Thursday, August 28, 2014

മുരളീരവം തിരികെ വരുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

സംഗീതം

വി.ടി.മുരളി മൂന്നുപതിറ്റാണ്ടിനു ശേഷം ചലച്ചിത്രരംഗത്ത് സജീവമാകുന്നു. പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിലെ 'ഇനിയീ മഞ്ഞില്‍... 'എന്ന പാട്ടിലൂടെ


'വ്യത്യസ്തമായ ശബ്ദസൗകുമാര്യവും ആലാപനഭാവുകത്വവും കൊണ്ട് നമ്മുടെ ജനകീയ സംഗീതത്തില്‍ സ്വന്തം ഇടം നിലനിര്‍ത്തിയ പാട്ടുകാരനാണ് വി.ടി.മുരളി. മലയാളിയുടെ പൊതുസംഗീതബോധത്തെ യേശുദാസിന്റെ മാന്ത്രിക സാന്നിധ്യം പൂര്‍ണ്ണമായും നിയന്ത്രിച്ചു കൊണ്ടിരുന്ന കാലത്താണ് നമ്മുടെ തനതു നാടോടിത്തത്തിന്റെ ആഴമേറിയ സംസ്‌കാരബലം കൊണ്ട് വി.ടി.മുരളി തന്റേതുമാത്രമായ ഒരു പാട്ടുവഴി സൃഷ്ടിച്ചത്. കുറച്ചുപാട്ടുകളെ പാടിയുള്ളുവെങ്കിലും നമ്മുടെ ചലച്ചിത്രഗാന ചരിത്രത്തിലും ലളിതഗാന, നാടകഗാന ചരിത്രത്തിലും മുരളിയുടെ പാട്ടുകള്‍ അടയാളപ്പെട്ടുകിടക്കുന്നു.'- എന്നിങ്ങനെ ആലങ്കോട് ലീലാകൃഷ്ണന്‍ വി.ടി.മുരളിയുടെ സംഗീതയാത്രയുടെ ആത്മരേഖ വരച്ചിടുന്നു.
ഏതോ പാട്ടുപെട്ടിയില്‍ നിന്നോ, മൊബൈല്‍ റിങ്‌ടോണില്‍ നിന്നോ ഒഴുകി വരുന്നു...''ഓത്തുപള്ളിലന്നു നമ്മള്‍ പോയിരുന്ന കാലം....ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു... ''. വി.ടി.മുരളി എന്ന ഗായകനെ മലയാളി നെഞ്ചിനുള്ളില്‍ ചേര്‍ത്തുവെച്ച ഗാനം. കെ.പി. കുമാരന്‍ സംവിധാനം ചെയ്ത 'തേന്‍തുള്ളി' (1979) എന്ന ചിത്രത്തിനുവേണ്ടി കവി പി.ടി. അബ്ദുറഹിമാന്‍ എഴുതിയ വരികള്‍. കെ.രാഘവന്‍ മാഷിന്റെ സംഗീതത്തില്‍ എത്ര കേട്ടാലും മതിവരാത്ത പാട്ട്. തേന്‍തുള്ളിയിലെ ഈ പാട്ടിന് രണ്ടു തരത്തില്‍ പ്രാധാന്യമുണ്ട്. വി.ടി മുരളിയുടെ ആദ്യസിനിമാ ഗാനം. അന്നും ഇന്നും സൂപ്പര്‍ ഹിറ്റ്. രണ്ടാമത് പി.ടി.അബ്ദുറഹിമാന്‍ എന്ന കവിയുടെ രചന. ഓത്തുപള്ളിപോലെ മുരളിയുടെ ശബ്ദത്തില്‍ പിറന്ന 'മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യകുയിലേ...'. പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തില്‍. ഒ.എന്‍.വി രചിച്ച് കെ. പി. എന്‍ പിള്ള ഈണം നല്‍കി. ഇതേ ചിത്രത്തില്‍ 'തുള്ളി തുള്ളിവാ...' എന്ന ഗാനവും മുരളിയാണ് ആലപിച്ചത്. വി.പി.മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച 'കത്തി' എന്ന സിനിമയില്‍ എം.ബി.ശ്രീനിവാസന്റെ സംഗീതത്തില്‍ ഒ.എന്‍.വിയുടെ വരികള്‍ 'പൊന്നരളിപ്പൂവൊന്ന്...' എന്നിങ്ങനെ മുരളി പാടിയ ഗാനങ്ങള്‍ അതുവരെ മലയാളത്തില്‍ നിലനിന്ന ആലാപനരീതിയില്‍ നിന്നും വേറിട്ടുനിന്നു. 
മൂന്ന് പതിറ്റാണ്ടിനുശേഷം മുരളി വീണ്ടും പാടി. പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍. ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് നായകവേഷത്തിലെത്തുന്ന ഈ ചിത്രം വടക്കന്‍ കേരളത്തിലെ തെയ്യം കലാകാരന്റെ ജീവിതമാണ് പറയുന്നത്. 'ഇനിയീ മഞ്ഞില്‍ നനയാന്‍പോലും ഇരുളുകളുണ്ടോ കൈയില്‍... ' കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസംവിധാനത്തിലാണ് 'പേടിത്തൊണ്ട'നിലെ ഈ പാട്ട്. മുരളിയുടെ തിരിച്ചുവരവ് മെലഡിയുടേയും നാട്ടുതാളത്തിന്റേയും സാഹിത്യഭംഗിയുടേയും ഇഴചേര്‍പ്പില്‍ മലയാളിക്ക് നെഞ്ചേറ്റാന്‍ ഒരു ഗാനം കൂടി. കേട്ടുപഴകിയ ശബ്ദത്തില്‍ നിന്നും പുതിയ വിതാനത്തിലേക്ക് ഗാനാലാപനത്തിന്റെ വഴിമാറ്റം തെന്നയാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്.
മലയാളത്തില്‍ നിലനില്‍ക്കുന്ന ചലച്ചിത്രഗാന രീതിയെപ്പറ്റിയും സംഗീതത്തെക്കുറിച്ചും മുരളിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംഗീതം പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കപ്പെടുകയാണിന്ന്. പ്രത്യേകിച്ച്‌ന്യൂജനറേഷന്‍ ചിത്രത്തില്‍, പാടുന്നവരുടെ പ്രായംപോലും അന്വേഷിച്ചാണ് ഗായകരേയും സംഗീതജ്ഞരേയും വിളിക്കുന്നതെന്ന് മുരളി സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലും സംഗീതത്തിലും പുതുമകള്‍ കൊണ്ടുവന്നവരധികവും യുവാക്കളായിരുന്നില്ല. പ്രായമുള്ളവരായിരുന്നു. ഹിന്ദിയില്‍ പുതിയ തരംഗം സൃഷ്ടിച്ച ആര്‍.ഡി.ബര്‍മനും നൗഷാദും ഗായകരില്‍ കിഷോര്‍കുമാര്‍, മുഹമ്മദ്‌റഫി, ലതാമങ്കേഷ്‌കര്‍, സംവിധായക നിരയില്‍ സത്യജിത്‌റേ, മൃണാള്‍സെന്‍ മുതലായ പ്രതിഭകളുടെ പ്രായം ആരും അന്വേഷിച്ചില്ല. ഇന്ത്യകണ്ട എക്കാലത്തേയും വലിയ കലാകാരന്മാരാണവര്‍. മലയാളത്തില്‍ യേശുദാസിന്റെ പ്രായം ആര്‍ക്കും പ്രശ്‌നമല്ല. കാരണം വിപണിയില്‍ യേശുദാസ് ഇപ്പോഴും ശക്തനാണ്. സംഗീതബാഹ്യമായ കാര്യങ്ങളാണ് വിപണി നിയന്ത്രിക്കുന്നത്. വേറൊരാളുടെ പാട്ടു വേണ്ട എന്നു പറയാന്‍പോലും അവരെപ്പോലുള്ളവര്‍ക്ക് കഴിയും എന്ന് മുരളി അഭിപ്രായപ്പെടുന്നു.
ചെറുപ്പത്തില്‍ അച്ഛന്‍- കവി വി.ടി.കുമാരന്‍ മാഷ് ചൊല്ലിക്കേള്‍പ്പിച്ച കവിതകള്‍ എന്റെ മനസ്സിലുണ്ട്. കവിത ഗദ്യവല്‍ക്കരിക്കുമ്പോള്‍ നഷ്ടമാകുന്നത് താളമാണ്. പി.കുഞ്ഞിരാമന്‍ നായര്‍ക്കും സുഗതകുമാരി ടീച്ചര്‍ക്കും ഒ.എന്‍.വിക്കുമെല്ലാം ഗദ്യം നന്നായി വഴങ്ങും. പക്ഷേ, അവര്‍ താളത്തില്‍ തന്നെയാണ് കവിത എഴുതുന്നത്. മലയാളത്തില്‍ ഏറ്റവും മനോഹരമായ ഗദ്യം പി. കുഞ്ഞിരാമന്‍ നായരുടേതാണ്. അതുപോലെ നാടന്‍പാട്ടിന്റെ പാരമ്പര്യവും മാപ്പിളപ്പാട്ടുകളുമെല്ലാം വിസ്മരിക്കപ്പെടുകയോ, അന്യവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്നു.
ഗുരുനാഥനായ കെ.രാഘവന്‍ മാഷിന് മാപ്പിളപ്പാട്ടിന്റെ ഇശലുകളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന് പൊതുസമൂഹത്തില്‍ ഇടം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാഘവന്‍ മാഷ് അവസാനമായി സംഗീതം നല്‍കിയ ബാല്യകാലസഖിയിലെ 'കാലം പറക്ക്ണ...' എന്ന പാട്ട് മുരളി തന്നെ പാടി.
തേന്‍തുള്ളിക്ക് ശേഷം രാഘവന്‍ മാഷ് സംഗീതം നല്‍കിയ രണ്ട് ചിത്രങ്ങള്‍ക്കുവേണ്ടി മുരളി പാടിയിരുന്നു. ചിറകുകള്‍, തളിരണിയും കാലം എന്നിവക്ക്. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കാസറ്റായി ഇറങ്ങിയെങ്കിലും സിനിമകള്‍ പുറത്തുവന്നില്ല. പിന്നീട് മുരളിയുടെ പാട്ടുജീവിതത്തില്‍ നീണ്ടൊരുവിടവായിരുന്നു. ഇതിനിടയില്‍ മലയാളത്തില്‍ സംഗീതത്തിനുണ്ടായ മാറ്റങ്ങള്‍ പലതാണ്. മുരളിക്ക് പലതിനോടും യോജിക്കാനും സാധിച്ചില്ല. അതേപ്പറ്റി മുരളി: പുതിയകാലത്തിലേക്ക് വരുമ്പോള്‍ മനുഷ്യന്റെ ശബ്ദത്തിന് പ്രാധാന്യം വന്നു. ഇന്‍സ്ട്രുമെന്റ് മ്യൂസിക്കിന്റെ കാലഘട്ടം ഉണ്ടായെങ്കിലും അതിലൂടെ മ്യൂസിക്ക് മാത്രമല്ല, കമ്പ്യൂട്ടര്‍ എന്നൊരു സാധനത്തിലൂടെ അനുപല്ലവി, ചരണം എന്നിവയെല്ലാം വെട്ടിക്കളയുന്ന പ്രവണത വന്നു. പലരുടേയും നോട്ടം സമയലാഭമാണ്. അതിനുവേണ്ടി കത്തിവെക്കുന്നത് പാട്ടിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉണ്ടാക്കിയ പാട്ടിലാണ് സമയം ലാഭിക്കുന്നത്. ഇങ്ങനെ പാട്ട് പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ നിന്നും എടുത്തുമാറ്റുകയും സിനിമയില്‍ ഇല്ലാതെ വരികയും ചെയ്യുന്നു. പാട്ട് വല്ലാതെ എഡിറ്റു ചെയ്യുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നാറുണ്ട്. സംഗീതലോകത്തെ ഇന്നത്തെ പ്രവണതയില്‍ മുരളി ആകുലപ്പെടുന്നു. 
പാട്ട് ഒരു സാംസ്‌കാരിക ഉല്‍പന്നമാണ്. അത് രൂപപ്പെടുന്ന കാലത്തെ സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ പാട്ടുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാട്ട് വിപണി മാത്രം ലക്ഷ്യമാക്കിയുള്ള ഉല്‍പന്നമായി മാറുന്നു.
മലയാളത്തിലെ പ്രശസ്തരായ സംഗീതസംവിധായകരോടൊപ്പം നിരവധി നാടകഗാനങ്ങള്‍ മുരളി പാടിയിട്ടുണ്ട്. ലളിതഗാനങ്ങളും. കെ.പി.ഏ.സിക്കുവേണ്ടിയും അല്ലാതെയും. കെ.ടി.മുഹമ്മദിന്റെ നാടകത്തിനുവേണ്ടിയും പാടി. ഗാനരചയിതാക്കളില്‍ വയലാര്‍, ഒ. എന്‍.വി, കൈതപ്രം, കാനേഷ് പൂനൂര്, വടകര കൃഷ്ണദാസ് തുടങ്ങി നിരവധി പ്രതിഭകള്‍ രചിച്ച ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരവും ലഭിച്ചു. ഇവയില്‍ ഒട്ടുമിക്കതും മലയാളിക്ക് പ്രിയപ്പെട്ട പാട്ടുകളാണ്. അഞ്ചിന്ദ്രിയങ്ങളും ആരുമറിയാത്ത ബന്ധനത്തിന്‍ തടവറയില്‍..., അന്നൊരിക്കല്‍ പൊന്നരിവാള്‍ അന്തിയില്‍..., വിരുന്നു ചൊല്ലി പദം പറഞ്ഞവളെ.., മണ്ണാന്‍കട്ടയും കരിയിലയും കൂടി..., അരളിപ്പൂ മരംചാരി... അഴകാര്‍ന്നോരീശല്‍ മൂളി... മുതലായവ ആ നിരയിലുണ്ട്. റിയാലിറ്റി ഷോയിലും പങ്കാളിത്തം വഹിച്ചു. സംഗീതത്തോടൊപ്പം എഴുത്തിലും ശ്രദ്ധപതിപ്പിച്ച മുരളി അനുഭവങ്ങളും സംഗീതവും അടിസ്ഥാനധാരയായ ഏഴ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രാഘവന്‍ മാഷിന്റെ ഓര്‍മയ്ക്കായി 'നീലക്കുയിലെ നിന്‍ ഗാനം' എന്ന പേരില്‍ സിഡി തയാറാക്കി. രാഘവന്‍ മാഷ് സംഗീതസംവിധാനം നിര്‍വ്വഹിച്ച് മുരളി ആലപിച്ച 20 പാട്ടുകളുടെ സിഡി. 'ഇനിയീ മഞ്ഞിലൂടെ...' ചലച്ചിത്രഗാനത്തില്‍ മുരളി സജീവമാകുന്നു.

1 comment:

ajith said...

ഈ പുതിയകാലത്ത് മുരളി ക്ലച്ച് പിടിക്കുമോ എന്ന് നോക്കാം. അല്ലേ?