Friday, April 23, 2010

ബാലനിലെ കമലശബ്ദം

സെബാസ്‌റ്റിയന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ കൈരളി കലാനിലയത്തിന്റെ നാടകത്തില്‍ നിന്നും എം. കെ. കമലം മലയാളസിനിമയുടെ വെള്ളിത്തിരയിലെത്തിയതും ഒരു വിചിത്രവിജയമാണ്‌. കമലം അഭിനയിച്ച വിചിത്രവിജയം എന്ന നാടകം കണ്ട ടി. ആര്‍. സുന്ദരം (സേലം മോഡേണ്‍ തിയേറ്റേഴ്‌സ്‌ ഉടമ), നടന്‍ ആലപ്പി വിന്‍സെന്റ്‌, ചലച്ചിത്രസംവിധായകന്‍ എസ്‌. നൊട്ടാണി എന്നിവര്‍ കമലത്തെ ബാലന്‍ എന്ന സിനിമയിലേക്ക്‌ വിളിച്ചു. മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമയിലേക്കാണ്‌ തന്നെ ക്ഷണിച്ചതെന്ന്‌ കമലത്തിന്‌ അറിയില്ലായിരുന്നു. പതിനഞ്ചാം വയസ്സില്‍ കമലം മലയാളസിനിമയിലെത്തി.

രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിച്ച്‌ കഴിയുന്ന സരസ എന്ന നായികയായിട്ടാണ്‌ കമലത്തിന്റെ അരങ്ങേറ്റം. വീട്ടിലെ പീഡനങ്ങളില്‍ നിന്നും രക്ഷതേടി തെരുവിലെത്തിയ ബാലനും സരസയും. അവര്‍ക്ക്‌ മുന്നില്‍ ഭിക്ഷാടനം മാത്രമായിരുന്നു ഏകവഴി. ബാലന്‍ എന്ന നായകകഥാപാത്രമായി കെ. കെ. അരൂരാണ്‌ അഭിനയിച്ചത്‌.മലയാളസിനിമയില്‍ ആദ്യം സംസാരിച്ച നായികയാണ്‌ എം.കെ. കമലം. പക്ഷേ, ബാലനുശേഷം ഭൂതരായര്‍ എന്ന സിനിമയിലാണ്‌ കമലം അഭിനയിച്ചത്‌. അപ്പന്‍ തമ്പുരാന്റെ മരണത്തെത്തുടര്‍ന്ന്‌ ഭൂതരായര്‍ പുറത്തിറങ്ങിയില്ല. അക്കാലത്ത്‌ മദ്രാസില്‍ പോയി സിനിമയിലഭിനയിക്കാനുള്ള സാഹചര്യമില്ലായിരുന്നതിനാല്‍ കമലം തന്റെ തട്ടകമായി നാടകരംഗം തന്നെ തെരഞ്ഞെടുത്തു.

അനാര്‍ക്കലി, ശാകുന്തളം, സത്യവാന്‍ സാവിത്രി, മഗ്‌ദലന മറിയം എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ കമലം വേഷമിട്ടു. നാലായിരത്തിലധികം വേദികളിലൂടെ മലയാളത്തിന്റെ അരങ്ങില്‍ നിറഞ്ഞുനിന്ന കമലം നല്ലൊരു കഥാപ്രാസംഗിക കൂടിയായിരുന്നു. നാടകഗാനങ്ങളും കമലം ആലപിച്ചിട്ടുണ്ട്‌.സംഗീതജ്ഞനും നാടകക്കാരനുമായ മങ്ങാട്ടു കൊച്ചുപള്ളി പണിക്കര്‍ മകള്‍ കമലത്തെ ചെറുപ്പത്തിലെ സംഗീതം പഠിപ്പിച്ചിരുന്നു. കൊച്ചുപള്ളി പിള്ളയുടെ അല്ലിറാണി എന്ന നാടകത്തിലാണ്‌ പത്താമത്തെ വയസ്സില്‍ കമലം അഭിനയിച്ചു തുടങ്ങിയത്‌. നാല്‍പത്തിയഞ്ചാം വയസ്സില്‍ അഭിനയത്തോട്‌ വിടപറഞ്ഞ കമലം എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്‌ത ശയനം (2000) എന്ന സിനിമയില്‍ അമ്മവേഷത്തില്‍ അഭിനയിച്ചു.

തൃശൂര്‍ നാടക കലാസമിതിയുടെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിലാണ്‌ കമലം അവസാനമായി അഭിനയിച്ചത്‌.ബാലന്‍ ചിത്രീകരിക്കുന്ന കാലഘട്ടത്തില്‍ പ്ലേബാക്ക്‌, ഡബ്ബിങ്‌ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഷൂട്ടിങ്‌ സമയത്തുതന്നെ റെക്കോര്‍ഡിങും നടക്കും. അതിനാല്‍ പാട്ടുപാടി അഭിനയിക്കുന്ന സീനുകളൊക്കെ എടുക്കുമ്പോള്‍ സംഗീതം കമ്പോസിങ്‌ കൈകാര്യം ചെയ്യുന്നവരൊക്കെ ക്യാമറയില്‍പെടാതെ നോക്കണം.സ്‌ത്രീകള്‍ സിനിമാഭിനയ രംഗത്തേക്ക്‌ വരാന്‍ മടിച്ചിരുന്നു കാലത്താണ്‌ കമലം മലയാളസിനിമയില്‍ ആദ്യത്തെ പെണ്‍ശബ്‌ദമായത്‌. അഭിനയത്തിലും മികവു പ്രദര്‍ശിപ്പിച്ച ഈ കലാകാരി പാട്ടുസീനുകള്‍ വളരെ തന്മയത്വത്തോടെയാണ്‌ ബാലനില്‍ അവതരിപ്പിച്ചത്‌.

എട്ടു പതിറ്റാണ്ട്‌ പിന്നിട്ട മലയാളസിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ ഈ നടിക്ക്‌ സാധിച്ചില്ല. നാടകത്തിലും സംഗീതത്തിലും കഥാപ്രസംഗത്തിലും മനസ്സുകൊടുത്തപ്പോള്‍ സിനിമയുടെ തിരക്കുകളിലേക്ക്‌ വരാന്‍ കമലം മടിച്ചു. അത്‌ മികച്ച ഒരു നടിയുടെ മാറിനില്‍പ്പുകൂടിയായിരുന്നു.ബാലന്‍ എന്ന സിനിമയിലെ നായികയാകാന്‍ വേണ്ടി അഞ്ചു പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. ഒടുവില്‍ നറുക്ക്‌ വീണത്‌ എം.കെ. കമലത്തിനായിരുന്നു. ബാലന്‍ എന്ന സിനിമയുടെ പിറവിക്കു പിന്നിലും ചില കഥകളുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ എ. സുന്ദരംപിള്ള 1929-ല്‍ വിധിയും മിസിസ്‌ നായരും എന്നൊരു കഥ എഴുതി. അത്‌ അദ്ദേഹം തിരക്കഥയാക്കി.

മലയാളത്തിലെ ആദ്യത്തെ തിരക്കഥയെഴുതിയതും സുന്ദരന്‍പിള്ളയാണ്‌. തന്റെ തിരക്കഥയുമായി ടി.ആര്‍. സുന്ദരത്തെ കണ്ടു. വിധിയും മിസിസ്‌ നായരും എന്ന തിരക്കഥ ബാലന്‍ എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ സുന്ദരപിള്ളയും ടി.ആര്‍. സുന്ദരവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാല്‍ ബാലന്റെ ആദ്യ തിരക്കഥയില്‍ ചെറിയ മാറ്റങ്ങളോടൊയാണ്‌ സിനിമയാക്കിയത്‌. 1937 ആഗസ്റ്റ്‌ 17-ന്‌ ബാലന്റെ ചിത്രീകരണം തുടങ്ങി. ഡിസംബര്‍ 31-ന്‌ പൂര്‍ത്തിയാക്കി. 1938 ജനുവരി 10-ന്‌ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത്‌ മുതുകുളം രാഘവന്‍ പിള്ളയാണ്‌. കെ.കെ. അരൂര്‍ (കെ. കുഞ്ചുനായര്‍), കമലം എന്നിവര്‍ക്കൊപ്പം എം.വി. ശങ്കു, എ.കെ. നമ്പ്യാര്‍, ആലപ്പി വിന്‍സെന്റ്‌, മദന്‍ഗോപാല്‍, മാലതി, കെ.എന്‍. ലക്ഷ്‌മി തുടങ്ങിയവരും ബാലനില്‍ അഭിനയിച്ചു. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്ന കമലത്തിന്റെ കലാത്മകജീവിതം അവസാനിക്കുന്നില്ല. കമലം അവസാനമായി ചായംതേച്ച ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിന്റെ പേരുപോലെത്തന്നെ.-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 25/4/10

4 comments:

Mohamed Salahudheen said...

മലയാളസിനിമയില്‍ ആദ്യം സംസാരിച്ച നായികയാണ്‌ എം.കെ. കമലമെന്ന് ഇപ്പോഴാണറിയുന്നത്. നന്ദി

Balu puduppadi said...

ലേഖനം നന്നായി. സിനിമയുടെ ഒരു സീനെങ്കിലും വീഡിയോ ക്ലിപ്പിങ് ആയി ഉള്‍പ്പെടുത്താമായിരുന്നു.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

വീഡിയോ കൊടുക്കണമെന്നുണ്ടായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചില്ല. സഹവര്‍ത്തിത്തത്തിന്‌ നന്ദി.

korkaras said...

We have introduced this blog in Info Kairali Computer magazine Issue may 2010.