Thursday, December 30, 2010

പ്രതിബോധത്തിന്റെ ദൃശ്യരേഖ




കേരളത്തിന്റെ പതിനഞ്ചാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തെപ്പറ്റി...

ഒരു ദേശത്തിന്റെ സാമൂഹിക സാമ്പത്തിക, സാംസ്‌കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ സിനിമ വഹിക്കുന്ന പങ്ക്‌ സാമൂഹിക ശാസ്‌ത്ര പഠനങ്ങളില്‍ നിര്‍ണായകമാണ്‌. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്‌ടിക്കുകയെന്നതാണ്‌ ചലച്ചിത്രത്തിന്റെ രാഷ്‌ട്രീയ ദൗത്യം. സിനിമയെ പൂര്‍ണ്ണമായും വാണിജ്യത്തിന്‌ വിട്ടുകൊടുക്കാതെ സജീവമാക്കി നിര്‍ത്തുന്ന പതിന്നാല്‌ ചിത്രങ്ങളാണ്‌ കേരളത്തിന്റെ 15-ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ തിരശ്ശീലയിലെത്തുന്നത്‌. ഈ സിനിമകളെല്ലാം വ്യത്യസ്‌തവും വൈവിദ്ധ്യവുമാര്‍ന്ന അവതരണ ശൈലികള്‍ സ്വീകരിക്കുന്നു. ഇറാന്‍, തുര്‍ക്കി, ടുണീഷ്യ, തെക്കന്‍ കൊറിയ, വെനീസ്വല, ഈജിപ്‌ത്‌, ചിലി, ഇന്ത്യ, ശ്രീലങ്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ്‌ മത്സര വിഭാഗത്തിലെത്തുന്നത്‌.
പുതിയ കാലത്തിന്റെ കാഴ്‌ചകളോട്‌ പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ്‌ ഇത്തവണ മേളയിലെത്തിയത്‌. ഒട്ടുമിക്ക സിനിമകളും രാഷ്‌ട്രീയവും സാമൂഹികവും മാനുഷികവുമായ അതിരുകളെക്കുറിച്ചുള്ള ആകുലതകളാണ്‌ ഇവയെ തീവ്രമായ ആഖ്യാനങ്ങളാക്കുന്നത്‌. പ്രവാസവും പലായനവും രാഷ്‌ട്രീയവും-വംശീയവുമായ പ്രശ്‌നങ്ങളാണ്‌ സംവിധായകര്‍ ചര്‍ച്ചചെയ്യുന്നത്‌. ഹെലിയോപോളിസ്‌ എന്ന ഈജിപ്‌ഷ്യന്‍ ചിത്രത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ മഞ്ഞുകാലത്തെ ഒരു ദിവസം കയ്‌റോയുടെ പ്രാന്തപ്രദേശത്ത്‌ എത്തിച്ചേരുന്നു. അവരുടെ പ്രശ്‌നങ്ങളും ജീവിതവുമാണ്‌ ഈ ചിത്രം അനാവരണം ചെയ്യുന്നത്‌. അഹ്‌മദ്‌ അബ്‌ദുല്ല സംവിധാനം ചെയ്‌ത ഹെലിയോപോളിസ്‌ മികവുറ്റ ഫ്രെയിമുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌. ഇറാന്‍ ചിത്രമായ വാക്കിംഗ്‌ ഓണ്‍ ദി റെയിലില്‍ പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞെടുപ്പും സോക്കര്‍ മത്സരവും ഇഴചേര്‍ക്കുകയാണ്‌. സാമൂഹ്യജീവിതത്തിലെ പ്രശ്‌നങ്ങളും അപഗ്രഥിക്കുന്നു. സിനിമയുടെ കഥ സാധാരണ ജീവിതവുമായി അടുത്തുനില്‍ക്കുന്നതാണ്‌.
ബെല്‍മ ബാസിന്റെ സഫ്‌യര്‍ എന്ന തുര്‍ക്കി ചിത്രത്തില്‍ സഫര്‍ എന്ന പെണ്‍കുട്ടി വേനല്‍ക്കാല ഒഴിവുസമയം ചെലവഴിക്കുന്നതും അവളുടെ സ്വപ്‌നവുമാണ്‌ ഇതിവൃത്തം. അമ്മയുടെ അഭാവത്തില്‍ സഫറിന്റെ മനോലോകമാണ്‌ അവതരിപ്പിക്കുന്നത്‌. രജ അമരി സംവിധാനം ചെയ്‌ത ബറീഡ്‌ സീക്രട്ട്‌സ്‌ എന്ന ടുണീഷ്യന്‍ സിനിമ രണ്ടുതലങ്ങളിലൂടെ കടന്നുപോവുന്നു. കുടുംബാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളും മെലോഡാറയുമാണ്‌ ചിത്രത്തിന്റെ കഥാഗതി നിര്‍ണയിക്കുന്നത്‌. കടുംപിടുത്തക്കാരിയായ വീട്ടമ്മയും അവരുടെ രണ്ടു പെണ്‍കുട്ടികളും ഒരു എസ്റ്റേറ്റ്‌ ക്വാര്‍ട്ടേഴ്‌സിലെത്തുന്നു. ഒരു ദിവസം വളരെ സ്വാതന്ത്ര്യം അനുഭവിക്കുന്ന രണ്ടുപേര്‍ അവിടെ എത്തുന്നു. അവര്‍ക്കിടയിലെ സ്വാതന്ത്ര്യവും വീട്ടമ്മയും കുട്ടികളും നേരിടുന്ന വിഷമ സന്ധികളും അവതരിപ്പിച്ച്‌ സ്‌ത്രീജീവിതത്തിലെ പ്രതിസന്ധികളിലേക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ്‌ സംവിധായിക. ചിലിയുടെ ഒപ്‌റ്റിക്കല്‍ ഇല്യൂഷന്‍, ജിയോന്‍ ക്യുവാന്റെ അനിമവ്‌ ടൗണ്‍(തെക്കന്‍ കൊറിയ), കാര്‍ലോസ്‌ ഗവരിയയുടെ പോട്ട്‌ട്രൈറ്റ്‌ ഇന്‍ എ സീ ഓഫ്‌ ലൈസ(കൊളംബിയ), ജുലിയ സൊളോമണിന്റെ ദ ലാസ്റ്റ്‌ സമ്മര്‍ ഓഫ്‌ ലാ ബോയ്‌റ്റ(അര്‍ജന്റീന), ഡിജിയോ ഫ്രെയിഡിന്റെ അര്‍ജന്റീനിയന്‍ ചിത്രം വൈന്‍, എ ഡേ ഇന്‍ ഓറഞ്ച്‌ (വെനീസ്വല) എന്നിവയോടൊപ്പം മലയാളത്തില്‍ നിന്നും രഞ്‌ജിത്തിന്റെ പാലേരി മാണിക്യം, മോഹന്‍ രാഘവന്റെ ടി.ഡി. ദാസന്‍, അപര്‍ണ സെന്നിന്റെ ബംഗാളി ചിത്രമായ ദ ജാപ്പനീസ്‌ വൈഫ്‌, ഹിന്ദി ചിത്രമായ ഐ ആം അഫിയ മെഗാ അഭിമന്യു ഒമര്‍ എന്നിവയും മത്സര വിഭാഗത്തിലുണ്ട്‌.
മത്സരത്തിലെ സിനിമകളെല്ലാം മനുഷ്യജീവിതത്തിന്റെ ഇരുവശങ്ങളില്‍ നിന്ന്‌ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന വിവിധ ദുരന്തങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഹോളിവുഡ്‌ ചലച്ചിത്ര സംസ്‌ക്കാരത്തിനു നേരെ കലഹിക്കുന്ന ഈ സിനിമകളുടെ താളം മാനുഷികതയുടേതാണ്‌. അതിജീവനത്തിന്റെ കാഴ്‌ചകളുമാണ്‌. മനുഷ്യന്റെ മുഖവും അകവും തമ്മിലുള്ള അന്തരവും അന്യവല്‍ക്കരണവും അവതരിപ്പിച്ച്‌ നവീനമായൊരു ചലച്ചിത്രഭാഷ കണ്ടെടുക്കുകയാണ്‌ മത്സരവിഭാഗം ചിത്രങ്ങളുടെ ശില്‍പികള്‍.
മേളയിലെ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ വലിയ പ്രതീക്ഷ നല്‍കുന്നവയാണ്‌. രഞ്‌ജിത്തിന്റെ പാലേരി മാണിക്യം കഥപറച്ചിലിന്റെ രീതികൊണ്ടും അഭിനേതാക്കളുടെ അച്ചടക്കം കൊണ്ടും ശ്രദ്ധേയമാണ്‌. അപര്‍ണാ സെന്നിന്റെ ജാപ്പനീസ്‌ വൈഫും ഒനീറിന്റെ ചിത്രവും സാമൂഹിക നന്മയുടെ കിരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നു.

No comments: