Tuesday, March 03, 2009

പ്രതിഭ-എത്രയും പറയാംതിരിച്ചെഴുത്ത്‌ റെഡി!

അക്ഷരമോ, അക്ഷരക്കൂട്ടങ്ങളോ മാത്രമല്ല, ഖണ്‌ഡികകളും പുസ്‌തകം മുഴുവനോ ആയാലും പെട്ടെന്ന്‌ അതിന്റെ തിരിച്ചെഴുത്ത്‌ റെഡിയാണ്‌. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലെ ഏത്‌ വാചകമായാലും കവിതകളായാലും പുസ്‌തകങ്ങളായാലും ആര്യ സുരേന്ദ്രന്‍ നിമിഷത്തിനുള്ളില്‍ തിരിച്ചെഴുതി കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കും. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ തിരിച്ചെഴുത്തില്‍ പുതിയ വേഗതയും അത്ഭുതവും സൃഷ്‌ടിക്കുന്ന ആര്യ വായനക്കാരുടെയും പറച്ചിലുകാരുടെയും സദസ്സുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്‌. പിന്നീട്‌ നിരവധി വേദികളിലും ആര്യ സുരേന്ദ്രന്‍ തിരിച്ചെഴുത്തിലെ കലാപാടവം അടയാളപ്പെടുത്തിയിട്ടുണ്ട്‌.

പ്രശസ്‌ത കഥാകാരി പ്രിയ എ. എസിന്റെ കഥയും അനില്‍പാച്ചൂരാന്റെ കവിതയും അവരെ വേദിയിലിരുത്തി വളരെ പെട്ടെന്ന്‌ ആര്യ തിരിച്ചെഴുതി. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പുസ്‌തകത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷ ചടങ്ങില്‍ കവിയുടെ സാന്നിധ്യത്തില്‍ കൃതി തിരിച്ചെഴുതി അദ്ദേഹത്തിന്റെ അനുഗ്രഹം നേടി. ഇങ്ങനെ പൊതുവേദികളിലും സ്‌കൂള്‍ തലത്തിലും ധാരാളം മത്സരങ്ങളിലും മറ്റും പങ്കെടുത്ത്‌ ആര്യ ഈ രംഗത്ത്‌ തന്റെ കഴിവ്‌ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

തിരിച്ചെഴുത്തിന്റെ തുടക്കത്തെക്കുറിച്ച്‌ ആര്യ സുരേന്ദ്രന്‍ പറഞ്ഞു: ``ഒരു ദിവസം വെറുതെ അക്ഷരങ്ങള്‍ തിരിച്ചെഴുതാന്‍ ശ്രമിച്ചപ്പോള്‍ അനായാസമായി തോന്നി. പിന്നീട്‌ എന്തും തിരിച്ചെഴുതാമെന്ന്‌ മനസ്സിലായി.'' ആര്യയുടെ അഭിരുചിയും പ്രാവീണ്യവും ആദ്യം തിരിച്ചറിഞ്ഞത്‌ അമ്മ മോളിയാണ്‌. ജോലി ആവശ്യാര്‍ത്ഥം കുടുംബം കാസര്‍കോട്ട്‌ താമസിക്കുമ്പോഴാണ്‌ ആര്യ കന്നഡ പഠിച്ചത്‌. പിന്നീട്‌ കന്നഡയിലെ ഖണ്‌ഡികകളും മറ്റും നിമിഷം കൊണ്ട്‌ തിരിച്ചെഴുതി ശീലിച്ചു. അക്ഷരങ്ങളും അക്കങ്ങളും ആര്യ തിരിച്ചെഴുതും.ആര്യ ഇപ്പോള്‍ കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. തിരിച്ചെഴുത്തിന്‌ പുറമെ ക്യൂബുകള്‍ വിവിധ രീതിയില്‍ ക്രമീകരിക്കല്‍, ചിത്രരചന, സംഗീതം എന്നിവയും ആര്യയുടെ ഇഷ്‌ട മേഖലയാണ്‌. ചേച്ചി ആതിരയുടെ സംഗീത പഠനം കേട്ടുപഠിച്ച ആര്യ ശാസ്‌ത്രീയസംഗീതത്തില്‍ ഉപജില്ലാ തലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്‌. ചുമരില്‍ തൂക്കിയ കലണ്ടറിന്റെ പ്രതിരൂപം കണ്ണാടിയില്‍ കണ്ടപ്പോള്‍ തോന്നിയ കുസൃതിയാണ്‌ ആര്യയെ തിരിച്ചെഴുത്തിന്‌ പ്രചോദനമായത്‌. നിലത്ത്‌ ചോക്ക്‌ ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത്‌ എഴുത്ത്‌. സഹപാഠികള്‍ക്ക്‌ മുന്‍പില്‍ ഇത്‌ അവതരിപ്പിച്ചു. പിന്നീട്‌ കടലാസിലേക്ക്‌ മാറ്റി. ചിത്രകഥകളൊക്കെ നിലത്ത്‌ തിരിച്ചെഴുതി അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശംസ നേടിയതോടെ മാതാപിതാക്കളും ആര്യയുടെ കഴിവ്‌ ശ്രദ്ധിക്കാന്‍ തുടങ്ങി.

സാധാരണ എഴുത്തിന്റെ വേഗതയില്‍ തന്നെ തിരിച്ചെഴുതാനും ആര്യക്കു സാധിക്കുന്നു.കണ്ണൂര്‍ ചാലാട്‌ സ്വദേശിയാണ്‌ ആര്യ. കണ്ണൂര്‍ പി. എസ്‌. സി. ഓഫീസിലെ സെക്‌ഷന്‍ ഓഫീസര്‍ വി. വി. സുരേന്ദ്രന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ ക്ലാര്‍ക്ക്‌ പി. മോളിയുടെയും ഇളയമകളാണ്‌ ആര്യ. സഹോദരി ആതിര മമ്പറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയാണ്‌.

No comments: