Friday, April 11, 2014

വെയില്‍ പൂത്ത നാളില്‍ നന്മ വരും നേരം

വിഷുവിന് ആര്യ -ദ്രാവിഢ കാലഘട്ടത്തോളം പഴക്കമുണ്ട്. സംഘകാലത്തെ പതിറ്റുപത്തില്‍ വിഷു ആഘോഷം പരാമര്‍ശ വിഷയമാണ്. ഐതിഹ്യ പ്രകാരം നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനമാണ് വിഷു. നരകാസുരന്റെ ഭരണത്തില്‍ ജനത പൊറുതിമുട്ടിയപ്പോള്‍ അതില്‍ നിന്നുള്ള പ്രതീക്ഷയായിരുന്നു ശ്രീകൃഷ്ണന്‍ നല്‍കിയത.് 
ഉത്തര ദക്ഷിണായനങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒത്ത മധ്യത്തിലെത്തി നല്‍ക്കുന്ന ശുഭദിനത്തെ ഇന്ത്യയിലെമ്പാടുമുള്ള കര്‍ഷക സമൂഹം ഏതെങ്കിലും വിധത്തില്‍ വരവേല്‍ക്കുന്നുണ്ട്. കേരളത്തില്‍ അത് വിഷു ആഘോഷമായി കൊണ്ടാടുന്നു. കൊന്നപ്പൂക്കളുടെയും കണിക്കൊന്നയുടെയും പൊന്‍നിറ ശോഭയായി മാറുന്നു.
''പുത്തന്‍ വരിഷത്തിന്‍
പുലരിക്കളി കാണാന്‍
എത്തും കിളി പാടീ
'വിത്തും കൈക്കോട്ടും'
ഒത്തു നിരക്കട്ടെ
വിത്തും കൈക്കോട്ടും''- (വൈലോപ്പിള്ളി)

കൃഷി എന്ന വേലയേയും ഉത്സവമെന്ന വേലയേയും മേളിപ്പിച്ചു കൊണ്ടാണ് വേനലും വിഷുവും വരുന്നത്. മഴയും വിത്തും ഫലങ്ങളും കാണിയൊരുക്കുന്നത്.
ചിങ്ങത്തിലേയും മേടത്തിലേയും മാസപ്പിറവികള്‍ക്കു പ്രാധാന്യം ഏറും. വിഷുഫലം ഒരു വര്‍ഷത്തേക്കുള്ളതാണ്. കണികാണാനും കൈനീട്ടം നല്‍കാനും അലിഞ്ഞു പ്രാര്‍ത്ഥിക്കും. കണികാണല്‍ ചടങ്ങിനുമുണ്ട് സവിശേഷത. ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ശുദ്ധമാക്കിയ ദൈവത്തറയില്‍ പിച്ചളത്താലത്തില്‍ അരിയും തേങ്ങാപ്പൂളും വെള്ളരിയും വാല്‍ക്കണ്ണാടിയും കസവും രാശിയും നാരായവും പുസ്തകവും പറയും നിറയും ഗണപതിക്കുള്ള ഒരുക്കങ്ങളും നിറനാഴിയും കതിര്‍ക്കുലയും വെച്ചിരിക്കും. തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഒരുക്കിവെച്ചിരിക്കുന്ന കണിയുടെ മുമ്പില്‍ തിരിതെളിഞ്ഞാല്‍, കുട്ടികളെ എഴുന്നേല്‍പ്പിച്ച് കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുനിര്‍ത്തി കണികാണിക്കുകയാണ് പതിവ്. കണി തരുന്നത് ഒരു പണമായിരിക്കും. എല്ലാവരും കണികണ്ടാല്‍ പിന്നീട് കിഴക്കുവശത്ത് വെച്ച് പ്രകൃതിക്ക് കണികാണിക്കും.
അപകടകരമായ ആലസ്യത്തിന്റേയും അതിരുകടന്ന ആത്മവിശ്വാസത്തിന്റേയും നടുവിലാണ് ഇന്ന് മലയാളി. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും മധുരവാഗ്ദാനങ്ങള്‍ മലയാളിയെ ആവോളം ആവേശം കൊള്ളിക്കുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ ഗൃഹാന്തരീക്ഷത്തിന്റെ തടവറയില്‍ വിശാലമായ ലോകം രുചിച്ചറിയുന്ന നൂതന മധ്യവര്‍ഗത്തിന്റെ ജ്വരങ്ങള്‍ കേരളത്തില്‍പോലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. കലുങ്കല്‍ഭിത്തിയില്‍ പെട്ടിക്കടകൡും ഇരുന്ന് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റവും ലാറ്റിനമേരിക്കന്‍ ചെറുത്തിനില്‍പ്പും ചര്‍ച്ച ചെയ്തിരുന്ന മലയാളി ഇപ്പോള്‍ സൈബര്‍യുഗത്തിന്റെ ലാഭോത്തേജിതമായ സ്വപ്നങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. ജീവിതം മത്സരങ്ങളാക്കി മാറ്റി ചരിത്രവും ഐതിഹ്യങ്ങളും സങ്കല്‍പങ്ങളും ആകാവുന്നത്ര ദൂരത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന മലയാളിയുടെ പ്രകൃതിയിലേക്ക് വീണ്ടും പ്രകൃതിയുടെ ഉത്സവമായി വിഷുപ്പുലരി വന്നുപെടുന്നു.
പണ്ട് മലയാളി കാത്തിരുന്ന നാളാണ് മേടപ്പുലരിയുടെ പൊന്‍കണി. മലയാളിയുടെ മനസ്സിലേക്ക് പുതുവര്‍ഷ നിനവുകളുടെ മഞ്ഞനാമ്പുകള്‍ ചൂടി കണിക്കൊന്ന നിറയുന്ന കാലം. കച്ചവടതന്ത്രങ്ങളുടെ വലയത്തിലും സ്‌നേഹവും അകവെളിച്ചവും കെട്ടുപോകുന്ന ദുരന്തത്തിലും ഇറങ്ങിനില്‍ക്കുന്ന മലയാളിക്ക് വസന്തത്തിന്റെ ശ്രുതികളുതിര്‍ത്ത് എങ്ങുനിന്നോ പറന്നെത്തുന്ന വിഷുപ്പക്ഷികളെ എതിരേല്‍ക്കാന്‍ സമയം അനുവദിക്കുമോ? ജീവിതത്തിന്റെ ബദല്‍ക്കാഴ്ച നഷ്ടപ്പെടുന്ന മലയാളിയുടെ ജഡാവസ്ഥയിലേക്കാണ് വിഷു-സംക്രമണോല്‍ത്സവം വന്നു നിറുന്നത്.
വേനലിന്റെ ദുരിതഭൂമിയില്‍ കനത്തുനില്‍ക്കുന്ന മീനത്തിന്റെ അറുതി. കിനാവിന്റെ നിറകുംഭവുമായി മേടത്തിന്റെ നാന്ദി.... അറിയപ്പെടാത്ത പാതാള തമസ്സില്‍ നിന്നും ആര്‍ദ്രമനസ്‌കയായി പെരുമാള്‍ തിരിച്ചെഴുന്നെള്ളുകയാണ് ഭൂമിയിലേക്ക്...മലയാളത്തിലേക്ക്...മേടവെയില്‍ പൊന്നുരുക്കുന്ന കുന്നിന്‍പുറങ്ങളും നാട്ടുവഴികളും കണിക്കൊന്ന പൂത്തുനില്‍ക്കുന്നതും പ്രകൃതിയുടെ ചന്തം വര്‍ദ്ധിപ്പിക്കുന്നു. കണിക്കൊന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി തരുന്ന വൃക്ഷം എന്നാണ് പുരാണങ്ങളില്‍ കൊന്നക്ക് നല്‍കുന്ന വിശേഷണം.
മലയാളിക്ക് മറ്റ് വിശേഷങ്ങളോടൊപ്പം കാര്‍ഷികവൃത്തിയുടെ ഉത്സവം കൂടിയാണ് വിഷു. ഓണം വിളവെടുപ്പിന്റേയും വിഷു വിളയിറക്കലിന്റേയും കാലമാണ്. മീനച്ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന മണ്ണിലേക്ക് വേനല്‍മഴയെത്തുന്നതോടെ കുംഭത്തില്‍ കുഴികുത്തിയ ചേമ്പും ചേനയും നാമ്പെടുക്കുന്നു. വൃശ്ചികത്തില്‍ നട്ട വാഴത്തൈകള്‍ മഴയില്‍ കുതിര്‍ന്ന പുതുമണ്ണിന്റെ ഗന്ധത്തില്‍ തളിര്‍ക്കുന്നു. ചൈത്രത്തിന്റെ സൂര്യസംക്രമത്തില്‍ വിഷുവേലക്കും തുടക്കമാവും. വിഷുപ്പക്ഷിയുടെ സംഗീതം മുണ്ടകന്‍പാടങ്ങളില്‍ നിറയുന്നു. വിത്തും കൈക്കോട്ടും പാടി വിഷുഫലത്തിന്റെ കിനാവില്‍ കുളിരണിഞ്ഞ് ഞാറ്റുകണ്ടങ്ങളില്‍ പുള്ളുവവീണകള്‍ വാഴ്ത്താന്‍ തുടങ്ങുന്നു. നിറവാര്‍ന്ന് വാഴണമെന്ന കാലത്തിന്റെ പ്രാര്‍ത്ഥന. പക്ഷേ, കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത ദുര്‍വിധിയിലേക്ക് പതിഞ്ഞുപോവുന്ന കര്‍ഷകനും കര്‍ഷകജീവിതത്തിനും ഇനിയുമെത്ര നാള്‍ പ്രതീക്ഷയില്‍ മനം കുളിര്‍പ്പിക്കാന്‍ കഴിയും?
വിഷു എന്ന വാക്കിന് തുല്യതയോടു കൂടിയത് എന്നാണര്‍ത്ഥം. ഗണിതശാസ്ത്രപരമായും ഇതിന് അടിസ്ഥാനം കിട്ടുന്നു. സൂര്യന്‍ ഭൂമധ്യരേഖക്ക് നേരെ വരുന്ന ദിനം കൂടിയണ് മേടം ഒന്ന്. കൊന്നപ്പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നൊരു ചൊല്ലുതന്നെയുണ്ട്. ഇത് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൃഷി തുടങ്ങേണ്ട കാലത്താണ് കൊന്നപൂക്കുന്നത്. എന്നാല്‍ പ്രകൃതി താളംതെറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലേക്കാണ് നാം ഞെട്ടിയുണരുന്നത്. അങ്ങനെ അമ്പരന്നു കൊണ്ടിരിക്കുന്ന നിമിഷത്തില്‍ ഓര്‍മകളും സങ്കല്‍പങ്ങളും കാലത്തിന് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാവുന്ന ദുര്‍ദശ.
മീനരാവറുതി തപ്തനിശ്വാസത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മനസ്സായി എം.ടി. പടക്കം എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ തനിക്കു മാത്രം പടക്കം വാങ്ങാന്‍ കാശില്ലാതെ അപമാനവും സങ്കടവും സഹിക്കാതെ മുറിയില്‍ ഒളിച്ചിരിക്കണ്ടേി വന്ന ഒരു കുട്ടിയുടെ നിസ്സഹായത. മലയാളി പരസ്പരം നഷ്ടപ്പെടുന്ന ലോകത്തില്‍ അവനവനിലേക്ക് തലതിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്ന ദശാസന്ധിയിലാണിപ്പോള്‍. അതേ, ഓരോ ഉത്സവത്തിനു മുമ്പിലും ലോകത്തിന്റെ നെടുങ്കന്‍ പകര്‍പ്പെന്നപോലെ കേരളീയാന്തരീക്ഷവും പരുങ്ങി നില്‍ക്കുന്നു.
വിഷുവിന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തും വേലയും കൊണ്ടാടുന്നു. പാലക്കാടന്‍ ഗ്രാമങ്ങളില്‍ കണിയാര്‍ക്കളി, വേലന്‍കളി തുടങ്ങിയവ അരങ്ങേറ്റം കുറിക്കും. ഇങ്ങനെ കാര്‍ഷികവൃത്തിയുടെയും കളികളുടെയും മേളനമായിമാറുന്നു ഈ ഉത്സവം. വിഷുവിഭവങ്ങള്‍ക്കും പ്രത്യേകതയുണ്ട്. മിക്കവാറും ചക്കയായിരിക്കും മുഖ്യം. വള്ളുവനാടന്‍ ഭാഗങ്ങളില്‍ കഞ്ഞിയാണ്. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വിരിക്കും. കഞ്ഞി ഒഴിച്ച്, പഴുത്ത പ്ലാവില കുത്തിയാണ് കുടി.
മേടപ്പുലരിയിലെ മംഗള മുഹൂര്‍ത്തത്തില്‍ ഓര്‍മകളുടെ കിളിവാതിലൂടെ പോയകാലം കാണാന്‍ കഴിയും. വിത്തുവിതക്കലിന്റേയും വിളവിറക്കലിന്റേയും ആഘോഷവും ഗൃഹാതുരതയുടെ വേനല്‍പ്പച്ചകളും അനുഭവിക്കാനുള്ള ത്വരയിലമരാന്‍ ഒരിക്കല്‍ കൂടി പ്രകൃതി വിളിക്കുന്നു. പി. കുഞ്ഞിരാമന്‍ നായര്‍ കുറിച്ചിട്ടപോലെ:
''ഉദയാചല പീഠത്തിന്‍
കോവില്‍നട തുറക്കയായ്
കാത്തുനില്‍ക്കുന്നിതാ നിന്നെ
നവജീവിത സംക്രമം...''(പൂമൊട്ടിന്റെ കണി)
അവിടെ നിറുയന്നതാകട്ടെ, ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും' (വൈലോപ്പിള്ളി).

ചന്ദ്രിക വാരാന്തപ്പതിപ്പ്- ഏപ്രില്‍ 13/2014
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

No comments: