Monday, November 15, 2010

മനസ്സും സിനിമയും

പുതിയ പുസ്‌തകം-മനസ്സും സിനിമയും -കുഞ്ഞിക്കണ്ണന്‍ വാണിമേല്‍പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌, തിരുവനന്തപുരം. വില-140 രൂപ

Saturday, November 06, 2010

ലീലാവതി ടീച്ചര്‍

എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ ലീലാവതി ടീച്ചര്‍ക്ക്‌ അഭിനന്ദനം...

Wednesday, November 03, 2010

ഹോളി ആക്‌ടര്‍




അഭിനയത്തെക്കുറിച്ച്‌ കിഴക്കിനും പടിഞ്ഞാറിനും പിണങ്ങിപ്പിരിയുന്ന സങ്കല്‌പങ്ങളാണുള്ളത്‌. കിഴക്കു തന്നെയും പരസ്‌പര വിരുദ്ധമായ ചില നിലപാടുകളും തുടരുന്നു. അതിനാല്‍ ഒരു നടനെയോ, നടിയെയോ വിലയിരുത്തുമ്പോള്‍ വ്യത്യസ്‌ത സമീപനങ്ങള്‍ സ്വാഭാവികം. ഏതെങ്കിലും ഒരു നടനെ ഇന്ത്യയില്‍ `സമ്പൂര്‍ണ്ണ നടന്‍'എന്ന്‌ വിശേഷിപ്പിച്ചതായി കണ്ടില്ല. പോളിഷ്‌ സംവിധായകന്‍ ഗ്രോട്ടോവിസ്‌കിയുടെ `ഹോളി ആക്‌ടര്‍' പ്രയോഗം നല്‍കി നടന്‍ മുരളിയെ ആദരിക്കുന്ന പുസ്‌തകമാണ്‌ ഭാനുപ്രകാശ്‌ എഡിറ്റ്‌ ചെയ്‌ത `ഹോളി ആക്‌ടര്‍'.

മുരളി എന്ന നടനും എഴുത്തുകാരനും രാഷ്‌ട്രീയക്കാരനും വിലയിരുത്തുന്നതോടൊപ്പം അദ്ദേഹത്തെ ഗൃഹനാഥന്‍ എന്ന സ്ഥാനത്തുനിര്‍ത്തിയും ഈ സമഗ്ര പഠന/നിരീക്ഷണ കൃതി അടയാളപ്പെടുത്തുന്നു. മുരളിയെ കണ്ടു നേടിയ അിറവും മുരളിയെപ്പറ്റി അലഞ്ഞുനേടിയ അറിവും ഹോളി ആക്‌ടറില്‍ മേളിക്കുന്നു.പ്രതിച്ഛായ, രംഗഭൂമി, വെള്ളിത്തിര, എഴുത്ത്‌, അനുഭവം, സംഭാഷണം, ആത്മകഥനം, ചലച്ചിത്രരേഖ എന്നിങ്ങനെ എട്ടു ഭാഗങ്ങളായിട്ടാണ്‌ ലേഖനങ്ങള്‍ ഈ പുസ്‌തകത്തില്‍ ചിട്ടപ്പെടുത്തിയത്‌. 704 പേജുകളില്‍ 111 എഴുത്തുകാരുടെ നിരീക്ഷണങ്ങളും കാഴ്‌ചപ്പാടുകളും ഹോളി ആക്‌ടറിലുണ്ട്‌.

ഒരു നടനെക്കുറിച്ചുള്ള സമഗ്രചിത്രം എന്ന നിലയില്‍ മികവുറ്റ കൃതിയാണിത്‌.അവതാരികയില്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി:`സംവിധായകന്‍ തനിക്കനുവദിച്ചിട്ടുള്ളത്രയും സമയം വേദിയില്‍ ക്ലേശിക്കുകയും സന്തോഷിക്കുകയും കിതയ്‌ക്കുകയും ചെയ്‌തശേഷം അനന്തമായ നിശ്ശബ്‌ദതയിലേക്ക്‌ സ്വയം അലിഞ്ഞു ചേരുന്ന ഒരു പാവം നിഴല്‍നാടകക്കാരനാണ്‌ ജീവിതം. ഒരു നടനാകട്ടെ ജീവിതമെന്ന വലിയ ക്യാന്‍വാസില്‍ തനിക്കു ചുറ്റും അഭിനയിച്ചുകൊണ്ടിക്കുന്നവരായും അഭിനയിച്ചു കഴിഞ്ഞവരായും അഭിനയിക്കാന്‍ പോകുന്നവരായും കേവലം ഭാവനാസൃഷ്‌ടികളായും തന്റെ കൊച്ചു ക്യാന്‍വാസില്‍ പകര്‍ന്നാടാന്‍ നിയോഗിക്കപ്പെട്ടവനും. അതുകൊണ്ടുതന്നെ വ്യക്തമായ ജീവിതവീക്ഷണവും ജീവിതനിരീക്ഷണവും ഒരു നടന്‌ അനിവാര്യമായിത്തീരുന്നു. ഇവയുടെ രൂപീകരണത്തിനും സ്വാംശീകരണത്തിനുമാകട്ടെ നാനാതരത്തിലുള്ള ജീവിതാനുഭവങ്ങളും സാമൂഹ്യാവബോധവും ആവശ്യമാണ്‌. അങ്ങനെ സ്വന്തം ജീവിതം തന്നെ ദക്ഷിണയായി നല്‍കി നേടിയെടുക്കുന്ന വീക്ഷണങ്ങളും നിരീക്ഷണങ്ങളും ജന്മസിദ്ധമായ പ്രതിഭയുമായി മേളിക്കുമ്പോഴാണ്‌ ഒരു നടന്‍ പിറവിയെടുക്കുന്നത്‌. അത്തരം നടനായിരുന്നു മുരളി'.- എം. ടി. ഓര്‍മ്മപ്പെടുത്തുന്നതുപോലെ മുരളിയുടെ അഭിനയകല സമഗ്രജ്‌ഢാനത്തിന്റെ ശരീരബാഷയായിരുന്നു. അതുതന്നെയാണ്‌ അദ്ദേഹത്തെ മലയാളചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്‌. മുരളിയുടെ ശരീരഭാഷയിലേക്കും ഭാവാഭിനയത്തിലേക്കുമുള്ള വാതായനമാണ്‌ ഭാനുപ്രകാശ്‌ തയാറാക്കിയ `ഹോളി ആക്‌ടര്‍'.

പ്രതിച്ഛായ എന്ന ഭാഗത്ത്‌ സുകുമാര്‍ അഴീക്കോട്‌, കെ. പി. അപ്പന്‍, എം. എന്‍. വിജയന്‍, കെ. ജി. ശങ്കരപ്പിള്ള, ചുള്ളിക്കാട്‌, പിണറായി വിജയന്‍, വീരേന്ദ്രകുമാര്‍, സമദാനി, റസൂല്‍പൂക്കുട്ടി തുടങ്ങി ശ്രീകാന്ത്‌ കോട്ടക്കല്‍വരെ മുരളിയുടെ ധിഷണാവിലാസം വിശകലനം ചെയ്യുന്നു. രംഗഭൂമിയില്‍ നാടകക്കാരനായ മുരളിയെ എഴുതുകയാണ്‌ അയ്യപ്പപ്പണിക്കര്‍, കാവാലം, വ.യലാ വാസുദേവന്‍പിള്ള, നരേന്ദ്രപ്രസാദ്‌, കെ.സി.നാരായണന്‍ മുതലായവര്‍. അടൂര്‍, കെ.ജി.ജോര്‍ജ്ജ്‌,ടി.വി. ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ്‌, സത്യന്‍ അന്തിക്കാട്‌, സിബി, കമല്‍, പ്രിയനന്ദനന്‍, ലോഹിതദാസ്‌, ഭരത്‌ ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍, തുടങ്ങിയവര്‍ വെള്ളിത്തിരയിലെ മുരളിയെ തിരിച്ചറിയുന്നു. മുരളി എന്ന എഴുത്തുകാരനെപ്പറ്റിയാണ്‌ സച്ചിദാനന്ദന്‍, പി. ഗോവിന്ദപിള്ള, അക്‌ബര്‍ കക്കട്ടില്‍, പ്രേംചന്ദ്‌, ബാബുജോണ്‍ എന്നിവര്‍ പറയുന്നത്‌. അനുഭവത്തില്‍ ടി. പത്മനാഭന്‍, കാക്കനാടന്‍, എം. മുകുന്ദന്‍,കൈതപ്രം, എ. അയ്യപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജെ. ആര്‍. പ്രസാദ്‌, വി. കെ. ജോസഫ്‌ തുടങ്ങിയവരുടെ നിരീക്ഷണങ്ങളുണ്ട്‌. ശൈലജ മുരളി `അയാള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതി:`നീണ്ട ഷെഡ്യൂള്‍ ഉള്ള ഏതോ ഷൂട്ടിങ്ങിലാണ്‌ അയാള്‍.ഏറെ വൈകാതെ മടങ്ങിവരും എന്നു മാത്രമേ ആ വിയോഗത്തെക്കുറിച്ച്‌ എനിക്കിപ്പോഴും വിചാരിക്കാന്‍ കഴിയുന്നുള്ളൂ. അയാള്‍ (മുരളിയെ ഞാന്‍ വിളിച്ചിരുന്നത്‌ അങ്ങനെയാണ്‌. സഹോദരങ്ങള്‍ അയാളെ സ്‌നേഹത്തോടെ അങ്ങനെയാണ്‌ വിളിക്കുന്നത്‌ കേട്ടാണ്‌ ഞാനും വിളിച്ചിരുന്നത്‌) അവശേഷിപ്പിച്ച ശൂന്യതയിലേക്ക്‌ പലപ്പോഴും ആ മുഖം കുടുംബനാഥന്റെ സൗമ്യതയുമായി കടന്നുവരാറുണ്ട്‌'.

മുരളിയുടെ ജീവിതത്തിലെ ഓരോ അധ്യായവും ഇങ്ങനെ നിവര്‍ത്തിയിടുകയാണ്‌ ഈ ഗ്രന്ഥത്തില്‍. ലേഖനങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഭാനുപ്രകാശ്‌ പ്രകടിപ്പിച്ച സൂക്ഷ്‌മതയും കഠിനശ്രമവും ഹോളി ആക്‌ടറിന്റെ ഓരോ പേജിലും പ്രതിഫലിക്കുന്നു.ഒരു നടന്റെ ഉള്ളിലും പുറത്തുമായി നില്‍ക്കുന്ന വിശാല ലോകങ്ങളെ കൂട്ടിയിണക്കുന്ന ശ്രമകരമായ ജോലിയാണ്‌ ഭാനുപ്രകാശിന്റെ എഡിറ്റിംഗ്‌. ലേഖന സമാഹരണവും ഒരു കലയാണെന്ന്‌ ഹോളി ആക്‌ടര്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും മലയാളത്തിലിറങ്ങുന്ന ഓര്‍മ്മപ്പുസ്‌തകങ്ങള്‍ കേവലം കൗതുകത്തിനോ, വിപണനത്തിനോ ഊന്നല്‍ നല്‍കി എഡിറ്റര്‍മാര്‍ പിന്‍വാങ്ങുമ്പോള്‍ `ഹോളി ആക്‌ടറി'ന്റെ സര്‍ഗാത്മകരചനയുടെ ഔന്നിത്യത്തിലെത്തുന്നു സമാഹരണ കര്‍മ്മം. ലേഖനങ്ങളും ഫോട്ടോകളും അപൂര്‍വ്വ കണ്ടെത്തലുകളും ശേഖരിത്താല്‍ മാത്രംപോരാ. അത്‌ സൗന്ദര്യബോധത്തോടെ പ്രസിദ്ധീകരിക്കുമ്പോഴാണ്‌ എഡിറ്ററുടെ ജോലി ഫലവത്താകുന്നത്‌.

ഹോളി ആക്‌ടര്‍ പോലുള്ള ഒരു പുസ്‌തകത്തിന്റെ പ്രസാധന ചുമതല ഏറ്റെടുത്ത ഒലിവ്‌ പബ്ലിക്കേഷന്‍സിന്റെ ദൗത്യം പ്രശംസനീയമാണ്‌. നല്ല കൃതിക്കും എഴുത്തുകാരനും ആത്മാര്‍ത്ഥതയുള്ള പ്രസാധകരും അനിവാര്യമാണ്‌. സാംസ്‌കാരിക ദാത്യമാണത്‌. `ഹോളി ആക്‌ടറി'ല്‍ ഒലിവ്‌ വ്യക്തമാക്കിയതും മറ്റൊന്നല്ല.മുരളി എന്ന നടന്റെ, വ്യക്തിയുടെ കര്‍മ്മമേഖലകളിലൂടെയും സൗഹൃദങ്ങളിലൂടെയും സഞ്ചരിച്ചതിന്റെ സാക്ഷ്യപത്രമാണിത്‌. യൗവ്വനം കവിതകളിലൂം നാടകങ്ങളിലും ഉഴുതുമറിച്ച ഒരു മനുഷ്യന്റെ നിശ്ശബ്‌ദവും ശബ്‌ദമുഖരിതവുമായ അന്തരീക്ഷം ഈ പുസ്‌തകത്തിലുണ്ട്‌. അതിന്റെ നേരിയ ശബ്‌ദമോ, ഇടവേളകളിലെ മൗനമോ വിട്ടുപോകാതെ കരുതിവെക്കാന്‍ ഭാനുപ്രകാശിന്‌ സാധിച്ചിട്ടുണ്ട്‌. മുരളിയുടെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളിലെ നിരവദി ഫോട്ടോകളും കമനീയ അച്ചടിയും ഹോളി ആക്‌ടറിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. എഴുത്തുകാരന്റെയും പ്രസാധകന്റെയും മൂല്യബോധം ഉള്‍ക്കൊള്ളുന്ന മലയാളത്തിലെ അപൂര്‍വ്വ ഗ്രന്ഥമാണ്‌ ഹോളി ആക്‌ടര്‍.

മുരളിയുടെ ജീവിതമുദ്രകളുടെ ദീപ്‌തി. മുരളിയിലേക്കെന്നപോലെ മലയാളസിനിമയിലേക്കും നാടകത്തിലേക്കും തുറന്നിട്ട ജാലകം. പുതിയ തലമുറ മുരളിയെ ഹോശി ആക്‌ടറിലൂടെ സൂക്ഷ്‌മതയോടെ കാണാതിരിക്കില്ല.-വര്‍ത്തമാനം പത്രം 31-10-2010ഹോളി ആക്‌ടര്‍(ഓര്‍മ്മപ്പുസ്‌തകം)എഡിറ്റര്‍: ഭാനുപ്രകാശ്‌ഒലിവ്‌, കോഴിക്കോട്‌പേജ്‌: 704 വില-450 രൂപ