Saturday, March 27, 2010

ചോദ്യമില്ലാത്ത വായന

വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന്‍ പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത്‌ ആലപ്പുഴയിലെ ഐക്യ ഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്‌തകത്തില്‍ നിന്നാണ്‌. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്‌.- കെ. പി. അപ്പന്‍ (കാറ്റും കഥകളും ജീവിതവും- മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ്‌ നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്‌. വിമര്‍ശകന്‍ ചരിത്രത്തിന്റെ മുന്നിലേക്ക്‌ കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന്‍ ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.

പത്തിമടക്കുന്ന വിമര്‍ശനം
സക്കറിയ വിമര്‍ശനങ്ങള്‍ പിന്‍വലിച്ച്‌ (മാതൃഭൂമി) സൗമ്യശീലനായി മാറുന്നു. കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും നല്ലകാര്യം. സക്കറിയയുടെ നിലപാടുകളോട്‌ എല്ലാവരും യോജിക്കുന്ന കാലം വരുന്നു. പല സന്ദര്‍ഭത്തിലും സക്കറിയ മറ്റുള്ളവരെ ഇണക്കിയും പിണക്കിയും നിര്‍ത്തിയിട്ടുണ്ട്‌. അതൊരു സക്കറിയാതന്ത്രം എന്നുവരെ വിശേഷിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഗായകന്‍ യേശുദാസിനെപ്പറ്റി 1984-ല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കാണ്‌ സക്കറിയ പശ്ചാത്തപിക്കുന്നത്‌. യേശുദാസിന്റെ ആലാപനശൈലിയും ഗാനങ്ങളും വിമര്‍ശനത്തിന്‌ വിധേയമാകുന്നതില്‍ എന്തെങ്കിലും പന്തികേടുണ്ടോ?

ഈടുറ്റ വിമര്‍ശനം കലാകാരനോടുള്ള അനാദരവല്ല; സര്‍ഗാത്മകമായ ഇടപെടലാണ്‌. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാകാരന്മാരില്‍ യേശുദാസും ഉള്‍പ്പെടാതിരിക്കില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചും ആലാപനശെലിയെപ്പറ്റിയും ആത്മാര്‍ത്ഥമായി പഠിച്ച്‌ വിമര്‍ശനം നടത്തിയവര്‍ക്ക്‌ സക്കറിയയുടെ അവസ്ഥ ഉണ്ടാവാനിടയില്ല. വിമര്‍ശനമായാലും അവബോധത്തിന്റെ അടിത്തറയില്‍ നിന്നാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടിവരില്ല.

എഴുത്തിന്റെ പുതുമുദ്രകള്
‍മലയാളത്തിലെ പുതിയ എഴുത്തുകാര്‍ എവിടെ നില്‍ക്കുന്നു? വരമൊഴിയില്‍ തെളിയുന്ന സൗന്ദര്യശാസ്‌ത്രമെന്ത്‌? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ വായനയില്‍ തെളിയുന്നുണ്ട്‌. ആ വഴിയിലേക്ക്‌ നമ്മുടെ ശ്രദ്ധപതിപ്പിക്കുന്ന അഞ്ച്‌ പുസ്‌തകങ്ങളാണ്‌ ചുവടെ പരാമര്‍ശിക്കുന്നത്‌. ഹക്കീം വെളിയത്ത്‌, സി. കെ. സുജിത്ത്‌, മിനിബാബു, ഇയ്യ വളപട്ടണം, അപ്പുമുട്ടറ എന്നിവരുടെ കൃതികള്‍.

മദീനയുടെ മന്ദഹാസം
വര്‍ത്തമാനകാല ലോകം മനുഷ്യാവസ്ഥക്ക്‌ മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‌ പ്രതിവിധിയെന്ത്‌? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങള്‍ പൊലിപ്പിച്ചെടുത്ത്‌ സമകാലിക ഉത്‌കണ്‌ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കുന്ന എഴുത്തുകാരനാണ്‌ ഹക്കീം വെളിയത്ത്‌.

മദീനയുടെ മന്ദഹാസം എന്ന പുതിയ കാവ്യസമാഹാരത്തിലൂടെ ഹക്കീം ഭൗതിക പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ മാതൃകയായി നബിയുടെ ജീവിതഘട്ടങ്ങള്‍ വിവരിക്കുന്നു. ആത്മഭാഷണങ്ങളും കാരുണ്യദര്‍ശനങ്ങളും ഇഴചേര്‍ത്ത്‌ ഹക്കീം രചിച്ച കവിതകള്‍ സത്യവിശ്വാസിയുടെ ഉള്ളുരയാണ്‌. അത്‌ വിനയത്തിന്റെയും വണക്കത്തിന്റെയും ഭാഷയിലൂടെ മദീനയുടെ മന്ദഹാസം അടയാളപ്പെടുത്തുന്നു. ആമുഖം ഡോ. സുകുമാര്‍ അഴീക്കോട്‌.-(ആര്‍. എസ്‌. സി അബുദാബി, 40 രൂപ)

ലൈഫ്‌ലോങ്‌ വാലിഡിറ്റി
ഒടുവില്‍... അവള്‍ മുലപ്പാല്‍ വിറ്റ്‌ സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റി- സി. കെ. സുജിത്തിന്റെ മാതൃത്വം എന്ന കഥ. ഒറ്റവരിയില്‍ ആധുനികലോകത്തിന്റെ ഉള്ളുരുക്കം എഴുതിയിരിക്കുന്നു. ജീവിതത്തിന്റെ ദുരന്തചിത്രങ്ങളാണ്‌ കൊച്ചുകഥകളില്‍ സുജിത്ത്‌ വരച്ചിടുന്നത്‌. ആറ്റിക്കുറുക്കിയ വാക്കുകള്‍ കൊണ്ട്‌ വര്‍ത്തമാനകാലത്തിന്റെ ഇരുളിടങ്ങളാണ്‌ സുജിത്ത്‌ എഴുതിയത്‌. 54 കൊച്ചുകഥകളാണ്‌ ലൈഫ്‌ലോങ്‌ വാലിഡിറ്റിയിലുള്ളത്‌. ബാരക്ക്‌, സ്വയം തൊഴില്‍, ആധി, പെന്‍ഷന്‍, നന്ദി, ക്വട്ടേഷന്‍, റിയാലിറ്റിഷോ ഈ രീതിയിലുള്ള പ്രമേയങ്ങളില്‍ കഥയും നര്‍മ്മവും യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണതയും കണ്ടെടുക്കുന്ന എഴുത്തുവിദ്യ സുജിത്തിന്റെ രചനകളുടെ സവിശേഷതയാണ്‌. വീണ്ടും വീണ്ടും വായിക്കാവുന്ന കഥകള്‍. -(കൈരളി ബുക്‌സ്‌ കണ്ണൂര്‍, 40 രൂപ)

നഗരസന്ധ്യമിനിബാബുവിന്റെ 26 കവിതകള്‍. ലളിതവും സുതാര്യവുമായ ഭാഷയിലൂടെ സാമൂഹികജീവിത പ്രശ്‌നങ്ങളാണ്‌ മിനിബാബു പറയുന്നത്‌. കവിതയെക്കുറിച്ചും എഴുത്തിനെപ്പറ്റിയും വ്യക്തമായ ഒരു നിലപാട്‌ മിനിബാബുവിനുണ്ട്‌. ഒരു തുണ്ട്‌ കടലാസില്‍ വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതുന്നതല്ല കവിത. ആത്മാവിന്റെ നിലവിളിയായി കവിതയെ ചേര്‍ത്തുപിടിക്കുന്ന മനസ്സിന്റെ നിതാന്തസാന്നിദ്ധ്യം നഗരസന്ധ്യയിലുണ്ട്‌. വീട്ടില്‍ വിരിയുന്ന കവിത എന്ന്‌ അവതാരികയില്‍ പി. സോമനാഥന്‍ വിശേഷിപ്പിക്കുന്നു.-(ഭാഷാ ബുക്‌സ്‌ പേരാമ്പ്ര, 25 രൂപ)

കുറുക്കന്റെ കണ്ണുകള്
‍ഇയ്യ വളപട്ടണത്തിന്റെ പ്രഥമ കഥാസമാഹാരം. ഉറക്കത്തിനും ഉണര്‍വ്വിനും ഇടയിലെ തോന്നലുകളാണ്‌ ഈ കഥകളെ ചടുലമാക്കി നിര്‍ത്തുന്നത്‌. കാല്‍പ്പാദം കൊണ്ട്‌ ഭൂമി അളക്കുന്ന സര്‍ക്കസ്സുകാരനെ തൊട്ടുകൊണ്ടാണ്‌ പുസ്‌തകത്തിലെ ആദ്യ കഥ-(തിളങ്ങുന്ന നാട്ടിലെ...), അവസാനകഥയില്‍ (എഴുത്തുപുരയിലെ വിശേഷങ്ങള്‍) തൊണ്ടയില്‍ കുടുങ്ങിയ വാക്കുകളോടെ ദൂരെ നോക്കി അവര്‍ ഇരിക്കുന്നു എന്നൊരു ചിത്രവും. ജീവിതത്തിന്റെയും എഴുത്തിന്റെയും രണ്ടു ദൂരങ്ങളെ കോര്‍ത്തിണക്കുന്ന രേഖാഖണ്‌ഡമാണ്‌ ഇയ്യ വളപട്ടണത്തിന്റെ കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍നോട്ടം എന്ന കൃതി.-(കൈരളി ബുക്‌സ്‌, 40 രൂപ)

നമുക്കൊന്നു മിണ്ടാം
വേട്ടക്കാരുടെ മുന്നിലകപ്പെട്ട ഇരയുടെ സുഖമാണ്‌ എന്റേത്‌ -എന്നിങ്ങനെ ഇരയുടെ വേദനയാണ്‌ അപ്പുമുട്ടറയുടെ കവിതകളുടെ മുഖമൊഴി. നമുക്കൊന്നു മിണ്ടാം എന്ന സമാഹാരത്തില്‍ 34 കവിതകളുണ്ട്‌. മനസ്സിന്റെ ഹരിതകാന്തിയും സൗമ്യതയുടെ നീലാകാശവും വിതാനിച്ചു നില്‍ക്കുന്ന കാവ്യതട്ടകമാണ്‌ അപ്പുമുട്ടറയുടെ പുസ്‌തകം. അകംപുറം നിരീക്ഷണത്തിന്റെ കരുത്തും ആര്‍ദ്രതയും ഈ കവിയുടെ രചനകളിലുണ്ട്‌. അവതാരികയില്‍ ആശ്രമം വിജയന്‍: കവി തന്റെ ആത്മനൊമ്പരങ്ങളുടെ പരസഹസ്രം അഗ്നിശലാകകളെ അഷ്‌ടദിക്കുകളിലേക്കും എയ്‌തുവിടുന്ന സവ്യസാചിയാണ്‌. - ജീവിതാവബോധത്തിന്റെ ആഴത്തറകളില്‍ വേരൂന്നിയ കവിതകളുടെ നിറവ്‌.-(ചിദംബരം ബുക്‌സ്‌, 40 രൂപ)-നിബ്ബ്‌, ചന്ദ്രിക-28-03-2010

No comments: