കവികള്‍ക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ഇതില്‍പരമെന്തുവേണം? ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍ വീണ്ടും വായനക്കാരിലെത്തിയ ആഴ്ചയില്‍ തന്നെയാണ് കവി കൂടിയായ പോള്‍ കല്ലാനോട് കവിതയുടെ സ്വത്വത്തെ ചോദ്യം ചെയ്തത്. കവിയുടെ മനമെരിച്ചിലാണ് കവിത. കവികളില്‍ പലരും കാവ്യരചന ഒന്നര മണിക്കൂറിന്റെ മത്സരപ്പരീക്ഷയായി കരുതുന്ന കാലത്തെ നോക്കിയാണ് പോള്‍ കല്ലാനോട് സംസാരിച്ചത്.
'അറിയാം വെറുതെയാണൊക്കെയു-മെന്നാകിലും
മൊരു തൃക്കയ്യാണല്ലോ തെളിപ്പൂ ഭയാഹീനം...(പൂവഴി മരുവഴി -സുഗതകുമാരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്).
'ആരോടും ഒന്നും പറയാതെ
ഒന്നുതിരിഞ്ഞുനോക്കുകപോലും ചെയ്യാതെ
വന്നതുപോലെ
അവര്‍ ഇറങ്ങിപ്പോകും...(മരണാനന്തരം-ടി.പി രാജീവന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്).
'നിനക്ക് പേടിയില്ലേ
ഒറ്റക്കിതിലെ നടക്കാന്‍
ഉണ്ടായിരുന്നു
മരിക്കും വരെ...'(രക്തസാക്ഷി-കല്‍പ്പറ്റ നാരായണന്‍, മാധ്യമം ആഴ്ചപ്പതിപ്പ്).
'മുന്‍കാല പ്രണയികള്‍ക്കു മുഴുവനും
പെന്‍ഷന്‍ ഏര്‍പ്പെടുത്തണം...'(നരച്ചു ചുളുങ്ങിയ സമ്മേളനം-റഫീഖ് അഹമ്മദ്, മാധ്യമം ആഴ്ചപ്പതിപ്പ്).
മലയാളികള്‍ വീണ്ടും വീണ്ടും വായിച്ചിരിക്കേണ്ട കവിതയാണ് കുഞ്ചന്‍ നമ്പ്യാരുടേത്. പദബോധം തിരിച്ചറിയുന്നതും നമ്പ്യാരുടെ കവിതകളിലാണ്. കുഞ്ചന്‍ നമ്പ്യാരെ ഓര്‍മയിലേക്ക് കൊണ്ടുവന്നത് മലയാളകവിത മാത്രമല്ല, അടൂര്‍ഭാസിയെപ്പറ്റി ഡോ.എം. ജി. ശശിഭൂഷന്‍ എഴുതിയ'ചിരിയുടെ വിധിയെഴുത്തുകള്‍' എന്ന ലേഖനവുമാണ്.'തകില്‍- നാഗസ്വരങ്ങളുടെ അകമ്പടിയോടെ ക്ഷേത്രനടകളില്‍ അരങ്ങേറാറുള്ള തുലാഭാരങ്ങളെയാണ് തമാശക്കഥകള്‍ പറയുന്ന അടൂര്‍ഭാസി എന്നെ ഓര്‍മിപ്പിച്ചത്.'കുഞ്ചന്‍ നമ്പ്യാരുടെയും ഈ. വി കൃഷ്ണപ്പിള്ളയുടെയും ധിഷണാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു നടന്‍ അടൂര്‍ഭാസി.
തുര്‍ക്കിയിലെ എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുകിന്റെ പുതിയ നോവലിനെപ്പറ്റി വൈക്കം മുരളിയുടെ ലേഖനവും( മലയാളം വാരിക) ഗഹനമായ വിഭവമാണ്. പാമുകിന്റെ ഏറ്റവും പുതിയ നോവലായ 'എന്റെ മനസ്സിനുള്ളിലെ അനുഭവം- എ സ്‌ട്രെയിഞ്ച്‌നെസിസ് പ്രേമവും ചതിയും തുര്‍ക്കിയുടെ ചരിത്രവും പറയുന്നു. സമകാലിക ഇന്ത്യയില്‍ ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് വായനക്കാരനെ ഒരിക്കല്‍ കൂടി നടത്തിക്കുകയാണ് ഡോ.ടി. കെ.ജാബിര്‍.'ഖാന്‍ സാമ്രാജ്യങ്ങളുടെ ദേശീയ രാഷ്ട്രീയം'(മലയാളം വാരിക). സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിനോടുണ്ടായ പ്രതികരണങ്ങളും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്വത്വപ്രതിസന്ധിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ബൃഹത്തായ ബഹുസ്വരതയാണ് ഇന്ത്യയുടെ സ്വത്വം എന്ന് പറയുന്നത്. അത് അട്ടിമറിക്കുന്നത്, ഇന്ത്യയെ അട്ടിമറിക്കുന്നതിന് തുല്യമായിരിക്കും.
നിരൂപകന് വ്യക്തമായി നിലപാടുണ്ടായിരിക്കണ മെന്ന് വിശ്വസിക്കുകയും എഴുതുകയുമായിരുന്നു കെ.പി.അപ്പന്‍. അദ്ദേഹത്തിന്റെ ധീരമായ ശബ്ദം കേള്‍പ്പിക്കുയാണ് 'പുതിയ സംവേദന സൗന്ദര്യസങ്കല്‍പങ്ങള്‍'(പഴയതാളുകൡ നിന്ന്-മലയാളംവാരിക). ചോദ്യം- കഥ എഴുതുന്നതിനെക്കുറിച്ച് കഥയുണ്ടാക്കുന്നു. കഥകള്‍ക്ക് പാരഡികളുണ്ടാകുന്നു. ഈ ഉത്തരാധുനിക സ്വഭാവം തന്നെയാണോ വിമര്‍ശകനായ താങ്കള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നിലുള്ളത്? അപ്പന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ കാര്യത്തില്‍ ഇതു വളരെ ശരിയാണ്. എന്റെ ലേഖനങ്ങള്‍ എല്ലാവരും 3 ഡി കണ്ണടവച്ചാണ് വായിക്കുന്നത്. ഞാന്‍ പറയുന്നതെല്ലാം അവരുടെ നേരെ പാഞ്ഞുചെല്ലുന്നു എന്നാണ് അവര്‍ മിഥ്യയായി കരുതിപ്പോരുന്നത്'.
പാട്ടിന്റെപുതുവത്സരങ്ങള്‍ അടയാളപ്പെടുത്തുകയാണ് ദേശാഭിമാനി വാരിക. മലയാളിയുടെ വേറിട്ട സംഗീതശീലങ്ങളെ അവതരിപ്പിക്കുന്നു.'ഇന്ത്യന്‍ സംഗീതത്തിന് വിപ്ലവകരമായ സംഭാവനകള്‍ സിനിമാസംഗീതം നല്‍കിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് ഒരുപാട് അപചയങ്ങളും സങ്കുചിതത്വങ്ങളും ഉണ്ടെന്ന് പുതിയ തലമുറ കണ്ടുപിടിക്കുകയാണ്-എന്നാണ് കെ.എം നരേന്ദ്രന്‍ നിരീക്ഷണം. ബാലഭാസ്‌കര്‍ സിനിമയോടുള്ള അതിരുകവിഞ്ഞ താല്‍പര്യത്തെ അഭിമുഖലേഖനത്തില്‍ ചോദ്യം ചെയ്യുന്നു.' സംഗീതം ഹൃദയത്തിലേക്കുള്ള വഴി'(ബാലഭാസ്‌കര്‍/ ഷംസുദ്ദീന്‍കുട്ടോത്ത്). 'എല്ലാവരും സിനിമ മാത്രം സ്വപ്നം കാണുന്ന അവസ്ഥ ഇവിടെയുണ്ട്. പലര്‍ക്കും അതിനപ്പുറം കാണാന്‍ പറ്റുന്നില്ല..'- ബാലഭാസ്‌കര്‍ വ്യക്തമാക്കുന്നു. വേറിട്ടൊരു സംഭാഷണ ലേഖനമാണ് 'പോരാട്ടമാണ് ജീവിതം' (പ്രിതിക യാഷ്‌നി, പി. അഭിജിത്ത്,മാധ്യമം ആഴ്ചപ്പതിപ്പ്). പൊലീസ് സബ് ഇന്‍സ്‌പെക്ടറായ പ്രിതിക യാഷ്‌നിസൂചിപ്പിക്കുന്നു:'ഐ പി എസ് ഓഫീസറാകുക എന്നതാണ് ആഗ്രഹം. ജനങ്ങള്‍ക്ക് സേവനം ചെയ്യണം. സത്യസന്ധയായ ഓഫീസറായി പ്രവര്‍ത്തിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ അഭിവൃദ്ധിയും ലക്ഷ്യങ്ങളില്‍ ഒന്നാണ്.' ~ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേര്‍പ്പിന്റെ സ്വപ്നം.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 2016 ജനുവപി 10
No comments:
Post a Comment