്‌മയുടെ ലോകം. ആരോഗ്യമുള്ള സമൂഹത്തില്‍ ആരോഗ്യമുള്ള കലാസൃഷ്ടികളും വായനയും ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉഗ്രന്‍ അത്യുഗ്രന്‍ !!