Friday, April 16, 2010

നാടകമേ ജീവിതം

മലയാളനാടകത്തിന്റെ അരനൂറ്റാണ്ട്‌ ആഹ്വാന്‍ സെബാസ്റ്റിന്‍ എന്ന നടന്റെ, സംഗീതസംവിധായകന്റെ, സംവിധായകന്റെ, ഗായകന്റെ കാലമാണ്‌. നാടകവും സംഗീതവും ജീവിതത്തില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയാത്തവിധം ലയിപ്പിച്ചെടുത്ത കലാകാരന്റെ ചരിത്രം. നാടകം രചിച്ച്‌, സംഗീതം നല്‍കി, അഭിനയിച്ച്‌, നാടകസംഘത്തോടൊപ്പം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു ആഹ്വാന്‍.

സാഹിത്യവും നാടകവും ഇഴചേര്‍ത്ത നാടകപ്രവര്‍ത്തകന്‍. സെബാസ്റ്റിന്റെ ജീവിതവും അനുഭവവും എഴുതിയ ചക്രവര്‍ത്തി നാടകകലയുടെ സമഗ്രതലങ്ങളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ചക്രവര്‍ത്തിയുടെ അവതാരികയില്‍ യു. എ. ഖാദര്‍ എഴുതി: ആഹ്വാന്‍ സെബാസ്റ്റിന്റെ നാടകരംഗത്തെ പാരമ്പര്യങ്ങളെക്കുറിച്ച്‌ ഏറെ വിശദീകരണം ആവശ്യമില്ല; മ്യൂസിക്കല്‍ തിയേറ്റേഴ്‌സ്‌ എന്ന നാടകസംഘത്തെ ഏകോപിപ്പിച്ചു കൊണ്ടു ഭാരതത്തിലുടനീളം വിവിധ അരങ്ങുകളിലായി നാടകാവതരണം വിജയകരമായി നടത്തി അനുഭവപാഠമുള്‍കൊണ്ട വ്യക്തിയാണ്‌; സംഗീതജ്ഞനാണ്‌; നിരവധി നാടകങ്ങള്‍ക്ക്‌ അണിയറയില്‍ മറഞ്ഞ്‌ നിന്ന്‌ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കനുസരിച്ചുള്ള സംഗീതധ്വനികള്‍ നല്‍കി രംഗങ്ങളുടെ വൈകാരികസീമകളെ ഉദ്ദീപിപ്പിച്ച വ്യക്തിയാണ്‌; നാടകരംഗത്തെ നടീനടന്മാരുമായും രംഗവിദ്വാന്മാരുമായും ആശയവിനിമയവും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ സാധിച്ചയാളാണ്‌... കുറേയേറെ നാടകാസ്വാദന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത്‌ തനിക്ക്‌ പറയാനുള്ളത്‌ പറഞ്ഞ്‌ സമര്‍ത്ഥിച്ചു പാഠമുള്‍ക്കൊണ്ടിട്ടുണ്ട്‌; പകര്‍ന്നു നല്‍കിയിട്ടുമുണ്ട്‌. -നാടകം, തിയേറ്റര്‍, അവതരണം, സംവിധാനം, സംഗീതം, സിനിമ, രംഗസജ്ജീകരണം എന്നിങ്ങനെ വിവിധ വശങ്ങളെപ്പറ്റി ചക്രവര്‍ത്തിയില്‍ ആഹ്വാന്‍ സെബാസ്റ്റിന്‍ പ്രതിപാദിക്കുന്നുണ്ട്‌.

ആഹ്വാന്‍ സെബാസ്റ്റിന്റെ സഞ്ചാരപാതയില്‍ നിന്നും: സ്‌കൂള്‍ വിദ്യാഭ്യാസം പരിമിതം. അന്‍പത്‌ വര്‍ഷത്തിലേറെ ആയി കലാ പ്രവര്‍ത്തനം. നടന്‍, ഗായകന്‍, ഹാര്‍മോണിസ്റ്റ്‌, സംഗീത സംവിധായകന്‍, നാടക അവതാരകന്‍, നാടകകൃത്ത്‌, തിരക്കഥാകൃത്ത്‌, നാടകസംവിധായകന്‍ എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങള്‍ വഴി വിവിധ മേഖലയിലെ പ്രതിഭകളുമായി ബന്ധങ്ങള്‍. കലാകാരന്മാര്‍, നിയമപണ്‌ഡിതര്‍, രാഷ്‌ട്രീയ ആചാര്യന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ പ്രഗത്ഭരുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തില്‍ നിന്ന്‌ കിട്ടിയ അറിവാണ്‌ എന്റെ കൈമുതല്‍. വായനയും ജീവിതാനുഭവങ്ങളും അതിനു ശക്തിപകരുന്നു.ആഹ്വാനം, ഭ്രാന്താലയം, ഉപാസന, മാണിക്യം വിഴുങ്ങിയ കണാരന്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.

മേഫലുകളിലും കല്യാണപുരകളിലും സ്റ്റേജുകളിലും പാടി നടന്നിരുന്ന കാലത്ത്‌, എം.എം.വി. ഗ്രാമഫോണ്‍ റിക്കാര്‍ഡിങ്ങ്‌ കമ്പനി എന്റെ പാട്ടുകള്‍ റിക്കാര്‍ഡ്‌ ചെയ്‌തു പുറത്ത്‌ ഇറക്കിയിട്ടുണ്ട്‌. സംഗീതസംവിധായകനായപ്പോള്‍ നാടകങ്ങളിലും സിനിമയിലുമായി സംഗീതം ചെയ്‌തു...ആഹ്വാന്‍ സെബാസ്റ്റിന്‌ നാടകം ഒരു ജ്വരമാണ്‌ എന്നാണ്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ വിശേഷിപ്പിച്ചത്‌. എം.ടി. വാസുദേവന്‍ നായര്‍ അനുഗ്രഹവാക്യത്തില്‍ എഴുതി: സെബാസ്റ്റിന്‌ നാടകം ജീവിതമാണ്‌.

കലകളുടെ ചക്രവര്‍ത്തിയായി അദ്ദേഹം കാണുന്നത്‌ നാടകത്തെയാണ്‌. നിരവധി നാടകങ്ങള്‍ അവതരിപ്പിച്ച അനുഭവങ്ങളില്‍ നിന്നാണ്‌ ഈ പുസ്‌തകം രൂപം കൊണ്ടത്‌. അതുകൊണ്ടുതന്നെ ഇത്‌ ശ്രദ്ധേയമാവുന്നു.ജീവിതത്തിന്റെ വസന്തം മുഴുവന്‍ നാടകവേദിക്കു സമര്‍പ്പിച്ച കലാകാരനാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. മലയാളിക്ക്‌ ശങ്കകൂടാതെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പേരുകളിലൊന്നാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. നാടകത്തിലൂടെ ജീവിതം നടന്നുതീര്‍ക്കുന്നൊരാള്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 18-4-2010

2 comments:

Mohamed Salahudheen said...

മാതൃഭൂമി വാരികയിലും ഒന്നുവായിച്ചു

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

ആഹ്വാന്‍ ചക്രവര്‍ത്തി എന്ന പുസ്‌തകം നല്‍കിയിരുന്നു. അതേപ്പറ്റി എഴുതിയ കുറിപ്പില്‍ നിന്നാണ്‌ ഈ ലേഖന ഭാഗം. വായനയ്‌ക്ക്‌ നന്ദി.