Thursday, January 14, 2016

മലയാള കവിതയും വേലയും








കവിയാവുകയെന്നാലെന്തര്‍ത്ഥംഅഗാധമാ/യറിയാനിടവന്നാല്‍, ലോലലോലമാമുടല്‍/സ്വയമേ തൊലിയുരിച്ചന്യരെയെല്ലാം സ്വന്തം/ രുധിരത്തിനാല്‍ സ്‌നാനം ചെയ്യിക്കയെന്നാണര്‍ത്ഥം (വിവ: സച്ചിദാനന്ദന്‍) -എന്നിങ്ങനെ സെര്‍ഗ്യെയ് യെസ്യെനിന്‍ എഴുതിയിട്ടുണ്ട്. കവിതയുടെ നിറവാണ് സെര്‍ഗ്യെയ് വ്യക്തമാക്കിയത്. അത്തലിന്‍ കെടു പായയില്‍നിന്നു/ മുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം- എന്ന് വൈലോപ്പിള്ളിയും ഓര്‍മിപ്പിച്ചു. കവിയുടെ മനമെരിച്ചിലാണ് കവിത. ജീവിതത്തിന് നേരെ കണ്ണടയ്ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കവിതയെഴുത്തുകാരുടെ കൂറ്റന്‍പ്രകടനമാണ് ഈ ആഴ്ച വായനക്കാര്‍ കണ്ടത്. ഈ കവിതകള്‍ വായിച്ചിട്ടില്ലെങ്കിലും കവി കൂടിയായ പോള്‍ കല്ലാനോട് അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ:'കവിതയും കൈക്കോട്ട് പണിപോലെ ഒരു മനുഷ്യപ്രവര്‍ത്തനമാണ്. വേണമെങ്കില്‍ അതിന് ഭാഷ ഉപാധിയാവുകയും സംസ്‌കാരം പ്രധാന ഉല്‍പ്പന്നമാവുകയും ചെയ്യുന്ന ഒരു ഉയര്‍ന്നതലം അവകാശപ്പെടാം...'(മധുരമാണെനിക്കെന്നുമീ ജീവിതം- പോള്‍ കല്ലാനോട്/ വി.പി ഷൗക്കത്തലി, ചന്ദ്രിക ആഴ്ചപ്പതിപ്പ്).
കവികള്‍ക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ഇതില്‍പരമെന്തുവേണം? ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍ വീണ്ടും വായനക്കാരിലെത്തിയ ആഴ്ചയില്‍ തന്നെയാണ് കവി കൂടിയായ പോള്‍ കല്ലാനോട് കവിതയുടെ സ്വത്വത്തെ ചോദ്യം ചെയ്തത്. കവിയുടെ മനമെരിച്ചിലാണ് കവിത. കവികളില്‍ പലരും കാവ്യരചന ഒന്നര മണിക്കൂറിന്റെ മത്സരപ്പരീക്ഷയായി കരുതുന്ന കാലത്തെ നോക്കിയാണ് പോള്‍ കല്ലാനോട് സംസാരിച്ചത്.
'അറിയാം വെറുതെയാണൊക്കെയു-മെന്നാകിലും
മൊരു തൃക്കയ്യാണല്ലോ തെളിപ്പൂ ഭയാഹീനം...(പൂവഴി മരുവഴി -സുഗതകുമാരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്). 
'ആരോടും ഒന്നും പറയാതെ
ഒന്നുതിരിഞ്ഞുനോക്കുകപോലും ചെയ്യാതെ
വന്നതുപോലെ
അവര്‍ ഇറങ്ങിപ്പോകും...(മരണാനന്തരം-ടി.പി രാജീവന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്). 
'നിനക്ക് പേടിയില്ലേ
ഒറ്റക്കിതിലെ നടക്കാന്‍
ഉണ്ടായിരുന്നു
മരിക്കും വരെ...'(രക്തസാക്ഷി-കല്‍പ്പറ്റ നാരായണന്‍, മാധ്യമം ആഴ്ചപ്പതിപ്പ്).
'മുന്‍കാല പ്രണയികള്‍ക്കു മുഴുവനും
പെന്‍ഷന്‍ ഏര്‍പ്പെടുത്തണം...'(നരച്ചു ചുളുങ്ങിയ സമ്മേളനം-റഫീഖ് അഹമ്മദ്, മാധ്യമം ആഴ്ചപ്പതിപ്പ്).
മലയാളികള്‍ വീണ്ടും വീണ്ടും വായിച്ചിരിക്കേണ്ട കവിതയാണ് കുഞ്ചന്‍ നമ്പ്യാരുടേത്. പദബോധം തിരിച്ചറിയുന്നതും നമ്പ്യാരുടെ കവിതകളിലാണ്. കുഞ്ചന്‍ നമ്പ്യാരെ ഓര്‍മയിലേക്ക് കൊണ്ടുവന്നത് മലയാളകവിത മാത്രമല്ല, അടൂര്‍ഭാസിയെപ്പറ്റി ഡോ.എം. ജി. ശശിഭൂഷന്‍ എഴുതിയ'ചിരിയുടെ വിധിയെഴുത്തുകള്‍' എന്ന ലേഖനവുമാണ്.'തകില്‍- നാഗസ്വരങ്ങളുടെ അകമ്പടിയോടെ ക്ഷേത്രനടകളില്‍ അരങ്ങേറാറുള്ള തുലാഭാരങ്ങളെയാണ് തമാശക്കഥകള്‍ പറയുന്ന അടൂര്‍ഭാസി എന്നെ ഓര്‍മിപ്പിച്ചത്.'കുഞ്ചന്‍ നമ്പ്യാരുടെയും ഈ. വി കൃഷ്ണപ്പിള്ളയുടെയും ധിഷണാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു നടന്‍ അടൂര്‍ഭാസി. 
തുര്‍ക്കിയിലെ എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുകിന്റെ പുതിയ നോവലിനെപ്പറ്റി വൈക്കം മുരളിയുടെ ലേഖനവും( മലയാളം വാരിക) ഗഹനമായ വിഭവമാണ്. പാമുകിന്റെ ഏറ്റവും പുതിയ നോവലായ 'എന്റെ മനസ്സിനുള്ളിലെ അനുഭവം- എ സ്‌ട്രെയിഞ്ച്‌നെസിസ് പ്രേമവും ചതിയും തുര്‍ക്കിയുടെ ചരിത്രവും പറയുന്നു. സമകാലിക ഇന്ത്യയില്‍ ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് വായനക്കാരനെ ഒരിക്കല്‍ കൂടി നടത്തിക്കുകയാണ് ഡോ.ടി. കെ.ജാബിര്‍.'ഖാന്‍ സാമ്രാജ്യങ്ങളുടെ ദേശീയ രാഷ്ട്രീയം'(മലയാളം വാരിക). സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിനോടുണ്ടായ പ്രതികരണങ്ങളും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്വത്വപ്രതിസന്ധിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ബൃഹത്തായ ബഹുസ്വരതയാണ് ഇന്ത്യയുടെ സ്വത്വം എന്ന് പറയുന്നത്. അത് അട്ടിമറിക്കുന്നത്, ഇന്ത്യയെ അട്ടിമറിക്കുന്നതിന് തുല്യമായിരിക്കും.
നിരൂപകന് വ്യക്തമായി നിലപാടുണ്ടായിരിക്കണ മെന്ന് വിശ്വസിക്കുകയും എഴുതുകയുമായിരുന്നു കെ.പി.അപ്പന്‍. അദ്ദേഹത്തിന്റെ ധീരമായ ശബ്ദം കേള്‍പ്പിക്കുയാണ് 'പുതിയ സംവേദന സൗന്ദര്യസങ്കല്‍പങ്ങള്‍'(പഴയതാളുകൡ നിന്ന്-മലയാളംവാരിക). ചോദ്യം- കഥ എഴുതുന്നതിനെക്കുറിച്ച് കഥയുണ്ടാക്കുന്നു. കഥകള്‍ക്ക് പാരഡികളുണ്ടാകുന്നു. ഈ ഉത്തരാധുനിക സ്വഭാവം തന്നെയാണോ വിമര്‍ശകനായ താങ്കള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നിലുള്ളത്? അപ്പന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ കാര്യത്തില്‍ ഇതു വളരെ ശരിയാണ്. എന്റെ ലേഖനങ്ങള്‍ എല്ലാവരും 3 ഡി കണ്ണടവച്ചാണ് വായിക്കുന്നത്. ഞാന്‍ പറയുന്നതെല്ലാം അവരുടെ നേരെ പാഞ്ഞുചെല്ലുന്നു എന്നാണ് അവര്‍ മിഥ്യയായി കരുതിപ്പോരുന്നത്'.
പാട്ടിന്റെപുതുവത്സരങ്ങള്‍ അടയാളപ്പെടുത്തുകയാണ് ദേശാഭിമാനി വാരിക. മലയാളിയുടെ വേറിട്ട സംഗീതശീലങ്ങളെ അവതരിപ്പിക്കുന്നു.'ഇന്ത്യന്‍ സംഗീതത്തിന് വിപ്ലവകരമായ സംഭാവനകള്‍ സിനിമാസംഗീതം നല്‍കിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് ഒരുപാട് അപചയങ്ങളും സങ്കുചിതത്വങ്ങളും ഉണ്ടെന്ന് പുതിയ തലമുറ കണ്ടുപിടിക്കുകയാണ്-എന്നാണ് കെ.എം നരേന്ദ്രന്‍ നിരീക്ഷണം. ബാലഭാസ്‌കര്‍ സിനിമയോടുള്ള അതിരുകവിഞ്ഞ താല്‍പര്യത്തെ അഭിമുഖലേഖനത്തില്‍ ചോദ്യം ചെയ്യുന്നു.' സംഗീതം ഹൃദയത്തിലേക്കുള്ള വഴി'(ബാലഭാസ്‌കര്‍/ ഷംസുദ്ദീന്‍കുട്ടോത്ത്). 'എല്ലാവരും സിനിമ മാത്രം സ്വപ്നം കാണുന്ന അവസ്ഥ ഇവിടെയുണ്ട്. പലര്‍ക്കും അതിനപ്പുറം കാണാന്‍ പറ്റുന്നില്ല..'- ബാലഭാസ്‌കര്‍ വ്യക്തമാക്കുന്നു. വേറിട്ടൊരു സംഭാഷണ ലേഖനമാണ് 'പോരാട്ടമാണ് ജീവിതം' (പ്രിതിക യാഷ്‌നി, പി. അഭിജിത്ത്,മാധ്യമം ആഴ്ചപ്പതിപ്പ്). പൊലീസ് സബ് ഇന്‍സ്‌പെക്ടറായ പ്രിതിക യാഷ്‌നിസൂചിപ്പിക്കുന്നു:'ഐ പി എസ് ഓഫീസറാകുക എന്നതാണ് ആഗ്രഹം. ജനങ്ങള്‍ക്ക് സേവനം ചെയ്യണം. സത്യസന്ധയായ ഓഫീസറായി പ്രവര്‍ത്തിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ അഭിവൃദ്ധിയും ലക്ഷ്യങ്ങളില്‍ ഒന്നാണ്.' ~ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേര്‍പ്പിന്റെ സ്വപ്നം.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 2016 ജനുവപി 10






Friday, January 01, 2016

വയസ്സാകുന്ന പുസ്തകങ്ങളും കവിത പൂക്കുന്ന കാമ്പസും










അതീവ സാമര്‍ത്ഥ്യമുണ്ടെങ്കിലെ കൊല്‍ക്കത്തയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന തിരക്കേറിയ വഴികളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകൂ. അതിന് കാഴ്ചശക്തിയും വേണം. പക്ഷേ, 22-കാരന്‍ അജയ് സായുവിന് കാഴ്ചയില്ല. എങ്കിലും മേല്‍വിലാസങ്ങള്‍ കണ്ടെത്താന്‍ ചോരത്തിളപ്പിന്റെ പ്രചോദനമുള്ള സായുവിന് അതിനൊരു താമസമില്ല, കാഴ്ചശക്തിയില്ലാത്ത സായുവിന് കൊറിയര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ഒരു പിശകുപോലും സംഭവിച്ചിട്ടുമില്ല. കാഴ്ചശക്തിയില്ലാത്ത കൊല്‍ക്കത്തക്കാരന്‍ സായു കൊറിയര്‍ കമ്പനിയില്‍ വിദഗ്ധമായി ജോലി ചെയ്യുന്നതിനെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചിട്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞു. ആത്മാഭിമാനമുള്ള ഒരാളുടെ ദൃഢനിശ്ചയത്തോടെയുള്ള സ്ഥിരോത്സാഹത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് അജയ് സായു വ്യക്തമാക്കി. ഈയൊരു വാര്‍ത്താശകലം ഇപ്പോള്‍ ഓര്‍മയിലെത്തിച്ചത് 2015-ലെ മലയാളകവിതകളാണ്. മലയാളത്തിലെ മുഖ്യധാരയിലും അല്ലാത്തതുമായ ആനുകാലികങ്ങളിലും വിശേഷാല്‍പ്രതികളിലുമായി ആയിരത്തിലധികം കവിതകള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതിയവരില്‍ കെ.ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദന്‍, സുഗതകുമാരി, കെ.സി.ഉമേഷ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് തുടങ്ങി ലബ്ധപ്രതിഷ്ഠരും കെ.ആര്‍.ടോണി, എസ്.ജോസഫ്, വീരാന്‍കുട്ടി, പി.രാമന്‍, പി.പി.രാമചന്ദ്രന്‍, എല്‍.തോമസ്‌കുട്ടി മുതലായ അധ്യാപകകവികളും വി.എം.ഗിരിജ, സാവിത്രി രാജീവന്‍, പവിത്രന്‍ തീക്കുനി, റോസ്‌മേരി, സെബാസ്റ്റ്യന്‍, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ജി.സുധാകരന്‍, ബിനോയ് വിശ്വം എന്നിങ്ങനെ ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സോമന്‍ കടലൂരിന്റെ മാര്‍ഗനിര്‍ദേശത്തിലുള്ള പ്ലാവിലക്കവികളും പ്രബന്ധപൂരണ കവികളായ ശൈലനും കുഴൂര്‍ വിത്സനും സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, വളഞ്ഞു പുളഞ്ഞു പോകുന്ന മലയാളകവിതയുടെ വഴിയിലൂടെ ഒഴുകിപ്പോകുന്ന മേഘമാലകളെ ആരാണ് തിരിച്ചറിയുക? ഇടിമിന്നലിലൂടെ ശക്തമായി പെയ്തിറങ്ങുമ്പോഴാണ് ഹൃദയം പിളര്‍ക്കപ്പെടുക. അത്തരമൊരു ഗംഭീരനിലയില്‍ സംവേദനം ചെയ്യപ്പെടുന്ന പുതിയ കവിത ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്ന് വായനക്കാരനെ ഓര്‍മിപ്പിച്ച സന്ദര്‍ഭങ്ങള്‍ കൂടിയാണ് പിന്നിട്ട വര്‍ഷം.
മലയാളകവിത തളിര്‍ക്കുന്നതും പൂക്കുന്നതും ആനുകാലികങ്ങളിലെ കാമ്പസ്, കോളജ് മാഗസിന്‍, ബാലപംക്തി, പുതുനാമ്പുകള്‍, പുതുമൊഴി തുടങ്ങിയ പേജുകളിലായിരുന്നു. മലയാളകവിതയുടെ കരുത്തുള്ള പൈതൃകം ഓര്‍മ്മിച്ചിട്ടാകാം പുതുലോകത്തിന്റെ കവിത ഏതെന്ന് ആസ്വാദകന്‍ ഇടയ്ക്കിടെ ചോദിക്കുന്നത്. ഈ ചോദ്യത്തെ അഭിമുഖീകരിച്ചത് വിദ്യാര്‍ത്ഥികളാണ്. അവര്‍ ഉള്‍ക്കാഴ്ചയുടെ കാവ്യാംശമുള്ള കവിതകളില്‍ ജീവിതരഹസ്യങ്ങളുടെ നിധിപ്പുരകള്‍ അന്വേഷിച്ചു. ഇതിന് മികച്ച ഉദാഹരണമാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക ഫസിത എഴുതിയ 'മൂന്നു സെല്‍ഫികള്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോളജ് മാഗസിന്‍) എന്ന കവിത. ഫേസ്‌പേജിന്റെയും സെല്‍ഫികളുടെയും ലോകം മനോഹരമായി അടയാളപ്പെടുത്തുന്നു. പ്രണയത്തിനപ്പുറം വിശപ്പ് തന്നെയാണ് ലോകം നേര്‍ക്കുന്നതെന്ന് അനാമിക ഓര്‍മപ്പെടുത്തുന്നു.
പുസ്തകങ്ങള്‍ക്ക് വയസ്സാകുന്നു. ചന്തുമോനോന്റെ ഇന്ദുലേഖ ഒരു നൂറ്റാണ്ട് പിന്നിട്ട, പിറകെ ശാരദയും ആ വഴിയിലെത്തും. രണ്ടു നോവലുകള്‍ക്കും മലയാളത്തില്‍ നാടകരൂപങ്ങളും വന്നു. ആലീസിന്റെ അല്‍ഭുതലോകം ഒന്നര നൂറ്റാണ്ടിലെത്തി. എം.ടിയുടെ മുറപ്പെണ്ണ് (തിരക്കഥ), ഗബ്രിയേല്‍ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്നിവയും അമ്പത് വയസ്സിലെത്തി. മാര്‍കേസിന്റെ കൃതിയുടെ പ്രശസ്തിക്കു പിന്നിലുള്ള കഥ വിവരിക്കുകയാണ് പോള്‍ എലിയുടെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ രഹസ്യചരിത്രം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിവ: സൗമ്യ ഭൂഷണ്‍) എന്ന ലേഖനം.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ വിലയിരുത്തുന്ന ലേഖനത്തില്‍ 'അധരദളപുടം നീ വിടുത്തീടുമ്പോള്‍ അതിലൊരു ശലഭമായ് ഞാനമരും'- (എസ്. ശാരദക്കുട്ടി, മാതൃഭൂമിആഴ്ചപ്പതിപ്പ്) പറയുന്നു:' ഗാനങ്ങള്‍ക്ക് മേലെയാണ് തങ്ങളുടെ കവിതകള്‍ എന്ന് ഗാനരചയിതാക്കളില്‍ പലരും പറയുന്നത് കേള്‍ക്കാറുണ്ട്. ഇതു രണ്ടും സര്‍ഗപ്രകിയയുടെ രണ്ടുതരം ആവിഷ്‌കാരങ്ങളാണെന്നു വിശ്വാസമുള്ളതു കൊണ്ട് അവ തമ്മില്‍ താരതമ്യത്തിന് പ്രസക്തിയില്ലെന്നു കരുതുന്ന കവിയാണ് ശ്രീകുമാരന്‍ തമ്പി. ഒരിക്കല്‍പോലും തന്റെ കവിതയെ ഗാനത്തിന് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള അമിതാവേശം അദ്ദേഹം കാണിച്ചിട്ടില്ല.
ജനപ്രിയഗാനങ്ങളുടെ സാധാരണ ആസ്വാദകര്‍ രാഗമോ, താളമോ, സാഹിത്യമോ സാങ്കേതികാര്‍ത്ഥത്തില്‍ അറിയുന്നവരാകണമെന്നില്ല. പാടുന്നയാളും കേള്‍ക്കുന്നയാളും പാട്ടും മാത്രമേ അവിടെയുള്ളൂ. എഴുത്തുകാരന്റെ മരണം എന്നത് കൃത്യമായി സംഭവിക്കുന്നത് ചലച്ചിത്രഗാനത്തിലാണ്'. മലയാളത്തിലെ പ്രശസ്തകവികളുടെ ഗാനരചനകളെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ലേഖികയുടെ പുതിയ വായന ശ്രദ്ധേയമാണ്.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, -നിബ്ബ് ,20116 ജനുവരി 3