Monday, February 08, 2010

ഋതുഭേദങ്ങളുടെ പാട്ടുകാരന്‍

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തുടങ്ങിയതാണ്‌ യേശുദാസുമായുള്ള എന്റെ ബന്ധം. ദക്ഷിണാമൂര്‍ത്തിയുടേയും ദേവരാജന്‍ മാഷിന്റേയുമൊക്കെ പാട്ടിന്‌ ഗിറ്റാര്‍ വായിച്ചിരുന്ന കാലംവരെ പഴക്കമുണ്ട്‌ ഞങ്ങളുടെ സൗഹൃദത്തിന്‌. പിന്നീട്‌ ഞാന്‍ സംഗീതസംവിധായകനായപ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. ഏതു പാട്ടും പാടാന്‍ കഴിവുള്ള അപൂര്‍വ്വം ഗായകരില്‍ ഒരാളാണ്‌ യേശുദാസ്‌. ശരിക്കും പറഞ്ഞാല്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ്‌ പതിഞ്ഞ അനുഗൃഹീത കലാകാരന്‍. എന്നോട്‌ എന്നും നല്ല സ്‌നേഹവും ബന്ധവും അദ്ദേഹം പുലര്‍ത്തിയിട്ടുണ്ട്‌.

`പൂവാടികളില്‍......' എന്ന ഗാനമാണ്‌ ഞങ്ങളൊന്നിച്ച്‌ ആദ്യം ചെയ്‌തതെന്നാണ്‌ ഓര്‍മ്മ.പാട്ട്‌ നന്നാവാന്‍ എത്ര കഷ്‌ടപ്പെടാനും അദ്ദേഹം തയ്യാറാണ്‌. അതുകൊണ്ട്‌ തന്നെ എത്ര മോശം പാട്ടും യേശുദാസ്‌ പാടി നന്നാക്കാറുണ്ട്‌. പുതിയ തലമുറയിലെ ഗായകരില്‍ കാണാത്ത `ത്യാഗമനോഭാവം' യേശുദാസില്‍ വളരെയേറെയുണ്ട്‌. ഒരു ധ്യാനം പോലെ അദ്ദേഹം സംഗീതത്തെ സമീപിക്കുന്നു. ആദ്യകാലത്തൊക്കെ ദിവസം രണ്ട്‌ പാട്ട്‌ വെച്ചായിരുന്നു ഞാന്‍ ചെയ്‌തിരുന്നത്‌. എന്റെ 650-ാം പാട്ട്‌ വരെ ഇങ്ങനെയായിരുന്നു.

എന്നാല്‍ സിന്ധുഭൈരവിയില്‍ ഒരു ഗാനം ചെയ്യാന്‍ ഒരിക്കല്‍ രാവിലെ മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെ ഞാനും ദാസും ഇരുന്നിട്ടുണ്ട്‌. ഈയൊരു മനസ്സ്‌ തന്നെയാണ്‌ അദ്ദേഹത്തെ വലിയവനാക്കുന്നത്‌. യേശുദാസ്‌ മലയാളത്തിന്റെ മാത്രമല്ല, ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ കടന്നു പരന്നുകിടക്കുന്ന സംഗീതാനുഭവമാണ്‌. ത്യാഗമാണ്‌ ഒരു പാട്ടുകാരനെ സ്‌ഫുടം ചെയ്‌തെടുക്കുന്നത്‌. ശബ്‌ദം നിലനിര്‍ത്താനും നന്നാവാനുമുള്ള ദാസിന്റെ ത്യാഗം പുതിയ തലമുറയ്‌ക്ക്‌ പാഠമാകേണ്ടതാണ്‌.

കഴിഞ്ഞ 15 വര്‍ഷങ്ങളായി നവരാത്രി സംഗീതോത്സവത്തിന്‌ യേശുദാസ്‌ എനിക്കു വേണ്ടി മാത്രം ചില കീര്‍ത്തനങ്ങള്‍ പാടാറുണ്ട്‌. അദ്ദേഹത്തിന്‌ എന്നോടുള്ള സ്‌നേഹം തന്നെയല്ലേ ഇത്‌. സംഗീതം തീര്‍ത്തും ദൈവീകമാണ്‌. അതു ലഭിക്കുന്നവരൊക്കെ ഭാഗ്യവാന്മാരാണ്‌. സപ്‌തസ്വരങ്ങളെ സ്‌നേഹമായിട്ടും ബന്ധമായിട്ടും കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്‌. സപ്‌തസ്വരമാണ്‌ എന്റെ സ്വരം, നാദസ്വരങ്ങളുടെ ഈ ലോകം എനിക്ക്‌ കിട്ടിയ പുണ്യമാണ്‌. യേശുദാസ്‌ ഈ പുണ്യലോകത്തെ എന്റെ ബന്ധുവാണ്‌. അദ്ദേഹത്തിന്റെ ശബ്‌ദത്തില്‍ ദൈവത്തിന്റെ അദൃശ്യ സ്‌പര്‍ശമുണ്ട്‌. സംഗീതത്തിലുള്ള ശ്രദ്ധയും ആത്മാര്‍പ്പണവും അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നു.

മറ്റു ഗായകര്‍ പാടിയ എന്റെ പല പാട്ടും യേശുദാസ്‌ പാടിയിരുന്നെങ്കില്‍ ..എന്ന്‌ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്‌. അവരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട്‌ ഗാനങ്ങളുടെ പേരെടുത്ത്‌ പറയുന്നില്ല. സംഗീതരംഗത്ത്‌ ഞാനും യേശുദാസും ഒരുപാട്‌ പ്രൊജക്‌ടുകള്‍ പ്ലാന്‍ ചെയ്‌തിട്ടുണ്ട്‌. വരും കാലങ്ങളില്‍ അവയൊക്കെ നടക്കുമെന്നു തന്നെയാണ്‌ എന്റെ പ്രതീക്ഷ.

ഞാനും ദാസും വെള്ളവസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ യാദൃശ്ചികമാകാം. മൂകാംബികയിലെ അമ്മയാണ്‌ ഞാന്‍ ശുഭ്രവസ്‌ത്രം ധരിക്കാന്‍ കാരണം. യേശുദാസും ദൈവത്തിന്റെ സ്വന്തമാണെല്ലോ? എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ നിതാന്തമായ ത്യാഗമുണ്ട്‌. സൂക്ഷ്‌മമായ അച്ചടക്കമുണ്ട്‌. ജീവിതത്തിലും സംഗീതത്തിലും അച്ചടക്കം ആവോളം സൂക്ഷിക്കുന്ന ഗായകനാണ്‌ യേശുദാസ്‌.ഒരു നിര്‍വചനത്തിലൂടെയും സംഗീതത്തെ അറിയാന്‍ കഴിയില്ല. സ്വയം പ്രകാശിക്കുന്നസൂര്യനെ കാണാന്‍ വേറൊരു വിളക്ക്‌ കൊളുത്തേണ്ടതില്ല. അതുപോലെതന്നെ സ്വയം പ്രകാശിക്കുന്ന സംഗീതത്തിനും.

സംഗീതത്തിന്റെ Defenition സംഗീതം തന്നെയാണ്‌. പ്രപഞ്ച വിസ്‌മയങ്ങള്‍ക്കു മുമ്പില്‍ കൂപ്പുകൈകളോടെ നില്‍ക്കുന്നവനാണ്‌ നല്ലൊരു കലാകാരന്‍. യേശുദാസ്‌ നല്ലൊരു കലാകാരനാണ്‌. ഏതെങ്കിലും ഭാഷയിലോ, രാഗത്തിലോ തളച്ചിടാന്‍ കഴിയാത്ത ഋതുഭേദങ്ങളുടെ പാട്ടുകാരാണദ്ദേഹം.സംഗീതം ബാഹ്യമായ അഭിരുചിയല്ല. അത്‌ അനുഭൂതിയാണ്‌. ജന്മവാസനയുടെ ആര്‍ദ്രമായ അനുഗ്രഹമാണ്‌. യേശുദാസിന്‌ ആ അനുഗ്രഹം കിട്ടിയിട്ടുണ്ട്‌. -ഇളയരാജ(കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ `യേശുദാസ്‌ സംഗീതമേ ജീവിതം എന്ന പുസ്‌തകത്തില്‍ നിന്ന്‌)

No comments: