Thursday, March 04, 2010

മൗനത്തേക്കാള്‍ നിശബ്‌ദമായത്‌

നാം ഉത്തരം തേടുന്നില്ല. അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌. അപ്പോള്‍ ജീവിതം കൂടുതല്‍ തീവ്രവും കൂടുതല്‍ ഉത്‌കൃഷ്‌ടവുമാകും. കാരണം നാം ഓരോ നിമിഷവും വയ്‌ക്കുന്ന ഓരോ ചുവടിനും വ്യക്തികള്‍പ്പുറം പോകുന്ന അര്‍ത്ഥതലമുണ്ടെന്ന്‌ നാം മനസ്സിലാക്കുന്നു. സ്ഥലകാലങ്ങളിലെവിടെയോ ഈ ചോദ്യത്തിന്‌ നിശ്ചയമായും ഉത്തരമുണ്ടെന്നും നാം ഇവിടെ ഉണ്ടായതിന്‌ ഒരു കാരണമുണ്ടെന്നും തിരിച്ചറിയുന്നു. നമ്മെ സംബന്ധിച്ചിടത്തോളം അത്‌ ധാരാളമാണ്‌.- (ബ്രിഡ -പൗലോ കൊയ്‌ലോ, ഡിസി ബുക്‌സ്‌).

പൗലോ കൊയ്‌ലോ എഴുതിയത്‌ മനുഷ്യജീവിതത്തെ പൊതിഞ്ഞു നില്‍ക്കുന്ന സമസ്യയാണ്‌. എഴുത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്‌ വായനയെ ഇങ്ങനെ ആഴങ്ങളിലേക്ക്‌ ഇറക്കിനിര്‍ത്തലാണ്‌. സംസ്‌കാരവും സര്‍ഗാത്മകതയും സമന്വയിക്കുന്ന മൗനത്തേക്കാള്‍ നിശബ്‌ദമായ (കടപ്പാട്‌ : കെ. പി. അപ്പന്‍) ഇടപെടലുകള്‍ ഓര്‍മ്മപ്പെടുത്തുന്നതും മറ്റൊന്നല്ല.

ഗിരീഷ്‌ പുത്തഞ്ചേരി
ഗിരീഷിന്‌ പാട്ടും പാട്ടെഴുത്തും ഉന്മാദമായിരുന്നു. ആത്മാര്‍പ്പണം. വാക്കുകളെ നക്ഷത്രങ്ങളെപ്പോലെ ഗിരീഷ്‌ സ്‌നേഹിച്ചിരുന്നു. ഗിരീഷിന്റെ മനസ്സില്‍ വാക്കുകള്‍ പൂത്ത്‌, മൊട്ടുകളായി വിരിഞ്ഞ്‌ ഫലങ്ങളായി മാറിക്കൊണ്ടിരുന്നു. വിരാമമില്ലാതെ. ഗംഗാപ്രവാഹമായി. പല രാവറുതിയിലും ഗിരീഷിന്റെ മനസ്സിലും കണ്ണിലും സൂര്യകിരീടങ്ങള്‍ വീണുടഞ്ഞു. ശബ്‌ദതാരാവലിയാണ്‌ എന്റെ നിധി എന്ന്‌ അഭിമാനിച്ച ഗാനരചയിതാവായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി.

ഭാഷാവബോധമാണ്‌ ഈ എഴുത്തുകാരന്റെ കരുത്ത്‌. പാട്ടെഴുതുന്ന ഗിരീഷിനു മുമ്പില്‍ കവിതയും തിരക്കഥയും പതുങ്ങിനിന്നുകൊണ്ടിരുന്നു. അവ മുന്നിലേക്ക്‌ വന്ന സന്ദര്‍ഭങ്ങളിലെല്ലാം മലയാളത്തിന്‌ കനപ്പെട്ട കവിതയും തിരക്കഥയും ലഭിച്ചിട്ടുണ്ട്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സജ്ജമായ ജന്മമായിരുന്നു ഗിരീഷിന്റേത്‌.ഗുരുനാഥന്മാരെയും സഹപ്രവര്‍ത്തകരെയും സ്‌നേഹിതരെയും ഒരുപോലെ ഗിരീഷ്‌നെഞ്ചേറ്റിയിരുന്നു. കടലുപോലെ സ്‌നേഹം നിറഞ്ഞ മനസ്സില്‍ ചിലപ്പോള്‍ പിണക്കത്തിന്റെ കാര്‍മേഘം ഒളിച്ചുകളിക്കാറുണ്ട്‌. അങ്ങനെയൊരു സംഭവം- വടക്കുംനാഥന്റെ തിരക്കഥ പുസ്‌തകമാക്കാന്‍ കോഴിക്കോട്ടെ ഒരു പ്രസാധക സുഹൃത്ത്‌ ഗിരീഷിനോട്‌ ചോദിക്കാന്‍ ആവശ്യപ്പെട്ടു. കാര്യം ഞാന്‍ സൂചിപ്പിച്ചു. പ്രസാധകര്‍ക്കിടയിലെ ക്ലിക്കുകളില്‍ അകപ്പെട്ടത്‌ അറിഞ്ഞുകൊണ്ടായിരുന്നില്ല.

എന്റെ നിരപരാധിത്വം ഗിരീഷിനോടും തിരക്കഥ പുസ്‌തകമാക്കിയ സ്‌നേഹിതനോടും തുറന്നുപറഞ്ഞപ്പോള്‍ ആ പിണക്കം മാറിക്കിട്ടി. ഒരു സൗഹൃദം നഷ്‌ടപ്പെടുമ്പോള്‍ ജന്മസുകൃതമാണ്‌ നഷ്‌ടമാകുക- ഗിരീഷ്‌ പുത്തഞ്ചേരി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. അനുഭവങ്ങളുടെ പാഠപുസ്‌തകമായി മനസ്സില്‍ നിറയുന്ന വാക്കുകള്‍.

പുതിയ കവിത
ഇടിക്കാലൂരി പനമ്പട്ടടി/
കേരളത്തില്‍ പ്രവേശിച്ച ശേഷം/
എന്തു സംഭവിച്ചു?- (ഇടിക്കാലൂരി പനമ്പട്ടടി, മാതൃഭൂമി മാര്‍ച്ച്‌7) പി. എന്‍. ഗോപീകൃഷ്‌ണന്റെ കവിത. കേരളത്തില്‍ എന്തു സംഭവിച്ചു ഇതാണ്‌ ചോദ്യം. ഉത്തരം കണ്ടെത്താന്‍ കേരളചരിത്രവും ലോകചരിത്രവും കയറിയിറങ്ങുകയാണ്‌ കവി. സംശയങ്ങള്‍ നിരവധി ബാക്കിനിര്‍ത്തി ഗോപീകൃഷ്‌ണന്‍ മാറിനില്‍ക്കുന്നതിങ്ങനെ:
ചുണ്ടില്‍ തണുത്തുരുണ്ടു പതിഞ്ഞ/
ഒരു നാമജപം.- ആധുനിക മനുഷ്യന്റെ ഗതിവിഗതികളും ബോധാബോധങ്ങളും ഇഴചേര്‍ക്കുന്ന രചന. ഈ പരീക്ഷണക്കുറിപ്പില്‍ കവിയും കവിതയുമുണ്ട്‌.

കുരുടന്‍ മൂങ്ങ
കേരളത്തിന്റെ സമീപകാല സാമൂഹികാവസ്ഥയാണ്‌ കുരുടന്‍ മൂങ്ങയുടെ രംഗഭാഷ. പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കുരുടന്‍ മൂങ്ങ ഏക കഥാപാത്ര കേന്ദ്രീകൃതമാണ്‌. കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷ്‌. അദ്ദേഹത്തിന്റെ മകള്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ടു. എട്ടുവയസ്സുകാരിയുടെ മരണവും നിയമനടപടികളും മുകുന്ദന്‍ മാഷുടെ ജീവിതം ദുരന്തഭൂമികയാക്കി. മകളെ കൊലചെയ്‌ത ചെറുപ്പക്കാരന്‍ കോടതി ശിക്ഷയില്‍ നിന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുന്നു. പക്ഷേ, മുകുന്ദന്‍ മാഷുടെ കോടതി അയാള്‍ക്ക്‌ വധശിക്ഷ നടപ്പാക്കി. എന്നാല്‍ മുകുന്ദന്‍ മാഷക്ക്‌ കൊലക്കുറ്റത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു സംശയത്തിന്റെ ആനുകൂല്യവും കിട്ടുന്നില്ല. മാഷക്ക്‌ മരണശിക്ഷ തന്നെ ലഭിച്ചു.

മുകുന്ദന്‍ മാഷുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ ഈ നാടകം. മുകുന്ദന്‍ മാഷുടെ ആത്മഗതത്തിലൂടെ ചുരുള്‍ നിവരുന്ന കഥ. നീതിന്യായം പാവപ്പെട്ടവര്‍ക്ക്‌ അപ്രാപ്യമാകുന്ന വ്യവസ്ഥിതിക്കുനേരെയാണ്‌ കുരുടന്‍ മൂങ്ങ പ്രേക്ഷകരെ നടത്തിക്കുന്നത്‌. ദൈവം കഴിഞ്ഞാല്‍ പാവപ്പെട്ടവന്‌ നീതി ധര്‍മ്മങ്ങള്‍ ലഭിക്കുന്നത്‌ കോടതിയിലാണ്‌. അവിടെ തകിടം മറിഞ്ഞാല്‍ പാവപ്പെട്ടവരുടെ വിശ്വാസം തകരും. കുരുടന്‍ മൂങ്ങ എന്ന ഏകാങ്കം ഉന്നയിക്കുന്ന ചോദ്യവുമിതാണ്‌.കാലഘട്ടത്തിന്റെ ശബ്‌ദമാണ്‌ ഈ നാടകം കേള്‍പ്പിക്കുന്നത്‌. ഏതൊരു ശൂന്യതയിലും ഒരു കൊടുങ്കാറ്റ്‌ ഒളിച്ചിരിപ്പുണ്ടെന്ന്‌ ഗായത്രിയുടെ കുരുടന്‍ മൂങ്ങ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ചലച്ചിത്ര നടന്‍ ശിവജി ഗുരുവായൂരാണ്‌ മുകുന്ദന്‍ മാഷായി അരങ്ങില്‍ ജീവിക്കുന്നത്‌. ശിവജിയുടെ ശരീരഭാഷയിലും നടനവൈഭവത്തിലും ഉള്ളെരിയുന്ന കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷുടെ ഭാവഭേദങ്ങള്‍ അവിസ്‌മരണീയമാകുന്നു. വര്‍ണ്ണങ്ങളുടെയും വരയുടെയും ലോകത്ത്‌ അല്‍ഭുതങ്ങള്‍ വിതാനിക്കുന്ന ഗായത്രി നാടകത്തിലും പുതിയൊരു ദിശാസൂചികയാണ്‌ കുരുടന്‍ മൂങ്ങയിലൂടെ അടയാളപ്പെടുത്തുന്നത്‌.

ചില കളിനിയോഗങ്ങള്
‍ചില തരം ഓര്‍മ്മകളുണ്ട്‌. എത്ര തല്ലിക്കെടുത്തിയാലും മനസ്സിന്റെ നിഗൂഢമായൊരു കോണിലിരുന്ന്‌ പിന്നെയും ഒരു തീക്കണ്ണായി ജ്വലിക്കും- ചില കളിനിയോഗങ്ങളുടെ ഉള്ളറയിലേക്കുള്ള മുഖമൊഴിയാണിത്‌. ഓര്‍മ്മകളും യാഥാര്‍ത്ഥ്യങ്ങളും കൊണ്ട്‌ പൂത്തുനില്‍ക്കുന്ന കുറെ മനസ്സുകള്‍ തുറന്നിടുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ പുതിയ നോവല്‍. ഒരു ഏറനാടന്‍ ഗ്രാമത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന പുസ്‌തകം. ശ്രീധരന്‍, സൈതാലി എന്നീ സുഹൃത്തുക്കളിലൂടെയും വാസുവിന്റെയും ജീവിതവൃത്താന്തത്തിലൂന്നിയാണ്‌ റഹ്‌മാന്‍ കിടങ്ങയം കഥ പറയുന്നത്‌. കൗമാരത്തിലേക്ക്‌ കാലൂന്ന വാസുവിന്റെയും രാമന്‍ കുട്ടിയുടെയും കാഴ്‌ചയിലൂടെ വികസിക്കുന്ന കഥാഘടനയില്‍ സൗദാമിനി, ആയിശ, ജാനു എന്നിങ്ങനെ നിരവധിപേരുണ്ട്‌. അവരുടെ ജീവിതവുമുണ്ട്‌. മലയാള നോവലില്‍ ഗ്രാമത്തിന്റെ തളിര്‍പ്പ്‌ വീണ്ടും അനുഭവപ്പെടുത്തുന്ന കൃതിയാണ്‌ ചില കളിനിയോഗങ്ങള്‍. പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളുമെല്ലാം വേര്‍പിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇതില്‍ ഇഴചേര്‍ന്ന്‌ കിടക്കുന്നു- അവതാരികയില്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 40 രൂപ).-നിബ്ബ്‌, ചന്ദ്രിക 07-03-2010.

1 comment:

mukthaRionism said...

നല്ല വായനകള്‍.