Tuesday, October 20, 2015

അക്ഷരങ്ങളെ ഭയക്കുമ്പോള്‍












വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന്‍ പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത് ആലപ്പുഴയിലെ ഐക്യഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്തകത്തില്‍ നിന്നാണ്. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്.- കെ. പി. അപ്പന്‍ (കാറ്റും കഥകളും ജീവിതവും മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ് നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്. വിമര്‍ശകന്‍ ചരിത്രത്തിന്റെ മുന്നിലേക്ക് കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന്‍ വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.
ഫാഷിസം ഇന്ത്യയില്‍ മനുഷ്യാവസ്ഥക്ക് മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരികരംഗം കയ്യടക്കി ഹിഡന്‍ അജന്‍ഡ നടപ്പാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍. പുസ്തകപ്രകാശനംപോലും വെറുതെ വിടാന്‍ അവര്‍ തയാറല്ല. ഇതിന് പ്രതിവിധിയെന്ത്? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങള്‍ പൊലിപ്പിച്ചെടുത്ത് സമകാലിക ഉത്കണ്ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയാണ് എഴുത്തുകാര്‍. ഇത് എന്റെ ആത്മകഥയല്ല (-മാതൃഭൂമി) എന്ന ലേഖനത്തില്‍ ആനന്ദിന്റെ കാഴ്ചപ്പാടുകള്‍ക്ക് സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ട്. മനുഷ്യന്‍ നേടിരുന്ന നവദുരിതങ്ങളിലേക്കാണ് ആനന്ദ് വീണ്ടും വായനക്കാരനെ നടത്തിക്കുന്നത്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന കവര്‍‌സ്റ്റോറിയാണ് ഭാഷാപോഷിണിയുടേത് (2015,ഒക്‌ടോബര്‍,ലക്കം)-കൊലയും സെന്‍സര്‍ഷിപ്പും. എഴുത്തുകാരെ കൊല്ലുന്നതും സെന്‍സര്‍ഷിപ്പാണ്. നാസികള്‍ പുസ്തകം കത്തിച്ചതും സ്റ്റാലിന്‍ നാടുകടത്തിയതും ആഫ്രിക്കയിലെ ഏകാധിപതികള്‍ എഴുത്തുകാരെ ചുട്ടുകൊന്നതുംപോലെ. ഇത് ധ്വനിപ്പിക്കുകയാണ് നിശബ്ദതയാണ് ഏറ്റവും വലിയ പ്രഹരമെന്ന ലേഖനത്തില്‍ (ശാന്തന്‍- ഭാഷാപോഷിണി) 
വൈരുധ്യാത്മകമായ സാംസ്‌കാരിക തീര്‍ത്ഥാടനങ്ങള്‍ക്കൊണ്ട് ജാഗരൂകമായിരുന്നു ആനുകാലികങ്ങളുടെ പേജുകള്‍. ഒഴിഞ്ഞ കസേരയില്‍ കയറിയിരിക്കരുത് (ബാലചന്ദ്രന്‍ വടക്കേടത്ത്, മാധ്യമം) എന്ന ലേഖനം ഫാഷിസത്തിന്റെ മറ്റൊരു മുഖം തുറന്നിടുന്നു. ഒഴിഞ്ഞ കസേരകള്‍ പലേയിടങ്ങളിലുമായി നിറച്ചിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫാഷിസം. കലാകാരന്മാരേയും എഴുത്തുകാരേയും അവര്‍ പ്രതീക്ഷിക്കുന്നു. ചില എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള മുന്നറിയിപ്പുകൂടിയാണ് ബാലചന്ദ്രന്‍ നല്‍കിത്.
പെണ്‍മൊഴികളുടെ തുറന്നുപറച്ചിലുകളും നിലപാടുകളുമാണ് ദേശാഭിമാനിയുടെ പേജുകളെ സജീവമാക്കി നിര്‍ത്തിയത്. പെണ്‍കൂട്ടങ്ങള്‍ ഇറങ്ങി നടക്കട്ടെ (അഭിമുഖം, സിത്താര എസ്/ എ പി സജിഷ), അരങ്ങിലേക്കൊരു പെണ്‍ദൂരം (അഭിമുഖം, സജിത മഠത്തില്‍/ വി കെ ജോബിഷ്). എഴുത്തിലും ദൃശ്യകലയിലും സ്വാതന്ത്ര്യത്തിന്റെ വായുസഞ്ചാരത്തിനുള്ള പ്രസക്തിയാണ് ഈ രണ്ടു സംഭാഷണങ്ങളും ഊന്നല്‍ നല്‍കുന്നത്. സാമൂഹിക സാഹചര്യത്തിന്റെ സമ്മര്‍ദം സ്ത്രീജീവിതത്തെ എങ്ങനെയെല്ലാം ബന്ധിക്കപ്പെടുന്നുവെന്ന് ഇതില്‍ സൂചിപ്പിക്കുന്നു.
മണ്ണും വിത്തും ഭാഷയും നഷ്ടപ്പെടുന്നതോടെ മനുഷ്യരുടെ മാത്രമല്ല, ജീവരാശിയുടെതന്നെ തനതു ജീവിതവും സര്‍ഗാത്മകതയും അപകടകരമായ രീതിയില്‍ ഇല്ലാതാകുമെന്ന് കല്ലേന്‍ പൊക്കുടന്‍ പറഞ്ഞത് കടങ്കഥയല്ല. അദ്ദേഹത്തിന്റെ ജീവിതം തുറന്നുവായിക്കാന്‍ പ്രചോദനമാകുന്നു എ.വി അനില്‍കുമാര്‍ എഴുതിയ പൊക്കുടനെക്കുറിച്ചുള്ള അനുസ്മരണലേഖനം- ഓര്‍മകളുടെ ശാഠ്യങ്ങള്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്). പ്രകൃതിയുടെ മണം അന്യമാകുന്ന മനുഷ്യദുരിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ് പൊക്കുടന്റെ സ്മരണയില്‍ ലേഖകന്‍ അനുഭവപ്പെടുത്തിയത.്
കലയുടെയും ജീവിതത്തിന്റെയും അസാധാരണ മുദ്രകളാണ് ശ്രീകുമാരന്‍ തമ്പി എഴുതിയ പ്രതിസ്വരം (കുന്നും കുഴിയും-മാധ്യമം). മനസ്സില്‍ അണയാത്ത കനലായി മാറിയ കവിതകളാണ് കെ.ടി സുപ്പി (രണ്ടു കവിതകള്‍, മാധ്യമം) പവിത്രന്‍ തീക്കുനി (മഴ- മാധ്യമം), വി. എച്ച്. നിഷാദ് (തിരിച്ചറിയല്‍ പരേഡ്- ചന്ദ്രിക) എന്നിവര്‍ എഴുതിയത്. കവിത ചിന്തയും പ്രതിബോധവും സൃഷ്ടിച്ചെടുക്കാനുള്ള വഴിയാണെന്ന് പറഞ്ഞുറപ്പിക്കാനുള്ള ജാഗ്രതയാണ് ഈ കാവ്യപാഠാവലികള്‍.
്-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 18/10/2015





Saturday, October 10, 2015

നാവടക്കത്തിന്റെ വേവലാതികള്‍







സമൂഹം, ചരിത്രം, ഭാഷ, സിനിമ, യാത്ര, സാഹിത്യം, മതം എന്നിങ്ങനെ ജീവിതത്തിന്റേയും സമൂഹത്തിന്റേയും സാഹിത്യത്തിന്റേയും വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ് കഴിഞ്ഞ വാരത്തിലെ മുഖ്യധാരാ ആനുകാലികങ്ങള്‍. ഗഹനമായ വിഷയങ്ങളോടെപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി പുതിയ ഭാവുകത്വം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഒട്ടുമിക്ക ആനുകാലികങ്ങളും വിഷയങ്ങളുടെ പ്രസക്തിക്കനുസരിച്ച് അവതരിപ്പിക്കുന്നതിലും ശ്രദ്ധിച്ചിട്ടുണ്ട്. 
വാക്‌സിനേഷന്‍ തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റിയാണ് ഡോ. പി എന്‍ എന്‍ പിഷാരോടി രണ്ടു പ്രസിദ്ധീകരണങ്ങളില്‍ എഴുതിയത്. വാക്‌സിനുകള്‍ ഉറങ്ങുന്നില്ല (പച്ചക്കുതിര മാസിക), വാസ്‌കിന്‍ ശാസ്ത്രവും മിഥ്യയും (മാതൃഭൂമി) എന്നിവ. വാക്‌സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പോരായ്മയാണ് ഡോക്ടര്‍ സൂചിപ്പിക്കുന്നത്. ഡിഫ്തീരിയപോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്റെ പ്രസക്തി വര്‍ധിക്കുന്നതായി അദ്ദേഹം എഴുതുന്നു. വരും നാളുകളില്‍ ആരോഗ്യക്കുറിപ്പുകള്‍ സജീവമാകാനുള്ള വകുപ്പ് ഡോക്ടര്‍ നല്‍കിക്കഴിഞ്ഞു. ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട ഗൗരവ വിഷയത്തില്‍ ഇടപെടുകയാണ് ഡോക്ടര്‍ എന്ന് നമുക്ക് മനസ്സിലാക്കാം. വാക്‌സിന്‍ ഉല്‍പാദനം വന്‍വ്യവസായമായി മാറിയപ്പോള്‍ ഇതിന്റെ പിറകില്‍ നടക്കുന്ന ചതിക്കുഴികള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ലേഖനമാണ് 'ആരോഗ്യ ഉട്ടോപ്യയിലെ വാക്‌സിന്‍ വ്യാപാരം' (ജീവന്‍ ജോബ് തോമസ്. മാതൃഭൂമി-മാര്‍ച്ച് 9, 2014) മരുന്നു കമ്പനികളുടെ വ്യാപാര മനോഭാവത്തിലേക്ക് സംശയത്തിന്റെ വാതിലുകളാണ് ജീവന്‍ ജോബ് ലേഖനത്തില്‍ തുറന്നിട്ടത്. 
മലയാളിയുടെ സാഹിത്യവീക്ഷണത്തിലും വായനയിലും അട്ടിമറികള്‍ സൃഷ്ടിക്കുന്ന കഥാകൃത്താണ് ഉണ്ണി. കഥാകൃത്ത് എസ്. ഹരീഷ് ഉണ്ണിയുമായി നടത്തിയ അഭിമുഖം (മലയാളം വാരിക) ചില അടയാളപ്പെടുത്തലുകള്‍ കൊണ്ട് ശ്രദ്ധേയമാണ്. കഥയുടെ രാഷ്ട്രീയവും എഴുത്തിലെ നിലപാടുകളുമാണ് ഉണ്ണിയുടെ രചനകളുടെ സവിശേഷത. ലീല മുതലുള്ള ഉണ്ണിയുടെ കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നതും മറ്റൊന്നല്ല. ' സ്വന്തം രചനകളില്‍ ഒട്ടും ആത്മരതിയുള്ളയാളല്ല ഞാന്‍ എന്ന് ഉണ്ണി നയം വ്യക്തമാക്കുന്നു. തന്റേത് ഒഴികെ മറ്റൊന്നും വായിക്കാത്തവര്‍ക്ക് ഉണ്ണിയുടെ തുറന്നുപറച്ചില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നു വരാം.
കഥപറച്ചിലില്‍ വീണ്ടും നവീന ഭാവുകത്വം തീര്‍ക്കുകയാണ് കാട്ടുപന്നികള്‍ (മാതൃഭൂമി) എന്ന കഥയിലൂടെ ജോര്‍ജ് ജോസഫ് കെ. ചാരായം കൊണ്ട് അസ്ഥികള്‍ വെന്ത ദിവസമാണ് കഥാപുരുഷന്‍ തബീഥയെ വിവാഹം കഴിച്ചത്. ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നൊന്നായി അയാള്‍ സ്വീകരിക്കുന്നു. കഥാന്ത്യത്തില്‍ ഇരകളെ രക്ഷപ്പെടുത്തുന്ന വെടിയൊച്ച കേള്‍ക്കുന്നു. പക്ഷെ, ആരാണ് ഇര? ആരാണ് സംരക്ഷകന്‍ എന്ന ചോദ്യമാണ് കഥാകൃത്ത് ഭംഗിയായി ധ്വനിപ്പിക്കുന്നത്. 
മനുഷ്യന്റെ സങ്കടം നിവാരണം ചെയ്യാനുള്ള മാര്‍ഗം എന്താണെന്ന ആലോചനയാണ് വിജയലക്ഷ്മിക്കും വീരാന്‍കുട്ടിക്കും കവിത. 'എതിരൊച്ച കേള്‍പ്പിക്കുന്നവരെ തട്ടിക്കളയുമെന്ന പേടി ബാധിക്കുന്നേയില്ല'-എന്നിങ്ങനെ നാവടക്കം (മാതൃഭൂമി) എന്ന കവിതയില്‍ വീരാന്‍കുട്ടി എഴുതി. നാവടക്കി പണിചെയ്യേണ്ടുന്ന മറ്റൊരു ജീവിതസാഹചര്യം ഇരുളായി, കാര്‍മേഘമായി തലയ്ക്കുമുകളില്‍ നിറയുന്ന ജീവിതാവസ്ഥയാണ് വീരാന്‍കുട്ടി വരച്ചിടുന്നത്. വിജയലക്ഷ്മി തച്ചന്റെ മകള്‍ എന്ന കവിത എഴുതിയതിനുശേഷം വീണ്ടും അച്ഛന്റെ ചിരി (മാതൃഭൂമി) എഴുതുന്നു. അച്ഛന്‍ മരങ്ങളെചുറ്റുന്ന കാറ്റായി മാറുന്ന കാഴ്ചയാണ് ഈ കവിത. 
രണ്ടു പ്രണയ ചിത്രങ്ങളാണ് അടുത്തകാലത്ത് കേരളത്തിലെ തിയേറ്ററുകളെ ചലിപ്പിച്ചത്. ഒന്നില്‍ മോഹവും മറ്റൊന്നില്‍ ശോകവുമായി പര്യവസാനിക്കുന്ന പ്രണയം. മലരും കാഞ്ചനയും രണ്ടു നായികമാര്‍. ഒരാള്‍ക്കുവേണ്ടി മാത്രമുള്ള ആത്മമബലിക്ക് പിന്തുണ പുരുഷപക്ഷത്തും പ്രതീക്ഷിക്കാമോ എന്ന ചോദ്യം കൊണ്ടാണ് കാഞ്ചനയുടെയും മൊയ്തീന്റെയും കഥപറയുന്ന സിനിമയെ താഹമാടായി വിലയിരുത്തുന്നത്(കാഞ്ചനയാണ് കാമുകി- മാധ്യമം ആഴ്ചപ്പതിപ്പ്). 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്് 2015, ഒക്ടോബര്‍ 11

Wednesday, October 07, 2015

കവിതകൊണ്ട് ജീവിതം തൊടുന്നവര്‍





നെഞ്ചിടിപ്പിന്റെ താളത്തിലും ജീവിതത്തിന്റെ വൃത്തത്തിലും എഴുതിയിരിക്കുന്ന മൂന്നുകവിതകളാണ് സുഗതകുമാരിയുടെ കടല്‍പോലൊരു രാത്രി (മാതൃഭൂമി, സെപ്തംബര്‍ 20), അമൃതയുടെ - മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20), കെ. ആര്‍ ടോണിയുടെ ഊഹം (ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 19). ഒഴുക്ക് അടിസ്ഥാനധാരയായി നില്‍ക്കുകയാണ് ഈ കവിതകളില്‍.
അവനവനെ ഊഹിച്ചെടുക്കുകുയാണ് കെ. ആര്‍ ടോണി ഊഹം എന്ന കവിതയില്‍. കുടുംബാംഗങ്ങളുടെ മരണ വര്‍ഷം എഴുതുന്ന കവി, സ്വന്തം ജീവിത്തിന്റെ ഓരോ ഘട്ടവും ഊഹിച്ചെടുക്കുന്നു. പഴയ കുടുംബചിത്രം പാലന്‍മൂട്ട തിന്നുന്നതും കുട്ടിക്കാലവും കവിയിലേക്ക് ഒഴുകിയെത്തുന്നു. രാത്രിമഴക്ക് ശേഷം സുഗതകുമാരി മഴയും രാത്രിയും ഇഴചേര്‍ത്ത് രചിച്ച ഹൃദ്യകവിതയാണ് കടല്‍പോലൊരു രാത്രി. ബാല്യസൂര്യന്റെ കയ്യുംപിടിച്ച് പുലരിയെത്തുമ്പോള്‍ വാതില്‍ തുറക്കാന്‍ എനിക്കാവുമോ എന്ന് കവയിത്രി സംശയിക്കുന്നു. മൂടിക്കെട്ടിയ ആകാശംപോലെ ഊഹം സുഗതകുമാരിയുടെ എഴുത്തിലും മുനിഞ്ഞുകത്തുന്നു. ഒഴുക്കിനെ കേന്ദ്രീകരിച്ചാണ് അമൃതയുടെ കവിതയും-മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20). മഹാസങ്കടങ്ങളുടെ ഉഷ്ണപ്രവാഹങ്ങള്‍ക്കുമേല്‍ കടല്‍ ശാന്തമാണ്. ഈ കവിതയിലെ അടിയൊഴുക്കാണ് വായനക്കാരന്റെ ഉള്ളുണര്‍ത്തുന്നത്.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. 

്‌വയനാട്ടില്‍ മഴ പെയ്യുമ്പോള്‍
കവിത ഏകധാരയിലേക്ക് ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ് വി. മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന പുസ്തകം. നാല്‍പത്തിയൊന്‍പത് കവിതകളുടെ ഉള്ളടക്കം. നിശബ്ദതയുടെ വാളിന് ഇരുതല മൂര്‍ച്ചയുണ്ടെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സങ്കീര്‍ണ്ണത സൃഷ്ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്ചകളിലൂടെ നടത്തിക്കുകയാണ് ഈ എഴുത്തുകാരന്‍.
നിശബ്ദതയുടെ ചിത്രം വരച്ചുകൊണ്ടാണ് മോഹനകൃഷ്ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്. ഓര്‍മ്മകളുടെ കല്ലെടുത്ത് എന്നെ എറിയരുതെന്ന അപേക്ഷയാണ് പുസ്തകത്തിലെ അവസാന കവിത (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്ദതയ്ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ് മഴ വയനാട്ടില്‍ പെയ്യുമ്പോള്‍ അനുഭവപ്പെടുന്നത്. 
പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്ചകളും വിസ്മയങ്ങളും കൊണ്ട് സമ്പന്നമാണ് മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ് ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്. കുത്തൊഴുക്കില്‍ തിടംവയ്ക്കുന്ന ജീവിതഖണ്ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ‘ഭൂമിയിലേക്കും ശാഖകള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെയുള്ള സഞ്ചാരമാണ് മോഹനകൃഷ്ണന് കവിതകള്‍. 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015, സെപ്തംബര്‍ 27

കഥയുടെ വര്‍ത്തമാനം







പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും മലയാളകഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്. പുതിയ കഥകള്‍ പറയുന്നതും മറ്റൊന്നല്ല. ടി. എന്‍.പ്രകാശിന്റെ പഗോഡ (മാധ്യമം, ഒക്‌ടോ.5), ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ ഓട്ടോറിക്ഷ (മാതൃഭൂമി, ഒക്‌ടോ.10), എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി, ഒക്‌ടോ.4), സുസ്‌മേഷ് ചന്ത്രോത്തിന്റെ പിന്‍കഴുത്തില്‍ പക്ഷിയുടെ ടാറ്റു വരയക്കുന്ന നിര്‍ഭാഗ്യവാന്‍ (കലാകൗമുദി, ഒക്‌ടോ.4)), ചന്ദ്രന്‍ പൂക്കാടിന്റെ വായനശാല (മലയാളം വാരിക, ഒക്‌ടോ.2) എന്നിവ വര്‍ത്തമാനകാലത്തിന്റെ ചില മുള്‍മുനകള്‍ അനുഭവപ്പെടുത്തുന്നു.
തീവണ്ടി അപകടം ഒഴിവാക്കാന്‍ ജീവിതം നീക്കിവെക്കുന്ന ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാണ്ടസിന്റെ കഥയാണ് ടി. എന്‍ പ്രകാശ് എഴുതുന്നത്. ''നി തന്നെ പറ. ഈ കൊച്ചു സമയത്തിനുള്ളില്‍ നിനക്കെവിടെ നിന്നാണ് ഒരു ചുവന്ന തുണിക്കഷ്ണം കിട്ടുന്നത്. ട്രാക്കില്‍ കയറി മംഗ്‌ളൂരു മഡ്ഗാവ് ഇന്റര്‍സിറ്റി നിര്‍ത്തിക്കാന്‍...''. ഫ്രാങ്ക് ലിന്‍ ഫെര്‍ണാണ്ടസിന്റെ കൈയില്‍ അയാളുടെ ഹൃദയം തന്നെ അടര്‍ന്നുവീണു. എത്ര പെട്ടെന്നാണ് അതൊരു പെഗോഡയായി മാറിയത്. ഇപ്പോഴത് ആയിരമായിരം ചോന്ന പൂക്കളുള്ള ഒരു പഗോഡകുലയായി മാറിയിരിക്കുന്നു. ഫ്രാങ്ക്‌ലിന്‍ തന്റെ ലക്ഷ്യം നേടുന്നു. മാനുഷികതയുടെ പച്ചപ്പ് കഥാകൃത്ത് കൊച്ചുകഥയില്‍ ഭംഗിയായി അവതരിപ്പിച്ചു.
എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി) ഭാര്‍ഗവന്‍ മാഷ് സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നേരമായി.....അദ്ദേഹം ഗോകുലന്‍ മാഷെ കാത്തിരിക്കുന്നു. ഗോകുലന്‍ മാഷുടെ തിരോധാനമാണ് ഭാര്‍ഗവന്‍ മാഷെ അലട്ടുന്നത്. ഏഴാം ക്ലാസിലെ ബിപീഷിന്റെ ഉത്തരകടലാസിലെ വാക്കുകള്‍ ഉരുവിട്ടു ഭാര്‍ഗവന്‍ മാഷ് നൃത്തം ചെയ്യുമ്പോള്‍ വരാന്തയില്‍ കയറിനിന്ന ആടിനുപോലും ചിരിവരുന്നു. വിദ്യാഭ്യാസ പദ്ധതികളുടെ വിഷവൃത്തം വരച്ചാണ് കഥ അവസാനിപ്പിക്കുന്നത്. 
സുസ്‌മേഷ് ചന്ത്രോത്തിന്റെ പിന്‍കഴുത്തില്‍ പക്ഷിയുടെ ടാറ്റു വരയ്ക്കുന്ന നിര്‍ഭാഗ്യവാന്‍ (കലാകൗമുദി) പിന്‍കഴുത്തില്‍ കിളിയുടെ ടാറ്റു വരക്കുന്ന പെണ്‍കുട്ടിയെ കണ്ടശേഷമാണ് അയാള്‍ ചില സുപ്രധാന ചിന്തകളിലേക്ക് അവിചാരിതമായി വീണുപോയത്. പിന്നീട് അയാളുടെ ഓരോ തിരിഞ്ഞുനോട്ടത്തിലും നിരവധി പിന്‍കഴുത്തുകള്‍ കടന്നുവരുന്നുണ്ട്. എങ്കിലും അയാളുടെ ദൃഷ്ടിയില്‍ ഭാര്യയുടെ പിന്‍കഴുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചില ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി വായനയെ നേര്‍ക്കുന്ന കഥയാണിത്. കഥ കാലിക വിഷയത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ.്ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് മലയാളകഥയുടെ പുതിയമുഖം എഴുതിനിറയുന്നത.്ചന്ദ്രന്‍ പൂക്കാടിന്റെ വായനശാല എന്ന കഥയില്‍ (മലയാളം വാരിക, ഒക്‌ടോ.2) എഴുതുന്നു: ഉടുമ്പ് അശോകന്റെ പുതിയ പുസ്തകങ്ങളെയോര്‍ത്ത് പ്രബീഷിന് കലികയറി. ആ 'പുസ്തകങ്ങള്‍ക്കൊന്നും ജനമൈത്രി വായനശാലയില്‍ നിന്ന് പുറത്തുപോകാന്‍ സാധിച്ചില്ലെങ്കില്‍ എത്ര നന്നായിരുന്നു. പ്രതികാരം ഒരു വലിയ തമാശയാണ്. എതിര്‍ചേരിയെ വീഴ്ത്തുക ഉടുമ്പിനെ സംബന്ധിച്ച് അത്ര പ്രയാസമുള്ള സംഗതിയല്ല. പിഴച്ചു പോകുന്ന ചില കണക്കുകള്‍. ഇരുട്ടിന്റെ ചരിത്രമുറങ്ങുന്ന ജനമൈത്രി വായനശാലയും പൊതുയിടങ്ങളും പകജീവിതത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നതിലേക്കാണ് കഥ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. 
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് പറയാനുള്ളത് മറ്റൊന്ന്. വാക്കുകള്‍ കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നത് പഴയമൊഴിയാവാം. ജീവിതത്തില്‍ ഇതിന് നേര്‍സാക്ഷ്യങ്ങള്‍ നിരവധിയാണ്. ഉപകാരമാണ് ശിഹാബുദ്ദീന്റെ ഓട്ടോറിക്ഷ എന്ന കഥയുടെ അടിസ്ഥാനധാര. ആര്‍ത്തിരമ്പുന്ന തിരമാലയിലേക്ക് എടുത്തുചാടി എങ്ങനെയോ മറുകരപറ്റിയ കുട്ടി, നീന്തിവന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെയാണ് ഉപകാരം ചെയ്തയാള്‍ പിന്നെ ഉപകാരപ്പെട്ടവനെ കാണുന്നത്. കഥയില്‍ അയാള്‍ ഓടി രക്ഷപ്പെടുന്നു. സഹായിച്ചവരെക്കൊണ്ട് രണ്ടുതവണ നാടുവിട്ടവനാണ് ഞാന്‍ എന്നാണ് കഥപറച്ചിലുകാരന്റെ വെളിപ്പെടുത്തല്‍.
പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍
എം. ചന്ദ്രപ്രകാശിന്റെ കാല്‍നൂറ്റാണ്ടിലെ കഥാജീവിതത്തെ അന്വയിക്കുമ്പോള്‍ സവിശേഷമായ ഒരു കഥാശൈലി വ്യക്തമാകുന്നുണ്ട്. വാങ്മയത്തെയും ദൃശ്യമാധ്യമത്തെയും അര്‍ത്ഥവത്തായി ഇണക്കുന്ന ആഖ്യാനഘടന കൊണ്ടുവന്ന എഴുത്തുകാരനാണ് ചന്ദ്രപ്രകാശ്. സംഭവബഹുലമായ നൂതനഭാവരാശികളാണ് പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍ എന്ന പുസ്തകത്തിന്റെ (ഡി. സി ബുക്‌സ്)പ്രത്യേകത. 
കഥ പറയുക, കേള്‍ക്കുക, കഥയാകുക എന്ന രൂപാന്തരങ്ങളുടെ നാഗരികസാക്ഷ്യങ്ങളാണ് എം. ചന്ദ്രപ്രകാശിന്റെ കഥകള്‍. ആഖ്യാനത്തിന്റെ നൂതനസാധ്യതകള്‍ തേടുന്നവയാണ്. കഥയേക്കാള്‍ കഥപറയുന്ന രീതിക്ക് പ്രാധാന്യം നല്‍കുന്ന എഴുത്തുകാരനാണ് എം. ചന്ദ്രപ്രകാശ്. ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ച് കഥയെ മറച്ചുപിടിക്കാനും യാഥാര്‍ത്ഥ്യങ്ങളെ കഥയുമായി ഇഴചേര്‍ക്കാനുമുള്ള ശ്രമം ഓരോ കഥയിലുമുണ്ട്. ചന്ദ്രപ്രകാശിന്റെ കഥകള്‍ ഒരു കാലഘട്ടത്തിലെ മലയാളകഥാഭിരുചി സാക്ഷ്യപ്പെടുത്തുന്നു. പൊതുധാരയില്‍ നിന്ന് ഈ കഥകളെ വ്യത്യസ്തമാക്കുന്നത് 
കഥാകൃത്ത് അബോധപൂര്‍വ്വം നടത്തുന്ന സ്വയം വെളിപ്പെടുത്തലുകളാണ്. 
നിബ്ബ്- ചന്ദ്രിക വാരാന്തപ്പതിപ്പ്, ഒക്ടോബര്‍ 4/ 2015

Sunday, November 09, 2014

invitation.book release 2014 nov 29th in vatakara

എല്ലാ സുഹൃത്തുക്കളേയും പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.

Saturday, November 08, 2014

മലയാളസാഹിത്യത്തിലെ 30 സ്ത്രീകഥാപാത്രങ്ങള്‍-

എന്റെ പുതിയ പുസ്തകം- മലയാളസാഹിത്യത്തിലെ 30 സ്ത്രീകഥാപാത്രങ്ങള്‍- പ്രസാധനം: പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്. വില -115രൂപ).
മലയാളത്തിലെ നോവല്‍, കഥ, കവിത കൃതികളിലെ തെരഞ്ഞെടുത്തു 30 പേരെ അവതരിപ്പിക്കുന്നു. അനുബന്ധം- മലയാളനോവലുകളിലെ മുസ്ലിംസ്ത്രീകഥാപാത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു..... ആവശ്യം നാം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന പുസ്തകമെന്ന്- അവതാരികയില്‍ ഡോ. റോസി തമ്പി. 
പുസ്തകത്തിന്റെ പ്രകാശനം 2014 നവംബര്‍ 29 ശനിയാഴ്ച, വടകരയില്‍ നടക്കും. ഖദീജാ മുംതാസ്, ഡോ.രോസി തമ്പി, മൈന ഉമൈബാന്‍, ടി. പി.രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.....

Thursday, August 28, 2014

ജീവിതത്തിലേക്ക് സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍

കാഴ്ച



ആഗസത് 25-ന് അന്തരിച്ച വിഖ്യാത ചലച്ചിത്രസംവിധായകന്‍ ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോയുടെ കലാസപര്യയെപ്പറ്റി




വിഖ്യാത ചലച്ചിത്രശില്‍പികളായ ക്ലയര്‍ ഡെനിസ് , ഗൊരാന്‍ പാസ്‌കല്‍ജെവിക്, മാര്‍കോ ബലാച്ചിയോ, ഹാറൂണ്‍ ഫറോകി, ജീന്‍ റിനോയര്‍, താക്ഷി മികി, ബ്രെസര്‍, ഒഷിമ, ആഞ്ചലോ പൗലോസ്, ജിബ്രില്‍ ദിയോങ്, അലന്‍ റെനെ, മാമ്പെട്ടി, ജിറി മല്‍വിന്‍, അല്‍മദോവര്‍, ഇംകോന്‍ തെക എന്നിങ്ങനെ ചലച്ചിത്രത്തിന്റെ പിന്നിട്ട വഴികളും മാറുന്ന വ്യാകരണവും സൗന്ദര്യശാസ്ത്രവും പഠിക്കുമ്പോള്‍ കണ്ടിരിക്കേണ്ട മാസ്‌റ്റേഴ്‌സിന്റെ നിരയിലാണ് ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോ എന്ന ബ്രിട്ടീഷ് ചലച്ചിത്രസംവിധായകന്റെ സ്ഥാനം. ബറോ ചിത്രങ്ങള്‍ കലങ്ങിമറിഞ്ഞ ജീവിതങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ അടയാളമാണ്. സമചിത്തതയോടെ ജീവിതാവസ്ഥ നോക്കിക്കാണുന്ന അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ വാട്ട് എ ലൗലി വാര്‍ (1969), എ ബ്രിഡ്ജ് ടൂ ഫാര്‍ (1977), ഗാന്ധി (1982) ക്രൈം ഫ്രീഡം (1987) തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.
ക്ലോസപ്പ് ഷോട്ടുകളോട് വിയോജിക്കുന്ന സംവിധായകനാണ് ആറ്റന്‍ബറോ. നിശ്ചലമായ കാമറയില്‍ വിരിയുന്ന നീണ്ട ടേക്കുകളോടാണ് അദ്ദേഹത്തിന് പ്രിയം. ആഫ്രിക്കയിലെ കൊളോണിയലിസത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ച് ക്രൈം ഫ്രീഡം (1987) മനുഷ്യപ്രകൃതിക്കും ശരീരഭാഷക്കും ഊന്നല്‍ നല്‍കി. വെള്ളക്കാരും കറുത്തവരും തമ്മിലുള്ള പോരാട്ടം. ദേശാടനത്തിന്റെ അര്‍ത്ഥമാനങ്ങളും അന്വേഷിക്കുകയാണ് ഈ സംവിധായകന്‍. സ്വത്വബോധം, ദേശീയത, വര്‍ഗബോധം എന്നീ മൂന്നു ഘടകങ്ങളാണ് ബറോ ചിത്രങ്ങളുടെ അന്തര്‍ധാര. കുടിയേറ്റക്കാരുടെ നിത്യജീവിതവും രാഷ്ട്രീയവീക്ഷണവും ഇഴചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍. ആത്മകഥാപരമായ ചിത്രങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് യങ് വിന്‍സ്റ്റണ്‍ (1972), ഗാന്ധി(1982), ചാപ്ലിന്‍ (1992), ഗ്രേ ഔള്‍ (1999) എന്നിവ.
ബഹുമുഖപ്രതിഭയായിരുന്നു ബറോ. നടന്‍, നിര്‍മ്മാതാവ്, നാടകനടന്‍, ഫുട്‌ബോള്‍ പ്രേമി, ഉന്നതനായ ഉദ്യോഗസ്ഥന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഇംഗ്ലീഷ് സിനിമകളുടെ അറുപതുകളെ പിന്തുടര്‍ന്ന ചിത്രഭാഷയിലൂടെ ബറോ ശ്രദ്ധേനേടി. രാഷ്ട്രീയപക്ഷവാദമുള്ള സിനിമകളെന്ന് ബറോ ചിത്രങ്ങളെ വിശേഷിപ്പിക്കാം. സിനിമയെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കലാകാരന്‍. തന്റെ ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ പറയാനുദ്ദേശിച്ചത് തന്നെ വേട്ടയാടിയ ചരിത്ര- സാമൂഹിക സംഭവങ്ങള്‍ തന്നെ. ‘അദ്ദേഹം അതേപ്പറ്റി പറഞ്ഞതിങ്ങനെ:'ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്, അവ എനിയ്ക്ക് വളരെ പ്രധാനമാണ്. ഒരു എഴുത്തുകാരന്‍ അല്ലാത്തതുകൊണ്ട് ഞാന്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നു'.’ 
ലോക മഹായുദ്ധങ്ങളുടെ പശ്ചത്തലത്തിലുള്ളതാണ് വാട്ട് എ ലൗലി വാര്‍ (1969), എ ബ്രിഡ്ജ് ടൂ ഫാര്‍ (1977) തുടങ്ങിയ ചിത്രങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെപ്പറ്റിയാണ് ക്രൈം ഫ്രീഡം (1987). വര്‍ണവിവേചനത്തിന് എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ബറോ 'ക്രൈം ഫ്രീഡം' ഒരുക്കിയത്. 
മഹാരഥന്മാരുടെ ജീവചരിത്ര ചിത്രങ്ങളിലൂടെ, അവരെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വീക്ഷണം നല്‍കാനും ആറ്റന്‍ബറോ ശ്രമിച്ചിട്ടുണ്ട്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുപ്പകാലത്തെ ചിത്രീകരിക്കുന്ന യങ് വിന്‍സ്റ്റണ്‍ (1972), ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഗാന്ധി (1982), ചാര്‍ലി ചാപ്ലിന്റെ കഥ പറയുന്ന ചാപ്ലിന്‍ (1992), ആര്‍ക്കിബാള്‍ഡ് ബെലാനിയുടെ ജീവിത വഴികളിലൂടെ നടന്നുനീങ്ങുന്ന ഗ്രേ ഔള്‍ (1999) തുടങ്ങിയ ചിത്രങ്ങള്‍. ഇതില്‍ ഗാന്ധിയാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ആറ്റണ്‍ബറോയെ ചലച്ചിത്രരംഗത്ത് ഉയരങ്ങളില്‍ എത്തിച്ചത്.
ഗാന്ധി ചിത്രത്തോടെ ആറ്റന്‍ബറോ ഒരു സംവിധായകനെന്ന നിലയില്‍ ലോകസിനിമയില്‍ ചിരപ്രതിഷ്ഠ നേടി. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആറ്റന്‍ബറോയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഗാന്ധിയായി വേഷമിട്ട ബെന്‍ കിങ്‌സിലിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. എട്ട് ഓസ്‌ക്കാറാണ് ഗാന്ധിചിത്രത്തിന് ലഭിച്ചത്. രണ്ട് ബാഫ്റ്റ പുരസ്‌കാരങ്ങളും രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തു.
ചിരകാല സ്വപ്‌നമായ ഗാന്ധിജിയെക്കുറിച്ചുള്ള സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ആറ്റന്‍ബറോ അധ്വാനിച്ചത് ഇരുപത് വര്‍ഷമാണ്. ചിത്രം പൂര്‍ത്തിയാക്കാന്‍ തന്റെ കാര്‍ വിറ്റ ആറ്റന്‍ബറോയ്ക്ക് വീടു വരെ പണയപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. പണമുണ്ടാക്കാനായി ഇഷ്ടമില്ലാത്ത ചിത്രങ്ങളില്‍പോലും അഭിനയിച്ചിരുന്നു. മാജിക് (1977), എ കോറസ് ലൈന്‍ (1985), ഷാഡോലാന്‍ഡ് (1993), ഇന്‍ ലൗ ആന്‍ഡ് വാര്‍ (1996), ക്ലോസിങ് ദ റിങ് (2007) എന്നിവയാണ് ആറ്റന്‍ബറോയുടെ മറ്റു പ്രധാന ചിത്രങ്ങള്‍. സംവിധാനം ചെയ്ത പന്ത്രണ്ട് ചിത്രങ്ങളില്‍ എ ബ്രിഡ്ജ് ടൂ ഫാര്‍, മാജിക്, എ കോറസ് ലൈന്‍ എന്നിവ ഒഴികെയുള്ള ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം തന്നെയായിരുന്നു.
സംവിധായകനായാണ് കൂടുതല്‍ അംഗീകാരം നേടിയതെങ്കിലും നടനായാണ് ആറ്റന്‍ബറോ ചലച്ചിത്ര രംഗത്ത് എത്തുന്നത്. പതിനൊന്നാം വയസ്സില്‍ പിതാവിനോടൊപ്പം കണ്ട വിഖ്യാത ചാപ്ലിന്‍ ചിത്രം ഗോള്‍ഡ് റഷ്’ ആണ് അദ്ദേഹത്തെ അഭിനയത്തിലേക്ക് ആകര്‍ഷിക്കുന്നത്. 1942-ല്‍ ഇരുപതാം വയസ്സില്‍ 'ഇന്‍ വിച്ച് വി സര്‍വ്' എന്ന ചിത്രത്തിലൂടെ ആറ്റന്‍ബറോ അഭിനയരംഗത്ത് തുടക്കം കുറിച്ചു. 1947-ല്‍ 'ബ്രിങ്ടണ്‍ റോക്കി'ലെ പിങ്കീ ബ്രൗണ്‍ ആണ് ആറ്റന്‍ബറോയുടെ ആദ്യത്തെ ശ്രദ്ധേയമായ കഥാപാത്രം. ഡലസിമെര്‍ സ്ട്രീറ്റ്, ഐ ആം ഓള്‍റൈറ്റ് ജാക്ക് പോലുള്ള ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ അമ്പതുകളില്‍ തന്നെ അഭിനയരംഗത്ത് അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ആറ്റന്‍ബറോ പേരെടുത്തു. 1952-ല്‍ അഗതാ ക്രിസ്റ്റിയുടെ ‘ദ മൗസ്ട്രാപ്പ്’ എന്ന കഥയുടെ നാടകാവതരണത്തില്‍ അദ്ദേഹത്തിന്റെ ഡിറ്റക്ടീവ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറ്റന്‍ബറോയുടെ ഭാര്യയും ഈ നാടകത്തില്‍ വേഷമിട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിക്കപ്പെട്ട നാടകം എന്ന റെക്കോര്‍ഡ് മൗസ്ട്രാപ്പിനാണ്.
1960-കളില്‍ ദ ഗ്രേറ്റ് എസ്‌കേപ്പ് പോലുള്ള ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1964-ല്‍ പ്രൈവറ്റ്‌സ് രേപാഗ്രസ്, ഗണ്‍സ് അറ്റ് ബാറ്റസി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് ബാഫ്റ്റ പുരസ്‌കാരം കിട്ടിയിട്ടുണ്ട്. 1966-ല്‍ ഡോക്ടര്‍ ഡോലിറ്റലില്‍, 1967-ല്‍ ദ സാന്‍ഡ് പെബ്ബിള്‍സ് എന്നിവയിലൂടെ മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടി.
അദ്ദേഹത്തിന്റെ സിനിമയുടെ ആത്മാവു തന്നെ മാറുന്ന കാഴ്ചയാണ്. സ്വാഭാവികമായും ചിലപ്പോള്‍ കഥയും കഥാപാത്രങ്ങളും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങള്‍ മാത്രമാണ്. 1969-ല്‍ എ കോറസ് ലൈന്‍ എന്ന ചിത്രത്തിലൂടെ സിനിമയുടെ പാരമ്പര്യവഴിയില്‍ നിന്നും വേറിട്ടൊരു ദൃശ്യ ചാരുതയാണ് . പാരമ്പര്യം നിലനിര്‍ത്താനും യാഥാര്‍ഥ്യങ്ങളെ തുറന്നുകാണിക്കാനും തയാറാകുന്നു.
രണ്ട് യൂണിറ്റുകളായിരുന്നു ‘ഗാന്ധി’ സിനിമയ്ക്ക് ബറോ ഒരുക്കിയത്. ഒന്നാം യൂണിറ്റില്‍ ബ്രിട്ടീഷ് കലാകാരന്‍മാര്‍. രണ്ടാം യൂണിറ്റ് നിഹലാനിയാണ് നയിച്ചത്. ഗാന്ധി’ സിനിമകൊണ്ട് ഇന്ത്യയില്‍ ഏറെ സഞ്ചരിക്കാനും ആറ്റന്‍ബറോക്ക് സാധിച്ചു. 1977-ല്‍ ദ ഹ്യൂമര്‍ ഫാക്ടറിക്ക് ശേഷം 1993-ല്‍ സ്പില്‍ബര്‍ഗിന്റെ ജുരാസിക്ക് പാര്‍ക്കിലാണ് ബറോ അഭിനയിച്ചത്. ഇന്‍ ലവ് ആന്റ് വാര്‍, എലിസബത്, ദ മിറാക്കില്‍ ഓഫ് തേര്‍ട്ടിഫോര്‍ത്ത് മുതലായ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2002-ലെ പക്കൂണ്‍ എന്ന ചിത്രത്തിലാണ് ബറോ അവസാനമായി അഭിനയിച്ചത്. ആറ്റന്‍ബറോയുടെ നിര്യാണത്തോടെ കാമറയില്‍ മനുഷ്യഗീതം തീര്‍ത്ത ഒരു സംവിധായകന്‍ കൂടി ഓര്‍മ്മയായി.

മുരളീരവം തിരികെ വരുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

സംഗീതം

വി.ടി.മുരളി മൂന്നുപതിറ്റാണ്ടിനു ശേഷം ചലച്ചിത്രരംഗത്ത് സജീവമാകുന്നു. പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിലെ 'ഇനിയീ മഞ്ഞില്‍... 'എന്ന പാട്ടിലൂടെ


'വ്യത്യസ്തമായ ശബ്ദസൗകുമാര്യവും ആലാപനഭാവുകത്വവും കൊണ്ട് നമ്മുടെ ജനകീയ സംഗീതത്തില്‍ സ്വന്തം ഇടം നിലനിര്‍ത്തിയ പാട്ടുകാരനാണ് വി.ടി.മുരളി. മലയാളിയുടെ പൊതുസംഗീതബോധത്തെ യേശുദാസിന്റെ മാന്ത്രിക സാന്നിധ്യം പൂര്‍ണ്ണമായും നിയന്ത്രിച്ചു കൊണ്ടിരുന്ന കാലത്താണ് നമ്മുടെ തനതു നാടോടിത്തത്തിന്റെ ആഴമേറിയ സംസ്‌കാരബലം കൊണ്ട് വി.ടി.മുരളി തന്റേതുമാത്രമായ ഒരു പാട്ടുവഴി സൃഷ്ടിച്ചത്. കുറച്ചുപാട്ടുകളെ പാടിയുള്ളുവെങ്കിലും നമ്മുടെ ചലച്ചിത്രഗാന ചരിത്രത്തിലും ലളിതഗാന, നാടകഗാന ചരിത്രത്തിലും മുരളിയുടെ പാട്ടുകള്‍ അടയാളപ്പെട്ടുകിടക്കുന്നു.'- എന്നിങ്ങനെ ആലങ്കോട് ലീലാകൃഷ്ണന്‍ വി.ടി.മുരളിയുടെ സംഗീതയാത്രയുടെ ആത്മരേഖ വരച്ചിടുന്നു.
ഏതോ പാട്ടുപെട്ടിയില്‍ നിന്നോ, മൊബൈല്‍ റിങ്‌ടോണില്‍ നിന്നോ ഒഴുകി വരുന്നു...''ഓത്തുപള്ളിലന്നു നമ്മള്‍ പോയിരുന്ന കാലം....ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു... ''. വി.ടി.മുരളി എന്ന ഗായകനെ മലയാളി നെഞ്ചിനുള്ളില്‍ ചേര്‍ത്തുവെച്ച ഗാനം. കെ.പി. കുമാരന്‍ സംവിധാനം ചെയ്ത 'തേന്‍തുള്ളി' (1979) എന്ന ചിത്രത്തിനുവേണ്ടി കവി പി.ടി. അബ്ദുറഹിമാന്‍ എഴുതിയ വരികള്‍. കെ.രാഘവന്‍ മാഷിന്റെ സംഗീതത്തില്‍ എത്ര കേട്ടാലും മതിവരാത്ത പാട്ട്. തേന്‍തുള്ളിയിലെ ഈ പാട്ടിന് രണ്ടു തരത്തില്‍ പ്രാധാന്യമുണ്ട്. വി.ടി മുരളിയുടെ ആദ്യസിനിമാ ഗാനം. അന്നും ഇന്നും സൂപ്പര്‍ ഹിറ്റ്. രണ്ടാമത് പി.ടി.അബ്ദുറഹിമാന്‍ എന്ന കവിയുടെ രചന. ഓത്തുപള്ളിപോലെ മുരളിയുടെ ശബ്ദത്തില്‍ പിറന്ന 'മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യകുയിലേ...'. പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തില്‍. ഒ.എന്‍.വി രചിച്ച് കെ. പി. എന്‍ പിള്ള ഈണം നല്‍കി. ഇതേ ചിത്രത്തില്‍ 'തുള്ളി തുള്ളിവാ...' എന്ന ഗാനവും മുരളിയാണ് ആലപിച്ചത്. വി.പി.മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച 'കത്തി' എന്ന സിനിമയില്‍ എം.ബി.ശ്രീനിവാസന്റെ സംഗീതത്തില്‍ ഒ.എന്‍.വിയുടെ വരികള്‍ 'പൊന്നരളിപ്പൂവൊന്ന്...' എന്നിങ്ങനെ മുരളി പാടിയ ഗാനങ്ങള്‍ അതുവരെ മലയാളത്തില്‍ നിലനിന്ന ആലാപനരീതിയില്‍ നിന്നും വേറിട്ടുനിന്നു. 
മൂന്ന് പതിറ്റാണ്ടിനുശേഷം മുരളി വീണ്ടും പാടി. പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍. ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് നായകവേഷത്തിലെത്തുന്ന ഈ ചിത്രം വടക്കന്‍ കേരളത്തിലെ തെയ്യം കലാകാരന്റെ ജീവിതമാണ് പറയുന്നത്. 'ഇനിയീ മഞ്ഞില്‍ നനയാന്‍പോലും ഇരുളുകളുണ്ടോ കൈയില്‍... ' കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസംവിധാനത്തിലാണ് 'പേടിത്തൊണ്ട'നിലെ ഈ പാട്ട്. മുരളിയുടെ തിരിച്ചുവരവ് മെലഡിയുടേയും നാട്ടുതാളത്തിന്റേയും സാഹിത്യഭംഗിയുടേയും ഇഴചേര്‍പ്പില്‍ മലയാളിക്ക് നെഞ്ചേറ്റാന്‍ ഒരു ഗാനം കൂടി. കേട്ടുപഴകിയ ശബ്ദത്തില്‍ നിന്നും പുതിയ വിതാനത്തിലേക്ക് ഗാനാലാപനത്തിന്റെ വഴിമാറ്റം തെന്നയാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്.
മലയാളത്തില്‍ നിലനില്‍ക്കുന്ന ചലച്ചിത്രഗാന രീതിയെപ്പറ്റിയും സംഗീതത്തെക്കുറിച്ചും മുരളിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംഗീതം പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കപ്പെടുകയാണിന്ന്. പ്രത്യേകിച്ച്‌ന്യൂജനറേഷന്‍ ചിത്രത്തില്‍, പാടുന്നവരുടെ പ്രായംപോലും അന്വേഷിച്ചാണ് ഗായകരേയും സംഗീതജ്ഞരേയും വിളിക്കുന്നതെന്ന് മുരളി സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലും സംഗീതത്തിലും പുതുമകള്‍ കൊണ്ടുവന്നവരധികവും യുവാക്കളായിരുന്നില്ല. പ്രായമുള്ളവരായിരുന്നു. ഹിന്ദിയില്‍ പുതിയ തരംഗം സൃഷ്ടിച്ച ആര്‍.ഡി.ബര്‍മനും നൗഷാദും ഗായകരില്‍ കിഷോര്‍കുമാര്‍, മുഹമ്മദ്‌റഫി, ലതാമങ്കേഷ്‌കര്‍, സംവിധായക നിരയില്‍ സത്യജിത്‌റേ, മൃണാള്‍സെന്‍ മുതലായ പ്രതിഭകളുടെ പ്രായം ആരും അന്വേഷിച്ചില്ല. ഇന്ത്യകണ്ട എക്കാലത്തേയും വലിയ കലാകാരന്മാരാണവര്‍. മലയാളത്തില്‍ യേശുദാസിന്റെ പ്രായം ആര്‍ക്കും പ്രശ്‌നമല്ല. കാരണം വിപണിയില്‍ യേശുദാസ് ഇപ്പോഴും ശക്തനാണ്. സംഗീതബാഹ്യമായ കാര്യങ്ങളാണ് വിപണി നിയന്ത്രിക്കുന്നത്. വേറൊരാളുടെ പാട്ടു വേണ്ട എന്നു പറയാന്‍പോലും അവരെപ്പോലുള്ളവര്‍ക്ക് കഴിയും എന്ന് മുരളി അഭിപ്രായപ്പെടുന്നു.
ചെറുപ്പത്തില്‍ അച്ഛന്‍- കവി വി.ടി.കുമാരന്‍ മാഷ് ചൊല്ലിക്കേള്‍പ്പിച്ച കവിതകള്‍ എന്റെ മനസ്സിലുണ്ട്. കവിത ഗദ്യവല്‍ക്കരിക്കുമ്പോള്‍ നഷ്ടമാകുന്നത് താളമാണ്. പി.കുഞ്ഞിരാമന്‍ നായര്‍ക്കും സുഗതകുമാരി ടീച്ചര്‍ക്കും ഒ.എന്‍.വിക്കുമെല്ലാം ഗദ്യം നന്നായി വഴങ്ങും. പക്ഷേ, അവര്‍ താളത്തില്‍ തന്നെയാണ് കവിത എഴുതുന്നത്. മലയാളത്തില്‍ ഏറ്റവും മനോഹരമായ ഗദ്യം പി. കുഞ്ഞിരാമന്‍ നായരുടേതാണ്. അതുപോലെ നാടന്‍പാട്ടിന്റെ പാരമ്പര്യവും മാപ്പിളപ്പാട്ടുകളുമെല്ലാം വിസ്മരിക്കപ്പെടുകയോ, അന്യവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്നു.
ഗുരുനാഥനായ കെ.രാഘവന്‍ മാഷിന് മാപ്പിളപ്പാട്ടിന്റെ ഇശലുകളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന് പൊതുസമൂഹത്തില്‍ ഇടം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാഘവന്‍ മാഷ് അവസാനമായി സംഗീതം നല്‍കിയ ബാല്യകാലസഖിയിലെ 'കാലം പറക്ക്ണ...' എന്ന പാട്ട് മുരളി തന്നെ പാടി.
തേന്‍തുള്ളിക്ക് ശേഷം രാഘവന്‍ മാഷ് സംഗീതം നല്‍കിയ രണ്ട് ചിത്രങ്ങള്‍ക്കുവേണ്ടി മുരളി പാടിയിരുന്നു. ചിറകുകള്‍, തളിരണിയും കാലം എന്നിവക്ക്. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കാസറ്റായി ഇറങ്ങിയെങ്കിലും സിനിമകള്‍ പുറത്തുവന്നില്ല. പിന്നീട് മുരളിയുടെ പാട്ടുജീവിതത്തില്‍ നീണ്ടൊരുവിടവായിരുന്നു. ഇതിനിടയില്‍ മലയാളത്തില്‍ സംഗീതത്തിനുണ്ടായ മാറ്റങ്ങള്‍ പലതാണ്. മുരളിക്ക് പലതിനോടും യോജിക്കാനും സാധിച്ചില്ല. അതേപ്പറ്റി മുരളി: പുതിയകാലത്തിലേക്ക് വരുമ്പോള്‍ മനുഷ്യന്റെ ശബ്ദത്തിന് പ്രാധാന്യം വന്നു. ഇന്‍സ്ട്രുമെന്റ് മ്യൂസിക്കിന്റെ കാലഘട്ടം ഉണ്ടായെങ്കിലും അതിലൂടെ മ്യൂസിക്ക് മാത്രമല്ല, കമ്പ്യൂട്ടര്‍ എന്നൊരു സാധനത്തിലൂടെ അനുപല്ലവി, ചരണം എന്നിവയെല്ലാം വെട്ടിക്കളയുന്ന പ്രവണത വന്നു. പലരുടേയും നോട്ടം സമയലാഭമാണ്. അതിനുവേണ്ടി കത്തിവെക്കുന്നത് പാട്ടിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉണ്ടാക്കിയ പാട്ടിലാണ് സമയം ലാഭിക്കുന്നത്. ഇങ്ങനെ പാട്ട് പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ നിന്നും എടുത്തുമാറ്റുകയും സിനിമയില്‍ ഇല്ലാതെ വരികയും ചെയ്യുന്നു. പാട്ട് വല്ലാതെ എഡിറ്റു ചെയ്യുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നാറുണ്ട്. സംഗീതലോകത്തെ ഇന്നത്തെ പ്രവണതയില്‍ മുരളി ആകുലപ്പെടുന്നു. 
പാട്ട് ഒരു സാംസ്‌കാരിക ഉല്‍പന്നമാണ്. അത് രൂപപ്പെടുന്ന കാലത്തെ സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ പാട്ടുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാട്ട് വിപണി മാത്രം ലക്ഷ്യമാക്കിയുള്ള ഉല്‍പന്നമായി മാറുന്നു.
മലയാളത്തിലെ പ്രശസ്തരായ സംഗീതസംവിധായകരോടൊപ്പം നിരവധി നാടകഗാനങ്ങള്‍ മുരളി പാടിയിട്ടുണ്ട്. ലളിതഗാനങ്ങളും. കെ.പി.ഏ.സിക്കുവേണ്ടിയും അല്ലാതെയും. കെ.ടി.മുഹമ്മദിന്റെ നാടകത്തിനുവേണ്ടിയും പാടി. ഗാനരചയിതാക്കളില്‍ വയലാര്‍, ഒ. എന്‍.വി, കൈതപ്രം, കാനേഷ് പൂനൂര്, വടകര കൃഷ്ണദാസ് തുടങ്ങി നിരവധി പ്രതിഭകള്‍ രചിച്ച ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരവും ലഭിച്ചു. ഇവയില്‍ ഒട്ടുമിക്കതും മലയാളിക്ക് പ്രിയപ്പെട്ട പാട്ടുകളാണ്. അഞ്ചിന്ദ്രിയങ്ങളും ആരുമറിയാത്ത ബന്ധനത്തിന്‍ തടവറയില്‍..., അന്നൊരിക്കല്‍ പൊന്നരിവാള്‍ അന്തിയില്‍..., വിരുന്നു ചൊല്ലി പദം പറഞ്ഞവളെ.., മണ്ണാന്‍കട്ടയും കരിയിലയും കൂടി..., അരളിപ്പൂ മരംചാരി... അഴകാര്‍ന്നോരീശല്‍ മൂളി... മുതലായവ ആ നിരയിലുണ്ട്. റിയാലിറ്റി ഷോയിലും പങ്കാളിത്തം വഹിച്ചു. സംഗീതത്തോടൊപ്പം എഴുത്തിലും ശ്രദ്ധപതിപ്പിച്ച മുരളി അനുഭവങ്ങളും സംഗീതവും അടിസ്ഥാനധാരയായ ഏഴ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രാഘവന്‍ മാഷിന്റെ ഓര്‍മയ്ക്കായി 'നീലക്കുയിലെ നിന്‍ ഗാനം' എന്ന പേരില്‍ സിഡി തയാറാക്കി. രാഘവന്‍ മാഷ് സംഗീതസംവിധാനം നിര്‍വ്വഹിച്ച് മുരളി ആലപിച്ച 20 പാട്ടുകളുടെ സിഡി. 'ഇനിയീ മഞ്ഞിലൂടെ...' ചലച്ചിത്രഗാനത്തില്‍ മുരളി സജീവമാകുന്നു.

Friday, July 04, 2014

പൊതുമുറയ്ക്ക് വഴങ്ങാത്ത എഴുത്തുകാരന്‍ എസ്.വി.വേണുഗോപന്‍നായര്‍/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

അസ്തിത്വദു:ഖത്തന്റെയും അന്യവല്‍കരണത്തിന്റെയും വലക്കണ്ണിയില്‍ നിന്നു വഴുതിമാറി മലയാളകഥയില്‍ ഒറ്റയാന്‍ നടപ്പുശീലം കൊണ്ടുവരികയായിരുന്നു എസ്.വി.വേണുഗോപന്‍ നായര്‍. വ്യക്തിചിത്രങ്ങളുടെ എഴുത്തുകകാരനായ എസ്‌വി.കഥയെഴുത്തിന്റെ ആദ്യകാലത്തുതന്നെ എഴുപതുകളുടെ കഥാഭാഷ പൊളിച്ചെഴുതി. സാമൂഹിക പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും മാനവികതയുടെ അടയാളവാക്യം പോലെ നിറവാര്‍ന്ന ഒരു കഥാപാത്രം ഇദ്ദേഹത്തിന്റെ കഥകളില്‍ കാണാം. മൂല്യശോഷണത്തെ നേരിടാന്‍ കരുത്തുറ്റ ഒരു ജീവിതവീക്ഷണം അനിവാര്യമാണെന്ന് ഈ കഥാകൃത്ത് വിശ്വസിക്കുന്നു. മലയാളകഥയുടെ രചനാതലത്തില്‍ പരീക്ഷണ കഥാകൃത്ത് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി കഥകള്‍ എസ്.വി. രചിച്ചിട്ടുണ്ട്. ലളിതമായോ, സങ്കീര്‍ണ്ണമായോ തുടങ്ങുന്ന കഥപറച്ചില്‍ വൃത്തനിബദ്ധമായ ഭാഷയില്‍ വ്യത്യസ്തവിതാനങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയും ഇദ്ദേഹത്തിന്റെ കഥാലോകത്തുണ്ട്.
ചരിത്രത്തിന്റെ നീറ്റലും വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുക്കവും പ്രാദേശികതനിമയും മലയാളകഥയുടെ ഭാഗമാറ്റി മാറ്റിയെഴുതുകയാണ് വേണുഗോന്‍ നായര്‍. എതിരെഴുത്തിന്റെയും കാഴ്ചയുടെയും പ്രത്യയശാസ്ത്രവും സൗന്ദര്യശാസ്ത്രവും കണ്ണി ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍ എസ്.വി.യുടെ ഭാവതീവ്രമായ എഴുത്തിന്റെ സാക്ഷ്യമാണ്.
'വേനല്‍മഴ'യിലെ സരസുവും, 'അടുക്കളയില്‍ നിന്ന്' എന്ന കഥയിലെ ആനന്ദകൃഷ്ണനും, 'എരുമ'യിലെ ആമിയും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സ്‌നേഹവും രതിയും വിശ്വാസമാനങ്ങളും എസ്.വി. എഴുത്തിന്റെ വിഷയങ്ങളാക്കുന്നു. നുഷ്യന്റെ വിഹ്വലതകളും അതിജീവനത്വരയും ജാതിയുടെയും ആചാരങ്ങളുടെയും ജീവിതകാമനകളുടെയും സ്ഥിവാരത്തില്‍ സ്പര്‍ശിച്ച് അവതരിപ്പിക്കുന്ന കഥകള്‍ സ്വത്വവിചാരത്തിന്റെ അഗ്നിപഥ സാന്നിധ്യമാണ്.
ഭൂമിപുത്രന്റെ വഴി, മൃതിതാളം, ആദിേശഷന്‍, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഒറ്റപ്പാലം, വരുമ്പോള്‍ ഞാനെന്ത് പറയും, എന്റെ പരദൈവങ്ങള്‍, 51 തെരഞ്ഞെടുത്ത കഥകള്‍, വീടിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ 12 കഥാസാമാഹരങ്ങള്‍ ഉള്‍പ്പെടെ 22 കൃതികള്‍ രചിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, സി.വി.പുരസ്‌കാരം, പത്മരാജന്‍ അവാര്‍ഡ്, ലളിതാംബികാ പുരസ്‌കാരം, ഡോ.കെ.എം.ജോര്‍ജ് ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ ഇതിനകം ലഭിച്ചിട്ടുണ്ട്. ധനുവച്ചപുരത്ത് താമസിക്കുന്ന എസ്.വി.വേണുഗോപന്‍ നായര്‍ സപ്തതിയുടെ നിറവിലാണ.് 
? ആധുനികതയെ കളിയാക്കി എഴുതിയതിന് പിന്നാലെ, അത് സ്ഥാപിച്ചെടുക്കാനും എഴുതിയല്ലോ.
എന്റെ ആദ്യത്തെ കഥ ആധുനികരെ കളിയാക്കിക്കൊണ്ടുള്ളതാണ്. മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ച അന്വേഷണം മാസികയിലാണ് അത് വന്നത്. ഞാന്‍ അന്ന് മഞ്ചേരി കോളജില്‍ ജോലി ചെയ്യുകയായിരുന്നു. കാക്കനാടന്‍, സക്കറിയ തുടങ്ങിയവരുടെ കഥകള്‍ വായിച്ചിട്ട് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ആധുനികതയെ തമാശയാക്കി കഥ എഴുതിയത്.കഥയെഴുതാനറിയുമോ എന്നായിരുന്നു കഥയുടെ പേരുതന്നെ. കഥയിലെ ഒരു സന്ദര്‍ഭത്തില്‍ ' ഒന്നും മനസ്സിലാവരുത്' എന്നാണ് കഥാകൃത്തിന് പത്രാധിപര്‍ നല്‍കുന്ന നിര്‍ദേശം. കാമതീര്‍ത്ഥം, പ്രസിഡണ്ടിന്റെ മരണം മുതലായ കഥകള്‍ പിന്നീട് ഞാന്‍ എഴുതിയിട്ടുണ്ട്. ധനുവച്ചപുരത്ത് വന്നതിന് ശേഷമാണ് വിമോചനം എഴുതിയത്. അതായിരുന്നു മാതൃഭൂമിയില്‍ വന്ന എന്റെ ആദ്യകഥ. 
? ജാതിപ്രശ്‌നമായിരുന്നു വിമോചനത്തിന്റെ വിഷയം. ഇത് വ്യക്തിപരമായ അനുഭവമാണോ.
വിമോചനം എഴുതുന്ന കാലത്ത് ജാതി എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ വളര്‍ന്ന ചുറ്റുപാടിന്റെ പ്രശ്‌നമായിരുന്നു. അന്യസമുദായത്തില്‍പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പ്രയാസമായിരുന്നു. മഞ്ചേരിയില്‍ ജോലി ചെയ്യുമ്പോള്‍ മറ്റു വഴികളുമില്ല. മനസ്സിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനം. അതായിരുന്നു വിമോചനം. അതിന്റെ വിഷയം ആധുനികമാണോ എന്ന് എനിക്ക് നിശ്ചയമില്ല. പിന്നീട് ആധുനികരെ തിരിച്ചറിഞ്ഞ ശേഷം ഞാനും അക്കാലത്തെ കഥകളില്‍ കാണുന്ന ചിലതെല്ലാം പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം കേരളീയ പശ്ചാത്തലത്തിലായിരുന്നു ഉപയോഗപ്പെടുത്തിയത്.
ആധുനികത കൊണ്ടുവരാന്‍ ഡല്‍ഹി തന്നെ വേണമെന്നില്ല. നമ്മുടെ നാട്ടില്‍ ആധുനികതയുടെ പ്രശ്‌നങ്ങള്‍ പറയുന്നതിന് ധാരാളം പ്രശ്‌നങ്ങളുണ്ട്. ഒറ്റപ്പെടലോ, അസ്തിത്വദു:ഖമോ ഒക്കെ നമുക്കുണ്ട്. ഈ പറയുന്നതെല്ലാം ഞാനും എഴുതിയിട്ടുണ്ട്. പക്ഷേ, പശ്ചാത്തലം നമ്മുടെതാണ്.
? 'വടി' മലയാളകഥയുടെ ഭാഷയയെ മാറ്റിപ്പണിയുകയായിരുന്നു.
'വടി' എന്ന കഥയില്‍ ഒരു വൃദ്ധന്റെ കാര്യമാണ് പറയുന്നത്. അയാള്‍ സര്‍ക്കാര്‍വക പെന്‍ഷന്‍ വാങ്ങാന്‍വേണ്ടി പോകുന്നു, ആരുമില്ലാതായിപ്പോകുന്ന ഒരു വൃദ്ധന്‍. സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ ചില റെക്കോര്‍ഡുകള്‍ അവര്‍ ചോദിക്കുന്നു. വൃദ്ധന്റെ കൈവശം റെക്കോര്‍ഡുകളൊന്നും ഇല്ല. ഇതേകാര്യം കുറേക്കൂടി വ്യക്തമായി 'രേഖയില്ലാത്ത ഒരാള്‍' എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. വൃദ്ധന് വേണ്ടപ്പെട്ടവരൊന്നും തന്നെ ഇല്ല. ഇയാള്‍ക്കു വേണ്ടത് മക്കളില്ല എന്ന സര്‍ട്ടിഫിക്കറ്റാണ്. ജീവിച്ചിരിക്കുന്നവര്‍ ആരുമില്ലെന്ന സ്റ്റേറ്റ്‌മെന്റ് കൊടുക്കണം. ഇയാളുടെ മകന്‍ പണ്ട് ഹിപ്പി ആയിട്ട് പോയതാണ്. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് വൃദ്ധന് അറിയില്ല. തെളിവ് എങ്ങനെ കൊടുക്കും? അയാള്‍ ഒന്നും മിണ്ടാതെ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോകുന്നു. നടക്കാന്‍ വയ്യാതെ അയാള്‍ ബുദ്ധിമുട്ടിയാണ് പോകുന്നത്. കഷ്ടപ്പെട്ട് അങ്ങനെ പോകുമ്പോള്‍ വൃദ്ധന്‍ ഒരു സ്വപ്നം കാണുന്നു. മകള്‍ വന്ന് അയാള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കുന്നത്. ഈ കഥയില്‍ ഉപയോഗിച്ച ഭാഷ നെയ്യാറ്റിന്‍കരയിലേതാണ്. അതിനാല്‍ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ പല വാക്കുകള്‍ക്ക് ഫുട്ട്‌നോട്ട് നല്‍കിയാണ് മാതൃഭൂമിയില്‍ കൊടുത്തിരുന്നത്. അല്ലെങ്കില്‍ കഥ ആര്‍ക്കും മനസ്സിലാവില്ല.
? സമകാലിക കഥയുടെ ഭാഷയില്‍ വ്യതിയാനം വരുത്താന്‍ പ്രേരണ എന്തായിരുന്നു.
നമ്മുടെ ഭാഷയും- അതായത് നെയ്യാറ്റിന്‍കരക്കാരുടെ ഭാഷയും തിരുവനന്തപുരത്തെ ഭാഷയും വള്ളുവനാടന്‍ ഭാഷയുമായിട്ട് ഒരുപാട് വ്യത്യാസമുണ്ട്. കാരണം എനിക്ക് വള്ളുവനാടന്‍ ഭാഷയില്‍ എഴുതാന്‍ പറ്റും. പക്ഷേ, അവിടെയുള്ള ഒരു എഴുത്തുകാരന് നെയ്യാറ്റിന്‍കരയിലെ ഭാഷയില്‍ എഴുതാന്‍ പറ്റില്ല. ഇങ്ങനെയൊരു പ്രത്യേകത ഞങ്ങളുടെ ഭാഷക്കുണ്ട്. അത് ഭൂമിശാസ്ത്രപരമാണ്. ഇവിടെ നിന്ന് കുറച്ചുകൂടി തെക്കോട്ട് പോയിക്കഴിഞ്ഞാല്‍ പാറശ്ശാല. പിന്നെ കളിക്കുളമാണ്. അത് തമിഴ്‌നാട് ജംങ്ഷനാണ്. എന്റെ കുടുംബവീട് തമിഴ്‌നാടിനടുത്താണ്. അവിടെ തമിഴും മലയാളവും ഇടകലര്‍ന്നാണ് പറയുന്നത്. 
നാട്ടിന്‍പുറത്താണ് ഞാന്‍ വളര്‍ന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍. അവിടുത്തെ ഭാഷ വേറെയാണ്. എന്റെ അച്ഛന്റെ അച്ഛനും അമ്മയും ഒക്കെ പറഞ്ഞ ഭാഷ. അതെനിക്കറിയാം. ഇപ്പോള്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷ എന്നൊക്കെ സിനിമയില്‍ പറഞ്ഞു വരുന്നത് കാണുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. ഞങ്ങളുടെ ഒറിജിനല്‍ ഭാഷയാണ് വടിയില്‍ ഉപയേഗിച്ചത്. ആ ഭാഷയില്‍ കുറേ കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഇതല്ല തിരുവനന്തപുരത്തെ ഭാഷ. 
? എസ്.വി.യുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന 'എരുമ'യില്‍ ഭാഷ മാറന്നു. 
എരുമയില്‍ തിരുവനന്തപുരത്തെ ഭാഷയാണ് ഉപയോഗിച്ചത്. ഭാഷാപരമായ വ്യത്യാസം അറിയണമെങ്കില്‍ സി.വി.രാമന്‍പിള്ളയുടെ നോവല്‍ വായിക്കണം. അതിലെ ഭാഷ ഒരുപക്ഷേ മലബാറുകാര്‍ക്ക് അറിയാന്‍ പറ്റില്ല. ഉദാഹരണത്തിന് സി.വി.യുടെ നോവലില്‍ ഭവതിക്കൊച്ച് എന്നൊരാളുണ്ട്. അവള്‍ വിളവങ്കോട്ടുകാരിയാണ്. വിളവങ്കോട് , കല്‍ക്കുളം, അഗസ്തിശ്വരം, തോവാള എന്നിങ്ങനെ നാല് താലൂക്കുകളാണ് തമിഴ്‌നാട്ടില്‍ പോയത്. അവിടെ നാല് ഭാഷ. വിളവങ്കോട്ടുകാര്‍ പറയാത്ത് കല്‍ക്കുളത്തുകാര്‍ പറയും. ഇതില്‍ നിന്ന് വ്യത്യസ്തമായ ഭാഷയാണ് സി.വി.യുടെ കേശവദാസന്‍ എന്ന കഥാപാത്രം പറയുന്നത്. എന്റെ പുതിയ കഥ 'അക്കച്ചി' എന്നത് ഇങ്ങനെയൊരു പ്രയോഗമാണ്. ഞങ്ങളുടെ നാട്ടില്‍ നിന്ന് വലിയതോതിലാണ് തിരുവനന്തപുരത്തേക്ക് കുടിയേറ്റം നടന്നത്. അത് ഭാഷാപരമായ വ്യതിയാനത്തിനും കാരണമായിട്ടുണ്ട്.
'എനക്ക്' എന്ന് വിളവങ്കോട്ടുകാര്‍ പറയാത്തത് കല്‍ക്കുളത്തുകാര്‍ പറയും. ഇങ്ങനെ ഒരുപാട് വാക്കുകള്‍. ഇതില്‍ നിന്നും കുറച്ചുകൂടി തമിഴ് കലരും തൊട്ടടുത്ത താലൂക്കില്‍. ഇങ്ങനെയുള്ള ഭാഷാ വ്യത്യാസം സി.വി നോവലുകളില്‍ കൊണ്ടുവന്നിട്ടുണ്ട്. തെക്കുള്ള ഈ ഭാഷാഭേദം അറിയുമ്പോള്‍ നാം അല്‍ഭൂതപ്പെടും. സി.വിയുടെ പെരിഞ്ചക്കോടന്‍ പറയുന്നത് കല്‍ക്കുളത്തെ ഭാഷയാണ്. 
ഇതിനെക്കാള്‍ വേറൊരു ഭാഷയുണ്ട്. 'അവിച്ചിയാ ചേച്ചുവന്തത്...' ഇത് മലബാറില്‍ പറയുന്നില്ല. ഇതിന്റെ അര്‍ത്ഥം.- അവര്‍ ഇന്നലെ വന്നു. ഇതുപോലെ പല ഭാഷാഭേദങ്ങളും സി.വി ഉപയോഗിച്ചിട്ടുണ്ട്. ഭ്രാന്തന്‍ ചാന്നാന്റെ ഭാഷയില്‍ ഇത്തരം പ്രയോഗം കാണാം.
യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും ഞാന്‍ തമ്പാനൂരിലേക്ക് നടന്നാണ് പോയിരുന്നത്. അപ്പോഴൊക്കെ നഗരത്തില്‍ കണ്ടിട്ടുള്ളതാണ് എരുമയില്‍ എഴുതിയത്. കൈ ഇടുപ്പില്‍ വെച്ചുനില്‍ക്കുന്ന ഒരു സത്രീയെ തമ്പാനൂര്‍ ബസ്സ്റ്റാന്‍ില്‍ കാണാറുണ്ട്. എരുമ പ്രസിദ്ധീകരിച്ചതോടെ കുറക്കാലം തിരുവനന്തപുരത്തു നക്കാന്‍ വയ്യായിരുന്നു.
? കൊപ്ലന്‍ ഒരു അശ്ലീലവാക്കില്‍ നിന്നും രൂപപ്പെടുത്തിയതാണോ.
പണ്ട് പന ചെത്തുന്ന താളം കേട്ടാണ് ഞങ്ങള്‍ ഉണരുന്നത്. പ്രത്യേക താളത്തിലാണ് അവര്‍ ചെത്തുന്നതും പോകുന്നതും. ഇവിടെ ഒരാളുണ്ട.് അവര്‍ക്ക് ഒരു ഭാഷയുണ്ട്. ഞങ്ങളുടെ നാട്ടില്‍പറയുന്ന ചീത്തവാക്കില്‍ നിന്ന് ഉണ്ടായതാണ് ഈ കഥ. പനകയറുന്നവരുടെ ശരീരം റഫ് ആയിരിക്കും. മരത്തില്‍ കയറുമ്പോള്‍ അതിനനോട് ഉരഞ്ഞ് രൂപപ്പെടുന്നു. ഇതെല്ലാം കഥയില്‍ വന്നിട്ടുണ്ട്. ഭാഷയിലും വ്യത്യാസമുണ്ടാകും. പെണ്ണെഴുത്ത് എന്നൊരു കഥ എഴുതിയിട്ടുണ്ട്. അതില്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷയാണ് വരുന്നത്.
? കാര്യവട്ടത്തെപ്പറ്റിയൊരു തമാശയുണ്ട്, അതിനപ്പുറം ലോകമില്ലെന്ന്
ശരിയാണ് കാര്യവട്ടത്ത് വന്നാല്‍ അതിനപ്പുറം ഒരു ലോകമില്ല എന്നു കരുതും. അവിടെച്ചെന്ന് അങ്ങനെയിരിക്കും. കാര്യവട്ടത്ത് ആര് ചെന്നാലും അവസ്ഥ അങ്ങനെയാണ്. പലരും റിസര്‍ച്ച് പൂര്‍ത്തിയാക്കാതെ മടങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ കാലം കഴിച്ചുപോകുകയാണ് അധികപേരും. ചില സ്ഥലങ്ങള്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കും. കാര്യവട്ടം അതുപോലൊരിടമാണ്. 
? രാജലക്ഷ്മി പഠിപ്പിച്ച കോളജില്‍ ജോലി ചെയ്തിരുന്നല്ലോ.
ഞാന്‍ രാജലക്ഷ്മിയെ കണ്ടിട്ടില്ല. ഒറ്റപ്പാലത്ത് രണ്ട് വര്‍ഷമുണ്ടായിരുന്നു. രാജലക്ഷ്മിയുടെ മരണം കഴിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവിടെ എത്തുന്നത്. രാജലക്ഷ്മിയുടെ കൂടെ ജോലി ചെയ്ത ഒരു ടീച്ചര്‍ അവിടെ ഉണ്ടായിരുന്നു. അവിടെയുള്ള ടീച്ചറെക്കുറിച്ച് രാജലക്ഷ്മിയുടെ ഡയറിയില്‍ പരാമര്‍ശമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1965-ലാണ് രാജലക്ഷ്മി ആത്മഹ്യ ചെയ്തത്. ഒറ്റപ്പാലത്ത് വരുന്നതിന് മുമ്പ് രാജലക്ഷ്മി പന്തളം കോളജില്‍ ജോലി ചെയ്തിട്ടുണ്ട്. അവരുടെ ആത്മഹത്യ സംബന്ധിച്ച് പല കഥകളുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും ശരിയല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്തരത്തിലുള്ള കഥകളിലൊന്നാണ് മുന്‍ മന്ത്രിയായിരുന്ന നാരായണക്കുറുപ്പിന്റെ കൈവശം രാജലക്ഷ്മിയുടെ ഡയറി ഉണ്ടായിരുന്നു എന്നത്. നാരായണക്കുറുപ്പ് 1969- കാലത്താണ് അവിടെ അധ്യാപകനായിരുന്നത്. 
? താങ്കളുടെ കുറെയധികം കഥകളില്‍ വീടിന്റെ നാനാര്‍ത്ഥങ്ങള്‍ ശക്തമായ സാന്നിധ്യമാണ്.
വീടിനെപ്പറ്റി മാത്രമായി ഒരു കഥയില്ല. ഞാന്‍ മഞ്ചേരി ജോലി ചേര്‍ന്നപ്പോഴാണ് വീടിന്റെ പണ തുടങ്ങുന്നത്. പ്ലാന്‍ കണ്ടപ്പോള്‍ മോന്‍ പറഞ്ഞുഇങ്ങനെയൊരു വീട് നഷ്ടമാണെന്ന്. അവന് ഇത് ഉള്‍ക്കൊള്ളാന്‍ വയ്യ. മഞ്ചേരിയിലേക്ക് എന്നെ സ്ഥലമാറ്റം നല്‍കിയത് ഉപ്രവിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ, എനിക്ക് അതൊരു ബ്രേക്കായി...അന്നത്തെ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട്് ഒരു കഥയുണ്ട്. എന്റെ അമ്മാവന്‍ വലിയജ്യോത്സനാണ്. ഒരു മുണ്ടു പുതച്ചിരിക്കുന്നയാളാണ്. എന്റെ അച്ഛന് ജ്യോതിഷം അറിയാം. അച്ഛന്‍ പറയുന്നത് പുള്ളി ഗൗരവമായിട്ടെടുക്കും. അദ്ദേഹത്തിന്റെ അടുത്ത് വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയിരുന്നു. രാത്രി ഞാന്‍ അവിടെ ചെല്ലുമ്പോള്‍, അതേ ആവശ്യവുമായി മറ്റെരാള്‍ എത്തി. രാത്രി 8 മണിക്ക്. കാടും മലയും കടന്ന് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാന്നു വന്നത്. രാത്രി പ്രശ്‌നമില്ല എന്ന് അമ്മാന്‍ പറഞ്ഞു. പക്ഷേ, അയാള്‍ വളരെ വിനയത്തോടെ ഞങ്ങളുടെ വീട് പൊളിച്ചിട്ടിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ എന്ന് പഞ്ഞുപ്പോള്‍ അമ്മാവന്‍ കാര്യം തിരക്കി. വീടിന്റെ പ്ലാന്‍ മാറ്റണമെന്ന് അനുജന്‍. അവര്‍ രണ്ടുപേരും ഒന്നച്ചാണ് താമസിക്കുന്നത്. നാള്‍ ചോദിപ്പോള്‍ രോഹിണിയാണെന്ന് പറഞ്ഞു. പിന്നീട് പണി എന്താണെന്ന് ചോദിച്ചു.കാളവണ്ടിയിലാണ് പണി. അമ്മാവന്‍ പറഞ്ഞു നിങ്ങളുടെ കാള ചാവും. കണ്ടക ശനിക്ക് വീടുപണി കുറെ കഷ്ടപ്പെടും. പൊളിച്ചിട്ടത് അതേ പോലെ കെട്ടിവെച്ചാല്‍ മതി. കുന്നുകയറി പാടമൊക്കെ കട്ന്നാണ് അവന്‍ വന്നിരിക്കുനനത്. നമ്മള്‍ ഇവിടെ ഒരു കാര്യം അന്വേഷിക്കുന്നത്, അതേ കാര്യവുമായി മറ്റൊരാള്‍ വരുന്നു. നല്ല ലക്ഷണമാണ്. അതിനാല്‍ വീടുപണി തുടങ്ങിക്കോ. കഷ്ടപ്പാടുകളൊക്കെ അവിടെ തീരും. 
ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ട്. കുബേരന് പണത്തിന്റെ ആധിക്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ല. അഹങ്കാരം കൂടുതലാകുന്നു. ഇക്കാര്യം ബ്രഹ്മാവിനോട് പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് കുബേരനോട് പറഞ്ഞത് ഒരു വീടു വെക്കാനായിരുന്നു. വീടു വെക്കുന്നവര്‍ സ്വന്തം കഴിവ് അനുസരിച്ചല്ല ചെയ്യുക. അപ്പോള്‍ തെണ്ടിപ്പോവും.
? ഹാസ്യം ഗവേഷണ വിഷയം മാത്രമല്ല എസ്.വിക്ക് എന്ന് കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാവും. ഹാസ്യത്തോടുള്ള പ്രതിപത്തി.
ഞാന്‍ ഒരു കാര്യത്തെ രണ്ടു തരത്തില്‍ കാണാന്‍ ശ്രമിക്കും. ഉദാഹരണം പറഞ്ഞാല്‍, മഞ്ചേരി കോളജില്‍ ജോലി ചെയ്യുമ്പോള്‍ എനിക്ക് മുമ്പ് കോട്ടേഴ്‌സില്‍ താമസിച്ച ആള്‍ ഹാര്‍ട്ട് ഹറ്റാക്ക് വന്ന് മരിച്ചിരുന്നു. അവിടെ താമസിക്കുന്നത് ദുര്‍ലക്ഷണമായിട്ടാണ് പലരും കണ്ടത്.
പക്ഷേ, അവിടെ നിന്നാല്‍ ഏറനാടിന്റെ സൗന്ദര്യം അനുഭവിക്കാം. രാവിലെ ഏണീറ്റു ഇരിക്കുമ്പോള്‍ പഞ്ഞിനാരുപോലെ കാണും. നോക്കിക്കൊണ്ടിരുന്നപ്പോള്‍ അത് കോടമഞ്ഞാണ്. അപ്പോള്‍ നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ എന്ന തോന്നല്‍. ഇങ്ങനെ ഏത് സംഗതിയേയും രണ്ടുവിധത്തില്‍ കാണുക എന്നത് ശീലമാണ്. ബഷീര്‍, തകഴി, വിജയന്‍ എന്നിവരാണ് എന്റെ വിഷയം. ഇവരാരും ഹാസ്യസാഹിത്യകാരന്മാരല്ല. ഹാസ്യം കൊണ്ട് എങ്ങനെ മെച്ചമുണ്ടാക്കാമെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരാണ്.
മറ്റൊരു സംഭവം പറയാം, ഒറ്റപ്പാലം കോളജില്‍ ജോയിന്‍ ചെ്തു. ഒരു ക്ലാസില്‍ വലിയ ബഹളം.. ചെന്നുനോക്കിയപ്പോള്‍ ഒരു കൊച്ചുപയ്യന്‍. 'എന്തുവേണം?' നമ്മളെ വെരട്ടുംപോലെ... എന്തു വേണം... ഞാന്‍ പറഞ്ഞു: ഒന്നും വേണ്ട. എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ടല്ലോ. ഇപ്പോള്‍ പിരീഡ്? ഇന്ത്യന്‍ ഹിസ്റ്ററി. അറിഞ്ഞിട്ട് എന്തുവേണം. അറിവ് നല്ലതല്ലേ, ടീച്ചറുടെ പേരെന്താണ്... ഇത് കൊള്ളാമല്ലോ?. ടീച്ചറുടെ പേരു പറഞ്ഞു. നിങ്ങളാരാ 'ഞാന്‍ ഇവിടുത്തെ പ്രിന്‍സിപ്പാളാണ് എന്നു പറയും'. മുണ്ടുടുത്തുപോയാല്‍ എന്ത് പ്രിന്‍സിപ്പല്‍? 
തിരുവനന്തപുരത്താണെങ്കില്‍ നമ്മള്‍ കുട്ടിയെ പിടിച്ച് അടിക്കുകയോ, പുറത്താക്കുകയോ ചെയ്യും. പക്ഷേ, ഇതെല്ലാതെ മറ്റൊരു വഴിയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. വേറൊരു സംഭവം, കോളജില്‍ ദേശീയഗാനം പാടുമ്പോള്‍ ഒരു പയ്യന്‍ മുണ്ടുമടക്കിക്കുത്തി നില്‍ക്കുന്നു. മുണ്ടുതാഴ്ത്തിയിടുന്നില്ല. വാസ്തവത്തില്‍ എന്തുചെയ്യാം. കുട്ടിയെ വിളിച്ചുചേദിച്ചു, ഞാന്‍ അപേക്ഷാഫോം വാങ്ങിക്കാന്‍ വന്നതാണ്.നിങ്ങളോ? എനിക്ക് ഇവിടെ പണിയുണ്ട്. ഞാനാണ് പ്രിന്‍സിപ്പാള്‍. മുണ്ടുടത്തു വരുന്ന പ്രിന്‍സിപ്പാലിനെ ആരെങ്കിലും ഗൗണിക്കുമോ. അപ്പോള്‍ അവന്‍ മുണ്ടിന്റെ മടക്കിക്കുത്ത് താഴ്ത്തി. എങ്കിലും ഞാന്‍ തമാശ പറഞ്ഞുനടക്കുന്ന ആളല്ല.
?ബഷീറിനോടും വി. കെ എന്നിനോടും താല്‍പര്യം
ബഷീറിനെ ഇന്നും നാം വായിക്കുന്നു. ബഷീറിനെക്കാളും വോള്യങ്ങള്‍ എഴുതിയവര്‍ നമുക്കുണ്ട്.പക്ഷേ, അവര്‍ക്ക് ഹാസ്യം മാത്രമില്ല. വി. കെ .എന്നിനെ അളക്കാന്‍ നമ്മുടെ കൈയില്‍ അളവുകോല്‍ ഇല്ല. ഹാസ്യത്തില്‍ സകല അടവുകളും പയറ്റിയ ആളാണ് വി.കെ.എന്‍. 
? കോവിലനുമായുള്ള സൗഹൃദം
വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. അദ്ദേഹത്തിന്റെ 'ഹിമാലയം' പഠിപ്പിച്ചത് എനിക്ക് വലിയ അനുഭവമായിരുന്നു. മിക്ക കോളജിലും ആ നോവല്‍ പഠിപ്പിച്ചിട്ടില്ല. എന്റെ അനുജന്‍ പഠിച്ച കോളജില്‍ എടുത്തില്ല. ഇത് വലിയ ആളുകള്‍ പഠിപ്പിക്കേണ്ടതാണ് എന്നായിരുന്നു അവന്‍ പഠിച്ച കോളജിലെ ടീച്ചര്‍ പറഞ്ഞത്. ക്രാഫ്റ്റിന്റെ അസാധാരണത കോവിലനിലുണ്ട്. മറ്റൊരാളെപ്പോലെ കഥപറയാന്‍ കോവിലന്‍ ശ്രമിച്ചില്ല. കോവിലന് ഒരു ലോകം ഉണ്ട്. തകഴിയുടെ കയര്‍ വന്നു. കോവിലന്റെ തട്ടകവും വന്നു. പക്ഷേ, തട്ടകത്തിലുള്ളത് മറ്റൊരാള്‍ക്ക്് അനുകരിക്കാന്‍ കഴിയില്ല. തകഴിയെ അനുകരിച്ച് ഇന്നും പുതിയ ആളുകള്‍പോലും കഥകളെഴുതുന്നുണ്ട്. അവരുടെ പേരു പറയുന്നില്ല. 
ഒരിക്കല്‍ മാവേലിക്കരയില്‍ സാഹിത്യസമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ കോവിലനും എത്തിയിരുന്നു. ആരോ പറഞ്ഞു കോവിലന്‍ വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അന്ന് 'എ മൈനസ് ബി' വായിച്ചിട്ടുണ്ട്. യോഗം കഴിഞ്ഞപ്പോള്‍ കോവിലന്‍ എന്റെ അടുത്ത് വന്നു. അദ്ദേഹത്തിന്റെ അടുത്ത് എന്റെ പേര് ആരെങ്കിലും പറഞ്ഞിരിക്കാം. അദ്ദേഹം ന്നോട് ചോദിച്ചു- 'തനിക്ക് ലേശം വട്ടുണ്ടോ....' ഞാന്‍ ഒന്നും പറഞ്ഞില്ല... കോവിലന്‍ പറഞ്ഞു-'ഉണ്ട് എനിക്കും ലേശമുണ്ട്'. ലേശം വട്ടു ഉണ്ടെങ്കില്‍ മാത്രമേ എഴുതാന്‍ കഴിയൂ. വിമോചനം എന്ന കഥയെ പറ്റിയാണ് കോവിലന്‍ പറഞ്ഞത.് ഇതാണ് ഞങ്ങള്‍ തമ്മിലുള്ള പരിചയത്തിന്റെ തുടക്കം. മനസ്സില്‍ ലേശവും കാപട്യമില്ലാത്ത ഒരാളായിരുന്നു കോവിലന്‍.
? എം.ടി.യുമായുള്ള ബന്ധം
ഞാന്‍ കഥ എഴുതിത്തുടങ്ങുമ്പോള്‍ മലയാളഭാഷ എന്നാല്‍ വള്ളുവനാടന്‍ മലയാളം എന്നായിരുന്നു ധാരണ. കാരണം എം.ടി.യുടെ എഴുത്ത് ലളിതവും മനോഹരവുമാണ്. വശ്യതയുമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ നമ്മള്‍ വീണ്ടും വീണ്ടും വായിക്കുന്നു. അങ്ങനെയുള്ള കാലത്താണ് തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷയില്‍ കഥ എഴുതാന്‍ ഞാന്‍ ശ്രമിച്ചത്. വിമോചനം എന്ന കഥ എം.ടി.യാണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെപോലുള്ള, കഥാകാരന്മാരായ പത്രാധിപന്മാരുണ്ടാകുന്നത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എം.ടി.യോട് ആരാധനയുണ്ട്. വശ്യതയുണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക്. എന്നാല്‍ വലിയ നര്‍മ്മബോധം ഇല്ലതാനും. അതുപോലെ എം.ടി. അക്കാദമി പ്രസിഡണ്ടായിരുന്നപ്പോള്‍ ഞാനും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. എന്തു ഗൗരവവും അച്ചടക്കവുമാണ് അദ്ദേഹം കാണിച്ചത്. പലരും അവിടെ ഇരുന്ന് നാറിയിട്ടുണ്ട്. പക്ഷേ, എം.ടി. അങ്ങനെയായിരുന്നില്ല. എം. ടി. ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ അഭിപ്രായം കമ്മിറ്റിയംഗങ്ങളില്‍ അടിച്ചേല്‍പ്പിച്ചില്ല. ഞാന്‍ സീരിയസായി വായിക്കാന്‍ തുടങ്ങിയതും മഞ്ഞ്, നാലുകെട്ട് തുടങ്ങിയ കൃതികളാണ്.
? ടി.പത്മനാഭനുമായി അടുപ്പമുണ്ടോ.
കോവിലന്റെ മൂത്തമകളുടെ കല്യാണത്തിന് ഗുരുവായൂരില്‍ ചെന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു താമസം. ടി.പത്മനാഭനുമുണ്ട്. ഞാന്‍ സ്വയം പരിചയപ്പെടുത്തി, വേണുഗോപന്‍. അദ്ദേഹം 'ങ്ാ' എന്നു പറഞ്ഞു. എനിക്ക് ചമ്മലായി. കുറേക്കഴിഞ്ഞിട്ട്, കല്യാണം കഴിഞ്ഞതിന ശേഷം കോവിലന്‍ പത്മനാഭന് എന്നെ പരിചയപ്പെടുത്തി. അയ്യോ ക്ഷമിക്കണം നമ്മള്‍ ചെറിയ ഓര്‍മ്മ കാണും എന്നു പറഞ്ഞു. എനിക്ക് വലുത്, ചെറുത് എന്നില്ല. ഇപ്പോള്‍ പറഞ്ഞ മൂന്നുപേരോടും നല്ല ബന്ധമാണ്.
? മൃതിതാളം എന്ന കഥ
എന്റെ അനുജന്‍ അലോപ്പതി ഡോക്ടറാണ്. ആദ്യം തൃപ്പനച്ചിയിലായിരുന്നു. അവന്‍ വന്ന് പറഞ്ഞ കഥയാണ് മൃതിതാളത്തില്‍. അവിടെ അമ്പലത്തില്‍ കൊട്ടാന്‍ വരുന്ന ഒരു പയ്യന്‍. കൊട്ട് അനുജന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഒരു നിമിഷം അവന്റെ കൊട്ട് നിന്നുപോയി.. താളത്തിന്റെ കൂടെ അവന്‍ പോകുന്നുണ്ട്. അപ്പോള്‍ ആളുകള്‍ പലതും പറഞ്ഞു. അവന്‍ മോഷണം നടത്തിട്ടാണ് സംഭവിച്ചത് എന്നൊക്കെ. അന്ന് രാത്രി ആരുമറിയാതെ പയ്യന്‍ ഡോക്ടറുടെ മുറിയിലേക്ക് കയറിവരുകയാണ്. ഞാന്‍ ഒന്നും മോഷ്്ടിച്ചിട്ടില്ല.... കൈയിലെ ചൊറി കാണിച്ചു. അതാണ് കാരണം. ചൊറിയുണക്കിത്തരാം എന്ന അനുജന്‍ പറഞ്ഞു. ചൊറി ഉണങ്ങി. അടുത്തവര്‍ഷം ഭംഗയായി ചെയ്യാമെന്ന് അവന് വിശ്വാസമുണ്ട്. അവന്റെ ചൊറി മാറിയത് ഭഗവതിയുടെ ഭസ്മം കൊണ്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അവന്‍ പോകുമ്പോള്‍ ഡോക്ടറെ കാണാന്‍ വന്നു. അവന് അമ്മ മാത്രമാണ് ഉള്ളൂ. കഥയില്‍ അവന്റെ കാളിസങ്കല്‍പം, ദേവി തന്നെ അവന്റെ അമ്മയായിവരുന്നുണ്ട്. 
? ആദിദേശഷന്‍, കഥകളതിസാരം...വ്യത്യസ്ത പേരുകള്‍
കഥകളതിസാരം എന്നത് എഴുത്തച്ഛന്റെതാണ്. മധുരം സൗമ്യം ദീപ്തം ജി.ശങ്കരക്കുറുപ്പിന്റെയും. ഇത് തിരിച്ചിട്ടാണ് തിക്തം തീക്ഷ്ണം തിമിരം... കെ.പി.ശങ്കരന്‍ മാഷ് എന്റെ 51 തെരഞ്ഞെടുത്ത കഥകളെപ്പറ്റി പറയുമ്പോള്‍ നിശിതം എന്നു സൂചിപ്പിച്ചു. പക്ഷേ, അതല്ല പ്രശ്‌നം. '51 തിരഞ്ഞെടുത്ത കഥകള്‍' എന്ന പുസ്തകത്തില്‍ അവസാനമാണ് തിക്തം തീക്ഷ്ണം തിമിരം കൊടുത്തത്. കഥകളെപ്പറ്റി എഴുതിയപ്പോള്‍-' എരുമ ദുരന്തനായികയുടെ പദവി നേടുന്നു. ( ഈ പാപത്തിനു നേരിട്ട വിധിയെ ആണ് തിക്തം തീക്ഷ്ണം തിമിരം എന്നെല്ലാം വിശേഷപ്പിക്കേണ്ടത്. അല്ലാതെ ആ പേരില്‍ എഴുതിയ അവസാനത്തെ മൂന്നു കഥകളെയല്ല. അവയില്‍ പ്രമേയത്തിന്റെ സങ്കീര്‍ണ്ണത പ്രതിപാദനം പെരുപ്പിച്ചിരിക്കുയാണ്)' എന്നിങ്ങനെ എഴുതുന്നു.ഇത് പറയുമ്പോള്‍ മാഷ് വര്‍ഷം നോക്കിയില്ല. മൂന്നുകഥകളിലും കഥാപാത്രങ്ങള്‍ ഒന്നാണ്. അവ ചേര്‍ത്തു വായിക്കണം. 
? എരുമ എഴുതാനുണ്ടായ സാഹചര്യം
യൂണിവേഴിസിറ്റി ലൈബ്രറിയിലെ സുഹൃത്ത് എന്നോ ജ്യേഷ്ഠസഹോദരന്‍ എന്നോ വിളിക്കാവുന്ന ഒരാള്‍ പറഞ്ഞതാണ് ഇതിന്റെ സബ്ജക്റ്റ്. ഇത് എഴുതാന്‍ കൊള്ളാവുന്നതാണ് എന്നുതോന്നി. പിന്നെ നിത്യപരിചയമുള്ള സംഭവമാണ.് അന്ന് ആധുകിതയുടെ കാലമാണ്. കഥ എഴുതി മാതൃഭൂമിക്ക് അയക്കുമ്പോള്‍ സംശയമുണ്ടായിരുന്നു സ്വീകരിക്കുമോ എന്ന്. പക്ഷേ, അതില്‍വന്നു. രണ്ടുലക്കങ്ങളിലായി. പണ്ട് ദേവും തകഴിയും ഒക്കെ ഇതുപോലെ എഴുതിയിട്ടുണ്ട്. അവരില്‍ നിന്നും വ്യത്യസ്തമായിട്ട് കാണുമായിരുക്കും. ഭാഷയില്‍ മാറ്റം വന്നപ്പോള്‍ സംഭവിച്ചതാണ്. കാലം ഭാഷക്ക് വരുത്തിയ കരുത്താണ്. ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതുകൊണ്ടാണ് അങ്ങനെ എഴുതിയത്. പണ്ടാണെങ്കില്‍ ഇങ്ങനെയായിരിക്കില്ല എഴുതുക.
? കഥാനിരൂപണം ശ്രദ്ധിക്കാറുണ്ടോ
നിരൂപണത്തെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ല. ഒരിക്കല്‍ എം.പി.നാരായണപിള്ളയുടെ പത്തുവരി കഥയ്ക്ക് (അവന്‍) ഞാന്‍ പത്തു പേജില്‍ നിരൂപണം എഴുതിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പോലും അറിയാത്തവര്‍ എന്നെ കുറിച്ച് എഴുതിയിട്ടുണ്ട്. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് സാഹിത്യലോകത്തില്‍ എന്റെ കഥയെപ്പറ്റി എഴുതി. ശിഹാബുദ്ധീനെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നിരവധി പേര്‍ കഥ വായിച്ച് വിളിക്കുന്നു. ഞാന്‍ ഒരിക്കലും മാര്‍ക്കറ്റിംഗിന് പോയിട്ടില്ല. ചിലര്‍ കൊപ്ലന്‍ വായിച്ച് വിളിക്കും. പുതിയ നിരയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ. മലബാറില്‍ നിന്നാണ് കൂടുതല്‍ വിളി വരാറുള്ളത്.
? മാര്‍ക്കറ്റിംഗിനുള്ള എഴുത്ത്
ഈയിടെ എം. മുകുന്ദന്‍ മാതൃഭൂമിയില്‍ എഴുതിയ കഥയാണ് അച്ഛന്‍. മുകുന്ദനെപോലുള്ള ഒരു എഴുത്തുകാരന്‍ എഴുതാന്‍ പാടില്ലാതാണ് അതുപോലുള്ള കഥ. ഏവനും അത്തരം കഥ എഴുതാം. അങ്ങാടി നിലവാരം നോക്കിയുള്ള കഥകള്‍ മുകുന്ദന്‍ പണ്ടും കഥ എഴുതിയിട്ടുണ്ട്. തൊട്ടുമുമ്പ് പ്രമോദ് രാമനും ഇങ്ങനെ ഒരു കഥ എഴുതി. എനിക്ക് ആദരവുള്ള എഴുത്തുകാരനാണ് മുകുന്ദന്‍. മാതൃഭൂമിയില്‍ വലിയ പ്രാധാന്യത്തോടെയാണത് കൊടുത്തത്.
? പുതിയ കഥാകാരികളുടെ രചനകള്‍
ചില പെണ്‍കുട്ടികള്‍ എഴുതുന്ന കഥകള്‍ വായിച്ചാല്‍ അറപ്പുതോന്നും. എന്റെ മകളാണ് അത്തരം കഥകളെഴുതിയതെങ്കില്‍ അടിച്ചുകൊന്നുകളയും. അങ്ങനെയുള്ള മകള്‍ ജീവിച്ചിരിക്കേണ്ട ആവശ്യമില്ല. പണ്ട് ഞങ്ങളുടെ നാട്ടില്‍ മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ റോഡില്‍ മൂത്രമൊഴിക്കാറുണ്ട്. അതുനോക്കി ആരും കഥ എഴുതാറില്ല. കാണുന്നതെല്ലാം സാഹിത്യത്തില്‍ അവതരിപ്പിക്കാന്‍ പറ്റില്ല. അവരുടെ സ്വഭാവം കാണിക്കുന്നു. ഇതൊക്കെ അരോചകമാണ്.
? കഥയില്‍ രാഷ്ട്രീയം അത്രമാത്രം കടന്നുവരുന്നില്ല.
ഖണ്ഠകാരത്തിന് തീപിടിച്ചപ്പോള്‍ എന്നൊരു കഥയുണ്ട്. രാഷ്ട്രീയം അതില്‍ പറയുന്നുണ്ട്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തില്‍ മക്കള്‍ കടന്നുകളിക്കുന്നു. അപ്പോള്‍ ചെറുക്കന്‍ ഇങ്ങനെ കാണിക്കുന്നതാണ് എന്നു പറഞ്ഞ് പലരും ഒഴിവാകും. എന്റെ കഥയില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ, അതിലെ രാഷട്രീയം ആരും ചര്‍ച്ചചെയ്തില്ല. മകന്‍ കാട് ചുട്ടെരിക്കുകയാണ്. സഹായിക്കാന്‍ കൃഷ്ണനും ഉണ്ട്.
? സ്വയം വിലയിരുത്തുമ്പോള്‍
എനിക്ക് സാധിക്കുന്നതുപോലെ എഴുതിയിട്ടുണ്ട്. വലിയ വായനക്കാരനൊന്നുമല്ല. എങ്കിലും സംതൃപ്തനാണ്. സാഹിത്യപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. ദൂരെ നിന്നു കഥവായിച്ചവര്‍ കാണാന്‍ വരുന്നത് തന്നെ നേട്ടമായിട്ടാണ് കരുതുന്നത്. അവര്‍ കഥകള്‍ വായിച്ചു എന്ന അറിവാണ് എനിക്ക് നിര്‍വൃതിയുണ്ടാക്കുന്നത്. ഈയിടെ ഒരു കലക്ഷനുവേണ്ടി എന്റെ കഥ ചോദിച്ചുവാങ്ങി. അതിലെ പിശകുകള്‍ ചൂണ്ടിക്കാന്‍ ഞാന്‍ അവരെ വിളിച്ചു. വലിയ പുസ്തകശാലയാണ്. അവിടെ എഡിറ്റര്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. ഫോണെടുത്ത ആള്‍ എന്റെ കൊപ്ലന്‍ എന്ന കഥയെപ്പറ്റി കുറെ സംസാരിച്ചു. പിന്നീട് കലാകൗമുദിയില്‍ വന്ന അക്കച്ചിയെക്കുറിച്ചും. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതൊക്കെയല്ലെ സംതൃപ്തി.
ഒരു കാലമുണ്ടാകും എന്നെ തിരിച്ചറിയാന്‍. അത് ന്റെ മകന്റെ മകന്റെ കാലമാകാം. ആരും പരാമര്‍ശിക്കാത്ത കഥയായിരുന്നു കൊപ്ലന്‍. ഇന്ന് എല്ലാവരും ആദ്യം അതേപ്പറ്റി ചോദിക്കുന്നു. അതിനാല്‍ എന്നെ ഘോഷിക്കുന്നില്ലല്ലോ എന്ന് വേവലാതിപ്പെടാറില്ല. അര്‍ഹിക്കുന്നത് എന്നായാലും തിരിച്ചറിയും.
? പുതിയ തലമുറയിലെ കഥയെഴുത്തുകാര്‍
പി.വി.ഷാജികുമാറിനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഞാന്‍ വായിക്കാറുണ്ട്. ഉണ്ണി ആര്‍, വിനുഎബ്രഹാം, സുഭാഷ്ചന്ദ്രന്‍, ബി.മുരളി ഇങ്ങനെ പുതിയ തലമുറയിലെ കഥാകൃത്തുകളെ വായിക്കാറുണ്ട്.
(ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2014 ജൂണ്‍ 28ന്റെ ലക്കം)

Friday, June 13, 2014

കാല്‍പ്പന്ത് സിനിമകള്‍


ജനപ്രിയ സാംസ്‌കാരിക അടയാളമായി സോക്കര്‍ സിനിമ സ്വയം പര്യാപ്തമാകുന്നത് അറുപതുകളുടെ അവസാനത്തിലാണ്. എന്നാല്‍, ഫുട്‌ബോളിന്റെ വികാരമുള്ള സിനിമ എന്ന ആശയം അമ്പതുകളില്‍ തന്നെ സ്വീകാര്യമായിമാറിയിരുന്നു. ഹ്രസ്വചിത്രങ്ങളായും ഡോക്യുമെന്ററികളായും കളിയുടെ പ്രതീക്ഷ പങ്കിടുന്ന ചില സിനിമകളെങ്കിലും അറുപതില്‍ പുറത്തുവന്നു. വലിയ താരങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഫുട്‌ബോള്‍ ഇതിഹാസമായ പെലേ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ജീവിതത്തിന്റെ തിരഭാഷകള്‍ കോര്‍ത്തിണക്കിയ സോക്കര്‍ചിത്രങ്ങള്‍, യൂറോപ്യന്‍ സിനിമകളോടും ലാറ്റിനമേരിക്കയുടെ ബദല്‍സിനിമകളോടും ചേര്‍ത്താണ് ചര്‍ച്ചചെയ്യപ്പെട്ടത്. 
2010-ലെ ലോകകപ്പ് മത്സരത്തില്‍ ആഫ്രിക്കയുടെ ഫുട്‌ബോള്‍ കളി ആഘോഷിക്കപ്പെടുന്ന ഡോക്യുമെന്ററിയാണ് സുറിദ് ഹസന്‍ സംവിധാനം ചെയ്ത 'സോക്ക ആഫ്രിക്ക'. സൗത്താഫ്രിക്ക, ഐവറികോസ്റ്റ്, ഈജിപ്ത്, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ കളിക്കാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം. ആഫ്രിക്കയുടെ ഫുട്‌ബോള്‍ വികാരം ആഴത്തിലും മനോഹരമായും ആവിഷ്‌കരിക്കുന്ന സോക്ക ആഫ്രിക്ക കളിയുടെ കാഴ്ചയും കാഴ്ചയുടെ കളിയും അടയാളപ്പെടുത്തുന്നു.
ഡേവിഡ് മാറോകസ് സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമാണ് 'ഓഫ് സൈഡ്'. കളിയോട് താല്‍പര്യമുള്ള ഡിഗോയുടെ കഥയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഡിഗോയ്ക്ക് ഫുട്‌ബോള്‍ കളിക്കാരനാകാനായിരുന്നു മോഹം. പക്ഷേ, അതിന് അവന്റെ കഴിവില്ലായ്മ തടസ്സമാവുന്നു. പിന്നീട് ഡിഗോ ബ്യൂണസ് അയേഴ്‌സിലെ ഒരു ഡോക്ടറാകുന്നു. അസംതൃപ്തനായ ഡോക്ടര്‍. ഡിഗോയെപോലെ ജാവിയക്കും ഫുട്‌ബോളറാകാനായിരുന്നു താല്‍പര്യം. അപകടത്തില്‍ ജാവിയയുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നു. അതുകാരണം സ്‌പെയിനിലെ സാധാരണ ഏജന്റു മാത്രമായി ജാവിയ മാറി. ജാവിയയും ഡിഗോയും ചേര്‍ന്ന് യുവാവായ ഒരു അര്‍ജന്റീനിയന്‍ കളിക്കാരനുമായി കരാറുണ്ടാക്കുന്നു. ഫര്‍ഡിയന്‍ റിഡ്‌സ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം ഫുട്‌ബോളിന്റെ മാസ്മരികത ദൃശ്യവിതാനത്തില്‍ പകരുന്നു.
ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആരാധകനായ ബില്‍ ബ്രെണ്ണന്‍. അയാളുടെ അച്ഛന്‍ ഗാരെത്ത് വളരെ കാലത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്നു. നാടുവിട്ടുപോയ അച്ഛന്‍ തിരിച്ചു വന്നപ്പോള്‍, അയാളുടെ കൈവശം ഇസ്തംബൂളില്‍ നടക്കുന്ന ഫുട്‌ബോള്‍ ലീഗ് ഫൈനലിന്റെ ടിക്കറ്റുകളുണ്ടായിരുന്നു. ബില്‍ ബ്രെണ്ണന്റെ പിതാവ് ഫുട്‌ബോള്‍ മത്സരത്തിന് മുമ്പ് മരിക്കുന്നു. എലൈന്‍ പെറി സംവിധാനം ചെയ്ത 'വില്‍' എന്ന ചിത്രം സോക്കറിനോടുള്ള ആരാധന ഭംഗിയായി ആവിഷ്‌കരിക്കുന്നു. ചിത്രാന്ത്യത്തില്‍ ബില്‍ തുര്‍ക്കിയിലേക്ക് ഒളിച്ചോടുകയാണ്.
ഹംഗറിയുടെ 'റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്‍' ജയില്‍പ്പുള്ളികളുടെ ജീവിതത്തിലെ പോരാട്ടമാണ് അവതരിപ്പിക്കുന്നത്. സോല്‍ടാന്‍ ഫാബ്രി സംവിധാനം ചെയ്ത റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്‍ നാസി ജര്‍മ്മനിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടുനീങ്ങുന്നത്. ഹിറ്റ്‌ലറുടെ ജന്മദിനത്തോടനുബന്ധിച്ച് നാസി ഉദ്യോഗസ്ഥര്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജര്‍മ്മനിക്കാര്‍ ഹംഗേറിയന്‍ ജയില്‍പ്പുള്ളികളെ നേരിടുന്ന കളി. പരിശീലകനായി പ്രശസ്ത ഹംഗേറിയന്‍ ഫുട്‌ബോള്‍താരം ഒനോദിയെ ക്ഷണിക്കുന്നു. ഒനോദി ക്ഷണം സ്വീകരിക്കുന്നു. കളിക്കാര്‍ക്ക് അധികഭക്ഷണവും പന്തും നല്‍കി. പരിശീലനകാലത്ത് ജയിലിലെ ജോലിയില്‍ നിന്നുള്ള അവധിയും ഒനോദി ആവശ്യപ്പെട്ടു. ജൂതന്മാരെ ഉള്‍പ്പെടുത്താതെ ടീമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. ഈ കളിയാണ് ജയില്‍പ്പുള്ളികളുടെ ജീവന്‍ മരണ പോരാട്ടമായി മാറുന്നത്.
'ഗെയിംസ് ഓഫ് ദേര്‍ ലൈവ്‌സ്' എന്ന യു. എസ് എ ചിത്രം അമേരിക്കന്‍ ടീമിന്റെ ഐതിഹാസിക ഫുട്‌ബോള്‍ വിജമാണ് ചിത്രീകരിക്കുന്നത്.1960-ല്‍ ബ്രസീലില്‍ വെച്ച് ഇംഗ്ലണ്ടിനെ 1-0ന് തകര്‍ത്ത് അമേരിക്ക വിജയിച്ചു. ഈ വിജയാഘോഷമാണ് ഡേവിഡ്അനസിന്റെ ഗെയിംസ് ഓഫ് ദേര്‍ ലൈവ്‌സ്. കാല്‍പ്പന്തുകളിയുടെ കരുത്തും സൗന്ദര്യവും തിരശീലയില്‍ അനുഭവപ്പെടുത്തുന്നു.
കാല്‍പ്പന്തുകളി കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന ഒരു ക്രൈംത്രില്ലറാണ് 'ദ റ്റൂ ഇസ്‌കോബാര്‍സ്'. നിരവധി അവാര്‍ഡുകള്‍ നേടിയ ഈ സിനിമ രണ്ടു കൂട്ടുകാരുടെ ജീവിതമാണ് ആവിഷ്‌കരിക്കുന്നത്. ആന്ദ്രേ എസ്‌കോ ബാറും പാബ്ലോ എസ്‌കോബാറും കൂട്ടുകാരാണ്. രണ്ടുപേരും ഒരേ നഗരത്തിലാണ് ജനിച്ചത്. അവര്‍ രണ്ടുപേരും ഫുട്‌ബോളിന്റെ ആരാധകരാണ്. ആന്ദ്രേ കൊളംബിയയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍കളിക്കാരനായിത്തീരുന്നു. പാബ്ലോ ആകട്ടെ എക്കാലത്തേയും വലിയ മയക്കുമരുന്നു രാജാവായും മാറുന്നു. ഫുട്‌ബോളും മയക്കുമരുന്നും തമ്മിലുള്ള രഹസ്യബന്ധം അന്വേഷിക്കുന്ന സംവിധായകരായ ജെല്‍ഫ് സിന്‍ബാലിസ്റ്റും മൈക്കല്‍ സിന്‍ബാലിസ്റ്റും കളിയുടെ പിറകിലുള്ള വസ്തുതകളിലേക്ക് കാമറ പിടിക്കുന്നു. ചിത്രത്തിന്റെ അവസാനഭാഗത്ത് ആന്ദ്രേയുടെയും പാബ്ലോയുടെയും കൊലപാതകത്തിന്റെ രഹസ്യം കൂടി വെളിപ്പെടുത്തുന്നു.
ലോകചലച്ചിത്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ഇന്റോനേഷ്യന്‍ ചിത്രമാണ് 'ഗരുഡ ഇന്‍ മൈ ഹാര്‍ട്ട്'. കളിക്കാരനാകാന്‍ കൊതിച്ച 12 വയസ്സുകാരന്‍ ബായുവിന്റെ ജീവിതമാണ്ഇതില്‍ പറയുന്നത്. ഫുട്‌ബോള്‍ കളിക്കാരനായിത്തീരണമെന്ന് കൊതിച്ച ബായു ദിവസവും വീടിനടുത്തുള്ള ബാറ്റ്‌മെന്റണ്‍ കോര്‍ട്ടില്‍ കളി കാണാന്‍ പോകും. സ്‌നേഹിതനും ഫുട്‌ബോള്‍ ആരാധകനുമായ ഫെറികിന് ബായുവിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ദേശീയ ടീമില്‍ പേര് നല്‍കാന്‍ ബായുവിനെ ഫെറിക് നിര്‍ബന്ധിക്കുന്നു. പക്ഷേ, ബായുവിന്റെ മുത്തച്ഛന്‍ ഉസ്മാന്‍ സമ്മതിക്കുന്നില്ല. ഫുട്‌ബോള്‍കളി വീട്ടിലെ ദാരിദ്ര്യം മാറ്റില്ലെന്ന് ഉസ്മാന്‍ വിശ്വസിക്കുന്നു. ബായുവും ഫെറിയും മറ്റൊരു കൂട്ടുകാരന്‍ സഹാറയെ കണ്ടെത്തുന്നു. തുടര്‍ന്നുള്ള സംഭവബഹുലമായ രംഗങ്ങളാണ് സംവിധായകന്‍ ഇഫാ ഇസിഫ നബാഹ് ചിത്രീകരിക്കുന്നത്.

Thursday, May 08, 2014

ഓര്‍മ്മ-ഒറ്റ ഫ്രെയിമില്‍ ഒരു ജീവിതം

പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അടയാളപ്പെടുത്തിയ ജീവിതത്തിന്റെ കാമറ സംസാരങ്ങള്‍ അനുസ്മരിക്കുന്നു




ഏകാന്തപഥികനായ ഫോട്ടോഗ്രാഫറായിരുന്നു റസാഖ് കോട്ടക്കല്‍. അംഗീകാരത്തിനും ആദരവിനും വഴിയൊരുക്കിയ നിരവധി ഫോട്ടോകള്‍ ഒരുക്കിയിട്ടും പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫറുടെ പേരില്‍ നമ്മുടെ കാഴ്ചകളില്‍ അറിയപ്പെട്ട റസാഖ,് കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിശ്ചലഛായാഗ്രഹണത്തില്‍ നഷ്ടപ്പെട്ടത് എക്കാലത്തേയും മികച്ചൊരു പ്രതിഭയെയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ആയ ഫോട്ടോഗ്രാഫുകളിലൂടെയാണ് റസാഖ് മലയാളിയുടെ പ്രിയപ്പെട്ട കാമറക്കാരനായത്.
കേരളത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി ചരിത്രത്തില്‍ ഇടം നേടിയ റസാഖിന് കേരളത്തിനപ്പുറവും ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ റസാഖിന്റെ ചിത്രങ്ങള്‍ വായനക്കാരുടെ മനം കവര്‍ന്നു. റസാഖിന് തന്റെ കാമറക്ക് വിഷയമാവുന്ന സംഭവം അല്ലെങ്കില്‍ വസ്തു ഒന്നു കണ്ടാല്‍ മതി. അതിനപ്പുറം ഒന്നും കാണാനോ, അറിയാനോ ഇല്ല. ഇങ്ങനെ പൂര്‍ണതയുടെ ഫോട്ടോഗ്രാഫികള്‍ വാര്‍ത്തെടുത്ത റസാഖ് നിരവധി മികച്ച പോര്‍ട്രൈറ്റ് ചിത്രങ്ങളും ചെയ്തു.
മലയാളത്തിന്റെ പ്രിയപ്പെട്ട പ്രതിഭകളായ വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ, അയ്യപ്പപ്പണിക്കര്‍, നിത്യ ചൈതന്യ യതി, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ഫോട്ടോ ശേഖരം റസാഖിന്റെ കാമറ യഥേഷ്ടം പകര്‍ത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ നിശ്ചലഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. അയ്യപ്പപ്പണിക്കരെക്കറിച്ചുള്ള ഡോക്യുമെന്ററികള്‍ ഛായാഗ്രാഹകനായി. റസാഖും കോട്ടക്കലിലെ ക്ലിന്റ്സ്റ്റുഡിയോയും കറുപ്പിന്റെയും വെളുപ്പിന്റെയും കാമറക്കാഴ്ചകളുടെ വിസ്മയ ലോകമായിരുന്നു.
ഫോട്ടോഗ്രാഫിയിലെ ഏതു വിഭാഗത്തിലും സാഹിത്യമോ, സിനിമയോ, ചിത്രകലയോ ഏതു തന്നെയായാലും സ്വന്തം പാത വെട്ടിത്തെളിയിക്കുവാന്‍ കഴിയുക എന്നതാണ് ഏറെ ദുഷ്‌കരം. ഫോട്ടോഗ്രാഫികള്‍ മഹാല്‍ഭുതങ്ങള്‍ സൃഷ്ടിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ വഴി തന്നെയായിരുന്നു റസാഖിന് പ്രിയം. അതുകൊണ്ട് യാത്ര ജീവിതവുമായി ചേര്‍ത്തുനിറുത്തി. അങ്ങനെ റസാഖിന്റെ യാത്രാവഴികള്‍ സാംസ്‌കാരിക ഭൂപടം കൂടിയാണ്.
സൗമ്യവും ദീപ്തവുമായ നിറസാന്നിധ്യമായിരുന്നു ഈ കലാകാരന്റെ ലോകം. പ്രതിഷേധവും കലഹവും റസാഖിന്റെ കാമറയില്‍ ഇടം നേടിയിരുന്നു. യാത്രപോലെ ഈ കലാകാരന് ഊരുവും പ്രിയപ്പെട്ടതുതന്നെ. ക്ലിന്റ് സ്റ്റുഡിയോയുടെ ഇരുട്ടറകളില്‍ സ്വന്തം ശരീരം ഒളിപ്പിച്ചു നിര്‍ത്താനും പലപ്പോഴും മറന്നില്ല. തേടിയെത്തുന്ന ഫോണ്‍വിളികള്‍ക്കു പോലും ഒറ്റവാക്കില്‍ ഉത്തരം. ആഖ്യാനപരതയിലും പ്രമേയത്തിലും ഫോട്ടോകള്‍ എങ്ങനെ തലകീഴ്‌മേല്‍ മറിക്കാമെന്ന് റസാഖ് തിരിച്ചറിഞ്ഞു.
വെളിച്ചത്തിന്റെ ഭാവതീവ്രതയിലാണ് റസാഖിന് കമ്പം. ഇരുട്ടും നിഴലുകളും കഥാപാത്രങ്ങളാകുന്ന കാമറയുടെ മാജിക്ക്, ഈ ഫോട്ടോക്കാരന്റെ കണ്ണുകളിലും കൈകളിലും ഭദ്രമായിരുന്നു. ഓരോ ഫ്രെയിമുകളിലും അസാധാരണമായ ക്രാഫ്റ്റ് തെളിഞ്ഞുനിന്നു. വ്യക്തി ചിത്രങ്ങളും ഗള്‍ഫ് യുദ്ധ ചിത്രങ്ങളും മനുഷ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അടരുകളും കാമറകളില്‍ രേഖപ്പെടുത്തി. അവയില്‍ മലപ്പുറത്തിന്റെ ചിത്രപരമ്പര വേറിട്ടു നില്‍ക്കുന്നു. ദേശത്തിന്റെ പാരമ്പര്യവും വേഷവിതാനവും ഗള്‍ഫ് പണം നടത്തിയ അധിനിവേശവും റസാഖ് പകര്‍ത്തി. മലപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രമായി റസാഖ് ഒരുക്കിയ മലപ്പുറം ഫോട്ടോകള്‍. തനിക്ക് പറയാനുള്ളത് തന്റെ കാമറ പറയും എന്ന നിലപാട് തന്നെയാണ് ഫോട്ടോഗ്രാഫിയില്‍ റസാഖ് സൃഷ്ടിച്ചെടുത്ത ഇടം. അത് പ്രതിഭകല്‍ക്ക് മാത്രം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നതാണ്.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ 

(ചന്ദ്രിക വാരാന്തപ്പതിപ്പ്)

Friday, April 11, 2014

വെയില്‍ പൂത്ത നാളില്‍ നന്മ വരും നേരം

വിഷുവിന് ആര്യ -ദ്രാവിഢ കാലഘട്ടത്തോളം പഴക്കമുണ്ട്. സംഘകാലത്തെ പതിറ്റുപത്തില്‍ വിഷു ആഘോഷം പരാമര്‍ശ വിഷയമാണ്. ഐതിഹ്യ പ്രകാരം നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനമാണ് വിഷു. നരകാസുരന്റെ ഭരണത്തില്‍ ജനത പൊറുതിമുട്ടിയപ്പോള്‍ അതില്‍ നിന്നുള്ള പ്രതീക്ഷയായിരുന്നു ശ്രീകൃഷ്ണന്‍ നല്‍കിയത.് 
ഉത്തര ദക്ഷിണായനങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒത്ത മധ്യത്തിലെത്തി നല്‍ക്കുന്ന ശുഭദിനത്തെ ഇന്ത്യയിലെമ്പാടുമുള്ള കര്‍ഷക സമൂഹം ഏതെങ്കിലും വിധത്തില്‍ വരവേല്‍ക്കുന്നുണ്ട്. കേരളത്തില്‍ അത് വിഷു ആഘോഷമായി കൊണ്ടാടുന്നു. കൊന്നപ്പൂക്കളുടെയും കണിക്കൊന്നയുടെയും പൊന്‍നിറ ശോഭയായി മാറുന്നു.
''പുത്തന്‍ വരിഷത്തിന്‍
പുലരിക്കളി കാണാന്‍
എത്തും കിളി പാടീ
'വിത്തും കൈക്കോട്ടും'
ഒത്തു നിരക്കട്ടെ
വിത്തും കൈക്കോട്ടും''- (വൈലോപ്പിള്ളി)

കൃഷി എന്ന വേലയേയും ഉത്സവമെന്ന വേലയേയും മേളിപ്പിച്ചു കൊണ്ടാണ് വേനലും വിഷുവും വരുന്നത്. മഴയും വിത്തും ഫലങ്ങളും കാണിയൊരുക്കുന്നത്.
ചിങ്ങത്തിലേയും മേടത്തിലേയും മാസപ്പിറവികള്‍ക്കു പ്രാധാന്യം ഏറും. വിഷുഫലം ഒരു വര്‍ഷത്തേക്കുള്ളതാണ്. കണികാണാനും കൈനീട്ടം നല്‍കാനും അലിഞ്ഞു പ്രാര്‍ത്ഥിക്കും. കണികാണല്‍ ചടങ്ങിനുമുണ്ട് സവിശേഷത. ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ശുദ്ധമാക്കിയ ദൈവത്തറയില്‍ പിച്ചളത്താലത്തില്‍ അരിയും തേങ്ങാപ്പൂളും വെള്ളരിയും വാല്‍ക്കണ്ണാടിയും കസവും രാശിയും നാരായവും പുസ്തകവും പറയും നിറയും ഗണപതിക്കുള്ള ഒരുക്കങ്ങളും നിറനാഴിയും കതിര്‍ക്കുലയും വെച്ചിരിക്കും. തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഒരുക്കിവെച്ചിരിക്കുന്ന കണിയുടെ മുമ്പില്‍ തിരിതെളിഞ്ഞാല്‍, കുട്ടികളെ എഴുന്നേല്‍പ്പിച്ച് കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുനിര്‍ത്തി കണികാണിക്കുകയാണ് പതിവ്. കണി തരുന്നത് ഒരു പണമായിരിക്കും. എല്ലാവരും കണികണ്ടാല്‍ പിന്നീട് കിഴക്കുവശത്ത് വെച്ച് പ്രകൃതിക്ക് കണികാണിക്കും.
അപകടകരമായ ആലസ്യത്തിന്റേയും അതിരുകടന്ന ആത്മവിശ്വാസത്തിന്റേയും നടുവിലാണ് ഇന്ന് മലയാളി. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും മധുരവാഗ്ദാനങ്ങള്‍ മലയാളിയെ ആവോളം ആവേശം കൊള്ളിക്കുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ ഗൃഹാന്തരീക്ഷത്തിന്റെ തടവറയില്‍ വിശാലമായ ലോകം രുചിച്ചറിയുന്ന നൂതന മധ്യവര്‍ഗത്തിന്റെ ജ്വരങ്ങള്‍ കേരളത്തില്‍പോലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. കലുങ്കല്‍ഭിത്തിയില്‍ പെട്ടിക്കടകൡും ഇരുന്ന് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റവും ലാറ്റിനമേരിക്കന്‍ ചെറുത്തിനില്‍പ്പും ചര്‍ച്ച ചെയ്തിരുന്ന മലയാളി ഇപ്പോള്‍ സൈബര്‍യുഗത്തിന്റെ ലാഭോത്തേജിതമായ സ്വപ്നങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. ജീവിതം മത്സരങ്ങളാക്കി മാറ്റി ചരിത്രവും ഐതിഹ്യങ്ങളും സങ്കല്‍പങ്ങളും ആകാവുന്നത്ര ദൂരത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന മലയാളിയുടെ പ്രകൃതിയിലേക്ക് വീണ്ടും പ്രകൃതിയുടെ ഉത്സവമായി വിഷുപ്പുലരി വന്നുപെടുന്നു.
പണ്ട് മലയാളി കാത്തിരുന്ന നാളാണ് മേടപ്പുലരിയുടെ പൊന്‍കണി. മലയാളിയുടെ മനസ്സിലേക്ക് പുതുവര്‍ഷ നിനവുകളുടെ മഞ്ഞനാമ്പുകള്‍ ചൂടി കണിക്കൊന്ന നിറയുന്ന കാലം. കച്ചവടതന്ത്രങ്ങളുടെ വലയത്തിലും സ്‌നേഹവും അകവെളിച്ചവും കെട്ടുപോകുന്ന ദുരന്തത്തിലും ഇറങ്ങിനില്‍ക്കുന്ന മലയാളിക്ക് വസന്തത്തിന്റെ ശ്രുതികളുതിര്‍ത്ത് എങ്ങുനിന്നോ പറന്നെത്തുന്ന വിഷുപ്പക്ഷികളെ എതിരേല്‍ക്കാന്‍ സമയം അനുവദിക്കുമോ? ജീവിതത്തിന്റെ ബദല്‍ക്കാഴ്ച നഷ്ടപ്പെടുന്ന മലയാളിയുടെ ജഡാവസ്ഥയിലേക്കാണ് വിഷു-സംക്രമണോല്‍ത്സവം വന്നു നിറുന്നത്.
വേനലിന്റെ ദുരിതഭൂമിയില്‍ കനത്തുനില്‍ക്കുന്ന മീനത്തിന്റെ അറുതി. കിനാവിന്റെ നിറകുംഭവുമായി മേടത്തിന്റെ നാന്ദി.... അറിയപ്പെടാത്ത പാതാള തമസ്സില്‍ നിന്നും ആര്‍ദ്രമനസ്‌കയായി പെരുമാള്‍ തിരിച്ചെഴുന്നെള്ളുകയാണ് ഭൂമിയിലേക്ക്...മലയാളത്തിലേക്ക്...മേടവെയില്‍ പൊന്നുരുക്കുന്ന കുന്നിന്‍പുറങ്ങളും നാട്ടുവഴികളും കണിക്കൊന്ന പൂത്തുനില്‍ക്കുന്നതും പ്രകൃതിയുടെ ചന്തം വര്‍ദ്ധിപ്പിക്കുന്നു. കണിക്കൊന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി തരുന്ന വൃക്ഷം എന്നാണ് പുരാണങ്ങളില്‍ കൊന്നക്ക് നല്‍കുന്ന വിശേഷണം.
മലയാളിക്ക് മറ്റ് വിശേഷങ്ങളോടൊപ്പം കാര്‍ഷികവൃത്തിയുടെ ഉത്സവം കൂടിയാണ് വിഷു. ഓണം വിളവെടുപ്പിന്റേയും വിഷു വിളയിറക്കലിന്റേയും കാലമാണ്. മീനച്ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന മണ്ണിലേക്ക് വേനല്‍മഴയെത്തുന്നതോടെ കുംഭത്തില്‍ കുഴികുത്തിയ ചേമ്പും ചേനയും നാമ്പെടുക്കുന്നു. വൃശ്ചികത്തില്‍ നട്ട വാഴത്തൈകള്‍ മഴയില്‍ കുതിര്‍ന്ന പുതുമണ്ണിന്റെ ഗന്ധത്തില്‍ തളിര്‍ക്കുന്നു. ചൈത്രത്തിന്റെ സൂര്യസംക്രമത്തില്‍ വിഷുവേലക്കും തുടക്കമാവും. വിഷുപ്പക്ഷിയുടെ സംഗീതം മുണ്ടകന്‍പാടങ്ങളില്‍ നിറയുന്നു. വിത്തും കൈക്കോട്ടും പാടി വിഷുഫലത്തിന്റെ കിനാവില്‍ കുളിരണിഞ്ഞ് ഞാറ്റുകണ്ടങ്ങളില്‍ പുള്ളുവവീണകള്‍ വാഴ്ത്താന്‍ തുടങ്ങുന്നു. നിറവാര്‍ന്ന് വാഴണമെന്ന കാലത്തിന്റെ പ്രാര്‍ത്ഥന. പക്ഷേ, കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത ദുര്‍വിധിയിലേക്ക് പതിഞ്ഞുപോവുന്ന കര്‍ഷകനും കര്‍ഷകജീവിതത്തിനും ഇനിയുമെത്ര നാള്‍ പ്രതീക്ഷയില്‍ മനം കുളിര്‍പ്പിക്കാന്‍ കഴിയും?
വിഷു എന്ന വാക്കിന് തുല്യതയോടു കൂടിയത് എന്നാണര്‍ത്ഥം. ഗണിതശാസ്ത്രപരമായും ഇതിന് അടിസ്ഥാനം കിട്ടുന്നു. സൂര്യന്‍ ഭൂമധ്യരേഖക്ക് നേരെ വരുന്ന ദിനം കൂടിയണ് മേടം ഒന്ന്. കൊന്നപ്പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നൊരു ചൊല്ലുതന്നെയുണ്ട്. ഇത് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൃഷി തുടങ്ങേണ്ട കാലത്താണ് കൊന്നപൂക്കുന്നത്. എന്നാല്‍ പ്രകൃതി താളംതെറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലേക്കാണ് നാം ഞെട്ടിയുണരുന്നത്. അങ്ങനെ അമ്പരന്നു കൊണ്ടിരിക്കുന്ന നിമിഷത്തില്‍ ഓര്‍മകളും സങ്കല്‍പങ്ങളും കാലത്തിന് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാവുന്ന ദുര്‍ദശ.
മീനരാവറുതി തപ്തനിശ്വാസത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മനസ്സായി എം.ടി. പടക്കം എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ തനിക്കു മാത്രം പടക്കം വാങ്ങാന്‍ കാശില്ലാതെ അപമാനവും സങ്കടവും സഹിക്കാതെ മുറിയില്‍ ഒളിച്ചിരിക്കണ്ടേി വന്ന ഒരു കുട്ടിയുടെ നിസ്സഹായത. മലയാളി പരസ്പരം നഷ്ടപ്പെടുന്ന ലോകത്തില്‍ അവനവനിലേക്ക് തലതിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്ന ദശാസന്ധിയിലാണിപ്പോള്‍. അതേ, ഓരോ ഉത്സവത്തിനു മുമ്പിലും ലോകത്തിന്റെ നെടുങ്കന്‍ പകര്‍പ്പെന്നപോലെ കേരളീയാന്തരീക്ഷവും പരുങ്ങി നില്‍ക്കുന്നു.
വിഷുവിന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തും വേലയും കൊണ്ടാടുന്നു. പാലക്കാടന്‍ ഗ്രാമങ്ങളില്‍ കണിയാര്‍ക്കളി, വേലന്‍കളി തുടങ്ങിയവ അരങ്ങേറ്റം കുറിക്കും. ഇങ്ങനെ കാര്‍ഷികവൃത്തിയുടെയും കളികളുടെയും മേളനമായിമാറുന്നു ഈ ഉത്സവം. വിഷുവിഭവങ്ങള്‍ക്കും പ്രത്യേകതയുണ്ട്. മിക്കവാറും ചക്കയായിരിക്കും മുഖ്യം. വള്ളുവനാടന്‍ ഭാഗങ്ങളില്‍ കഞ്ഞിയാണ്. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വിരിക്കും. കഞ്ഞി ഒഴിച്ച്, പഴുത്ത പ്ലാവില കുത്തിയാണ് കുടി.
മേടപ്പുലരിയിലെ മംഗള മുഹൂര്‍ത്തത്തില്‍ ഓര്‍മകളുടെ കിളിവാതിലൂടെ പോയകാലം കാണാന്‍ കഴിയും. വിത്തുവിതക്കലിന്റേയും വിളവിറക്കലിന്റേയും ആഘോഷവും ഗൃഹാതുരതയുടെ വേനല്‍പ്പച്ചകളും അനുഭവിക്കാനുള്ള ത്വരയിലമരാന്‍ ഒരിക്കല്‍ കൂടി പ്രകൃതി വിളിക്കുന്നു. പി. കുഞ്ഞിരാമന്‍ നായര്‍ കുറിച്ചിട്ടപോലെ:
''ഉദയാചല പീഠത്തിന്‍
കോവില്‍നട തുറക്കയായ്
കാത്തുനില്‍ക്കുന്നിതാ നിന്നെ
നവജീവിത സംക്രമം...''(പൂമൊട്ടിന്റെ കണി)
അവിടെ നിറുയന്നതാകട്ടെ, ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും' (വൈലോപ്പിള്ളി).

ചന്ദ്രിക വാരാന്തപ്പതിപ്പ്- ഏപ്രില്‍ 13/2014
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍