Tuesday, April 12, 2011

പടികടന്നെത്തുന്ന പദനിസ്വനം

`നാദവിശുദ്ധിനേര്‍ത്ത നൂലിഴപോലെനെഞ്ചില്‍ നെയ്‌തെടുക്കുന്നുഭാവതീവ്രം ലയഭാരം' (ഷഡ്‌ജം എന്ന കവിത)- എന്നിങ്ങനെ തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന കവിതയെക്കുറിച്ച്‌ ഗിരീഷ്‌ പുത്തഞ്ചേരി എഴുതി. കവിതയ്‌ക്കും ഗാനത്തിനും ഇടയിലെ വരമ്പ്‌ നേര്‍ത്ത്‌ നേര്‍ത്തില്ലാതാകുന്ന എഴുത്തിനെപ്പറ്റി ഗിരീഷിന്‌ കരളുറപ്പുണ്ടായിരുന്നു. അറിവിന്റെ സമഗ്രത നിറഞ്ഞ മനസ്സില്‍ പൊന്‍വേണുവിന്റെ മൃദുമന്ത്രണം തുളുമ്പി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഗിരീഷിന്റെ വിരല്‍പ്പാടുകളില്‍ കാലവും ജീവിതവും ഭാവങ്ങളും തീവ്രതയോടെ നിറഞ്ഞത്‌.`പിന്നെയും പിന്നെയും ആരോ കിനാവിന്റെപടികടന്നെത്തുന്ന പദനിസ്വനം! -(കൃഷ്‌ണഗുഡിയിലെ പ്രണയകാലത്ത്‌).കിനാവിന്റെ പടികടന്ന്‌, ആസ്വാദകമനസ്സില്‍ പൂത്തുനില്‍ക്കുകയാണ്‌ പുത്തഞ്ചേരിയുടെ ഗാനങ്ങള്‍. നിലാവില്‍ കുളിച്ചുനില്‍ക്കുന്ന രാത്രിയില്‍ ആരോ പൊന്‍വേണു ഊതുന്ന കേള്‍വിയില്‍ ആസ്വാദകര്‍ ലയിക്കുന്നു. വര്‍ണ്ണനയുടെ അന്തരീക്ഷം സൃഷ്‌ടിക്കുന്നതില്‍ ഗിരീഷ്‌ കാണിച്ച ഔന്നത്യം വിസ്‌മയാവഹമാണ്‌. ശ്രീരാഗത്തെ മാത്രം പുല്‍കിയുണര്‍ത്താന്‍ കൂരിരുള്‍ക്കാവിന്റെ മുറ്റത്ത്‌ മുല്ലയെപ്പോലെ ഒറ്റയ്‌ക്ക്‌ നില്‍ക്കുന്ന നായകന്‍ ഈ എഴുത്തുകാരന്‍ തന്നെയല്ലേ എന്നു നാം സംശയിച്ചുപോകും. ജീവിതപ്പാതയില്‍ ഇനി നമ്മള്‍ കാണുമോ എന്ന്‌ നിശ്ചയമില്ലാത്ത ഒരു മനസ്സിന്റെ തേങ്ങല്‍ ഗിരീഷിന്റെ ഗാനലോകത്ത്‌ തങ്ങിനില്‍പ്പുണ്ട്‌.`ഉള്ളിന്നുള്ളിലെയക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു-കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നുജീവിതപ്പാതകളില്‍ ഇനി തമ്മില്‍ കാണുമോ- (ബാലേട്ടന്‍)-എന്ന ആശങ്ക പേറിനടക്കുമ്പോഴും പെയ്‌തൊഴിഞ്ഞ വാനവും, അകമെരിഞ്ഞ ഭൂമിയും, മതിമറന്നു പാടുമെന്റെ ശ്രുതിയിടഞ്ഞ ഗാനമെന്ന്‌ ഏറ്റുപറയാനും ഗിരീഷ്‌ മറക്കുന്നില്ല.`ഞാനെന്റെ ശ്യാമജന്മം, ശുഭസാന്ദ്രമാക്കവേ...(അഗ്നിദേവന്‍)എന്നോര്‍ത്ത്‌ ആശ്വസിക്കുകയും ചെയ്യുന്നു.പ്രണയത്തിന്റെ നാനാവര്‍ണ്ണങ്ങള്‍ മുത്തുകണങ്ങളായി, വെള്ളിവെളിച്ചമായി ഗിരീഷിന്റെ പാട്ടുകളില്‍ പടരുന്നു. അതിന്റെ പ്രഭാവലയത്തില്‍ എത്രയെത്ര ഗാനങ്ങളാണ്‌ രൂപപ്പെട്ടത്‌. മധുരാഗ വരകീര്‍ത്തനം ഇങ്ങനെ എഴുതി നിറയുന്നു:`കൈക്കുടന്നനിറയെതിരുമധുരം തരുംകുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായി'..മഞ്ഞും ഓര്‍മ്മകളെഴുതും തരളനിലാവും ഒരിടത്തും ഉപേക്ഷിക്കാന്‍ തയറാകാത്ത മനസ്സാണ്‌ ഈ എഴുത്തുകാരന്റേത്‌. പക്ഷേ, മരവുരിയും വിണ്‍ഗംഗയും ആ മനസ്സിലേക്ക്‌ യഥേഷ്‌ടം കയറിവരുന്നു. യമുനയുടെ രാപ്പാട്ട്‌ കേള്‍ക്കുകയും നീലക്കൂവളമിഴിയില്‍ ജലബിന്ദുക്കള്‍ നിറയ്‌ക്കുകയും ചെയ്യുമ്പോള്‍ ജന്മാന്തരങ്ങളിലൂടെ ഇനിയും അലയാനുള്ള ദാഹം കവിയുടെ കൂടെ നടക്കുന്നു.`ഒരു കടലായ്‌ ഞാന്‍ നിറയുന്നുവെറുതെ തിരനുരയായ്‌ ചിതറുന്നുതീരാത്ത സങ്കടക്കാടിന്‍ കടല്‍കണ്ണില്‍ വാഴ്‌വിന്റെ കാവല്‍ക്കടല്‍...' (ഒരേകടല്‍).ലളിതമായ വരികളില്‍ ആശയപ്രപഞ്ചം സൃഷ്‌ടിക്കുന്ന ഗിരീഷിന്റെ രചനാ വൈദഗ്‌ധ്യത്തിന്‌ മികച്ച ഉദാഹരണമാണ്‌ `ദേവാസുര'ത്തിലെ ഗാനങ്ങള്‍.`സൂര്യകിരീടം വീണുടഞ്ഞുരാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലാരോനിഴലുകളാടുന്നു- നീറും...'സൂര്യകിരീടം വീണുടയുകയാണ്‌. പടുതിരിയാളുന്ന പ്രാണനില്‍ നീറുന്നനിഴലുകളാടുന്നു. കഥകളിയുടെ ഭാവതീവ്രതയും മനുഷ്യജന്മത്തിന്റെ കളിയരങ്ങും ഇഴചേര്‍ത്തെടുക്കയാണ്‌ കവി. സമാഗമം പോലെ വിയോഗവും ഗിരീഷിന്റെ ഗാനലോകത്ത്‌ആവര്‍ത്തിച്ചു വരുന്നുണ്ട്‌.`ഇപഹപരശാപം തീരാനമ്മേഇനിയൊരു ജന്മം വീണ്ടും തരുമോ?-(ദേവാസുരം).ഇന്നലെയെന്റെ നെഞ്ചിലെ കുഞ്ഞുമണ്‍വിളക്കൂതിയില്ലേ, കാറ്റെന്‍മണ്‍വിളക്കൂതിയില്ലേകൂരിരുള്‍ക്കാവിന്റെ മുറ്റത്തെമുല്ലപോ-ലൊറ്റയ്‌ക്ക്‌ നിന്നില്ലേ ഞാന്‍-നൊറ്റയ്‌ക്ക്‌ നിന്നില്ലേ'-(ബാലേട്ടന്‍).ആരാണ്‌ തന്റെ മണ്‍വിളക്ക്‌ ഊതിക്കെടുത്തിയത്‌. അത്‌ കാറ്റാണ്‌. എങ്കിലും കാറ്റിന്‍ കൈകളില്‍ സ്‌നേഹദീപവും എഴുത്തുകാരന്‍ കാണുന്നുണ്ട്‌.അറിവിന്റെ പ്രകാശം കെട്ടുപോകുകയും തന്റെ അനാഥത്വം തിരിച്ചറിയും ചെയ്യുന്നു.അനുരാഗത്തിന്റെ നിറപ്പകിട്ടുകള്‍ പുത്തഞ്ചേരിയുടെ കാവ്യലോകത്ത്‌ ധാരാളിത്തത്തോടെ പതിഞ്ഞുനില്‍പ്പുണ്ട്‌.`ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍ മണി-ച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍പിറകിലൂടാരൊരാള്‍ മിണ്ടാതെ വന്നെത്തിമഷിയെഴുതാത്തൊരന്‍ മിഴികള്‍പൊത്തി-(ഉത്സവഗാനങ്ങള്‍)ഓര്‍മ്മകളെ താരാട്ടുപാടി താലോലിക്കുകയാണ്‌ കവി.`എത്രയോ ജന്മമായ്‌ നിന്നെ ഞാന്‍ തേടുന്നുഅത്രമേല്‍ ഇഷ്‌ടമായ്‌ നിന്നെയെന്‍ പുണ്യമേദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍'-(സമ്മര്‍ ഇന്‍ ബത്‌ലേഹം)മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതുന്നു: `പാതിരാപ്പുള്ളുണര്‍ന്നുപരല്‍മുല്ലക്കാവുണര്‍ന്നുപാഴ്‌മുളം കൂട്ടിലെ കാറ്റുണര്‍ന്നു'-(ഈ പുഴയും കടന്ന്‌)പ്രകൃതിയും സഹജീവികളും നിര്‍ലോഭമായി പുത്തഞ്ചേരിയുടെ പാട്ടുകളിലുണ്ട്‌. അവ ജീവിതത്തിന്റെ വേദനയും സന്തോഷവും പങ്കുപറ്റുന്നു.`തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ..'(ഒരു യാത്രാമൊഴി)`മുറ്റത്തെത്തും തെന്നലേമൊട്ടിട്ടെന്നോ ചെമ്പകംഅവളെന്‍ കളിത്തോഴീ..ഓ അഴകാം കളിത്തോഴീ...'-(ചന്ദ്രോത്സവം)-എന്നിങ്ങനെ കളിത്തോഴിയെ പല രൂപത്തിലും ഭാവത്തിലും കാമുകമനസ്സ്‌ വരച്ചിടുന്നു. ഗാനമായും രാഗമായും പൂജാവിഗ്രഹമായും എതിരേല്‍ക്കുകയാണ്‌ പാട്ടുകാരന്‍.`മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേമനസ്സിനുള്ളില്‍-മാരിക്കാവടി ചിന്തും ചിന്തുണ്ടേ.'.-(കന്മദം)`കളഭംതരാം ഭഗവാനെന്‍മനസ്സും തരാംമഴപ്പക്ഷി പാടും പാട്ടില്‍ മയില്‍പ്പീലി...'(വടക്കംനാഥന്‍).ക്ലാസിക്കല്‍ സംഗീതത്തിന്‌ വഴങ്ങുംവിധം ഭാവനയും പദങ്ങളും ചിട്ടപ്പെടുത്താനും ഗിരീഷ്‌ താല്‍പര്യം കാണിച്ചു. സംഗീതത്തിന്റെ ജലരാശിയില്‍ കുളിര്‍ത്തെന്നലായ്‌ പ്രണയപൂരിതമാകുന്ന അന്തരംഗത്തോട്‌ പുത്തഞ്ചേരിക്ക്‌ പ്രിയമായിരുന്നു.`ഹരിമുരളീരവംഹരിതവൃന്ദാവനംപ്രണയസുധാമയ മോഹനഗാനം'-(ആറാംതമ്പുരാന്‍)കരിമിഴിക്കുരുവിയെ കണ്ടീലാ, നിന്‍ചിരിമണിച്ചിലമ്പൊലി കേട്ടീലാ നീ...-(മീശമാധവന്‍)പോരുനീ വാരിളം ചന്ദ്രലേഖേഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍-(കാശ്‌മീരം)`ഗോപികേഹൃദയമൊരു വെണ്‍ശംഖുപോലെതീരാവ്യഥകളില്‍ വിങ്ങുന്നുവോ..'-(നന്ദനം)മഴയും മഴമേഘവും കാറ്റും കൂടുവെച്ചുപോകാത്ത പാട്ടുകള്‍ ഗിരീഷിന്റെ തട്ടകത്തില്‍ കുറയും. അത്രമാത്രം മഴയെ സ്‌നേഹിക്കുന്നു. പ്രണയത്തിന്റെ മധുവായ്‌, മധുരമായ്‌ മഴയെ ഇളവേല്‍ക്കുകയാണ്‌ ഈ പാട്ടുകാരന്‍. `ആറ്റിന്‍കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചുകാറ്റേ കാറ്റേ വരുമോ..'(രസതന്ത്രം)`ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണിവീണയില്‍ഏതോ മിഴിനീരിന്‍..'.-(പ്രണയവര്‍ണ്ണങ്ങള്‍).ഗിരീഷ്‌ പുത്തഞ്ചേരി എന്ന പ്രിയ പാട്ടെഴുത്തുകാരന്‍ ഓര്‍മ്മയായെങ്കിലും നമ്മുടെ വിളിപ്പുറത്ത്‌ പടികടന്നെത്തുന്ന പദനിസ്വനമാണ്‌. സ്വപ്‌നങ്ങളിലും ഓര്‍മ്മയിലും വന്നുനിറയുന്ന എഴുത്തുകാരന്‍.