
Tuesday, April 12, 2011
പടികടന്നെത്തുന്ന പദനിസ്വനം

Monday, March 07, 2011
പെണ്‍ ജീവിതങ്ങള്‍

എല്ലാവിഭാഗങ്ങളിലുംപെട്ട സ്‌ത്രീകളുടെ താല്‍പര്യങ്ങളും പ്രശ്‌നങ്ങളും എങ്ങനെ ഏകോപിപ്പിക്കാം എന്ന ചിന്തായായിരുന്നു `മയൂരി'യിലെ ജീവിതപ്പാതയില്‍ എന്ന എല്‍സി ജോണിന്റെ പംക്തിയുടെ പ്രചോദനം. വിവിധ ജാതി -മത വിഭാഗങ്ങളില്‍പ്പെട്ടവരും ദേശപരമായും സാംസ്‌കാരികമായും വ്യത്യസ്‌ത ജീവിതം നയിക്കുന്നവരുമായ സ്‌ത്രീകളുടെ ജീവിതാനുഭവങ്ങളെ എങ്ങനെ ഒരു കുടക്കീഴില്‍ കൊണ്ടുവരാം എന്ന ചോദ്യം `ജീവിതപ്പാതയില്‍' അടിസ്ഥാനധാരയായിരുന്നു.ജീവിതപ്പാതയില്‍ പതിമൂന്ന് സ്‌ത്രീകളെയാണ് എല്‍സി ജോണ്‍ പരിചയപ്പെടുത്തുന്നത്. അയ്യക്കുട്ടി, വിമല, കുറുമ്പ, മേരി, അമ്മിണിയേട്ടത്തി, ഷീജ,പാറുക്കുട്ടി, രാധിക മുതല്‍ അമ്മിണി വരെ. ഇവരില്‍ ഓരോരുത്തരുടെയും ജീവിതം അടുത്തറിയുമ്പോള്‍ നമ്മുടെ മനസ്സ് പൊള്ളും.
കണ്ണുകള്‍ കലങ്ങും. ജീവിതത്തിന്റെ അതിരുകളില്‍ ഉള്ള സാധാരണക്കാരായ സ്‌ത്രീകള്‍.അതികഠിനമായ യാതനകളോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി ജീവിതായോധനത്തില്‍ ഇവര്‍ പുറംതിരിഞ്ഞ് ഓടിയില്ല. മാരകമായ മുറിവുകളും ദുരിതങ്ങളും ഏറ്റുവാങ്ങി നിര്‍ഭയരായി മുന്നേറി. ഇങ്ങനെയുള്ള പെണ്‍കരുത്താണ് ജീവിതപ്പാതയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അവതാരികയില്‍ എം.ടി.വാസുദേവന്‍ നായര്‍ എഴുതി:`അറിയപ്പെടാത്ത,പക്ഷേ നമ്മുടെ കാലവും സമൂഹവും അറിയേണ്ടതും ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതുമായ ചില ജീവിതരേഖകള്‍'.ജീവിതത്തിന്റെ കത്തുന്ന ഏടുകള്‍ തന്നെയാണ് ഈ പുസ്‌തകം പകരുന്നത്.-മഹിള ചന്ദ്രിക
ജിവിതപ്പാതയില്‍ - എല്‍സി ജോണ്
കൈരളി ബുക്‌സ്, കണ്ണര് വില-85രൂപ
Friday, February 25, 2011
കഥയിലെ ഗ്രാമവൃക്ഷം


നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്. സര്‍പ്പജന്മം, ഒടി, ചുണഡങ്ങ്,മാഗിയാന്റി,അഘോരം,ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്, കാലന്‍പക്ഷിയുടെ രാത്രി, ചെത്ത്, വവ്വാലുകള്‍, വിസ്‌മയച്ചിറകുകള്‍ എന്നീ കഥകള്‍ തലമുറകളായിപാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്. ഇത് റഹ്‌മാന്‍ കിടങ്ങയത്തിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്. പ്രതികരണശേഷി ഉറഞ്ഞുപോകാത്ത എഴുത്തുകാരന്റെ ആകുലതകളും ഉത്‌ക്കണ്‌ഠകളും നിറയുന്ന പുസ്‌തകമാണ് `ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്'. ്‌നഗരവല്‍ക്കരണവും വിപണിവല്‍ക്കരണവും സ്‌നേഹധമനികളുടെ മുറിവുകളും അനുഭവിച്ചു തീര്‍ക്കുന്ന ജനതയുടെ നടുവില്‍ പിടയുന്ന മനുഷ്യമനസ്സുകളാണ് ഗ്രാമവഴികളില്‍ റഹ്‌മാന്‍ കണ്ടെടുക്കുന്നത്.
`ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്'എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത് ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരനെ ഈ കഥാപുസ്‌തകത്തില്‍ കാണാം.ഭാഷാതലത്തിലും ആവിഷ്‌ക്കാരത്തിലും റഹ്‌മാന്‍ കിടങ്ങയം പരമ്പരാഗത ശൈലിയോട് പൊരുതി മുന്നേറുന്നു. ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ് കഥാകാരന്‍ സ്വീകരിച്ചത്. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. ഐതിഹ്യങ്ങളിലേക്ക് വേരുകളാഴ്‌ത്തി ജലവും ലവണവും വലിച്ചെടുക്കുന്ന ആല്‍മരംപോലെ ഭാവാധുനികതയുടെ ഇലകള്‍ വിടര്‍ത്തി അനുഭവസഞ്ചയങ്ങളോടെ ഉയര്‍ന്നുനില്‍ക്കുന്നു. അവതാരികയില്‍ കെ.പി. രാമനുണ്ണി എഴുതി: `പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത് പാരര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക് കൊണ്ടുവരുന്നു എന്നതാണ്. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍്‌ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ് റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്.' നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട് നമ്മുടെ മഹിത സംസ്‌ക്കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്. ചന്ദ്രിക
ഇരുട്ട് എലിസബത്തിനോട് പറഞ്ഞത്
റഹ്‌മാന്‍ കിടങ്ങയം, കൈരളി ബുക്‌സ്, കണ്ണൂര്‍,
rs- 75 രൂപ
Thursday, February 10, 2011
കവിതയുടെ ധമനികള്‍

വാചാലതയും ഭാഷയുടെ ആര്‍ഭാടതയും കവിതയായി കൊണ്ടാടുന്ന ഇക്കാലത്ത് സൂക്ഷ്‌മധ്യാന രൂപങ്ങളും നവീന സൗന്ദര്യാവബോധങ്ങളും എന്ന നിലയില്‍ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ കവിതകള്‍ വേറിട്ടുനില്‍ക്കുന്നു. സമകാലിക കവിതയുടെ പൊതുവഴിയില്‍ കാണാത്ത കാഴ്‌ചകളാണ് ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ `ധമനികള്‍' എന്ന പുസ്‌തകത്തില്‍. ജീവിതവും കവിതയും കെട്ടുപിണയുന്ന രചനകളാണ് ധമനികളിലുള്ളത്. ചെറുതും വലുതുമായ നിരവധി കാവ്യസന്ദര്‍ഭങ്ങളില്‍ നിരന്തരം ചെന്നു തൊടുന്ന ഈ കവിതകളില്‍ വലിയ തിരക്കുകളില്ല; മന്ദതാളത്തില്‍ ഉരുവം കൊള്ളുന്ന ഭാവരൂപങ്ങള്‍ മാത്രം. അതേസമയം താനും തന്റെ ചുറ്റുപാടുകളുമൊക്കെ പ്രമേയ സ്വീകരണങ്ങളില്‍ വിഷ്‌ണുമംഗലം ദിവാകരന്‍ ഇഴചേര്‍ക്കുന്നു. വ്യത്യസ്‌തമായൊരു അനുഭൂതിയിലൂടെ നമ്മുടെ സാമൂഹിക സ്വത്വത്തെ സ്‌പര്‍ശിക്കുന്നു.
പാരമ്പര്യത്തില്‍ വേരുകളാഴ്‌ത്തി പുതിയ കാലത്തിലേക്ക് വളര്‍ന്നുപടരുന്ന ഈ കവിതകള്‍ സദാ ജാഗ്രത കൊള്ളുന്നു. പദബോധവും കാവ്യാത്മകതയും നിറഞ്ഞ ധമനികള്‍ സൂക്ഷ്‌മബിംബങ്ങള്‍ കൊണ്ട് കാലഘട്ടത്തിന്റെ വിഹ്വലതകള്‍ ആവിഷ്‌ക്കരിക്കുന്നു. ഫോട്ടോ, ധമനികള്‍, മടക്കം, റെയ്‌ഞ്ച്, ഒന്നാം പാഠം, കനല്‍, നിമിഷം, മുറിവ്, ചന്തയില്‍, ഇരുട്ട്, ഭിക്ഷ, പാട്ട, ജലജന്മം, ജാഗ്രത തുടങ്ങി മിക്ക കവിതകളും സാധാരണക്കാരന്റെ ജീവിതത്തിന്റെ ചില ഏടുകളാണ് അടയാളപ്പെടുത്തുന്നത്.
നാഗരികതയുടെ ആസുരമായ യന്ത്രഗതിയില്‍ എളുപ്പത്തില്‍ പിഴുതെറിയപ്പെടുന്ന ഗ്രാമ സൗഭാഗ്യങ്ങളുടെ പിടച്ചില്‍ ധമനികളിലെ കവിതകള്‍ അനുഭവിപ്പിക്കുന്നു.
വൈയക്തികവും സാമൂഹികവും രാഷ്‌ട്രീയവും പാരിസ്ഥിതികവുമായ അനുഭവമണ്‌ഡലങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ദിവാകരന്റെ ഈ കവിതകള്‍. `വെയില്‍ കത്തിയുരുകുന്ന, മനം കണക്കെ, ഉലകെല്ലാം ഉമിത്തീപോല്‍, പുകയുന്നല്ലോ' (അവസ്ഥ-എന്ന കവിത) എന്നിങ്ങനെ എഴുതിച്ചേര്‍ക്കാന്‍ കാണിച്ച ധീരതയാണ് `ധമനിക'ളെ വര്‍ത്തമാനകാല കവിതകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്.
ധമനികള്‍
ദിവാകരന്‍ വിഷ്‌ണുമംഗലം
നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം
വില- 40 രൂപ
ധമനികള്‍
ദിവാകരന്‍ വിഷ്‌ണുമംഗലം
നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം
വില- 40 രൂപ
Friday, January 28, 2011
കാവ്യ മാധുര്യം ഗാന പരിമളം

ജീവിതത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തില്‍ പി. ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ ഏതു മലയാളിയുടെ മനസ്സിലും വന്നുവീഴാം. ചിലരത് ചിരകാലത്തേക്ക് കാത്തുവെച്ചു എന്നുവരാം.
മലയാളിയുടെ മനസ്സില്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ കവിതകളും ഗാനങ്ങളും നിറഞ്ഞുനില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. കാലം എത്ര വേഗത്തില്‍ മുന്നോട്ടു കുതിച്ചാലും ഏതു വേഗത്തേയും പിന്നാലെ നടത്തിക്കുകയാണ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍. പുലരികള്‍ക്കും ഇലത്തുമ്പുകള്‍ക്കും പൂവിതളുകള്‍ക്കും മീതെ ഇളംകാറ്റ് ഒരു തിരയായ് വന്നു പതിയിരിക്കുന്നതുപോലെ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. കുങ്കുമച്ചാര്‍ത്തണിഞ്ഞു വരുന്ന പുലര്‍കാലവും മലര്‍പ്പൊയ്‌കയില്‍ നീന്തിക്കുളിക്കുന്ന പൂക്കളും ഒരുമണിക്കിനാവിന്റെ മഞ്ചലും, ഇന്നലെയുടെ സുന്ദരസ്വപ്‌നരാഗമായും താരക്കുമ്പിളില്‍ മധുനിറച്ചും ,പാമരനാം ആട്ടിടയന്റെ കിന്നരിപ്പായും പ്രകാശം ചൊരിയുന്നു.
കവി, ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങി വിവിധതലങ്ങളിലൂടെ മലയാളിയുടെ നഭസ്സിലും മനസ്സിലും മാസ്റ്റര്‍ നിറഞ്ഞുനില്‍ക്കുന്നു. 1954-ല്‍ രാമുകാര്യാട്ടിനൊപ്പം നീലക്കുയില്‍ സംവിധാനം ചെയ്‌തുകൊണ്ടാണ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സിനിമാരംഗത്തേക്ക് വരുന്നത്. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മെരിറ്റ് സര്‍ട്ടിഫിക്കറ്റും മികച്ച പ്രാദേശിക ചിത്രത്തിനുള്ള വെള്ളി മെഡലും നേടി. പിന്നീട് അദ്ദേഹത്തിന്റെ ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയും ദേശീയതലത്തില്‍ ശ്രദ്ധനേടി. ആദ്യകിരണങ്ങള്‍, തുറക്കാത്ത വാതില്‍, ജഗത്‌ഗുരു ആദിശങ്കരന്‍, കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, മൂലധനം, ഉമ്മാച്ചു, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങള്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ സംവിധാന ശൈലിയുടെ സവിശേഷത പ്രതിഫലിപ്പിക്കുന്നു. തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നതിലുപരി മികച്ച ഗാനങ്ങളും ഒരുക്കി മലയാളസിനിമയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുകയായിരുന്നു മാസ്റ്റര്‍. നാലായിരത്തോളും ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നാഴിയുരിപ്പാല്, നവകാഹളം, ദേശീയ ഗാനങ്ങള്‍, കരവാള്‍, സ്വപ്‌നസീമ, വില്ലാളി, മര്‍ദ്ദിതന്‍, ഒറ്റക്കമ്പിയുള്ള തംബുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, പാടുന്ന മണ്‍തരികള്‍ തെരഞ്ഞെടുത്ത കവിതകള്‍, ഞാറ്റുവേലപ്പൂക്കള്‍, കാടാറുമാസം എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്
ഒരു കാലഘട്ടത്തെ വിപ്‌ളവത്തിന്റെ വഴികളിലൂടെ നടത്തിച്ച എഴുത്തുകാരനായിരുന്നു പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍. മലയാള.സിനിമയിലെ അഭിനയചക്രവര്‍ത്തിയായ സത്യനെ നീലക്കുയില്‍(1954) എന്ന ചിത്രത്തിലൂടെ ഭാസ്‌ക്കരന്‍ മാസ്റ്ററും രാമുകാര്യാട്ടും ചേര്‍ന്നാണ് വെള്ളിത്തിരയിലെത്തിച്ചത്. മലയാളത്തില്‍ റിയലിസ്റ്റിക് ശൈലിക്ക് തുടക്കം കുറിച്ച ചിത്രമെന്ന ഖ്യാതിയും നീലക്കുയിലിനുണ്ട്. 1955-ല്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ `രാരിച്ചന്‍ എന്ന പൗരന്‍' സംവിധാനം ചെയ്‌തു. സാധാരണക്കാരന്റെ സന്തോഷവും വേദനയും പങ്കുവെയ്‌ക്കുന്ന പ്രമേയങ്ങളോടാണ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്ക് താല്‍പര്യം. സെന്‍സറിംഗ് പ്രശ്‌നം കാരണം രാരിച്ചന്‍ എന്ന പൗരന് കേന്ദ്ര അവാര്‍ഡിന് മത്സരിക്കാന്‍ സാധിച്ചില്ല. നായരുപിടിച്ച പുലിവാല് എന്ന സിനിമയാണ് വാണിജ്യരംഗത്ത് പി.ഭാസ്‌ക്കരന്‍ എന്ന സംവിധായകനെ ശ്രദ്ധേയനാക്കിയത്.
കവി, ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങി വിവിധതലങ്ങളിലൂടെ മലയാളിയുടെ നഭസ്സിലും മനസ്സിലും മാസ്റ്റര്‍ നിറഞ്ഞുനില്‍ക്കുന്നു. 1954-ല്‍ രാമുകാര്യാട്ടിനൊപ്പം നീലക്കുയില്‍ സംവിധാനം ചെയ്‌തുകൊണ്ടാണ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സിനിമാരംഗത്തേക്ക് വരുന്നത്. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മെരിറ്റ് സര്‍ട്ടിഫിക്കറ്റും മികച്ച പ്രാദേശിക ചിത്രത്തിനുള്ള വെള്ളി മെഡലും നേടി. പിന്നീട് അദ്ദേഹത്തിന്റെ ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയും ദേശീയതലത്തില്‍ ശ്രദ്ധനേടി. ആദ്യകിരണങ്ങള്‍, തുറക്കാത്ത വാതില്‍, ജഗത്‌ഗുരു ആദിശങ്കരന്‍, കാട്ടുകുരങ്ങ്, കള്ളിച്ചെല്ലമ്മ, മൂലധനം, ഉമ്മാച്ചു, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങള്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ സംവിധാന ശൈലിയുടെ സവിശേഷത പ്രതിഫലിപ്പിക്കുന്നു. തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നതിലുപരി മികച്ച ഗാനങ്ങളും ഒരുക്കി മലയാളസിനിമയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുകയായിരുന്നു മാസ്റ്റര്‍. നാലായിരത്തോളും ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നാഴിയുരിപ്പാല്, നവകാഹളം, ദേശീയ ഗാനങ്ങള്‍, കരവാള്‍, സ്വപ്‌നസീമ, വില്ലാളി, മര്‍ദ്ദിതന്‍, ഒറ്റക്കമ്പിയുള്ള തംബുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, പാടുന്ന മണ്‍തരികള്‍ തെരഞ്ഞെടുത്ത കവിതകള്‍, ഞാറ്റുവേലപ്പൂക്കള്‍, കാടാറുമാസം എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്
ഒരു കാലഘട്ടത്തെ വിപ്‌ളവത്തിന്റെ വഴികളിലൂടെ നടത്തിച്ച എഴുത്തുകാരനായിരുന്നു പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍. മലയാള.സിനിമയിലെ അഭിനയചക്രവര്‍ത്തിയായ സത്യനെ നീലക്കുയില്‍(1954) എന്ന ചിത്രത്തിലൂടെ ഭാസ്‌ക്കരന്‍ മാസ്റ്ററും രാമുകാര്യാട്ടും ചേര്‍ന്നാണ് വെള്ളിത്തിരയിലെത്തിച്ചത്. മലയാളത്തില്‍ റിയലിസ്റ്റിക് ശൈലിക്ക് തുടക്കം കുറിച്ച ചിത്രമെന്ന ഖ്യാതിയും നീലക്കുയിലിനുണ്ട്. 1955-ല്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ `രാരിച്ചന്‍ എന്ന പൗരന്‍' സംവിധാനം ചെയ്‌തു. സാധാരണക്കാരന്റെ സന്തോഷവും വേദനയും പങ്കുവെയ്‌ക്കുന്ന പ്രമേയങ്ങളോടാണ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്ക് താല്‍പര്യം. സെന്‍സറിംഗ് പ്രശ്‌നം കാരണം രാരിച്ചന്‍ എന്ന പൗരന് കേന്ദ്ര അവാര്‍ഡിന് മത്സരിക്കാന്‍ സാധിച്ചില്ല. നായരുപിടിച്ച പുലിവാല് എന്ന സിനിമയാണ് വാണിജ്യരംഗത്ത് പി.ഭാസ്‌ക്കരന്‍ എന്ന സംവിധായകനെ ശ്രദ്ധേയനാക്കിയത്.
1963-ല്‍ വീണ്ടും അദ്ദേഹം സംവിധാനരംഗത്തേക്ക് വന്നു. ലൈലാമജ്‌നു, ഭാഗ്യജാതകം എന്നീ സിനിമകള്‍. ലൈലാമജ്‌നുവിലെ ഗാനരചനയും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തന്നെയായിരുന്നു നിര്‍വ്വഹിച്ചത്. ഈ ചിത്രത്തിലെ പാട്ടുകള്‍ അദ്ദേഹത്തിന് ഏറെ പ്രശസ്‌തിനേടിക്കൊടുത്തു..
സാമൂഹികമാറ്റങ്ങളോടും കാലഘട്ടത്തോടും പ്രതികരിച്ചു കൊണ്ടാണ് പി. ഭാസ്‌ക്കരന്‍ മാസ്റ്ററും സാഹിത്യത്തിലേക്ക്‌് പ്രവേശിച്ചത്. നവോത്ഥാനാശയങ്ങളുടെ തുടര്‍പ്രവര്‍ത്തനമായിട്ടാണ് ആധുനിക കേരളവും ജനാധിപത്യവും നിലവില്‍ വന്നത്. അതോടൊപ്പം സാക്ഷരരായ ഒരു മധ്യവര്‍ഗം രൂപപ്പെട്ടു. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയും നാടുവാഴിത്തിനെതിരെയും പോരാടിയവരുടെ പക്ഷം ചേര്‍ന്നുകൊണ്ടാണ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ കവിതകള്‍ എഴുതിയത്. അവ അയത്‌നലളിതമായി ആസ്വാദകഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
കേരളീയ പ്രമേയങ്ങള്‍ നമ്മുടെ ചലച്ചിത്രഗാനങ്ങളിലേക്ക് കൊണ്ടുവരികയും മലയാളിയുടെ വികാരനിര്‍ഭരമായ ദൃശ്യസന്ദര്‍ഭങ്ങളെ നിറംപിടിക്കുകയുമായിരുന്നു ഭാസ്‌ക്കരന്‍ മാസ്റ്ററുടെ പാട്ടുകള്‍. സാഹിത്യത്തിലും സംഗീതത്തിലും അഗാധമായ അവബോധവും ലോകവിജ്ഞാനവും ധര്‍മ്മാനര്‍മ്മബോധവും ചുറ്റുപാടുകളെപ്പറ്റിയുള്ള വിപുലമായ പരിജ്ഞാനവും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു.`ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍, പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു...'.
കവിത്വസിദ്ധി പരിലസിക്കുന്നതാണ് ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. ഉദാഹരണത്തിന്-
`കരയുന്നോ പുഴ, ചിരിക്കുന്നോ,
കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ പിരിയുമ്പോള്‍, കരയുന്നോ പുഴ ചിരിക്കുന്നോ?
***
സ്വപ്‌നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം
ദു:ഖഭാരങ്ങളും പങ്കുവയ്‌ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവയ്‌ക്കാം...
***
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കരയിങ്കല്‍
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോള്‍....
***
ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍....
എന്നിങ്ങനെ ഭാസ്‌ക്കരന്‍ മാസ്റ്റുടെ പാട്ടുകള്‍ നമ്മുടെ ഹൃദയത്തില്‍ നിറയുന്നു. പ്രണയഗാനങ്ങളുടെ നിറച്ചാര്‍ത്ത് അനുഭവിപ്പിക്കുന്നതിലും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ മലയാളത്തില്‍ വേറിട്ടൊരു വിതാനം ഒരുക്കിയിട്ടുണ്ട്.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
മധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ,
നീ മാത്രം വന്നില്ലല്ലോ....പ്രേമചകോരീ...
പ്രേമചകോരീ...
***
ഒരു പുഷ്‌പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....
***
കരിമുകില്‍ കാട്ടിലെ
രജനിതന്‍ വീട്ടിലെ...
***
നിദ്രതന്‍ നീരാഴി നീന്തിക്കടക്കുവാന്‍
സ്വപ്‌നത്തിന്‍ കളിയോടം കിട്ടീ... ഇങ്ങനെ ജീവിതത്തിന്റെ വരള്‍ച്ചയിക്കിടയില്‍ കിനിഞ്ഞിറങ്ങുന്ന തെളിനീരാണ് ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. കോഴിക്കോട് അബ്‌ദള്‍ഖാദറിന്റെ നെല്ലിക്കാമണമുള്ള ശബ്‌ദത്തിലൂടെ `എങ്ങനെ നീ മറക്കും കുയിലെ...'(നീലക്കുയില്‍)ആസ്വാദകരുടെ മനം കുളിര്‍പ്പിക്കുകയാണ് ഇപ്പോഴും.
സാമൂഹികമാറ്റങ്ങളോടും കാലഘട്ടത്തോടും പ്രതികരിച്ചു കൊണ്ടാണ് പി. ഭാസ്‌ക്കരന്‍ മാസ്റ്ററും സാഹിത്യത്തിലേക്ക്‌് പ്രവേശിച്ചത്. നവോത്ഥാനാശയങ്ങളുടെ തുടര്‍പ്രവര്‍ത്തനമായിട്ടാണ് ആധുനിക കേരളവും ജനാധിപത്യവും നിലവില്‍ വന്നത്. അതോടൊപ്പം സാക്ഷരരായ ഒരു മധ്യവര്‍ഗം രൂപപ്പെട്ടു. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയും നാടുവാഴിത്തിനെതിരെയും പോരാടിയവരുടെ പക്ഷം ചേര്‍ന്നുകൊണ്ടാണ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ കവിതകള്‍ എഴുതിയത്. അവ അയത്‌നലളിതമായി ആസ്വാദകഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
കേരളീയ പ്രമേയങ്ങള്‍ നമ്മുടെ ചലച്ചിത്രഗാനങ്ങളിലേക്ക് കൊണ്ടുവരികയും മലയാളിയുടെ വികാരനിര്‍ഭരമായ ദൃശ്യസന്ദര്‍ഭങ്ങളെ നിറംപിടിക്കുകയുമായിരുന്നു ഭാസ്‌ക്കരന്‍ മാസ്റ്ററുടെ പാട്ടുകള്‍. സാഹിത്യത്തിലും സംഗീതത്തിലും അഗാധമായ അവബോധവും ലോകവിജ്ഞാനവും ധര്‍മ്മാനര്‍മ്മബോധവും ചുറ്റുപാടുകളെപ്പറ്റിയുള്ള വിപുലമായ പരിജ്ഞാനവും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു.`ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍, പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു...'.
കവിത്വസിദ്ധി പരിലസിക്കുന്നതാണ് ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. ഉദാഹരണത്തിന്-
`കരയുന്നോ പുഴ, ചിരിക്കുന്നോ,
കണ്ണീരുമൊലിപ്പിച്ച് കൈവഴികള്‍ പിരിയുമ്പോള്‍, കരയുന്നോ പുഴ ചിരിക്കുന്നോ?
***
സ്വപ്‌നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം
ദു:ഖഭാരങ്ങളും പങ്കുവയ്‌ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവയ്‌ക്കാം...
***
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കരയിങ്കല്‍
മഞ്ഞളരച്ചുവെച്ച് നീരാടുമ്പോള്‍....
***
ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍....
എന്നിങ്ങനെ ഭാസ്‌ക്കരന്‍ മാസ്റ്റുടെ പാട്ടുകള്‍ നമ്മുടെ ഹൃദയത്തില്‍ നിറയുന്നു. പ്രണയഗാനങ്ങളുടെ നിറച്ചാര്‍ത്ത് അനുഭവിപ്പിക്കുന്നതിലും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ മലയാളത്തില്‍ വേറിട്ടൊരു വിതാനം ഒരുക്കിയിട്ടുണ്ട്.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
മധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ,
നീ മാത്രം വന്നില്ലല്ലോ....പ്രേമചകോരീ...
പ്രേമചകോരീ...
***
ഒരു പുഷ്‌പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....
***
കരിമുകില്‍ കാട്ടിലെ
രജനിതന്‍ വീട്ടിലെ...
***
നിദ്രതന്‍ നീരാഴി നീന്തിക്കടക്കുവാന്‍
സ്വപ്‌നത്തിന്‍ കളിയോടം കിട്ടീ... ഇങ്ങനെ ജീവിതത്തിന്റെ വരള്‍ച്ചയിക്കിടയില്‍ കിനിഞ്ഞിറങ്ങുന്ന തെളിനീരാണ് ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. കോഴിക്കോട് അബ്‌ദള്‍ഖാദറിന്റെ നെല്ലിക്കാമണമുള്ള ശബ്‌ദത്തിലൂടെ `എങ്ങനെ നീ മറക്കും കുയിലെ...'(നീലക്കുയില്‍)ആസ്വാദകരുടെ മനം കുളിര്‍പ്പിക്കുകയാണ് ഇപ്പോഴും.
മലയാളകവിതയുടെയും ചലച്ചിത്രഗാനത്തിന്റെയും മേഖലയില്‍ നിറഞ്ഞുനിന്ന ഭാസ്‌ക്കരന്‍ മാസ്റ്റര്‍ നാല്‍പത്തിയഞ്ച് സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. പന്ത്രണ്ട് ചിത്രത്തിന് തിരക്കഥയെഴുതി. ഭാസ്‌ക്കരന്‍ മാസ്റ്ററുടെ സ്‌മരണ ഓരോ മലയാളിയുടെ മനസ്സിലും തിരയടിക്കുന്നു-`നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലെ നിന്‍ ഗാനമെങ്ങും...
Thursday, January 13, 2011
വിന്റര്‍ മെമ്മറീസ്

ദ മെലഡി ഓഫ് റെയ്‌ന്‍, ഡോണ്‍ ഡ്യൂ, ദ ഫ്‌ളവര്‍ ഓഫ് ദ എമിറേറ്റ്‌സ്, യെസ്റ്റര്‍ഡേ ആന്റ് ടുഡേ, മോറല്‍സ്, വിന്റര്‍ മെമ്മറീസ്, ദ ഗസ്റ്റ്, ദഹോസ്റ്റ്, ദഗോസ്റ്റ തുടങ്ങിയ കവിതകളിലൂടെ മനുഷ്യമനസ്സിന്റെ സൗന്ദര്യാത്മകത ഉയര്‍ത്തിപ്പിടിക്കുന്നു. മനുഷ്യന്റെ വിപരീത ദിശയിലുള്ള ചിത്രവും ഈ കവിതകളിലുണ്ട്.
കാല്‍പനികഛായയാണ് കെ.വി. അബ്‌ദുല്ലയുടെ രചനകളുടെ പരിസരം. വ്യത്യസ്‌തമായ ആഘാതങ്ങള്‍ കൊണ്ട് മലീമസമായ അന്തരീക്ഷം ഈ കവിതകളില്‍ നിറയുന്നു.
മനുഷ്യബന്ധങ്ങളിലെ വിധ്വംസകത്ത്വത്തെ കടുത്ത പരിഹാസച്ചിരിയോടെ നോക്കിക്കാണുന്ന കവിതയാണ് ദ ഗോസ്റ്റ്. ആസൂത്രിതമായ ചുവടുവയ്‌പ്പുകളും തന്ത്രശാലിത്വവും `വിന്റര്‍ മെമ്മറീസി'ലുണ്ട.് കവിതയെക്കുറിച്ചുള്ള കാല്‍പനിക മധുരമായ മുന്‍ധാരണകളില്‍ ബോധപൂര്‍വ്വം വരുത്തുന്ന വ്യതിയാനമാണ് അബ്‌ദുല്ല അനുഭവപ്പെടുത്തുന്നത്.
സൂക്ഷ്‌മമായ സാമൂഹികബോധവും മൂല്യ സംബന്ധിയായ ഉല്‍ക്കണ്‌ഠകളും അലോസരപ്പെടുത്തുന്ന ഒരു എഴുത്തുകാരനെയാണ് `വിന്റര്‍ മെമ്മറീസി'ല്‍ കാണാനാവുന്നത്. പക്ഷേ, ആഴമുള്ള ജീവിതാവസ്ഥകളെയും പ്രകൃതിപാഠങ്ങളെയും രേഖപ്പെടുത്തുന്നതോടൊപ്പം തന്നെ, ഉപരിപ്ലവമായ വര്‍ണഭംഗികളിലേക്ക് മുഖംതിരിക്കുന്ന കാഴ്‌ചയും ഈ കൃതിയിലുണ്ട്.
മനുഷ്യബന്ധങ്ങളിലെ വിധ്വംസകത്ത്വത്തെ കടുത്ത പരിഹാസച്ചിരിയോടെ നോക്കിക്കാണുന്ന കവിതയാണ് ദ ഗോസ്റ്റ്. ആസൂത്രിതമായ ചുവടുവയ്‌പ്പുകളും തന്ത്രശാലിത്വവും `വിന്റര്‍ മെമ്മറീസി'ലുണ്ട.് കവിതയെക്കുറിച്ചുള്ള കാല്‍പനിക മധുരമായ മുന്‍ധാരണകളില്‍ ബോധപൂര്‍വ്വം വരുത്തുന്ന വ്യതിയാനമാണ് അബ്‌ദുല്ല അനുഭവപ്പെടുത്തുന്നത്.
സൂക്ഷ്‌മമായ സാമൂഹികബോധവും മൂല്യ സംബന്ധിയായ ഉല്‍ക്കണ്‌ഠകളും അലോസരപ്പെടുത്തുന്ന ഒരു എഴുത്തുകാരനെയാണ് `വിന്റര്‍ മെമ്മറീസി'ല്‍ കാണാനാവുന്നത്. പക്ഷേ, ആഴമുള്ള ജീവിതാവസ്ഥകളെയും പ്രകൃതിപാഠങ്ങളെയും രേഖപ്പെടുത്തുന്നതോടൊപ്പം തന്നെ, ഉപരിപ്ലവമായ വര്‍ണഭംഗികളിലേക്ക് മുഖംതിരിക്കുന്ന കാഴ്‌ചയും ഈ കൃതിയിലുണ്ട്.
സാധാരണതകളില്‍ നിന്നും അസാധാരണതകള്‍ കണ്ടെടുക്കുന്ന രചനാശൈലിയുടെ സൗന്ദര്യം വിന്റര്‍ മെമ്മറീസില്‍ അനുഭവപ്പെടുത്തുന്നു.
കെ.വി. അബ്‌ദുല്ല
മാരാത്ത് പബ്ലിക്കേഷന്‍സ്, കടലുണ്ടി
വില- 100 രൂപ
Thursday, December 30, 2010
ഒലിവര്‍ അസായസ് അഭ്രപാളിയില്‍ ഓര്‍മ്മപ്പെടുത്തുന്നത്
ഫ്രഞ്ച് സംവിധായകരില്‍ വ്യത്യസ്‌ത ക്യാമറക്കാഴ്‌ചയാണ് ഒലിവര്‍ അസായസ്. അദ്ദേഹത്തിന്റെ ചലച്ചിത്ര സമീപനത്തെപ്പറ്റി...
സംവിധായകനും തിരക്കഥാകൃത്തുമായ ഒലിവര്‍ അസായസ് ഫ്രഞ്ച് നവസിനിമയിലെ ഏറ്റവും കരുത്തുറ്റ പ്രതിഭയാണ്. നവതരംഗത്തിന്റെ പിന്തുടര്‍ച്ചയെ പ്രതിനിധീകരിക്കുന്ന ഒലിവര്‍ അസായസ് സിനിമയെ അഴിച്ചുപണിയുന്ന പരിഷ്‌ക്കരണവാദിയായിട്ടാണ് അറിയപ്പെടുന്നത്. ഫ്രഞ്ച് സിനിമ പലകാലഘട്ടത്തില്‍ നേരിട്ട ശൂന്യതയെ അതിവര്‍ത്തിച്ച നവതരംഗം പ്രമേയ സ്വീകരണത്തിലും ആവിഷ്‌ക്കാരത്തിലും കൈവരിച്ച നേട്ടങ്ങള്‍ തൊണ്ണൂറുകളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. പുതിയ കാലത്തിന്റെ ക്യാമറക്കണ്ണായി ചലച്ചിത്രത്തെ മാറ്റുന്നതില്‍, പരീക്ഷണാര്‍ത്ഥത്തില്‍ തന്നെ കഠിനാദ്ധ്വാനം നടത്തിയവരില്‍ ഒലിവര്‍ അസായസിന്റെ പങ്ക് വലുതാണ്.
ഓരോ ഫ്രഞ്ചുകാരനിലും സിനിമയുണ്ട്. അല്ലെങ്കില്‍ ഓരോ ഫ്രഞ്ച് സിനിമയും ഫ്രഞ്ചുകാരന്റെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്ര പുസ്‌തകമാണ്. ഫ്രഞ്ച് എന്ന സംജ്ഞയുടെ സാമൂഹികവും സര്‍ഗാത്മകവും സാംസ്‌കാരികവും സൗന്ദര്യശാസ്‌ത്രപരവുമായ അനേകം ഇടങ്ങളെ അസായസ് വെളിപ്പെടുത്തുന്നുണ്ട്. ഫ്രഞ്ചുകാരുടെ ദൃശ്യബോധവും ദൈനംദിന ജീവിതവ്യവഹാരങ്ങളും സ്വപ്‌നങ്ങളും അദ്ദേഹത്തിന്റെ സിനിമ അതിന്റെ വിപുലമായ ക്യാന്‍വാസില്‍ വരച്ചുവെച്ചു.
ഫ്രഞ്ച് നവതരംഗത്തിനു ശേഷം പുതിയൊരു തരംഗമായി മാറിയ സംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു ഒലിവര്‍ അസായസ്. സിനിമയെ വൈദ്യുതചാലകമാക്കുകയായിരുന്ന ഈ സംവിധായകന്‍ ചലച്ചിത്രത്തിന്റെ ജനകീയ സംസ്‌കാരം വീണ്ടെടുക്കുകയായിരുന്നു. ഫ്രഞ്ച് ചലച്ചിത്രം പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന പല രീതികളും അട്ടിമറിക്കുയായിരുന്നു അസായസ്. അദ്ദേഹത്തിന്റെ `ഇര്‍മ വെപ്പ്' എന്ന ചിത്രം ചലച്ചിത്രത്തിന്റെ സാങ്കേതികവും ഘടനാപരവുമായ തലങ്ങളെക്കുറിച്ചുള്ള തീക്ഷ്‌ണമായ ആവിഷ്‌ക്കാരമാണ്. ലെസ്‌വാമ്പര്‍ എന്ന നിശബ്‌ദ സിനിമ പുനര്‍നിര്‍മ്മിക്കാന്‍ തായാറെടുക്കുകയാണ് വൃദ്ധനായ റെനെ വിദാല്‍. അദ്ദേഹം ഹോങ്കോങ്ക് നടി മാഗീ ച്യുങ്ങിനെയാണ് ഈ സിനിമയില്‍ നായികയാക്കുന്നത്. മാഗീ ച്യുങ്ങ് എന്ന പേരില്‍ തന്നെയാണ് റെനെ വിദാല്‍ നടിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ബുദ്ധിജീവി സിനിമയെ പരിഹസിക്കാനും അസായസ് മറക്കുന്നില്ല. ഇങ്ങനെ ശക്തമായ പ്രഹരമാണ് തന്റെ സിനിമകളിലൂടെ പരമ്പരാഗത വാദികള്‍ക്ക് ഏല്‍പ്പിച്ചത്. `ഏ പോര്‍ട്രയിറ്റ് ഹൗ യോ ഹെയിന്‍' തായ്വാന്‍ ചലച്ചിത്രകാരന്‍ ഹു സിയാവോ സിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. തായ്‌പെയ് നഗരത്തിലൂടെ അലഞ്ഞുനടന്ന, കുട്ടിക്കാലത്തെ കൂട്ടുകാരനിലൂടെയും ഹൂവിന്റെ ജീവിതത്തിലൂടെയും ചരിത്രങ്ങളിലൂടെയും യാത്രചെയ്യുന്നു. തായ്‌വാനില്‍ ഉണ്ടായ ബൗദ്ധിക മുന്നേറ്റം പ്രതിഫലിപ്പിക്കുന്ന ഹൂ ഉള്‍പ്പെടെയുള്ള നവതരംഗ സംവിധായകരുടെ സിനിമകള്‍ മുന്‍ തലമുറയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കഹേന്ദു സിനിമയുടെ വിമര്‍ശകനായിരിക്കുമ്പോള്‍ തന്നെ ഹൂവിന്റെ ചലച്ചിത്രകലയുടെ മേന്മ തിരിച്ചറിയപ്പെട്ടു.
ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഒരു സ്‌ത്രീയെ-എമിലി വാങ്ങിനെയാണ് `ക്ലീന്‍'എന്ന സിനിമയില്‍ അസായസ് അവതരിപ്പിക്കുന്നത്. ഗായികയാവാന്‍ മോഹിച്ച യുവതി. പക്ഷേ, അമ്മയുടെ ജോലിയില്‍ ഒതുങ്ങിനില്‍ക്കേണ്ടിവന്നു. ഭര്‍ത്താവിന്റെ അകാലമരണവും മയക്കുമരുന്ന് കച്ചവടം നടത്തിയതിനാല്‍ കിട്ടിയ ജയില്‍ ശിക്ഷയും അവളുടെ ജീവിതം സങ്കീര്‍ണ്ണമാക്കി. ഭര്‍ത്താവിന്റെ അമ്മയുടെ ശകാരവും സംശയവും എമിലിയെ വേദനപ്പെടുത്തി. ഭൂതകാലത്തെ ഉപേക്ഷിക്കാന്‍ കഴിയാത്ത ലോകമാണ് നമ്മുടേതെന്ന് അവര്‍ മനസ്സിലാക്കുന്നു. തന്നെ എവിടെയെങ്കിലും അടയാളപ്പെടുത്താനുള്ള ശ്രമമാണ് എമിലി നടത്തുന്നത്.
കൂലിത്തല്ലുകാരനും വിപ്ലവകാരിയുമായ കാര്‍ലോസിനെപ്പറ്റിയുള്ള ജീവചരിത്ര സിനിമയാണ് അസായസിന്റെ `കാര്‍ലോസസ്. ജാപ്പനീസ് ചുകന്ന പട്ടാളത്തോടും പലസ്‌തീന്‍ പോരാട്ടത്തോടും ബന്ധപ്പെടുന്ന ചിത്രമാണിത്. പ്രശസ്‌തി, പണം, അധികാരം, സ്‌ത്രീ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്യുകയാണ് സംവിധായകന്‍. കഥാഗതിയില്‍ ആസ്‌ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, ലെബനോണ്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലൂടെ ഈ സിനിമ കടന്നുപോവുന്നുണ്ട്. അസായസിന്റെ മറ്റൊരു ചിത്രമായ` സെന്റിമെന്റല്‍ ഡയനീഷസ്' ജാക്‌സ്‌ഷാന്‍ ഡണ്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചത്. പതിവുരീതിയില്‍ നിന്നും മാറിയാണ് ഈ സിനിമയില്‍ അസായസ് സഞ്ചരിക്കുന്നത്. ബൂര്‍ഷ്വാ കുടുംബ ബന്ധങ്ങളുടെ അടുപ്പമാണ് സംവിധായകന്‍ അന്വേഷിക്കുന്നത്. ദു:ഖത്തിന്റെ അലകടലിലെത്തുന്ന പാസ്റ്ററായ ജീന്‍ ബാര്‍ബെറിക്ക് തന്റേതായ ശൈലിയുണ്ട്. വ്യാഖ്യാനപരതയും. നന്മയെ ചലച്ചിത്രത്തിലൂടെ തിരിച്ചുവിളിക്കുകയാണ് ഈ ഫ്രഞ്ച് സംവിധായകന്‍.
ഉന്മാദികളുടെ വെള്ളിത്തി
കേരളത്തിന്റെ പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മാസ്റ്റേര്‍സ് ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ ചലച്ചിത്രങ്ങളെപ്പറ്റി...
മണ്ണിനെ തൊട്ടുകൊണ്ടാണ് വെര്‍ണര്‍ ഹെര്‍സോഗിന്റെ ക്യാമറക്കാഴ്‌ചകള്‍ ആരംഭിക്കുന്നത്. ഇംഗ്‌മര്‍ ബര്‍ഗ്‌മാന്റെ ദൃശ്യതലത്തില്‍ മനുഷ്യമുഖം തെളിയുമ്പോള്‍ വെര്‍ണര്‍ ഭൂപ്രദേശത്ത് നിലയുറപ്പിക്കുന്നു. ഒരു സിനിമയുടെ ജൈവ സംസ്‌കൃതി നിര്‍ണ്ണയിക്കുന്നതില്‍ ഫ്രെയിമിനകത്ത് കയറിവരുന്ന ദൃശ്യപംക്തി മുഖ്യപങ്കുവഹിക്കുന്നു. രാഷ്‌ട്രീയവും അധികാരവും സാമൂഹികവും മാനുഷികവുമായ അതിരുകളെ അഥവാ ഭ്രാന്തുകളെക്കുറിച്ചുള്ള ആകുലതകള്‍. അതുകൊണ്ടാണ് ഭൂമിയുടെ സങ്കടക്കടലാണ് ഹെര്‍സോഗിന്റെ സിനിമകളെന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ സംവിധായകന്‍ പ്രതിപാദിക്കുന്ന ഭൂപ്രദേശം ചിലപ്പോഴെങ്കിലും ഭാവനയില്‍ തങ്ങിനില്‍ക്കുന്നു. ഈ സ്ഥലങ്ങളെല്ലാം എവിടെയായാലും പൊതുവായി ചിലത് പങ്കുപറ്റുന്നുണ്ട്. അസ്വസ്ഥരുടെ വേവലാതികള്‍. ഹൊര്‍സോഗിന്റെ കഥാപാത്രങ്ങള്‍ ഉന്മാദികളാണ്. പക്ഷേ, വൈദ്യശാസ്‌ത്രം വിശദീകരിക്കുന്ന തരത്തില്‍ അവര്‍ കിറുക്കന്മാരല്ല. ഭ്രാന്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയാണവര്‍. പ്രാന്തവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയാണ് ഈ സംവിധായകന് പ്രിയം. ക്യാമറയുടെ തെളിച്ചത്തില്‍ പതിയാതെ പോവുന്ന ജീവിതത്തിന്റെ അപരമുഖം തേടുകയാണ് ഹെര്‍സോഗിന്റെ തിരഭാഷകള്‍. എല്ലാ പ്രതിബന്ധങ്ങളും വകഞ്ഞുമാറ്റി അവര്‍ വിജയിച്ചു വരുമ്പോഴും ഒന്നും നേടിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്നു. എങ്കിലും നിരാശയില്‍ മുങ്ങിമരിക്കാന്‍ ഹെര്‍സോഗിന്റെ നായകന്മാര്‍ തയാറല്ല.
ബാവേറിസത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും വേറിട്ട സംസ്‌ക്കാരത്തിന്റെ അടയാളപ്പെടുത്തലാണ് ഹെര്‍സോഗിന്റെ ദൃശ്യപഥം. സ്‌കോട്ടുകളെപ്പോലെ ബാവേറിയക്കാരും മദ്യപാനികളും ഉഷ്‌മള ഹൃദയരുമാണ്. അവരവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കൊതിക്കുന്ന മനുഷ്യര്‍. വിഭിന്ന മാനസികാവസ്ഥയില്‍ കഴിയുമ്പോഴും ഒരു കുടുംബത്തിന്റെ ഇഴചേര്‍പ്പ് ഹെര്‍സോഗിന്റെ പ്രധാന കഥാപാത്രങ്ങള്‍ക്കുണ്ട്. ബഹിഷ്‌കരണത്തിന്റെ മുദ്രകള്‍ പേറി സ്വയം പുകഞ്ഞു തീരുന്നവര്‍. കാസ്‌പെര്‍ ഹോസ്റ്ററിനെപ്പോലെ പുറത്താക്കപ്പെട്ടവരുമല്ല. യാഥാര്‍ത്ഥ്യത്തിനും സ്വപ്‌നത്തിനും ഇടയില്‍ ജീവിക്കുന്ന മനുഷ്യരുടെ ലോകം. മറ്റുള്ളവര്‍ക്ക് അറപ്പു തോന്നിക്കുന്ന തരത്തില്‍ പെരുമാറുകയും മനുഷ്യരെന്ന നിലയില്‍ കറപുരളാത്ത അന്തസ്സ് കാത്തുസൂക്ഷിക്കുന്നു. ഇരുളില്‍ നിന്ന് പൊരുതിക്കയറുകയും സംസാരിക്കാന്‍ ഭാഷയില്ലാതെ വരികയും ചെയ്യുമ്പോള്‍ അവരുടെ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതല്ല. എന്നിട്ടും പരസഹായമില്ലാതെ യാത്ര തുടരുന്ന മനുഷ്യരെ നമുക്ക് ഹെര്‍സോഗിന്റെ തിരശീലയില്‍ കാണാം. പന്നികളെ പോലെയോ, ബൂര്‍ഷ്വാസി സമൂഹത്തിലെ അംഗമായോ ജീവിക്കാന്‍ ഹെര്‍സോഗ് കഥാപാത്രങ്ങള്‍ കൊതിക്കുന്നു. ഒരര്‍ത്ഥത്തില്‍ ജീവിതം ഒരു തുഴച്ചലായി വിശ്വസിക്കുന്നവരുടെ ധര്‍മ്മസങ്കടങ്ങളാണ് ഈ ജര്‍മ്മര്‍ സംവിധായകന്‍ വരച്ചു ചേര്‍ക്കുന്നത്.
ഹെര്‍സോഗും അദ്ദേഹത്തിന്റെ പ്രിയ നടന്‍ ക്ലോസ്‌കിന്‍സ്‌കിയും ഒന്നിച്ച എല്‍ദൊറാഡോ (സ്വര്‍ണ്ണനഗരം) അന്വേഷിച്ച് പെറുവിലെ ഒരു വനാന്തരത്തിലൂടെയുള്ള യാത്രയാണ് ഉള്ളടക്കം. നിധി അന്വേഷിച്ചലയുന്ന ഗോണ്‍സായോവിന്റെയും ലോപ് ഡി അഗിറെയുടെയും ഇതിഹാസ തുല്യമായ കഥ. കാട്ടാറും ചങ്ങാടവും പ്രതിസന്ധികളും എല്ലാം കലങ്ങിമറിയുന്ന അന്തരീക്ഷവും ഈ ചിത്രത്തിന്റെ ഘടന രൂപപ്പെടുത്തുന്നു. കാട്ടുവര്‍ഗ്ഗക്കാരുടെ എതിര്‍പ്പുകളും മറ്റും ചെറുത്തുതോല്‍പ്പിച്ച് നായകന്‍ മുന്നേറുന്നു. ഒടുവില്‍ വിജയിച്ചെത്തുമ്പോള്‍ അയാളുടെ ചങ്ങാടത്തില്‍ കുറെ ശവങ്ങളും കുരങ്ങുകളും മാത്രം. ഒരുതരം ഉന്മാദത്തിലെത്തുന്ന അഗിറെയുടെ മനോതലത്തിലാണ് ഈ സിനിമ ഊന്നല്‍ നല്‍കുന്നത്. അഗിറദ റാത്ത് ഓഫ് ഗോഡ് (1972) എന്ന ചിത്രം ഹെര്‍സോഗിന്റെ കരുത്തുറ്റ രചനയാണ്. കോബ്ര വെര്‍ദെ (1987) ബ്രസീലിയന്‍ കൊള്ളക്കാരുടെ ജീവിത കഥ പറയുന്നു. കാട്ടിനുള്ളിലെ തിയേറ്റിനെ തേടിയുള്ള യാത്രയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഫിറ്റ്‌സ് കറാള്‍ഡോ (1982). ജൂത വിരുദ്ധ വികാരം തിളച്ചുമറിയുന്ന ഇന്‍വിസിബിള്‍. വീല്‍ ഓഫ് ദ ടൈം തിബത്തന്‍ കഥ ആവിഷ്‌കരിക്കുന്നു. ഹേര്‍ട്ട് ഓഫ് ഗ്ലാസ് (1976) കണ്ണാടിവാര്‍പ്പുകാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നു. അന്യം നിന്നുപോകുന്ന വിദ്യയെപ്പറ്റിയുള്ള ആശങ്കയാണ് ഈ സിനിമയില്‍ സൂചിപ്പിക്കുന്നത്. മാണിക്യക്കല്ലിന്റെ നിര്‍മ്മാണ സൂത്രം കണ്ടെത്താനുള്ള വ്യഗ്രതയില്‍ ഒരു ജനത ഭ്രാന്തിലെത്തുന്നു. ബാവേറിയന്‍ നാടോടിക്കഥയാണ് അടിസ്ഥാനം. മൈ ബെസ്റ്റ് ഫ്രണ്ട് തുടങ്ങിയ ഹെര്‍സോഗ് ചിത്രങ്ങള്‍ ഭൂപ്രദേശത്തെ പ്രഥമസ്ഥാനത്ത് നിര്‍ത്തുന്നു. അത് ഹെര്‍സോഗ് സിനിമകളുടെ ആത്മാവ് തന്നെയാണ്. ചിലപ്പോള്‍ കഥയും കഥാപാത്രങ്ങളുമായി മാറുന്നു.
കാഴ്‌ചയുടെ വിരുദ്ധതലത്തിലൂടെ ജാഗ്രതയോടെ നീങ്ങുന്ന ഹെര്‍സോഗ് ക്യാമറ മനുഷ്യന്റെ അകവും പുറവും സമഗ്രതയോടെ അനുഭവപ്പെടുത്തുന്നു. ഭൂമിഗീതങ്ങളുടെ സ്‌പന്ദനം തങ്ങിനില്‍ക്കുന്ന ഹോര്‍സോഗിയന്‍ ദൃശ്യതലം നമ്മുടെ കണ്ണിലും മനസ്സിലും പതിഞ്ഞുനില്‍ക്കുന്നു.
കാലഘട്ടത്തെ അലോസരപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന കൃതികളാണ് ഹെര്‍സോഗിന്റേത്. ബിംബങ്ങളെ സ്വന്തമായി രൂപപ്പെടുത്തി ആഖ്യാനകലയിലേക്ക് ചേര്‍ത്തുവയ്‌ക്കുകയാണ് ഈ ചലച്ചിത്രകാരന്‍. വൃത്തങ്ങളില്‍ ഒതുങ്ങാതെ വേറിട്ട വഴികളിലൂടെ നടക്കുന്ന ഈ ജര്‍മ്മന്‍ സംവിധായകന്‍ ഒട്ടേറെ ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും സംവിധാനം ചെയ്‌തിട്ടുണ്ട്. കേരളത്തിന്റെ 15-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഹെര്‍സോഗിന്റെ പ്രധാന ചിത്രങ്ങളെ മാസ്റ്റേര്‍സ് ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിബോധത്തിന്റെ ദൃശ്യരേഖ
കേരളത്തിന്റെ പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തെപ്പറ്റി...
ഒരു ദേശത്തിന്റെ സാമൂഹിക സാമ്പത്തിക, സാംസ്‌കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ സിനിമ വഹിക്കുന്ന പങ്ക് സാമൂഹിക ശാസ്‌ത്ര പഠനങ്ങളില്‍ നിര്‍ണായകമാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്‌ടിക്കുകയെന്നതാണ് ചലച്ചിത്രത്തിന്റെ രാഷ്‌ട്രീയ ദൗത്യം. സിനിമയെ പൂര്‍ണ്ണമായും വാണിജ്യത്തിന് വിട്ടുകൊടുക്കാതെ സജീവമാക്കി നിര്‍ത്തുന്ന പതിന്നാല് ചിത്രങ്ങളാണ് കേരളത്തിന്റെ 15-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തിരശ്ശീലയിലെത്തുന്നത്. ഈ സിനിമകളെല്ലാം വ്യത്യസ്‌തവും വൈവിദ്ധ്യവുമാര്‍ന്ന അവതരണ ശൈലികള്‍ സ്വീകരിക്കുന്നു. ഇറാന്‍, തുര്‍ക്കി, ടുണീഷ്യ, തെക്കന്‍ കൊറിയ, വെനീസ്വല, ഈജിപ്‌ത്, ചിലി, ഇന്ത്യ, ശ്രീലങ്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിലെത്തുന്നത്.
പുതിയ കാലത്തിന്റെ കാഴ്‌ചകളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ മേളയിലെത്തിയത്. ഒട്ടുമിക്ക സിനിമകളും രാഷ്‌ട്രീയവും സാമൂഹികവും മാനുഷികവുമായ അതിരുകളെക്കുറിച്ചുള്ള ആകുലതകളാണ് ഇവയെ തീവ്രമായ ആഖ്യാനങ്ങളാക്കുന്നത്. പ്രവാസവും പലായനവും രാഷ്‌ട്രീയവും-വംശീയവുമായ പ്രശ്‌നങ്ങളാണ് സംവിധായകര്‍ ചര്‍ച്ചചെയ്യുന്നത്. ഹെലിയോപോളിസ് എന്ന ഈജിപ്‌ഷ്യന്‍ ചിത്രത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ മഞ്ഞുകാലത്തെ ഒരു ദിവസം കയ്‌റോയുടെ പ്രാന്തപ്രദേശത്ത് എത്തിച്ചേരുന്നു. അവരുടെ പ്രശ്‌നങ്ങളും ജീവിതവുമാണ് ഈ ചിത്രം അനാവരണം ചെയ്യുന്നത്. അഹ്‌മദ് അബ്‌ദുല്ല സംവിധാനം ചെയ്‌ത ഹെലിയോപോളിസ് മികവുറ്റ ഫ്രെയിമുകള്‍ കൊണ്ട് സമ്പന്നമാണ്. ഇറാന്‍ ചിത്രമായ വാക്കിംഗ് ഓണ്‍ ദി റെയിലില്‍ പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞെടുപ്പും സോക്കര്‍ മത്സരവും ഇഴചേര്‍ക്കുകയാണ്. സാമൂഹ്യജീവിതത്തിലെ പ്രശ്‌നങ്ങളും അപഗ്രഥിക്കുന്നു. സിനിമയുടെ കഥ സാധാരണ ജീവിതവുമായി അടുത്തുനില്‍ക്കുന്നതാണ്.
ബെല്‍മ ബാസിന്റെ സഫ്‌യര്‍ എന്ന തുര്‍ക്കി ചിത്രത്തില്‍ സഫര്‍ എന്ന പെണ്‍കുട്ടി വേനല്‍ക്കാല ഒഴിവുസമയം ചെലവഴിക്കുന്നതും അവളുടെ സ്വപ്‌നവുമാണ് ഇതിവൃത്തം. അമ്മയുടെ അഭാവത്തില്‍ സഫറിന്റെ മനോലോകമാണ് അവതരിപ്പിക്കുന്നത്. രജ അമരി സംവിധാനം ചെയ്‌ത ബറീഡ് സീക്രട്ട്‌സ് എന്ന ടുണീഷ്യന്‍ സിനിമ രണ്ടുതലങ്ങളിലൂടെ കടന്നുപോവുന്നു. കുടുംബാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളും മെലോഡാറയുമാണ് ചിത്രത്തിന്റെ കഥാഗതി നിര്‍ണയിക്കുന്നത്. കടുംപിടുത്തക്കാരിയായ വീട്ടമ്മയും അവരുടെ രണ്ടു പെണ്‍കുട്ടികളും ഒരു എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിലെത്തുന്നു. ഒരു ദിവസം വളരെ സ്വാതന്ത്ര്യം അനുഭവിക്കുന്ന രണ്ടുപേര്‍ അവിടെ എത്തുന്നു. അവര്‍ക്കിടയിലെ സ്വാതന്ത്ര്യവും വീട്ടമ്മയും കുട്ടികളും നേരിടുന്ന വിഷമ സന്ധികളും അവതരിപ്പിച്ച് സ്‌ത്രീജീവിതത്തിലെ പ്രതിസന്ധികളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ് സംവിധായിക. ചിലിയുടെ ഒപ്‌റ്റിക്കല്‍ ഇല്യൂഷന്‍, ജിയോന്‍ ക്യുവാന്റെ അനിമവ് ടൗണ്‍(തെക്കന്‍ കൊറിയ), കാര്‍ലോസ് ഗവരിയയുടെ പോട്ട്‌ട്രൈറ്റ് ഇന്‍ എ സീ ഓഫ് ലൈസ(കൊളംബിയ), ജുലിയ സൊളോമണിന്റെ ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബോയ്‌റ്റ(അര്‍ജന്റീന), ഡിജിയോ ഫ്രെയിഡിന്റെ അര്‍ജന്റീനിയന്‍ ചിത്രം വൈന്‍, എ ഡേ ഇന്‍ ഓറഞ്ച് (വെനീസ്വല) എന്നിവയോടൊപ്പം മലയാളത്തില്‍ നിന്നും രഞ്‌ജിത്തിന്റെ പാലേരി മാണിക്യം, മോഹന്‍ രാഘവന്റെ ടി.ഡി. ദാസന്‍, അപര്‍ണ സെന്നിന്റെ ബംഗാളി ചിത്രമായ ദ ജാപ്പനീസ് വൈഫ്, ഹിന്ദി ചിത്രമായ ഐ ആം അഫിയ മെഗാ അഭിമന്യു ഒമര്‍ എന്നിവയും മത്സര വിഭാഗത്തിലുണ്ട്.
മത്സരത്തിലെ സിനിമകളെല്ലാം മനുഷ്യജീവിതത്തിന്റെ ഇരുവശങ്ങളില്‍ നിന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന വിവിധ ദുരന്തങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഹോളിവുഡ് ചലച്ചിത്ര സംസ്‌ക്കാരത്തിനു നേരെ കലഹിക്കുന്ന ഈ സിനിമകളുടെ താളം മാനുഷികതയുടേതാണ്. അതിജീവനത്തിന്റെ കാഴ്‌ചകളുമാണ്. മനുഷ്യന്റെ മുഖവും അകവും തമ്മിലുള്ള അന്തരവും അന്യവല്‍ക്കരണവും അവതരിപ്പിച്ച് നവീനമായൊരു ചലച്ചിത്രഭാഷ കണ്ടെടുക്കുകയാണ് മത്സരവിഭാഗം ചിത്രങ്ങളുടെ ശില്‍പികള്‍.
മേളയിലെ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നവയാണ്. രഞ്‌ജിത്തിന്റെ പാലേരി മാണിക്യം കഥപറച്ചിലിന്റെ രീതികൊണ്ടും അഭിനേതാക്കളുടെ അച്ചടക്കം കൊണ്ടും ശ്രദ്ധേയമാണ്. അപര്‍ണാ സെന്നിന്റെ ജാപ്പനീസ് വൈഫും ഒനീറിന്റെ ചിത്രവും സാമൂഹിക നന്മയുടെ കിരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നു.
Monday, November 15, 2010
മനസ്സും സിനിമയും
Saturday, November 06, 2010
Wednesday, November 03, 2010
ഹോളി ആക്‌ടര്‍

അഭിനയത്തെക്കുറിച്ച് കിഴക്കിനും പടിഞ്ഞാറിനും പിണങ്ങിപ്പിരിയുന്ന സങ്കല്‌പങ്ങളാണുള്ളത്. കിഴക്കു തന്നെയും പരസ്‌പര വിരുദ്ധമായ ചില നിലപാടുകളും തുടരുന്നു. അതിനാല്‍ ഒരു നടനെയോ, നടിയെയോ വിലയിരുത്തുമ്പോള്‍ വ്യത്യസ്‌ത സമീപനങ്ങള്‍ സ്വാഭാവികം. ഏതെങ്കിലും ഒരു നടനെ ഇന്ത്യയില്‍ `സമ്പൂര്‍ണ്ണ നടന്‍'എന്ന് വിശേഷിപ്പിച്ചതായി കണ്ടില്ല. പോളിഷ് സംവിധായകന്‍ ഗ്രോട്ടോവിസ്‌കിയുടെ `ഹോളി ആക്‌ടര്‍' പ്രയോഗം നല്‍കി നടന്‍ മുരളിയെ ആദരിക്കുന്ന പുസ്‌തകമാണ് ഭാനുപ്രകാശ് എഡിറ്റ് ചെയ്‌ത `ഹോളി ആക്‌ടര്‍'.
മുരളി എന്ന നടനും എഴുത്തുകാരനും രാഷ്‌ട്രീയക്കാരനും വിലയിരുത്തുന്നതോടൊപ്പം അദ്ദേഹത്തെ ഗൃഹനാഥന്‍ എന്ന സ്ഥാനത്തുനിര്‍ത്തിയും ഈ സമഗ്ര പഠന/നിരീക്ഷണ കൃതി അടയാളപ്പെടുത്തുന്നു. മുരളിയെ കണ്ടു നേടിയ അിറവും മുരളിയെപ്പറ്റി അലഞ്ഞുനേടിയ അറിവും ഹോളി ആക്‌ടറില്‍ മേളിക്കുന്നു.പ്രതിച്ഛായ, രംഗഭൂമി, വെള്ളിത്തിര, എഴുത്ത്, അനുഭവം, സംഭാഷണം, ആത്മകഥനം, ചലച്ചിത്രരേഖ എന്നിങ്ങനെ എട്ടു ഭാഗങ്ങളായിട്ടാണ് ലേഖനങ്ങള്‍ ഈ പുസ്‌തകത്തില്‍ ചിട്ടപ്പെടുത്തിയത്. 704 പേജുകളില്‍ 111 എഴുത്തുകാരുടെ നിരീക്ഷണങ്ങളും കാഴ്‌ചപ്പാടുകളും ഹോളി ആക്‌ടറിലുണ്ട്.
ഒരു നടനെക്കുറിച്ചുള്ള സമഗ്രചിത്രം എന്ന നിലയില്‍ മികവുറ്റ കൃതിയാണിത്.അവതാരികയില്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി:`സംവിധായകന്‍ തനിക്കനുവദിച്ചിട്ടുള്ളത്രയും സമയം വേദിയില്‍ ക്ലേശിക്കുകയും സന്തോഷിക്കുകയും കിതയ്‌ക്കുകയും ചെയ്‌തശേഷം അനന്തമായ നിശ്ശബ്‌ദതയിലേക്ക് സ്വയം അലിഞ്ഞു ചേരുന്ന ഒരു പാവം നിഴല്‍നാടകക്കാരനാണ് ജീവിതം. ഒരു നടനാകട്ടെ ജീവിതമെന്ന വലിയ ക്യാന്‍വാസില്‍ തനിക്കു ചുറ്റും അഭിനയിച്ചുകൊണ്ടിക്കുന്നവരായും അഭിനയിച്ചു കഴിഞ്ഞവരായും അഭിനയിക്കാന്‍ പോകുന്നവരായും കേവലം ഭാവനാസൃഷ്‌ടികളായും തന്റെ കൊച്ചു ക്യാന്‍വാസില്‍ പകര്‍ന്നാടാന്‍ നിയോഗിക്കപ്പെട്ടവനും. അതുകൊണ്ടുതന്നെ വ്യക്തമായ ജീവിതവീക്ഷണവും ജീവിതനിരീക്ഷണവും ഒരു നടന് അനിവാര്യമായിത്തീരുന്നു. ഇവയുടെ രൂപീകരണത്തിനും സ്വാംശീകരണത്തിനുമാകട്ടെ നാനാതരത്തിലുള്ള ജീവിതാനുഭവങ്ങളും സാമൂഹ്യാവബോധവും ആവശ്യമാണ്. അങ്ങനെ സ്വന്തം ജീവിതം തന്നെ ദക്ഷിണയായി നല്‍കി നേടിയെടുക്കുന്ന വീക്ഷണങ്ങളും നിരീക്ഷണങ്ങളും ജന്മസിദ്ധമായ പ്രതിഭയുമായി മേളിക്കുമ്പോഴാണ് ഒരു നടന്‍ പിറവിയെടുക്കുന്നത്. അത്തരം നടനായിരുന്നു മുരളി'.- എം. ടി. ഓര്‍മ്മപ്പെടുത്തുന്നതുപോലെ മുരളിയുടെ അഭിനയകല സമഗ്രജ്‌ഢാനത്തിന്റെ ശരീരബാഷയായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ മലയാളചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. മുരളിയുടെ ശരീരഭാഷയിലേക്കും ഭാവാഭിനയത്തിലേക്കുമുള്ള വാതായനമാണ് ഭാനുപ്രകാശ് തയാറാക്കിയ `ഹോളി ആക്‌ടര്‍'.
പ്രതിച്ഛായ എന്ന ഭാഗത്ത് സുകുമാര്‍ അഴീക്കോട്, കെ. പി. അപ്പന്‍, എം. എന്‍. വിജയന്‍, കെ. ജി. ശങ്കരപ്പിള്ള, ചുള്ളിക്കാട്, പിണറായി വിജയന്‍, വീരേന്ദ്രകുമാര്‍, സമദാനി, റസൂല്‍പൂക്കുട്ടി തുടങ്ങി ശ്രീകാന്ത് കോട്ടക്കല്‍വരെ മുരളിയുടെ ധിഷണാവിലാസം വിശകലനം ചെയ്യുന്നു. രംഗഭൂമിയില്‍ നാടകക്കാരനായ മുരളിയെ എഴുതുകയാണ് അയ്യപ്പപ്പണിക്കര്‍, കാവാലം, വ.യലാ വാസുദേവന്‍പിള്ള, നരേന്ദ്രപ്രസാദ്, കെ.സി.നാരായണന്‍ മുതലായവര്‍. അടൂര്‍, കെ.ജി.ജോര്‍ജ്ജ്,ടി.വി. ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ്, സത്യന്‍ അന്തിക്കാട്, സിബി, കമല്‍, പ്രിയനന്ദനന്‍, ലോഹിതദാസ്, ഭരത് ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍, തുടങ്ങിയവര്‍ വെള്ളിത്തിരയിലെ മുരളിയെ തിരിച്ചറിയുന്നു. മുരളി എന്ന എഴുത്തുകാരനെപ്പറ്റിയാണ് സച്ചിദാനന്ദന്‍, പി. ഗോവിന്ദപിള്ള, അക്‌ബര്‍ കക്കട്ടില്‍, പ്രേംചന്ദ്, ബാബുജോണ്‍ എന്നിവര്‍ പറയുന്നത്. അനുഭവത്തില്‍ ടി. പത്മനാഭന്‍, കാക്കനാടന്‍, എം. മുകുന്ദന്‍,കൈതപ്രം, എ. അയ്യപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജെ. ആര്‍. പ്രസാദ്, വി. കെ. ജോസഫ് തുടങ്ങിയവരുടെ നിരീക്ഷണങ്ങളുണ്ട്. ശൈലജ മുരളി `അയാള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതി:`നീണ്ട ഷെഡ്യൂള്‍ ഉള്ള ഏതോ ഷൂട്ടിങ്ങിലാണ് അയാള്‍.ഏറെ വൈകാതെ മടങ്ങിവരും എന്നു മാത്രമേ ആ വിയോഗത്തെക്കുറിച്ച് എനിക്കിപ്പോഴും വിചാരിക്കാന്‍ കഴിയുന്നുള്ളൂ. അയാള്‍ (മുരളിയെ ഞാന്‍ വിളിച്ചിരുന്നത് അങ്ങനെയാണ്. സഹോദരങ്ങള്‍ അയാളെ സ്‌നേഹത്തോടെ അങ്ങനെയാണ് വിളിക്കുന്നത് കേട്ടാണ് ഞാനും വിളിച്ചിരുന്നത്) അവശേഷിപ്പിച്ച ശൂന്യതയിലേക്ക് പലപ്പോഴും ആ മുഖം കുടുംബനാഥന്റെ സൗമ്യതയുമായി കടന്നുവരാറുണ്ട്'.
മുരളിയുടെ ജീവിതത്തിലെ ഓരോ അധ്യായവും ഇങ്ങനെ നിവര്‍ത്തിയിടുകയാണ് ഈ ഗ്രന്ഥത്തില്‍. ലേഖനങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഭാനുപ്രകാശ് പ്രകടിപ്പിച്ച സൂക്ഷ്‌മതയും കഠിനശ്രമവും ഹോളി ആക്‌ടറിന്റെ ഓരോ പേജിലും പ്രതിഫലിക്കുന്നു.ഒരു നടന്റെ ഉള്ളിലും പുറത്തുമായി നില്‍ക്കുന്ന വിശാല ലോകങ്ങളെ കൂട്ടിയിണക്കുന്ന ശ്രമകരമായ ജോലിയാണ് ഭാനുപ്രകാശിന്റെ എഡിറ്റിംഗ്. ലേഖന സമാഹരണവും ഒരു കലയാണെന്ന് ഹോളി ആക്‌ടര്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും മലയാളത്തിലിറങ്ങുന്ന ഓര്‍മ്മപ്പുസ്‌തകങ്ങള്‍ കേവലം കൗതുകത്തിനോ, വിപണനത്തിനോ ഊന്നല്‍ നല്‍കി എഡിറ്റര്‍മാര്‍ പിന്‍വാങ്ങുമ്പോള്‍ `ഹോളി ആക്‌ടറി'ന്റെ സര്‍ഗാത്മകരചനയുടെ ഔന്നിത്യത്തിലെത്തുന്നു സമാഹരണ കര്‍മ്മം. ലേഖനങ്ങളും ഫോട്ടോകളും അപൂര്‍വ്വ കണ്ടെത്തലുകളും ശേഖരിത്താല്‍ മാത്രംപോരാ. അത് സൗന്ദര്യബോധത്തോടെ പ്രസിദ്ധീകരിക്കുമ്പോഴാണ് എഡിറ്ററുടെ ജോലി ഫലവത്താകുന്നത്.
ഹോളി ആക്‌ടര്‍ പോലുള്ള ഒരു പുസ്‌തകത്തിന്റെ പ്രസാധന ചുമതല ഏറ്റെടുത്ത ഒലിവ് പബ്ലിക്കേഷന്‍സിന്റെ ദൗത്യം പ്രശംസനീയമാണ്. നല്ല കൃതിക്കും എഴുത്തുകാരനും ആത്മാര്‍ത്ഥതയുള്ള പ്രസാധകരും അനിവാര്യമാണ്. സാംസ്‌കാരിക ദാത്യമാണത്. `ഹോളി ആക്‌ടറി'ല്‍ ഒലിവ് വ്യക്തമാക്കിയതും മറ്റൊന്നല്ല.മുരളി എന്ന നടന്റെ, വ്യക്തിയുടെ കര്‍മ്മമേഖലകളിലൂടെയും സൗഹൃദങ്ങളിലൂടെയും സഞ്ചരിച്ചതിന്റെ സാക്ഷ്യപത്രമാണിത്. യൗവ്വനം കവിതകളിലൂം നാടകങ്ങളിലും ഉഴുതുമറിച്ച ഒരു മനുഷ്യന്റെ നിശ്ശബ്‌ദവും ശബ്‌ദമുഖരിതവുമായ അന്തരീക്ഷം ഈ പുസ്‌തകത്തിലുണ്ട്. അതിന്റെ നേരിയ ശബ്‌ദമോ, ഇടവേളകളിലെ മൗനമോ വിട്ടുപോകാതെ കരുതിവെക്കാന്‍ ഭാനുപ്രകാശിന് സാധിച്ചിട്ടുണ്ട്. മുരളിയുടെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളിലെ നിരവദി ഫോട്ടോകളും കമനീയ അച്ചടിയും ഹോളി ആക്‌ടറിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. എഴുത്തുകാരന്റെയും പ്രസാധകന്റെയും മൂല്യബോധം ഉള്‍ക്കൊള്ളുന്ന മലയാളത്തിലെ അപൂര്‍വ്വ ഗ്രന്ഥമാണ് ഹോളി ആക്‌ടര്‍.
മുരളിയുടെ ജീവിതമുദ്രകളുടെ ദീപ്‌തി. മുരളിയിലേക്കെന്നപോലെ മലയാളസിനിമയിലേക്കും നാടകത്തിലേക്കും തുറന്നിട്ട ജാലകം. പുതിയ തലമുറ മുരളിയെ ഹോശി ആക്‌ടറിലൂടെ സൂക്ഷ്‌മതയോടെ കാണാതിരിക്കില്ല.-വര്‍ത്തമാനം പത്രം 31-10-2010ഹോളി ആക്‌ടര്‍(ഓര്‍മ്മപ്പുസ്‌തകം)എഡിറ്റര്‍: ഭാനുപ്രകാശ്‌ഒലിവ്, കോഴിക്കോട്‌പേജ്: 704 വില-450 രൂപ
Thursday, October 28, 2010
വെയില്‍ തിന്ന കവി

ആചാരങ്ങളും സദാചാരങ്ങളും അയ്യപ്പന്റെ രചനകളില്‍ തലകീഴ് മറിഞ്ഞു. ഈ കുഴമറിച്ചിലിന്റെ അദൃശ്യമായ ഒരു തുടല്‍ അയ്യപ്പന്റെ കവിതകളിലുണ്ട്. അത് എഴുത്തുകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ തളച്ചിടുന്ന തുടല്‍ അല്ലായിരുന്നു. വികലമായ അനുഭവങ്ങളും അസംബന്ധത്തില്‍ ഇളകിയാടുന്ന ഭ്രമാത്മകമായ ധാരണകളും കവിതയിലേക്ക് കൊണ്ടുവരികയായിരുന്നു അയ്യപ്പന്‍. അവയൊക്കെയും സംഭ്രമത്തിലും വിലാപത്തിലും ലയിക്കുകയും ചെയ്‌തു. ഒരിക്കലും ഉറച്ചുനില്‍ക്കാത്ത ഭ്രാന്തന്റെ കണ്ണുകള്‍പോലെ അയ്യപ്പന്റെ കവിതകളില്‍ വാക്കുകള്‍ എഴുന്നുനില്‍പ്പുണ്ട്. ഭ്രാന്ത് അയ്യപ്പന്റെ കവിതകളില്‍ രോഗമല്ല; അത് പകരമായി വരുന്ന ഒരു ദര്‍ശനമാണ്. ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ മനസ്സിന്റെ എല്ലാ തലങ്ങളുടെയും നഗ്നതയാണ്. ഭ്രാന്തിനെ വാഹനമാക്കിക്കൊണ്ട് ഒരു സാംസ്‌കാരിക വിമര്‍ശനത്തിന്റെ സാധ്യത അയ്യപ്പന്‍ കവിതയില്‍ സൃഷ്‌ടിച്ചു:
`മൃത്യുഞ്‌ജയന്‍ഞരക്കത്തിലൂടെ
ചുവന്നു നനയുന്നുജീപ്പിന്റെ
ശബ്‌ദമോസൈറനോ,ഞാനിപ്പോള്‍
എവിടെപ്പോയൊളിക്കുംഏതു മരത്തിന്റെ മറവില്‍.' -(കള്ളനും പോലീസും)
സമൂഹത്തിലെ ഉത്‌കണ്‌ഠയും അനിശ്ചിതത്ത്വവും ഭ്രാന്തിനെക്കുറിച്ചുള്ള ആഖ്യാനഭാവന പ്രതിഫലിപ്പിക്കുന്നു. ഭ്രാന്തിന്റെ അനുഭവ സീമകളില്‍ നിന്നുകൊണ്ട് ഈ കവി വാക്കുകള്‍ കുറിച്ചിട്ടു.മനുഷ്യചരിത്രം അയ്യപ്പന്‍ കണ്ടെടുക്കുന്നത് ഒരാവര്‍ത്തനമായാണ്.
ധര്‍മ്മസങ്കടങ്ങളുടെയും നിരാസത്തിന്റെയും വഞ്ചനകളുടെയും ആവര്‍ത്തനം. കാപട്യപൂര്‍ണമായ ഒരു ലോകം. അതിന്റെ മോഹങ്ങളും സ്വപ്‌നങ്ങളും അനുഭവിച്ചു തീര്‍ക്കുന്ന ഒരു കാല്‍പനിക രീതിയും അയ്യപ്പന്റെ കാവ്യലോകത്തുണ്ട്. വ്യവസ്ഥാപിത സമൂഹത്തില്‍ അപ്രത്യക്ഷമായി വരുന്ന മൂല്യങ്ങളെ സ്വപ്‌നാത്മകമായി സാക്ഷാത്‌ക്കരിക്കുന്ന തന്ത്രമാണത്. സ്‌നേഹരാഹിത്യത്തിന്റെയും അനാഥത്വത്തിന്റെയും ഒരു ലോകത്തിരുന്ന് തൊടുത്തുവിടുന്ന അമ്പുകളാണ് അയ്യപ്പന്റെ വരികള്‍. `മാളമില്ലാത്ത പാമ്പ്' തുടങ്ങിയ കൃതികളില്‍ ഒരു ഇഴച്ചലിന്റെ വേവലാതി കവിമനസ്സ് വഹിക്കുന്നു.ബുദ്ധനും ആട്ടിന്‍കുട്ടിയും എന്ന കാവ്യകൃതിയില്‍ കവിതയെ തൊട്ടടുത്തുവച്ചു കാണുകയും അതില്‍ പ്രവര്‍ത്തിക്കുന്ന-അടിയൊഴുക്കായ സൗന്ദര്യബോധവും ജീവിതദര്‍ശനവും അയ്യപ്പന്‍ ആറ്റിക്കുറുക്കിയെടുത്തു. കറുപ്പ് എന്ന പുസ്‌തകത്തിലെ ഒരു കവിതയില്‍ അയ്യപ്പന്‍ എഴുതി:
`ഒന്നുമില്ലാത്തൊരുവന്
ആരെന്ന് പേരിടുക?
ഇണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെത്തീ കാണുക.' -(ഈശാവാസ്യം)ഇങ്ങനെ മുറിവേറ്റ ശീര്‍ഷകങ്ങളുടെ കവിള്‍ത്തടങ്ങള്‍ വ്യക്തമാക്കുന്നു.വിശപ്പിന്റെ നീറുന്ന അവസ്ഥ അയ്യപ്പന്റെ രചനകളില്‍ പതിഞ്ഞുകിടപ്പുണ്ട്. ശരീരം നീറ്റുന്ന തീച്ചൂളയായി വിശപ്പ് മാറിക്കൊണ്ടിരുന്നപ്പോള്‍ ഇഷ്‌ടമില്ലാതെ കഴിച്ച നാട്ടുചാരായവും മരുന്നും കവിയുടെ രക്തത്തില്‍ വിഷമായി പരിണമിച്ചിരിക്കണം. വാക്കുകളെ തരള നക്ഷത്രങ്ങളാക്കി മാറ്റാന്‍ അയ്യപ്പന്‍ ശ്രമിച്ചില്ല. ഭാവനയുടെ ലഹരിയില്‍ ജീവിക്കുമ്പോഴും പീഡിതന്റെ ഉള്‍ക്കാഴ്‌ചയും ഉപേക്ഷിക്കാനും തയാറായില്ല. പ്രവാസിയുടെ ഗീതം, ബലിക്കുറിപ്പുകള്‍, വെയില്‍തിന്നുന്ന പക്ഷി തുടങ്ങിയ കൃതികളില്‍ അനാഥത്വത്തിന്റെ നിസ്സാഹയതയും മുള്‍മുനകളും അടയാളപ്പെട്ടുകിടപ്പുണ്ട്.
`അമ്മയുടെ മുലക്കണ്ണുകളില്‍
നിന്ന്‌ജാഞസ്‌നാനത്തിന്റെ അരുവിപോലെ,
കാഴ്‌ചയുടെ അതിര്‍ത്തി കുറിക്കുന്നകുരുതിത്തിറപോലെ
ഭ്രാന്തസ്‌നേഹത്തിന്റെ സഹോദരാ,ആന്തളിരുകളുടെ
കൂട്ടില്‍നിന്ന്,ഞാനിതാ വെയിലിലേക്ക് പറക്കുന്നു.' -(കറുപ്പിന്റെ ആമുഖക്കുറിപ്പ്)
അസ്‌തിത്വത്തിന്റെ അനിവാര്യമായ വേദനകള്‍ സഹിക്കാന്‍ തയാറെടുത്ത മനസ്സിന്റെ സാന്നിദ്ധ്യം ഈ എഴുത്തുകാരന്റെ തട്ടകത്തിലുണ്ട്. മരണവും വേര്‍പിരിയലും കവിതയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ കവിയാണ് അയ്യപ്പന്‍.
മരണം അപകടരൂപത്തിലാണ് അയ്യപ്പന്റെ കവിതകളില്‍ കടന്നുവരുന്നത്. വാഹനചക്രത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭയരഹിതനായി വീടുവിട്ടിറങ്ങിയ പാമ്പിന്റെ ദുര്‍ഘട സന്ധികള്‍ അയ്യപ്പന്‍ വാങ്‌മയചിത്രങ്ങളാക്കി. പ്രാവിന്റെ കുറുകലും ഇരുട്ടിന്റെ സങ്കീര്‍ണ്ണതയും ഇഴചേര്‍ത്തു ജീവിതം തഥാഗതന്റെ ആത്മസാക്ഷ്യപത്രമാക്കി.`കവിതയുടെ ഒലീവില്‍ നിന്നുംആ വിളക്കു കൊളുത്തുവാന്‍നാം കടക്കുന്നു.' -കാല്‍പനികതയും വിപ്ലവവീര്യത്തിന്റെ കാലവുംസ്ഥലരാശിയും ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ കാണിച്ച വ്യഗ്രത അക്ഷരങ്ങളിലുള്ള ആത്മവിശ്വാസം തന്നെയായിരുന്നു. സാമൂഹികബോധത്തിന്റെ വലുതും ചെറുതുമായ തെറ്റിദ്ധാരണ തിരുത്തിക്കുറിക്കുകയും ചെയ്‌തു. ഞാനെന്ന പൊരുളിനെ കീഴടക്കി, തന്നെത്തന്നെ അതിവര്‍ത്തിക്കുകയായിരുന്നു ഈ കവി. രാഗദ്വേഷങ്ങള്‍ ഇടതടവില്ലാതെ വന്നുനിറയുന്ന ശമിക്കാത്ത കാമനകള്‍ വാക്കിന്റെ അകംപൊരുളില്‍ തപസ്സനുഷ്‌ഠിക്കുന്ന കാഴ്‌ച അയ്യപ്പന്റെ കവിതകളിലുണ്ട്.
ജീവിതത്തെക്കുറിച്ച് ഒരുപാട് ദര്‍ശനങ്ങളുണ്ടാകുകയും അവയോട് ഇണങ്ങിനില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്‌ത കവിമനസ്സായിരുന്നു അയ്യപ്പന്റേത്. എല്ലാ പ്രതിസന്ധികളും നിഷ്‌കളങ്കമായ എതിരേല്‍പ്പിലൂടെ അതിജീവിക്കുകയും ചെയ്‌തു. തുറന്ന മനസ്സോടെ സമൂഹത്തിന്റെ മുന്നില്‍ എപ്പോഴും അയ്യപ്പന്‍ നില്‌പുറപ്പിച്ചു.`കാല്‍നടക്കാരന്റെകഷ്‌ടപ്പാടുകള്‍ആരറിയുന്നു.' -(ട്രാഫിക്ക്)അയ്യപ്പന് കവിത ഊര്‍ജ്ജമാണ്. ചേതസ്സില്‍ നിന്നും ഇഴപിരിഞ്ഞ് അക്ഷരതേജസ്സികളായ വാക്കായും വാങ്‌മയമായും പരിണമിച്ച ജൈവോര്‍ജ്ജം. വാക്കിന്റെ അകത്തളത്തില്‍ ഈ ഊര്‍ജ്ജത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്. മനസ്സിന്റെയും മാംസത്തിന്റെ സംഘര്‍ഷം കുമാരനാശാനെപ്പോലെ അയ്യപ്പനും അനുഭവിക്കുന്നുണ്ട്:
`വേഗമെത്താന്‍ പോയവന്റെഈ
ശവത്തെയാരു മറവുചെയ്യും(നാടു നീങ്ങിയ രാജാവിന്റെഅസ്ഥിയും ചാരവുമായ്‌പ്രേമഭാജനങ്ങള്‍ പോകുമ്പോള്‍ഈ ഭ്രാന്തിപ്പെണ്ണെന്തിനുവാവിട്ടു കരയുന്നു)'.
സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുകയും ദിക്കുകളിലേക്ക് ശാഖകള്‍ വിരിച്ചുനില്‍ക്കുകയും ചെയ്യുന്ന കാവ്യവൃക്ഷത്തിന്റെ വേദനയും തുടിപ്പുമാണ് അയ്യപ്പന്‍ വരച്ചിട്ടത്. മറ്റൊരു കവിയുടെ നിഴലിലിരുന്നായിരുന്നില്ല അയ്യപ്പന്‍ വാക്കുകള്‍ ഉരുവിട്ടത്. ആധുനികതയുടെ പൊടിപ്പും തൊങ്ങലും അയ്യപ്പനെ ഏറ്റെടുക്കാന്‍ മടികാണിച്ചു. മാളമില്ലാത്ത ചോദ്യവും ഉത്തരം അയ്യപ്പന്റെ കവിതകള്‍ വായനക്കാരുടെ പങ്കുവച്ചു. തെരുവുഗീതത്തിന്റെ കാര്‍ക്കശ്യവും ധ്വനിയും മലയാളിയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഈ കവി. കാലത്തിന്റെ, ജീവിതത്തിന്റെ നാല്‍ക്കവലയിലിരുന്നും നിന്നും സ്വയം ഒരു ചൂണ്ടുപലകയായി അയ്യപ്പന്‍ എഴുതി. എഴുതിയതുപോലെ ജീവിച്ചു. മരിച്ചു. കവിതയെ എഴുത്തുകാരന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്തവിധം മജ്ജയും മാംസവും നല്‍കി വളര്‍ത്തി. തീപക്ഷിയുടെ കനലെരിവും ആര്‍ദ്രതയും അനുഭവപ്പെടുത്തി. മലയാളകവിതയുടെ മുഖക്കുറിപ്പുകള്‍ തിരുത്തിയെഴുതി. അയ്യപ്പന്റെ വാക്കുകളില്‍ കൊത്തിവച്ച സിഗ്‌നലുകളെ കാണാതെ മലയാളകവിതയുടെ ചരിത്രത്തിന് മുന്നോട്ടു പോകാനാവില്ല:
`സിഗ്‌നല്‍ തെറ്റിയ വണ്ടി
എത്തുന്നതിനിയെപ്പോള്‍?
കത്തിയെരിഞ്ഞു കാണും
കണ്ടിരിക്കേണ്ട ചിത.' -(ചുവന്ന സിഗ്‌നല്‍)
Friday, October 08, 2010
ആത്മശാന്തിയുടെ അമൃതാക്ഷരം

ഇത്തിരി ചുവപ്പും അതിലേറെ പച്ചപ്പും അതിലേറെ മോഹഭംഗവും. എല്ലാറ്റിനുമുപരി മാനവീയതയുടെ ഹംസധ്വനിയുമാണ് ഒ.എന്‍.വി. മലയാളി മനസ്സിലേക്ക് എഴുതിച്ചേര്‍ക്കുന്നത്. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും ഒ.എന്‍.വി.യുടെ കാവ്യപഥത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്. മലയാള കവിതയില്‍ കാല്‍പ്പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുതിര്‍ത്ത ദശാസന്ധിയിലാണ് ഒ.എന്‍.വി. ``നീലക്കണ്ണുകളുടെ'' ദ്യുതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയുടെ സ്വപ്‌നവും ഒ.എന്‍.വി.യുടെ കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യ ദു;ഖങ്ങളുടെ പച്ചത്തുരുത്തില്‍ നിന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക-രാഷ്‌ട്രീയസംഭവങ്ങളും ഈ കവിയുടെ വരികളില്‍ കൂടുവച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളില്‍ ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരി കാത്തിരുന്ന കവി. തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തുപാടാനും മറന്നില്ല.
`കവിയും സുഹൃത്തും' - എന്ന രചനയില്‍ സര്‍ഗ്ഗാത്മകതയുടെ ഉണ്മ തിരയുന്നവരുടെ ചിത്രമുണ്ട്. ``ഇത്തിരിപ്പുവേ ചുവന്നപൂവേ''യില്‍ ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും എഴുതിച്ചേര്‍ക്കുകയാണ് കവി. പ്രകൃതി ഒ.എന്‍.വി.യുടെ കവിതകളില്‍ പല വിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്. മനുഷ്യന്റെ ക്രൂരതയ്‌ക്കുമുന്നില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും `ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലുണ്ട്. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം നമ്മുടെ ഹൃദയത്തില്‍ വരച്ചിടുകയാണ് ഒ.എന്‍.വി. അര്‍ത്ഥഗരിമായര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ് ഈ കവിയുടെ രചനകളില്‍ സദാജാഗരൂകമായി അനുവാചകനെ വന്നുതൊട്ടുകൊണ്ടിരിക്കുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന നിരവധി ബൈബിള്‍ ബിംബങ്ങള്‍ രചനകളില്‍ ഉപയോഗപ്പെടുത്തുന്ന ഒ.എന്‍.വി.യെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല.
എഴുത്തിന്റെ വഴിയില്‍ ഈ കവിയുടെ പാഥേയം വിശ്വസംസ്‌കൃതിതന്നെ.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒരു തഥാഗത ജന്മം ഒ.എന്‍.വി.യുടെ കവിതാതട്ടകത്തിലുണ്ട്. ആത്മവേദനയില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുസുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ് മനുഷ്യജീവിതമെന്ന കാവ്യ കാഴ്‌ച ``വാടകവീട്'' പോലുള്ള കൃതികള്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു. ഭൂമിയുടെ ഉപ്പും മൃഗയയും ഭൈരവന്റെ തുടിയും അപരാഹ്നവും ആഗ്രയും സ്വയംവരവും ഉജ്ജയിനിയും ,കറുത്തപക്ഷിയുടെ പാട്ടും സ്‌നേഹിച്ചുതീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത് ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്. അതിന്റെ വൈതരണിയും വൈവിധ്യവുമാണ് ഒ.എന്‍.വി.യുടെ കാവ്യലോകത്തു നിന്നു മലയാളി കേട്ടുകൊണ്ടിരിക്കുന്നത്.``എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-ന്നെങ്ങോ പതുങ്ങി-ക്കിടക്കും ഭുജംഗമേ''-എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു.
എങ്കിലും-``എന്റെ മകുടിയി-ലൂടെ മൃത്യുഞ്‌ജയ-മന്ത്രമായ്‌ത്തീരുന്നുഞാനുമെന്‍ ഗാനവും''-ആത്മവിശ്വാസത്തിന്റെ തുടിപ്പും പുലര്‍ത്തുന്നു. കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത് വാക്കിന്റെ അഗ്നികടഞ്ഞെടുത്ത കാവ്യങ്ങളിലൂടെയാണ്. ഒ.എന്‍.വി.യുടെ കൃതികള്‍ വായനക്കാരുടെ ഉള്ളുപൊള്ളിക്കുന്നതും ഇളംതെന്നലിന്റെ തലോടല്‍പോലെ സ്‌പര്‍ശിക്കുന്നതും കവിതയുടെ ധ്വനിച്ചുനില്‍പ്പുകൊണ്ടാണ്.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ``പേരറിയാത്തൊരു പെണ്‍കിടാവിന്റെ നേരറിയുന്ന...'' ഒരു നിത്യകാമുകന്‍ ഒ.എന്‍.വി.യുടെ മനമെഴുത്തിലുണ്ട്. തപിച്ചും തളര്‍ന്നും നാട്ടുവഴിയിലും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായിച്ചെടുക്കുകയാണ് അയാള്‍.``നിര്‍ത്താതെ നി്രദയുമില്ലാതെ, മാത്രകള്‍തെറ്റാതെ,യെത്രയോ കാലമായിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു.'' - ഈ പ്രകീര്‍ത്തനങ്ങള്‍ കവിതയുടെ വെണ്‍വെളിച്ചമാണ്.
പോക്കുവെയിലിന്റെ പൊന്നാട തെറുത്തേറ്റി പോകാനൊരുങ്ങുന്ന പകലിനെയും, കൊക്കും പിളര്‍ത്തി അടുക്കുന്ന കഴുകുകള്‍ ശുദ്ധവായു വില്‍ക്കുന്നതും കവി കണ്ടെടുക്കുന്നുണ്ട്. ജന്മഗേഹത്തിലേക്കുള്ള വഴിതേടുന്ന പ്രവാസിയുടെ മൗനദു:ഖവും അറിയുന്നു. വിശ്വദര്‍ശനത്തിലേക്ക് ഉറ്റുനോക്കുന്ന കവിക്ക് കാളിദാസനും യവനദേശവും ചിത്രകലയും സംഗീതവും ക്രിസ്‌തുവും കൃഷ്‌ണനും ബുദ്ധനും മുഹമ്മദും മാര്‍ക്‌സുമെല്ലാം ജീവിതത്തിന്റെ പാഥേയമാണ്. അമാവാസിക്ക് ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറുപോലെ ഏതു സങ്കടക്കടലില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്, കൈത്താങ്ങായി മാറുന്നത് കവിത തന്നെയാണ്. മലയാളത്തിന്റെ സുകൃതവും അഗ്നിസ്‌പര്‍ശമാര്‍ന്ന കവനകലയുടെ സജീവസാന്നിദ്ധ്യവുമാണ് ഈ കാവ്യപഥികന്‍. കവിതയുടെ പാലാഴി തീര്‍ത്ത് വാക്കിന്റെ അമരമധുരം നേദിക്കുന്ന കവിതയുടെ ഉള്‍ക്കരുത്ത്.ഹൃദയം പാടുന്നു രാഗാര്‍ദ്രമായ്
മലയാളകവിതയില്‍ ഏറ്റവും മുഴക്കമുള്ള ശബ്‌ദമാണ് ഒ.എന്‍.വി. 1949-ല്‍ തൃശ്ശൂരില്‍ നടന്ന പുരോഗമന സാഹിത്യ സമ്മേളനത്തില്‍ കവിതയ്‌ക്കുള്ള ചങ്ങമ്പുഴ പുരസ്‌കാരം വാങ്ങിക്കൊണ്ടായിരുന്നു ഒ.എന്‍.വി. കാവ്യസപര്യയുടെ മുഖ്യപഥത്തിലെത്തിയത്. അന്ന് മലയാള കവിത ചങ്ങമ്പുഴയുടെ മാസ്‌മര സ്വാധീനത്തിലായിരുന്നു.എഴുതി മുന്നേറുന്നവര്‍ക്ക് വഴിവിളക്കായി ചങ്ങമ്പുഴയുടെ നിതാന്ത സാന്നിദ്ധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഒ.എന്‍.വി.യും ചേര്‍ന്നുനിന്നത് ചങ്ങമ്പുഴയുടെ തട്ടകത്തിലാണ്. എന്നാല്‍, ചങ്ങമ്പുഴയെ അതിശയിക്കുന്ന സംഗീതാത്മകത ഒ.എന്‍.വി.യെ വേറിട്ടുനിര്‍ത്തുകയായിരുന്നു. നാടകഗാനങ്ങളും വിപ്ലവകവിതകളും വായനാലോകത്ത് ഒ.എന്‍.വി.ക്ക് ഏറെ പ്രചാരം നേടിക്കൊടുത്തു.
ചങ്ങമ്പുഴക്കവിതയുടെ അതിഭാവുകത്വമോ, വാചാലതയോ, ആവര്‍ത്തനവിരസതയോ ഒ.എന്‍.വി.യുടെ രചനകളില്‍ തങ്ങിനിന്നിരുന്നില്ല. പ്രതിഭയുടെ കരുത്തും ഉര്‍വരതയും ഒ.എന്‍.വി.യുടെ വാക്കിലും താളത്തിലും അന്തര്‍ധാരയായി. മനുഷ്യവേദനയെ ഒപ്പിയെടുക്കുന്ന സംഗീതമായി ഒ.എന്‍.വി.ക്കവിത എളുപ്പം വഴിമാറി. ആര്‍ദ്രഹൃദയം ഈ കവിയുടെ വലിയ സിദ്ധിയാണ്. പ്രത്യയശാസ്‌ത്രത്തിന്റെ അനുഗാതാവായിട്ടും വാചാലതയും ബഹുരംഗസ്‌പര്‍ശിത്വവും ഒ.എന്‍.വി.യെ അലോസരപ്പെടുത്തിയില്ല.നിസ്വവര്‍ഗത്തോടുള്ള അഭിജാതമായ ആഭിമുഖ്യം ഒ.എന്‍.വി.യുടെ വാക്കിലും പൊരുളിലും തുടിച്ചുനിന്നു. സൗന്ദര്യപരമായ പരിണാമം കാവ്യലോകത്ത് അനുഭവപ്പെടുത്തുന്നതില്‍ ഒ.എന്‍.വി.യോളം വൈദഗ്‌ധ്യം പ്രകടിപ്പിച്ച എഴുത്തുകാര്‍ മലയാളത്തില്‍ കുറവാണ്. വേദന കണ്ട് ആത്മാവിലൂറിയ വേദാന്തവും നീര്‍ച്ചാലുകളുമാണ് ഒ.എന്‍.വി.യുടെ കവിത. അത് മനസ്സില്‍ ആഴത്തില്‍ പതിയുന്നു. അനുഭവധാരകളുടെ ഇരമ്പം തീര്‍ക്കുന്ന ഒ.എന്‍.വി.യുടെ വരികള്‍ വായനയുടെ ഭൂമികയില്‍ `സന്ധ്യതന്‍ ചുംബനമുദ്രയായ്, നിര്‍വൃതി സ്‌പന്ദനമായ്'- വിടര്‍ന്നു നില്‍ക്കുന്നു.കാല്‍പ്പനിക കവിതയുടെ നിത്യഭാസുരമുഖമാണ് ഒ.എന്‍.വി.യുടെരചനകളില്‍ തിളങ്ങിനില്‍ക്കുന്നത്. എല്ലാ പ്രതിബദ്ധതകള്‍ക്കും അതീതമായി കലാപരമായ ചാരുത നേദിക്കുന്ന അംശമായി കാല്‍പ്പനികത ഒ.എന്‍.വി.യുടെ കവിതകളിലുണ്ട്. അതുകൊണ്ടാണ് കവി വിചാരരമണീയതയെ അതിക്രമിക്കുന്ന വികാരതരളത അനുഭവപ്പെടുന്നത്.
വാക്കിന്റെ ഇണക്കത്തില്‍ സൂക്ഷ്‌മമായ ജീവിതസത്യത്തിന്റെ ആവിഷ്‌കാരമാണ് ഒ.എന്‍.വി. സാധിച്ചെടുക്കുന്നത്. കാലദേശഭേദമില്ലാതെ കവിതയെ സാമാന്യമായി സ്‌പര്‍ശിക്കുന്ന വസ്‌തുതയുമാണത്. `നരനായിങ്ങനെ' എന്ന കവിതയില്‍ മനുഷ്യ ദു:ഖങ്ങളെ പാടിയതിന് ശാസ്‌ത്രസംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രഭാഷകന്റെ ചിത്രത്തിന് താഴെ അച്ഛന്‍ അത്താഴമുണ്ണാനുഴക്കരിയുമായെത്തുന്നത് കാത്തുകഴിയുന്ന പിഞ്ചുകിടാവിന്റെ ചിത്രം ഒ.എന്‍.വി. വരച്ചിട്ടുണ്ട്. ലോകം നരകവാരിധിയാക്കാന്‍ എത്ര എളുപ്പമാണെന്ന് കവി സൂചിപ്പിക്കുകയാണിവിടെ. താന്‍ പോറ്റിവളര്‍ത്തിയ കിളി യജമാനന്റെ തീന്‍മേശയില്‍ വിഭവമായി തീരുന്നത് കണ്ട് നെഞ്ചകം പിളരുന്ന ചെറുമിയുടെ ചിത്രവുമുണ്ട് കവിതയില്‍. ദു:ഖത്തിന്റെ വെയിലാറുന്ന കവി മനസ്സില്‍ പൂവിരിയുന്ന സന്ദര്‍ഭവും ഒ.എന്‍.വി.യുടെ കാവ്യപഥത്തിലുണ്ട്.തപ്‌തദു:ഖത്തിന്റെ തണലിലിരുന്ന് ഭൂതഭാവികളെ ഇരുപുറത്തുംവച്ച് നോക്കിക്കാണുന്ന കവിയെ `മധ്യാഹ്നഗീത'ത്തില്‍ കാണാം. നിഴലിനെ സംബോധനചെയ്‌ത് സ്വയം വെളിപ്പെടുന്ന കവിമനസ്സ് `ആവു നട്ടുച്ചയായ്' എന്ന് ഉള്‍ക്കിടിലത്തോടെ നിഴലിനെ ആശ്വസിപ്പിക്കുന്നു. `കരയേണ്ട' എന്നും തന്റെ തപ്‌ത പാദങ്ങളില്‍ തന്നെ തലചായ്‌ച്ചുകൊള്‍ക എന്ന് സാന്ത്വനിപ്പിക്കുന്നു. ഹരിതസ്‌മൃതികളും കൗതുകങ്ങളുടെ മുത്തുക്കുടകളും ശീതളസ്വപ്‌നങ്ങളും തൊട്ടുരുമ്മിനില്‍ക്കുന്ന ജീവിതത്തിന്റെ ഇടവേളകളില്‍ വിശ്രമിക്കുകയും ആറിത്തണുക്കാത്ത ദു:ഖങ്ങള്‍ നീട്ടിത്തരുന്ന ഗ്രീഷ്‌മപുഷ്‌പങ്ങളില്‍ മധുനുകര്‍ന്നും നിലക്കൊള്ളുന്നു.മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ ജ്വാലാ കലാപത്തെ വാക്കില്‍ നിറയ്‌ക്കുന്ന കവിയാണ് ഒ.എന്‍.വി. `കോതമ്പുമണി'കളിലെ പേരറിയാത്ത പെണ്‍കിടാവിന്റെ നേരറിയുന്ന കവി ശാമ്യമായ അസ്വാസ്ഥ്യം അനുഭവപ്പെടുത്തുന്നു. `ഞങ്ങളിലെ സൂര്യന്‍ കെട്ടുപോയ്' എന്നിങ്ങനെ `സൂര്യഗീത'ത്തില്‍ ചാന്ദ്രശിലകളെപ്പോലും കണ്ണീരില്‍ നനയ്‌ക്കുന്നു.
തന്റെ പ്രിയപ്പെട്ട ഭൂമിക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന് സന്ദേഹിച്ച് `ഭൂമിക്കൊരു ചരമഗീതം' എഴുതിത്തീര്‍ക്കുകയും ചെയ്‌തു.സര്‍വനഷ്‌ടത്തിന്റെ കനത്തഭാരം നെഞ്ചുകൊണ്ടറിയുന്ന എഴുത്തുകാരനെ ഒ.എന്‍.വി.യുടെ അക്ഷരഖനിയില്‍ കണ്ടെത്താം. അപ്പോഴും കടല്‍ക്കാറ്റില്‍ നിലവിളിയും, മണ്ടചീയുന്ന തെങ്ങിന്‍ നിരയില്‍ ദൈന്യവും, ഞണ്ടുകളുടെ കാലില്‍ ചതിയന്ത്രവും, ചന്ദനമരത്തില്‍ വിഷപ്പത്തിയും, പൊന്തക്കുള്ളില്‍ പതിയിരിക്കുന്ന ഭയവും കണ്ടു നടുങ്ങാതിരിക്കാന്‍ ഈ കവിക്ക് കഴിയുന്നില്ല.``തമസ്സില്‍ തുരുമ്പിച്ച കൂടാരമൊന്നില്‍തളച്ചിട്ട ദുഃഖങ്ങള്‍, ഞങ്ങള്‍'' എന്നിങ്ങനെ തിരിച്ചറിവിന്റെ തീക്ഷ്‌ണതയോടൊപ്പം മൃത്യുബോധത്തിന്റെ അകപ്പൊരുളും ഒ.എന്‍.വി. പകരുന്നു. ഇരുണ്ട സത്യങ്ങളും മര്‍തൃവീര്യവും ബൈബിളിന്റെ അകത്തളവും കവിതയുടെ നീരുറവയായി മാറ്റുന്നതില്‍ ഒ.എന്‍.വി. കാണിക്കുന്ന കലാത്മകത അന്യാദൃശ്യമാണ്.
ജീവിത വൈചിത്ര്യങ്ങളെ `പാഥേയ'മായി പൊതിഞ്ഞെടുത്ത് യാനം നടത്തുന്ന ഒ.എന്‍.വിയുടെ മനസ്സ് സംഗീതത്തിന്റെ വിശാലതയില്‍ ചേര്‍ന്നുനില്‍ക്കുന്നു. അത് ഈടുവെപ്പായി, സര്‍ഗാത്മകതയുടെ അമൃതവര്‍ഷമായി മലയാളത്തിന്റെ കാവ്യരേഖയില്‍ വേരുകളാഴ്‌ത്തി, തലയുയര്‍ത്തി നില്‍ക്കുകയാണ്. അമരഗീതത്തിന്റെ ഹൃദയധ്വനിയായി.വാക്കിന്റെയും യാത്രയുടെയും അടയാളമാണ് കവിത. കവിയുടെ വെളിപാടിന്റെ മുദ്രയും മണ്ണിന്റെ മണവും മനുഷ്യശക്തിയും ഇഴചേര്‍ന്നുനിലല്‍ക്കുന്ന ഭാഷയുടെ അമൃതകുംഭങ്ങളാണ് ഈടുറ്റ കവിതകള്‍. സ്‌നേഹത്തിന്റെ നാനാര്‍ത്ഥവും സ്‌നേഹിച്ചുതീരാത്ത ഒരാത്മാവിന്റെ ആലാപവിലാപങ്ങളും മാനവികതയുടെ വ്യംഗ്യമാധുരിയൂറുന്ന സല്ലാപങ്ങളുമാണവ. മഹത്തായ കവിതകളുടെ അര്‍ത്ഥവും ഈണവും നിറഞ്ഞുനില്‍ക്കുന്ന മുഴക്കമുള്ള ഒരു ശബ്‌ദം മലയാളത്തിലുണ്ട്; ഒ.എന്‍.വി. ചങ്ങമ്പുഴക്കളരിയില്‍ പൂത്തും തളിര്‍ത്തും പന്തലിച്ച കാല്‍പ്പനികകവി.
മനുഷ്യവേദനയൊപ്പിയെടുക്കാന്‍ പോന്ന ആര്‍ദ്രമായ ഹൃദയം ഈ എഴുത്തുകാരന്റെ സവിശേഷതയാണ്. നടന്നുപോയ വഴികളത്രയും സംഗീതാത്മകരക്തം പൊടിഞ്ഞുനിന്ന വിപ്ലവകവിത. അര്‍ത്ഥാവബോധം വേണ്ടുവോളം നിറയുന്ന ഭൂമിഗീതങ്ങള്‍. പ്രതിഭയുടെ കരുത്തും ഉര്‍വരതയുമലങ്കരിക്കുന്ന കാവ്യതല്ലജങ്ങളുടെ ശില്‍പ്പപരമായ പൂര്‍ണ്ണതയാണ് ഒ.എന്‍.വി.ക്ക് കവിത.`ഏകാന്തതയുടെ അമാവാസിയില്‍ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത' - എന്ന് പേരിട്ടുവിളിച്ചുകൊണ്ട് കവിതയെ ജീവിതത്തിലേക്ക് ക്ഷണിച്ചിരുത്തിയ കവിഹൃദയം പാടുന്നു: `കരളിലിന്നുമിടയ്‌ക്ക പാടുന്നൂ-വീണക്കിടാവുംഒരു കടുംതുടി പുള്ളിക്കുടവും!- (സ്‌മൃതിതാളങ്ങള്‍). ***`എന്നെന്നും വിടര്‍കണ്ണാല്‍കാണട്ടേ നിന്നെ! സ്‌നേഹ-മെന്ന സത്യമേ! നിന്നെസ്‌നേഹിപ്പേന്‍, നീയെന്‍ പാതി'-(സ്‌നേഹത്തെക്കുറിച്ചൊരു ഗീതം).കാല്‍പ്പനികതയുടെ നിത്യഭാസുരതയില്‍ ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന ആത്മവേദന ഒ.എന്‍.വി.ക്കുണ്ട്. പരമദുഃഖത്തിന്റെ ചുട്ടുപൊള്ളിക്കുന്ന സാന്നിദ്ധ്യവും മറ്റൊരാളുടെ നിദ്രയ്‌ക്ക് കാവലിരിക്കാനുള്ള സൗമ്യമനസ്‌കതയും. ദൈന്യതയില്‍ പൂക്കുന്ന വനജ്യോത്സന, ജീവിതത്തിന്റെ കയ്‌പുനീര് വാറ്റി മധുരമാക്കുന്ന രാസവിദ്യയില്‍ കത്തിയെരിയുന്ന സൂര്യനും ഓര്‍മ്മയില്‍ പൊതിഞ്ഞ ശീതളഛായയുമുണ്ട്. കവിയുടെ കൊച്ചുകൊച്ചു മൊഴികളില്‍ ചിതറിക്കിടക്കുന്ന ജീവിതദര്‍ശനം മാനവികതയുടെ തലങ്ങളിലേക്ക് വളര്‍ന്നുയര്‍ന്നുനില്‍ക്കുന്നു. അധികാരത്തിനും ധിക്കാരത്തിനുമെതിരെ നിലകൊള്ളുന്നു.
ഇതിഹാസങ്ങളുടെ ചാരുതയില്‍ തീര്‍ത്ത കൃതികളില്‍ വര്‍ത്തമാനകാലത്തിന്റെ നീറ്റല്‍ അനുഭവപ്പെടുന്നു. മരണവും വിരഹവും ഒ.എന്‍.വി.യുടെ കവിതകളില്‍ പലപ്പോഴും കൂടുവച്ചിട്ടുണ്ട്. യാത്രാമൊഴിയുടെ വര്‍ണ്ണപ്പകര്‍ച്ചയും കണ്ണീരുവാറ്റി ഉപ്പായി ഉരുവമെടുക്കുന്ന കവിതകള്‍ നേഞ്ചേറ്റിനില്‍ക്കുന്ന ഒ.എന്‍.വി.യുടെ മുപ്പതിലധികം കൃതികള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. `അഗ്നിശലഭങ്ങള്‍ക്ക്' കേരള സാഹിത്യ അക്കാദമി അവാര്‍ഡും `ഉപ്പി'ന് വയലാര്‍ അവാര്‍ഡും സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡും `കറുത്ത പക്ഷിയുടെ പാട്ടി'ന് പന്തളം കേരളവര്‍മ്മ പുരസ്‌കാരവും `ഭൂമിക്ക് ഒരു ചരമഗീത'ത്തിന് വിശ്വദീപ്‌തി പുരസ്‌കാരവും `ശാര്‍ങ്‌ക പക്ഷികള്‍'ക്ക് ഉള്ളൂര്‍ അവാര്‍ഡും ആശാന്‍ പ്രൈസും `മൃഗയ'ക്ക് ഓടക്കുഴല്‍ അവാര്‍ഡും `അപരാഹ്ന'ത്തിന് ആശാന്‍ പ്രൈസും ലഭിച്ചിട്ടുണ്ട്. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് 1992-ല്‍ എം.കെ.കെ. നായര്‍ അവാര്‍ഡും 1995-ല്‍ ജോഷ്വാ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. ചലച്ചിത്ര ഗാനരചനയ്‌ക്ക് പന്ത്രണ്ട് തവണ കേരളസംസ്ഥാന അവാര്‍ഡും 1989-ല്‍ ദേശീയ അവാര്‍ഡും 1998-ല്‍ പത്മശ്രീയും 2007-ല്‍ കേരള സര്‍വ്വകലാശാലയുടെ ഡോക്‌ടറേറ്റും 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ ഒ.എന്‍.വി.ക്ക് 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി രാഷ്‌ട്രം ആദരിച്ചു. 1931-ല്‍ കൊല്ലം ജില്ലയില്‍ ചവറയിലാണ് ഒ.എന്‍.വി. (ഒറ്റപ്ലാക്കല്‍ നീലകണ്‌ഠന്‍ വേലുക്കുറുപ്പ്) ജനിച്ചത്.
Friday, October 01, 2010
മലയാളത്തിന്റെ കാലവിജയം

ഭാഷയും കവിതയും മലയാളിക്ക് അല്‍ഭുതവും അവിശ്വസനീയതയും ജനിപ്പിക്കുന്ന പ്രതിഭാസങ്ങളായിക്കൊണ്ടിരിക്കുമ്പോഴാണ് ഒ. എന്‍. വി. കുറുപ്പിന് 2007-ലെ ജ്ഞാനപീഠം നല്‍കി രാഷ്‌ട്രം ആദരിച്ചത്. ജീവിതത്തിന്റെ ലാഭഛേദങ്ങള്‍ നിര്‍ണയിക്കാനാവാത്ത ഭാഷയുടെ `ഓട്ടെക്കൈ'യായി മലയാളകവിത പരിണമിച്ചുക്കൊണ്ടിരിക്കുന്നു. അഥവാ കവിതയെ അങ്ങനെയൊരു തലത്തിലേക്ക് ഇറക്കിക്കെട്ടുമ്പോഴാണ് ഒ. എന്‍. വി.ക്ക് ഭാരതത്തിന്റെ സ്‌നേഹാദരം. കേരളീയജീവിതത്തിന്റെ നഷ്‌ട സൗഭാഗ്യങ്ങളെയും പ്രകൃതിയെയും കവിതയില്‍ പ്രതിഫലിപ്പിക്കുന്ന കവി പരമോന്നത ദേശീയ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത് മലയാളഭാഷ ക്ലാസിക്കല്‍ പദവിക്കുവേണ്ടി പൊരുതിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്. മലയാളികളെ അവരെന്തെന്നു തിരിച്ചറിയാന്‍ എക്കാലവും സഹായിക്കുന്ന സ്വത്വബോധത്തിന്റെ പ്രതീകമെന്ന നിലയിലാണ് മലയാളകവിത നിലകൊള്ളുന്നത്.
നമ്മുടെ നാടും അതിലെ സസ്യജാലങ്ങളും ജന്തുജാലങ്ങളും ഗോത്രസമ്പത്തും ഉത്സവങ്ങളും ആചാരങ്ങളും ദേശീയപോരാട്ടങ്ങളും ഐക്യമുന്നേറ്റങ്ങളും എന്തായിരുന്നു എന്നറിയാന്‍ മലയാളികള്‍ക്ക് തിരിഞ്ഞുനോക്കാവുന്ന ഒരിടമാണ് ഒ. എന്‍.വി.യുടെ കാവ്യലോകം.രുചിയുടെയും ഗന്ധത്തിന്റെയും സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും വൈവിധ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മരവിച്ചുപോയ പുതിയകാലത്തിന്റെ ഇന്ദ്രിയങ്ങള്‍ക്ക് ഒ. എന്‍. വി.യുടെ കവിത വിഭാവന ചെയ്യുന്ന ആര്‍ദ്ര സങ്കീര്‍ത്തനങ്ങള്‍ ഒരല്‍ഭുതമാവും. ഊര്‍വരതയേക്കാള്‍ വരള്‍ച്ചയുടെ നോവും, ഒറ്റുപ്പെടിലിനേക്കാള്‍ സംഘബോധവുമാണ് ഒ. എന്‍. വി.യുടെ കവിതയില്‍ പതിഞ്ഞുനില്‍ക്കുന്നത്. ദു:ഖത്തിന്റെ ഭാവഭേദങ്ങള്‍ നിവര്‍ത്തിയാടുന്ന മയൂരം പോലെ ഒ. എന്‍. വി. യുടെ കവിതയില്‍ ശ്യാമമൗനം ഉണര്‍ന്നിരിക്കുന്നു. മകരനിലാവിന്റെയും ധനുമാസ രാവിന്റെയും വ്യത്യസ്‌താനുഭൂതികള്‍ വരച്ചിടുന്നു. പ്രകൃതിക്കുനേരെ നടക്കുന്ന കൈയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഭൂമിക്കൊരു ചരമഗീതവും സൂര്യഗീതവും കറുത്തപക്ഷിയുടെ പാട്ടും വളപ്പൊട്ടുകളും കവിമനസ്സില്‍ തിരതല്ലിയാര്‍ക്കുന്നു. പ്രകൃതിയില്‍ മനുഷ്യഭാവവും മനുഷ്യനില്‍ പ്രകൃതിഭാവവും ആരോപിക്കുന്നത് ഒ. എന്‍. വി. യുടെ രചനകളില്‍ കാണാം.
അസഹിഷ്‌ണുതയുടെയും വിഭാഗീയതയുടെയും അഴുക്കുവെള്ളം നമ്മുടെ ജീവിതത്തില്‍ കെട്ടിക്കിടക്കുന്നു. അതുകൊണ്ടാണ് സാഹിത്യത്തില്‍ നിലവാരത്തകര്‍ച്ച സംഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍പോലും ഒ. എന്‍. വി.യുടെ കവിതകളില്‍ അടയാളപ്പെടുന്നുണ്ട്. ഓര്‍മ്മ, വിവരണം, പ്രതികരണം, സാമൂഹിക ജീവിതചിത്രങ്ങള്‍ എന്നിവയെപ്പറ്റി തന്നോടുതന്നെയും കാലഘട്ടത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളും നിരീക്ഷണങ്ങളുമാണ് ഒ. എന്‍. വി.യുടെ കാവ്യാഖ്യാനങ്ങള്‍. മലയാളത്തിന്റെ പച്ചത്തുരുത്തില്‍ പചിച്ചെടുത്ത കവിതയുടെ ഉപ്പുകൊണ്ട് ഭാരതത്തിനും ലോകത്തിനു കൂടെ സംസ്‌കാരികദൗത്യം നിര്‍വ്വഹിക്കുകയാണ് ഈ കവി. ലോകത്തിന്റെ വര്‍ത്തമാനഗതി സ്വാര്‍ത്ഥതയിലേക്ക്; അശാന്തിയിലേക്കാണ്. കലാപഭരിതമായ ഈ കാലത്തിനു ഒ. എന്‍. വി. പകരുന്നത് ആത്മശാന്തിയുടെ അമൃതാക്ഷരങ്ങളാണ്. വീണ്ടും വീണ്ടും നമ്മിലേക്കും, സ്‌നേഹത്തിലേക്കും തിരിച്ചെത്താന്‍ ക്ഷണിക്കുകയാണ്. അനുഭവത്തിന്റെ നേര്‍ക്കാഴ്‌ചകളും ദേശത്തിന്റെ മുദ്രകളും നിറഞ്ഞ വരികളിലൂടെ. അതാകട്ടെ കാലം ചെല്ലുന്തോറും കനം വയ്‌ക്കുന്ന ഉള്‍നിറവാണ്. കാപട്യമില്ലാത്ത മൂല്യദര്‍ശനവും.``എന്നെയും പെറ്റുവളര്‍ത്തിയോരിക്കരി-മണ്ണില്‍ പൊടിച്ച പുല്ലിന്‍-മിഴിത്തുമ്പിലും എന്റെ കണ്ണീര്‍ക്കണമല്ലീ,യതിന്‍-തുടുപ്പെന്റെ, രക്താണുക്കളല്ലീ,യതിനെയും-മറവിയായി മായ്‌ക്കുവതെന്നേ...' ഇങ്ങനെ ചെടിയുടെയും തന്റെയും കണ്ണുനീര്‍ ഓന്നാണെന്ന തിരിച്ചറിവിന്റെ വെളിച്ചമാണ് ഒ. എന്‍. വി. യുടെ പദസംഗീതം. മലയാളഭാഷയുടെ സുകൃതവും സാഗരഗീതവും ഇഴചേര്‍ന്ന സംസ്‌കാരത്തിന്റെ കണ്ണാടി. രാജ്യം കവിയെ ആദരിച്ചതിലൂടെ മലയാളഭാഷയും ഒരിക്കല്‍കൂടി പരമോന്നത ദേശീയ സാഹിത്യപുരസ്‌കാര പീഠത്തിലേറി.
ചിതയിലെ വെളിച്ചം
മലയാളഭാഷ
യില്‍ സര്‍ഗാത്മകമൗനം അപഗ്രഥിച്ചെടുത്ത എഴുത്തുകാരനെക്കുറിച്ച് ഓര്‍മ്മയുണര്‍ത്തുന്നതാണ് ഈ വാരം. പ്രത്യയശാസ്‌ത്രത്തിന്റെ അസഹ്യ നിലപാടുകളോടും ജീവിതസാഹചര്യത്തോടും നിരീക്ഷണത്തിന്റെ ഉഷ്‌ണമാപിനിയുമായി പോരടിച്ച പ്രൊഫസര്‍ എം. എന്‍. വിജയന്‍ ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം തികയുന്നു ഒക്‌ടോബര്‍ മൂന്നിന്. സ്വാഭിപ്രായം മൂടിവയ്‌ക്കാതെ വാക്കുകളെ കൊടുങ്കാറ്റാക്കിമാറ്റിയ വിജയന്‍ മാഷുടെ ചെറുത്തുനില്‍പ്പുകള്‍ ലക്ഷ്യസ്ഥാനത്ത് ചെന്നുതറച്ചുകൊണ്ടിരിക്കുന്നു. വാക്കുകള്‍ക്കിടയില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച മൗനങ്ങള്‍ക്ക് കാവ്യാത്മതയുടെ തീക്ഷ്‌ണതയുണ്ടായിരുന്നു. മുഖ്യവ്യവസ്ഥയെ, പ്രത്യയശാസ്‌ത്രച്യുതിയെ ചോദ്യം ചെയ്‌ത് നിര്‍മമതയോടെ നിലപാടെടുത്തു. പ്രതിലോമ ചിന്തകളെ പ്രകോപിപ്പിച്ചിരുത്തി.
വാക്കുകള്‍ ജീവിതത്തിന്റെ പര്യായമാക്കിയ എം. എന്‍. വിജയന്‍ സാമൂഹികമായ ഇടര്‍ച്ചകളുടെ ആഴം ചൂണ്ടിക്കാണിച്ചു. സാമൂഹികശാസ്‌ത്രത്തിന്റെയും മനോദര്‍ശനത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന സാംസ്‌കാരിക വിമര്‍ശനമായിരുന്നു വിജയന്‍ മാഷുടേത്. ആശയത്തിലും വിശദീകരണത്തിലും അദ്ദേഹത്തിനുമാത്രം സാധിക്കാവുന്ന കൈയൊതുക്കവും വേറിട്ടുനില്‍ക്കുന്നു. ശില്‍പവടിവോടെ അദ്ദേഹം പ്രഭാഷണങ്ങളും രചനകളും വാക്കുകളും പൂര്‍ണ്ണതയിലെത്തിച്ചു. കണിശമായ കാഴ്‌ചപ്പാടുകളോടെ ഇടതുപക്ഷത്തിന്റെ ആശയപരമായ പാപ്പരത്തങ്ങളും ജീര്‍ണതകളും വിജയന്‍ മാഷ് ധ്വനിപ്പിച്ചു. അത് ആകുലതകള്‍ നിറഞ്ഞ കാലത്ത് ശക്തമായ മുന്നറിയിപ്പുകളായിരുന്നു. കുറുകിയൊഴുകിയ വിജയവാണികള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഊറ്റാണ്. ഏതു വരള്‍ച്ചയിലും എളുപ്പം വറ്റിപ്പോക്കാത്ത അനുഭവക്കിണറുകള്‍; ഓര്‍മ്മച്ചെപ്പുകളാണ് വിജയന്‍ മാഷ് അടയാളപ്പെടുത്തിയത് -ചന്ദ്രിക (29/9/10)
Wednesday, July 21, 2010
ഉണ്ണികളെ ഇതിലെ ഇതിലെ


അയല്‍വാസി
കളും സഹപാഠികളുമായ ഗോപിയുടെയും ഗീതയുടെയും വീട്ടകാര്‍ തമ്മിലുള്ള പിണക്കത്തിന്റെയും ഇണക്കത്തിന്റെയും കഥയാണ് യു. എ. ഖാദറിന്റെ ഇളം മനസ്സിലെ തിളക്കം എന്ന നോവലില്‍ ആവിഷ്‌കരിക്കുന്നത്.ബാലാമണിയമ്മയുടെ വള എന്ന പുസ്‌തകത്തില്‍ ഏഴുകഥകളുണ്ട്. സ്‌നേഹവും കനിവും സൂത്രവും എല്ലാം വിഷയങ്ങളാകുന്ന കഥകളാണിത്. കുഞ്ഞുമനസ്സുകള്‍ക്ക് ഭാവനയുടെ ചിറകുകള്‍ നല്‍കുകയാണ് ഈ കഥകള്‍. പൊന്‍കുന്നം വര്‍ക്കിയുടെ നല്ല അവസരങ്ങള്‍ കുട്ടികളെ സ്‌നേഹത്തിന്റെയും നന്മയുടെയും ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കഥ പറയുന്നു. കൊച്ചുകുട്ടി കുടുംബത്തിനു വേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെ വിവരണം ഭംഗിയായി കഥാകാരന്‍ അവതരിപ്പിക്കുന്നുണ്ട്.

സിപ്പി പള്ളിപ്പുറത്തിന്റെ മാന്ത്രിക മയില്‍ രസകരമായ കഥകളുടെ സമാഹാരമാണ്. മാന്ത്രിക മയില്‍, മത്തങ്ങാ ഭൂതം, ആനക്കുട്ടിയുടെ അഹങ്കാരം തുടങ്ങി ഇരുപത്തിയഞ്ച് കഥകളാണ് ഈ പുസ്‌തകത്തില്‍. കളിയും ചിരിയും നിറഞ്ഞ ഒരു യാത്രയിലൂടെ വനക്കാഴ്‌ചയാണ് മൃഗങ്ങളുടെ
സിനിമാ ഷൂട്ടിംഗ് എന്ന കൃതിയില്‍. സിപ്പി പള്ളിപ്പുറം കാടിന്റെ അകത്തളത്തിലെ കൗതുകകരമായ വിവരണങ്ങള്‍ നല്‍കുന്നു. കുറുക്കനും പക്ഷികളും മറ്റും നമ്മുടെ കണ്‍വെട്ടത്തില്‍ നിറയുന്നു. പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ അഞ്ചു കഥകളാണ് ഹാപ്പി പ്രിന്‍സില്‍. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാനും വിജ്ഞാനം നുകരാനും ഈ കഥകള്‍ ഉപകരിക്കും. നന്മയുടെ ഗുണപാഠമാണ് ഓസ്‌കാര്‍ വൈല്‍ഡ് അടയാളപ്പെടുത്തുന്നത്.

പ്രശസ്‌തരായ കുറെ വ്യക്തികള്‍ അവരുടെ അധ്യാപക- വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അക്‌ബര്‍ കക്കട്ടിലിന്റെ അധ്യയനയാത്ര എന്ന പുസ്‌തകത്തില്‍. അക്കിത്തം, നിത്യചൈതന്യ യതി, ഒ. വി. വിജയന്‍, ടി. പത്മനാഭന്‍, കുഞ്ഞുണ്ണി, സി. രാധാകൃഷ്‌ണന്‍ തുടങ്ങി നിരവധി പേര്‍ ഈ അധ്യയന യാത്രയിലുണ്ട്. മനോഹരവൂം വിജ്ഞാനപ്രദവുമാണ് ഈ ഓര്‍മ്മപ്പുസ്‌തകം. പുനത്തില്‍ കുഞ്ഞബ്‌ദുള്ള രചിച്ച കൊച്ചുനോവലാണ് അമ്മയെ കാണാന്‍. അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി സ്വര്‍ഗ്ഗ കവാടത്തിനു മുന്നിലെത്തുന്ന ഒരു കുട്ടി. അവന്‍ അവിടെ കണ്ട വിസ്‌മയക്കാഴ്‌ചകളാണ് പുനത്തില്‍ ഹൃദ്യമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്. ലളിത സുന്ദരമായ ശൈലിയില്‍ രചിച്ച ഈ കൊച്ചുനോവല്‍ കുട്ടികളുടെ വായനയില്‍ പ്രിയപ്പെട്ടതാകും. ഈ പുസ്‌തകങ്ങളില്‍ സഗീര്‍, കെ. സതീഷ്. വെങ്കി, മന്‍സൂര്‍ ചെറൂപ്പ എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്. മലയാളത്തിലെ ബാലസാഹിത്യ വിഭാഗത്തിന് മികച്ച മുതല്‍കൂട്ടാകുന്നവിധത്തിലാണ് ഈ പത്തുപുസ്‌തകങ്ങളും രൂപകല്‍പന ചെയ്‌തിരിക്കുന്നത്. -വായന
Wednesday, July 07, 2010
രാഗലാവണ്യം പെയ്‌തൊഴിഞ്ഞു

കര്‍ണ്ണാടക സംഗീതത്തിന്റെ രാഗഭാവങ്ങളും ലളിതസംഗീതത്തിന്റെ ലാവണ്യവും ഇഴചേര്‍ത്തു രാധാകൃഷ്‌ണന്‍. കേരളീയ സംഗീതപരിസരവും നാടോടിത്തവും വാഴ്‌ത്താരികളുടെ താളവും എം. ജി.യുടെ ഗാനങ്ങളുടെ സവിശേഷതയാണ്. ലളിതഗാനത്തില്‍ തുടങ്ങിയതാണ് എം. ജി. ശൈലിയുടെ വേറിട്ടുനില്‍പ്പ്. ഘനശ്യാമ സന്ധ്യാഹൃദയവും(യേശുദാസ്), ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും(സുജാത), ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കാമയോ (ജയചന്ദ്രന്‍) എന്നിങ്ങനെ എം. ജി. യുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ ലളിതസംഗീതലോകം ആസ്വാദക മനസ്സുകളില്‍ പതിഞ്ഞുനിന്നു. രാധാകൃഷ്‌ണനും കാവാലം നാരായണപണിക്കരുമായുള്ള കൂട്ടുകെട്ട് മലയാളത്തിന് നല്‍കിയത് മനോഹരമായ നിരവധി ഗാനങ്ങളാണ്.
കേരളത്തിലെ സ്‌കൂള്‍വേദികളില്‍ ഒരു കാലഘട്ടത്തില്‍ മുഴങ്ങി നിന്നത് എം. ജി.യുടെ ലളിതഗാനങ്ങളായിരുന്നു. ചലച്ചിത്രഗാനത്തിന്റെ മാസ്‌മരികത ലളിതസംഗീതത്തിന്റെ ഹൃദ്യതകൊണ്ട് അതിവര്‍ത്തിച്ച എം. ജി. ലളിതസംഗീതവും ഗാനാലാപനവും കൂടെ നടത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്.രവീന്ദ്രന്‍ മാഷിന്റെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ബാബുരാജിന്റെയും കെ. രാഘവന്‍ മാസ്റ്ററുടെയുമൊക്കെ സവിശേഷ പരിലാളനയേറ്റ മലയാള ചലച്ചിത്രസംഗീതം അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ് തമ്പ് എന്ന ചിത്രത്തിലൂടെ വേറിട്ട ഈണവുമായി എം. ജി. രംഗപ്രവേശം നടത്തിയത്. തനിക്കു മുമ്പേ ഉന്നതിയില്‍ നില്‍ക്കുന്നവര്‍ സൃഷ്‌ടിച്ചെടുത്ത അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്വതന്ത്രമായ പുതിയൊരു ശൈലി രൂപപ്പെടുത്താന്‍ എം. ജി. രാധാകൃഷ്‌ണന് സാധിച്ചതോടെ മലയാളസിനിമാ സംഗീതത്തില്‍ പുതിയൊരു ഭാവമാറ്റം പ്രതിഫലിച്ചു. രാധാകൃഷ്‌ണന്റെ ഈണങ്ങള്‍ ശ്രോതാവിന്റെ മനസ്സിലേക്ക് എത്ര ഹൃദ്യവും മൃദുലവുമായാണ് ഒഴുകിയെത്തുന്നത്.
ശാസ്‌ത്രീയ സംഗീതത്തിന്റെയും നാടന്‍പാട്ടിന്റെയും അഗാധതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നവയാണ് എം. ജി. യുടെ മിക്ക ഗാനങ്ങളും. എങ്കിലും അവ എല്ലാതരത്തിലുമുള്ള ആസ്വാദകരെ തൃപ്‌തിപ്പെടുത്തുന്നവയാണ്. നേര്‍ത്തനൊമ്പരങ്ങളെയും വിഷാദങ്ങളെയും പുണരുന്ന മധുരമനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. കവിതയുടെ കല്‍പ്പനാചിമിഴുകളെ താലോലിച്ചുണര്‍ത്തിയെടുക്കുകയായിരുന്നു സാഹിത്യപ്രണയി കൂടിയായ എം.ജി. രാധാകൃഷ്‌ണന്‍. `തകര'യിലെ മൗനമേ നിറയും മൗനമേ എന്ന ഗാനത്തോടെ രാധാകൃഷ്‌ണന്റെ സംഗീതം വേറിട്ടൊരു വിതാനത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുകയായിരുന്നു.
പിന്നീട് എത്രയോ ഗാനങ്ങള്‍ രാധാകൃഷ്‌ണന്‍ ഹൃദ്യമാക്കി. നാഥാ നീ വരും കാലൊച്ച..(ചാമരം), ഒരു ദളം മാത്രം (ജാലകം), ശലഭം വഴിമാറുമാ (അച്ഛനെയാണെനിക്കിഷ്‌ടം), കാറ്റേ നീ വീശരുതിപ്പോള്‍... (കാറ്റുവന്നു വിളിച്ചപ്പോള്‍), ഓ... മൃദുലേ... (ഞാന്‍ ഏകനാണ്), പൂമുഖ വാതില്‍ക്കല്‍... (രാക്കുയിലിന്‍ രാഗസദസ്സില്‍), നിലാവിന്റെ നീലഭസ്‌മക്കുറി (അഗ്നിദേവന്‍), തിരനുരയും (അനന്തഭദ്രം), അമ്പപ്പുഴ ഉണ്ണിക്കണ്ണനോട് (അദൈ്വതം), പ്രണയവസന്തം തളിരണിയും (ഞാന്‍ ഏകനാണ്) തുടങ്ങി രാധാകൃഷ്‌ണന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ സംഗീതത്തിന്റെ തള്ളിക്കയറ്റം കൊണ്ടോ, ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ ആധിക്യത്താലോ വികൃതമല്ല. കവിതയ്‌ക്ക് അനുയോജ്യമായ ഈണം കണ്ടെടുക്കുന്നതിലായിരുന്നു അദ്ദേഹം സൂക്ഷ്‌മത പുലര്‍ത്തിയത്.എം. ജി. രാധാകൃഷ്‌ണന്‍ എന്ന സംഗീതജ്ഞന് വഴിത്തിരിവായത് ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമയ്‌ക്കു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്. പഴംതമിഴ് പാട്ടിഴയും..., ഒരു മുറയെ... വരുവാനില്ലാരുമീ തുടങ്ങിയവ എത്ര കേട്ടാലും ആസ്വാദകര്‍ക്ക് ഇപ്പോഴും മതിവരില്ല. വരുവാനില്ലാരുമീ എന്ന ഗാനം വിഷാദാര്‍ദ്ര ഈണത്തിന്റെ പാരമ്യമാണെന്ന് ശ്രോതാക്കള്‍ തിരിച്ചറിഞ്ഞു. പിന്നീട് ആ നിരയില്‍ നിരവധി ഗാനങ്ങള്‍ പിറന്നെങ്കിലും മണിച്ചിത്രത്താഴിലെ ഈ ഗാനത്തെ മറികടക്കാന്‍ അവയ്‌ക്കൊന്നും സാധിച്ചില്ല.
തമ്പിലെയും കുമ്മാട്ടിയിലെയും പാട്ടുകള്‍ അരവിന്ദന്‍ എന്ന സംവിധായകന്റെ മനസ്സറിഞ്ഞ് രൂപപ്പെടുത്താന്‍ എം. ജി. ക്ക് കഴിഞ്ഞു. കാവാലത്തിന്റെ വരികള്‍ക്ക് തികച്ചും വ്യത്യസ്‌തമായ ഈണം ചേര്‍ക്കുന്നതില്‍ രാധാകൃഷ്‌ണന്‍ പുലര്‍ത്തിയ നിഷ്‌ഠയെപ്പറ്റി കാവാലം ഒരിടത്ത് സൂചിപ്പിച്ചതിങ്ങനെ: ഘനശ്യാമസന്ധ്യാ ഹൃദയം നിറയെ മുഴങ്ങി, മഴവില്ലിന്‍ മാണിക്യവീണ... എന്ന വരികളിലെ ഘനം മാറ്റണമെന്ന് രാധാകൃഷ്‌ണന് നിര്‍ബന്ധം. പറ്റില്ലെന്നു ഞാനും. ഒടുവില്‍ അദ്ദേഹം എന്റെ വാശിക്കു കീഴടങ്ങി. ഈ വരികളിലെ ഘനം തന്നെയാണ് ഹിറ്റായി മാറിയ ഈ പാട്ടിന്റെ കനമെന്ന് രാധാകൃഷ്‌ണന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെ തുറന്നു സമ്മതിക്കാന്‍ സാധിക്കുന്നതുതന്നെയാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്.
ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്ന രാധാകൃഷ്‌ണന്‍ ലളിതസംഗീതത്തില്‍ സജീവമാക്കുന്നതിനിടയിലും പിന്നണി ഗായകനായും ശോഭിച്ചിരുന്നു. നിര്‍മ്മാതാവ് ശോഭനാപരമേശ്വരന്‍ നായരുടെ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തില്‍ കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടിയ ഉണ്ണിഗണപതിയെ എന്ന ഗാനമാണ് രാധാകൃഷ്‌ണന്റെ അരങ്ങേറ്റം. തുടര്‍ന്ന് ശാരികേ ശാരികേ (ശരശയ്യ), പല്ലനയാറ്റിന്‍ത്തീരത്ത് (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), നാവാമുകന്ദേ (കീര്‍ത്തനം-ദേവാസുരം) എന്നിങ്ങനെ രാധാകൃഷ്‌ണന്‍ ആലപിച്ചവ കുറവാണെങ്കിലും പുതുശൈലി അടയാളപ്പെടുത്തി.സംഗീതത്തിന്റെ നേര്‍ത്ത പ്രതലങ്ങളിലൂടെ വളരെ ശ്രദ്ധയോടെ നടന്നുനീങ്ങിയ സംഗീതപ്രിയനായിരുന്നു എം. ജി. രാധാകൃഷ്‌ണന്‍. അങ്ങനെ നടക്കുമ്പോഴും ഇളംതലമുറയുടെ ആത്മശക്തി ആവാഹിക്കാനും അവരുടെ പാതകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാനും രാധാകൃഷ്‌ണന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.
ചലച്ചിത്രസംഗീതത്തിന്റെയും സിനിമയുടെയും ലോകത്ത് ഞെരുങ്ങി കഴിയുമ്പോഴും ഇഷ്‌ടപ്പെടാത്ത ഈണവും രാഗവും രാധാകൃഷ്‌ണന്‍ സൃഷ്‌ടിച്ചിട്ടില്ല. സാഹിത്യത്തിലെ, കവിതയിലെ ശൂന്യസ്ഥലങ്ങളെ പരിഗണിച്ചു കൊണ്ടായിരുന്നു രാധാകൃഷ്‌ണന്‍ വരികള്‍ക്ക് ഈണം പകര്‍ന്നത്.എം. ജി. ആദ്യമായി ഈണമിട്ട ഗാനം ആകാശവാണിക്കു വേണ്ടി പാടിയത് കരമന കൃഷ്‌ണന്‍ നായരായിരുന്നു. പില്‍ക്കാലത്ത് കൃഷ്‌ണന്‍ നായരുടെ മകള്‍ കെ. എസ്. ചിത്രയെയും പിന്നണിഗാന രംഗത്തേക്ക് കൊണ്ടുവന്നതും രാധാകൃഷ്‌ണനാണ്. ചിത്രയുടെ അഞ്ചാം വയസ്സില്‍ ആകാശവാണിക്കു വേണ്ടിത്തന്നെ` എന്റെ പേര് കണ്ണനുണ്ണി..' എന്നു തുടങ്ങുന്ന പാട്ട് രാധാകൃഷ്‌ണന്‍ പാടിച്ചിരുന്നു. ചിത്രയുടെതായി പുറത്തുവന്ന ആദ്യ ചലച്ചിത്രഗാനത്തിനും ഈണം നല്‍കിയതും അദ്ദേഹം തന്നെ- (അട്ടഹാസം എന്ന സിനിമയില്‍ ചെല്ലം ചെല്ലം..) തടുര്‍ന്ന് സ്‌നേഹപൂര്‍വ്വം മീര എന്ന ചിത്രത്തിലെ ഗാനങ്ങളിലും ചിത്രയെ ഉള്‍പ്പെടുത്തി. കെ. എസ്. ചിത്രയുടെ ഗാനാലാപനത്തില്‍ വഴിത്തിരിവായ രജനീ പറയൂ എന്ന ഗാനത്തിനും (ഞാന്‍ ഏകനാണ്) സംഗീതം നല്‍കിയത് എം. ജി.യായിരുന്നു. ഗായിക സുജാത പതിനൊന്നാം വയസ്സില്‍ ആലപിച്ച ഓടക്കുഴല്‍വിളി ഒഴുകിയൊഴുകിവരും എന്ന ലളിതഗാനത്തിനും രാധാകൃഷ്‌ണന്റെതായിരുന്നു സംഗീതം. എസ്. ജാനകിക്ക് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത മൗനമേ നിറയും മൗനമേ (തകര) എന്ന പാട്ടും രാധാകൃഷ്‌ണന്‍ ചിട്ടപ്പെടുത്തിയതാണ്. ഗായകന്‍ ജി. വേണുഗോപാലിന് കേരള സര്‍വ്വകലാശാലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ലളിതഗാനത്തിന്റെയും ഈണം എം. ജി. യുടെതാണ്. വേണുഗോപാലിനെ ആദ്യമായി സിനിമയിലെത്തിച്ചതും രാധാകൃഷ്‌ണന്റെ സംഗീതത്തിലൂടെയാണ്. ഗായകന്‍ എം. ജി. ശ്രീകുമാറിനെ പ്രശസ്‌തിയിലേക്കുയര്‍ത്തിയ `ദേവാസുര'ത്തിലെ സൂര്യകിരീടം വീണുടഞ്ഞു... എന്ന ഗാനത്തിനും സംഗീതം ഒരുക്കിയത് എം. ജി. യാണ്. ഗായിക അരുന്ധതിക്കും പിന്തുണ അദ്ദേഹം തന്നെ. ഇങ്ങനെ പുതുതലമുറയ്‌ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം എം. ജി. രാധാകൃഷ്‌ണന്‍ നല്‍കിയിരുന്നു.
സംഗീതപാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന രാധാകൃഷ്‌ണന് സര്‍വ്വം സംഗീതമായിരുന്നു. ഗുരു ശെമ്മാങ്കുടിയും ക്ലാസിലെ സഹപാഠികള്‍ യേശുദാസും നെയ്യാറ്റിന്‍കരയും എല്ലാം എം. ജി. യുടെ സംഗീതജീവിതത്തിന്റെ ഭാഗമായിരുന്നു. സംഗീതത്തിലെ അപൂര്‍വ്വരാഗങ്ങളെ( ആഹരി പോലുള്ളവ) ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു.തമ്പ്, തകര, ആരവം, ഞാന്‍ ഏകനാണ്, പൂച്ചയ്‌ക്കൊരു മൂക്കുത്തി, പറയാനും വയ്യ പറയാതിരിക്കാനുംവയ്യ, അയല്‍വാസി ഒരു ദരിദ്രവാസി, ഗീതം, സര്‍വ്വകലാശാല, ജാലകം, നൊമ്പരത്തിപ്പൂവ്, വെള്ളാനകളുടെ നാട്, അദൈ്വതം, മണിച്ചിത്രത്താഴ്, ചെങ്കോല്‍, അഗ്നിദേവന്‍, കണ്ണെഴുതിപ്പൊട്ടും തൊട്ട്, നരസിംഹം, അച്ഛനെയാണെനിക്കിഷ്‌ടം, യാനം, അനന്തഭദ്രം തുടങ്ങി നാല്‌പതിലേറെ മലയാളചിത്രങ്ങള്‍ക്ക് എം. ജി. വൈവിധ്യമാര്‍ന്ന ഈണങ്ങളൊരുക്കി. അച്ഛനെയാണെനിക്കിഷ്‌ടം (ശലഭം), അനന്തഭദ്രം (തിരനുരയും) എന്നീ ചിത്രങ്ങളിലൂടെ രണ്ടുതവണ സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. സംഗീതം ആത്മാര്‍പ്പണത്തില്‍ സൃഷ്‌ടിച്ചെടുത്ത് കൈരളിയെ ധന്യമാക്കിയ എം. ജി. രാധാകൃഷ്‌ണന്‍ മലയാളിയുടെ മനസ്സിലും നഭസ്സിലും നിറഞ്ഞുനില്‍ക്കും. 3-7-2010
Thursday, June 03, 2010
ഉള്ളുരയുടെ കരുത്ത്

എല്ലുറപ്പുള്ള വാക്കുകളുടെ കാമുകനായിരുന്നു കോവിലന്‍. മലയാളകഥയില്‍ തന്റേടിത്തത്തിന്റെ ശബ്‌ദം കേള്‍പ്പിച്ച എഴുത്തുകാരന്‍.പട്ടാളക്കഥകളെന്ന് പേരിട്ടു വിളിക്കുമ്പോഴും കോവിലന്‍ പറഞ്ഞത് പച്ചയായ മനുഷ്യന്റെ വേവലാതികളാണ്. ഒടുങ്ങാത്ത വിശപ്പിന്റെ വെല്ലുവിളികള്‍. തിളച്ചുമറിയുന്ന മനസ്സുകളും കലങ്ങിയ കണ്ണുകളും ഉശിരിന്റെ ശരീരഭാഷയും കൊണ്ട് കൂടെനില്‍ക്കുന്നവര്‍ക്ക് ആത്മധൈര്യം നല്‍കുന്ന പട്ടാളക്കാരന്‍. അയാള്‍ അകമെരിയുമ്പോഴും പ്രസന്നത കൈവെടിയുന്നില്ല. അനുഭവത്തിന്റെ ഭൂഖണ്‌ഡമാണ് ഈ കഥാകൃത്ത് രേഖപ്പെടുത്തിയത്.പ്രായം കൊണ്ട് മുമ്പെനാണെങ്കിലും കഥയെഴുത്തില്‍ കോവിലന്‍ മലയാളത്തിലെ ആധുനികരോടൊപ്പമാണ് നിലയുറപ്പിച്ചത്. സ്വത്വാവബോധവും അസ്‌തിത്വപ്രശ്‌നവും കേരളത്തിന്റെ ഭൂമികയിലൂന്നി ചര്‍ച്ച ചെയ്‌ത കഥപറച്ചിലുകാരന്‍. യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണതയില്‍ കാല്‌പനികതയെ തൊഴിച്ചകറ്റാനും കോവിലന്‍ മടികാണിച്ചില്ല.
മനുഷ്യരോദനത്തിന്റെയും ആത്മസംഘര്‍ഷങ്ങളുടെയും ഗോത്രസംസ്‌കൃതിയുടെയും പട്ടിണിയുടെയും കഥകളാണ് കോവിലന്‍ എഴുതിയത്. മുനകൂര്‍ത്ത വാക്കുകളും വജ്രസമാനമായ ആവിഷ്‌കാരശൈലിയും കോവിലന്റെ രചനകളെ വേറിട്ടു നിര്‍ത്തുന്നു. നടപ്പുവായനാ രീതികളോട് കോവിലന്റെ രചനകള്‍ കലഹിച്ചുകൊണ്ടിരുന്നു. ഒരു കഷ്‌ണം അസ്ഥി പോലുള്ള കോവിലന്റെ കൃതികള്‍ മലയാളകഥയില്‍ ജീവിതത്തിന്റെ കറുപ്പും വെളുപ്പും ശക്തമായി അടയാളപ്പെടുത്തി. ധ്വന്യാത്മകമായ ഭാഷയും ചെറു വാക്കുകളും ഇഴചേര്‍ത്ത് കോവിലന്‍ വരച്ചെടുത്ത ജീവിതത്തിന്റെ തട്ടകങ്ങള്‍ വായനക്കാരുടെ മനസ്സില്‍ നിന്നു മാഞ്ഞുപോകുന്നില്ല.
ബോധധാരാ സങ്കേതത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും സങ്കലനം കോവിലന്റെ രചനകളിലുണ്ട്. തോറ്റങ്ങള്‍, ഭരതന്‍, ഏഴാമിടങ്ങള്‍, ഹിമാലയം തുടങ്ങിയ കൃതികള്‍ നോവല്‍ശില്‌പത്തിന്റെയും കലയുടെയും തിരുത്തിയെഴുത്തുകളാണ്. ``എനിക്ക് എന്റെ ഏകാന്തതയില്‍ എഴുതണം, എങ്കിലേ സംഗീതം വരൂ''- എന്നിങ്ങനെ എഴുത്തൊരുക്കത്തിന്റെ പ്രകൃതി വ്യക്തമാക്കിയ കോവിലന്റെ തട്ടകം അനുഭവപ്പെടുത്തുന്നതും മറ്റൊന്നല്ല. ഓര്‍മ്മയുടെ കോള്‍വരമ്പ് പൊട്ടുമ്പോള്‍ തോറ്റങ്ങളിലെ ഉണ്ണിമോള്‍ ചേന്നന്‍ മകന്‍ ചേന്നപ്പനെ പുതിയ കാഴ്‌ചയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഒരര്‍ത്ഥത്തില്‍ സ്‌ത്രീശാക്തീകരണവും പ്രതിരോധവുമാണ് തോറ്റങ്ങളിലൂടെ കോവിലന്‍ കേള്‍പ്പിച്ചത്.മലയാളത്തിലെ പട്ടാളക്കഥകളുടെ അമരക്കാരനായ കോവിലന്‍ പ്രവാസത്തിന്റെ ഉള്ളുരുക്കങ്ങള്‍ എഴുതി നിറയുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനത്തിന്റെയും കനലെരിച്ചല്‍ അനുഭവപ്പെടുത്തി.
ഹിമാലയവും ഏ മൈനസ് ബിയും പട്ടാളക്കാരന്റെ ഹൃദയ മന്ത്രധ്വനികളാണ്. അതിര്‍ത്തിയിലെ നീറിപ്പുകയുന്ന മനസ്സുകളാണ്. കോവിലന്റെ മനുഷ്യനും പട്ടിയുമെല്ലാം ദൈന്യത കൂടെ വഹിക്കുന്നവരാണ്. അവര്‍ക്ക് എല്ലിന്‍ തുണ്ടുപോലും വിശപ്പു മാറ്റാനുള്ളതാണ്. വിശപ്പിന്റെ നിലവിളികളാണ് കോവിലന്റെ കഥകളും നോവലുകളും. ജീവിതത്തിന്റെ അനാഥത്വം പേറിനടക്കുമ്പോഴും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കുന്നവരല്ല കോവിലന്റെ കഥാപാത്രങ്ങള്‍. അവര്‍ അനുസരണക്കേടിന്റെ താഴ്‌വാരങ്ങളില്‍ ഇറങ്ങി നില്‍ക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ സമഗ്രദര്‍ശനവും കൂടെ നിര്‍ത്തുന്നു. മലയാളത്തിന്റെ മണവും കരുത്തും പകര്‍ന്ന കോവിലനും അദ്ദേഹത്തിന്റെ രചനകളും എഴുത്തിലെ കലാപമായും ചൊടിപ്പിച്ചുണര്‍ത്തുന്ന സൗന്ദര്യബോധമായും നിലനില്‍ക്കുകതന്നെ ചെയ്യും.
Thursday, May 06, 2010
നാടകവും സാങ്കേതികതയും

സാങ്കേതികവിദ്യയുടെ അഭാവം നാടകത്തെ എത്രമാത്രം സമകാലികതയില്‍ നിന്നും അകറ്റിനിര്‍ത്തും. ടെലിവിഷന്റെ അധിനിവേശം നാടകത്തെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നു? ഇത്തരമൊരു പ്രതിഭാസത്തില്‍ നിന്നും നാടകവേദിയെ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കും?സാങ്കേതികവിദ്യ നാടകാവതരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മളെ അനുവദിക്കുന്നു. വ്യത്യസ്‌തവും വൈകാരികവുമായ പല രീതികളിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. എങ്കിലെ നാടക തിയേറ്റര്‍ കാലഘട്ടത്തിന് അനുസരിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ.
ചലച്ചിത്രത്തിന്റെ മുഖ്യധാരയാണ് സാങ്കേതികവിദ്യ. സാങ്കേതികവിദ്യ നാടകത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ പ്രേക്ഷകര്‍ കുറയുമോ? പക്ഷേ, നാടകപാരമ്പര്യം പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകുന്നത് ഏത് പ്രതിസന്ധിയും മറികടക്കാനുള്ള ഒരിടം നാടകത്തിനുണ്ടെന്നാണ്. നാടകത്തിന്റെ സൗന്ദര്യശാസ്‌ത്രത്തിന് അതിന്റെ പ്ലോട്ടിനെപ്പോലെ ഒരു പ്രധാന സ്ഥാനമുണ്ട്. ഏതു ദേശത്തെ സംബന്ധിച്ചും ഇത് ശരിയാണ്. ഏതൊരു ആവിഷ്‌കാരവും ഉല്‍പാദിപ്പിച്ചിരിക്കേണ്ട അടിസ്ഥാന അനുഭവ രസം ആണെന്ന് നാട്യശാസ്‌ത്രം വ്യക്തമാക്കുന്നുണ്ട്.
ഇത് സങ്കീര്‍ണ്ണമായ വിഷയമാണ്. രസം പ്രതീതമാക്കാന്‍ ഏതെങ്കിലും വികാരമോ, ഒന്നിലധികം വികാരങ്ങളോ ആവിഷ്‌കരിക്കുന്നതിലാണ് സൗന്ദര്യം എന്നു പറയാം. വികാരത്തേക്കാള്‍ ആവിഷ്‌കാരത്തിലാണ് മാറ്റം സംഭവിക്കേണ്ടത്. നാടകകലാകാരന്റെ ഉത്തരവാദിത്വം അതിന്റെ പാരമ്യതയിലെത്തുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.ആധുനിക നാടകവേദി പലപ്പോഴും സാങ്കേതികവിദ്യയ്‌ക്ക് വിധേയമാകുന്നുണ്ട്. പാരമ്പര്യാധിഷ്‌ഠിതവും ഗിമ്മിക്കുകളില്‍ അധിഷ്‌ഠിതവുമായ ക്ലാസിനെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു നാടകഭാഷ അതിനുള്ള പരീക്ഷണങ്ങളാണ് നാടകത്തിലെ പുതുപരീക്ഷണങ്ങളിലൊന്ന്.
ദലിത് നാടകങ്ങളും സ്‌ത്രീകളുടെ അരങ്ങുകളും നിശ്ശബ്‌ദമായെങ്കിലും കണിശതയോടെ പുതിയ നാടകസൗന്ദര്യശാസ്‌ത്രം അവതരിപ്പിക്കുന്നുണ്ട്. നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന നാടകങ്ങള്‍, വ്യത്യസ്‌ത ആകുലതകളും ആശങ്കകളും പങ്കുവയ്‌ക്കുന്നുണ്ട്. ആധുനികോത്തര ബദല്‍ രംഗഭാഷയുടെ രചനകളും അവതരണവുമാണ് മലയാളത്തിലെ അരങ്ങുകള്‍ക്കും പുതുജീവന്‍ നല്‍കുക.നാടകതിയേറ്റര്‍ ഇത്രയും ആവേശമാക്കുന്നത് നമുക്ക് ചുറ്റുമുള്ള യാഥാര്‍ത്ഥ ലോകത്താണ് അത് സംഭവിക്കുന്നത് എന്നതുകൊണ്ടാണ്. നാം എപ്പോഴും അതിന്റെ ഭാഗമാണ്.
സാധാരണ പ്രേക്ഷകന്റെ കല്‍പനകളുടെ പരിമിതിയെ വെല്ലുവിളിക്കുകയാണ് പുതിയ നാടകം. നാടകവേദിയുടെ പ്രതിഷേധത്തിന് സമൂഹത്തില്‍ എന്തെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കുമോ? ജനത്തിന്റെ വേവലാതികളെ ഇല്ലാതാക്കാനുള്ള ഒരു കാലഘട്ടത്തെ വിഭാവന ചെയ്യാന്‍ സാധിക്കുമോ? വളരെ ശാന്തമായ ആത്മകഥന ഭാവത്തിലുള്ള ഒരു ആവിഷ്‌കാരം കാണാനുള്ള ക്ഷമയോ, സമയമോ ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല. മാസങ്ങള്‍ നീക്കിവെച്ചുള്ള തയാറെടുപ്പിന് കലാകാരന്മാര്‍ക്കും കഴിയില്ല. കാലത്തിന് അനുസരിച്ചുള്ള മാറ്റം നാടകത്തിനും അനിവാര്യമാണ്. നാടകം സാങ്കേതികവിദ്യയെ അധികദൂരത്തേക്ക് മാറ്റി നിര്‍ത്തരുത്. വേണ്ടുംവിധത്തില്‍ ഉപയോഗപ്പെടുത്തണം.- ചന്ദ്രിക വാരാന്തപ്പതിപ്പ് 9/5
Friday, April 23, 2010
ബാലനിലെ കമലശബ്ദം

രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിച്ച് കഴിയുന്ന സരസ എന്ന നായികയായിട്ടാണ് കമലത്തിന്റെ അരങ്ങേറ്റം. വീട്ടിലെ പീഡനങ്ങളില്‍ നിന്നും രക്ഷതേടി തെരുവിലെത്തിയ ബാലനും സരസയും. അവര്‍ക്ക് മുന്നില്‍ ഭിക്ഷാടനം മാത്രമായിരുന്നു ഏകവഴി. ബാലന്‍ എന്ന നായകകഥാപാത്രമായി കെ. കെ. അരൂരാണ് അഭിനയിച്ചത്.മലയാളസിനിമയില്‍ ആദ്യം സംസാരിച്ച നായികയാണ് എം.കെ. കമലം. പക്ഷേ, ബാലനുശേഷം ഭൂതരായര്‍ എന്ന സിനിമയിലാണ് കമലം അഭിനയിച്ചത്. അപ്പന്‍ തമ്പുരാന്റെ മരണത്തെത്തുടര്‍ന്ന് ഭൂതരായര്‍ പുറത്തിറങ്ങിയില്ല. അക്കാലത്ത് മദ്രാസില്‍ പോയി സിനിമയിലഭിനയിക്കാനുള്ള സാഹചര്യമില്ലായിരുന്നതിനാല്‍ കമലം തന്റെ തട്ടകമായി നാടകരംഗം തന്നെ തെരഞ്ഞെടുത്തു.
അനാര്‍ക്കലി, ശാകുന്തളം, സത്യവാന്‍ സാവിത്രി, മഗ്‌ദലന മറിയം എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ കമലം വേഷമിട്ടു. നാലായിരത്തിലധികം വേദികളിലൂടെ മലയാളത്തിന്റെ അരങ്ങില്‍ നിറഞ്ഞുനിന്ന കമലം നല്ലൊരു കഥാപ്രാസംഗിക കൂടിയായിരുന്നു. നാടകഗാനങ്ങളും കമലം ആലപിച്ചിട്ടുണ്ട്.സംഗീതജ്ഞനും നാടകക്കാരനുമായ മങ്ങാട്ടു കൊച്ചുപള്ളി പണിക്കര്‍ മകള്‍ കമലത്തെ ചെറുപ്പത്തിലെ സംഗീതം പഠിപ്പിച്ചിരുന്നു. കൊച്ചുപള്ളി പിള്ളയുടെ അല്ലിറാണി എന്ന നാടകത്തിലാണ് പത്താമത്തെ വയസ്സില്‍ കമലം അഭിനയിച്ചു തുടങ്ങിയത്. നാല്‍പത്തിയഞ്ചാം വയസ്സില്‍ അഭിനയത്തോട് വിടപറഞ്ഞ കമലം എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്‌ത ശയനം (2000) എന്ന സിനിമയില്‍ അമ്മവേഷത്തില്‍ അഭിനയിച്ചു.
തൃശൂര്‍ നാടക കലാസമിതിയുടെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിലാണ് കമലം അവസാനമായി അഭിനയിച്ചത്.ബാലന്‍ ചിത്രീകരിക്കുന്ന കാലഘട്ടത്തില്‍ പ്ലേബാക്ക്, ഡബ്ബിങ് സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഷൂട്ടിങ് സമയത്തുതന്നെ റെക്കോര്‍ഡിങും നടക്കും. അതിനാല്‍ പാട്ടുപാടി അഭിനയിക്കുന്ന സീനുകളൊക്കെ എടുക്കുമ്പോള്‍ സംഗീതം കമ്പോസിങ് കൈകാര്യം ചെയ്യുന്നവരൊക്കെ ക്യാമറയില്‍പെടാതെ നോക്കണം.സ്‌ത്രീകള്‍ സിനിമാഭിനയ രംഗത്തേക്ക് വരാന്‍ മടിച്ചിരുന്നു കാലത്താണ് കമലം മലയാളസിനിമയില്‍ ആദ്യത്തെ പെണ്‍ശബ്‌ദമായത്. അഭിനയത്തിലും മികവു പ്രദര്‍ശിപ്പിച്ച ഈ കലാകാരി പാട്ടുസീനുകള്‍ വളരെ തന്മയത്വത്തോടെയാണ് ബാലനില്‍ അവതരിപ്പിച്ചത്.
എട്ടു പതിറ്റാണ്ട് പിന്നിട്ട മലയാളസിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ ഈ നടിക്ക് സാധിച്ചില്ല. നാടകത്തിലും സംഗീതത്തിലും കഥാപ്രസംഗത്തിലും മനസ്സുകൊടുത്തപ്പോള്‍ സിനിമയുടെ തിരക്കുകളിലേക്ക് വരാന്‍ കമലം മടിച്ചു. അത് മികച്ച ഒരു നടിയുടെ മാറിനില്‍പ്പുകൂടിയായിരുന്നു.ബാലന്‍ എന്ന സിനിമയിലെ നായികയാകാന്‍ വേണ്ടി അഞ്ചു പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. ഒടുവില്‍ നറുക്ക് വീണത് എം.കെ. കമലത്തിനായിരുന്നു. ബാലന്‍ എന്ന സിനിമയുടെ പിറവിക്കു പിന്നിലും ചില കഥകളുണ്ട്. തിരുവനന്തപുരം സ്വദേശിയായ എ. സുന്ദരംപിള്ള 1929-ല്‍ വിധിയും മിസിസ് നായരും എന്നൊരു കഥ എഴുതി. അത് അദ്ദേഹം തിരക്കഥയാക്കി.
മലയാളത്തിലെ ആദ്യത്തെ തിരക്കഥയെഴുതിയതും സുന്ദരന്‍പിള്ളയാണ്. തന്റെ തിരക്കഥയുമായി ടി.ആര്‍. സുന്ദരത്തെ കണ്ടു. വിധിയും മിസിസ് നായരും എന്ന തിരക്കഥ ബാലന്‍ എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ സുന്ദരപിള്ളയും ടി.ആര്‍. സുന്ദരവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാല്‍ ബാലന്റെ ആദ്യ തിരക്കഥയില്‍ ചെറിയ മാറ്റങ്ങളോടൊയാണ് സിനിമയാക്കിയത്. 1937 ആഗസ്റ്റ് 17-ന് ബാലന്റെ ചിത്രീകരണം തുടങ്ങി. ഡിസംബര്‍ 31-ന് പൂര്‍ത്തിയാക്കി. 1938 ജനുവരി 10-ന് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത് മുതുകുളം രാഘവന്‍ പിള്ളയാണ്. കെ.കെ. അരൂര്‍ (കെ. കുഞ്ചുനായര്‍), കമലം എന്നിവര്‍ക്കൊപ്പം എം.വി. ശങ്കു, എ.കെ. നമ്പ്യാര്‍, ആലപ്പി വിന്‍സെന്റ്, മദന്‍ഗോപാല്‍, മാലതി, കെ.എന്‍. ലക്ഷ്‌മി തുടങ്ങിയവരും ബാലനില്‍ അഭിനയിച്ചു. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്ന കമലത്തിന്റെ കലാത്മകജീവിതം അവസാനിക്കുന്നില്ല. കമലം അവസാനമായി ചായംതേച്ച ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിന്റെ പേരുപോലെത്തന്നെ.-ചന്ദ്രിക വാരാന്തപ്പതിപ്പ് 25/4/10
Subscribe to:
Posts (Atom)