Monday, February 09, 2009

മലയാളിക്ക്‌ തിരഭാഷയുടെ താക്കീത്‌

കേരളത്തിന്റെ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രമേള പ്രതിഫലിപ്പിക്കുന്ന ലോകസിനിമയുടെ പുതിയമുഖത്തെപ്പറ്റി.ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷമായ നിര്‍മ്മിതി കൂടിയാണ്‌. കാലത്തിന്റെയും സാമൂഹികാന്തരീക്ഷത്തിന്റെയും സൂക്ഷ്‌മസ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ്‌ കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്‌. ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത്‌ മറ്റൊന്നല്ല. ചലച്ചിത്രം അന്വേഷണത്തിന്റെയും പ്രജ്ഞയുടെയും മാറ്റുരയ്‌ക്കലായി കണ്ടെടുക്കുന്നവര്‍ കാലത്തിനു നേരെ പിടിച്ച കണ്ണാടിയായി സിനിമയെ മാറ്റിത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഇതിനകം മാറിയിട്ടുണ്ട്‌. മനുഷ്യബന്ധങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളുടെ തീവ്രവും സുതാര്യവുമായ ദൃശ്യസംസ്‌കാരമാണ്‌ പതിമൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രോത്സവം അനുഭവപ്പെടുത്തിയത്‌. ലോകസിനിമയ്‌ക്ക്‌ സംഭവിക്കുന്ന കയറ്റിറക്കമാണ്‌ മിക്ക ചിത്രങ്ങളും പ്രതിഫലിപ്പിച്ചത്‌. ലോകസിനിമാവിഭാഗത്തിലെ ബെലാ പാക്‌സോലയുടെ ദ അഡ്വന്‍ചറര്‍, മിജിക്കീ സി. ജോങിന്റെ ക്യാറ്റിയാസ്‌ സിസ്റ്റര്‍, റീത്ത്‌ പാന്‍ചിന്റെ സീവാള്‍, ആദിത്യ അസ്സാരത്തിന്റെ വണ്ടര്‍ഫുള്‍ ടൗണ്‍, തകെഷി കിറ്റാനോവിന്റെ ടോര്‍ടോറ്റോയിസ്‌, മൊറോക്കോ ബീച്ചിന്റെ ബേഡ്‌ വാച്ചസ്‌, മൈക്കിള്‍ ഹാനോക്കിയുടെ ഫണ്ണി ഗെയിംസ്‌, മുതലായ ചിത്രങ്ങള്ളില്‍ തെളിയുന്നത്‌ ലോകജീവിത്തിന്റെ പ്രതിഫലനം മാത്രമല്ല, ചലച്ചിത്രഭാഷയുടെ മാറുന്നമുഖവുമാണ്‌. ആഗോളീകരണം ചലച്ചിത്രരംഗത്ത്‌ സൃഷ്‌ടിച്ച വേലിയേറ്റവും ദൃഷ്യസംസ്‌കാരവുമാണ്‌ വ്യക്തമാക്കിയത്‌. ജീവിതത്തിന്റെ ആഴക്കാഴ്‌ച അടയാളപ്പെടുത്തുന്നതില്‍ നിന്ന്‌ ക്യാമറകളുടെ പിന്മടക്കം ദൃശ്യതലത്തില്‍ ഏല്‍പ്പിക്കുന്ന മുറിപ്പാടുകള്‍ വഹിക്കുന്ന സിനിമകളും പതിമൂന്നാമത്‌ മേള നിരവധിയുണ്ടായിരുന്നു. ലോകരാഷ്‌ട്രങ്ങളിലെ കലാകാരന്മാര്‍ ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നുവെന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ മേളയുടെ സന്ദേശമായി മാറി. കോര്‍പ്പറേറ്റ്‌ ഫണ്ടിംഗ്‌ ചലച്ചിത്ര നിര്‍മ്മിതിയില്‍ ഇടപെടുമ്പോള്‍ ഫ്രെയിമുകളുടെ കരുത്തും ചടുലതയും കുറഞ്ഞുവരുന്നതിന്റെ മുദ്രകളായിരുന്നു റീത്ത്‌ പാന്‍ചിന്റെ സീവാള്‍, മാച്ചീസ്‌ എന്ന ചിത്രകാരന്റെ സ്വപ്‌നലോകത്തിലൂടെ കഥപറയുന്ന ഈ സിനിമയില്‍ തെളിയുന്ന മാറുന്നകാലത്തിന്റെ കനല്‍പാടുകളാണ്‌. കിം കി ദുകിന്റെ ബ്രീത്ത്‌ കൊറിയന്‍ ജീവിതത്തിന്റെ മാറ്റത്തിലേക്ക്‌ ചെന്നുതൊടുന്ന തീവ്രമായ അനുരാഗത്തിന്റെ കഥപറഞ്ഞുകൊണ്ടാണ്‌. കൊറിയന്‍ സിനിമയുടെ വ്യാകരണം തിരുത്തിക്കുറിക്കുന്ന ദുക്‌ തന്റെ പുതിയ ചിത്രത്തില്‍ അനുരഞ്‌ജനത്തിനാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. മനുഷ്യര്‍ പാര്‍ക്കുന്ന ലോകത്തെപ്പറ്റി ആശങ്കകളോടെ ചിന്തിക്കുകയും ജീവിതവൃത്താന്തങ്ങള്‍ സവിശേഷമായ ക്യാമറക്കോണിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഒട്ടേറെ ചിത്രങ്ങളും രാജ്യാന്തര മേളയിലുണ്ടായിരുന്നു. മത്സവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഹുസൈന്‍ കാരബിയുടെ മൈ മെര്‍ലിന്‍ ആന്റ്‌ ബ്രാന്‍ഡോ, എന്റിക്‌ റിവേറയുടെ പാര്‍ക്‌ വൈ, റിഡ്‌ സീലികിന്റെ റഫ്യൂജ്‌, മരീന റോണ്ടന്റെ പോസ്റ്റ്‌കാര്‍ഡ്‌ ഫ്രം ലെനിന്‍ഗ്രാഡ്‌, ലോകസിനിമയിലുണ്ടായിരുന്ന താരാ ഇല്ലന്‍ബര്‍ഘറുടെ ബ്രൂട്ടസ്‌, മാജിദ്‌ മജീദിയുടെ ദ സോങ്‌ ഓഫ്‌ സ്‌പാരോ തുടങ്ങിയവ. ജീവിതത്തിന്റെ കാവല്‍മാടമാകുന്ന സിനിമ സാംസ്‌കാരികമായ അതിദൂര വീക്ഷണങ്ങളാണ്‌ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. കാഴ്‌ചയുടെ കലയായ സിനിമയില്‍ ഇത്തരം നിര്‍വ്വണങ്ങള്‍ക്കുള്ള പ്രാധാന്യം അനുഭവിപ്പിക്കുന്ന പാക്കേജുകള്‍ പതിമൂന്നാമത്‌ മേളയിലുണ്ടായിരുന്നു. ഇസ്രേല്‍ സംവിധായകന്‍ അമോസ്‌ ഗിതായിയുടെ ചിത്രങ്ങള്‍ ചലച്ചിത്രത്തിന്റെ ലോകവീക്ഷണത്തിലേക്ക്‌ പ്രേക്ഷകരെ നടത്തിക്കുന്നു.ഇന്ത്യന്‍ ചലച്ചിത്ര മേളകളില്‍ നിരീക്ഷണത്തിന്റെയും നടത്തിപ്പിന്റെയും കാര്യത്തില്‍ ചോര്‍ച്ചകള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴും ചലച്ചിത്ര സൗന്ദര്യങ്ങളുടെ മുന്നില്‍ ശിരസ്സു നമിക്കാന്‍ തോന്നിപ്പിക്കുന്ന ഒട്ടേറെ സൃഷ്‌ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. നാന്‍ ടി. അചാന്‍ സംവിധാനെ ചെയ്‌ത ദ ഫോട്ടോഗ്രാഫ്‌, അമര്‍ ഹാക്കിന്റെ യെല്ലോഹൈസ്‌ എന്നിവ ഉദാഹരണം. കലാകാരന്റെ ഉരുകുന്ന മനസ്സില്‍ നിന്നും തിളച്ചുപൊങ്ങുന്ന ജീവിത സമീപനങ്ങളുടെ മുദ്രകളാണിവ. എകാന്തത, അവഗണന, പീഡനം, നിന്ദ, ഭീതി, നിസ്സഹായത, സ്‌ത്രീ- ബാല പീഡനങ്ങള്‍, അധിനിവേശം, പലായനം, തീവ്രവാദം സ്വത്വ പ്രതിസന്ധി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ കേരളത്തിന്റെ ചലച്ചിത്രോത്സവത്തിന്റെ പൊതു സ്വഭാവമാണ്‌. അവ തുര്‍ക്കിയില്‍ നിന്നോ, ഇറാനില്‍ നിന്നോ, ലാറ്റിനമേരിക്കയില്‍ നിന്നോ, ആഫ്രിക്കയില്‍ നിന്നോ, കേരളത്തില്‍ നിന്നോ പകര്‍ത്തിയാലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്‍ നേരിടുന്ന സനാതനമായ വേദനകളും പ്രശ്‌നങ്ങളും വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യ സമൃദ്ധിക്കിടയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ കാഴ്‌ചകളുടെ വേദിയാണ്‌.ലോകചലച്ചിത്ര സംസ്‌കാരം മനുഷ്യമനസ്സില്‍ പതിപ്പിക്കുന്ന വെളിച്ചവും ഇരുളും ഭംഗിയായി സന്നിവേളിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു സമകാലീന റഷ്യന്‍ സിനിമകള്‍. ഐസന്‍ശ്‌റ്റീനും തര്‍ക്കോവിസ്‌കിയും ഫുഡോപ്‌കീനും മറ്റും സിനിമയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത ജീവിതഗന്ധിയായ സംസ്‌കൃതിയില്‍ മാനവീതയുടെ വിശാലത പതിഞ്ഞുനില്‍പ്പുണ്ട്‌. എന്നാല്‍ മാനവീയമൂല്യങ്ങള്‍ക്ക്‌ സംഭവിക്കുന്ന വ്യതിയാനമാണ്‌ പുതിയ റഷ്യന്‍ സിനിമ അനുഭവപ്പെത്തുന്നത്‌. അധിനിവേശത്തിന്റെയും അധികാരത്തിന്റെയും വിഭജനത്തിന്റെയും പലായനത്തിന്റെയും നേരെ നിരാലംബതയുടെ കണ്ണും കാതും നീക്കിവയ്‌ക്കേണ്ടി വരുന്ന മനുഷ്യരുടെ ദുരന്തദീപ്‌തികളാണ്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മിക്ക സിനിമകളും. അവ മാനവികതയുടെ മഞ്ഞുരുക്കത്തിന്റെ അനിവാര്യത പറഞ്ഞുറപ്പിക്കുന്നു. മനോസംഘര്‍ഷവും വേട്ടയാടലും നിറയുന്ന കനത്ത ഫ്രെയിമുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ മത്സരവിഭാഗം. തുര്‍ക്കിയില്‍ നിന്നുള്ള റഫ്യൂജ്‌, അള്‍ജീരിയന്‍ ചിത്രം ദ യെല്ലോഹൗസ്‌, ഹുസൈന്‍ കാരബിയുടെ മൈ മെര്‍ലിന്‍ ആന്റ്‌ ബ്രാന്‍ഡോ, മൊഹ്‌സര്‍ അമിര്‍ യൂസഫിന്റെ ഇറാനിയന്‍ ചിത്രം ഫയര്‍ കീപ്പര്‍, ഉബര്‍ട്ടോ പസോളിനിയുടെ ശ്രീലങ്കന്‍ ചിത്രം മച്ചാന്‍, വെനിസ്വലയില്‍ നിന്നുള്ള പോസ്റ്റ്‌ കാര്‍ഡ്‌ ഫ്രം ലെനിന്‍ഗ്രാഡ്‌, ലോറന്റ്‌ സള്‍ഗസിന്റെ ഡ്രീം ഓഫ്‌ ഡസ്റ്റ്‌, ഗിരീഷ്‌ കാസറവള്ളിയുടെ ഗുലാബ്‌ ടാക്കീസ്‌, നന്ദിതാ ദാസിന്റെ ഫിറാഖ്‌, മലയാള ചിത്രങ്ങളായ അടയാളങ്ങള്‍ (എം. ജി. ശശി), ആകാശഗോപുരം (കെ. പി. കുമാരന്‍) എന്നിങ്ങനെ പതിനാല്‌ സിനിമകള്‍. പല ചിത്രങ്ങളും ലോകമേളയില്‍ പുരസ്‌കാരങ്ങള്‍ നേടിയവയാണ്‌. ഓസ്‌കാര്‍ എന്‍ട്രികളായി തെരഞ്ഞെടുക്കപ്പെട്ടവയുമുണ്ട്‌. ലാളിത്യത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും ഷോട്ടുകളില്‍ തീര്‍ത്തവയും ഭയരഹിത ഇടപെടലുകള്‍ക്കൊണ്ട്‌ മനസ്സു തുറന്നിടുന്നതുമായ ക്യാമറഭാഷയുടെ സജീവ സാന്നിദ്ധ്യമാണ്‌ ഈ ചിത്രങ്ങളില്‍ തെളിയുന്നത്‌.അമര്‍ ഹാക്കര്‍ സംവിധാനം ചെയ്‌ത ദ യെല്ലോ ഹൗസ്‌ അള്‍ജീരിയന്‍ പര്‍വ്വതനിരകളുടെ പശ്ചാത്തലത്തില്‍ വൃദ്ധ ദമ്പതികളുടെ മനസ്സിന്റെ നീറ്റല്‍ അടയാളപ്പെടുത്തുന്നു അവരുടെ .മകന്‍ വധിക്കപ്പെടുന്നു. അര്‍ദ്ധരാത്രിയില്‍ നൂറു കിലോമീറ്റര്‍ അകലെ മകന്റെ മൃതശരീരം പിതാവ്‌ കണ്ടെടുക്കുന്നു. മകന്റെ മൃതശരീരവുമായി തന്റെ ട്രാക്‌റ്ററില്‍ വീട്ടിലെത്തുന്ന പിതാവിന്റെ വിഹ്വലതകളാണ്‌ ഈ ചിത്രം. മൂന്നാംലോക രാജ്യങ്ങളിലെ കൃഷിയിടങ്ങളും മനുഷ്യവിഭവ ശേഷിയും അധിനിവേശ ശക്തികളോടുള്ള ചെറുത്തുനില്‍പും കൊണ്ട്‌ അര്‍ത്ഥസമ്പുഷ്‌ടമായ ദൃശ്യാംശങ്ങളിലൂടെ പകര്‍ത്തുകയാണ്‌ സംവിധായകര്‍. ഇറാനിയന്‍ സിനിമയുടെ ചാരുത അനുഭവപ്പെടുത്തുന്ന ഫയര്‍ കീപ്പര്‍, ഹഫസ്‌ എന്നിവ മത്സരചിത്രങ്ങളില്‍ വേറിട്ടൊരു വിസ്‌മയ കാഴ്‌ചയായി. ജീവിതത്തെ മെതിച്ചു തീര്‍ക്കുന്ന പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്‌ ഡ്രീം ഓഫ്‌ ഡസ്റ്റ്‌, ഫെയര്‍വെല്‍ ഗുല്‍സാരി എന്നിവ. തുര്‍ക്കി ചിത്രം റഫ്യൂജി സ്വത്വനാശത്തിന്റെ മുറിപ്പാടുകളാണ്‌ ആഖ്യാനിക്കുന്നത്‌. ആകാശഗോപുരം നാടകത്തിലെഴുതിയ മനുഷ്യജന്മത്തിന്റെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച്‌ പ്രേക്ഷകരുടെ മനസ്സു പൊള്ളിക്കുന്നു. ആവിഷ്‌കാരത്തിലും പ്രമേയത്തിലും അനുഭവപ്പെടുത്തുന്ന തീക്ഷ്‌ണതയും ജീവിതപാഠത്തിന്റെയും മാധ്യമാവബോധത്തിന്റെയും കരുത്തും നല്‍കി പുതിയൊരു സമീപനരേഖകളാണ്‌ ഈ സിനിമകള്‍ മുന്നോട്ടുവയക്കുന്നത്‌.മൂന്നാംലോക സിനിമകള്‍ക്കു പ്രാധാന്യം നല്‍കി, ചലച്ചിത്രസൗന്ദര്യശാസ്‌ത്രത്തിന്റെ പ്രതിഭാഷ പ്രേക്ഷകരിലേക്ക്‌ ഇഴചേര്‍ക്കുകയാണ്‌ കേരളത്തിന്റെ രാജ്യാന്തര മേള. ലോകസിനിമ അനുഭപ്പെടുത്തുന്ന സാംസ്‌കാരിക സൂചകം സാമ്രാജ്യത്വ വിരുദ്ധതയാണ്‌. അധിനിവേശവും കലാപവും യുദ്ധവെറിയും നിറഞ്ഞ സാഹചര്യങ്ങളില്‍ ജീവിതം പതിയുമ്പോള്‍ മനംനീറ്റലുകളുടെ കനലുകള്‍ ദൃശ്യപഥത്തില്‍ പുതിയ ചലച്ചിത്രാബോധം ഉണര്‍ത്താതിരിക്കില്ല. മെക്‌സിക്കന്‍ ചിത്രം അറോറ ബോറിന്‍, ഇറാന്‍ സിനിമ മ്യൂസിക്‌ ബോക്‌സ്‌, താര ഇലന്‍ബെര്‍ഗറുടെ ബ്രൂട്ടസ്‌, തായ്‌വാന്‍ സിനിമ ഗോഡ്‌ മാന്‍ ഡോഗ്‌, സിങ്കപ്പൂരില്‍ നിന്നുള്ള ഗോണ്‍ ഷോപ്പിംഗ്‌, ഹോങ്കോംഗ്‌ സിനിമ മൈ ബ്ലൂബറി നൈറ്റ്‌സ്‌, കൊയോഷി കുറസോവയുടെ ടോക്കിയോ സോണറ്റ, മസാറിയോ കൊബായാഷിയുടെ ദ റീബര്‍ത്ത്‌ ബഞ്ചമിന്‍ ഗില്‍മോറിന്റെ സണ്‍ ഓഫ്‌ എ ലയണ്‍, കിംകി ദുകിന്റെ ബ്രീത്ത്‌, ബഹ്‌മന്‍ ഖൊറാദിയുടെ ഹാഫ്‌ മൂണ്‍, തായ്‌ലണ്ടില്‍ നിന്നുള്ള വണ്ടര്‍ഫുള്‍ ടൗണ്‍, സീന്‍ ബാക്കറുടെ പ്രിന്‍സ്‌ ഓഫ്‌ ബ്രോഡ്‌വെ, ഡന്‍മാര്‍ക്ക്‌ ചിത്രം ടെറിബ്ലി ഹാപ്പി, പാക്കിസ്ഥാന്‍ സിനിമ രാമചന്ദ്‌ പാക്കിസ്ഥാനി, ബ്രസിലിന്റെ അനതര്‍ ലൗസ്റ്റോറി, ചൈനീസ്‌ ചിത്രം പ്ലാസ്റ്റിക്‌ സിറ്റി. ഗോവന്‍ മേളയില്‍ പുരസ്‌കാരം നേടിയ ശ്രീലങ്കന്‍ സിനിമ -ആകാശ കുസുമം തുടങ്ങി അമ്പത്തിയാറ്‌ സിനിമകള്‍ ലോകവിഭാഗത്തില്‍ തിരശീലയിലെത്തി.ഇന്ത്യന്‍ സിനിമയുടെ പുതിയമുഖം പ്രതിനിധാനം ചെയ്‌ത്‌ കാഞ്ചീവരം (തമിഴ്‌-പ്രിയദര്‍ശന്‍), യാറൂങ്‌ (ത്രിപുര), ഷോര്‍ട്ട്‌ ചെയ്‌ന്‍, ബാരാ ന (ഹിന്ദി), ലിറ്റില്‍ സിസൗ, ഫസ്റ്റ്‌ ടൈം എന്നീ ചിത്രങ്ങളും മലയാളത്തിലെ പുതിയ ചിത്രഭാഷ ഉള്‍ക്കൊള്ളുന്ന രന്‍ജിത്തിന്റെ തിരക്കഥ, മോഹന്റെ കഥപറയുമ്പോള്‍, മധുപാലിന്റെ തലപ്പാവ്‌, ജയരാജിന്റെ ഗുല്‍മോഹര്‍, ടി. വി. ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം, രൂപേഷ്‌ പോളിന്റെ ലാപ്പ്‌ടോപ്പ്‌, അഞ്‌ജലി മേനോന്റെ മഞ്ചാടിക്കുരു എന്നിവയും ഡോക്യുമെന്ററിയില്‍ ലോകത്തിലെ വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങളും വ്യത്യസ്‌ത ജീവിതാഖ്യാനങ്ങളാകുന്ന നാല്‍പത്തിനാല്‌ ഹ്രസ്വ സിനിമകളും മേളയിലുണ്ട്‌.ഇന്ത്യന്‍ മാസ്റ്റേസില്‍ ശ്യാം ബെനഗല്‍, കേതന്‍ മേത്ത, സത്യജിത്‌റേ, ബുദ്ധദേവ്‌ ഗുപ്‌ത, തുടങ്ങിയവരുടെ സിനിമകളും മാസ്റ്റേസ്‌ സ്‌ട്രോക്‌സ്‌ വിഭാഗം, അലന്‍ റെനേയുടെ ചിത്രങ്ങളും, സമകാലീന മാസ്റ്റേസില്‍ കരേന്‍ സഖറോവിന്റെ ചിത്രങ്ങളും കൂടാതെ സമീറ മക്‌ബല്‍ ബഫിന്റെയും ലൂയി ബുനുവല്ലിന്റെയും ബര്‍ഗ്‌മാന്‍ തുടങ്ങിയവരുടെയും ഭരതന്റെ പ്രധാന സിനിമകളും പതിമൂന്നാമത്‌ മേളയുടെ തിരശീല ചടുലമാക്കി. യൂസഫ്‌ ഷഹീന്‍ (ഈജിപ്‌ത്‌), ജൂള്‍ഡാസന്‍ (യു. എസ്‌. എ), പി. എന്‍. മേനോന്‍, രഘുവരന്‍, ഭരത്‌ ഗോപി, കെ.ടി. മുഹമ്മദ്‌ എന്നിവരുടെ സ്‌മൃതി വിഭാഗം, അര്‍ജന്റീനയില്‍ നിന്ന്‌ ഫെര്‍ണാണ്ടോ ബിറി, ഇസ്രേലിയന്‍ സംവിധാകനായ അമേസ്‌ ഗിതായി, ആഫ്രിക്കന്‍ സംവിധാകന്‍ ഇദ്രിസ ഒയ്‌ഡു ചിത്രങ്ങളും റഷ്യന്‍ ഫോക്കസ്‌ വിഭാഗം സിനിമകളുടെ പ്രത്യയശാസ്‌ത്രവും സൗന്ദര്യപരമായ കാഴ്‌ചകളുടെ പാഠാവലി പ്രേക്ഷകര്‍ക്ക്‌ നല്‍കി.സാമൂഹിക ജീവിതത്തിന്റെ വിശകലനങ്ങള്‍ക്കായി കാഴ്‌ചയുടെ ജാലകം തുറക്കുന്ന ചിലച്ചിത്രലോകം കലാപത്തിന്റെയും ആഭ്യന്തരയുദ്ധത്തിന്റെയും ചോരപ്പാടുകള്‍ക്കു നടുവില്‍ നിന്നും സ്‌നേഹത്തിനും ഒരുമയ്‌ക്കും സമാധാനത്തിനും സ്വത്വപുന:സ്ഥാപനത്തിനും വേണ്ടി ശബ്‌ദിക്കുന്ന ഫ്രെയിമുകളിലൂടെ സാംസ്‌കാരികാവബോധം പ്രേക്ഷകരില്‍ ചേര്‍ത്തുവച്ചു. മേളയുടെ നീക്കിയിരിപ്പും മറ്റൊന്നല്ല. മൂന്നാംകണ്ണിന്റെ മര്‍ത്ത്യഗാഥ അതിജീവനത്തിന്റെ, സഹനത്തിന്റെ നവ്യ കാഴ്‌ചയുടെ തിളക്കം തന്നെയാണിത്‌. സമ്പന്നമായ സംസ്‌കാര മുദ്രകളുടെ ജീവല്‍സ്‌പന്ദനവും. എന്നാല്‍ ലോകസിനിമ ദൃശ്യസംസ്‌കൃതി മലയാളിയുടെ കാഴ്‌ചയിലും സിനിമയിലും എന്ത്‌ മാറ്റമാണ്‌ വരുത്തുന്നത്‌ എന്ന ചോദ്യം ഓരോ മേളയ്‌ക്ക്‌ ശേഷവും അവശേഷിക്കുന്നു. കാലത്തിന്‌ നേരെ #ം#ി#ുഖം തിരിഞ്ഞുനില്‍ക്കുന്ന ചലച്ചിത്രഭാഷയക്ക്‌ ജനജീവിതത്തിലോ, അവരുടെ മനനസംസ്‌കൃതിയിലോ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല. മലയാളസിനിമ നേരിടുന്ന പ്രതിസന്ധിയാണിത്‌. മാറുന്ന കേരളീയ ജീവിതത്തെ അവഗണിച്ചുകൊണ്ടുള്ള ചിത്രഭാഷ ഉപരിവിപ്‌ളമായ നിഴല്‍വിതാനങ്ങളായി മാറും മലയാളത്തില്‍ രൂപപ്പെടുന്ന മിക്ക സിനിമകളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്‌. ഇതില്‍ നിന്നുള്ള കുതറിമാറ്റത്തിലേക്ക്‌ ലോകസിനിമയും അവ നല്‍കുന്ന പാഠാവലിയും പ്രചോദനം നല്‍കുന്നമെന്ന്‌ പ്രതീക്ഷിക്കാം.

No comments: