Friday, April 04, 2014

എന്നെ സ്വാധീനിച്ച പുസ്തകം ചരിത്രത്തിന്റെ മഹാഭാഷണം



Book Title:
Stalin’s nemesis: exile and murder of leon trotsky
-Bertrand M Patenaude

ജീവിതം മാറ്റിമറിച്ച പുസ്തകം ഏതെന്ന ചോദ്യത്തിന് ഏപ്പോഴും ഞാന്‍ ബേജാറാവാറുണ്ട്. ഏറ്റവും സ്വാധീനിച്ചത് എന്നത് പോലും ഒരു മിഥ്യയാണ്. ഉത്കണ്ഠകള്‍ ഉണ്ടാക്കുന്ന മിഥ്യ. മനുഷ്യന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ എല്ലാ സ്വാധീനവും അയഥാര്‍ത്ഥ്യമാണ്. പല പുസ്തകങ്ങളും കാഴ്ചകളും എന്റെ ചിന്തയിലൂടെ പലവട്ടം കടന്നുപോയിട്ടുണ്ട്. ബൗദ്ധിക ഉയരങ്ങള്‍ കാണിച്ചുതന്ന കൃതികള്‍ ചിന്തയെ സ്വാധീനിക്കാറുണ്ട്. ഇടയ്ക്ക് ഒരു മിന്നലാട്ടം പോലെ ചിന്തയെ ഒന്നടങ്കം കീഴ്‌മേല്‍ മറിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടാകും. അതിലൊന്നാണ് സ്റ്റാലിന്‍സ് നെമസിസ് ദ എക്‌സൈല്‍ ആന്റ് മര്‍ഡര്‍ ഓഫ് ലിയോണ്‍ ട്രോട്‌സ്‌കി. 

വായന കണിശമായി കൊണ്ടുപോകാന്‍ ആഗ്രഹിച്ച നാളുകളില്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ക്രൂരതകള്‍ മനസ്സ് കീഴടക്കിയിട്ടുണ്ട.് പക്ഷേ, ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും കുപ്രസിദ്ധി നേടിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ആസൂത്രകരില്‍ പ്രധാനിയായ ലിയോണ്‍ ട്രോട്‌സ്‌കിയുടേത്. സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാലയിലെ അധ്യാപകനും ചരിത്രകാരനുമായ ബെര്‍ട്രാന്‍ഡ് എം. പാറ്റനൗദ് എഴുതിയ ഈ പുസ്തകം റഷ്യന്‍ ചരിത്രത്തിന്റെ നിഗൂഢതകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചതിന്റെ അടയാളമാണ്. സ്റ്റാലിന്റെ പ്രതികാരദേവത, ലിയോണ്‍ ട്രോട്‌സ്‌കിയുടെ നാടുകടത്തലും എന്ന പുസ്തകം 2009-ലാണ് ഫേബര്‍ ആന്റ് ഫേബര്‍ പ്രസിദ്ധീകരിച്ചത്. 

സ്റ്റാലിന്‍ അധികാരത്തിന്റെ പടവുകള്‍ കയറിപ്പോയതിന്റെ ക്രൂരമായ രേഖാചിത്രങ്ങളില്‍ ഒന്നുമാത്രമാണ് ഈ കൃതി. റഷ്യയില്‍ നിന്ന് നിഷ്‌കാസിതനായ ട്രോട്‌സ്‌കി വിവിധ രാജ്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവിലില്‍ മെക്‌സിക്കോയില്‍ അഭയം കണ്ടെത്തി. ട്രോട്‌സ്‌കിയിസ്റ്റുകളുടെ പിന്തുണയോടെ ജീവിക്കുന്ന ട്രോട്‌സ്‌കിക്കു നേരെ നടന്ന പരാജയപ്പെട്ട വധശ്രമത്തെ സ്പര്‍ശിച്ചാണ് പുസ്തകത്തിന്റെ തുടക്കം. ഭാര്യ നടാലിയ, പൗത്രന്‍ സേവ എന്നിവരോടൊത്തായിരുന്നു ട്രോട്‌സ്‌കി താമസിച്ചിരുന്നത്. അതിനിടയില്‍ ട്രോട്‌സ്‌കിയുടെ രണ്ട് പുത്രന്മാരെ റഷ്യയില്‍ സ്റ്റാലിന്‍ കൊലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ഭ്രഷ്ടനായ ട്രോട്‌സ്‌കി ഒരു ദുരന്തകഥാപാത്രത്തെ പോലെയായിരുന്നു ജീവിച്ചത്. ലേഖനങ്ങളെഴുതി ജീവിതം നയിച്ച ട്രോട്‌സ്‌കി സ്റ്റാലിന്റെ ചാരപ്പടയുടെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ട്രോട്‌സ്‌കിസ്റ്റായ ജാക്‌സണെ തന്നെ ഉപയോഗിച്ച്് ട്രോട്‌സ്‌കിയെ വധിച്ചു. അനുയായിയായ ജാക്‌സണ്‍ ട്രോട്‌സ്‌കിക്കു നേരെ നിറയൊഴിക്കുമ്പോള്‍ നടാലിയ മുറിക്കു പുറത്തുണ്ടായിരുന്നു. ട്രോട്‌സ്‌കിയുടെ മരണത്തെപ്പറ്റി ഒരു കപ്പല്‍ച്ഛേദമെന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. വിപ്ലവത്തിന്റെ മാറില്‍ തുളച്ചുകയറിയ ആ വെടിയുണ്ടകള്‍... ഇപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്. ഹിറ്റ്‌ലറും മുസ്സോളിനിയും മാത്രമല്ല; രാഷ്ട്രീയപ്രവര്‍ത്തകരും ദാഹഗ്രസ്തരായ ഗറില്ലകളെപ്പോലെ പെരുമാറുന്നു. ഒരു ബദല്‍ സമൂഹം ചരിത്രത്തിനുള്ളിലെ ചുംബനമായി എത്രകാലം മറച്ചുവെക്കാന്‍ കഴിയും?

ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിന്റെയും നെവിന്‍ ഷൂട്ടിന്റെയും എഴുത്തുപോലെ അസുഖകരവും സ്‌തോഭനജനകവുമായ വായനാനുഭവമാണ് സ്റ്റാലിന്‍സ് നെമസിസ്. കാലവും ചരിത്രവും ആര്‍ക്കാണ് മാപ്പു കൊടുക്കുക എന്ന ചോദ്യം ഒരു മുഴക്കമായി മനസ്സിലുണ്ട്. ലോകത്തിന്റെ ഏതു കോണിലും ക്രൂരതകളും പലായനങ്ങളും അരങ്ങേറുമ്പോള്‍ ഓര്‍മ്മയില്‍ സ്റ്റാലിന്‍സ് നെമസിസ് തെളിയുന്നു. 
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
(ശാന്തം മാസിക-എഡിറ്റര്‍ : കെ.പി.രമേഷ്, പാലക്കാട്)

No comments: