Tuesday, July 01, 2008

മുങ്ങുന്ന കപ്പല്‍

സര്‍ഗശേഷിയില്ലാത്തവരാണ്‌ മാക്‌ടയുടെ തലപ്പത്ത്‌. അവര്‍ക്ക്‌ ആരോടും ബഹുമാനമില്ല. മാക്‌ടയുടെ പിളര്‍പ്പിനെ നിര്‍ഭാഗ്യകരമെന്നല്ല, ഭാഗ്യകരമെന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌. സര്‍ഗശേഷിയില്ലാത്ത കുറേ ആളുകളെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുത്തിക്കയറ്റി മാക്‌ടയെ നശിപ്പിച്ചു. ഇനിയൊരു സംഘടനവേണോ എന്ന്‌ കൂട്ടായി ആലോചിക്കണം. സംഘടനയാണ്‌ എല്ലാ പ്രശ്‌നത്തിനും കാരണമെങ്കില്‍, സംഘടന വേണ്ടെന്ന്‌ വച്ച്‌ വ്യക്തിപരമായി നില്‍ക്കാം. അതല്ല സാംസ്‌കാരിക കൂട്ടായ്‌മക്കും സര്‍ഗപരമായ വളര്‍ച്ചയ്‌ക്കും സംഘടന അനിവാര്യമാണെങ്കില്‍ അതുമാകാം.''- -ശ്രീനിവാസന്‍ (ചിത്രഭൂമി ജൂണ്‍ 19/2008)

ക്ഷാമത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമത്തിന്റെ മനുഷ്യത്വം വറ്റിപ്പോകുന്നത്‌ അവതരിപ്പിക്കുന്ന ഒരു ജാപ്പനീസ്‌ സിനിമയുണ്ട്‌. ഇമാമുറയുടെ `ബേലഡ്‌ ഓഫ്‌ നരയാമ'. മലമുകളിലെ മരണത്തിലേക്കുള്ള സാഹസികയാത്രയിലാണ്‌ ചിത്രം അവസാനിക്കുന്നത്‌. മലയാളസിനിമാ മേഖലയുടെ അവസ്ഥയും ഇമാമുറയുടെ സിനിമയിലെ അവസാന സീന്‍ ഓര്‍മ്മപ്പെടുത്തുന്നു. നിലനില്‍ക്കാനുള്ള ശ്രമങ്ങളുടെ അവസാന ഉറവും വറ്റിപ്പോകുന്ന കാഴ്‌ചയാണ്‌ മലയാളസിനിമാ രംഗത്ത്‌ പ്രതിഫലിക്കുന്നത്‌. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രദര്‍ശനവിജയത്തിലും കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന മലയാളസിനിമാ വ്യവസായം അടുത്തിടെ ചെന്നുപതിച്ചത്‌ മറ്റൊരു ദുരന്തത്തിലേക്കാണ്‌.വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയിലിറങ്ങുന്ന താരചിത്രങ്ങള്‍ക്കുപോലും `ഇനീഷ്യല്‍ഫുള്‍' ഉണ്ടാക്കാന്‍ സാധിക്കാത്ത ദുരിതാവസ്ഥക്കിടയില്‍ ചലച്ചിത്രസംഘടനകള്‍ തമ്മിലുള്ള വടംവലിയും സംഘടനകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന പടലപ്പിണക്കങ്ങളും കലാകാരന്മാര്‍ക്കിടിയിലെ വ്യക്ത്യാരോപണങ്ങളും കൊണ്ട്‌ മലയാളചലച്ചിത്ര മേഖല മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസ്ഥയിലെത്തി നില്‍ക്കുന്നു.2008-ന്റെ ആദ്യപകുതി കടന്നുപോകുന്നത്‌ മലയാളസിനിമക്ക്‌ കടുത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ്‌. മലയാളസിനിമ നാളിതുവരെ കാത്തുസൂക്ഷിച്ച (പുറമെയെങ്കിലും) ഐക്യവും സര്‍ഗോന്മുഖതയും കെട്ടുപോകുന്ന അഥവാ കെടുത്തിക്കളയുന്ന ശബ്‌ദഘോഷങ്ങളാണ്‌ വാര്‍ത്താമാധ്യമങ്ങളില്‍. കഴിഞ്ഞ മൂന്നാലുവര്‍ഷമായി ഒളിഞ്ഞും തെളിഞ്ഞും സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അനൈക്യം ശക്തിയ3ര്‍ജ്ജിച്ചിരിക്കുകയാണ്‌.ഫിലിംചേംബറും അമ്മയും തമ്മിലുണ്ടായ പോരാട്ടവും ചിത്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കലും ചാനല്‍ഭീഷണിയും എല്ലാം കുഴഞ്ഞു നിന്ന പ്രതിസന്ധിയില്‍ നിന്നും ഒരുവിധം കരകയറി വിരലിലെണ്ണാവുന്ന സിനിമകളെങ്കിലും സാമ്പത്തികമായി വിജയിപ്പിച്ചെടുത്ത്‌ മുന്നേറാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ മാക്‌ടയുടെ പിളര്‍പ്പും അനുബന്ധ സംഘടനാ പ്രശ്‌നങ്ങളും അരങ്ങേറുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ സംഘടനയും പ്രവര്‍ത്തന സ്വാതന്ത്ര്യവും അവകാശസംരക്ഷണവുമെല്ലാം അനിവാര്യമാണ്‌. എന്നാല്‍ സംഘടനകള്‍ പരസ്‌പരം പകപ്പോക്കലിന്റെ ഭാഷ്യം തീര്‍ത്താല്‍ അത്‌ ആരോഗ്യകരമായ മുന്നേറ്റത്തിന്‌ പ്രതിബന്ധമാകും. പ്രത്യേകിച്ചും കലാകാരന്മാരുടെ സംഘടനകളാകുമ്പോള്‍. സിനിമ കൂട്ടായ്‌മയുടെ കലയാണ്‌. വ്യത്യസ്‌ത കാഴ്‌ചപ്പാടും അഭിപ്രായവും കാത്തുസൂക്ഷിക്കുന്ന കലാകാരന്മാര്‍ക്കിടയില്‍ ആശയപരമായ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്‌. പക്ഷേ, മലയാളസിനിമയില്‍ ഇപ്പോള്‍ നടക്കുന്നത്‌ അത്തരമൊരു സംഘട്ടനമല്ല. വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാണ്‌. അതിന്‌ മാക്‌ടയുടെയും അനുബന്ധ സംഘടനകളുടെയും പേര്‌ സ്വീകരിക്കുന്നുവെന്നുമാത്രം.പുതിയ പ്രശ്‌നത്തിന്‌ കാരണമായത്‌ നടന്‍ ദിലീപും സംവിധായകന്‍ തുളസിദാസും തമ്മിലുള്ള കരാര്‍പ്രശ്‌നമാണ്‌. നടനും സംവിധായകനും പരസ്‌പരം പറഞ്ഞുതീര്‍പ്പാക്കാന്‍ സാധിക്കുന്ന കാര്യം ആയിരക്കണത്തിന്‌ തൊഴിലാളികള്‍ പ്രത്യക്ഷമായും അതിലേറെ പേര്‍ പരോക്ഷമായും ജീവിതമാര്‍ഗമായി കണ്ടെടുക്കുന്ന മലയാളസിനിമാ മേഖലയുടെ കെട്ടുറപ്പ്‌ തകര്‍ക്കുന്നതിലേക്ക്‌ എത്തിനില്‍ക്കുകയാണ്‌. കോടാമ്പക്കത്തുനിന്നും മലയാളസിനിമ കേരളത്തിലേക്ക്‌ വന്നപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മലയാളത്തിന്റെ മണവും ജീവിതവും കൂടുതല്‍ കരുത്തോടുകൂടി പതിഞ്ഞുനില്‍ക്കും എന്നതിനപ്പുറം. കേരളത്തില്‍ സജീവമാകാനിടയുള്ള ചലച്ചിത്രപ്രവര്‍ത്തന രംഗത്തെക്കുറിച്ചായിരുന്നു മിക്കവരുടെയും സ്വപ്‌നം. സ്റ്റുഡിയോകളും മറ്റും കേരളത്തില്‍ സജീവമായതോടെ മലയാളസിനിമ സ്വന്തം മണ്ണില്‍ വേരുറപ്പിക്കുന്നതിന്റെ പ്രതിഫലനവുമുണ്ടായി. എന്നാല്‍ മലയാളസിനിമക്ക്‌ ചാകര എന്ന്‌ വിശേഷിപ്പിക്കുന്ന `ഉത്സവ' സീസണുകളിലേക്കുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ ജോലികള്‍ പുരോഗമിക്കുന്ന സമയത്ത്‌ അരങ്ങേറുന്ന പടലപ്പിണക്കം ചലച്ചിത്രവ്യവസായത്തെ ദോഷകരമായി ബാധിച്ചുതുടങ്ങി. നേരത്തെ അമ്മ- ഫിലിം ചേംബര്‍ തര്‍ക്കം, ഇപ്പോള്‍ ദിലീപ്‌- തുളസിദാസ്‌ പ്രശ്‌നം. എല്ലാം അരങ്ങേറിയത്‌ ഉത്സവകാല സിനിമകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതരത്തിലാണ്‌. ഇതില്‍ നിന്നും സംഘടനകള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. മലയാളസിനിമ തിയേറ്ററുകളില്‍ മൂക്കുകുത്തുമ്പോള്‍ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ റീമേക്ക്‌, ഹോളിവുഡ്‌ ചിത്രങ്ങള്‍ സാമ്പത്തികമായി വന്‍നേട്ടം കൊയ്യുന്നു. വ്യാജസിഡികളും മാറുന്ന പ്രേക്ഷകാഭിരുചിയും ചാനല്‍ഷോകളും, ചിത്രങ്ങളുടെ ഗുണനിലവാരത്തകര്‍ച്ചയും വര്‍ദ്ധിച്ച തിയേറ്റര്‍ ചാര്‍ജ്ജും ആഘോഷവേളകളില്‍ പോലും കണ്ണീര്‍പ്പാടം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ്‌ `സിനിമയാണ്‌ വലുതെന്ന്‌ കരുതുന്നവരും സിനിമയല്ല, സംഘടനയാണ്‌ വലുതെന്ന്‌ വിശ്വസിക്കുന്നവരും തമ്മിലുള്ള പുതിയ യുദ്ധം'( ചിത്രഭൂമിയോട്‌ കടപ്പാട്‌). കാലത്തിന്‌ നിരക്കാത്ത ഉരുപ്പടികള്‍ തീര്‍ത്തതുകൊണ്ടോ, തട്ടുപൊളിപ്പന്‍ വാക്‌ധോരണി ക്യാമറയെ നോക്കിപ്പറഞ്ഞതുകൊണ്ടോ സംവിധായകനോ, നടനോ രൂപപ്പെടുന്നില്ല. ജീവിതത്തിന്റെ പൊള്ളുന്ന മുഖത്തേക്ക്‌ കണ്ണയച്ച്‌ സര്‍ഗാത്മകതയോടെ ആവിഷ്‌കരിക്കാനുള്ള ഗൃഹപാഠം സംവിധായകര്‍ക്കും കഥയും കഥാപാത്രവും അറിഞ്ഞുകൊണ്ടുള്ള മുന്നൊരുക്കം അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്‌ധര്‍ക്കും ഉണ്ടാകുമ്പോഴാണ്‌ നല്ല ചലച്ചിത്രങ്ങള്‍ രൂപപ്പെടുന്നത്‌. അത്തരം ഗൃഹപാഠത്തിന്‌ ഊന്നല്‍ നല്‍കുന്ന സിനിമകള്‍ മലയാളത്തില്‍ ചെയ്‌താലും നിര്‍മ്മാതാവും വിതരണക്കാരും കൈപൊള്ളാതെ രക്ഷപ്പെടുന്നുണ്ട്‌. മലയാളസിനിമയുടെ മുഖ്യപ്രതിസന്ധികളിലൊന്ന്‌ സിനിമയെക്കുറിച്ച്‌ തിരിച്ചറിവ്‌ നേടിയ പ്രേക്ഷകരും മാധ്യമാവബോധത്തിന്‌ നേരെ മുഖം തിരിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുമാണ്‌. സിനിമയുടെ നിലവാരത്തകര്‍ച്ചക്ക്‌ പ്രധാനകാരണം സംവിധായകര്‍ തന്നെ. പിന്നീട്‌ മാത്രമേ, നിര്‍മ്മാതാവോ, അഭിനേതാക്കളോ വരുന്നുള്ളൂ. സംവിധാനകലയുടെ അഭാവമാണ്‌ മലയാളത്തില്‍ നിലനില്‍ക്കുന്നത്‌. സംവിധായകരുടെ പേരില്‍ ജനം തിയേറ്റിലെത്തുന്ന പതിവ്‌ മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങളിലുണ്ട്‌. മലയാളത്തില്‍ ഇപ്പോഴും മൂന്നോ, നാലോ സംവിധായകരുടെ പേരില്‍ മാത്രമേ സിനിമയെ വിശേഷിപ്പിക്കുന്നുള്ളൂ. ഏത്‌ സംഘടന എന്നതിനപ്പുറം ചലച്ചിത്രത്തെ കലാപ്രവര്‍ത്തനമായി അംഗീകരിക്കലാണ്‌ പ്രധാനം. ഒരു വ്യവസായമെന്ന നിലയില്‍ മലയാളചലച്ചിത്ര മേഖലയില്‍ മാക്‌ടക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. എന്നാല്‍ സമീപകാലത്ത്‌ മാക്‌ടയുടെ പേരില്‍ വിവാദമാകുന്ന പ്രശ്‌നങ്ങളൊക്കെ മലയാളസിനിമയുടെ വികാസത്തിന്‌ തടസ്സമാകുന്ന രീതിയിലേക്കാണ്‌ നീങ്ങുന്നത്‌. സംഘടനകള്‍ പിളരുകയും തളിര്‍ക്കുകയും ചെയ്യുന്നത്‌ ജനാധിപത്യ രാജ്യത്ത്‌ അല്‍ഭുതമല്ല. മാക്‌ടയുടെ പിളര്‍പ്പും ആ രീതിയില്‍ കാണാന്‍ പഠിക്കുമ്പോള്‍ അതിശയോക്തിയില്ല. എന്നാല്‍ അനന്തരകാര്യങ്ങള്‍ മലയാളചലച്ചിത്രത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാകുമ്പോള്‍ അത്‌ സാംസ്‌കാരിക അപചയമായി വായിക്കപ്പെടാം.മാക്‌ടയിലെ പട ക്രമേണ അനുബന്ധ സംഘടനകളിലേക്കും വ്യക്തികള്‍ തമ്മിലുള്ള സൗന്ദര്യപ്രശ്‌നത്തിലേക്ക്‌ വിഴുപ്പലക്കലുകളിലേക്കും വ്യാപിക്കുന്നു. ഇത്‌ കലാ കേരളത്തിന്‌ ക്ഷീണമുണ്ടാക്കും. മലയാളചിത്രങ്ങള്‍ ദേശീയതലത്തില്‍ വീണ്ടും അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍, കൂടുതല്‍ മെച്ചപ്പെട്ട സിനിമയും മികവും നിലനിര്‍ത്താന്‍ കൂട്ടായമുന്നേറ്റത്തിന്‌ തയാറാകാതെ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച്‌ വാക്‌പ്പയറ്റ്‌ തീര്‍ക്കുന്നവര്‍ക്ക്‌ സിനിമയോടാണോ കൂറ്‌ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുത്തക, പാര, വീട്ടുപടിക്കല്‍ സത്യഗ്രഹം, നിര്‍മ്മാണം സ്‌തംഭിപ്പിക്കല്‍ എന്നിങ്ങനെയുള്ള വേവലാതികള്‍ക്കിടയില്‍ നല്ല സിനിമ എന്ന ആശയവും മാറുന്ന ചലച്ചിത്രകലെപ്പറ്റിയുള്ള പഠനവും പുതിയകാലത്തിന്റെ സിനിമയെക്കുറിച്ചുള്ള ആലോചനയും പ്രവര്‍ത്തനങ്ങളുമാണ്‌ നഷ്‌ടമാകുന്നത്‌. മലയാളത്തിലെ ചലച്ചിത്രാസ്വാദകര്‍ക്ക്‌ ലഭിക്കാതെ പോകുന്നതും മറ്റൊന്നല്ല. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക്‌ മലയാളസിനിമ ആശ്വാസത്തിന്‌ വകനല്‍കാത്ത കാലത്ത്‌ പ്രത്യേകിച്ചും. തര്‍ക്കങ്ങളും എതിര്‍കാഴ്‌ചകളും ചലച്ചിത്രകല പാഠാന്തരത്തിലേക്കുള്ള പുതിയ നീക്കിയിരിപ്പുകളാകണം. അതിനുവേണ്ടിയുള്ള മുന്നൊരുക്കമാണ്‌ മലയാളത്തില്‍ രൂപപ്പെടേണ്ടത്‌.

No comments: