Wednesday, July 21, 2010

ഉണ്ണികളെ ഇതിലെ ഇതിലെ

കുഞ്ഞുമനസ്സുകളിലേക്ക്‌ ജീവിതത്തിന്റെ മൂല്യവത്തായ ആശയങ്ങള്‍ അടയാളപ്പെടുത്തുകയാണ്‌ ബാലസാഹിത്യ കൃതികള്‍. നന്മ-തിന്മകള്‍ വേര്‍തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്‌തരാക്കുന്ന പുസ്‌തകങ്ങളുടെ വായന ശക്തമായ അനുഭവമാണ്‌. മികച്ച വായനാനുഭവങ്ങളിലേക്ക്‌ ബാലമനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്ന പത്തുപുസ്‌തകങ്ങളാണ്‌ മാതൃഭൂമി ബുക്‌സ്‌ ബാലസാഹിത്യമാല വിഭാഗത്തില്‍ പുതുതായി പ്രസിദ്ധീകരിച്ചത്‌. മഹാകവികളുടെ ബാലകവിതകള്‍ (സമാഹരണം: മലയത്ത്‌ അപ്പുണ്ണി) എന്ന പുസ്‌തകത്തില്‍ മലയാളത്തിലെ വിഖ്യാതരായ കവികള്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതകളാണ്‌. തുഞ്ചത്ത്‌ എഴുത്തച്ഛന്‍ മുതല്‍ പള്ളത്ത്‌ രാമന്‍ വരെ കവികളുടെ നിരയിലുണ്ട്‌. ചൊല്ലി രസിക്കാനും അറിവ്‌ നേടാനും പ്രയോജനപ്പെടുന്ന കൃതി. മഹാകവി അക്കിത്തം എഴുതിയ ഈ ഏടത്തി നൊണേ പറയൂ എന്ന കൊച്ചുനാടകത്തില്‍ നാട്ടിന്‍പുറത്തെ തറവാടിന്റെ കഥ പറയുന്നു. വിദ്യാലയവും കൂട്ടുകാരും ആഘോഷങ്ങളും ഹൃദ്യമായി ഈ പുസ്‌തകത്തിലുണ്ട്‌.
അയല്‍വാസികളും സഹപാഠികളുമായ ഗോപിയുടെയും ഗീതയുടെയും വീട്ടകാര്‍ തമ്മിലുള്ള പിണക്കത്തിന്റെയും ഇണക്കത്തിന്റെയും കഥയാണ്‌ യു. എ. ഖാദറിന്റെ ഇളം മനസ്സിലെ തിളക്കം എന്ന നോവലില്‍ ആവിഷ്‌കരിക്കുന്നത്‌.ബാലാമണിയമ്മയുടെ വള എന്ന പുസ്‌തകത്തില്‍ ഏഴുകഥകളുണ്ട്‌. സ്‌നേഹവും കനിവും സൂത്രവും എല്ലാം വിഷയങ്ങളാകുന്ന കഥകളാണിത്‌. കുഞ്ഞുമനസ്സുകള്‍ക്ക്‌ ഭാവനയുടെ ചിറകുകള്‍ നല്‍കുകയാണ്‌ ഈ കഥകള്‍. പൊന്‍കുന്നം വര്‍ക്കിയുടെ നല്ല അവസരങ്ങള്‍ കുട്ടികളെ സ്‌നേഹത്തിന്റെയും നന്മയുടെയും ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന കഥ പറയുന്നു. കൊച്ചുകുട്ടി കുടുംബത്തിനു വേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെ വിവരണം ഭംഗിയായി കഥാകാരന്‍ അവതരിപ്പിക്കുന്നുണ്ട്‌.
സിപ്പി പള്ളിപ്പുറത്തിന്റെ മാന്ത്രിക മയില്‍ രസകരമായ കഥകളുടെ സമാഹാരമാണ്‌. മാന്ത്രിക മയില്‍, മത്തങ്ങാ ഭൂതം, ആനക്കുട്ടിയുടെ അഹങ്കാരം തുടങ്ങി ഇരുപത്തിയഞ്ച്‌ കഥകളാണ്‌ ഈ പുസ്‌തകത്തില്‍. കളിയും ചിരിയും നിറഞ്ഞ ഒരു യാത്രയിലൂടെ വനക്കാഴ്‌ചയാണ്‌ മൃഗങ്ങളുടെ സിനിമാ ഷൂട്ടിംഗ്‌ എന്ന കൃതിയില്‍. സിപ്പി പള്ളിപ്പുറം കാടിന്റെ അകത്തളത്തിലെ കൗതുകകരമായ വിവരണങ്ങള്‍ നല്‍കുന്നു. കുറുക്കനും പക്ഷികളും മറ്റും നമ്മുടെ കണ്‍വെട്ടത്തില്‍ നിറയുന്നു. പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ അഞ്ചു കഥകളാണ്‌ ഹാപ്പി പ്രിന്‍സില്‍. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാനും വിജ്ഞാനം നുകരാനും ഈ കഥകള്‍ ഉപകരിക്കും. നന്മയുടെ ഗുണപാഠമാണ്‌ ഓസ്‌കാര്‍ വൈല്‍ഡ്‌ അടയാളപ്പെടുത്തുന്നത്‌.
പ്രശസ്‌തരായ കുറെ വ്യക്തികള്‍ അവരുടെ അധ്യാപക- വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്‌ അക്‌ബര്‍ കക്കട്ടിലിന്റെ അധ്യയനയാത്ര എന്ന പുസ്‌തകത്തില്‍. അക്കിത്തം, നിത്യചൈതന്യ യതി, ഒ. വി. വിജയന്‍, ടി. പത്മനാഭന്‍, കുഞ്ഞുണ്ണി, സി. രാധാകൃഷ്‌ണന്‍ തുടങ്ങി നിരവധി പേര്‍ ഈ അധ്യയന യാത്രയിലുണ്ട്‌. മനോഹരവൂം വിജ്ഞാനപ്രദവുമാണ്‌ ഈ ഓര്‍മ്മപ്പുസ്‌തകം. പുനത്തില്‍ കുഞ്ഞബ്‌ദുള്ള രചിച്ച കൊച്ചുനോവലാണ്‌ അമ്മയെ കാണാന്‍. അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി സ്വര്‍ഗ്ഗ കവാടത്തിനു മുന്നിലെത്തുന്ന ഒരു കുട്ടി. അവന്‍ അവിടെ കണ്ട വിസ്‌മയക്കാഴ്‌ചകളാണ്‌ പുനത്തില്‍ ഹൃദ്യമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്‌. ലളിത സുന്ദരമായ ശൈലിയില്‍ രചിച്ച ഈ കൊച്ചുനോവല്‍ കുട്ടികളുടെ വായനയില്‍ പ്രിയപ്പെട്ടതാകും. ഈ പുസ്‌തകങ്ങളില്‍ സഗീര്‍, കെ. സതീഷ്‌. വെങ്കി, മന്‍സൂര്‍ ചെറൂപ്പ എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്‌. മലയാളത്തിലെ ബാലസാഹിത്യ വിഭാഗത്തിന്‌ മികച്ച മുതല്‍കൂട്ടാകുന്നവിധത്തിലാണ്‌ ഈ പത്തുപുസ്‌തകങ്ങളും രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. -വായന

Wednesday, July 07, 2010

രാഗലാവണ്യം പെയ്‌തൊഴിഞ്ഞു

മലയാളിക്ക്‌ എക്കാലവും നെഞ്ചേറ്റിലാളിക്കാന്‍ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ്‌ എം. ജി. രാധാകൃഷ്‌ണന്‍ വിടപറഞ്ഞത്‌. വ്യക്തിമുദ്രയുള്ള ചലച്ചിത്ര സംഗീതത്തിന്റെ കരുത്തുറ്റ കണ്ണിയായിരുന്നു എം. ജി. രാധാകൃഷ്‌ണന്‍. `തമ്പ്‌' (1978)എന്ന ചിത്രത്തില്‍ നിന്നാരംഭിച്ച്‌ `അനന്തഭ്രദ്ര'ത്തില്‍ (2005) അവസാനിച്ച ആ സംഗീതയാത്ര മലയാള സംഗീതചരിത്രത്തിന്റെ സുവര്‍ണ്ണരേഖകള്‍കൂടിയാണ്‌. ലളിതഗാനങ്ങള്‍, ശാസ്‌ത്രീയസംഗീതം, നാല്‌പതിലധികം ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം എന്നിങ്ങനെ വിവിധതലത്തില്‍ രാധാകൃഷ്‌ണന്റെ സംഗീതയാത്ര ശ്രോതാക്കളുടെ ആത്മാവില്‍ തൊട്ടുനില്‍ക്കുന്നതാണ്‌.

കര്‍ണ്ണാടക സംഗീതത്തിന്റെ രാഗഭാവങ്ങളും ലളിതസംഗീതത്തിന്റെ ലാവണ്യവും ഇഴചേര്‍ത്തു രാധാകൃഷ്‌ണന്‍. കേരളീയ സംഗീതപരിസരവും നാടോടിത്തവും വാഴ്‌ത്താരികളുടെ താളവും എം. ജി.യുടെ ഗാനങ്ങളുടെ സവിശേഷതയാണ്‌. ലളിതഗാനത്തില്‍ തുടങ്ങിയതാണ്‌ എം. ജി. ശൈലിയുടെ വേറിട്ടുനില്‍പ്പ്‌. ഘനശ്യാമ സന്ധ്യാഹൃദയവും(യേശുദാസ്‌), ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും(സുജാത), ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കാമയോ (ജയചന്ദ്രന്‍) എന്നിങ്ങനെ എം. ജി. യുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ ലളിതസംഗീതലോകം ആസ്വാദക മനസ്സുകളില്‍ പതിഞ്ഞുനിന്നു. രാധാകൃഷ്‌ണനും കാവാലം നാരായണപണിക്കരുമായുള്ള കൂട്ടുകെട്ട്‌ മലയാളത്തിന്‌ നല്‍കിയത്‌ മനോഹരമായ നിരവധി ഗാനങ്ങളാണ്‌.

കേരളത്തിലെ സ്‌കൂള്‍വേദികളില്‍ ഒരു കാലഘട്ടത്തില്‍ മുഴങ്ങി നിന്നത്‌ എം. ജി.യുടെ ലളിതഗാനങ്ങളായിരുന്നു. ചലച്ചിത്രഗാനത്തിന്റെ മാസ്‌മരികത ലളിതസംഗീതത്തിന്റെ ഹൃദ്യതകൊണ്ട്‌ അതിവര്‍ത്തിച്ച എം. ജി. ലളിതസംഗീതവും ഗാനാലാപനവും കൂടെ നടത്തിച്ചാണ്‌ ചലച്ചിത്രരംഗത്തേക്ക്‌ പ്രവേശിച്ചത്‌.രവീന്ദ്രന്‍ മാഷിന്റെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ബാബുരാജിന്റെയും കെ. രാഘവന്‍ മാസ്റ്ററുടെയുമൊക്കെ സവിശേഷ പരിലാളനയേറ്റ മലയാള ചലച്ചിത്രസംഗീതം അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ്‌ തമ്പ്‌ എന്ന ചിത്രത്തിലൂടെ വേറിട്ട ഈണവുമായി എം. ജി. രംഗപ്രവേശം നടത്തിയത്‌. തനിക്കു മുമ്പേ ഉന്നതിയില്‍ നില്‍ക്കുന്നവര്‍ സൃഷ്‌ടിച്ചെടുത്ത അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്വതന്ത്രമായ പുതിയൊരു ശൈലി രൂപപ്പെടുത്താന്‍ എം. ജി. രാധാകൃഷ്‌ണന്‌ സാധിച്ചതോടെ മലയാളസിനിമാ സംഗീതത്തില്‍ പുതിയൊരു ഭാവമാറ്റം പ്രതിഫലിച്ചു. രാധാകൃഷ്‌ണന്റെ ഈണങ്ങള്‍ ശ്രോതാവിന്റെ മനസ്സിലേക്ക്‌ എത്ര ഹൃദ്യവും മൃദുലവുമായാണ്‌ ഒഴുകിയെത്തുന്നത്‌.

ശാസ്‌ത്രീയ സംഗീതത്തിന്റെയും നാടന്‍പാട്ടിന്റെയും അഗാധതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നവയാണ്‌ എം. ജി. യുടെ മിക്ക ഗാനങ്ങളും. എങ്കിലും അവ എല്ലാതരത്തിലുമുള്ള ആസ്വാദകരെ തൃപ്‌തിപ്പെടുത്തുന്നവയാണ്‌. നേര്‍ത്തനൊമ്പരങ്ങളെയും വിഷാദങ്ങളെയും പുണരുന്ന മധുരമനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. കവിതയുടെ കല്‍പ്പനാചിമിഴുകളെ താലോലിച്ചുണര്‍ത്തിയെടുക്കുകയായിരുന്നു സാഹിത്യപ്രണയി കൂടിയായ എം.ജി. രാധാകൃഷ്‌ണന്‍. `തകര'യിലെ മൗനമേ നിറയും മൗനമേ എന്ന ഗാനത്തോടെ രാധാകൃഷ്‌ണന്റെ സംഗീതം വേറിട്ടൊരു വിതാനത്തിലേക്ക്‌ ഉയര്‍ന്നുനില്‍ക്കുകയായിരുന്നു.

പിന്നീട്‌ എത്രയോ ഗാനങ്ങള്‍ രാധാകൃഷ്‌ണന്‍ ഹൃദ്യമാക്കി. നാഥാ നീ വരും കാലൊച്ച..(ചാമരം), ഒരു ദളം മാത്രം (ജാലകം), ശലഭം വഴിമാറുമാ (അച്ഛനെയാണെനിക്കിഷ്‌ടം), കാറ്റേ നീ വീശരുതിപ്പോള്‍... (കാറ്റുവന്നു വിളിച്ചപ്പോള്‍), ഓ... മൃദുലേ... (ഞാന്‍ ഏകനാണ്‌), പൂമുഖ വാതില്‍ക്കല്‍... (രാക്കുയിലിന്‍ രാഗസദസ്സില്‍), നിലാവിന്റെ നീലഭസ്‌മക്കുറി (അഗ്നിദേവന്‍), തിരനുരയും (അനന്തഭദ്രം), അമ്പപ്പുഴ ഉണ്ണിക്കണ്ണനോട്‌ (അദൈ്വതം), പ്രണയവസന്തം തളിരണിയും (ഞാന്‍ ഏകനാണ്‌) തുടങ്ങി രാധാകൃഷ്‌ണന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ സംഗീതത്തിന്റെ തള്ളിക്കയറ്റം കൊണ്ടോ, ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ ആധിക്യത്താലോ വികൃതമല്ല. കവിതയ്‌ക്ക്‌ അനുയോജ്യമായ ഈണം കണ്ടെടുക്കുന്നതിലായിരുന്നു അദ്ദേഹം സൂക്ഷ്‌മത പുലര്‍ത്തിയത്‌.എം. ജി. രാധാകൃഷ്‌ണന്‍ എന്ന സംഗീതജ്ഞന്‌ വഴിത്തിരിവായത്‌ ഫാസിലിന്റെ മണിച്ചിത്രത്താഴ്‌ എന്ന സിനിമയ്‌ക്കു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്‌. പഴംതമിഴ്‌ പാട്ടിഴയും..., ഒരു മുറയെ... വരുവാനില്ലാരുമീ തുടങ്ങിയവ എത്ര കേട്ടാലും ആസ്വാദകര്‍ക്ക്‌ ഇപ്പോഴും മതിവരില്ല. വരുവാനില്ലാരുമീ എന്ന ഗാനം വിഷാദാര്‍ദ്ര ഈണത്തിന്റെ പാരമ്യമാണെന്ന്‌ ശ്രോതാക്കള്‍ തിരിച്ചറിഞ്ഞു. പിന്നീട്‌ ആ നിരയില്‍ നിരവധി ഗാനങ്ങള്‍ പിറന്നെങ്കിലും മണിച്ചിത്രത്താഴിലെ ഈ ഗാനത്തെ മറികടക്കാന്‍ അവയ്‌ക്കൊന്നും സാധിച്ചില്ല.

തമ്പിലെയും കുമ്മാട്ടിയിലെയും പാട്ടുകള്‍ അരവിന്ദന്‍ എന്ന സംവിധായകന്റെ മനസ്സറിഞ്ഞ്‌ രൂപപ്പെടുത്താന്‍ എം. ജി. ക്ക്‌ കഴിഞ്ഞു. കാവാലത്തിന്റെ വരികള്‍ക്ക്‌ തികച്ചും വ്യത്യസ്‌തമായ ഈണം ചേര്‍ക്കുന്നതില്‍ രാധാകൃഷ്‌ണന്‍ പുലര്‍ത്തിയ നിഷ്‌ഠയെപ്പറ്റി കാവാലം ഒരിടത്ത്‌ സൂചിപ്പിച്ചതിങ്ങനെ: ഘനശ്യാമസന്ധ്യാ ഹൃദയം നിറയെ മുഴങ്ങി, മഴവില്ലിന്‍ മാണിക്യവീണ... എന്ന വരികളിലെ ഘനം മാറ്റണമെന്ന്‌ രാധാകൃഷ്‌ണന്‌ നിര്‍ബന്ധം. പറ്റില്ലെന്നു ഞാനും. ഒടുവില്‍ അദ്ദേഹം എന്റെ വാശിക്കു കീഴടങ്ങി. ഈ വരികളിലെ ഘനം തന്നെയാണ്‌ ഹിറ്റായി മാറിയ ഈ പാട്ടിന്റെ കനമെന്ന്‌ രാധാകൃഷ്‌ണന്‍ പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. അങ്ങനെ തുറന്നു സമ്മതിക്കാന്‍ സാധിക്കുന്നതുതന്നെയാണ്‌ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്‌.

ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്ന രാധാകൃഷ്‌ണന്‍ ലളിതസംഗീതത്തില്‍ സജീവമാക്കുന്നതിനിടയിലും പിന്നണി ഗായകനായും ശോഭിച്ചിരുന്നു. നിര്‍മ്മാതാവ്‌ ശോഭനാപരമേശ്വരന്‍ നായരുടെ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തില്‍ കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടിയ ഉണ്ണിഗണപതിയെ എന്ന ഗാനമാണ്‌ രാധാകൃഷ്‌ണന്റെ അരങ്ങേറ്റം. തുടര്‍ന്ന്‌ ശാരികേ ശാരികേ (ശരശയ്യ), പല്ലനയാറ്റിന്‍ത്തീരത്ത്‌ (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), നാവാമുകന്ദേ (കീര്‍ത്തനം-ദേവാസുരം) എന്നിങ്ങനെ രാധാകൃഷ്‌ണന്‍ ആലപിച്ചവ കുറവാണെങ്കിലും പുതുശൈലി അടയാളപ്പെടുത്തി.സംഗീതത്തിന്റെ നേര്‍ത്ത പ്രതലങ്ങളിലൂടെ വളരെ ശ്രദ്ധയോടെ നടന്നുനീങ്ങിയ സംഗീതപ്രിയനായിരുന്നു എം. ജി. രാധാകൃഷ്‌ണന്‍. അങ്ങനെ നടക്കുമ്പോഴും ഇളംതലമുറയുടെ ആത്മശക്തി ആവാഹിക്കാനും അവരുടെ പാതകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാനും രാധാകൃഷ്‌ണന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.

ചലച്ചിത്രസംഗീതത്തിന്റെയും സിനിമയുടെയും ലോകത്ത്‌ ഞെരുങ്ങി കഴിയുമ്പോഴും ഇഷ്‌ടപ്പെടാത്ത ഈണവും രാഗവും രാധാകൃഷ്‌ണന്‍ സൃഷ്‌ടിച്ചിട്ടില്ല. സാഹിത്യത്തിലെ, കവിതയിലെ ശൂന്യസ്ഥലങ്ങളെ പരിഗണിച്ചു കൊണ്ടായിരുന്നു രാധാകൃഷ്‌ണന്‍ വരികള്‍ക്ക്‌ ഈണം പകര്‍ന്നത്‌.എം. ജി. ആദ്യമായി ഈണമിട്ട ഗാനം ആകാശവാണിക്കു വേണ്ടി പാടിയത്‌ കരമന കൃഷ്‌ണന്‍ നായരായിരുന്നു. പില്‍ക്കാലത്ത്‌ കൃഷ്‌ണന്‍ നായരുടെ മകള്‍ കെ. എസ്‌. ചിത്രയെയും പിന്നണിഗാന രംഗത്തേക്ക്‌ കൊണ്ടുവന്നതും രാധാകൃഷ്‌ണനാണ്‌. ചിത്രയുടെ അഞ്ചാം വയസ്സില്‍ ആകാശവാണിക്കു വേണ്ടിത്തന്നെ` എന്റെ പേര്‌ കണ്ണനുണ്ണി..' എന്നു തുടങ്ങുന്ന പാട്ട്‌ രാധാകൃഷ്‌ണന്‍ പാടിച്ചിരുന്നു. ചിത്രയുടെതായി പുറത്തുവന്ന ആദ്യ ചലച്ചിത്രഗാനത്തിനും ഈണം നല്‍കിയതും അദ്ദേഹം തന്നെ- (അട്ടഹാസം എന്ന സിനിമയില്‍ ചെല്ലം ചെല്ലം..) തടുര്‍ന്ന്‌ സ്‌നേഹപൂര്‍വ്വം മീര എന്ന ചിത്രത്തിലെ ഗാനങ്ങളിലും ചിത്രയെ ഉള്‍പ്പെടുത്തി. കെ. എസ്‌. ചിത്രയുടെ ഗാനാലാപനത്തില്‍ വഴിത്തിരിവായ രജനീ പറയൂ എന്ന ഗാനത്തിനും (ഞാന്‍ ഏകനാണ്‌) സംഗീതം നല്‍കിയത്‌ എം. ജി.യായിരുന്നു. ഗായിക സുജാത പതിനൊന്നാം വയസ്സില്‍ ആലപിച്ച ഓടക്കുഴല്‍വിളി ഒഴുകിയൊഴുകിവരും എന്ന ലളിതഗാനത്തിനും രാധാകൃഷ്‌ണന്റെതായിരുന്നു സംഗീതം. എസ്‌. ജാനകിക്ക്‌ സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത മൗനമേ നിറയും മൗനമേ (തകര) എന്ന പാട്ടും രാധാകൃഷ്‌ണന്‍ ചിട്ടപ്പെടുത്തിയതാണ്‌. ഗായകന്‍ ജി. വേണുഗോപാലിന്‌ കേരള സര്‍വ്വകലാശാലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ലളിതഗാനത്തിന്റെയും ഈണം എം. ജി. യുടെതാണ്‌. വേണുഗോപാലിനെ ആദ്യമായി സിനിമയിലെത്തിച്ചതും രാധാകൃഷ്‌ണന്റെ സംഗീതത്തിലൂടെയാണ്‌. ഗായകന്‍ എം. ജി. ശ്രീകുമാറിനെ പ്രശസ്‌തിയിലേക്കുയര്‍ത്തിയ `ദേവാസുര'ത്തിലെ സൂര്യകിരീടം വീണുടഞ്ഞു... എന്ന ഗാനത്തിനും സംഗീതം ഒരുക്കിയത്‌ എം. ജി. യാണ്‌. ഗായിക അരുന്ധതിക്കും പിന്തുണ അദ്ദേഹം തന്നെ. ഇങ്ങനെ പുതുതലമുറയ്‌ക്ക്‌ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം എം. ജി. രാധാകൃഷ്‌ണന്‍ നല്‍കിയിരുന്നു.

സംഗീതപാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന രാധാകൃഷ്‌ണന്‌ സര്‍വ്വം സംഗീതമായിരുന്നു. ഗുരു ശെമ്മാങ്കുടിയും ക്ലാസിലെ സഹപാഠികള്‍ യേശുദാസും നെയ്യാറ്റിന്‍കരയും എല്ലാം എം. ജി. യുടെ സംഗീതജീവിതത്തിന്റെ ഭാഗമായിരുന്നു. സംഗീതത്തിലെ അപൂര്‍വ്വരാഗങ്ങളെ( ആഹരി പോലുള്ളവ) ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു.തമ്പ്‌, തകര, ആരവം, ഞാന്‍ ഏകനാണ്‌, പൂച്ചയ്‌ക്കൊരു മൂക്കുത്തി, പറയാനും വയ്യ പറയാതിരിക്കാനുംവയ്യ, അയല്‍വാസി ഒരു ദരിദ്രവാസി, ഗീതം, സര്‍വ്വകലാശാല, ജാലകം, നൊമ്പരത്തിപ്പൂവ്‌, വെള്ളാനകളുടെ നാട്‌, അദൈ്വതം, മണിച്ചിത്രത്താഴ്‌, ചെങ്കോല്‍, അഗ്നിദേവന്‍, കണ്ണെഴുതിപ്പൊട്ടും തൊട്ട്‌, നരസിംഹം, അച്ഛനെയാണെനിക്കിഷ്‌ടം, യാനം, അനന്തഭദ്രം തുടങ്ങി നാല്‌പതിലേറെ മലയാളചിത്രങ്ങള്‍ക്ക്‌ എം. ജി. വൈവിധ്യമാര്‍ന്ന ഈണങ്ങളൊരുക്കി. അച്ഛനെയാണെനിക്കിഷ്‌ടം (ശലഭം), അനന്തഭദ്രം (തിരനുരയും) എന്നീ ചിത്രങ്ങളിലൂടെ രണ്ടുതവണ സംസ്ഥാന അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തി. സംഗീതം ആത്മാര്‍പ്പണത്തില്‍ സൃഷ്‌ടിച്ചെടുത്ത്‌ കൈരളിയെ ധന്യമാക്കിയ എം. ജി. രാധാകൃഷ്‌ണന്‍ മലയാളിയുടെ മനസ്സിലും നഭസ്സിലും നിറഞ്ഞുനില്‍ക്കും. 3-7-2010

Thursday, June 03, 2010

ഉള്ളുരയുടെ കരുത്ത്‌

``കണ്ടാണിശ്ശേരിക്കാരെ മറ്റുള്ളവര്‍ക്ക്‌ ഭയമാണ്‌. അവര്‍ കണ്ടത്‌ പറയും''- സ്വന്തം തട്ടകത്തെപ്പറ്റി കോവിലന്‍ പറഞ്ഞതിങ്ങനെയായിരുന്നു. കണ്ടാണിശ്ശേരിയെപ്പറ്റി കവി കെ. ജി. ശങ്കരപ്പിള്ളയുടെ ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു കോവിലന്‍. കണ്ടാല്‍ ശരി പറയുന്നവരുടെ നാടെന്നാണ്‌ കോവിലന്റെ വ്യാഖ്യാനം. സ്വകാര്യ സംഭാഷണത്തിലും അഭിമുഖങ്ങളിലും മാത്രമല്ല, കോവിലന്റെ എഴുത്തിലും നിറഞ്ഞുനില്‍ക്കുന്നത്‌ തുറന്നുപറച്ചിലിന്റെ കരുത്താണ്‌.

എല്ലുറപ്പുള്ള വാക്കുകളുടെ കാമുകനായിരുന്നു കോവിലന്‍. മലയാളകഥയില്‍ തന്റേടിത്തത്തിന്റെ ശബ്‌ദം കേള്‍പ്പിച്ച എഴുത്തുകാരന്‍.പട്ടാളക്കഥകളെന്ന്‌ പേരിട്ടു വിളിക്കുമ്പോഴും കോവിലന്‍ പറഞ്ഞത്‌ പച്ചയായ മനുഷ്യന്റെ വേവലാതികളാണ്‌. ഒടുങ്ങാത്ത വിശപ്പിന്റെ വെല്ലുവിളികള്‍. തിളച്ചുമറിയുന്ന മനസ്സുകളും കലങ്ങിയ കണ്ണുകളും ഉശിരിന്റെ ശരീരഭാഷയും കൊണ്ട്‌ കൂടെനില്‍ക്കുന്നവര്‍ക്ക്‌ ആത്മധൈര്യം നല്‍കുന്ന പട്ടാളക്കാരന്‍. അയാള്‍ അകമെരിയുമ്പോഴും പ്രസന്നത കൈവെടിയുന്നില്ല. അനുഭവത്തിന്റെ ഭൂഖണ്‌ഡമാണ്‌ ഈ കഥാകൃത്ത്‌ രേഖപ്പെടുത്തിയത്‌.പ്രായം കൊണ്ട്‌ മുമ്പെനാണെങ്കിലും കഥയെഴുത്തില്‍ കോവിലന്‍ മലയാളത്തിലെ ആധുനികരോടൊപ്പമാണ്‌ നിലയുറപ്പിച്ചത്‌. സ്വത്വാവബോധവും അസ്‌തിത്വപ്രശ്‌നവും കേരളത്തിന്റെ ഭൂമികയിലൂന്നി ചര്‍ച്ച ചെയ്‌ത കഥപറച്ചിലുകാരന്‍. യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണതയില്‍ കാല്‌പനികതയെ തൊഴിച്ചകറ്റാനും കോവിലന്‍ മടികാണിച്ചില്ല.

മനുഷ്യരോദനത്തിന്റെയും ആത്മസംഘര്‍ഷങ്ങളുടെയും ഗോത്രസംസ്‌കൃതിയുടെയും പട്ടിണിയുടെയും കഥകളാണ്‌ കോവിലന്‍ എഴുതിയത്‌. മുനകൂര്‍ത്ത വാക്കുകളും വജ്രസമാനമായ ആവിഷ്‌കാരശൈലിയും കോവിലന്റെ രചനകളെ വേറിട്ടു നിര്‍ത്തുന്നു. നടപ്പുവായനാ രീതികളോട്‌ കോവിലന്റെ രചനകള്‍ കലഹിച്ചുകൊണ്ടിരുന്നു. ഒരു കഷ്‌ണം അസ്ഥി പോലുള്ള കോവിലന്റെ കൃതികള്‍ മലയാളകഥയില്‍ ജീവിതത്തിന്റെ കറുപ്പും വെളുപ്പും ശക്തമായി അടയാളപ്പെടുത്തി. ധ്വന്യാത്മകമായ ഭാഷയും ചെറു വാക്കുകളും ഇഴചേര്‍ത്ത്‌ കോവിലന്‍ വരച്ചെടുത്ത ജീവിതത്തിന്റെ തട്ടകങ്ങള്‍ വായനക്കാരുടെ മനസ്സില്‍ നിന്നു മാഞ്ഞുപോകുന്നില്ല.

ബോധധാരാ സങ്കേതത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും സങ്കലനം കോവിലന്റെ രചനകളിലുണ്ട്‌. തോറ്റങ്ങള്‍, ഭരതന്‍, ഏഴാമിടങ്ങള്‍, ഹിമാലയം തുടങ്ങിയ കൃതികള്‍ നോവല്‍ശില്‌പത്തിന്റെയും കലയുടെയും തിരുത്തിയെഴുത്തുകളാണ്‌. ``എനിക്ക്‌ എന്റെ ഏകാന്തതയില്‍ എഴുതണം, എങ്കിലേ സംഗീതം വരൂ''- എന്നിങ്ങനെ എഴുത്തൊരുക്കത്തിന്റെ പ്രകൃതി വ്യക്തമാക്കിയ കോവിലന്റെ തട്ടകം അനുഭവപ്പെടുത്തുന്നതും മറ്റൊന്നല്ല. ഓര്‍മ്മയുടെ കോള്‍വരമ്പ്‌ പൊട്ടുമ്പോള്‍ തോറ്റങ്ങളിലെ ഉണ്ണിമോള്‍ ചേന്നന്‍ മകന്‍ ചേന്നപ്പനെ പുതിയ കാഴ്‌ചയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. ഒരര്‍ത്ഥത്തില്‍ സ്‌ത്രീശാക്തീകരണവും പ്രതിരോധവുമാണ്‌ തോറ്റങ്ങളിലൂടെ കോവിലന്‍ കേള്‍പ്പിച്ചത്‌.മലയാളത്തിലെ പട്ടാളക്കഥകളുടെ അമരക്കാരനായ കോവിലന്‍ പ്രവാസത്തിന്റെ ഉള്ളുരുക്കങ്ങള്‍ എഴുതി നിറയുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനത്തിന്റെയും കനലെരിച്ചല്‍ അനുഭവപ്പെടുത്തി.

ഹിമാലയവും ഏ മൈനസ്‌ ബിയും പട്ടാളക്കാരന്റെ ഹൃദയ മന്ത്രധ്വനികളാണ്‌. അതിര്‍ത്തിയിലെ നീറിപ്പുകയുന്ന മനസ്സുകളാണ്‌. കോവിലന്റെ മനുഷ്യനും പട്ടിയുമെല്ലാം ദൈന്യത കൂടെ വഹിക്കുന്നവരാണ്‌. അവര്‍ക്ക്‌ എല്ലിന്‍ തുണ്ടുപോലും വിശപ്പു മാറ്റാനുള്ളതാണ്‌. വിശപ്പിന്റെ നിലവിളികളാണ്‌ കോവിലന്റെ കഥകളും നോവലുകളും. ജീവിതത്തിന്റെ അനാഥത്വം പേറിനടക്കുമ്പോഴും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കുന്നവരല്ല കോവിലന്റെ കഥാപാത്രങ്ങള്‍. അവര്‍ അനുസരണക്കേടിന്റെ താഴ്‌വാരങ്ങളില്‍ ഇറങ്ങി നില്‍ക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ സമഗ്രദര്‍ശനവും കൂടെ നിര്‍ത്തുന്നു. മലയാളത്തിന്റെ മണവും കരുത്തും പകര്‍ന്ന കോവിലനും അദ്ദേഹത്തിന്റെ രചനകളും എഴുത്തിലെ കലാപമായും ചൊടിപ്പിച്ചുണര്‍ത്തുന്ന സൗന്ദര്യബോധമായും നിലനില്‍ക്കുകതന്നെ ചെയ്യും.

Thursday, May 06, 2010

നാടകവും സാങ്കേതികതയും

നാടകത്തിലൂടെ നാം അന്വേഷിക്കുന്നതെന്താണ്‌? നാടകത്തിലൂടെ നാം സൃഷ്‌ടിക്കുന്നത്‌ ജീവിതം തന്നെയാണ്‌. നമ്മുടെ പ്രത്യാശയും മൂല്യങ്ങളും തന്നെ. അതുകൊണ്ട്‌ നാടകത്തെപ്പറ്റി സംസാരിക്കുന്ന രീതിയില്‍, നാടക കാഴ്‌ചയെ ബന്ധപ്പെടുത്താനും അനുഭവപ്പെടുത്താനും കഴിയുന്നു. എന്നാല്‍ നാടകവേദി ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്‌ സാങ്കേതികതയാണ്‌.

സാങ്കേതികവിദ്യയുടെ അഭാവം നാടകത്തെ എത്രമാത്രം സമകാലികതയില്‍ നിന്നും അകറ്റിനിര്‍ത്തും. ടെലിവിഷന്റെ അധിനിവേശം നാടകത്തെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നു? ഇത്തരമൊരു പ്രതിഭാസത്തില്‍ നിന്നും നാടകവേദിയെ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കും?സാങ്കേതികവിദ്യ നാടകാവതരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മളെ അനുവദിക്കുന്നു. വ്യത്യസ്‌തവും വൈകാരികവുമായ പല രീതികളിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. എങ്കിലെ നാടക തിയേറ്റര്‍ കാലഘട്ടത്തിന്‌ അനുസരിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ.

ചലച്ചിത്രത്തിന്റെ മുഖ്യധാരയാണ്‌ സാങ്കേതികവിദ്യ. സാങ്കേതികവിദ്യ നാടകത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ പ്രേക്ഷകര്‍ കുറയുമോ? പക്ഷേ, നാടകപാരമ്പര്യം പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകുന്നത്‌ ഏത്‌ പ്രതിസന്ധിയും മറികടക്കാനുള്ള ഒരിടം നാടകത്തിനുണ്ടെന്നാണ്‌. നാടകത്തിന്റെ സൗന്ദര്യശാസ്‌ത്രത്തിന്‌ അതിന്റെ പ്ലോട്ടിനെപ്പോലെ ഒരു പ്രധാന സ്ഥാനമുണ്ട്‌. ഏതു ദേശത്തെ സംബന്ധിച്ചും ഇത്‌ ശരിയാണ്‌. ഏതൊരു ആവിഷ്‌കാരവും ഉല്‍പാദിപ്പിച്ചിരിക്കേണ്ട അടിസ്ഥാന അനുഭവ രസം ആണെന്ന്‌ നാട്യശാസ്‌ത്രം വ്യക്തമാക്കുന്നുണ്ട്‌.

ഇത്‌ സങ്കീര്‍ണ്ണമായ വിഷയമാണ്‌. രസം പ്രതീതമാക്കാന്‍ ഏതെങ്കിലും വികാരമോ, ഒന്നിലധികം വികാരങ്ങളോ ആവിഷ്‌കരിക്കുന്നതിലാണ്‌ സൗന്ദര്യം എന്നു പറയാം. വികാരത്തേക്കാള്‍ ആവിഷ്‌കാരത്തിലാണ്‌ മാറ്റം സംഭവിക്കേണ്ടത്‌. നാടകകലാകാരന്റെ ഉത്തരവാദിത്വം അതിന്റെ പാരമ്യതയിലെത്തുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌.ആധുനിക നാടകവേദി പലപ്പോഴും സാങ്കേതികവിദ്യയ്‌ക്ക്‌ വിധേയമാകുന്നുണ്ട്‌. പാരമ്പര്യാധിഷ്‌ഠിതവും ഗിമ്മിക്കുകളില്‍ അധിഷ്‌ഠിതവുമായ ക്ലാസിനെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു നാടകഭാഷ അതിനുള്ള പരീക്ഷണങ്ങളാണ്‌ നാടകത്തിലെ പുതുപരീക്ഷണങ്ങളിലൊന്ന്‌.

ദലിത്‌ നാടകങ്ങളും സ്‌ത്രീകളുടെ അരങ്ങുകളും നിശ്ശബ്‌ദമായെങ്കിലും കണിശതയോടെ പുതിയ നാടകസൗന്ദര്യശാസ്‌ത്രം അവതരിപ്പിക്കുന്നുണ്ട്‌. നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന നാടകങ്ങള്‍, വ്യത്യസ്‌ത ആകുലതകളും ആശങ്കകളും പങ്കുവയ്‌ക്കുന്നുണ്ട്‌. ആധുനികോത്തര ബദല്‍ രംഗഭാഷയുടെ രചനകളും അവതരണവുമാണ്‌ മലയാളത്തിലെ അരങ്ങുകള്‍ക്കും പുതുജീവന്‍ നല്‍കുക.നാടകതിയേറ്റര്‍ ഇത്രയും ആവേശമാക്കുന്നത്‌ നമുക്ക്‌ ചുറ്റുമുള്ള യാഥാര്‍ത്ഥ ലോകത്താണ്‌ അത്‌ സംഭവിക്കുന്നത്‌ എന്നതുകൊണ്ടാണ്‌. നാം എപ്പോഴും അതിന്റെ ഭാഗമാണ്‌.

സാധാരണ പ്രേക്ഷകന്റെ കല്‍പനകളുടെ പരിമിതിയെ വെല്ലുവിളിക്കുകയാണ്‌ പുതിയ നാടകം. നാടകവേദിയുടെ പ്രതിഷേധത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കുമോ? ജനത്തിന്റെ വേവലാതികളെ ഇല്ലാതാക്കാനുള്ള ഒരു കാലഘട്ടത്തെ വിഭാവന ചെയ്യാന്‍ സാധിക്കുമോ? വളരെ ശാന്തമായ ആത്മകഥന ഭാവത്തിലുള്ള ഒരു ആവിഷ്‌കാരം കാണാനുള്ള ക്ഷമയോ, സമയമോ ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല. മാസങ്ങള്‍ നീക്കിവെച്ചുള്ള തയാറെടുപ്പിന്‌ കലാകാരന്മാര്‍ക്കും കഴിയില്ല. കാലത്തിന്‌ അനുസരിച്ചുള്ള മാറ്റം നാടകത്തിനും അനിവാര്യമാണ്‌. നാടകം സാങ്കേതികവിദ്യയെ അധികദൂരത്തേക്ക്‌ മാറ്റി നിര്‍ത്തരുത്‌. വേണ്ടുംവിധത്തില്‍ ഉപയോഗപ്പെടുത്തണം.- ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 9/5

Friday, April 23, 2010

ബാലനിലെ കമലശബ്ദം

സെബാസ്‌റ്റിയന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ കൈരളി കലാനിലയത്തിന്റെ നാടകത്തില്‍ നിന്നും എം. കെ. കമലം മലയാളസിനിമയുടെ വെള്ളിത്തിരയിലെത്തിയതും ഒരു വിചിത്രവിജയമാണ്‌. കമലം അഭിനയിച്ച വിചിത്രവിജയം എന്ന നാടകം കണ്ട ടി. ആര്‍. സുന്ദരം (സേലം മോഡേണ്‍ തിയേറ്റേഴ്‌സ്‌ ഉടമ), നടന്‍ ആലപ്പി വിന്‍സെന്റ്‌, ചലച്ചിത്രസംവിധായകന്‍ എസ്‌. നൊട്ടാണി എന്നിവര്‍ കമലത്തെ ബാലന്‍ എന്ന സിനിമയിലേക്ക്‌ വിളിച്ചു. മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമയിലേക്കാണ്‌ തന്നെ ക്ഷണിച്ചതെന്ന്‌ കമലത്തിന്‌ അറിയില്ലായിരുന്നു. പതിനഞ്ചാം വയസ്സില്‍ കമലം മലയാളസിനിമയിലെത്തി.

രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിച്ച്‌ കഴിയുന്ന സരസ എന്ന നായികയായിട്ടാണ്‌ കമലത്തിന്റെ അരങ്ങേറ്റം. വീട്ടിലെ പീഡനങ്ങളില്‍ നിന്നും രക്ഷതേടി തെരുവിലെത്തിയ ബാലനും സരസയും. അവര്‍ക്ക്‌ മുന്നില്‍ ഭിക്ഷാടനം മാത്രമായിരുന്നു ഏകവഴി. ബാലന്‍ എന്ന നായകകഥാപാത്രമായി കെ. കെ. അരൂരാണ്‌ അഭിനയിച്ചത്‌.മലയാളസിനിമയില്‍ ആദ്യം സംസാരിച്ച നായികയാണ്‌ എം.കെ. കമലം. പക്ഷേ, ബാലനുശേഷം ഭൂതരായര്‍ എന്ന സിനിമയിലാണ്‌ കമലം അഭിനയിച്ചത്‌. അപ്പന്‍ തമ്പുരാന്റെ മരണത്തെത്തുടര്‍ന്ന്‌ ഭൂതരായര്‍ പുറത്തിറങ്ങിയില്ല. അക്കാലത്ത്‌ മദ്രാസില്‍ പോയി സിനിമയിലഭിനയിക്കാനുള്ള സാഹചര്യമില്ലായിരുന്നതിനാല്‍ കമലം തന്റെ തട്ടകമായി നാടകരംഗം തന്നെ തെരഞ്ഞെടുത്തു.

അനാര്‍ക്കലി, ശാകുന്തളം, സത്യവാന്‍ സാവിത്രി, മഗ്‌ദലന മറിയം എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ കമലം വേഷമിട്ടു. നാലായിരത്തിലധികം വേദികളിലൂടെ മലയാളത്തിന്റെ അരങ്ങില്‍ നിറഞ്ഞുനിന്ന കമലം നല്ലൊരു കഥാപ്രാസംഗിക കൂടിയായിരുന്നു. നാടകഗാനങ്ങളും കമലം ആലപിച്ചിട്ടുണ്ട്‌.സംഗീതജ്ഞനും നാടകക്കാരനുമായ മങ്ങാട്ടു കൊച്ചുപള്ളി പണിക്കര്‍ മകള്‍ കമലത്തെ ചെറുപ്പത്തിലെ സംഗീതം പഠിപ്പിച്ചിരുന്നു. കൊച്ചുപള്ളി പിള്ളയുടെ അല്ലിറാണി എന്ന നാടകത്തിലാണ്‌ പത്താമത്തെ വയസ്സില്‍ കമലം അഭിനയിച്ചു തുടങ്ങിയത്‌. നാല്‍പത്തിയഞ്ചാം വയസ്സില്‍ അഭിനയത്തോട്‌ വിടപറഞ്ഞ കമലം എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്‌ത ശയനം (2000) എന്ന സിനിമയില്‍ അമ്മവേഷത്തില്‍ അഭിനയിച്ചു.

തൃശൂര്‍ നാടക കലാസമിതിയുടെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിലാണ്‌ കമലം അവസാനമായി അഭിനയിച്ചത്‌.ബാലന്‍ ചിത്രീകരിക്കുന്ന കാലഘട്ടത്തില്‍ പ്ലേബാക്ക്‌, ഡബ്ബിങ്‌ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഷൂട്ടിങ്‌ സമയത്തുതന്നെ റെക്കോര്‍ഡിങും നടക്കും. അതിനാല്‍ പാട്ടുപാടി അഭിനയിക്കുന്ന സീനുകളൊക്കെ എടുക്കുമ്പോള്‍ സംഗീതം കമ്പോസിങ്‌ കൈകാര്യം ചെയ്യുന്നവരൊക്കെ ക്യാമറയില്‍പെടാതെ നോക്കണം.സ്‌ത്രീകള്‍ സിനിമാഭിനയ രംഗത്തേക്ക്‌ വരാന്‍ മടിച്ചിരുന്നു കാലത്താണ്‌ കമലം മലയാളസിനിമയില്‍ ആദ്യത്തെ പെണ്‍ശബ്‌ദമായത്‌. അഭിനയത്തിലും മികവു പ്രദര്‍ശിപ്പിച്ച ഈ കലാകാരി പാട്ടുസീനുകള്‍ വളരെ തന്മയത്വത്തോടെയാണ്‌ ബാലനില്‍ അവതരിപ്പിച്ചത്‌.

എട്ടു പതിറ്റാണ്ട്‌ പിന്നിട്ട മലയാളസിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ ഈ നടിക്ക്‌ സാധിച്ചില്ല. നാടകത്തിലും സംഗീതത്തിലും കഥാപ്രസംഗത്തിലും മനസ്സുകൊടുത്തപ്പോള്‍ സിനിമയുടെ തിരക്കുകളിലേക്ക്‌ വരാന്‍ കമലം മടിച്ചു. അത്‌ മികച്ച ഒരു നടിയുടെ മാറിനില്‍പ്പുകൂടിയായിരുന്നു.ബാലന്‍ എന്ന സിനിമയിലെ നായികയാകാന്‍ വേണ്ടി അഞ്ചു പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. ഒടുവില്‍ നറുക്ക്‌ വീണത്‌ എം.കെ. കമലത്തിനായിരുന്നു. ബാലന്‍ എന്ന സിനിമയുടെ പിറവിക്കു പിന്നിലും ചില കഥകളുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ എ. സുന്ദരംപിള്ള 1929-ല്‍ വിധിയും മിസിസ്‌ നായരും എന്നൊരു കഥ എഴുതി. അത്‌ അദ്ദേഹം തിരക്കഥയാക്കി.

മലയാളത്തിലെ ആദ്യത്തെ തിരക്കഥയെഴുതിയതും സുന്ദരന്‍പിള്ളയാണ്‌. തന്റെ തിരക്കഥയുമായി ടി.ആര്‍. സുന്ദരത്തെ കണ്ടു. വിധിയും മിസിസ്‌ നായരും എന്ന തിരക്കഥ ബാലന്‍ എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ സുന്ദരപിള്ളയും ടി.ആര്‍. സുന്ദരവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാല്‍ ബാലന്റെ ആദ്യ തിരക്കഥയില്‍ ചെറിയ മാറ്റങ്ങളോടൊയാണ്‌ സിനിമയാക്കിയത്‌. 1937 ആഗസ്റ്റ്‌ 17-ന്‌ ബാലന്റെ ചിത്രീകരണം തുടങ്ങി. ഡിസംബര്‍ 31-ന്‌ പൂര്‍ത്തിയാക്കി. 1938 ജനുവരി 10-ന്‌ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത്‌ മുതുകുളം രാഘവന്‍ പിള്ളയാണ്‌. കെ.കെ. അരൂര്‍ (കെ. കുഞ്ചുനായര്‍), കമലം എന്നിവര്‍ക്കൊപ്പം എം.വി. ശങ്കു, എ.കെ. നമ്പ്യാര്‍, ആലപ്പി വിന്‍സെന്റ്‌, മദന്‍ഗോപാല്‍, മാലതി, കെ.എന്‍. ലക്ഷ്‌മി തുടങ്ങിയവരും ബാലനില്‍ അഭിനയിച്ചു. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്ന കമലത്തിന്റെ കലാത്മകജീവിതം അവസാനിക്കുന്നില്ല. കമലം അവസാനമായി ചായംതേച്ച ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിന്റെ പേരുപോലെത്തന്നെ.-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 25/4/10

Friday, April 16, 2010

നാടകമേ ജീവിതം

മലയാളനാടകത്തിന്റെ അരനൂറ്റാണ്ട്‌ ആഹ്വാന്‍ സെബാസ്റ്റിന്‍ എന്ന നടന്റെ, സംഗീതസംവിധായകന്റെ, സംവിധായകന്റെ, ഗായകന്റെ കാലമാണ്‌. നാടകവും സംഗീതവും ജീവിതത്തില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയാത്തവിധം ലയിപ്പിച്ചെടുത്ത കലാകാരന്റെ ചരിത്രം. നാടകം രചിച്ച്‌, സംഗീതം നല്‍കി, അഭിനയിച്ച്‌, നാടകസംഘത്തോടൊപ്പം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു ആഹ്വാന്‍.

സാഹിത്യവും നാടകവും ഇഴചേര്‍ത്ത നാടകപ്രവര്‍ത്തകന്‍. സെബാസ്റ്റിന്റെ ജീവിതവും അനുഭവവും എഴുതിയ ചക്രവര്‍ത്തി നാടകകലയുടെ സമഗ്രതലങ്ങളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ചക്രവര്‍ത്തിയുടെ അവതാരികയില്‍ യു. എ. ഖാദര്‍ എഴുതി: ആഹ്വാന്‍ സെബാസ്റ്റിന്റെ നാടകരംഗത്തെ പാരമ്പര്യങ്ങളെക്കുറിച്ച്‌ ഏറെ വിശദീകരണം ആവശ്യമില്ല; മ്യൂസിക്കല്‍ തിയേറ്റേഴ്‌സ്‌ എന്ന നാടകസംഘത്തെ ഏകോപിപ്പിച്ചു കൊണ്ടു ഭാരതത്തിലുടനീളം വിവിധ അരങ്ങുകളിലായി നാടകാവതരണം വിജയകരമായി നടത്തി അനുഭവപാഠമുള്‍കൊണ്ട വ്യക്തിയാണ്‌; സംഗീതജ്ഞനാണ്‌; നിരവധി നാടകങ്ങള്‍ക്ക്‌ അണിയറയില്‍ മറഞ്ഞ്‌ നിന്ന്‌ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കനുസരിച്ചുള്ള സംഗീതധ്വനികള്‍ നല്‍കി രംഗങ്ങളുടെ വൈകാരികസീമകളെ ഉദ്ദീപിപ്പിച്ച വ്യക്തിയാണ്‌; നാടകരംഗത്തെ നടീനടന്മാരുമായും രംഗവിദ്വാന്മാരുമായും ആശയവിനിമയവും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ സാധിച്ചയാളാണ്‌... കുറേയേറെ നാടകാസ്വാദന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത്‌ തനിക്ക്‌ പറയാനുള്ളത്‌ പറഞ്ഞ്‌ സമര്‍ത്ഥിച്ചു പാഠമുള്‍ക്കൊണ്ടിട്ടുണ്ട്‌; പകര്‍ന്നു നല്‍കിയിട്ടുമുണ്ട്‌. -നാടകം, തിയേറ്റര്‍, അവതരണം, സംവിധാനം, സംഗീതം, സിനിമ, രംഗസജ്ജീകരണം എന്നിങ്ങനെ വിവിധ വശങ്ങളെപ്പറ്റി ചക്രവര്‍ത്തിയില്‍ ആഹ്വാന്‍ സെബാസ്റ്റിന്‍ പ്രതിപാദിക്കുന്നുണ്ട്‌.

ആഹ്വാന്‍ സെബാസ്റ്റിന്റെ സഞ്ചാരപാതയില്‍ നിന്നും: സ്‌കൂള്‍ വിദ്യാഭ്യാസം പരിമിതം. അന്‍പത്‌ വര്‍ഷത്തിലേറെ ആയി കലാ പ്രവര്‍ത്തനം. നടന്‍, ഗായകന്‍, ഹാര്‍മോണിസ്റ്റ്‌, സംഗീത സംവിധായകന്‍, നാടക അവതാരകന്‍, നാടകകൃത്ത്‌, തിരക്കഥാകൃത്ത്‌, നാടകസംവിധായകന്‍ എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങള്‍ വഴി വിവിധ മേഖലയിലെ പ്രതിഭകളുമായി ബന്ധങ്ങള്‍. കലാകാരന്മാര്‍, നിയമപണ്‌ഡിതര്‍, രാഷ്‌ട്രീയ ആചാര്യന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ പ്രഗത്ഭരുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തില്‍ നിന്ന്‌ കിട്ടിയ അറിവാണ്‌ എന്റെ കൈമുതല്‍. വായനയും ജീവിതാനുഭവങ്ങളും അതിനു ശക്തിപകരുന്നു.ആഹ്വാനം, ഭ്രാന്താലയം, ഉപാസന, മാണിക്യം വിഴുങ്ങിയ കണാരന്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.

മേഫലുകളിലും കല്യാണപുരകളിലും സ്റ്റേജുകളിലും പാടി നടന്നിരുന്ന കാലത്ത്‌, എം.എം.വി. ഗ്രാമഫോണ്‍ റിക്കാര്‍ഡിങ്ങ്‌ കമ്പനി എന്റെ പാട്ടുകള്‍ റിക്കാര്‍ഡ്‌ ചെയ്‌തു പുറത്ത്‌ ഇറക്കിയിട്ടുണ്ട്‌. സംഗീതസംവിധായകനായപ്പോള്‍ നാടകങ്ങളിലും സിനിമയിലുമായി സംഗീതം ചെയ്‌തു...ആഹ്വാന്‍ സെബാസ്റ്റിന്‌ നാടകം ഒരു ജ്വരമാണ്‌ എന്നാണ്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ വിശേഷിപ്പിച്ചത്‌. എം.ടി. വാസുദേവന്‍ നായര്‍ അനുഗ്രഹവാക്യത്തില്‍ എഴുതി: സെബാസ്റ്റിന്‌ നാടകം ജീവിതമാണ്‌.

കലകളുടെ ചക്രവര്‍ത്തിയായി അദ്ദേഹം കാണുന്നത്‌ നാടകത്തെയാണ്‌. നിരവധി നാടകങ്ങള്‍ അവതരിപ്പിച്ച അനുഭവങ്ങളില്‍ നിന്നാണ്‌ ഈ പുസ്‌തകം രൂപം കൊണ്ടത്‌. അതുകൊണ്ടുതന്നെ ഇത്‌ ശ്രദ്ധേയമാവുന്നു.ജീവിതത്തിന്റെ വസന്തം മുഴുവന്‍ നാടകവേദിക്കു സമര്‍പ്പിച്ച കലാകാരനാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. മലയാളിക്ക്‌ ശങ്കകൂടാതെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പേരുകളിലൊന്നാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. നാടകത്തിലൂടെ ജീവിതം നടന്നുതീര്‍ക്കുന്നൊരാള്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 18-4-2010

Saturday, April 03, 2010

വിശ്രമിക്കാനായിരുന്നില്ല ശ്രമം

നിലാവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന സ്‌കൂളിലെ കിഴക്കേ ഹാളില്‍ നിന്ന്‌ പെട്ടെന്നാണ്‌ ഞങ്ങള്‍ എന്തോ ഒരു ശബ്‌ദം കേള്‍ക്കാന്‍ തുടങ്ങിയത്‌.കാതോര്‍ത്തുനോക്കി. ആരോ സംസാരിക്കുന്നതല്ലേ? ആരായിരിക്കും? എന്തായിരിക്കുമവിടെ? ഞങ്ങള്‍ ഗ്രൗണ്ടിനപ്പുറത്തുള്ള കിഴക്കേ ഹാളിലേക്ക്‌ കുതിച്ചു.ശബ്‌ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുകയായിരുന്നു. അപ്പോള്‍ കണ്ട ആ കാഴ്‌ച-അല്‍ഭുതം കൊണ്ട്‌ ഞങ്ങളുടെ കണ്ണു തള്ളിപ്പോയി.
കുഞ്ഞിരാന്‍ മാഷ്‌!ബോര്‍ഡില്‍ എന്തെല്ലാമോ എഴുതിക്കൊണ്ട്‌ മാഷ്‌ ക്ലാസ്സെടുക്കുകയാണ്‌.മുന്നില്‍ ഒഴിഞ്ഞ ബെഞ്ചുകളും ഡസ്‌ക്കുകളും മാത്രം!
- ഇത്‌ അക്‌ബര്‍ കക്കട്ടിലിന്റെ 'കുഞ്ഞിരാമന്‍ മാഷെ കാണാനില്ല' എന്ന കഥയില്‍ നിന്നും. അദ്ധ്യാപക ജീവിതത്തിന്റെ മുഖങ്ങളിലൊന്നാണിത്‌. ഇറങ്ങിയ പടവുകളിലേക്ക്‌ വീണ്ടുമൊരു തിരിച്ചു കയറ്റം കൊതിക്കുന്ന ജന്മം.
മൂന്നു പതിറ്റാണ്ടിന്റെ അദ്ധ്യാപന അനുഭവം മനസ്സിലും വാക്കിലും എഴുത്തിലും ചേര്‍ത്തുപിടിക്കുന്ന അക്‌ബര്‍ കക്കട്ടില്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. സ്‌കൂളും കുട്ടികളും സഹപ്രവര്‍ത്തകരും അക്‌ബര്‍ കക്കട്ടിലിന്റെ കാഴ്‌ചയിലൂടെ...

വിശ്രമിക്കാനായിരുന്നില്ല ശ്രമം
പല ദേശക്കാരും തരക്കാരുമായ കുറെ ആളുകള്‍ ഒരു വീടെടുത്ത്‌ താമസിക്കുകയാണ്‌. ഒരു പാട്‌ നല്ല കാര്യങ്ങള്‍ അവിടെ താമസിച്ചു കൊണ്ട്‌ അവര്‍ ചെയ്യുന്നു. അങ്ങനെയിരിക്കെ ചിലര്‍ ബാക്കിയുള്ളവര്‍ക്ക്‌ വീടിന്‌ തങ്ങളുടെ അവകാശം കൂടി കൊടുത്തുകൊണ്ട്‌ പിന്മാറുന്നു. സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുന്ന ഏതൊരാളും ഇങ്ങനെ പിന്‍വാങ്ങുന്നവരാണെന്ന്‌ എനിക്ക്‌ തോന്നുകയാണ്‌.

മാര്‍ച്ച്‌ 31-ന്‌ ശേഷം ഇനി സ്‌കൂളിലേക്ക്‌ തിരിച്ചു ചെല്ലുമ്പോള്‍ `വിറ്റ വീട്ടി'ലേക്ക്‌ ചെല്ലുന്ന അനുഭവമായിരിക്കും. അവിടെയുള്ള ബാക്കിയായവര്‍ക്ക്‌ എന്നോടുള്ള സ്‌നേഹത്തിനോ, പരിഗണനക്കോ ഒരു കുറവും ഉണ്ടാകുകയില്ല എന്നറിയാം. എന്നാലും? അവകാശാധികാരങ്ങള്‍ നഷ്‌ടപ്പെട്ട ഒരുവന്റെ മനസ്സും രൂപവും ഭാവവും എന്നിലേക്ക്‌ കടന്നുവരുന്നു.മുപ്പതു വര്‍ഷമായി ഞാന്‍ അദ്ധ്യാപകനായിട്ട്‌. ഇപ്പോള്‍ വിരമിക്കുന്ന വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 22 വര്‍ഷം. ഏഴ്‌ വര്‍ഷത്തോളം കൂത്താളി ഹൈസ്‌കൂളില്‍. ഒരു വര്‍ഷം കോട്ടയം ജില്ലാ നവോദയ വിദ്യാലയത്തിലും കുറ്റിയാടി ഗവ. ഹൈസ്‌കൂളിലും. തുടക്കവും ഒടുക്കവും വട്ടോളിയില്‍ തന്നെ.

ഇതിനിടയില്‍ പുറത്തുപോയ അവസരങ്ങളില്‍ വട്ടോളി സ്‌കൂളിലേക്ക്‌ വല്ലപ്പോഴും വന്നാല്‍ ഞാന്‍ `വാടകക്ക്‌' കൊടുത്ത ഒരു വീട്ടില്‍ ചെല്ലുന്ന അനുഭവമായിരുന്നു. എല്ലാ പരിചിതരുമുണ്ടായിട്ടും ആകെ ഒരു അപരിചിതത്വം. ഒരു സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെ. എങ്കില്‍ തീരെ ഇവിടം വിടേണ്ടി വന്നാല്‍ എന്റെ സ്ഥാപനം ഒരു വിറ്റവീടാകുന്നതില്‍ എന്തല്‍ഭുതം.പക്ഷേ, ഈ വീട്‌ എനിക്ക്‌ സ്‌നേഹസ്‌മരണകളുടെ ഗൃഹാതുരത സമ്മാനിക്കുന്നു. ഇതുവരെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും നല്ലൊരു കാലവും കഴിച്ചുകൂട്ടിയത്‌ ഇവിടെയാണ്‌.

ഇഷ്‌ടപ്പെടുന്ന ഒരുപാട്‌ മുഖങ്ങള്‍, ഉള്ളില്‍ തട്ടുന്ന ഒത്തിരി അനുഭവങ്ങള്‍, ഇന്നും വിടാതെ പിടികൂടുന്ന പലവിധ ഓര്‍മ്മകള്‍. ഇതെല്ലാം എന്റെ സമ്പാദ്യമായി വരികയാണ്‌. അഥവാ ഈ വീട്ടില്‍ നിന്നുള്ള എന്റെ ബാങ്ക്‌ ഡെപ്പോസിറ്റ്‌ ആണ്‌ ഈ പറഞ്ഞതെല്ലാം എന്ന്‌ പറഞ്ഞുവെക്കാം.അടുത്തിട കേട്ട ഒരു സംഭവം: ഒരു സ്‌കൂള്‍ മാഷ്‌ക്ക്‌ നല്ല പുറംവേദന വന്നു. ആള്‍ ഒരാഴ്‌ചത്തെ ലീവ്‌ എഴുതിക്കൊടുത്ത്‌ ഡോക്‌ടറെ കാണാനെത്തി. പരിശോധനക്ക്‌ ശേഷം ഡോക്‌ടര്‍ മരുന്ന്‌ കുറിച്ചുകൊടുത്തിട്ട്‌ പറഞ്ഞു: ``നിങ്ങള്‍ ഒരാഴ്‌ച വിശ്രമിക്കണം.'' ഉടനെ മാഷ്‌ ഒരു ഞെട്ടലോടെ പറയുകയുണ്ടായി: ``അയ്യോ എന്റെ സാര്‍, ഞാന്‍ ഒരാഴ്‌ച സ്‌കൂളില്‍ ലീവ്‌ എഴുതിക്കൊടുത്തു പോയല്ലോ.

ഇനി വിശ്രമിക്കണമെങ്കില്‍ അത്‌ ക്യാന്‍സല്‍ ചെയ്‌ത്‌ പോകേണ്ടിവരും.'' ഡോക്‌ടര്‍ അമ്പരന്ന്‌ നില്‍ക്കെ അയാള്‍ പുറത്തിറങ്ങി മരുന്ന്‌ വാങ്ങുംമുമ്പ്‌ സ്‌കൂളില്‍ പോയി ലീവ്‌ ക്യാന്‍സല്‍ ചെയ്‌തു.ഇങ്ങനെ `വിശ്രമിക്കുന്ന' അദ്ധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്ക്‌ ഏറെ `സല്‍പ്പേര്‌' ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത്‌ സത്യമാണ്‌. പക്ഷേ, വിശ്രമിക്കാതെ കുട്ടികള്‍ക്ക്‌ നല്ലത്‌ വരുത്താന്‍ `ശ്രമിക്കുന്ന' അദ്ധ്യാപകരായിരുന്നു എന്നും എന്റെ മാര്‍ഗ്ഗദര്‍ശികള്‍. അതിനുവേണ്ടിയുള്ള ശ്രമത്തില്‍ പലപ്പോഴും ഞാന്‍ ജയിച്ചിട്ടുണ്ട്‌.

ചിലപ്പോഴെങ്കിലും തോറ്റിട്ടുമുണ്ടാകാം. പക്ഷേ, പൊതുവെ ചിന്തിക്കുമ്പോള്‍ ഈ ജോലി എനിക്ക്‌ നല്‍കിയത്‌ സന്തോഷവും സംതൃപ്‌തിയും മാത്രമാണ്‌.ഓരോ കുട്ടിയും എനിക്ക്‌ വ്യത്യസ്‌തമായ ഓരോ ജീവിതമായിരുന്നു. അനുഭവങ്ങളുടെ കരയായിരുന്നു. അവനിലൂടെ ഞാന്‍ ഒരുപാട്‌ വ്യക്തികളെയും പരിതസ്ഥിതികളെയും അറിഞ്ഞു. അങ്ങനെ ഓരോരുത്തരും എനിക്ക്‌ ഒരു കഥയായി പല കഥയായി. ഞാന്‍ താമസിച്ച വീടും പരിസരവും കഥയുടെ തട്ടകങ്ങളിലൊന്നായി. ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 4-4-2010

Saturday, March 27, 2010

ചോദ്യമില്ലാത്ത വായന

വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന്‍ പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത്‌ ആലപ്പുഴയിലെ ഐക്യ ഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്‌തകത്തില്‍ നിന്നാണ്‌. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്‌.- കെ. പി. അപ്പന്‍ (കാറ്റും കഥകളും ജീവിതവും- മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ്‌ നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്‌. വിമര്‍ശകന്‍ ചരിത്രത്തിന്റെ മുന്നിലേക്ക്‌ കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന്‍ ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.

പത്തിമടക്കുന്ന വിമര്‍ശനം
സക്കറിയ വിമര്‍ശനങ്ങള്‍ പിന്‍വലിച്ച്‌ (മാതൃഭൂമി) സൗമ്യശീലനായി മാറുന്നു. കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും നല്ലകാര്യം. സക്കറിയയുടെ നിലപാടുകളോട്‌ എല്ലാവരും യോജിക്കുന്ന കാലം വരുന്നു. പല സന്ദര്‍ഭത്തിലും സക്കറിയ മറ്റുള്ളവരെ ഇണക്കിയും പിണക്കിയും നിര്‍ത്തിയിട്ടുണ്ട്‌. അതൊരു സക്കറിയാതന്ത്രം എന്നുവരെ വിശേഷിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഗായകന്‍ യേശുദാസിനെപ്പറ്റി 1984-ല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കാണ്‌ സക്കറിയ പശ്ചാത്തപിക്കുന്നത്‌. യേശുദാസിന്റെ ആലാപനശൈലിയും ഗാനങ്ങളും വിമര്‍ശനത്തിന്‌ വിധേയമാകുന്നതില്‍ എന്തെങ്കിലും പന്തികേടുണ്ടോ?

ഈടുറ്റ വിമര്‍ശനം കലാകാരനോടുള്ള അനാദരവല്ല; സര്‍ഗാത്മകമായ ഇടപെടലാണ്‌. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാകാരന്മാരില്‍ യേശുദാസും ഉള്‍പ്പെടാതിരിക്കില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചും ആലാപനശെലിയെപ്പറ്റിയും ആത്മാര്‍ത്ഥമായി പഠിച്ച്‌ വിമര്‍ശനം നടത്തിയവര്‍ക്ക്‌ സക്കറിയയുടെ അവസ്ഥ ഉണ്ടാവാനിടയില്ല. വിമര്‍ശനമായാലും അവബോധത്തിന്റെ അടിത്തറയില്‍ നിന്നാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടിവരില്ല.

എഴുത്തിന്റെ പുതുമുദ്രകള്
‍മലയാളത്തിലെ പുതിയ എഴുത്തുകാര്‍ എവിടെ നില്‍ക്കുന്നു? വരമൊഴിയില്‍ തെളിയുന്ന സൗന്ദര്യശാസ്‌ത്രമെന്ത്‌? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ വായനയില്‍ തെളിയുന്നുണ്ട്‌. ആ വഴിയിലേക്ക്‌ നമ്മുടെ ശ്രദ്ധപതിപ്പിക്കുന്ന അഞ്ച്‌ പുസ്‌തകങ്ങളാണ്‌ ചുവടെ പരാമര്‍ശിക്കുന്നത്‌. ഹക്കീം വെളിയത്ത്‌, സി. കെ. സുജിത്ത്‌, മിനിബാബു, ഇയ്യ വളപട്ടണം, അപ്പുമുട്ടറ എന്നിവരുടെ കൃതികള്‍.

മദീനയുടെ മന്ദഹാസം
വര്‍ത്തമാനകാല ലോകം മനുഷ്യാവസ്ഥക്ക്‌ മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‌ പ്രതിവിധിയെന്ത്‌? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങള്‍ പൊലിപ്പിച്ചെടുത്ത്‌ സമകാലിക ഉത്‌കണ്‌ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കുന്ന എഴുത്തുകാരനാണ്‌ ഹക്കീം വെളിയത്ത്‌.

മദീനയുടെ മന്ദഹാസം എന്ന പുതിയ കാവ്യസമാഹാരത്തിലൂടെ ഹക്കീം ഭൗതിക പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ മാതൃകയായി നബിയുടെ ജീവിതഘട്ടങ്ങള്‍ വിവരിക്കുന്നു. ആത്മഭാഷണങ്ങളും കാരുണ്യദര്‍ശനങ്ങളും ഇഴചേര്‍ത്ത്‌ ഹക്കീം രചിച്ച കവിതകള്‍ സത്യവിശ്വാസിയുടെ ഉള്ളുരയാണ്‌. അത്‌ വിനയത്തിന്റെയും വണക്കത്തിന്റെയും ഭാഷയിലൂടെ മദീനയുടെ മന്ദഹാസം അടയാളപ്പെടുത്തുന്നു. ആമുഖം ഡോ. സുകുമാര്‍ അഴീക്കോട്‌.-(ആര്‍. എസ്‌. സി അബുദാബി, 40 രൂപ)

ലൈഫ്‌ലോങ്‌ വാലിഡിറ്റി
ഒടുവില്‍... അവള്‍ മുലപ്പാല്‍ വിറ്റ്‌ സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റി- സി. കെ. സുജിത്തിന്റെ മാതൃത്വം എന്ന കഥ. ഒറ്റവരിയില്‍ ആധുനികലോകത്തിന്റെ ഉള്ളുരുക്കം എഴുതിയിരിക്കുന്നു. ജീവിതത്തിന്റെ ദുരന്തചിത്രങ്ങളാണ്‌ കൊച്ചുകഥകളില്‍ സുജിത്ത്‌ വരച്ചിടുന്നത്‌. ആറ്റിക്കുറുക്കിയ വാക്കുകള്‍ കൊണ്ട്‌ വര്‍ത്തമാനകാലത്തിന്റെ ഇരുളിടങ്ങളാണ്‌ സുജിത്ത്‌ എഴുതിയത്‌. 54 കൊച്ചുകഥകളാണ്‌ ലൈഫ്‌ലോങ്‌ വാലിഡിറ്റിയിലുള്ളത്‌. ബാരക്ക്‌, സ്വയം തൊഴില്‍, ആധി, പെന്‍ഷന്‍, നന്ദി, ക്വട്ടേഷന്‍, റിയാലിറ്റിഷോ ഈ രീതിയിലുള്ള പ്രമേയങ്ങളില്‍ കഥയും നര്‍മ്മവും യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണതയും കണ്ടെടുക്കുന്ന എഴുത്തുവിദ്യ സുജിത്തിന്റെ രചനകളുടെ സവിശേഷതയാണ്‌. വീണ്ടും വീണ്ടും വായിക്കാവുന്ന കഥകള്‍. -(കൈരളി ബുക്‌സ്‌ കണ്ണൂര്‍, 40 രൂപ)

നഗരസന്ധ്യമിനിബാബുവിന്റെ 26 കവിതകള്‍. ലളിതവും സുതാര്യവുമായ ഭാഷയിലൂടെ സാമൂഹികജീവിത പ്രശ്‌നങ്ങളാണ്‌ മിനിബാബു പറയുന്നത്‌. കവിതയെക്കുറിച്ചും എഴുത്തിനെപ്പറ്റിയും വ്യക്തമായ ഒരു നിലപാട്‌ മിനിബാബുവിനുണ്ട്‌. ഒരു തുണ്ട്‌ കടലാസില്‍ വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതുന്നതല്ല കവിത. ആത്മാവിന്റെ നിലവിളിയായി കവിതയെ ചേര്‍ത്തുപിടിക്കുന്ന മനസ്സിന്റെ നിതാന്തസാന്നിദ്ധ്യം നഗരസന്ധ്യയിലുണ്ട്‌. വീട്ടില്‍ വിരിയുന്ന കവിത എന്ന്‌ അവതാരികയില്‍ പി. സോമനാഥന്‍ വിശേഷിപ്പിക്കുന്നു.-(ഭാഷാ ബുക്‌സ്‌ പേരാമ്പ്ര, 25 രൂപ)

കുറുക്കന്റെ കണ്ണുകള്
‍ഇയ്യ വളപട്ടണത്തിന്റെ പ്രഥമ കഥാസമാഹാരം. ഉറക്കത്തിനും ഉണര്‍വ്വിനും ഇടയിലെ തോന്നലുകളാണ്‌ ഈ കഥകളെ ചടുലമാക്കി നിര്‍ത്തുന്നത്‌. കാല്‍പ്പാദം കൊണ്ട്‌ ഭൂമി അളക്കുന്ന സര്‍ക്കസ്സുകാരനെ തൊട്ടുകൊണ്ടാണ്‌ പുസ്‌തകത്തിലെ ആദ്യ കഥ-(തിളങ്ങുന്ന നാട്ടിലെ...), അവസാനകഥയില്‍ (എഴുത്തുപുരയിലെ വിശേഷങ്ങള്‍) തൊണ്ടയില്‍ കുടുങ്ങിയ വാക്കുകളോടെ ദൂരെ നോക്കി അവര്‍ ഇരിക്കുന്നു എന്നൊരു ചിത്രവും. ജീവിതത്തിന്റെയും എഴുത്തിന്റെയും രണ്ടു ദൂരങ്ങളെ കോര്‍ത്തിണക്കുന്ന രേഖാഖണ്‌ഡമാണ്‌ ഇയ്യ വളപട്ടണത്തിന്റെ കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍നോട്ടം എന്ന കൃതി.-(കൈരളി ബുക്‌സ്‌, 40 രൂപ)

നമുക്കൊന്നു മിണ്ടാം
വേട്ടക്കാരുടെ മുന്നിലകപ്പെട്ട ഇരയുടെ സുഖമാണ്‌ എന്റേത്‌ -എന്നിങ്ങനെ ഇരയുടെ വേദനയാണ്‌ അപ്പുമുട്ടറയുടെ കവിതകളുടെ മുഖമൊഴി. നമുക്കൊന്നു മിണ്ടാം എന്ന സമാഹാരത്തില്‍ 34 കവിതകളുണ്ട്‌. മനസ്സിന്റെ ഹരിതകാന്തിയും സൗമ്യതയുടെ നീലാകാശവും വിതാനിച്ചു നില്‍ക്കുന്ന കാവ്യതട്ടകമാണ്‌ അപ്പുമുട്ടറയുടെ പുസ്‌തകം. അകംപുറം നിരീക്ഷണത്തിന്റെ കരുത്തും ആര്‍ദ്രതയും ഈ കവിയുടെ രചനകളിലുണ്ട്‌. അവതാരികയില്‍ ആശ്രമം വിജയന്‍: കവി തന്റെ ആത്മനൊമ്പരങ്ങളുടെ പരസഹസ്രം അഗ്നിശലാകകളെ അഷ്‌ടദിക്കുകളിലേക്കും എയ്‌തുവിടുന്ന സവ്യസാചിയാണ്‌. - ജീവിതാവബോധത്തിന്റെ ആഴത്തറകളില്‍ വേരൂന്നിയ കവിതകളുടെ നിറവ്‌.-(ചിദംബരം ബുക്‌സ്‌, 40 രൂപ)-നിബ്ബ്‌, ചന്ദ്രിക-28-03-2010

Saturday, March 20, 2010

മഞ്ഞക്കണ്ണട വെച്ചാല്‍

‍പ്രസംഗം നിലനില്‍ക്കില്ല എന്ന വാദം തെറ്റാണ്‌. വിവേകാനന്ദ സാഹിത്യം ഏറിയ പങ്കും പ്രസംഗങ്ങളല്ലേ. മാത്രമല്ല, എഴുതിയതെല്ലാം നിലനില്‍ക്കണമെന്നാണോ? ഞാന്‍ 3000ല്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. അവ എല്ലാം നിലനില്‍ക്കുകയില്ല.- (ഡോ. സുകുമാര്‍ അഴീക്കോട്‌, ഇന്ത്യാടുഡേ 2002). സാഹിത്യത്തിലെന്ന പോലെ സമൂഹത്തിലും ഉണ്ടാകുന്ന ചലനങ്ങളെ അഴീക്കോടിന്റെ പ്രസംഗവും എഴുത്തും നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്നു.

സര്‍ഗാത്മകമായ എഴുത്തിനും പ്രസംഗത്തിനും വേര്‍തിരിവുകളില്ലെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ അഴീക്കോട്‌. എല്ലാ ഗണിതശാസ്‌ത്രജ്ഞരും രണ്ടു ലോകത്തില്‍ ജീവിക്കുന്നു-എന്ന്‌ പ്രശസ്‌ത ഗണിത ശാസ്‌ത്രജ്ഞന്‍ എസ്‌. കാപ്പന്‍ സൂചിപ്പിച്ചത്‌ ഓര്‍ക്കുക.

കാലത്തിന്റെ നേര്‍ക്കാഴ്‌ച
നാടോടുമ്പോള്‍ നടുവെ ഓടുക എന്നൊരു ചൊല്ലുണ്ട്‌. ഇതിന്‌ വിപരീതമായി ആരെങ്കിലും നടന്നാലോ, വ്യത്യസ്‌തനായി ചിന്തിച്ചാലോ? ഫലം വ്യക്തം; അയാള്‍ സമൂഹത്തില്‍ നിന്നും ബഹിഷ്‌കൃതനാകും. അങ്ങനെയുള്ളവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇത്തരമൊരു ജീവിതാന്തരീക്ഷത്തിലേക്കാണ്‌ അര്‍ഷാദ്‌ സംവിധാനം ചെയ്‌ത യെല്ലോഗ്ലാസ്സ്‌ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരെ നടത്തിക്കുന്നത്‌.

നാട്ടില്‍ കണ്ണുരോഗം പടര്‍ന്നു. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാരന്‍ ദിനേശന്‍ മാത്രം രോഗകാരണം സംശയിക്കുന്നു. രോഗപ്രതിരോധത്തിന്‌ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച മഞ്ഞക്കണ്ണടയ്‌ക്കെതിരെ ശബ്‌ദിക്കുന്നു. ദിനേശന്‍ മാത്രം മഞ്ഞക്കണ്ണട ധരിക്കുന്നില്ല. അതിന്റെ പേരില്‍ ദിനേശന്‌ ജോലി നഷ്‌ടപ്പെടുന്നു. ദിനേശനെ ആളുകള്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങി. അയാളെ ജനം കല്ലെറിയുന്നു. എല്ലാ പീഡനങ്ങളും നേരിട്ട ദിനേശന്‍ കുടുംബത്തില്‍ സാന്ത്വനം തേടുന്നു. പക്ഷേ, സ്‌നേഹത്തോടെ ഭാര്യയും അയാളെ ഉപദേശിക്കുന്നു.

അര്‍ഷാദിന്റെ യെല്ലോഗ്ലാസ്‌ എന്ന സിനിമയുടെ കഥ ഇത്രമാത്രം. തിരക്കഥാകൃത്തും സംവിധായകനും ഈ കഥാഘടനയിലൂന്നി ഓര്‍മ്മപ്പെടുത്തുന്നത്‌ കാലത്തിന്റെയും ജനങ്ങളുടെയും ഒഴുക്കാണ്‌. ഒഴുക്കിനെതിരെ നില്‍ക്കുന്നവന്‍ ക്രൂശിക്കപ്പെടും. യെല്ലോഗ്ലാസിലെ ദിനേശനും ഇരയായി. ദിനേശന്‍ നാട്ടുകാരുടെ നിരയിലേക്ക്‌ നീങ്ങിനില്‍ക്കുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു. പ്രതിരോധങ്ങളില്‍ തളരുന്നുണ്ടെങ്കിലും യെല്ലോഗ്ലാസിലെ ദിനേശന്മാരിലാണ്‌ സംവിധായകന്റെ പ്രതീക്ഷ.

ഈ ചിത്രം ഓര്‍മ്മയില്‍ നിര്‍ത്തുന്ന മറ്റൊരു കാര്യം- ദിനേശന്റെ സമ്പാദ്യം നാല്‌ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്‌. വര്‍ത്തമാനകാലത്ത്‌ നെഞ്ചുയര്‍ത്തി ഇങ്ങനെ പറയാന്‍ എത്ര പേര്‍ക്ക്‌ സാധിക്കും? വടകരയും പരിസരങ്ങളിലുമായി ചിത്രീകരിച്ച യെല്ലോഗ്ലാസ്‌ സാങ്കേതികതയിലും ആവിഷ്‌കരണത്തിലും മികച്ചു നില്‍ക്കുന്നു. ഹ്രസ്വ സിനിമകള്‍ക്ക്‌ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അര്‍ഷാദിന്റെ പുതിയ ചിത്രമാണ്‌ യെല്ലോഗ്ലാസ്‌.

മുഞ്ഞിനാടിന്റെ പച്ച
മനസ്സിന്റെ പ്രതിരൂപമാണ്‌ വാക്കുകള്‍. വാക്കുകള്‍ പിളരുമ്പോള്‍ എഴുത്തുകാരുടെ മന:സ്‌പന്ദനം വായനക്കാര്‍ തിരിച്ചറിയുന്നു. ഗ്രീഷ്‌മ സൂചിയായി മുറിഞ്ഞ മഷിത്തണ്ടു കൊണ്ട്‌ നമ്മുടെ അകം പൊള്ളിക്കുന്ന കവിതയാണ്‌ മുഞ്ഞിനാട്‌ പത്മകുമാറിന്റെ പച്ച (കലാകൗമുദി, 1802). ഗംഭീര പ്രസ്‌താവനകളോ, കടുംനിറത്തിലുള്ള വാക്കുകളോ ഈ കവിതയിലില്ല. പക്ഷേ, വായനക്കാരുടെ മനസ്സിലേക്ക്‌ ഒഴുകിപ്പരക്കാനുള്ള കരുത്ത്‌ പച്ചയിലുണ്ട്‌. മഴപ്പുസ്‌തകത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകുന്ന വിഷപ്പാമ്പിനെ കവി കാണാതിരിക്കുന്നില്ല. ഭൂതകാലം പൊള്ളിച്ച പാരിതോഷികവും പത്മകുമാര്‍ കണ്ടെടുക്കുന്നു. ഓര്‍മ്മകള്‍ നിലവിളിച്ച്‌ മരതകപ്പുറ്റിന്റെ ജപമായി മാറുന്ന പച്ച മുഞ്ഞിനാട്‌ അവസാനിപ്പിക്കുന്നതിങ്ങനെ:
അസ്ഥികളില്‍/പച്ചയുടെ അലങ്കാരങ്ങള്‍/പച്ച എന്നിലേക്കും ഞാന്‍ പച്ചയിലേക്കും/കണ്ണുരുട്ടിക്കളിച്ചു.- പ്രകൃതിപാഠത്തെ പ്രസ്ഥാനമുക്തമാക്കുന്ന എഴുത്തിന്റെ കാര്‍ക്കശ്യ നിലപാട്‌ പച്ചയിലുണ്ട്‌.

ആഗ്നസിന്റെ പ്രഭാതങ്ങള്
‍കാഴ്‌ചകളും ഓര്‍മ്മകളും കൊണ്ട്‌ നെയ്‌തെടുക്കുന്ന കഥകളാണ്‌ രാജന്‍ കരുവാരകുണ്ട്‌ പറയുന്നത്‌. രാഷ്‌ട്രീയവും പ്രകൃതിപാഠങ്ങളും സ്വത്വ പ്രതിസന്ധിയും എല്ലാം രാജന്റെ കഥകളില്‍ വിവിധമാനങ്ങളില്‍ കൂടുവയ്‌ക്കുന്നു. പല താളത്തിലും വര്‍ണ്ണത്തിലും അവ വായനക്കാരുടെ മനസ്സില്‍ തൊട്ടുരുമ്മി നില്‍ക്കും. ഭാവനയും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥകള്‍. ആഗ്നസിന്റെ പ്രഭാതങ്ങള്‍ എന്ന സമാഹാരത്തില്‍ പതിമൂന്ന്‌ കഥകളുണ്ട്‌. മലയാളികള്‍ മറന്നുകൊണ്ടിരിക്കുന്ന തനിമയെ തിരികെ വിളിക്കുന്ന രചനകളാണിവ. കളിവീട്‌, ചുരക്കുന്നിലേക്കുള്ള കത്തുകള്‍, നിഴല്‍രൂപങ്ങള്‍, പഴയവീടുകള്‍, സര്‍പ്പം എന്നിങ്ങനെ ഈ കഥകളിലെല്ലാം സമത്വചിന്തയും ഗൃഹാന്തരീക്ഷവും പതിഞ്ഞുനില്‍ക്കുന്നു. ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന കഥകള്‍. ആമുഖത്തില്‍ സുബൈദ: സമാഹാരത്തിലെ മിക്ക കഥകളിലും പ്രമേയംപോലെ അവതരണവും ഭാഷയും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്‌.-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 50 രൂപ).

ഡേര്‍ട്‌ലെസ്‌ സ്റ്റെപ്‌സ്‌
ഫയിദ ടി. കെ. യുടെ പ്രഥമ ഇംഗ്ലീഷ്‌ കവിതാ സമാഹാരം. പ്രതീക്ഷയെ എതിരേല്‍ക്കാന്‍ കൊതിക്കുന്ന ഒരു മനസ്സിന്റെ നിതാന്ത സാന്നിധ്യം ഫയിദയുടെ കവിതകളിലുണ്ട്‌. പുറംലോകം കണ്ടുനിറയാനും വെളിച്ചത്തെ പുണരാന്‍ കൊതിക്കുകയും ചെയ്യുന്ന കൗതുകമാണ്‌ ഈ സമാഹാരത്തിലെ കവിതകളെ ആര്‍ദ്രവും ഹൃദ്യവുമാക്കുന്നത്‌. ടെണ്ടര്‍ ടച്ച്‌, എ വാക്ക്‌ ത്രൂ ദ ഹെവന്‍, ഓണ്‍ ദ ലൈന്‍ ഓഫ്‌ ലൈഫ്‌, വാല്യൂസ്‌, ക്രോ, മൈ ഫാമിലി എന്നിങ്ങനെ കവിതയുടെ നീരൊഴുക്ക്‌ പതിഞ്ഞുനില്‍ക്കുന്ന രചനകള്‍ കാഴ്‌ചയുടെയും കണ്ടെടുക്കലിന്റെയും ദീപ്‌തി അടയാളപ്പെടുത്തുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഫയിദ ഇംഗ്ലീഷില്‍ എഴുതി എന്നതില്‍ കവിഞ്ഞ്‌, സര്‍ഗ്ഗാത്മകതയുടെ ലാളിത്യം കൊണ്ട്‌ സമ്പന്നമാണ്‌ ഈ സമാഹാരം.-(ക്രസന്റ്‌ ഹൈസ്‌കൂള്‍ വാണിമേല്‍, 50 രൂപ)- നിബ്ബ്‌ ,ചന്ദ്രിക, 21-03-2010

Thursday, March 11, 2010

കാഴ്‌ചയുടെ പൂവിളി

ഒരു സ്വപ്‌നവും അതേ മിഴിവില്‍ സഫലീകരണം പ്രാപിക്കാറില്ല. ലൗകികത്തെ സംബന്ധിച്ചുള്ളവപോലും. പിന്നെയല്ലേ, അലൗകികതയുടെ ഛായ പുരണ്ട സ്വപ്‌നങ്ങള്‍! എങ്കിലും അവ സര്‍ഗ്ഗാത്മകതയുടെ അവിഭാജ്യാംശങ്ങളാണ്‌. അതു നമ്മെ ത്വരിപ്പിക്കുന്നു (ഹിമാലയ പ്രത്യക്ഷങ്ങള്‍- ആഷാമേനോന്‍, ഡിസി ബുക്‌സ്‌). നിറംപുരണ്ട ഇത്തരം സ്വപ്‌നങ്ങളാണ്‌ ഭാവിയെ വിതാനിക്കുന്നത്‌.

ചിത്ര പാഠങ്ങള്‍
ഒരു പെയിന്റിംഗ്‌ കണ്ടുനില്‍ക്കുമ്പോള്‍ അത്‌ നമ്മുടെ സംസ്‌കൃതിയിലെ നിരവധി ആവിഷ്‌ക്കാരങ്ങളെ ഓര്‍മ്മിപ്പിക്കും. ചരിത്രവും കാലഘട്ടവും നിറയുന്ന ഓര്‍മ്മകള്‍. ചിലപ്പോള്‍ ആ പെയിന്റിംഗ്‌ വര്‍ത്തമാനകാല രൂപമായി മാറാം. ഷിറിന്‍ റഫിയുടെ പെയിന്റിംഗിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ കാഴ്‌ചക്കാര്‍ അനുഭവിക്കുന്നത്‌ ജീവിതത്തിന്റെ മൂന്നുകാലങ്ങളാണ്‌. കഥയും കവിതയും ജീവിതവും ചേര്‍ന്നുനില്‍ക്കുന്ന ചിത്രപംക്തിയായി അവ മാറിക്കൊണ്ടിരിക്കുന്നു.വാമൊഴിയുടെയും വരമൊഴിയുടെയും ഘടനകള്‍ക്ക്‌ പലപ്പോഴും പ്രാപ്യമല്ലാത്ത രചനാ രീതിയാണ്‌ ഷിറിന്‍ തെരഞ്ഞെടുക്കുന്നത്‌.

കേരളീയ ചിത്രകലാ പാരമ്പര്യവും വൈദേശിക ചിത്രമെഴുത്തിന്റെ ശൈലികളും ഇഴചേരുന്ന ഒരു പ്രതലമാണ്‌ ഷിറിനിന്റെ പെയിന്റിംഗുകള്‍ അടയാളപ്പെടുത്തുന്നത്‌. സഞ്ചാരികളും അന്വേഷകരും, നക്ഷത്രങ്ങളും തുറന്നിട്ട വാതിലുകളും നിശ്ചലമായ തടാകവും എല്ലാം ഷിറിനിന്റെ ക്യാന്‍വാസുകളിലുണ്ട്‌.അതിരുകളില്ലാത്ത ഭാവനയുടെ തട്ടകത്തില്‍ ഇറങ്ങിനിന്ന്‌ ജീവിതമുഹൂര്‍ത്തങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നെ വീക്ഷണങ്ങള്‍ക്ക്‌ പല മാനങ്ങള്‍ സാധ്യമാക്കുന്നു. പരിചിതത്വത്തെ അപരിചിതത്വമാക്കുന്ന പാത്തുമ്മയുടെ ആടും സൂക്ഷ്‌മലോകത്തിന്റെ വൈപുല്യം അവതരിപ്പിക്കുന്ന പ്രകൃതിയും ഈ ചിത്രകാരിയുടെ ബ്രഷിന്‍ തുമ്പില്‍ നിറയുന്നു.

നീലനിറത്തിലും വെളുപ്പിലും ആലേഖനം ചെയ്‌ത ചിത്രങ്ങള്‍ മനുഷ്യന്റെ അധികാരതൃഷ്‌ണയും മനുഷ്യരാശിയെക്കുറിച്ചുള്ള ചിന്തകളും ഉണര്‍ത്തുന്നു. സാംസ്‌കാരികവും പാരിസ്ഥിതികവുമായ വേരുകളെ സമകാലീന വര്‍ത്തമാനങ്ങള്‍ കൊണ്ട്‌ നിറയ്‌ക്കാനും ഷിറിന്‍ മടികാണിക്കുന്നില്ല. സ്‌ത്രീജീവിതമാണ്‌ ഷിറിനിന്റെ മുഖ്യവിഷയം. ഗ്രാമീണ ജീവിതത്തിന്റെ മുഖങ്ങളും സന്ദേഹങ്ങള്‍ പങ്കുവയ്‌ക്കുന്നവരും ഈ പെയിന്റിംഗുകളിലുണ്ട്‌. പ്രമേയത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നതില്‍ ഷിറിന്‍ റഫി ഉപയോഗിച്ച വര്‍ണ്ണസങ്കലനം ശ്രദ്ധേയമാണ്‌. ക്രിയാത്മമായൊരു ചിത്ര പാഠങ്ങള്‍ക്ക്‌ ഇടം നല്‍കുന്ന പെയ്‌ന്റിംഗുകള്‍.

സച്ചിദാനന്ദനും പദ്‌മദാസും
മലയാളകവിതയുടെ പുതിയ മുഖമെഴുത്തിലാണ്‌ സച്ചിദാനന്ദനും പദ്‌മദാസും ശ്രദ്ധകേന്ദ്രീകരിച്ചത്‌. സച്ചിദാനന്ദന്റെ അത്രയേ ഉള്ളൂ, പദ്‌മദാസിന്റെ മുണ്ട്‌ എന്നീ കവിതകള്‍ എഴുത്തിന്റെയും ജീവിതത്തിന്റെയും വ്യത്യസ്‌ത തലങ്ങള്‍ അടയാളപ്പെടുത്തുന്നു. കവിതയുടെ ജീവിതമാണ്‌ സച്ചിദാനന്ദന്‍ എഴുതിയത്‌. ഭാഷയില്‍ ഭാഷ സൃഷ്‌ടിച്ച്‌ കവിതയെ പടികടത്തുന്നു. കവിതയ്‌ക്കായി തുറന്നിട്ട വാതിലുകളാണ്‌ സച്ചിദാനന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌:
ജീവന്‍ നാറുന്ന വാക്കുകള്‍ കൊണ്ട്‌/
ഞാന്‍ നടക്കുന്ന വഴി അടയാളപ്പെടുത്തുന്നു/
അത്രയേ ഉള്ളൂ.- എഴുത്തുകാരന്റെ സത്യവാങ്‌മൂലമാണിത്‌.

പദ്‌മദാസ്‌ മുണ്ട്‌ (കലാകൗമുദി 1801) എന്ന കവിതയില്‍ പറയുന്നത്‌ കര്‍ഷക ജീവിതത്തെപ്പറ്റിയാണ്‌. പാടത്തും ചെളിയിലും ഉഴുതുമറിഞ്ഞ അച്ഛന്റെ ജീവിതമാണ്‌ പദ്‌മദാസ്‌ എഴുതിയത്‌. ചെളിപ്പാടുകള്‍ വടുകെട്ടിയ അച്ഛന്റെ മുണ്ട്‌ വായനക്കാരന്റെ മുന്നില്‍ തൂക്കിയിടുന്നു. പിന്നീട്‌ അച്ഛനെ കോടിപുതപ്പിച്ച്‌ കിടത്തിയ ചിത്രമാണ്‌ കവി വരച്ചു ചേര്‍ത്തത്‌. കറപുരളാത്ത, ചെളിപ്പാടില്ലാത്ത, കീറാത്ത മുണ്ട്‌ അച്ഛന്‌ കിട്ടുന്നത്‌ നാളികേരം രണ്ടായിമുറിഞ്ഞ നിമിഷത്തിലാണ്‌:
ഒടുവില്‍, /
അച്ഛന്‌ കിട്ടുകതന്നെ ചെയ്‌തു/
കീറാത്ത, കറപുരളാത്ത പുതുമണമുള്ള/
ഉലയാത്തതൂവെള്ള കോടിമുണ്ട്‌.- കര്‍ഷകദുരിതം ശക്തമായി ആവിഷ്‌ക്കരിക്കുന്ന കവിത.

ഫീനിക്‌സ്‌ പക്ഷികള്
‍ഓരോ എഴുത്തുകാരനും മുന്‍തലമുറയെ തിരുത്തിക്കുറിക്കുന്നു. കഥപറച്ചിലിലും ഘടനയിലും മാറ്റത്തിന്റെ മുഴക്കം സൃഷ്‌ടിക്കുന്നു. എം, വി. കരുണന്‍ മാസ്റ്ററുടെ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന നോവലും പുതിയൊരു രീതിശാസ്‌ത്രത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌. മലയാളനോവലിന്റെ ശില്‌പഭദ്രത ചോദ്യം ചെയ്‌ത ചന്തുമേനോന്‍ മുതലുള്ള എഴുത്തുകാരോട്‌ ചങ്ങാത്തം കൂടുകയാണ്‌ കരുണന്‍ മാസ്റ്റര്‍.

കേളോത്തു ഗ്രാമത്തിന്റെ കഥയില്‍ രാജ്യത്തിന്റെ ഒരു ചരിത്രഖണ്‌ഡം ഇഴചേര്‍ത്താണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന കൃതി രചിച്ചത്‌. ഗ്രാമത്തിലെ അടിയാളജനതയുടെ ദുരിതവും അധികാരികളുടെ ക്രൂരതയും ഈ നോവലില്‍ വിവരിക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഗ്രാമ്യ ഭാഷാപദങ്ങള്‍ നിര്‍ലോഭം ഉപയോഗപ്പെടുത്താന്‍ നോവലിസ്റ്റ്‌ കാണിച്ച ഔത്സുക്യം ശ്രദ്ധേയമാണ്‌. പലയിടങ്ങളിലും വ്യാസ ദീക്ഷിതമായ ഇടപെടല്‍ നടത്താനും കരുണന്‍ മാസ്റ്റര്‍ മറക്കുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചിലഘട്ടങ്ങളും ദേശീയപ്രസ്ഥാനവും ഈ നോവലിലുണ്ട്‌. അതിന്റെ പ്രതിഫലനങ്ങളും. ഏകനായക കേന്ദ്രീകൃതമായ കഥാഗതി ഈ പുസ്‌തകത്തിനില്ല. വലിയ ക്യാന്‍വാസില്‍ പറയാവുന്ന കഥ. കൊച്ചു കൊച്ചു വാക്കുകളിലും വാചകങ്ങളിലും ഒതുക്കിപ്പറയുന്നതില്‍ കരുണന്‍ മാസ്റ്ററുടെ വൈദഗ്‌ധ്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രാദേശികവും ചരിത്രപരവുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വായനക്കാരെ വ്യത്യസ്‌ത കാലഘട്ടങ്ങളുടെ ഉള്ളറകളിലേക്ക്‌ നടത്തിക്കുകയാണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍. അതിജീവനത്തിന്റെ ഒടുങ്ങാത്ത ആവേശം തന്നെ-(തണല്‍ ബുക്‌സ്‌ വടകര, 85രൂപ). നിബ്ബ്‌,ചന്ദ്രിക 14-03-2010

Thursday, March 04, 2010

മൗനത്തേക്കാള്‍ നിശബ്‌ദമായത്‌

നാം ഉത്തരം തേടുന്നില്ല. അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌. അപ്പോള്‍ ജീവിതം കൂടുതല്‍ തീവ്രവും കൂടുതല്‍ ഉത്‌കൃഷ്‌ടവുമാകും. കാരണം നാം ഓരോ നിമിഷവും വയ്‌ക്കുന്ന ഓരോ ചുവടിനും വ്യക്തികള്‍പ്പുറം പോകുന്ന അര്‍ത്ഥതലമുണ്ടെന്ന്‌ നാം മനസ്സിലാക്കുന്നു. സ്ഥലകാലങ്ങളിലെവിടെയോ ഈ ചോദ്യത്തിന്‌ നിശ്ചയമായും ഉത്തരമുണ്ടെന്നും നാം ഇവിടെ ഉണ്ടായതിന്‌ ഒരു കാരണമുണ്ടെന്നും തിരിച്ചറിയുന്നു. നമ്മെ സംബന്ധിച്ചിടത്തോളം അത്‌ ധാരാളമാണ്‌.- (ബ്രിഡ -പൗലോ കൊയ്‌ലോ, ഡിസി ബുക്‌സ്‌).

പൗലോ കൊയ്‌ലോ എഴുതിയത്‌ മനുഷ്യജീവിതത്തെ പൊതിഞ്ഞു നില്‍ക്കുന്ന സമസ്യയാണ്‌. എഴുത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്‌ വായനയെ ഇങ്ങനെ ആഴങ്ങളിലേക്ക്‌ ഇറക്കിനിര്‍ത്തലാണ്‌. സംസ്‌കാരവും സര്‍ഗാത്മകതയും സമന്വയിക്കുന്ന മൗനത്തേക്കാള്‍ നിശബ്‌ദമായ (കടപ്പാട്‌ : കെ. പി. അപ്പന്‍) ഇടപെടലുകള്‍ ഓര്‍മ്മപ്പെടുത്തുന്നതും മറ്റൊന്നല്ല.

ഗിരീഷ്‌ പുത്തഞ്ചേരി
ഗിരീഷിന്‌ പാട്ടും പാട്ടെഴുത്തും ഉന്മാദമായിരുന്നു. ആത്മാര്‍പ്പണം. വാക്കുകളെ നക്ഷത്രങ്ങളെപ്പോലെ ഗിരീഷ്‌ സ്‌നേഹിച്ചിരുന്നു. ഗിരീഷിന്റെ മനസ്സില്‍ വാക്കുകള്‍ പൂത്ത്‌, മൊട്ടുകളായി വിരിഞ്ഞ്‌ ഫലങ്ങളായി മാറിക്കൊണ്ടിരുന്നു. വിരാമമില്ലാതെ. ഗംഗാപ്രവാഹമായി. പല രാവറുതിയിലും ഗിരീഷിന്റെ മനസ്സിലും കണ്ണിലും സൂര്യകിരീടങ്ങള്‍ വീണുടഞ്ഞു. ശബ്‌ദതാരാവലിയാണ്‌ എന്റെ നിധി എന്ന്‌ അഭിമാനിച്ച ഗാനരചയിതാവായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി.

ഭാഷാവബോധമാണ്‌ ഈ എഴുത്തുകാരന്റെ കരുത്ത്‌. പാട്ടെഴുതുന്ന ഗിരീഷിനു മുമ്പില്‍ കവിതയും തിരക്കഥയും പതുങ്ങിനിന്നുകൊണ്ടിരുന്നു. അവ മുന്നിലേക്ക്‌ വന്ന സന്ദര്‍ഭങ്ങളിലെല്ലാം മലയാളത്തിന്‌ കനപ്പെട്ട കവിതയും തിരക്കഥയും ലഭിച്ചിട്ടുണ്ട്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സജ്ജമായ ജന്മമായിരുന്നു ഗിരീഷിന്റേത്‌.ഗുരുനാഥന്മാരെയും സഹപ്രവര്‍ത്തകരെയും സ്‌നേഹിതരെയും ഒരുപോലെ ഗിരീഷ്‌നെഞ്ചേറ്റിയിരുന്നു. കടലുപോലെ സ്‌നേഹം നിറഞ്ഞ മനസ്സില്‍ ചിലപ്പോള്‍ പിണക്കത്തിന്റെ കാര്‍മേഘം ഒളിച്ചുകളിക്കാറുണ്ട്‌. അങ്ങനെയൊരു സംഭവം- വടക്കുംനാഥന്റെ തിരക്കഥ പുസ്‌തകമാക്കാന്‍ കോഴിക്കോട്ടെ ഒരു പ്രസാധക സുഹൃത്ത്‌ ഗിരീഷിനോട്‌ ചോദിക്കാന്‍ ആവശ്യപ്പെട്ടു. കാര്യം ഞാന്‍ സൂചിപ്പിച്ചു. പ്രസാധകര്‍ക്കിടയിലെ ക്ലിക്കുകളില്‍ അകപ്പെട്ടത്‌ അറിഞ്ഞുകൊണ്ടായിരുന്നില്ല.

എന്റെ നിരപരാധിത്വം ഗിരീഷിനോടും തിരക്കഥ പുസ്‌തകമാക്കിയ സ്‌നേഹിതനോടും തുറന്നുപറഞ്ഞപ്പോള്‍ ആ പിണക്കം മാറിക്കിട്ടി. ഒരു സൗഹൃദം നഷ്‌ടപ്പെടുമ്പോള്‍ ജന്മസുകൃതമാണ്‌ നഷ്‌ടമാകുക- ഗിരീഷ്‌ പുത്തഞ്ചേരി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. അനുഭവങ്ങളുടെ പാഠപുസ്‌തകമായി മനസ്സില്‍ നിറയുന്ന വാക്കുകള്‍.

പുതിയ കവിത
ഇടിക്കാലൂരി പനമ്പട്ടടി/
കേരളത്തില്‍ പ്രവേശിച്ച ശേഷം/
എന്തു സംഭവിച്ചു?- (ഇടിക്കാലൂരി പനമ്പട്ടടി, മാതൃഭൂമി മാര്‍ച്ച്‌7) പി. എന്‍. ഗോപീകൃഷ്‌ണന്റെ കവിത. കേരളത്തില്‍ എന്തു സംഭവിച്ചു ഇതാണ്‌ ചോദ്യം. ഉത്തരം കണ്ടെത്താന്‍ കേരളചരിത്രവും ലോകചരിത്രവും കയറിയിറങ്ങുകയാണ്‌ കവി. സംശയങ്ങള്‍ നിരവധി ബാക്കിനിര്‍ത്തി ഗോപീകൃഷ്‌ണന്‍ മാറിനില്‍ക്കുന്നതിങ്ങനെ:
ചുണ്ടില്‍ തണുത്തുരുണ്ടു പതിഞ്ഞ/
ഒരു നാമജപം.- ആധുനിക മനുഷ്യന്റെ ഗതിവിഗതികളും ബോധാബോധങ്ങളും ഇഴചേര്‍ക്കുന്ന രചന. ഈ പരീക്ഷണക്കുറിപ്പില്‍ കവിയും കവിതയുമുണ്ട്‌.

കുരുടന്‍ മൂങ്ങ
കേരളത്തിന്റെ സമീപകാല സാമൂഹികാവസ്ഥയാണ്‌ കുരുടന്‍ മൂങ്ങയുടെ രംഗഭാഷ. പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കുരുടന്‍ മൂങ്ങ ഏക കഥാപാത്ര കേന്ദ്രീകൃതമാണ്‌. കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷ്‌. അദ്ദേഹത്തിന്റെ മകള്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ടു. എട്ടുവയസ്സുകാരിയുടെ മരണവും നിയമനടപടികളും മുകുന്ദന്‍ മാഷുടെ ജീവിതം ദുരന്തഭൂമികയാക്കി. മകളെ കൊലചെയ്‌ത ചെറുപ്പക്കാരന്‍ കോടതി ശിക്ഷയില്‍ നിന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുന്നു. പക്ഷേ, മുകുന്ദന്‍ മാഷുടെ കോടതി അയാള്‍ക്ക്‌ വധശിക്ഷ നടപ്പാക്കി. എന്നാല്‍ മുകുന്ദന്‍ മാഷക്ക്‌ കൊലക്കുറ്റത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു സംശയത്തിന്റെ ആനുകൂല്യവും കിട്ടുന്നില്ല. മാഷക്ക്‌ മരണശിക്ഷ തന്നെ ലഭിച്ചു.

മുകുന്ദന്‍ മാഷുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ ഈ നാടകം. മുകുന്ദന്‍ മാഷുടെ ആത്മഗതത്തിലൂടെ ചുരുള്‍ നിവരുന്ന കഥ. നീതിന്യായം പാവപ്പെട്ടവര്‍ക്ക്‌ അപ്രാപ്യമാകുന്ന വ്യവസ്ഥിതിക്കുനേരെയാണ്‌ കുരുടന്‍ മൂങ്ങ പ്രേക്ഷകരെ നടത്തിക്കുന്നത്‌. ദൈവം കഴിഞ്ഞാല്‍ പാവപ്പെട്ടവന്‌ നീതി ധര്‍മ്മങ്ങള്‍ ലഭിക്കുന്നത്‌ കോടതിയിലാണ്‌. അവിടെ തകിടം മറിഞ്ഞാല്‍ പാവപ്പെട്ടവരുടെ വിശ്വാസം തകരും. കുരുടന്‍ മൂങ്ങ എന്ന ഏകാങ്കം ഉന്നയിക്കുന്ന ചോദ്യവുമിതാണ്‌.കാലഘട്ടത്തിന്റെ ശബ്‌ദമാണ്‌ ഈ നാടകം കേള്‍പ്പിക്കുന്നത്‌. ഏതൊരു ശൂന്യതയിലും ഒരു കൊടുങ്കാറ്റ്‌ ഒളിച്ചിരിപ്പുണ്ടെന്ന്‌ ഗായത്രിയുടെ കുരുടന്‍ മൂങ്ങ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ചലച്ചിത്ര നടന്‍ ശിവജി ഗുരുവായൂരാണ്‌ മുകുന്ദന്‍ മാഷായി അരങ്ങില്‍ ജീവിക്കുന്നത്‌. ശിവജിയുടെ ശരീരഭാഷയിലും നടനവൈഭവത്തിലും ഉള്ളെരിയുന്ന കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷുടെ ഭാവഭേദങ്ങള്‍ അവിസ്‌മരണീയമാകുന്നു. വര്‍ണ്ണങ്ങളുടെയും വരയുടെയും ലോകത്ത്‌ അല്‍ഭുതങ്ങള്‍ വിതാനിക്കുന്ന ഗായത്രി നാടകത്തിലും പുതിയൊരു ദിശാസൂചികയാണ്‌ കുരുടന്‍ മൂങ്ങയിലൂടെ അടയാളപ്പെടുത്തുന്നത്‌.

ചില കളിനിയോഗങ്ങള്
‍ചില തരം ഓര്‍മ്മകളുണ്ട്‌. എത്ര തല്ലിക്കെടുത്തിയാലും മനസ്സിന്റെ നിഗൂഢമായൊരു കോണിലിരുന്ന്‌ പിന്നെയും ഒരു തീക്കണ്ണായി ജ്വലിക്കും- ചില കളിനിയോഗങ്ങളുടെ ഉള്ളറയിലേക്കുള്ള മുഖമൊഴിയാണിത്‌. ഓര്‍മ്മകളും യാഥാര്‍ത്ഥ്യങ്ങളും കൊണ്ട്‌ പൂത്തുനില്‍ക്കുന്ന കുറെ മനസ്സുകള്‍ തുറന്നിടുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ പുതിയ നോവല്‍. ഒരു ഏറനാടന്‍ ഗ്രാമത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന പുസ്‌തകം. ശ്രീധരന്‍, സൈതാലി എന്നീ സുഹൃത്തുക്കളിലൂടെയും വാസുവിന്റെയും ജീവിതവൃത്താന്തത്തിലൂന്നിയാണ്‌ റഹ്‌മാന്‍ കിടങ്ങയം കഥ പറയുന്നത്‌. കൗമാരത്തിലേക്ക്‌ കാലൂന്ന വാസുവിന്റെയും രാമന്‍ കുട്ടിയുടെയും കാഴ്‌ചയിലൂടെ വികസിക്കുന്ന കഥാഘടനയില്‍ സൗദാമിനി, ആയിശ, ജാനു എന്നിങ്ങനെ നിരവധിപേരുണ്ട്‌. അവരുടെ ജീവിതവുമുണ്ട്‌. മലയാള നോവലില്‍ ഗ്രാമത്തിന്റെ തളിര്‍പ്പ്‌ വീണ്ടും അനുഭവപ്പെടുത്തുന്ന കൃതിയാണ്‌ ചില കളിനിയോഗങ്ങള്‍. പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളുമെല്ലാം വേര്‍പിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇതില്‍ ഇഴചേര്‍ന്ന്‌ കിടക്കുന്നു- അവതാരികയില്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 40 രൂപ).-നിബ്ബ്‌, ചന്ദ്രിക 07-03-2010.

Friday, February 26, 2010

അഴീക്കോടിനെ പട്ടാളത്തില്‍ ചേര്‍ക്കണോ?


ഇങ്ങനെയൊരു തലവാചകം ഉപയോഗിച്ചത്‌ ക്ഷുഭിത യൗവ്വനം ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്ന അഴീക്കോട്‌ മാഷുടെ ക്ഷോഭം വര്‍ദ്ധിപ്പിക്കാനല്ല. മലയാളസിനിമയില്‍ തിലകനുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വിവാദ പരാമര്‍ശങ്ങളാണ്‌. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ടാര്‍ജറ്റ്‌ ചെയ്‌ത്‌ അരങ്ങേറുന്ന അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട്‌ മലയാളസിനിമയെ രക്ഷിക്കാന്‍ സാധിക്കുമോ? തിലകന്റെ മമ്മൂട്ടി പരാമര്‍ശം മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ (ഫെബ്രു.21).
ഉള്‍ക്കടല്‍ എന്ന ചിത്രം മുതല്‍ മലയാളസിനിമയില്‍ നടനവൈഭവം അനുഭവപ്പെടുത്തുന്ന തിലകനും സിനിമാ സംഘടനകളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്‌മ ഉണ്ടായിട്ടുണ്ട്‌. അത്‌ വീണ്ടും തലപ്പൊക്കിയിരിക്കുന്നു. തിലകനും സംഘടനകളും തമ്മില്‍ പറഞ്ഞുതീര്‍ക്കാവുന്ന വിഷയം. പക്ഷേ, സുകുമാര്‍ അഴീക്കോട്‌ മാഷ്‌ പ്രശ്‌നത്തിലിടപെട്ടതോടെ നടന്മാരിലേക്ക്‌ കേന്ദ്രീകരിച്ചു. നാടകത്തിലും സിനിമയിലും പൗഡറും വിഗ്ഗും ഒന്നും അല്‍ഭുതമല്ലെന്ന്‌ അഴീക്കോട്‌ മാഷക്കും ജനങ്ങള്‍ക്കും അറിയാവുന്നതാണെല്ലോ. മധ്യവയസ്സ്‌ പിന്നിട്ടവര്‍ അദ്ദേഹമെന്നും അയാളെന്നും സംബോധന ചെയ്യുന്നത്‌ അത്ര വലിയ തെറ്റാണോ?
ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും പുതുമയുണ്ടോ? അഴീക്കോട്‌ മാഷെ പോലുള്ള സാംസ്‌കാരികനായകന്മാര്‍ക്ക്‌ പ്രശ്‌നത്തില്‍ ഇടപെടാം. അത്‌ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും മിമിക്രിക്കാര്‍ക്കും വിഷയമാകുന്ന തരത്തിലാകാതെ സൂക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വവും ഇടപെടുന്നവര്‍ക്കുണ്ട്‌. വാനപ്രസ്ഥനാകുമ്പോള്‍ മാത്രം വായിക്കേണ്ട പുസ്‌തകമല്ല തത്ത്വമസി. വായനാസമൂഹം ആ പുസ്‌തകത്തെ അങ്ങനെയാണ്‌ സ്വീകരിക്കുന്നത്‌. ഒരു നടന്റെ പേരിലേക്ക്‌ അത്‌ ചേര്‍ത്ത്‌ ചെറുതാക്കേണ്ടിയിരുന്നില്ല.
ഇത്തരം പ്രസ്‌താവനകള്‍ കേള്‍ക്കുമ്പോഴും വായിക്കാനിടവരുമ്പോഴുമാണ്‌ സ്റ്റുവര്‍ട്ടിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ നിറയുന്നത്‌: പരസ്യം ചെയ്യാതെ ബിസിനസ്‌ ചെയ്യുന്നത്‌ ഒരു പെണ്‍കുട്ടിയെ ഇരുട്ടില്‍ നിന്ന്‌ കണ്ണിറുക്കിക്കാണിക്കുന്നതുപോലെയാണ്‌. നിങ്ങള്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ നിങ്ങള്‍ക്കറിയാം. പക്ഷേ, മറ്റാര്‍ക്കും അതറിയില്ല-(സ്റ്റുവര്‍ട്ട്‌ ഹെന്‍ഡേഴ്‌സണ്‍ ബ്രൈറ്റ്‌).സുകുമാര്‍ അഴീക്കോട്‌ കേരളത്തിലെ മികച്ച പ്രാസംഗികനായതും വര്‍ഷങ്ങളുടെ സപര്യയിലൂടെയാണ്‌. പുനത്തില്‍ കുഞ്ഞബ്‌ദുള്ള വലിയ എഴുത്തുകാരനായതും വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെയാണ്‌.
വ്യക്തികളുടെ കഴിവും അധ്വാനവും പ്രശസ്‌തിക്ക്‌ പിന്നിലുണ്ട്‌. എഴുത്തിനും പ്രസംഗത്തിനും അധ്യാപനത്തിനും പ്രതിഫലം വാങ്ങുന്നുണ്ടെങ്കില്‍ അഭിനയത്തിനും വാങ്ങാവുന്നതെയുള്ളൂ. അഴീക്കോട്‌ മാഷുടെ പ്രസംഗം കേട്ടിട്ടാണ്‌ കേരളത്തിന്റെ സാംസ്‌കാരികരംഗം മലിനപ്പെടുന്നതെന്നും പുനത്തിലിന്റെ എഴുത്ത്‌ വായിച്ചിട്ടാണ്‌ കേരളം അധോഗതിയിലേക്ക്‌ വഴുതിവീഴുന്നതെന്നും ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ മറുപടി എന്താകും! തൊഴില്‍ ചെയ്യാനുള്ള ആരോഗ്യം അനുവദിക്കുന്ന കാലത്തോളം മമ്മൂട്ടിയും ലാലും അത്‌ ചെയ്യട്ടെ. അശ്ലീലമെന്ന്‌ തോന്നുവര്‍ കാണാതിരിക്കട്ടെ. അഴീക്കോട്‌ മാഷക്ക്‌ ഇതെന്തു പറ്റി!
ഒരു വ്യക്തിയെ കാലാതീതനാക്കുന്നത്‌ അദ്ദേഹം എഴുതിയ പുസ്‌തകങ്ങളുടെ എണ്ണം നോക്കിയല്ല. ജീവിതത്തില്‍ ആ വ്യക്തി പുലര്‍ത്തിയ നീതിബോധവും നിലപാടുകളുമാണ്‌. അക്കാര്യം നന്നായി ബോധ്യമുള്ളതും അഴീക്കോട്‌ മാഷക്കാണ്‌. വസ്‌തുതകള്‍ നന്നായി പഠിച്ചതിനു ശേഷം സംസാരിക്കുന്ന വ്യക്തിത്വമാണ്‌ അഴീക്കോട്‌ മാഷിന്റേത്‌. എങ്കിലും അടുത്തകാലത്ത്‌ അദ്ദേഹം നടത്തുന്ന പല ഇടപെടലും വാര്‍ത്തകള്‍ സൃഷ്‌ടിക്കാനുള്ള വെപ്രാളമാണെന്ന്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. തിലകനെപ്പോലുള്ള തലമുതിര്‍ന്ന നടനും മിതത്വം അനിവാര്യം. പ്രതികരണമില്ലാതിടത്ത്‌ പരസ്യപ്രസ്‌താവന മാധ്യമ ശ്രദ്ധയില്‍ കവിഞ്ഞൊന്നുമല്ല.
കാനം സഖാവിന്റെ പ്രചോദനത്തില്‍ പ്രകോപിച്ചു രസിക്കട്ടെ. വാക്കിന്‌ അച്ചടക്കമില്ലാത്തവരെ പട്ടാളത്തില്‍ ചേര്‍ത്താല്‍ നന്നാകുമെന്ന്‌ പ്രേക്ഷകരും വായനക്കാരും ആഗ്രഹിച്ചുപോകുന്നു. ചലച്ചിത്രനടന്‍ ക്യാപ്‌റ്റന്‍ രാജു ധ്വനിപ്പിച്ചതും മറ്റൊന്നല്ല (മുഖാമുഖം). പ്രായമായവരുടെ കാര്യത്തില്‍ ഇത്‌ സാധ്യമാണോ എന്നാണ്‌ സംശയം!
പാട്ടിന്റെ കോട്ടക്കല്‍ പെരുമ
ഹൃദയത്തില്‍ പാട്ടിന്റെ കയ്യൊപ്പു പതിഞ്ഞ ഗായകനാണ്‌ അബ്‌ദുറഹിമാന്‍ കോട്ടക്കല്‍. മാപ്പിളപ്പാട്ട്‌ നമുക്ക്‌ ഏറെ പ്രതിഭകളെ തന്നു. പക്ഷേ, പാട്ട്‌ പുതിയ ശൈലിയിലേക്ക്‌ വഴിമാറിയതോടെ ഈ പ്രതിഭകളില്‍ പലരും വിസ്‌മൃതിയിലായി. അല്ലെങ്കില്‍ പലരും പുതിയ മാപ്പിളപ്പാട്ടിന്‌ വിധേയരാകാത്തവരായി. പക്ഷേ, അബ്‌ദുറഹിമാന്‍ കോട്ടക്കല്‍ അങ്ങനെയല്ല. മാപ്പിളപ്പാട്ടിന്റെ അരങ്ങിലും അണിയറയിലും മാത്രമല്ല, സിനിമയിലേക്കും കടന്നുചെല്ലാന്‍ ഒരുങ്ങിനില്‍ക്കുന്നു.
കെ. എം. സി. സി.യുടെയും മുസ്‌ലിംലീഗിന്റെയും സാംസ്‌കാരിക വേദികളിലും ആകാശവാണിയിലും ഗള്‍ഫുനാടുകളിലെ ഗാനസദസ്സുകളിലും അബ്‌ദുറഹിമാന്റെ പാട്ടുകള്‍ സഹൃദയ പ്രശംസ നേടിക്കഴിഞ്ഞു. ബഹ്‌റൈനിലെ പ്രിയഗായകരില്‍ ഒരാളാണ്‌ ഇദ്ദേഹം. ദുബൈ, സഊദി അറേബ്യ തുടങ്ങി ഇതര സ്ഥലങ്ങളിലും നിരവധി വേദികളില്‍ അബ്‌ദുറഹിമാന്‍ പാടിയിട്ടുണ്ട്‌. ഇപ്പോള്‍ സഊദിയിലാണ്‌.പാട്ടിന്റെ പിറകെ നടക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടില്‍ കഴിയുന്ന പ്രവാസിയുടെ വേദനകളും ഈ പാട്ടുകാരന്‍ പേറുന്നു. എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ച്‌ തനിക്ക്‌ ലഭിച്ച ആലാപന വൈഭവം കാത്തുസൂക്ഷിക്കുന്നു. മാപ്പിളപ്പാട്ട്‌ രചയിതാവുകൂടിയാണ്‌ ഈ ഗായകന്‍. ആലാപനത്തിലും ഗാനരചനയില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്‌.
അല്ലാഹു നീയല്ലാതാരുണ്ടെനിക്ക്‌... എന്ന പി. ടി. അബ്‌ദുറഹിമാന്റെ പ്രശസ്‌ത ഗാനം കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ കോഴിക്കോട്‌ ആകാശവാണിക്കുവേണ്ടി പാടിയാണ്‌ അബ്‌ദുറഹിമാന്‍ മാപ്പിളപ്പാട്ട്‌ രംഗത്തേക്ക്‌ വരുന്നത്‌. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ ഈ പാട്ടുകാരന്‍ കെ. എം. സി. സി.യും ഗള്‍ഫിലെ കലാസംഘടനകളും നല്‍കുന്ന സ്‌നേഹവും പ്രോത്സാഹനവും തനിക്ക്‌ ലഭിച്ച സൗഭാഗ്യമാണെന്ന്‌ പറയുന്നു. മൈലാഞ്ചി മലര്‍ക്കൈയും മധുവര്‍ണ്ണപ്പൂക്കളും കുഞ്ഞാലിമരയ്‌ക്കാറും മുസ്‌ലിം ലീഗിന്റെ നിരവധി ചരിത്രഗാനങ്ങളും മഹാന്മാരായ ലീഗ്‌ നേതാക്കളെക്കുറിച്ചുള്ള ഗാനങ്ങളും അബ്‌ദുറഹിമാന്റെ ശബ്‌ദത്തില്‍ നിറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ അബ്‌ദുറഹിമാന്‍ മാപ്പിളപ്പാട്ട്‌ രംഗത്ത്‌ പുതിയ സംഭാവനകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌.
ബാബൂരാജിന്റെ കഥകള്‍
നമ്മളെപ്പോലുള്ളവന്റെ ജീവിതം തന്നെ പോക്കറ്റടിച്ചു പോയിട്ട്‌ കാലം കൊറേയായി- ഹൃദയത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന വാക്കുകള്‍ കൊണ്ട്‌ പന്തലിച്ചു നില്‍ക്കുന്ന വടവൃക്ഷമാണ്‌ കെ. ടി. ബാബുരാജിന്റെ കഥകള്‍. കഥയുടെ ഘടന തകര്‍ക്കുന്ന 28 രചനകളാണ്‌ ബാബൂരാജിന്റെ ബിനാമി എന്ന കഥാസമാഹാരത്തിലുള്ളത്‌. കണ്‍നേര്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്‌ ബാബുരാജിന്റെ കഥകളുടെ പ്രമേയം. അവ ആറ്റിക്കുറുക്കി വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കാന്‍ കഥാകൃത്തിന്റെ ശൈലിക്ക്‌ സാധിക്കുന്നു. കഥകളുടെ ദൈര്‍ഘ്യമല്ല, ജീവിതത്തിന്റെ ചൂടാണ്‌ ബിനാമിയിലെ കഥകളെ ശ്രദ്ധേയമാക്കുന്നത്‌. ഈ പുസ്‌തകത്തിലെ കഥകളെ നമ്മുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയില്ല. അവ നിത്യജീവിതത്തിന്റെ പാഠാവലികളാണ്‌-(പായല്‍ ബുക്‌സ്‌).
-നിബ്ബ്‌, ചന്ദ്രിക 28-02-2010

Thursday, February 25, 2010

‌പ്രതിരോധത്തിന്റെ ക്യാമറക്കാഴ്‌ചകള്‍

മഗ്‌രിബ്‌ രാജ്യങ്ങളുടെ ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയപരവുമായ നേര്‍ക്കാഴ്‌ചകളിലൂടെ മഗ്‌രിബ്‌ സിനിമകളെ വിശകലനം ചെയ്യുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകത്തില്‍.മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ചലച്ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്‌ മഗ്‌രിബ്‌ സിനിമകളെന്നാണ്‌. മഗ്‌രിബ്‌ ജനതയുടെ ചരിത്രത്തിലേക്കും ചലച്ചിത്ര സംസ്‌കാരത്തിലേക്കും വായനക്കാരെ നടത്തിക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.

ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ ചിത്രങ്ങളുടെ പ്രസക്തി ഈ പുസ്‌തകം ചര്‍ച്ചചെയ്യുന്നുണ്ട്‌.ഒരു ജനതയുടെ പൊള്ളുന്ന ജീവിതത്തിന്റെ അകം കാഴ്‌ചകള്‍ അഭ്രപാളിയിലൂടെ പ്രേക്ഷകരെ വിസ്‌മയിക്കുന്ന കാഴ്‌ചാനുഭവമാക്കുകയാണ്‌ മഗ്‌രിബിന്റെ സംവിധായകര്‍. ജീവിതത്തില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവിധായകരുടെ സാന്നിദ്ധ്യമാണ്‌ മഗ്‌രിബിന്റെ സവിശേഷതകളിലൊന്ന്‌. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ നിന്നും ലോകസിനിമയുടെ സൗന്ദര്യശാസ്‌ത്രം അട്ടിമറിക്കുന്ന നിരവധി സംവിധായികമാര്‍ മഗ്‌രിബിലുണ്ട്‌.ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം മഗ്‌രിബ്‌ സംവിധായകര്‍ നല്‍കുന്നുണ്ട്‌.

ജീവിതത്തിന്റെ കണ്ണാടിക്കാഴ്‌ചയായി അവര്‍ സിനിമ തെരഞ്ഞെടുക്കുകയാണ്‌. ഒട്ടേറെ സാമൂഹിക പ്രതിസന്ധികള്‍ അതിജീവിച്ചുകൊണ്ടാണ്‌ മഗ്‌രിബിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ ക്യാമറ പിടിക്കുന്നത്‌. രാഷ്‌ട്രീയവും മതപരവുമായ ചുറ്റുപാടുകളും മഗ്‌രിബ്‌ ചിത്രങ്ങള്‍ക്ക്‌ മുന്നിലുണ്ട്‌.കൊളോണിയല്‍ കെട്ടുപാടുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിയതോടുകൂടിയാണ്‌ മഗ്‌രിബില്‍ സിനിമകളുടെ മുന്നേറ്റും ആരംഭിച്ചത്‌. കൊളോണിയല്‍ സംസ്‌കാരത്തിനെതിരെ പോരടിച്ചു കൊണ്ടാണ്‌ മഗ്‌രിബ്‌ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒരു ജനതയുടെ സ്വത്വാവബോധം അടയാളപ്പെടുത്താന്‍ തുടങ്ങിയത്‌. ഈ വിഷയത്തിലേക്കാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം ഊന്നല്‍ നല്‍കുന്നത്‌.

മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ മഗ്‌രിബില്‍ ഒരുമിച്ചു നില്‍ക്കുമ്പോഴും അതത്‌ രാജ്യങ്ങളുടെയും ജനതയുടെയും സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യവും വ്യത്യസ്‌ത ജീവിത സമീപനവും പ്രതിഫലിപ്പിക്കുന്നുണ്ട്‌. മഗ്‌രിബ്‌ ചരിത്രം, സമൂഹം, രാഷ്‌ട്രീയം എന്നിവയിലൂന്നി പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ശക്തമായി മഗ്‌രിബ്‌ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. മൊറോക്കോ ചിത്രങ്ങളുടെ ജാഗ്രതയ്‌ക്ക്‌ ലത്തീഫ്‌ ലാഹോര്‍, ഹസന്‍ ബിന്‍ജിലോഹ്‌, അഹ്‌മദ്‌ ബൗലിനി തുടങ്ങിയവരുടെ സിനിമകള്‍ ഉദാഹരണമാണ്‌.

ടുണീഷ്യന്‍ ചിത്രലോകം ജീവല്‍ പ്രതിസന്ധികളുടെ തിരഭാഷയാണ്‌ അനുഭവപ്പെടുത്തുന്നത്‌. അള്‍ജീരിയയിലും സിനിമ തീക്ഷ്‌ണമായ കലാബോധത്തോടെ തിരഭാഷയുടെ പാഠവും പാഠാന്തരവും വ്യക്തമാക്കുന്നു.ആശയാനുഭവങ്ങളുടെ കൂട്ടായ ചിത്രീകരണമാണ്‌ മഗ്‌രിബ്‌ പ്രവിശ്യയിലെ സിനിമകളെ ലോകവേദിയില്‍ ശ്രദ്ധാര്‍ഹമാക്കുന്നത്‌. മഗ്‌രിബ്‌ രാജ്യങ്ങളിലെ സമീപകാല ചരിത്രവും മനുഷ്യാവകാശ പ്രശ്‌നങ്ങളും സ്വത്വാവബോധവും സ്‌ത്രീ സമൂഹം നേരിടുന്ന പാര്‍ശ്വവല്‍കരണവും വിചാരണ ചെയ്യപ്പെടുന്ന ഈ പുസ്‌തകം ക്യാമറയുടെ പ്രതിഭാഷയാണ്‌ വായിച്ചെടുക്കുന്നത്‌.

മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകം സാര്‍ത്ഥമാക്കുന്നത്‌ അന്വേഷണത്തിലും ആസ്വാദനത്തിലും ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന നിരീക്ഷണപാടവമാണ്‌. അലിസൊവ, ദ സൈലന്‍സ്‌ ഓഫ്‌ പാലസ്‌, വാട്ട്‌ എ വണ്ടര്‍ഫുള്‍ വേള്‍ഡ്‌, ബ്ലഡ്‌ നമ്പര്‍ വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ഹ്രസ്വ വിവരണം വായനയില്‍ മികച്ച അനുഭവമാകുന്നു. സംവിധായകരായ റജി അമരി, നാദിയ ഇല്‍ ഫാനി, ഒസാമ മുഹമ്മദ്‌ എന്നിവരുമായുള്ള സംഭാഷണം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്‌.കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ സിനിമാ സംബന്ധിയായ പുതിയ കൃതിയാണിത്‌. ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ സിനിമകള്‍ക്കുള്ള ഇടം ഗൗരവമായി ഈ പുസ്‌തകം സൂചിപ്പിക്കുന്നു.

മഗ്‌രിബ്‌ സിനിമയെ അടുത്തറിയാന്‍ സഹായകമായ മലയാളത്തിലെ ആദ്യ പുസ്‌തകമാണ്‌ മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും.
മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും
കുഞ്ഞിക്കണ്ണന്‍ വാണിമേല്
‍അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര്‍വില- 75 രൂ.
-രാധാകൃഷ്‌ണന്‍ എടച്ചേരി


Friday, February 19, 2010

എഴുപതുകള്‍ തൂക്കിവില്‍ക്കുന്നവര്‍

രക്തബാങ്കില്‍ ക്യൂ നില്‍ക്കുമ്പോ
ള്‍ഓര്‍ക്കാനാവുമോ?
ചോരയുടെ ഇതിഹാസം?- (ഉമേഷ്‌ ബാബൂ കെ. സി, രക്തബാങ്ക്‌- മാതൃഭൂമി). ജീവിതം കത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, യുവത്വത്തിന്റെ പ്രതീക്ഷ കെടുത്തിയവരെ എന്താണ്‌ വിളിക്കുക? എഴുപതുകളെ ഓര്‍ക്കുമ്പോള്‍ ഈ ഒരു ചോദ്യമാണ്‌ കേരളചരിത്രം നമുക്ക്‌ മുന്നില്‍ തൂക്കിയിടുന്നത്‌.

സിവിക്‌ ചന്ദ്രനും കല്‍പ്പറ്റ നാരായണനും വി. കെ. പ്രഭാകരനും തുടങ്ങി ഒരു കൂട്ടം കവികള്‍ തടവറക്കവിതകളെക്കുറിച്ച്‌ നടത്തിയ സംഭാഷണം മാതുഭൂമി ആഴ്‌ചപ്പതിപ്പില്‍ അച്ചടിച്ചുവന്നു. മുമ്പും വിപ്ലവസ്വപ്‌നങ്ങള്‍ ചിതലരിച്ചുപോയതിനെക്കുറിച്ചുള്ള എഴുത്തും സംഭാഷണങ്ങളും നടന്നിട്ടുണ്ട്‌. ഈ മഹാപ്രതിഭകള്‍ വീറോടെ പറയുമ്പോള്‍ എഴുപതിന്റെ പിന്‍ഗാമികളുടെ സ്ഥിതിയെന്താണെന്ന്‌ ഓര്‍ക്കാറുണ്ടോ? വിപ്ലവസ്വപ്‌നം വിതച്ചവരില്‍ എണ്‍പത്‌ ശതമാനവും, അവര്‍ ആരെ എതിര്‍ത്തിരുന്നോ, അധികാരത്തിന്റെ തണലില്‍ ശിഷ്‌ടജീവിതം തിരുകിവെച്ചവരാണ്‌. ഇവര്‍ പടുത്തുയര്‍ത്തിയ ചുവപ്പുരാശിയിലൂടെ സഞ്ചരിച്ച യുവത്വം പി. എസ്‌. സിക്കു പുറത്തും. ഭാവനയില്‍ വിരിഞ്ഞ തടവറയുടെ മഹത്ത്വം ആവര്‍ത്തിക്കുന്നതില്‍ ആര്‍ക്കാണ്‌ നേട്ടം? സാങ്കേതികവിദ്യയുടെ വഴിയില്‍ സഞ്ചരിക്കുന്ന പുതിയ തലമുറക്ക്‌ ഇത്തരം ഏറ്റുപറച്ചില്‍ നാടകത്തിനോട്‌ താല്‍പര്യമില്ല. സ്വപ്‌നങ്ങളും ജീവിതവും തുലഞ്ഞ്‌ മധ്യവയസ്സിലേക്ക്‌ കടന്നവരും എഴുപതുകള്‍ വില്‍ക്കുന്നവരെ കേള്‍ക്കില്ല. ശുദ്ധവും ഋജുവുമായ ഒരു വഴിയിലൂടെ ജീവിതത്തെ സ്വീകരിച്ചാല്‍ പരമസത്യം വെളിപ്പെട്ടു കിട്ടുമെന്ന്‌ സെന്‍ ദര്‍ശനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌.

എഴുപതിന്റെ കണ്ണാടിനോക്കി രസിക്കല്‍ ഉപേക്ഷിക്കേണ്ട സമയമായില്ലേ? കല്‍പ്പറ്റ നാരായണന്‍ തുറന്നുപറഞ്ഞു: ഭീരുതന്നെ ഞാന്‍ എന്‍ തലനോക്കൂ, നാരുനാരായി നരച്ചിരിക്കുന്നു (കുടിയൊഴിക്കല്‍- വൈലോപ്പിള്ളി). സച്ചിദാനന്ദനും ശങ്കരപ്പിള്ളയും ബി. രാജീവനും വേണുവും മറ്റും എഴുപതിന്റെ തികട്ടലില്‍ നിന്നും രക്ഷപ്പെടുന്നത്‌ വായനക്കാരുടെ ഭാഗ്യം.

ഷാരൂഖ്‌ ഖാന്‍ വിവാദം
മൈ നയിം ഈസ്‌ ഖാന്‍ എന്ന ഷാരൂഖ്‌ ഖാന്‍ ചിത്രത്തിനെതിരെ ശിവസേന നടത്തിയ ഉപരോധം ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു കറുത്ത അധ്യായമായി അടയാളപ്പെട്ടു. കലയോടും കലാകാരന്മാരോടും ഇന്ത്യ (പ്രാചീന വിശേഷണത്തില്‍ ആര്‍ഷഭാരതം) എക്കാലത്തും ആദരവാണ്‌ പ്രകടിപ്പിച്ചത്‌. ക്രിക്കറ്റ്‌ കളിക്കാരെക്കുറിച്ച്‌ തന്റെതായ ഒരു അഭിപ്രായം പറഞ്ഞതിന്‌ ഷാരൂഖ്‌ ഖാന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ ഒരു രാഷ്‌ട്രീയ സംഘടന തയ്യാറാകുന്നത്‌ ജനാധിപത്യ സംവിധാനത്തിന്‌ തീരാകളങ്കമാണ്‌.

നര്‍ഗീസിന്റെ കഥ
നര്‍ഗീസ്‌ കഥ പറയുമ്പോള്‍ പുതിയ ലോകം നമുക്ക്‌ മുന്നില്‍ തെളിയുന്നു. കഥയില്‍ ലോകമുണ്ട്‌. ജീവിതത്തിന്റെ തുടിപ്പുമുണ്ട്‌. നര്‍ഗീസിന്റെ പുതിയ കഥ -സ്‌പന്ദനങ്ങള്‍ തേടി (വാരാദ്യമാധ്യമം14/2). പലായനത്തിന്റെ ദുരിതങ്ങള്‍ മാത്രം നിറഞ്ഞ ഒരു ജനതയുടെ ജീവിതത്തിലൂടെയാണ്‌ നര്‍ഗീസ്‌ വായനക്കാരെ നടത്തിക്കുന്നത്‌. കഥാനായിക അസ്‌റ ഗാസ്സയില്‍ നിന്നോ, റഫാഹില്‍ നിന്നോ വരുന്നു. അവള്‍ വെസ്റ്റ്‌ബാങ്കിലേക്ക്‌ പോകുന്നു. നാല്‌പതുവഴികള്‍ നിറഞ്ഞ ടണലിലൂടെയാണ്‌ അസ്‌റ യാത്ര ചെയ്യുന്നത്‌.

അസ്‌റയുടെ മനോഗതങ്ങള്‍ കഥയിലുടനീളം പതിഞ്ഞുനില്‍ക്കുന്നുണ്ട്‌. കഥയില്‍ നിന്നും: മഹ്‌മൂദ്‌, ഒരു തടവില്‍ നിന്നും മറ്റൊരു തടവിലേക്കാണ്‌ ഞാന്‍ വരുന്നത്‌. അല്ലാഹുവേ, ഒരു പ്രഭാതമെങ്കിലും പൂത്തുനില്‍ക്കുന്ന പാടങ്ങള്‍ക്കിടയിലൂടെ പീച്ച്‌ റോസുകള്‍ വിടര്‍ന്നു നില്‍ക്കുന്ന ജോര്‍ദാന്‍ നദിക്കരയിലൂടെ എനിക്ക്‌ മഹ്‌മൂദിനെയും ചേര്‍ത്ത്‌ നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.- എന്നിങ്ങനെ അശരണരുടെ മനമെഴുത്താണ്‌ ഈ കഥ. കഥപറച്ചിലിലും ആഖ്യാനഭാഷയിലും കഥാകാരി പുലര്‍ത്തുന്ന സൂക്ഷ്‌മത ശ്രദ്ധേയമാണ്‌. മലയാളകഥയിലെ പുതിയൊരു വാഗ്‌ദാനമാണ്‌ നര്‍ഗീസ്‌. സ്‌പന്ദനങ്ങള്‍ തേടി എന്ന കഥ അനുഭവപ്പെടുത്തുന്നതും മറ്റൊന്നല്ല.

കലയും നാഗരികതയും
കലയുടെ ഉല്‍പത്തിയും മനുഷ്യന്റെ വികാസപരിണാമങ്ങളും നാഗരികതകളുടെ സവിശേഷതകളും വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്യുന്ന മികച്ച പുസ്‌തകമാണ്‌ കലയും നാഗരികതയും. പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രിയുടെ കലയും നാഗരികതയും ഒന്‍പത്‌ അധ്യായങ്ങളില്‍ നാഗരികതയുടെ ആരംഭം, ആദിമ ഭാരതീയ നാഗരികത, ചൈനയുടെ നാഗരികത തുടങ്ങി അമേരിക്കന്‍ കലാചരിത്രം വരെ വിവരിക്കുന്നു. ഈജിപ്‌ത്‌, ബേബിലോണിയ, അസ്സറിയന്‍ സംസ്‌കാരങ്ങളിലൂടെ ലോക ചിത്രകല, വാസ്‌തുവിദ്യ, ശില്‍പകല, ചൈനയിലെ കളിമണ്‍നിര്‍മ്മിതി മുതലായവ സൂക്ഷ്‌മതയോടെ വിശകലനം ചെയ്യുന്നു. വര്‍ണ്ണങ്ങളില്‍ ഗായത്രി അടയാളപ്പെടുത്തുന്ന മികവ്‌ ഭാഷാപ്രയോഗത്തിലും പുലര്‍ത്തുന്നു. ഗായത്രിയുടെ കലയും നാഗരികതയും വായിച്ചുപോകുമ്പോള്‍ ലോകത്തിന്റെ കണ്ണാടിയാണ്‌ വായനക്കാരന്‌ മുമ്പില്‍ തുറന്നുകിട്ടുന്നത്‌. അതില്‍ നാം വിസ്‌മരിച്ചതും ഓര്‍ക്കേണ്ടതും ഇപ്പോള്‍ നിലനില്‍ക്കുന്നതുമായ ലോകചരിത്രം നിറഞ്ഞുനില്‍ക്കുന്നുണ്ട്‌. കലാസ്വാദകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഈടുറ്റ പുസ്‌തകം- (കേരള സാഹിത്യഅക്കാദമി, 60 രൂപ).- നിബ്ബ്‌, ചന്ദ്രിക 21-02-2010

Tuesday, February 16, 2010

ഓസ്‌കാറില്ലെങ്കില്‍ പൂക്കുട്ടിയെ അംഗീകരിക്കുമോ?

റസൂല്‍ പൂക്കുട്ടിയെ ആഘോഷിക്കുകയാണ്‌ മാധ്യമങ്ങള്‍. ഓസ്‌കാര്‍ ലഭിക്കുന്നതുവരെയും ഇവിടെ മാധ്യമങ്ങളും സിനിമയും ശബ്‌ദലേഖനവും പൂക്കുട്ടിയും ജീവിച്ചിരുന്നതായി ആരും ഓര്‍ത്തിരുന്നില്ലേ? പുരസ്‌കാരം ലഭിച്ചാലേ വ്യക്തിയുടെ, കലാകാരന്റെ കഴിവുകളെ നാം അംഗീകരിക്കൂ എന്നതിന്‌ മികച്ച ഉദാഹരണമാണ്‌ റസൂല്‍ പൂക്കുട്ടി.

മലയാളികള്‍ എ. ആര്‍. റഹ്‌മാന്റെ സര്‍ഗാത്മ തിരിച്ചറിയാന്‍ സായിപ്പിന്റെ അംഗീകാരം വരെ കാത്തിരുന്നു. സ്‌ലംഡോഗിലൂടെ ഓസ്‌ക്കാര്‍ കിട്ടുന്നതുവരെ റസുല്‍പൂക്കുട്ടിയുടെ ശബ്‌ദമിത്രണ വൈഭവം തിരിച്ചറിയാനും. ഓസ്‌കാര്‍ അവാര്‍ഡുകള്‍ ഇന്ത്യയിലെത്തിച്ചതിനും മലയാളിയായ പൂക്കുട്ടി അതില്‍ മുഖ്യസാന്നിദ്ധ്യമായതിലും നമുക്ക്‌ അഭിമാനിക്കാം. പക്ഷേ, ഇത്തരം പുരസ്‌കാരങ്ങള്‍ കൈവന്നില്ലെങ്കിലും ഈ കലാകാരന്മാരുടെ പ്രവര്‍ത്തനം രണ്ടാം സ്ഥാനത്തല്ല; ഒന്നാം സ്ഥാനത്തുതന്നെയാണ്‌. പിന്നെ എന്തുകൊണ്ട്‌ അത്‌ നാം അംഗീകരിക്കാന്‍ മടിച്ചു. ഓരോ ഇന്ത്യക്കാരനും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഇവര്‍ മാത്രമല്ല, അവരവരുടെ മാധ്യമങ്ങള്‍ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന നിരവധി വ്യക്തികള്‍ ഇന്ത്യാ രാജ്യത്തുണ്ട്‌; ഭൂമിമലയാളത്തിലും. അവര്‍ക്ക്‌ സ്വന്തം ദേശങ്ങളിലെങ്കിലും അംഗീകാരം നല്‍കേണ്ടതില്ലേ? സായിപ്പ്‌ പറഞ്ഞാലേ എന്തും ശരിയാകൂ എന്ന ചിന്താഗതി മാറ്റേണ്ട കാലമായില്ലേ?

തിലകന്‍ വിവാദം
മലയാളസിനിമ അഞ്ചെട്ടു വര്‍ഷമായി പുകഞ്ഞു കൊണ്ടിരിക്കുന്നു. സാമ്പത്തികകാര്യത്തിലല്ല. ചിത്രങ്ങള്‍ പുറത്തിറങ്ങാത്തതിന്റെ പേരിലല്ല. പിന്നെ സംഘടനകളുടെ കാര്യത്തില്‍. ലോകത്ത്‌ സംഘടനകള്‍ പൊളിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണ്‌. ഏത്‌ സംഘടനയുടെയും നിലനില്‍പ്‌ അത്‌ നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ വിശ്വാസ്യതയും അനുസരിച്ചാണ്‌. ചരിത്രം പഠിപ്പിക്കുന്നതും മറ്റൊന്നല്ല. കഴിവുറ്റ നടന്മാരില്‍ ഒരാളാണ്‌ തിലകന്‍. അദ്ദേഹത്തിനു മാത്രം ചെയ്‌തു ഫലിപ്പിക്കാവുന്ന നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയമികവ്‌ പ്രതിഫലിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തെപ്പോലെയോ, അതിനേക്കാള്‍ മികച്ചതോ ആയ അഭിനേതാക്കളും ഉണ്ട്‌. മലയാളസിനിമയിലെ വിവാദങ്ങള്‍ അടുത്തകാലത്ത്‌ തികലനുമായി ചേര്‍ത്താണ്‌ പുറത്തുവരുന്നത്‌.

ഈ വിവാദങ്ങളിലെല്ലാം തിലകന്‍ ഇടപെടുന്നുണ്ടോ ഇല്ലയോ എന്നത്‌ അദ്ദേഹത്തിനു മാത്രം അറിയുന്ന കാര്യം. ഒരു സിനിമയില്‍ തിലകന്‌ കരാര്‍ ചെയ്‌ത റോള്‍ നല്‍കിയില്ല എന്നതാണ്‌ പുതിയ വിവാദത്തിന്‌ തുടക്കം. സിനിമ കൂട്ടായ കലാപ്രവര്‍ത്തനമാണ്‌. പല സ്വഭാവത്തിലും താല്‍പര്യത്തിലും പ്രവര്‍ത്തിക്കുന്നവരുണ്ടാകാം. അവരെയെല്ലാം കോര്‍ത്തിണക്കുക എന്നതാണ്‌ സിനിമ പോലുള്ള ഒരു കലാ മേഖലയുടെ ഏറ്റവും വലിയ യത്‌നം. വ്യക്തിപിണക്കങ്ങളും ആരോപണങ്ങളും പര്‍വ്വതീകരിച്ചാല്‍ വാര്‍ത്താപ്രാധാന്യം നേടാം. പ്രത്യേകിച്ചും ഇരുപത്തിനാലു മണിക്കൂറും വാര്‍ത്താചാനലുകള്‍ സജീവമായ കാലഘട്ടത്തില്‍. ഇങ്ങനെ വിവാദങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടാല്‍ കലാകാരന്മാര്‍ക്കിടയില്‍ അനിവാര്യമാകേണ്ട ഐക്യം തിരിച്ചു കിട്ടണമെന്നില്ല. പിണക്കം എപ്പോള്‍ വേണമെങ്കിലും പരിഹരിക്കപ്പെടാം.

ഒരു കലാകാരനെ, അദ്ദേഹത്തിന്‌ നല്‍കിയ വേഷത്തില്‍ നിന്നും നടനവൈദഗ്‌ധ്യത്തിന്റെ പേരിലല്ലാതെ നീക്കം ചെയ്യാന്‍ പാടില്ല. അല്ലെങ്കില്‍ തക്കതായ കാരണം അദ്ദേഹത്തെ അറിയിക്കണം. ആ മര്യാദ കരാറുകാര്‍ പാലിച്ചിരിക്കണം. ആരൊക്കെ തന്റെ സിനിമയില്‍ വേണമെന്ന്‌ തീരുമാനിക്കുന്നത്‌ സംവിധായകനാണ്‌. കഥാപാത്രങ്ങള്‍ക്ക്‌ അനുയോജ്യരെ സംവിധായകന്‍ തീരുമാനിക്കുന്നു. സിനിമ സംവിധായകന്റെ കലയാണ്‌. പൊതുസമൂഹത്തില്‍ നിന്നും അന്യമാകുന്ന ചിലര്‍ കയറിക്കൂടാനുള്ള ഇടമായി മലയാളസിനിമാരംഗത്തെ കാണാന്‍ തുടങ്ങിയിരിക്കുന്നു. സംഘടനകളുടെ ബലത്തില്‍ ബലപ്രയോഗം നടത്താനുള്ള ശ്രമമാണ്‌ ഇതില്‍ ചിലര്‍ തുടങ്ങിയത്‌. അടുത്തകാലത്തിത്‌ ശക്തമായിട്ടുണ്ട്‌. പൂര്‍ണമായും രാഷ്‌ട്രീയവല്‍ക്കരിച്ചാല്‍ ഒരു കലാസംഘടനയും നിലനില്‍ക്കില്ല. കേരളത്തില്‍ പല നാടകസംഘങ്ങളും പൊളിഞ്ഞ കഥ ഇവര്‍ക്ക്‌ അറിയാത്തതല്ല, പക്ഷേ പുര കത്തിയാലും വേണ്ടത്‌ ഞാനെടുക്കും എന്നു തീരുമാനിച്ചിറങ്ങുന്നവര്‍ക്ക്‌ മലയാളസിനിമയോടോ, തിലകനോടോ, മറ്റേതെങ്കിലും അഭിനേതാക്കളോടോ ഉത്തരവാദിത്വമുണ്ടാകണമെന്നില്ല.

സിനിമാരംഗത്തെ സൗഹൃദച്ചോര്‍ച്ച പരിഹരിക്കേണ്ടത്‌ ആ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നതാണ്‌ നല്ലത്‌. ഉള്ളതിനെ നശിപ്പിക്കാന്‍ എളുപ്പമാണ്‌. കെട്ടിപ്പടുക്കാന്‍ എളുപ്പമല്ല, അത്‌ സിനിമയായാലും സ്ഥിതി വ്യത്യസ്‌തമല്ല. കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്നും മലയാളി ഇനിയും പഠിക്കാത്ത പാഠമാണിത്‌.

പി.ടി. അബ്‌ദുറഹിമാന്
‍ജീവിതത്തിന്റെ കുട്ടിക്കാലത്തേക്ക്‌ നടന്നുപോകുന്നതില്‍ സന്തോഷം കണ്ടെത്തിയ എഴുത്തുകാരനായിരുന്നു പി.ടി. അദ്ദേഹത്തിന്റെ പിന്നോട്ടു നടത്തം പുതിയൊരു നിധിയുമായി മുന്നോട്ടു തിരിച്ചെത്തുവാനായിരുന്നു. പി.ടി. രചിച്ച കവിതകളും ഗാനങ്ങളും ഓര്‍മ്മപ്പെരുക്കത്തിന്റെ ഇമ്പം കൊണ്ട്‌ വായനക്കാരില്‍ വിസ്‌മയം സൃഷ്‌ടിച്ചു. പി. ടി. മനംനോക്കി എഴുതിക്കൊണ്ടിരുന്നു. അവയുടെ അറ്റങ്ങളില്‍ വിയര്‍പ്പിനോടൊപ്പം രക്തവും പൊടിഞ്ഞു. മലയാളകവിതയില്‍ വ്യത്യസ്‌തമായൊരു ഭാവുകത്വത്തിന്റെ ഉടമ.

കടം വീട്ടുന്ന കവിത
ജീവിതനദി തുഴഞ്ഞുപോകുന്നൊരാളുടെ നിതാന്ത സാന്നിദ്ധ്യം ഹക്കീം വെളിയത്തിന്റെ കവിതകളിലുണ്ട്‌. എരിഞ്ഞൊടുങ്ങിയ പകലുകളില്‍ നിന്നും വെളിച്ചം പെയ്യാത്ത രാവുകളില്‍ നിന്നും കോരിയെടുത്ത അനുഭവലോകമാണ്‌ ഹക്കീമിന്റെ വേദനയുടെ നോട്ടുപുസ്‌തകം. കാലം എത്ര കടന്നുപോയാലും കറുത്തിരുണ്ടുപോകാത്ത കാഴ്‌ചകളുടെ ദീപ്‌തി ഈ പുസ്‌തകത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. നാല്‌പതു കവിതകളാണ്‌ വേദനയുടെ നോട്ടുപുസ്‌തകം. അവ മണ്ണും മാനവും തൊടുന്നു. സ്‌നേഹത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും നീരൊഴുക്കാണ്‌ ഈ കവിതകളുടെ അടിസ്ഥാനധാര. അവതാരികയില്‍ എം. എന്‍. വിജയന്‍: ചവിട്ടിയരക്കപ്പെട്ടവന്റെയും എരിഞ്ഞുതീരുന്നവന്റെയും നൊമ്പരം കൊണ്ടാണ്‌ ഈ കവി ചരിത്രത്തെ അളക്കുന്നത്‌. അബൂഗുറൈബിലെ ചോരപ്പൂക്കളും, ബുദ്ധന്റെ ബോധക്കേടും- ഈ ബോധം വിളിച്ചു പറയും. മുഞ്ഞിനാട്‌ പത്മകുമാറിന്റെ പഠനം.- (ചിദംബരം ബുക്‌സ്‌)- നിബ്ബ്‌, ചന്ദ്രിക 14-2-2010.