Saturday, December 03, 2011

ലോകസിനിമയില്‍ വന്‍വീഴ്‌ചകളുടെ കാലം

കാഴ്‌ചകളുടെ നദി ഒഴുകുകയാണ്‌. കാലദേശങ്ങളിലൂടെ ക്യാമറ തൊട്ടുകാണിക്കുന്ന ദൃശ്യപംക്തികള്‍ നമ്മുടെ മുന്നില്‍ വിരിച്ചിടുന്ന ലോകജീവിതമാണ്‌ സിനിമ അനുഭവപ്പെടുത്തുന്നത്‌.ലോകസിനിമയുടെ പുതിയ കാഴ്‌ചകളെപ്പറ്റി മധു ഇറവങ്കര സംസാരിക്കുന്നു:
ലോകസിനിമ?
ലോകസിനിമയുടെ പുതിയ കാഴ്‌ചകള്‍ എന്നെ പലപ്പോഴും നിരാശപ്പെടുത്തുന്നു. പൊതുവെ പഴയകാല പ്ര

താപം കാത്തുസൂക്ഷിക്കാന്‍
മിക്കരാജ്യങ്ങളിലേയും ചലച്ചിത്രകാരന്മാര്‍ക്ക്‌ സാധിക്കുന്നില്ല. യൂറോപ്യന്‍ സിനിമകള്‍ വാണിജ്യതന്ത്രങ്ങളിലേക്ക്‌ വഴിമാറുകയാണ്‌. പണ്ട്‌ പോളാന്‍സ്‌കിയുടെയും മറ്റും ചിത്രങ്ങള്‍ നല്‍കിയ പ്രതീക്ഷകള്‍ ഇപ്പോള്‍ മേളകളില്‍ അനുഭവപ്പെടുന്നില്ല. പ്രധാന കാരണം ഇഷ്യുകളുടെ അഭാവമാണ്‌. യൂറോപ്യന്‍ സിനിമകളെ പിന്തള്ളി ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ ശ്രദ്ധനേടിയയിരുന്നു. അതുപോലെ അറബ്‌ സിനിമകള്‍. എന്നാല്‍ അറബ്‌ ചിത്രങ്ങളും പഴയകാല പ്രതാപം നിലനിലര്‍ത്തുന്നില്ല. ലോകജീവിതത്തില്‍ വരുന്ന മാറ്റമാകാം ഇതിനു കാരണമെന്ന്‌ കരുതുന്നു.
അറബ്‌ സിനിമകളുടെ വസന്തം?
അങ്ങനെയൊന്ന്‌ ഇപ്പോഴില്ല. കാരണം പല അറബ്‌്‌ രാജ്യങ്ങളിലും അവരുടെ സിനിമകള്‍ നേരത്തെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്‌. അതുപോലെ ഇറാഖ്‌, ഇറാന്‍ സിനിമകള്‍. ഈ സിനിമകളില്‍ ശക്തമായി നിലനിന്നത്‌ കുര്‍ദുകളുടെ പ്രശ്‌നമാണ്‌. സദ്ദാമിന്റെ മരണത്തോടെ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞു. ഇപ്പോള്‍ ഫലസ്‌തീന്‍ പ്രശ്‌നം മാത്രമാണ്‌ പരിഹരിക്കപ്പെടാതെ യുള്ളത്‌. മാത്രമല്ല, ഇസ്രേയല്‍, ടര്‍ക്കി എന്നിങ്ങനെ ചില രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചുചിത്രങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നുണ്ട്‌.
എന്തുകൊണ്ടാണ്‌ ലോകസിനിമയില്‍ പ്രമേയപരമായ മാറ്റം സംഭവിക്കുന്നത്‌?
കമ്മ്യൂണിസമായിരുന്നു ഒട്ടേറെ സിനിമകളുടെ പ്രമേയം. കമ്മ്യൂണിസത്തിന്റെ ഭീകരതയും മറ്റും വിഷയീഭവിക്കുന്ന ചിത്രങ്ങളായിരുന്നു പ്രേക്ഷക ശ്രദ്ധനേടിയിരുന്നത്‌. എന്നാല്‍ കമ്മ്യൂണിസം തകര്‍ന്നതോടെ ആ
വിഷയത്തിലുള്ള സിനിമകള്‍ക്ക്‌ വലിയ പ്രസക്തിയില്ലാതായി. പൂര്‍വേഷ്യന്‍ സിനിമകളും അതാണ്‌ സൂചിപ്പിക്കുന്നത്‌. പിന്നെ ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്‌ ആശ്വാസം നല്‍കുന്നത്‌. ടര്‍ക്കി ചിത്രങ്ങളും.
മലയാളത്തില്‍ പുതിയ സിനിമകള്‍ ഉണ്ടാകുന്നില്ല?
ഇന്ത്യന്‍ സിനിമയിലും ഈ പ്രശ്‌നമുണ്ട്‌. മുന്‍കാല സംവിധായകരുടെ സിനിമകളോട്‌ താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നോട്ടു പോകുന്ന സ്ഥിതി. എന്നാല്‍ ചരിത്രത്തെ ഉപജീവിച്ചെടുക്കുന്നതുകൊണ്ട്‌ മാത്രം സിനിമ പഴഞ്ചനാകുന്നില്ല. അടൂര്‍ ഗോപാലകൃഷ്‌ണനും ഷാജി എന്‍ കരുണും എല്ലാം ചരിത്രത്തെ സ്വീകരിക്കുന്നു. എന്നാല്‍ അവരുടെ ചിത്രങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയത്തിന്‌ ഇപ്പോഴും പ്രാധാന്യമുണ്ട്‌. തകഴിയുടെ കഥകളെ ആസ്‌പദമാക്കിയുള്ള അടൂരിന്റെ നാല്‌ പെണ്ണുങ്ങള്‍ വിശകലനം ചെയ്യുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്‌. അതുപോലെ ഷാജിയുടെ കുട്ടിസ്രാങ്കിലെ ചവിട്ടുനാടക വിഷയത്തിനും പ്രാധാന്യമുണ്ട്‌.
ഇറാന്‍ സിനിമകള്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌?
ഇറാനില്‍ നിന്ന്‌ നേരത്തെ പുറത്തുവന്ന സിനിമകള്‍ മിക്കതും സ്‌ത്രീയുടെ സ്വത്വപ്രതിസന്ധികളും അസ്വാതന്ത്ര്യവുമൊക്കെയാണ്‌ അവതരിപ്പിച്ചത്‌. അതൊക്കെ ഇപ്പോള്‍ അവിടെ അത്രമാത്രം അനുഭവപ്പെടുന്നില്ല. അതുകൊണ്ട്‌ പുതിയ ഇറാന്‍ ചിത്രങ്ങള്‍ ബോളിവുഡിന്റെ പാതയിലേക്ക്‌ മാറുകയാണ്‌. സമീറ മക്‌ബല്‍വഫിന്റെ സിനിമകളിലൊക്കെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ ഇറാനികളുടെ സാമൂഹികജീവിത്തില്‍ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരമൊരു മാറ്റമാണ്‌ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സിനിമകള്‍ വ്യക്തമാക്കുന്നത്‌. ടര്‍ക്കി ചിത്രങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നു. പ്രത്യേകിച്ചും കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍. അവ മുന്നോട്ട്‌ വെക്കുന്ന പ്രശ്‌നങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ഈയിടെ `ഡസ്‌ക'്‌ എന്ന ചിത്രം കണ്ടു. വിസ്‌മയകരമായിരുന്നു ആ ചിത്രം. മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഏത്‌ രീതിയിലാണ്‌ ലോകസിനിമ പുതുമ സൃഷ്‌ടിക്കുന്നത്‌.
സിനിമയുടെ ട്രീറ്റ്‌മെന്റിലാണ്‌ പുതുമ കൈവരിക്കുന്നത്‌. പഴയ വിഷയമാണെങ്കിലും അത്‌ പുതിയ കാലത്തോട്‌ സംവദിക്കുന്ന രീതിയിലേക്ക്‌ കൊണ്ടുവരാന്‍ സാധിക്കണം.
ശ്രീലങ്കന്‍ സിനിമകള്‍?
സിംഹളരുടെ ജീവിതത്തിലേക്ക്‌ പലപ്പോഴും ശ്രീലങ്കന്‍ ചിത്രങ്ങള്‍ ഇറങ്ങിച്ചെല്ലാറില്ല. അവര്‍ ബുദ്ധമതത്തിന്റെ ചില സവിശേഷതകളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. പക്ഷേ, തമിഴ്‌ സിനിമകള്‍ സിംഹളവിഷയങ്ങള്‍ ചെയ്യുന്നുണ്ട്‌.
ആഫ്രിക്കന്‍ സിനിമകള്‍ നവഭാവുകത്വം നല്‍കുന്നു?
ആഫ്രിക്കന്‍ സിനിമാപ്രേക്ഷകര്‍ ഒരുകാലഘട്ടം വരെ ഇന്ത്യന്‍ സിനിമകളുടെ ആരാധകരായിരുന്നു. അവര്‍ക്ക്‌ പ്രിയപ്പെട്ട നടന്‍ അമിതാഭ്‌ ബച്ചന്‍ ആയിരുന്നു. അവിടെ സന്ദര്‍ശിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുംു അവര്‍ എന്നോട്‌ അമിതാഭ്‌ ബച്ചനെപ്പറ്റിയൊക്കെ ചോദിച്ചിട്ടുണ്ട്‌. പിന്നീട്‌ യൂറോപ്യന്‍ വാണിജ്യസിനിമകള്‍ ആഫ്രിക്കന്‍ പ്രേക്ഷകരെ കീഴടക്കി. ഇതിനിടയിലും ഫ്രാന്‍സിന്റേയും മറ്റും സഹകരണത്തോടെ ചില ആഫ്രിക്കന്‍ സംവിധായകര്‍ സിനിമകള്‍ ചെയ്യുന്നുണ്ട്‌. സെനഗല്‍, ചാഡ്‌ തുടങ്ങിയ രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചെറിയ തരത്തിലുള്ള പ്രാദേശിക പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാറുണ്ട്‌. മറ്റൊരു രസകരമായ സംഭവം എറിട്രിയ സിനിമയുടെ പയനിയറില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ചെറിയ സിനിമകള്‍ അവരെ കാണിച്ച്‌ മാറ്റങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ എനിക്ക്‌ സാധിച്ചു.
ഇന്ത്യന്‍ സിനിമയുടെ അവസ്ഥ?
ബംഗാളി സിനിമ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമ പുതുമയില്ലാത്ത സ്ഥിതിയിലാണ്‌. സത്യജിത്‌റേ, മൃണാള്‍സെന്‍, ജത്വിക്‌ ഘട്ടക്‌ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചടുലതയോ, ജീവിതത്തുടിപ്പോ ഇപ്പോഴത്തെ ബംഗാളി സിനിമ നല്‍കുന്നില്ല. ഗൗതംഘോഷിന്റെ ചിത്രങ്ങളാണെല്ലോ ഇപ്പോള്‍ വരുന്നത്‌.
പ്രതീക്ഷ നല്‍കുന്ന ലോകസിനിമ?
ഇസ്രായേലി സിനിമകളും കെനിയന്‍ സിനിമകളും ചൈനീസ്‌ ചിത്രങ്ങളുമാണ്‌ പുതുമയിലേക്ക്‌ മുന്നേറുന്നത്‌. കൊറിയയിലും ചില മുന്നേറ്റ സംരംഭങ്ങളുണ്ട്‌. പൊതുവെ വാണിജ്യവല്‍ക്കരണമാണ്‌ ലോകസിനിമാ മേഖലയില്‍ സജീവമാകുന്നത്‌.
മലയാളത്തിലെ പുതിയ സിനിമകള്‍?
മലയാളത്തില്‍ പുതുമ എന്നുപറയാന്‍ കഴിയുന്നവ കുറച്ചുമാത്രമാണ്‌. ട്രാഫിക്കോ, സാള്‍ട്ട്‌ ആന്റ്‌ പെപ്പറോ അല്ലെങ്കില്‍ അതുപോലുള്ള സിനിമകള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടെന്ന്‌ പറയാന്‍ കഴിയില്ല. `ആദാമിന്റെ മകന്‍ അബു' നല്ല ചിത്രമാണ്‌. അതിന്റെ വിഷയം പുതിയ കാലവുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്‌. ആ നിലയില്‍ അതുമെച്ചപ്പെട്ട വര്‍ക്കാണ്‌. നമ്മുടെ സിനിമയില്‍ ട്രീറ്റുമെന്റില്‍ പുതുമവരുത്തണം.
കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേളയെക്കുറിച്ച്‌?
ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മേളകളിലൊന്നാണിത്‌. പ്രേക്ഷക പങ്കാളിത്തമാണ്‌ നമ്മുടെ മേളയുടെ സവിശേഷത. അതുപോലെ ഇവിടെ എത്തുന്ന ചിത്രങ്ങളും. ഗോവയില്‍ മറ്റും നടക്കുന്നത്‌ കാര്‍ണിവല്‍ മൂഡാണ്‌. സിനിമയെ ഗൗരവപൂര്‍വ്വം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന രീതി നമ്മുടെ രാജ്യാന്തര മേളക്ക്‌ മാറ്റുകൂട്ടുന്നു. എങ്കിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ലോകസിനിമകള്‍ കാണുന്നവരുടെ നിര്‍ദേശവും പരിഗണിക്കാവുന്നതാണ്‌.
ഓപ്പണ്‍ഫോറത്തിന്റെ സ്ഥിതി?
ഓപ്പണ്‍ഫോറത്തിന്റെ അവസ്ഥ വളരെ ശോച്യാവസ്ഥയാണ്‌. സിനിമയെപ്പറ്റി ഗഹനമായി ചര്‍ച്ചചെയ്യപ്പെടുന്നില്ല. കുറച്ചു സമയം വെറുതെ ചെലവഴിക്കുന്ന ഏര്‍പ്പാടായിപ്പോകുന്നു. അത്‌ മാറണം. കണ്ട സിനിമയെക്കുറിച്ച്‌, അതിന്റെ സംവിധായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം.
പുതിയ പ്രൊജക്‌ടുകള്‍?
സുനില്‍ ഗംഗോപാധ്യായുടെ `രക്തം' എന്ന കൃതി സിനിമയാക്കണെമെന്ന്‌ നേരെത്ത ആലോചിച്ചിരുന്നു. അതിനുള്ള അനുവാദം അദ്ദേഹം നല്‍കിയിരുന്നു. ഒന്നുരണ്ട്‌ പദ്ധതികള്‍ വേറെയും മനസ്സിലുണ്ട്‌. അതോടൊപ്പം അടൂര്‍ ഗോപാലകൃഷ്‌ണനെക്കുറിച്ചുള്ള പുസ്‌തകം. അദ്ദേഹത്തെപ്പറ്റിയുള്ള സമഗ്രപഠനം. എന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററി `പുനര്‍ജ്ജനി' അട്ടപ്പാടിയെക്കുറിച്ചായിരുന്നു.

No comments: