Thursday, May 06, 2010

നാടകവും സാങ്കേതികതയും

നാടകത്തിലൂടെ നാം അന്വേഷിക്കുന്നതെന്താണ്‌? നാടകത്തിലൂടെ നാം സൃഷ്‌ടിക്കുന്നത്‌ ജീവിതം തന്നെയാണ്‌. നമ്മുടെ പ്രത്യാശയും മൂല്യങ്ങളും തന്നെ. അതുകൊണ്ട്‌ നാടകത്തെപ്പറ്റി സംസാരിക്കുന്ന രീതിയില്‍, നാടക കാഴ്‌ചയെ ബന്ധപ്പെടുത്താനും അനുഭവപ്പെടുത്താനും കഴിയുന്നു. എന്നാല്‍ നാടകവേദി ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്‌ സാങ്കേതികതയാണ്‌.

സാങ്കേതികവിദ്യയുടെ അഭാവം നാടകത്തെ എത്രമാത്രം സമകാലികതയില്‍ നിന്നും അകറ്റിനിര്‍ത്തും. ടെലിവിഷന്റെ അധിനിവേശം നാടകത്തെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നു? ഇത്തരമൊരു പ്രതിഭാസത്തില്‍ നിന്നും നാടകവേദിയെ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കും?സാങ്കേതികവിദ്യ നാടകാവതരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മളെ അനുവദിക്കുന്നു. വ്യത്യസ്‌തവും വൈകാരികവുമായ പല രീതികളിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. എങ്കിലെ നാടക തിയേറ്റര്‍ കാലഘട്ടത്തിന്‌ അനുസരിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ.

ചലച്ചിത്രത്തിന്റെ മുഖ്യധാരയാണ്‌ സാങ്കേതികവിദ്യ. സാങ്കേതികവിദ്യ നാടകത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ പ്രേക്ഷകര്‍ കുറയുമോ? പക്ഷേ, നാടകപാരമ്പര്യം പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകുന്നത്‌ ഏത്‌ പ്രതിസന്ധിയും മറികടക്കാനുള്ള ഒരിടം നാടകത്തിനുണ്ടെന്നാണ്‌. നാടകത്തിന്റെ സൗന്ദര്യശാസ്‌ത്രത്തിന്‌ അതിന്റെ പ്ലോട്ടിനെപ്പോലെ ഒരു പ്രധാന സ്ഥാനമുണ്ട്‌. ഏതു ദേശത്തെ സംബന്ധിച്ചും ഇത്‌ ശരിയാണ്‌. ഏതൊരു ആവിഷ്‌കാരവും ഉല്‍പാദിപ്പിച്ചിരിക്കേണ്ട അടിസ്ഥാന അനുഭവ രസം ആണെന്ന്‌ നാട്യശാസ്‌ത്രം വ്യക്തമാക്കുന്നുണ്ട്‌.

ഇത്‌ സങ്കീര്‍ണ്ണമായ വിഷയമാണ്‌. രസം പ്രതീതമാക്കാന്‍ ഏതെങ്കിലും വികാരമോ, ഒന്നിലധികം വികാരങ്ങളോ ആവിഷ്‌കരിക്കുന്നതിലാണ്‌ സൗന്ദര്യം എന്നു പറയാം. വികാരത്തേക്കാള്‍ ആവിഷ്‌കാരത്തിലാണ്‌ മാറ്റം സംഭവിക്കേണ്ടത്‌. നാടകകലാകാരന്റെ ഉത്തരവാദിത്വം അതിന്റെ പാരമ്യതയിലെത്തുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌.ആധുനിക നാടകവേദി പലപ്പോഴും സാങ്കേതികവിദ്യയ്‌ക്ക്‌ വിധേയമാകുന്നുണ്ട്‌. പാരമ്പര്യാധിഷ്‌ഠിതവും ഗിമ്മിക്കുകളില്‍ അധിഷ്‌ഠിതവുമായ ക്ലാസിനെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു നാടകഭാഷ അതിനുള്ള പരീക്ഷണങ്ങളാണ്‌ നാടകത്തിലെ പുതുപരീക്ഷണങ്ങളിലൊന്ന്‌.

ദലിത്‌ നാടകങ്ങളും സ്‌ത്രീകളുടെ അരങ്ങുകളും നിശ്ശബ്‌ദമായെങ്കിലും കണിശതയോടെ പുതിയ നാടകസൗന്ദര്യശാസ്‌ത്രം അവതരിപ്പിക്കുന്നുണ്ട്‌. നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന നാടകങ്ങള്‍, വ്യത്യസ്‌ത ആകുലതകളും ആശങ്കകളും പങ്കുവയ്‌ക്കുന്നുണ്ട്‌. ആധുനികോത്തര ബദല്‍ രംഗഭാഷയുടെ രചനകളും അവതരണവുമാണ്‌ മലയാളത്തിലെ അരങ്ങുകള്‍ക്കും പുതുജീവന്‍ നല്‍കുക.നാടകതിയേറ്റര്‍ ഇത്രയും ആവേശമാക്കുന്നത്‌ നമുക്ക്‌ ചുറ്റുമുള്ള യാഥാര്‍ത്ഥ ലോകത്താണ്‌ അത്‌ സംഭവിക്കുന്നത്‌ എന്നതുകൊണ്ടാണ്‌. നാം എപ്പോഴും അതിന്റെ ഭാഗമാണ്‌.

സാധാരണ പ്രേക്ഷകന്റെ കല്‍പനകളുടെ പരിമിതിയെ വെല്ലുവിളിക്കുകയാണ്‌ പുതിയ നാടകം. നാടകവേദിയുടെ പ്രതിഷേധത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കുമോ? ജനത്തിന്റെ വേവലാതികളെ ഇല്ലാതാക്കാനുള്ള ഒരു കാലഘട്ടത്തെ വിഭാവന ചെയ്യാന്‍ സാധിക്കുമോ? വളരെ ശാന്തമായ ആത്മകഥന ഭാവത്തിലുള്ള ഒരു ആവിഷ്‌കാരം കാണാനുള്ള ക്ഷമയോ, സമയമോ ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല. മാസങ്ങള്‍ നീക്കിവെച്ചുള്ള തയാറെടുപ്പിന്‌ കലാകാരന്മാര്‍ക്കും കഴിയില്ല. കാലത്തിന്‌ അനുസരിച്ചുള്ള മാറ്റം നാടകത്തിനും അനിവാര്യമാണ്‌. നാടകം സാങ്കേതികവിദ്യയെ അധികദൂരത്തേക്ക്‌ മാറ്റി നിര്‍ത്തരുത്‌. വേണ്ടുംവിധത്തില്‍ ഉപയോഗപ്പെടുത്തണം.- ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 9/5

3 comments:

Mohamed Salahudheen said...

നാടകപ്രസ്ഥാനങ്ങള് സ്വയം മാറിയിട്ടും കാര്യമില്ലെന്നാണു തോന്നുന്നത്. പ്രസംഗം കേള്ക്കാന് പോലും ആളെക്കിട്ടാതായിത്തുടങ്ങി

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ said...

നമുക്ക്‌ ശ്രമിക്കാം. ഫലം ഉണ്ടാകാതിരിക്കില്ലെന്ന്‌ കരുതാം. നന്ദി.

ദീപക് കലാനി said...

dear Kunjikkannan,

Please give me your Email ID and mobile number.

Deepak Kalani
deepak@deepakkalani.com
Mob: 966507069704